വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, തുടര്‍ഭരണം ഉറപ്പാക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമങ്ങളും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളിലും സാമുദായിക സംഘടനകളിലും ജാതി- മത വോട്ടുബാങ്കുകളിലും ഉണ്ടാകാനിടയുള്ള ചലനങ്ങളും ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയാണ് ലേഖകന്‍
2 Jan 2021, 02:59 PM
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനിരിക്കുമ്പോള്‍ കഥ പറയുമ്പോള്‍ എന്ന സിനിമയിലെ ഒരു രംഗം ആണ് ഓര്‍മയില്‍ വരുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന് കഴിക്കാന്‍ പുഴമീന്‍ പിടിക്കാന്‍ ആറ്റിലിറങ്ങിയ സുരാജിന്റെ കഥാപാത്രം ‘ആ ചെറിയ മീനുകളോട് പോവാന്‍ പറ' എന്നുപറയുന്ന ഒരു രംഗം ഉണ്ട്. അതേപോലെ വലിയ മീനുകളെ ലക്ഷ്യമിട്ടു ചെറിയ മീനുകളോട് (ചെറിയ തോല്‍വികളോട്) പോകാന്‍ പറയുന്ന പിണറായിയെ ആണ് ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കണ്ടത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കൈവരിച്ച ജയം ആരെയും അതിശയിപ്പിക്കുന്നതാണ്. ഭരണ വിരുദ്ധ വികാരം അതിജീവിച്ച്, ഭരിക്കുന്ന പക്ഷം ഇത്രയും ആധികാരികമായി ജയിച്ച മുന്‍കാലം പെട്ടെന്നൊന്നും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ഇത് കേരള രാഷ്ട്രീയത്തില്‍ പുതിയ പാഠമാണ്. തിരഞ്ഞെടുപ്പ് ഫലം അപഗ്രഥിക്കുമ്പോള്‍ തെളിയുന്ന ചില പ്രവണതകളും അത് തുറന്നുതരുന്ന ചില സാധ്യതകളുമാണ് ഇവിടെ വിശകലനം ചെയ്യുന്നത്.
സാമൂഹിക ശാസ്ത്ര സിദ്ധാന്തങ്ങള്‍ അനുസരിച്ച് അനുമാനങ്ങള്‍ (Hypothesis), വേണ്ട വിധത്തിലുള്ളള്ള ഡാറ്റ ശേഖരണത്തിന്റെയും അപഗ്രഥനത്തിന്റെയും പരിശോധനയുടേയും അടിസ്ഥാനത്തില്‍ല്‍ തെളിയിക്കേണ്ട ഒന്നാണ്. 2006 ല്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ഇറക്കിയ കേരള പഠനം- കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു? എന്ന ഗവേഷണ ഗ്രന്ഥം, തിരഞ്ഞെടുപ്പ് കമീഷന്റെ ഇലക്ഷന്‍ സ്ഥിതി വിവരക്കണക്കുകള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍, പിന്നെ ഈ ലേഖകന്റെ നിഗമനങ്ങളും നിരീക്ഷണങ്ങളും എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ അപഗ്രഥനം നടത്തുന്നത്.
ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ എൽ.ഡി.എഫിന് നൂറിലേറെ സീറ്റ്
ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ എല്‍.ഡി.എഫിന് നൂറിലേറെ സീറ്റ് കിട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സാധാരണ പ്രാദേശിക വികാരങ്ങളും വ്യക്തി പ്രഭാവവും അടിസ്ഥാനമാക്കിയുള്ള വോട്ടിംഗ് ആണ് കണ്ടുവരാറ്. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വോട്ടിങ്ങില്‍ ഇടതു- വലതു രാഷ്ട്രീയത്തിന് കിട്ടുന്ന ജനപിന്തുണയാണ് പ്രതിഫലിക്കാറ്. ഇത്തവണ ഇവിടിങ്ങളിലെ മിന്നുന്ന പ്രകടനം വരാന്‍ പോകുന്ന അസംബ്ലി ഇലക്ഷനില്‍ എല്‍.ഡി.എഫിന് ഒത്തിരി വിയര്‍ക്കേണ്ടി വരില്ല എന്ന സൂചന നല്‍കുന്നു.
ഇടതുമുന്നണിയെ സഹായിച്ച അഞ്ച് പ്രധാന ഘടകങ്ങള്‍:
1. സര്‍ക്കാര്‍ തുടരുന്ന ക്ഷേമ രാഷ്ട്ര (Welfare State) സങ്കല്‍പത്തിലുള്ളള്ള പദ്ധതികള്‍. മെച്ചപ്പടുന്ന പൊതു ആരോഗ്യ, പൊതു വിദ്യാഭ്യാസ രംഗം, ക്ഷേമ പെന്‍ഷനുകളുടെ കാര്യക്ഷമമായ വിതരണം, കോവിഡ് കാല സൗജന്യ കിറ്റ് വിതരണം എന്നിവ ചില ഉദാഹരണം.
2. കിഫ്ബി മസാല ബോണ്ട് എന്ന നവ സാമ്പത്തിക ഉപകരണം (Financial Instruments) വഴിയുള്ള വിഭവ സമാഹരണവും വിതരണവും. പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന റോഡുകള്‍, കലുങ്കുകള്‍, പാലങ്ങള്‍, ഹൈടെക് ആവുന്ന പൊതു സ്‌കൂളുകള്‍, എന്നിവ ചില ഉദാഹരണം.
3. പ്രളയം, നിപ്പ, കോവിഡ് കാലത്തു കാണിച്ച ക്രൈസിസ് മാനേജ്‌മെന്റ് മികവും നേതൃപാടവവും.
4. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയത നേരിടുന്നതില്‍ കാണിച്ച കര്‍ക്കശ്യവും സ്ഥിരതയും. കോണ്‍ഗ്രസിനെ നശിപ്പിച്ച മൃദു ഹിന്ദുത്വ സമീപനം തങ്ങളെയും ബാധിക്കാതിരിക്കാന്‍ പുലര്‍ത്തുന്ന ശ്രദ്ധ. ശബരിമല വിഷയം സുവര്‍ണാവസരം ആക്കി സംസ്ഥാനത്തെ കാവിവല്‍ക്കരിക്കാന്‍ സംഘ്പരിവാര്‍ ശ്രമിച്ചപ്പോള്‍ അതിനെ വിജയകരമായി ചെറുക്കാന്‍ എല്‍.ഡി.എഫിനായി. സമുദായ നേതാക്കളുടെ അഭിപ്രായം വെച്ച് ഭരണത്തിന്റെ താക്കോല്‍സ്ഥാനം വീതംവെക്കാന്‍ മുതിരാതിരുന്നതും പൊതുസമൂഹം മതിപ്പോടെ കണ്ടു. ഭൂരിപക്ഷ- ന്യൂനപക്ഷ രാഷ്ട്രീയം കളിക്കുന്നവര്‍ പിണറായി സര്‍ക്കാരിന് മറുപക്ഷത്തോട് പ്രീണന നയമാണെന്ന് ആരോപിക്കുമെങ്കിലും പൊതുവെ ഭരണഘടനയും മതനിരപേക്ഷതയും സര്‍ക്കാര്‍ മുറുകെപ്പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നുകാണാം.
5. നമ്മുടെ ജനാധിപത്യത്തില്‍ ‘വര ആദ്യം കടക്കുന്നവന്‍ വാഴും' (First Past The Post) എന്നാവുമ്പോള്‍ സ്വീകരിക്കേണ്ട കക്ഷി രാഷ്ട്രീയ ബലതന്ത്രം തന്ത്രമായി (Stragegy) തന്നെ കൊണ്ടുനടന്നത്. വളരെ ചെറിയ ഭൂരിപക്ഷത്തിന് അസംബ്ലി ഇലക്ഷന്‍ ഫലം പോലും മാറിമറിയുമ്പോള്‍ മറുപക്ഷത്തെ കേരള കോണ്‍ഗ്രസ്- എം, എല്‍.ജെ.ഡി തുടങ്ങിയ അതൃപ്തരെ കൂടെ കൂടിയതും നേട്ടമായി.
മുകളില്‍ പറഞ്ഞ ഘടകങ്ങള്‍ പല അളവിലും തീവ്രതയിലും മിക്ക ജില്ലകളില്‍ ഏശിയിട്ടുണ്ടാവും. എന്നാലും അധിക ജില്ലകളിലും ഒരേപോലെ ഏശിയിരിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ നോക്കാം. 2006ല്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ഇറക്കിയ കേരള പഠനം-കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു? എന്ന ഗ്രന്ഥം കേരളം എന്ന സാമൂഹ്യാവസ്ഥയെ മനസ്സിലാക്കാന്‍ ഉപകരിക്കും. ഈ പുസ്തകത്തിലെ ചില ഉള്‍ക്കാഴ്ചകള്‍ (insights) കൂടി കടം കൊണ്ടിട്ടാണ് തുടര്‍ന്നുവരുന്ന നിരീക്ഷണങ്ങള്‍.
തല്ലില്‍ തോറ്റാലും യുദ്ധം ജയിക്കുന്ന പിണറായി
ഈ ഇലക്ഷനില്‍ ഇടതുമുന്നണി സ്വീകരിച്ച ഒരു തന്ത്രം, തല്ലില്‍ തോറ്റാലും യുദ്ധം ജയിക്കക്കണം (Lose the battle.Win the War) എന്നതാണ്. ഇതില്‍ പ്രധാനം മലബാറില്‍ ചില പഞ്ചായത്തുകളില്‍ കണ്ട യു.ഡി.എഫ്- വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ടിനെ അന്തരീക്ഷത്തില്‍ നിര്‍ത്തുക എന്നതായിരുന്നു. അങ്ങനെ പൊളിറ്റിക്കല്‍ ഇസ്‌ലാം, മതരാഷ്ട്ര വാദം തുടങ്ങിയവ കൊണ്ടുനടക്കുന്ന ജമാഅത്തെ ഇസ്‌ലാമി- വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടവും അവരുമായി കൂട്ടുകൂടിയ യു.ഡി.എഫ് അവിവേകവും വോട്ടര്‍മാരുടെ മനസിന്റെ തുഞ്ചത്തു (Top of Mind) ഇടം പിടിച്ചു. ഈ ബാന്ധവത്തില്‍ യു.ഡി.എഫിന് ചുരുക്കം പഞ്ചായത്തുകളില്‍ നേട്ടം ഉണ്ടായപ്പോള്‍ ഇടതുമുന്നണിക്ക് മുക്കം പോലെ 25 വര്‍ഷമായി ഭരിക്കുന്ന മുന്‍സിപ്പാലിറ്റികളില്‍ തിരിച്ചടി ഉണ്ടായി. എങ്കില്‍ തന്നെയും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ വലിയ അളവില്‍ വിജയം കൊയ്യാന്‍ എല്‍.ഡി.എഫിനു ഈ തന്ത്രവും മറ്റു അനൂകൂല ഘടകങ്ങളും വഴി കഴിഞ്ഞു.
ചെറിയ മീനുകളോട് പോകാന്‍ പറയുമ്പോള്‍ കൂടെ പോരുന്ന വലിയ നിക്ഷ്പക്ഷ വോട്ടുകളുടെ സ്ഥിതി പരിഷത്ത് പഠനം വഴി പരിശോധിക്കാം.

കേരളത്തില്‍ ഒരേ മുന്നണിക്ക് വോട്ട് ചെയ്യുന്നവരുടെ ശതമാനം 67 ആണ് (എല്‍.ഡി.എഫ്- യു.ഡി.എഫ്- ബി.ജെ.പി: 83%- 69%- 57%). ഈ പഠനം പ്രസിദ്ധികരിച്ച 2006ല്‍ നിന്ന് 2020 ലേക്ക് വരുമ്പോള്‍ ബി.ജെ.പിയിലുണ്ടായ വളര്‍ച്ച കണക്കിലെടുത്താലും ഇപ്പോഴത്തെ 30% വോട്ടര്‍മാര്‍ നിക്ഷ്പക്ഷ ഗണത്തില്‍ പെട്ടവരാണ് എന്നുകരുതാം.
ഇനി കേരളത്തിലെ ജാതി മത ഘടന നോക്കാം.

ജനസംഖ്യയുടെ ഈ പൊതു ഘടനാഅനുപാതം നിക്ഷ്പക്ഷ വോട്ടര്‍ ഗണത്തില്‍ പ്രയോഗിക്കുമ്പോള്‍ 54 % ഹിന്ദുക്കളും 27 % മുസ്‌ലിംകളും 18 % ക്രിസ്തുമതക്കാരുമാണ് എന്ന് ഏതാണ്ട് കാണാം. അപ്പോള്‍ ഭൂരിപക്ഷമുള്ള നിക്ഷ്പക്ഷ ഹിന്ദു വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന നിലപാടുകള്‍ പുലര്‍ത്തുകയും അത് മൃദുഹിന്ദുത്വ നയത്തിലേക്കു പോകാതെ കരുതല്‍ വെക്കുകയും ചെയ്താല്‍ നിഷ്പക്ഷ വോട്ടര്‍മാരുടെ സിംഹഭാഗവും പാട്ടിലാക്കാന്‍ പാര്‍ട്ടികള്‍ക്ക് ആവും. എല്‍.ഡി.എഫിന്റെ മുന്നാക്ക സംവരണം, ആന്റി നക്‌സല്‍ ഡ്രൈവുകള്‍, ആന്റി- ജമാഅത്തെ ഇസ്‌ലാമി പ്രസ്താവങ്ങള്‍ എന്നിവ വലിയ അളവില്‍ നിക്ഷ്പക്ഷ ഹിന്ദു വോട്ടര്‍മാര്‍ക്ക് ഉള്ളതാണെങ്കില്‍ ശക്തമായ ആന്റി- ആര്‍.എസ്.എസ് നിലപാടുകള്‍, സി.എ.എ, ഗോവധ നിരോധനം തുടങ്ങിയവയോടുള്ള പരസ്യമായ എതിര്‍പ്പ് തുടങ്ങിയവ ന്യൂനപക്ഷ നിഷ്പക്ഷ വോട്ടര്‍മാര്‍ക്കുള്ളതാണ്. എല്‍.ഡി.എഫിന് സ്ഥിരമായി വോട്ടുചെയ്യുന്നവര്‍ക്കും ഇത്തരം നയങ്ങള്‍ മുഷിപ്പുണ്ടാക്കില്ല.
Also Read: കൂടുതൽ സീറ്റ് ചോദിക്കാൻ ലീഗിന് അവകാശമുണ്ട് : മുനവറലി ശിഹാബ് തങ്ങൾ
2015ലെ നിയമസഭാതെരഞ്ഞെടുപ്പിനുമുമ്പേ എല്‍.ഡി.എഫ് ഈ തന്ത്രം പയറ്റാന്‍ തുടങ്ങിയതാണ്. ഇപ്പോഴത് കൂടുതല്‍ ശക്തമാവുന്ന കാഴ്ചയാണ് കാണുന്നത്. മുസ്‌ലിം സ്വത്വരാഷ്ട്രീയം കളിക്കുന്ന ലീഗും ഈ സ്ട്രാറ്റജിയുടെ ഭാഗമായി അക്രമിക്കപ്പെടും. റിപ്പബ്ലിക്കന്‍ വികാരങ്ങള്‍ ലോകമൊട്ടുക്കും സ്വയം പ്രകാശിക്കുമ്പോള്‍ ഇത്തരം പുറമെ കാണിക്കല്‍ (Optics Management) പാര്‍ട്ടികള്‍ എടുക്കാന്‍ നിര്‍ബന്ധിരാവുന്നതു സ്വാഭാവികം. അതുകൊണ്ടു തന്നെ ചരിത്രത്തില്‍ ഇടതുപക്ഷം ലീഗുമായി സഹകരിച്ചതും കഴിഞ്ഞ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഇടതിനെ അനൗദ്യോഗികമായി തുണച്ചതൊന്നും പുതിയ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ ഇടതുമുന്നണിക്ക് മറയും തടയും ആവുന്നില്ല.
തുലോം ചെറിയ പാര്‍ട്ടിയായ തങ്ങളെ ഇടതു നേതാക്കള്‍ അകാരണമായി ഉന്നം വെക്കുന്നു എന്ന പരാതി വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കുറച്ചായിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനങ്ങളിലും ഫേസ്ബുക്ക് പോസ്റ്റിലും ഇത് പരാമര്‍ശിച്ചിക്കുകയും സി.പി.എമ്മിനെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. താമരശ്ശേരിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ സി.പി.എം കോഴിക്കോട് ജില്ല സെക്രെട്ടറി മോഹനന്‍ മാസ്റ്റര്‍ കോഴിക്കോട് ആസ്ഥാനമായ ഇസ്‌ലാമിസ്റ്റ് തീവ്രവാദ സംഘടനകള്‍ക്ക് നക്‌സലുകളുമായി ബന്ധമുണ്ടെന്നു ആരോപിച്ചത് ചര്‍ച്ചയായി. കഴിഞ്ഞ ഡി.സി. ബുക്‌സ് ലിറ്ററചേര്‍ ഫെസ്റ്റില്‍ നടന്ന സംവാദത്തില്‍, ഇ.പി. ജയരാജന്‍ ഇസ്‌ലാമിസ്റ്റ് - നക്‌സല്‍ ബന്ധം ആവര്‍ത്തിച്ച് വിവാദം കൊഴുപ്പിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകരായ അലനെയും താഹയെയും നക്‌സല്‍ ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സമയം കൂടിയായിരുന്നു അത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്- വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം മറ നീക്കിയ ഒന്നായിരുന്നു മുക്കം മുന്‍സിപ്പാലിറ്റി. 18 ,19 20, 21 ഡിവിഷനുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി വോട്ട് നിര്‍ണായകമാണ്. മുക്കത്തെ ചേന്ദമംഗലൂര്‍ പ്രദേശമാണിത്. ഈ ലേഖകനും മുക്കം 21 ാം ഡിവിഷനിലെ വോട്ടറാണ്. ഇവിടങ്ങളിലെ യു.ഡി.എഫ്- വെല്‍ഫെയര്‍ പാര്‍ട്ടി പോസ്റ്ററുകള്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡണ്ട് പി.എ. മുഹമ്മദ് റിയാസ് ‘യു.ഡി.ഫ് എന്ന മുന്നണിയിലെ സെക്കുലര്‍ വാദികളെ, നിങ്ങള്‍ക്ക് എല്‍.ഡി.എഫിലേക്ക് സ്വാഗതം ' എന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായിരുന്നു അടുത്ത വിവാദം. യു.ഡി.എഫ് നേതാക്കള്‍ ജമാഅത്തെ ഇസ്‌ലാമി അമീറിനെ സന്ദര്‍ശിച്ചതും വാര്‍ത്തയായി. ശരാശരി മലയാളി ജമാഅത്തെ ഇസ്‌ലാമിയെ ഇസ്‌ലാമിസ്റ്റ് സ്വഭാവമുള്ള മതരാഷ്ട്രവാദികളുടെ കൂട്ടമായിട്ടാണ് കാണുന്നത്.
മത- ജാതി വിശ്വാസം അനുസരിച്ചുള്ള മുന്നണി ഘടന
കേരള പഠനത്തില്‍ സാമ്പത്തികം, മതം, ജാതി, പ്രദേശം അനുസരിച്ചുള്ള മുന്നണിഘടന പറയുന്നത് ഇങ്ങനെയാണ്:

മുകളിലെ പട്ടികയില്‍ നിന്ന് കേരളത്തിലെ ജനസംഖ്യയില്‍ 42 % ന്യൂനപക്ഷം ആവുമ്പോള്‍ എല്‍.ഡി.എഫിന്റെ ജനപിന്തുണയില്‍ 30 % മേ നൂന്യപക്ഷ വിഭാഗങ്ങളുള്ളൂ. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍, എല്‍.ഡി.എഫിനെ പിന്തുണക്കുന്നവരില്‍ 70% ശതമാനവും ഹിന്ദുക്കള്‍ ആണെന്നര്‍ഥം. എന്നാല്‍ യു.ഡി.എഫിന് 61% ആണ് ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള പിന്തുണ. കേരളത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ കുറെയൊക്കെ മുസ്‌ലിംലീഗ്, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷ വോട്ടുകളില്‍ സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ പങ്കു പറ്റുന്നുണ്ടെങ്കിലും സി.പി.എം തന്നെയാണ് നല്ലൊരു വിഹിതവും എടുക്കുന്നത്.
എന്നാല്‍ ഈ സ്ഥിതിയില്‍ കാര്യമായ മാറ്റം 2014 മുതല്‍ ഉണ്ടാവുന്നതായി കാണാം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വരവും കോണ്‍ഗ്രസിന്റെ ജഡത്വവും മുസ്‌ലിംലീഗിന്റെ ഉപരിവര്‍ഗ ദുര്‍മേദസും മുസ്‌ലിം മധ്യ-അടിസ്ഥാന തട്ടുകളുമായുള്ള വ്യതിചലനവും, മുസ്‌ലിം ന്യൂനപക്ഷങ്ങളില്‍ ഇനി എന്ത് എന്ന ചിന്തയും അരക്ഷിതാവസ്ഥയും ണ്ടാക്കിയിട്ടുണ്ട്. ഈ ശൂന്യതയിലേക്കാണ് പിണറായി വിജയന്‍ കടന്നു വരുന്നത്. ഇപ്പോള്‍ ലീഗിന്റെ കോട്ട മണ്ഡലങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ മറ്റിടങ്ങളില്‍ എല്‍.ഡി.എഫിനെ പിന്തുണക്കുന്നു എന്നുവേണം കാണാന്‍. എല്‍.ഡി.എഫ് തുടര്‍ച്ചയായി നേടുന്ന തിരഞ്ഞെടുപ്പ് വിജയവും, മലബാറില്‍ പിണറായി പങ്കെടുക്കുന്ന പൊതുയോഗങ്ങളില്‍ മുമ്പ് കാണാത്ത വിധത്തിലുള്ള ജനത്തിന്റെ ഒഴുക്കും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
നിക്ഷ്പക്ഷ വോട്ടുകള്‍ വിധി നിര്‍ണയിക്കുമ്പോള്‍
2016 ലെ നിയമസഭാ ഇലക്ഷനില്‍ 10,000 വോട്ടോ അതില്‍ താഴെയോ മാത്രം മാര്‍ജിനില്‍ വിജയിച്ച സീറ്റുകളുടെ കണക്കു നോക്കാം:

58 സീറ്റുകളില്‍ ഭൂരിപക്ഷം 10,000 മോ അതില്‍ കുറവോ ആണ്. നിഷ്പക്ഷ വോട്ടുകളുടെ ജില്ലാ തിരിച്ചുള്ള കണക്ക് താഴെ കൊടുക്കുന്നു*:

60 ലക്ഷത്തില്‍ കൂടുതല്‍ വരുന്ന ഈ മൊത്തം നിക്ഷ്പക്ഷ വോട്ടുകള്‍ 140 നിയോജക മണ്ഡലങ്ങളില്‍ വരുമ്പോള്‍ ഏകദേശം 43000ഓളം വരും.ഈ നിഷ്പക്ഷ വോട്ടുകള്‍ പ്രശ്‌നാധിഷ്ഠിതമായി ഇതുവരെ ഇരു പക്ഷത്തേക്കും മാറുന്നത് കൊണ്ട് ആണ് ഓരോ 5 വർഷം കൂടുമ്പോഴും കേരളത്തില്‍ മുന്നണികള്‍ മാറി മാറി ഭരണം പിടിക്കുന്നത്.
ഉദാഹരണമായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലം എടുക്കാം*.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം ഇവിടെ 3008 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ലീഗിന് കഷ്ടിച്ചു കടന്നുകൂടാന്‍ എല്‍.ഡി.എഫിനെ തുണച്ച നിഷ്പക്ഷ വോട്ടര്‍മാരില്‍നിന്ന് 1505 പേരെ മാത്രം ആകര്‍ഷിക്കാനായിരുന്നേല്‍ ഫലം മാറിമറിഞ്ഞേനെ. അതായത്, നിക്ഷ്പക്ഷ വോട്ടര്‍മാരുടെ 1.1 % ചാഞ്ചാട്ടം (swing ) മാത്രം മതി ചിത്രം മാറാന്‍ . 1.9 % ചാഞ്ചാട്ടം ലീഗിന് 1965 വോട്ടിന്റെ ഭൂരിപക്ഷം കൊടുത്തേനെ. ചുരുക്കിപ്പറഞ്ഞാല്‍ നിഷ്പക്ഷ വോട്ടുകളുംചെറിയ പാര്‍ട്ടികളുമായുള്ള പ്രാദേശിക നീക്കുപോക്കുകളും തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കും.
*ഇവിടെ പാര്‍ട്ടി സ്ഥിര വോട്ട് -നിഷ്പക്ഷ വോട്ട് എന്നത് 70:30 എന്ന പൊതു അനുപാതം വെച്ചാണ് എടുത്തിട്ടുള്ളത്. ഇതിന്റെ കൃത്യത ഓരോ മണ്ഡലത്തിലെയും സവിശേഷതകളും സൂചനകളും കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ കൈകാര്യം ചെയ്യുന്നതേയുള്ളൂ.
ചെറിയ മീനുകളും നിഷ്പക്ഷരുടെ സോഷ്യല്‍ എഞ്ചിനീയറിംഗും
പിണറായി ചെറിയ മീനുകളോട് പോകാന്‍ പറയുമ്പോള്‍, നിഷ്പക്ഷ വോട്ടുകളുടെ ഒരു എല്‍.ഡി.എഫ് അനുകൂല സോഷ്യല്‍ എഞ്ചിനീയറിംഗ് ആണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. 2015ല്‍ തുടങ്ങി പടിപടിയായി ശക്തിയാര്‍ജിച്ച ഈ സോഷ്യല്‍ എഞ്ചിനീയറിംഗ് ഇപ്പോള്‍ വീണ്ടും സംസ്ഥാന ഭരണം എല്‍.ഡി.എഫിനു സമ്മാനിക്കാന്‍ കൂടുതല്‍ സാധ്യത കൊടുക്കുന്ന തലത്തിലേക്ക് വിടര്‍ച്ച സംഭവിച്ചിരിക്കുന്നു. തുലോം ചെറിയ മീനുകളായ ജമാഅത്തെ ഇസ്‌ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും അന്തരീക്ഷത്തില്‍ നിറഞ്ഞപ്പോള്‍ നിക്ഷ്പക്ഷ വോട്ടുകള്‍ എല്‍.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയെ കര്‍ക്കശമായി നേരിടുന്നത് ന്യൂനപക്ഷ വോട്ടുകള്‍ മുമ്പെന്നും ഇല്ലാത്ത വിധത്തില്‍ എല്‍.ഡി.എഫിനു നേടിക്കൊടുക്കുന്നു. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ്, പിന്നീട് വന്ന പല പഞ്ചായത്ത്, അസംബ്ലി ഉപതിരഞ്ഞെടുപ്പുകള്‍, 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നിവയില്‍ എല്‍.ഡി.എഫ് പൊതുവെ നേടിയ മുന്‍തൂക്കം ഈ സോഷ്യല്‍ എഞ്ചിനീയറിംഗ് എല്‍.ഡി.എഫിനു നല്ല ലാഭം കൊടുക്കുന്നുണ്ടെന്നു തെളിയിക്കുന്നു.
Also Read: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ആഹ്ളാദിക്കാം പക്ഷേ...
ഇതിന് അപവാദം, 2020ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മാത്രമാണ്. ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എമ്മിനുള്ള പരിമിത വേഷം, കേരളത്തിലെ ശക്തമായ ആന്റി മോദി വികാരം, രാഹുല്‍ ഗാന്ധിയുടെ കേരളത്തിലേക്ക് മല്‍സരിക്കാനുള്ള വരവ്, മോദി പോയി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആവും എന്ന പ്രചാരണം, ശബരിമല വിവാദത്തിലെ അതൃപ്തി എന്നിവ എല്‍.ഡി.എഫിന് ഈ തിരഞ്ഞെടുപ്പില്‍ വിനയായി. എങ്കിലും ഇപ്പോള്‍ ഈ ‘ചെറുമീന്‍ തന്ത്രം'വും സാമൂഹിക ക്ഷേമ പദ്ധതികളും നേരത്തെ എണ്ണിയ മറ്റു ഘടകങ്ങളും എല്‍.ഡി.എഫിന്റെ നില സംസ്ഥാന-പഞ്ചായത്തു തലത്തില്‍ ഭദ്രമാക്കുന്നു.
ചെറുമീന്‍ തന്ത്രത്തിലെ സോഷ്യല്‍ എഞ്ചിനീയറിംഗ് അപകടം തിരിച്ചറിഞ്ഞ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ലീഗ് നേതാക്കളും എല്ലാം ഈ ബന്ധം ഇല്ലെന്ന് സമര്‍ത്ഥിക്കാന്‍ കഷ്ടപ്പെട്ടു. എന്നാല്‍ എം.എം. ഹസന്‍ ബന്ധം ഉണ്ടെന്നും പറഞ്ഞു. അടുത്ത കാലത്ത് വട്ടിയൂര്‍ക്കാവും (നിയമസഭ) വടകരയും (ലോക്‌സഭ) മത്സരിച്ചു ജയിച്ച മുരളീധരന് ഒറ്റ- ഇരട്ട ദിവസതന്ത്രം പുറത്തിറക്കേണ്ടിവന്നു. അതായത്, ഒറ്റ ദിവസങ്ങളില്‍ (odd days) ബന്ധം ഉണ്ടെന്നു പറയുമ്പോള്‍ ഇരട്ട ദിവസം (even days) ബന്ധം ഇല്ലെന്നു പറയലാണ് ഈ തന്ത്രം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഇവരുടെ പേടി ശരിയെന്നു ബോധ്യപ്പെടുകയും ചെയ്തു.
മുന്നണി സമവാക്യങ്ങള്‍: ചില പ്രവചനങ്ങള്‍
Prediction is very difficult, especially if it's about the future!
ഫിസിക്‌സില്‍ നോബല്‍ സമ്മാനം നേടിയ നീല്‍സ് ബോര്‍ എന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞ വാക്കുകളാണിത്. ഭാവി പ്രവചിക്കുമ്പോള്‍ മുഖത്തേക്ക് മുട്ടയേറ് കിട്ടനാണ് സാധ്യത കൂടുതല്‍. എന്നാലും ചില പ്രവചങ്ങള്‍ നിരത്തട്ടെ.
1. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ (വലിയ സാധ്യതയുള്ള) തോല്‍വി യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. സംഘപരിവാര്‍ പാളയത്തിലേക്ക് ചില നേതാക്കള്‍ ചേക്കറും. ബി.ജെ.പിക്ക് വലിയ മീനുകളെ കിട്ടുമെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് അപ്രധാനമാവും. ഒരുനാള്‍ എ.ഐ.സി.സിയില്‍ നിന്ന് ബന്ധം ഉപേക്ഷിച്ച ഒരു കേരള പ്രദേശ് കോണ്‍ഗ്രസ് ഉണ്ടായാലും അത്ഭുതം ഇല്ല.
2. സംഘ പരിവാറിന്റെ ‘പ്രൊജക്റ്റ് 2026' എന്ന, കേരള ഭരണം 2026 ല്‍ പിടിക്കുക എന്ന തന്ത്രം വരും വര്‍ഷങ്ങളില്‍ നിറഞ്ഞാടും. അല്‍ഫോന്‍സ് കണ്ണന്താനത്തെ എല്‍പ്പിച്ചിരുന്ന ക്രിസ്ത്യന്‍ ബെല്‍റ്റ്, എ.പി. അബ്ദുള്ളക്കുട്ടിയെ ഏല്‍പ്പിച്ചിരിക്കുന്ന മുസ്‌ലിം ബെല്‍റ്റ്, ടി.പി. സെന്‍കുമാര്‍- സുഭാഷ് വാസു എന്നിവരെ ഏല്‍പിച്ചിരുന്ന ഈഴവ- തിയ്യ ബെല്‍റ്റ് എന്നിവയില്‍ അവര്‍ക്കുണ്ടാക്കാവുന്ന മുന്നേറ്റം കണ്ടുതന്നെ കാണണം. ഈ മുന്നേറ്റം കാഴ്ചവെക്കാനായാല്‍ എല്‍.ഡി.എഫിനും എന്‍.ഡി.എക്കും ശേഷം പതിയെ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും.
3. വരും തിരഞ്ഞെടുപ്പുകളില്‍ യുഡിഫ് + വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യ സാധ്യത കുറവാണ്. പ്രാദേശിക ധാരണകള്‍ ഉണ്ടാവാമെങ്കിലും അത് അങ്ങനെ തന്നെയായി തുടരും. ഇതിന് ഔദ്യോഗിക അംഗീകാരം ഉണ്ടാവില്ല.
4. എല്‍.ഡി.എഫും യു.ഡി.എഫും കൂട്ടാതെയാവുമ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്‌ലാമിയും തങ്ങള്‍ ഇതുവരെ ചെയ്തിരുന്ന ഗാലറിയിലിരുന്ന് കളി കണ്ട് കമന്റ് പാസാക്കുന്ന വേഷത്തിലേക്ക് മടങ്ങും. എന്നാല്‍ അവര്‍ തനിയെ നടത്തുന്ന സാമൂഹ്യ ഇടപെടലുകള്‍ തുടരും.
5. ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമം പത്രം, മീഡിയവണ്‍ ചാനല്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ ഗാലറിയിലിരുന്ന് ഇവര്‍ പറയുന്ന കമന്റുകളില്‍ ചിലത് എല്‍.ഡി.എഫ്, യു.ഡി.എഫ് പക്ഷങ്ങള്‍ ശ്രദ്ധിക്കാനും അതില്‍ ചിലവ ഏറ്റെടുക്കാനും നിര്‍ബന്ധിതരാവും.
6. തദ്ദേശ തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ കൂടുതല്‍ നേടിയ എസ്.ഡി.പി.ഐ, അതേപോലെ വെല്‍ഫെയര്‍ പാര്‍ട്ടി ഇടപെടലുകള്‍ മുസ്‌ലിം ലീഗിനെ തുറന്നു കാണിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യും. ഉപരിവര്‍ഗ ദുര്‍മേദസ്സ് ബാധിച്ച ലീഗ് എന്തുചെയ്യണം എന്നറിയാതെ ഉഴറും. കൂടാതെ കോണ്‍ഗ്രസിന്റെ ജഡത്വം തങ്ങളുടെ രാഷ്ട്രീയ ഭാവി എന്ത്, എങ്ങോട്ട് എന്ന ആശയക്കുഴപ്പം ലീഗില്‍ നിറയ്ക്കും.
7. കെ.ടി. ജലീല്‍, പി.ടി.എ. റഹീം തുടങ്ങിയ നേതാക്കളെ വെച്ച് ലീഗ് കോട്ടകള്‍ ഇളക്കാന്‍ നോക്കുന്ന ഇടതിന് ചില മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിഞ്ഞേക്കാം. ലീഗ് പറ്റെ കിടപ്പിലാവുകയാണെങ്കില്‍ അതിന്റെ ഗുണം ഇടത്- കെ.ടി. ജലീല്‍- പി.ടി.എ. റഹീം പക്ഷം എടുക്കുമോ അതോ എസ്.ഡി.പി.ഐ കൊണ്ട് പോകുമോ എന്ന് മതനിരപേക്ഷ കേരളം ആശങ്കയോടെ വീക്ഷിക്കും. എസ്.ഡി.പി.ഐയുടെ വളര്‍ച്ച ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ.
വരുന്ന ദശകത്തില്‍ നമ്മള്‍ മുകളില്‍ പറഞ്ഞ പലതിനും സാക്ഷികളാവും എന്ന് ജോലിയുടെ ഭാഗമായി കേരളത്തിന്റെ രാഷ്ട്രീയ, മാധ്യമ, കണ്‍സ്യൂമര്‍ മനസ്സും ബന്ധപ്പെട്ട പലതരം ഡാറ്റാസെറ്റുകളും അപഗ്രഥിച്ചതില്‍നിന്ന് തോന്നുന്നു.

പി. സി. വിജയകുമാർ
3 Jan 2021, 08:46 PM
ഏതാണ്ട് ശരിയാവാനിടയുള്ള നിഗമനങ്ങൾ.
Priyesh
3 Jan 2021, 08:27 PM
ശരിയായ നിരീക്ഷണം
Jeevan Vismayam
3 Jan 2021, 11:37 AM
A scientific study of contemporary Kerala political situations.
Hashim K.T
3 Jan 2021, 12:49 AM
70 marks
S. Georgekutty
2 Jan 2021, 07:25 PM
Analytical but economic and social vote division require more data based verification
Election Desk
Mar 03, 2021
3 Minutes Read
Election Desk
Mar 03, 2021
2 Minutes Read
Election Desk
Mar 03, 2021
2 Minutes Read
Election Desk
Mar 02, 2021
3 Minutes Read
Election Desk
Mar 02, 2021
3 Minutes Read
Election Desk
Mar 02, 2021
3 Minutes Read
Election Desk
Mar 01, 2021
5 Minutes Read
Babu
5 Jan 2021, 10:44 AM
നല്ല നിരീക്ഷണം... മിതത്വമുള്ള ഭാഷ... അഭിനന്ദനങ്ങൾ...