സി.പി.ഐ.എമ്മിന്റെ 'ഭാവി കേരളം' പിണറായി സർക്കാരിന്റെ പരിപാടിയാവുമ്പോൾ

പാർട്ടി പ്രതിനിധി എന്ന നിലയ്ക്ക് സി.പി.എം സംസ്​ഥാന സമ്മേളനത്തിൽ, ഭാവി കേരളത്തിനുവേണ്ട വികസന നയരേഖ അവതരിപ്പിച്ച പിണറായി വിജയൻ തന്നെയാണ്, അത് ഏറ്റെടുക്കാൻ പോകുന്ന സർക്കാറിന്റെയും തലവൻ എന്നത് പാർട്ടിയുടെ ഭാഗത്തുനിന്ന് ഒരു അധിക ജാഗ്രത കൂടി ആവശ്യപ്പെടുന്ന സംഗതിയാണ്. എങ്കിലേ, ഇടതുപക്ഷത്തുനിന്ന് വീണ്ടും ഒരു നവകേരള സൃഷ്ടി സാധ്യമാകൂ.

റണാകുളത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം ശ്രദ്ധേയമാകുന്നത്, പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച, ‘പാർട്ടിയും നവകേരള വികസന കാഴ്ചപ്പാടും' എന്ന നയരേഖയുടെ പേരിൽ കൂടിയാണ്. കാരണം, കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഇതിനുമുമ്പ് ഒരു തവണ മാത്രമാണ്, സംസ്ഥാന സമ്മേളനത്തിൽ ഒരു വികസന രേഖ അവതരിപ്പിച്ചിട്ടുള്ളത്- അത് 1956 ജൂണിലായിരുന്നു. തൃശ്ശൂരിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിശേഷാൽ സംസ്ഥാന സമ്മേളനത്തിലാണ് ‘‘പുതിയ കേരളം പടുത്തുയർത്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശങ്ങൾ'' എന്ന പ്രമേയം അംഗീകരിച്ചത്. തൊട്ടടുത്ത വർഷം അധികാരത്തിൽ വന്ന ഇ.എം.എസ് സർക്കാറിന്റെ വികസന കാഴ്ചപ്പാടുകളുടെ അടിസ്ഥാനമായി ഈ നയരേഖ മാറുകയും ചെയ്തു. പുതിയൊരു രാഷ്ട്രീയ സമൂഹ നിർമിതിക്കുവേണ്ട മൗലിക ഇടപെടലുകൾ ആ നയരേഖയുടെ സവിശേഷതയുമായിരുന്നു.

മൂലധനം, സ്വകാര്യ നിക്ഷേപം, പുത്തൻ സാങ്കേതിക വിദ്യയുടെ പ്രയോഗം, കാർഷിക- ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങൾ പുതിയ നയരേഖയിലുണ്ട്. അടുത്ത കാൽനൂറ്റാണ്ടിലേക്കുള്ള ഭാവി കേരളത്തെ മുന്നിൽക്കണ്ട്, വികസനത്തിന്റെ രാഷ്ട്രീയത്തെയും അതിന്റെ പക്ഷത്തെയും കുറിച്ച് ഗൗരവകരമായ ചർച്ച നടത്താൻ ശേഷിയുള്ള സംഘടന സി.പി.എം തന്നെയാണ് എന്നതിൽ സംശയമില്ല. മാത്രമല്ല, കേരളം കേരളമായി അവശേഷിക്കുന്നതും നിലനിൽക്കുന്നതും അതിജീവനത്തിന്റെ പ്രതീക്ഷ ബാക്കിയാക്കുന്നതും ഇടതുപക്ഷമുള്ളതുകൊണ്ടാണ്. ഭാവി കേരളത്തെക്കുറിച്ചുള്ള ഉത്തരവാദിത്തം ഒരു പാർട്ടി ഏറ്റെടുക്കുന്നുവെന്നത് പ്രതീക്ഷ നിറഞ്ഞ ഒരു കാര്യമാണ്.

അതേസമയം, ആശങ്കകളൊന്നുമില്ലാത്ത ഒരു പ്രതീക്ഷയുമല്ല ഇത്.
ജനകീയാസൂത്രണത്തെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളെഴുതുമ്പോൾ, ഡോ. ടി.എം. തോമസ് ഐസക് ഒരു കാര്യം പറയുന്നുണ്ട്; മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ‘ആസൂത്രണം' എന്ന് പറയാറില്ല, ‘സൂത്ര'മെന്നാണ് വിശേഷിപ്പിക്കുക എന്ന്. നായനാരുടെ ദീർഘദൃഷ്ടി അക്ഷരാർഥത്തിലാക്കി, ജനകീയാസൂത്രണം ഒരു സൂത്രമായി ഒടുങ്ങിയത് നാം കണ്ടല്ലോ. അതുപോലെ, മറ്റൊരു ‘സൂത്ര'മായി, പിന്നീട് ഭൂപരിഷ്‌കരണവും. ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വർഷത്തിൽ, പ്രത്യയശാസ്ത്ര മാനത്തോടെ അതിന്റെ ചരമക്കുറിപ്പ് പൂർത്തിയാക്കിയതും തോമസ് ഐസക്കും ഇടതുപക്ഷ സർക്കാറും തന്നെയായിരുന്നു.

കെ റെയിലുമായി ബന്ധപ്പെട്ട വാദങ്ങൾ, വികസനവുമായി ബന്ധപ്പെട്ട ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ്. വിദേശ മൂലധനം വരാൻ അടിസ്ഥാന സൗകര്യവികസനം വേണമെന്ന വാദവും അതിവേഗത കൺസ്യൂം ചെയ്യാൻ കഴിവുള്ള ആധുനിക വ്യവസായ തൊഴിലാളി വർഗം ആവിർഭവിച്ചു എന്ന തിയറിയുമെല്ലാം ഇതേ പ്രതിക്കൂട്ടിൽ ഇടതുപക്ഷത്തോടൊപ്പം സഹവസിക്കുന്നുണ്ട്. വിഭവങ്ങളുടെ അനീതി നിറഞ്ഞ വിതരണത്തിലൂടെ ബഹിഷ്‌കൃതരാക്കപ്പെട്ട മനുഷ്യരുടെ വർഗങ്ങളാണ് കേരളത്തിൽ ഭൂരിപക്ഷവും. അവർക്കുവേണ്ടത് ഉപഭോഗത്തിൽ അധിഷ്ഠിതമായ വികസനമല്ല, ഉൽപാദനത്തിൽ അധിഷ്ഠിതമായ വികസനമാണ്. ഭരണപരമായ പിൻബലത്തോടെ നടപ്പാക്കുന്ന പദ്ധതികളല്ല, ജനകീയമായ സംഘാടനത്തോടെ നടപ്പാക്കുന്ന പദ്ധതികളാണ്. അതിന് മികച്ച ഉദാഹരണമായിരുന്നുവല്ലോ ജനകീയാസൂത്രണത്തിന്റെ തുടക്കം. തോമസ് ഐസക്കിന് പി.കെ. കുഞ്ഞാലിക്കുട്ടിയെ വരെ പ്രശംസിക്കാനുള്ള സ്‌പെയ്‌സുണ്ടാക്കിയത്, ഈ ജനകീയമായ സംഘാടനമായിരുന്നുവല്ലോ.

അടിസ്ഥാന മനുഷ്യരെയും മണ്ണിനെയും പരിസ്ഥിതിയെയും ഉൾക്കൊള്ളുന്ന ഒരു പദ്ധതിയാകണമായിരുന്നു കെ റെയിൽ എന്ന സ്വപ്‌നം പങ്കിടുന്ന ഇടതുപക്ഷക്കാരുടെ കൂടി നാടാണ് കേരളം എന്ന് ആദ്യം തിരിച്ചറിയേണ്ടിയിരുന്നതും ഈ പാർട്ടിയും സർക്കാറുമായിരുന്നു.

ജനകീയാസൂത്രണത്തിൽ സംഗത്യം നഷ്ടപ്പെട്ട ബ്യൂറോക്രസി നടത്തിയ ഗൂഢാലോചനയെതുടർന്നാണ്, തൊട്ടുപുറകേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റതെന്ന നിഗമനം സാമ്പത്തിക വിദഗ്ധനായ എം. കുഞ്ഞാമൻ മുന്നോട്ടുവച്ചിട്ടുണ്ട്. അത്തരം അരാഷ്ട്രീയ അട്ടിമറികൾ ആവർത്തിക്കാൻ ശേഷിയുള്ള ഒരു വലതുപക്ഷ ബ്യൂറോക്രസി ഇന്നും കേരളത്തിൽ പ്രബലമാണ്. പ്രളയാനന്തരം പ്രഖ്യാപിക്കപ്പെട്ട റീ ബിൽഡ് കേരള എന്ന പദ്ധതി ഒരു തുടക്കമാകേണ്ടതായിരുന്നു. എന്നാൽ, അത് അലസമായ ഒരു പദ്ധതിയായി ചത്തുകിടക്കുകയാണ്. ഈ പദ്ധതിക്ക് ഈ സാമ്പത്തിക വർഷം മാറ്റിവച്ച 1830 കോടി രൂപയിൽ 252 കോടി രൂപ മാത്രമാണ് ചെലവഴിച്ചിട്ടുള്ളത് എന്ന് ആസൂത്രണ ബോർഡിന്റെ കണക്ക് പറയുന്നു. സർക്കാർ പരിപാടികളെ ഹൈജാക്ക് ചെയ്യാൻ പ്രാപ്തമായ ഒരു ബ്യൂറോക്രസിയുടെയും അതിന് ഒത്താശ ചെയ്യുന്ന ഭരണസംവിധാനത്തെയും ഇവിടെയും കാണാം.

ഇത്തരം യാഥാർഥ്യങ്ങളെ പിണറായി വിജയൻ അവതരിപ്പിച്ച നയരേഖ എങ്ങനെയാണ് അഭിമുഖീകരിക്കുക എന്നതാണ് ചോദ്യം. കേരളത്തിന്റെ ഇടത് ആഭിമുഖ്യം തകർക്കാൻ സംഘടിത ശ്രമമുണ്ടെന്ന സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമർശം വാസ്തവമാണ്. എന്നാൽ, അവക്കുപിന്നിൽ ഏതാനും സംഘടനകളോ പാർട്ടികളോ മാത്രമല്ല ഉള്ളത്. ഇടത് ആഭിമുഖ്യം തകർക്കുന്ന നയനിലപാടുകൾ ഇടതുപക്ഷ സർക്കാറിൽനിന്നുതന്നെയുണ്ടാകുന്നുണ്ടോ എന്ന പരിശോധനയും തിരുത്തലുമാണ് ഈ നയരേഖയോടൊപ്പം സി.പി.എം ഇപ്പോൾ അടിയന്തരമായി ഏറ്റെടുക്കേണ്ടത്.

കാരണം, പാർട്ടി പ്രതിനിധി എന്ന നിലയ്ക്ക് ഈ നയരേഖ അവതരിപ്പിച്ച പിണറായി വിജയൻ തന്നെയാണ്, അത് ഏറ്റെടുക്കാൻ പോകുന്ന സർക്കാറിന്റെയും തലവൻ എന്നത് പാർട്ടിയുടെ ഭാഗത്തുനിന്ന് ഒരു അധിക ജാഗ്രത കൂടി ആവശ്യപ്പെടുന്ന സംഗതിയാണ്. എങ്കിലേ, ഇടതുപക്ഷത്തുനിന്ന് വീണ്ടും ഒരു നവകേരള സൃഷ്ടി സാധ്യമാകൂ.

Comments