സഖാവേ,
സ്‌നേഹമുള്ള, ഉറപ്പുള്ള
രാഷ്ടീയമായിരുന്നു നിങ്ങള്‍
സഖാവേ, സ്‌നേഹമുള്ള, ഉറപ്പുള്ള രാഷ്ടീയമായിരുന്നു നിങ്ങള്‍
'കാല് വേച്ചു വച്ച് നടന്ന് ഈ മനുഷ്യന്‍ താണ്ടിയ ദൂരവും അനുഭവവും എത്രയെന്ന് നമുക്ക് അമ്പരപ്പ് തോന്നും. വിദ്യാര്‍ത്ഥി കാലം മുതല്‍ക്ക് പോലീസിന്റെ തല്ല് കൊണ്ടതും അനേകം സമര മുഖങ്ങളില്‍ നിര്‍ഭയം നേതൃ നിരയില്‍ അണിനിരന്നതും ലാത്തികള്‍ക്കും ജലപീരങ്കികള്‍ക്കും മുന്നില്‍ ബാലന്‍സ് തെറ്റാതെ മുദ്രവാക്യം വിളിച്ചതും ഈ മനുഷ്യനാണ്'
4 Nov 2020, 06:04 PM
മരിക്കുമ്പോള്‍ കുഴിവെട്ടുകാരന്‍ കൂടി കരഞ്ഞു പോകും വിധം മനോഹരമായി ജീവിക്കണമെന്ന് എഴുതുമ്പോള്‍ മാര്‍ക്ക് ടൈ്വന് തന്നെ നിശ്ചയമുണ്ടായിരുന്നിരിക്കണം അത്ര ലളിതമല്ല അങ്ങനെയൊരു ജീവിതം ജീവിച്ചു മരിക്കലെന്ന്. ജീവിച്ചിരിക്കുന്ന ഒരാളെക്കാള്‍ തീവ്രതോടെ മരിച്ച ഒരാളിന്റെ ഓര്‍മ്മ നമ്മളെ കുഴയ്ക്കും. നമ്മളില്‍ അയാളേറ്റിയ ജീവിതം പല രൂപങ്ങളില്‍ കുഴമറിയും. മരിച്ചു പോയ മനുഷ്യന്റെ ഓര്‍മ്മകള്‍ നമ്മളെ ഒരേ സമയം ധീരരും അധീരരുമാക്കും. അയാള്‍ നീട്ടിയ സ്‌നേഹവും സൗഹൃദവും നിലപാടുറപ്പുകളും ഓര്‍മ്മയായി വന്നെത്തി നോക്കി സ്വാസ്ഥ്യം കെടുത്തും. കുഴിവെട്ടുകാരന്‍ കൂടി കരയും വണ്ണം, ഒപ്പം ജീവിച്ച ഏതൊരാളും ഊഷ്മളമാം വിധം ഓര്‍ത്തു നോവുകയും നെടുവീര്‍പ്പിടുകയും കുന്നുകൂടുന്ന ശൂന്യതയില്‍ വിമ്മിഷ്ടപെടുകയും ചെയ്യും വണ്ണം ഒരപൂര്‍വ്വ സുന്ദര സ്‌നേഹ ജീവിതം നയിച്ച ആളുടെ മരണത്തിന് തീവ്രത ഏറും. അങ്ങനെ ഒരാളുടെ മരണം നിര്‍മിക്കുന്ന വ്യഥയും തീവ്രമാകുന്നു.
അടുത്തിടപഴകിയ അനേകം മനുഷ്യരെ, അധികാരത്തിന്റെ കള്ളികള്‍ക്ക് ഉള്ളില്‍ ജീവിക്കുന്ന മനുഷ്യരെ മുതല്‍ക്ക്, അധികാരത്തിന്റെ ഭൂവിസ്താരങ്ങള്‍ക്ക് അടികളപ്പുറം ജീവിക്കുന്ന നിസ്വമനുഷ്യരെ വരെ സഖാവ് പി ബിജുവിന്റെ വേര്‍പാട് ഉലച്ചു കളഞ്ഞ ദിവസമാണ് ഇന്ന്. മാര്‍ക്ക് ടൈ്വന്‍ പറഞ്ഞ, അങ്ങേയറ്റം ആയാസകരമായ - "മനോഹരമായി ജീവിക്കല്‍ പ്രക്രിയ' പി ബിജുവില്‍ അവസാനിച്ച ദിവസം കൂടിയാണിത്.
ഒരു കാലിനു ചെറിയ മുടന്തുണ്ടായിരുന്നു.
സ്‌നേഹവും രാഷ്ട്രീയവും നിലപടുകളും ഒരിക്കലും മുടന്തിയില്ല.
അത്ര ഉറപ്പുള്ള രാഷ്ട്രീയമായിരുന്നു.
അത്ര തെളിച്ചമുള്ള ജീവിതമായിരുന്നു.

കാല് വേച്ചു വച്ച് നടന്ന് ഈ മനുഷ്യന്‍ താണ്ടിയ ദൂരവും അനുഭവവും എത്രയെന്ന് നമുക്ക് അമ്പരപ്പ് തോന്നും. വിദ്യാര്‍ത്ഥി കാലം മുതല്‍ക്ക് പോലീസിന്റെ തല്ല് കൊണ്ടതും അനേകം സമര മുഖങ്ങളില്‍ നിര്‍ഭയം നേതൃ നിരയില്‍ അണിനിരന്നതും ലാത്തികള്‍ക്കും ജലപീരങ്കികള്‍ക്കും മുന്നില്‍ ബാലന്‍സ് തെറ്റാതെ മുദ്രവാക്യം വിളിച്ചതും ഈ മനുഷ്യനാണ്. ഒട്ടും മുടന്തില്ലാത്ത രാഷ്ട്രീയമായിരുന്നു പി ബിജുവിന്റേത്. തല്ല് കൊണ്ട് ചതഞ്ഞരഞ്ഞു പോലീസ് ജീപ്പിലേക്കോ ആംബുലന്‍സിലേക്കോ എടുത്തു കൊണ്ട് പോകുന്ന സഖാവിന്റെ അനേകം ചിത്രങ്ങള്‍ ഇന്ന് ടൈംലൈനില്‍ ഷെയര്‍ ചെയ്യപ്പെട്ടു കണ്ടു. ആ ചിത്രങ്ങളിലൊക്കെ ഈ മനുഷ്യന്‍ ചോര ഒലിക്കുന്ന ശിരസ്സുമായി കൈകള്‍ ആയാസപ്പെട്ടുയര്‍ത്തി മുദ്രാവാക്യം വിളിക്കുന്നത് കാണാം. ഉജ്ജ്വലമായ ഒരു രാഷ്ട്രീയ മുദ്രവാക്യമായിരുന്നു സഖാവിന്റെ ജീവിതം. നിര്‍ഭയത്വവും ആദര്‍ശ പരതയുമായിരുന്നു ആ ജീവിതത്തിന്റെ കാതല്‍. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന കാലത്ത് പി ബിജുവിനൊപ്പം തുരുവനന്തപുരത്ത് സഹമുറിയാനായി താമസിച്ചിരുന്ന ഒരാള്‍ ഇന്നെഴുതിയ ഓര്‍മ്മക്കുറിപ്പില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ പാട്ടു പോലെ മുദ്രവാക്യങ്ങള്‍ പാടിക്കൊണ്ട് നടന്നിരുന്ന സഖാവിനെ ഓര്‍ക്കുന്നുണ്ട്. എസ് എഫ് ഐ യുടെ അമരക്കാരനായി ഇരിക്കുമ്പോഴും ഡി വൈ എഫ് ഐയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുമ്പോഴും ഈ മനുഷ്യന്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊടുത്തു പോരാട്ടങ്ങളുടെ മുന്നേ നടന്നത് ഓര്‍മ്മയിലെ രജത രേഖയാണ്.
ഒരു സഖാവിന് ഉണ്ടാകണം എന്ന് പൊതു ബോധം കരുതുന്ന കാര്‍ക്കശ്യമോ മുറുക്കമോ പി ബിജുവിനെ തൊടാന്‍ മടിച്ചു എന്നു തോന്നിയിട്ടുണ്ട്. കാണുമ്പോഴൊക്കെ ചിരിക്കുന്ന, സമപ്രായക്കാരോടും സഖാക്കളോടും തോളില്‍ കൈയിട്ടു വര്‍ത്താനം പറയുന്ന, കളി തമാശ പറയാനും വിയോജിക്കാനും ബന്ധങ്ങളില്‍ സ്പേസ് സൂക്ഷിച്ച, ഒപ്പമുള്ള മനുഷ്യരുടെ ചെറിയ മുറിവുകളെ പോലും തന്റേതായി എണ്ണിയ ഒരാള്‍. രാഷ്ട്രീയമോ ജീവിതമോ അഭിനയിക്കാനുള്ളതാവരുത് എന്ന ഉറച്ച ബോധ്യം എല്ലാ കാലത്തും കൂടെക്കൊണ്ട് നടക്കുന്നതില്‍ സഖാവ് പ്രത്യേക ശ്രദ്ധ ചെലുത്തി. സത്യം വെളിച്ചം പോലെ ഈ മനുഷ്യനൊപ്പം എപ്പോഴും നടന്നു. ഒപ്പമുള്ള മനുഷ്യരില്‍, പ്രിയമുള്ള മനുഷ്യരില്‍ സുരക്ഷിത്വം നിറയ്ക്കുന്ന മാന്ത്രികത ഒരിക്കലും കൈമോശം വരാതെ സൂക്ഷിക്കാന്‍ മരണം വരെയും അദ്ദേഹത്തിനായി.
എല്ലാ തരം മനുഷ്യര്‍ക്കും പ്രവേശിക്കാന്‍ തുറന്നിട്ട വാതിലുകള്‍ സഖാവിനുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായര്‍ മുതല്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിമാര്‍ വരെ സഖാവ് പി ബിജുവിന് പ്രിയപ്പെട്ടവരായി. ഇടപെടുന്ന എല്ലാ മനുഷ്യര്‍ക്കും ആത്മബന്ധം തോന്നിക്കുന്ന ഒന്ന്, ജീവിതത്തിന്റെ സത്ത പോലെ തെളിഞ്ഞു നിന്നു. മുതിർന്ന നേതാക്കളോട് അടുത്ത വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന സഖാവിന്, കീഴ് ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല തലമുറയിലെ മനുഷ്യരോടും മറ്റു പാര്‍ട്ടികളിലെ പ്രവര്‍ത്തകരോടും അതേ സ്‌നേഹ സൗഹൃദങ്ങള്‍ നിലനിര്‍ത്താനായി. എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി മുതല്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ വരെ പല സുപ്രധാന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും അധികാരമില്ലാത്ത, ഉടഞ്ഞു പോയ, നീതി നിഷേധങ്ങള്‍ക്ക് ഇരയാക്കപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടിയാണു സഖാവ് പ്രവര്‍ത്തിച്ചത്. അടിസ്ഥാന വര്‍ഗ്ഗത്തിലെ മനുഷ്യര്‍ എളുപ്പത്തില്‍ ചേര്‍ന്ന് നില്‍ക്കാന്‍ സാധിക്കുന്ന ഒരിടമായാണ് സഖാവിനെ കണ്ടത്.
യുവജന ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തങ്ങളില്‍ സിനിമയും നവ മാധ്യമവും, കവിതയും ഒക്കെ സജീവ സാന്നിധ്യമാക്കിയ സാംസ്‌കാരിക മനസ് കൂടി സഖാവിന് ഉണ്ടായിരുന്നു. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ നാല് വര്‍ഷക്കാലം യുവജന ക്ഷേമ ബോര്‍ഡ് നടത്തിയ പരിപാടികളിലെ വൈവിധ്യവും കാലികതയും സഖാവിന്റെ സംഘാടന പാടവത്തിന്റെയും സര്‍ഗാത്മകമായ ആലോചനകളുടെയും സാക്ഷ്യമാണ്.
ചാനല്‍ ചര്‍ച്ചകളില്‍, ത്രസിപ്പിക്കുന്ന പ്രസംഗ സദസ്സുകളില്‍ ഒന്നും ഈ മനുഷ്യന്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും എല്ലാവരുടെയും പ്രിയപ്പെട്ടവനായി. "ഉജ്ജ്വല സംഘാടകന്‍ ' എന്ന് പാര്‍ട്ടിയും സാംസ്‌കാരിക പ്രവര്‍ത്തകരും സാക്ഷ്യം പറഞ്ഞു. ലൈം ലൈറ്റില്‍ സഖാവ് പി ബിജു ഒരിക്കലും ഉണ്ടായിരുന്നില്ല. പക്ഷേ, സഖാക്കളുടെയും അടുത്തിടപഴകിയ ഓരോ മനുഷ്യരുടെയും ഹൃദയത്തില്‍ എന്നും ഈയൊരാള്‍ തെളിഞ്ഞു നിന്നു, ജനകീയത എന്നാല്‍ മാധ്യമ ദൃശ്യതയോ ആള്‍കൂട്ടത്തെ ഇളക്കി മറിക്കാനുള്ള പ്രസംഗ പാടവമോ മാത്രമല്ല എന്ന് സഖാവ് പി ബിജു കേരളത്തെ പഠിപ്പിച്ചു.

ഒരുപാട് വിഭവങ്ങള്‍ കൈവശം സൂക്ഷിച്ച, പ്രത്യയ ശാസ്ത്ര ദൃഢതയും അടിസ്ഥാന മനുഷ്യരുടെ ജീവല്‍പ്രശ്‌നങ്ങളെ പ്രതി ആകുലതയും സൂക്ഷിച്ച- അവ അഭിസംബോധന ചെയ്യാന്‍ ശാശ്വതമായ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കാന്‍ ആര്‍ജവമുള്ള, വരാനിരിക്കുന്ന കേരളത്തിന് പല വിധത്തില്‍ ഉപയോഗിക്കാമായിരുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ വിയോഗം പാര്‍ട്ടിക്കും കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തിനും തീരാനഷ്ടമാണ്. അടിമുടി രാഷ്ട്രീയമായിരുന്ന ഒരാളാണ് ഇന്നില്ലാതായത്.
പ്രിയ സഖാവെ,
നിങ്ങള്‍ക്ക് വയ്യ എന്നറിഞ്ഞപ്പോള്‍ കരഞ്ഞു പോയ മനുഷ്യരെ, ഇന്നലെയും മിനഞ്ഞാനും മുഴുക്കെ, നിങ്ങള്‍ മരിച്ചു പോകാതിരിക്കാന്‍ പ്രാര്‍ഥിച്ച മനുഷ്യരെ എനിക്കറിയാം. അവരില്‍ അവിശ്വാസികളായ സംഘടനാ പ്രവര്‍ത്തകര്‍ വരെയുണ്ടായിരുന്നു. നിങ്ങളുടെ ഓര്‍മ്മകളില്‍ ഉലഞ്ഞു മുറിഞ്ഞവർ.
സ്‌നേഹമുള്ള രാഷ്ട്രീയമായിരുന്നു പി ബിജുവിന്റേത്. അത് അധികാരത്തിന് പുറത്ത് അദൃശ്യമായി പുതിയ ജൈവ ഭാഷ കണ്ടെത്തുകയും പുതിയ വഴികളില്‍ സഞ്ചരിക്കുകയും ചെയ്തു. സ്‌നേഹമാണ് ഏറ്റവും വലിയ വിപ്ലവ പ്രവര്‍ത്തനമെന്ന സെയിന്റ് അഗസ്റ്റിന്റെ വരികളെ പ്രിയ സഖാവ് പി ബിജു ജീവിതത്തില്‍ പരീക്ഷിച്ചു വിജയിച്ചു.
അഭിവാദ്യങ്ങള്‍ സഖാവേ
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
സി.പി. അബൂബക്കർ
Dec 30, 2020
7 Minutes Read
സി.പി. ജോൺ
Dec 30, 2020
14 Minutes Read
എം.എ. ബേബി
Dec 30, 2020
7 Minutes Read
പ്രസന്‍ജീത് ബോസ്/ എന്‍. കെ. ഭൂപേഷ്
Dec 29, 2020
10 Minutes Read
ടി.പി.കുഞ്ഞിക്കണ്ണന്‍
Dec 18, 2020
6 minutes read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
Krishnakumar M
4 Nov 2020, 07:56 PM
ലാൽസലാം സഖാവേ