മലയാളി സൗന്ദര്യബോധത്തിന്റെ സങ്കൽപ പരിധികളില്‍ ഒരിക്കലും പെടാത്ത യോഗിബാബു തെന്നിന്ത്യന്‍ താരറാണിയായ നയന്‍താരയുടെ നായകനാകുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മലയാളിയുടെ ഓര്‍മമണ്ഡലത്തില്‍ അധികനേരം നിന്നത് കറുത്തതായതുകൊണ്ടും ദളിതനായതുകൊണ്ടും കൂടെ അഭിനയിക്കാനാവില്ല എന്നുപറഞ്ഞ നടിയെയും ആക്ഷേപത്തിന് പാത്രമായ കലാഭവന്‍ മണി എന്ന കലാകാരനെയുമായിരിക്കണം. 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍, മികച്ച പുതുമുഖ സംവിധായകനും മികച്ച സംഭാഷണത്തിനും അവാര്‍ഡ് നേടിയ മഡോണെ അശ്വിന്റെ മണ്ടേല സിനിമയെ കുറിച്ച് ട്രൂകോപ്പി വെബ്‌സീനില്‍ 2021 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്.
23 Jul 2022, 11:04 AM
സിനിമ കാലോചിതവും സമകാലിക പ്രസക്തവും സിനിമയുടെ ആകെത്തുക മനുഷ്യവിരുദ്ധവും അല്ലാതാകുന്നതിന് തമിഴില്‍ നിന്നുള്ള പുത്തനുദാഹരണമായിരുന്നു ‘മണ്ടേല'. മഡോണി അശ്വിന്‍ എന്ന നവാഗതസംവിധായകന്‍ യോഗി ബാബുവിനെ നായകനാക്കിയെടുത്ത സിനിമ, കോവിഡ് കാലത്തെ അതിജീവിച്ച് നെറ്റ്ഫ്‌ളിക്‌സില്‍ ട്രെന്‍ഡിങ് പട്ടികയിലുള്‍പ്പെട്ടതാണ്. മലയാളി സൗന്ദര്യബോധത്തിന്റെ സങ്കൽപ പരിധികളില്‍ ഒരിക്കലും പെടാത്ത യോഗിബാബു തെന്നിന്ത്യന്‍ താരറാണിയായ നയന്‍താരയുടെ നായകനാകുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മലയാളിയുടെ ഓര്‍മമണ്ഡലത്തില്‍ അധികനേരം നിന്നത് കറുത്തതായതുകൊണ്ടും ദളിതനായതുകൊണ്ടും കൂടെ അഭിനയിക്കാനാവില്ല എന്നുപറഞ്ഞ നടിയെയും
ആക്ഷേപത്തിന് പാത്രമായ കലാഭവന്‍ മണി എന്ന കലാകാരനെയുമായിരിക്കണം.
‘കോലമാവ് കോകില' എന്ന ആ സിനിമ കോമഡി ട്രാക്കില്‍ നിന്ന് വ്യതിചലിക്കാതെ പോയ ഒന്നാണ്. പക്ഷേ അവിടെ യോഗി ബാബുവിന്റെ ശരീരമോ നിറമോ കോമഡിയ്ക്കുപയുക്തമായില്ല തരിമ്പും എന്നതാണ് ആ സിനിമയുടെ സവിശേഷതയും സംവിധായകന്‍ നൽകിയ സന്ദേശവും. ബോഡി ഷെയ്മിങ്, സ്ത്രീവിരുദ്ധത ഇത്യാദികള്‍ ഇല്ലാതെതന്നെ മികച്ച കോമഡികള്‍ സൃഷ്ടിക്കാനാവും എന്നതിന് മലയാളിക്ക് ആ സിനിമ ഉദാഹരണമായെടുക്കാം.
അതിനുശേഷം ഒന്നുരണ്ട് സിനിമകളില്‍ നായകനായും ഒട്ടേറെ സിനിമകളില്‍ സഹനടനായും മികച്ച പ്രകടനം യോഗി ബാബുവിന്റേതായുണ്ടായിരുന്നു. എന്നാല്‍ ഇതിനെല്ലാം അപ്പുറമാണ് തന്നിലെ നടന്‍ എന്ന് വിമര്‍ശകരേക്കൊണ്ടുപോലും പറയിപ്പിച്ച സിനിമയാണ് ‘മണ്ടേല'. 2016ല്‍ ഇറങ്ങിയ രാജു മുരുഗന്റെ സിനിമയായിരുന്നു ‘ജോക്കര്‍'. സ്റ്റേറ്റിനെ പ്രതിനായക വേഷത്തില്‍ അവതരിപ്പിച്ച ഇത്രമേല്‍ ശക്തമായ ഒരു സിനിമ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടുണ്ടോ എന്നുതന്നെ സംശയമാണ്. മലയാളത്തിന്റെ പൊളിറ്റിക്കല്‍ സറ്റയര്‍ ഴോണറില്‍ ക്ലാസിക് പദവി നിലനിര്‍ത്തിപ്പോരുന്ന കെ. ജി. ജോര്‍ജ്ജിന്റെ ‘പഞ്ചവടിപ്പാലം' ഒന്നുകൊണ്ട് മാത്രം നമ്മള്‍ തൃപ്തിയടയുമ്പോള്‍ തമിഴില്‍ തുടര്‍യായി അത്തരം സിനിമകള്‍ ഉണ്ടാവുന്നുണ്ട്. ‘ജോക്കര്‍' ഡീപ്പ് സറ്റയറായിരുന്നു. നായകനെ കോമാളിയായി കണ്ടുകൊണ്ട് മുന്നോട്ടുപോകുംതോറും വേദന കൂട്ടിക്കൂട്ടി കാഴ്ചക്കാരനെ പിടിച്ചുലയ്ക്കുന്ന ദൃശ്യാവതരണമായിരുന്നു ‘ജോക്കറി'ന്റേത്. മഡോണ അശ്വിന്റെ ‘മണ്ടേല'യിലേക്ക് വരുമ്പോള്‍ അത് ‘ജോക്കറി'ന്റെ തുടര്‍ച്ച പോലെ പ്രതിപാദ്യവിഷയങ്ങള്‍ സമൂഹത്തില്‍ എപ്പോഴും നിലനില്ക്കുന്നുണ്ട് എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

മണ്ടേല'യുടെ ബേസിക് തീം എന്നത് സമകാലിക സാഹചര്യങ്ങളെക്കുറിച്ച് പ്രാഥമിക അറിവുള്ള ആരിലേക്കും വളരെയെളുപ്പം വിനിമയം ചെയ്യപ്പെടുന്ന ഒന്നാണ്. ഒരേ നാട്ടില്‍ രണ്ട് ജാതിവിഭാഗങ്ങള്‍. സ്റ്റേറ്റിനെ പ്രതിനിധീകരിക്കുന്ന ഗ്രാമത്തലവന് ഓരോ ജാതിയില്‍ നിന്നും രണ്ട് ഭാര്യമാര്‍. രണ്ട് പേരിലും അതാത് ജാതിയെ പ്രതിനിധീകരിക്കുന്ന രണ്ട് മക്കള്‍. ഈ മക്കളിലൂടെയും അവരവരുടെ ജാതിക്കാരിലൂടെയും പരസ്പരം നിലനില്ക്കുന്ന ശത്രുത. പൊതുകക്കൂസ് കെട്ടിയാല്‍പ്പോലും ആരാദ്യം എന്നുപറഞ്ഞുള്ള കൂട്ടത്തല്ല്. നിസഹായനായിരിക്കേണ്ടി വരുന്ന ഗ്രാമത്തലവന്‍. ഇതൊക്കെയാണ് സിനിമയുടെ പ്രാരംഭം. സിനിമയുടെ ആരംഭത്തിലെ പൊതുകക്കൂസുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കിടയില്‍ ഒരു തെരുവുനായ കക്കൂസിലേക്ക് കയറുന്നു. രണ്ട് ജാതിക്കാര്‍ക്കും പ്രശ്‌നമുണ്ടാകാത്ത തരത്തില്‍ കക്കൂസ് ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന ഗ്രാമത്തലവനുവേണ്ടി ആ കക്കൂസ് വൃത്തിയാക്കാന്‍ മക്കളുള്‍പ്പെടെ ആരും തയാറാവുന്നില്ല. അവിടേക്കാണ് ‘ഇളിച്ചവായന്‍' എന്ന് നാട്ടുകാര്‍ വിളിക്കുന്ന യോഗിബാബുവിന്റെ കഥാപാത്രത്തിന്റെ രംഗപ്രവേശം.
ആ ഗ്രാമത്തില്‍ ഒരു മരത്തിനുകീഴെയിരുന്ന് മുടിവെട്ടുന്ന പണി ചെയ്യുന്നയാളാണ് അയാള്‍. ആ നാട്ടില്‍ ജാതീയമായി ഏറ്റവും താഴെയുള്ളയൊരുവന്‍. ആരുടെയും പരിഗണനയ്‌ക്കോ ഇഷ്ടത്തിനോ പാത്രമാവാത്തവന്‍. അയാളും അയാളുടെ സഹായിയും ആ മരത്തെ ചുറ്റിപ്പറ്റിയാണ് ജീവിക്കുന്നതുതന്നെ. അവിടമല്ലാതെ മറ്റൊരു വാസസ്ഥലം പോലുമില്ല. ആര്‍ക്കും - അവനുപോലും - അവന്റെ പേര് അറിയില്ല. നാട്ടുകാര്‍ പരിഹാസവും അപമാനവും ദ്യോതിപ്പിക്കുന്ന ‘ഇളിച്ചവായന്‍’ എന്നുവിളിക്കുമ്പോള്‍ അവനതിനെ പുതുക്കി ‘സ്‌മൈല്‍' എന്നാക്കിയിട്ടുണ്ടെന്നുമാത്രം. കക്കൂസ് കഴുകാന്‍ ഇവനേക്കാള്‍ ‘യോഗ്യത'യുള്ള മറ്റാരും അവിടില്ലെന്ന് രണ്ട് ജാതിക്കാരും ഉറപ്പിക്കുന്നു. അവനെക്കൊണ്ടുവന്ന് അവരത് ചെയ്യിപ്പിക്കുമ്പോള്‍ അവന് ഗത്യന്തരമില്ലാതെ അനുസരിക്കേണ്ടിവരുന്നു. സംഗതി എല്ലാം നര്‍മപ്രധാനത്തോടെ അവതരിപ്പിക്കുന്നുണ്ടെങ്കിലും ബഷീറിയന്‍ രചനയെക്കുറിച്ചുള്ള വിശേഷണം കടമെടുത്താൽ, ‘സ്‌മൈലി'ന്റെ ഹൃദയത്തില്‍ നിന്ന് വലിച്ചുചീന്തപ്പെട്ട ഏടാണ് ‘മണ്ടേല'യുടെ തുടര്‍ക്കാഴ്ച
ഗ്രാമീണര്‍ രണ്ടുവശത്തായി നിന്ന് പരസ്പരം പോരടിക്കുമ്പോഴും രണ്ടുകൂട്ടരുടെയും ‘സ്‌മൈലി'നോടുള്ള മനോഭാവം ഒന്നുതന്നെയാണ്. ജോലി ചെയ്താല്‍ കൂലിയില്ല, അഥവാ കൂലി കൊടുത്താല്‍ തന്നെ മിച്ചം വന്ന ആഹാരം, പല വീടുകളിലും പാത്രം കഴുകല്‍ പോലെയുള്ള ജോലി ചെയ്യേണ്ടിവരുന്നത്, അല്പാല്പമായി സൂക്ഷിച്ചുവച്ചിരുന്ന ചില്ലിക്കാശുപോലും മോഷ്ടിക്കപ്പെടുക, ആരോടും പരാതിയോ പരിഭവമോ പറയാനാവാത്ത അവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിലൂടെയാണ് അയാളുടെ ഓരോ ദിവസവും കടന്നുപോകുന്നത്. കൈയിലുള്ള കാശ് സുരക്ഷിതമായി വയ്ക്കാന്‍ പോസ്റ്റോഫീസ് അക്കൗണ്ട് തുടങ്ങാന്‍ ശ്രമിക്കുന്നതോടെ സ്‌മൈല്‍ മണ്ടേലയായി മാറുകയാണ്. ഈ രാജ്യത്ത് ജീവിക്കാനാവശ്യമായ യാതൊരു പൗരത്വരേഖകളും ഇല്ലാതിരുന്ന സ്‌മൈല്‍, മണ്ടേല എന്ന പേര് സ്വീകരിച്ച് അസ്തിത്വം എന്നതിലുപരി നിലനില്പിനായുള്ള അവന്റെ ശ്രമങ്ങളിലേക്ക് കടക്കുകയാണ്. മണ്ടേലയെന്ന പേരും തിരിച്ചറിയല്‍ കാര്‍ഡും ലഭിക്കുന്നതോടെ അവന്റെ ജീവിതം തന്നെയാണ് മാറിമറിഞ്ഞത്.
ഗ്രാമത്തലവന്റെ രണ്ട് മക്കളും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കാനൊരുങ്ങുന്നു. വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിക്കുമ്പോള്‍ രണ്ടുപേര്‍ക്കും തുല്യ എണ്ണം വോട്ട് കിട്ടും എന്ന കണക്കുകൂട്ടലുകളിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അവിടെയാണ് രണ്ട് ജാതിയിലുമുള്‍പ്പെടാത്ത മണ്ടേലയുടെ വോട്ട് നിര്‍ണായകമാവുന്നത്. ആ ഒരേയൊരു വോട്ടിനായി രണ്ടുകൂട്ടരും കാണിക്കുന്ന പരാക്രമങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരിച്ഛേദമായി മാറുന്നിടത്താണ് ‘മണ്ടേല' എന്ന സിനിമ നവതലമുറയിലെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സറ്റയറായി മാറുന്നത്. അനാവശ്യമായ സൗജന്യങ്ങള്‍ മനുഷ്യജീവിതത്തിനുണ്ടാക്കുന്ന വൈരുദ്ധ്യാത്മകത ‘മണ്ടേല' എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തി മികച്ച രീതിയില്‍ ദൃശ്യവത്ക്കരിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.
ഒരിക്കല്‍ ആട്ടാനും തുപ്പാനുമായി മാത്രം അയാളെ ഉപയോഗിച്ചിരുന്ന രണ്ടുജാതിയിലെയും ആളുകളെല്ലാം പ്രകടനപരമായ സ്‌നേഹം കൊണ്ട് അയാളെ വീര്‍പ്പുമുട്ടിക്കുന്ന സീക്വന്‍സുകള്‍ നമ്മെ അങ്ങേയറ്റം ചിരിപ്പിക്കുന്നുണ്ട്. സിനിമയുടെ കാഴ്ച മാറ്റിവച്ച് സമകാലികജീവിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാഴ്ചക്കാരെല്ലാവരും തന്നെ അതിലെ കഥാപാത്രങ്ങളുമയി ഏതെങ്കിലുമൊക്കെ ഇടങ്ങളില്‍ താദാത്മ്യം പ്രാപിക്കുന്നുണ്ട്. വോട്ടുബാങ്ക് രാഷ്ട്രീയവും റിസോര്‍ട്ട് രാഷ്ട്രീയവും എല്ലാം സമകാലീന ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയെ കാര്‍ന്നുതിന്നുന്ന സാമൂഹ്യപരിസരത്തുനിന്നാണ് ‘മണ്ടേല'യുടെ ജീവിതവഴിത്താരകളെ സംവിധായകന്‍ അഭ്രപാളിയിലെത്തിച്ചിരിക്കുന്നത്. വസ്ത്രം, ഭക്ഷണം തുടങ്ങിയ ഇടങ്ങളില്‍ എല്ലാം വര്‍ഗീയത നിലനില്ക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് തിരിഞ്ഞാലും നടന്നാല്‍പോലും വര്‍ഗീയത കണ്ടെത്തുന്ന ‘ജനാധിപത്യ'രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭരണം കൈയാളിനില്ക്കുന്ന സുന്ദരകോമള ജനാധിപത്യത്തിലാണ് ഇന്നത്തെ ഇന്ത്യയുടെ നിലനില്പ് എന്ന ഭീകരതയെ തന്നാല്‍ ആവുന്നവിധം ദൃശ്യവത്ക്കരിക്കാനുള്ള സംവിധായകന്റെ ശ്രമം വിജയിച്ചിട്ടുണ്ട് എന്നതിന് ‘മണ്ടേല'യുടെ വിഷ്വലുകള്‍ സാക്ഷ്യം നിൽക്കും.
തമിഴ് സിനിമകള്‍ ജാതിയെയും സവര്‍ണ രാഷ്ട്രീയത്തെയും പുരുഷമേധാവിത്തത്തെയുമെല്ലാം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള ലേഖത്തിന്‍റെ പൂർണ രൂപം വായിക്കാം
"ഇളിച്ച വായന്‍' "സ്‌മൈല്‍' ആയി മാറുന്ന തമിഴ് സിനിമ | ജോഫിന്‍ മണിമല
ദില്‍ഷ ഡി.
Aug 04, 2022
30 Minutes Watch
കരോൾ ത്രേസ്യാമ്മ അബ്രഹാം
Jul 23, 2022
6 Minutes Read
മുഹമ്മദ് ജദീര്‍
Jul 22, 2022
5 Minutes Read
മുഹമ്മദ് ജദീര്‍
Jul 22, 2022
3 Minutes Read
കെ.വി. ദിവ്യശ്രീ
Jul 18, 2022
15 Minutes Read