മാധവൻ നൊന്തുപെറ്റ ഹിഗ്വിറ്റ

എൻ.എസ്. മാധവൻ ക്ലേശകരമായ സർഗ്ഗാന്വേഷണത്തിലൂടെ കണ്ടുപിടിച്ച വിസ്മയ നക്ഷത്രമാണ് ഹിഗ്വിറ്റ. ഹിഗ്വിറ്റ എന്ന കഥയ്ക്കു മുമ്പ് അതിനവലംബിതമായ ഹിഗ്വിറ്റ എന്ന ഗോൾ കീപ്പർ ഇല്ല. പ്ലൂട്ടോയെ ദൂരദർശിനിയിൽ ആദ്യമായി ജ്യോതിശാസ്ത്രജ്ഞൻ കണ്ടെത്തും മുമ്പ് പ്ലൂട്ടോ ഇല്ലായിരുന്നു എന്നത് അവിതർക്കിതമായ ഒരു പ്രപഞ്ച സത്യമാണെന്നതു പോലെ. ആളുകൾ കണ്ടു കണ്ടാണ് കടലുണ്ടാകുന്നത് എന്ന തന്റെ സമകാലീന കവി കെ.ജി.എസിന്റെ നിരീക്ഷണത്തിന്റെ സൈദ്ധാന്തിക ബലം സച്ചിദാനന്ദനും ഈ വിഷയത്തിൽ അചഞ്ചലമായ നിലപാടെടുക്കാൻ കരുത്തു പകർന്നു എന്നതു നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഒരു ഭൂഖണ്ഡത്തെ രണ്ടു തവണ കണ്ടുപിടിക്കാൻ കഴിയില്ല. ആകാശ ഗോളങ്ങളുടെ തലതൊട്ടപ്പൻ അവയെ ആദ്യമായി കണ്ടെത്തുന്നയാളാണ്. പേരു വിളിച്ചു മാമോദിസ മുക്കാൻ സർവ്വഥാ യോഗ്യതയുള്ളയാളും അങ്ങേരാണ്. പ്ലൂട്ടോ കണ്ടെത്തിയ ജ്യോതിശാസ്ത്രജ്ഞൻ കണ്ടെത്തിയതു കൊണ്ടു മാത്രം, ഉണ്ടായി വന്ന ആകാശഗോളമാണ് ആ ഗ്രഹം.

എൻ.എസ്. മാധവൻ ക്ലേശകരമായ സർഗ്ഗാന്വേഷണത്തിലൂടെ കണ്ടുപിടിച്ച വിസ്മയ നക്ഷത്രമാണ് ഹിഗ്വിറ്റ. ഹിഗ്വിറ്റ എന്ന കഥയ്ക്കു മുമ്പ് അതിനവലംബിതമായ ഹിഗ്വിറ്റ എന്ന ഗോൾ കീപ്പർ ഇല്ല. പ്ലൂട്ടോയെ ദൂരദർശിനിയിൽ ആദ്യമായി ജ്യോതിശാസ്ത്രജ്ഞൻ കണ്ടെത്തും മുമ്പ് പ്ലൂട്ടോ ഇല്ലായിരുന്നു എന്നത് അവിതർക്കിതമായ ഒരു പ്രപഞ്ച സത്യമാണെന്നതു പോലെ. ആളുകൾ കണ്ടുകണ്ടാണ് കടലുണ്ടാകുന്നത് എന്ന തന്റെ സമകാലീന കവി കെ.ജി.എസിന്റെ നിരീക്ഷണത്തിന്റെ സൈദ്ധാന്തിക ബലം സച്ചിദാനന്ദനും ഈ വിഷയത്തിൽ അചഞ്ചലമായ നിലപാടെടുക്കാൻ കരുത്തു പകർന്നു എന്നത് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

മാധവൻ കണ്ടെത്തിയതോടെ ഉണ്ടായി വന്ന ഉൺമയാണ് തന്റേതെന്ന് ഹിഗ്വിറ്റ എന്ന കൊളംബിയൻ ഗോൾ കീപ്പർ ഒരു സംവാദത്തിനിടെ സാങ്കൽപ്പിക ചൈനീസ് കവിയായ ഷിൻചാനോട് കൃതജ്ഞതയോടെ ആവേശപൂർവ്വം പറഞ്ഞതായി ചരിത്രപരമായ തെളിവുണ്ട്.

"മാതാവില്ലാത്ത, പിതാവിനാൽ സമ്പൂർണ്ണമായി സൃഷ്ടിക്കപ്പെട്ട ചരിത്രത്തിലെ ആദ്യത്തെ ശിശുവാണ് ഞാൻ. മാധവനച്ഛന്റെ കഥയിൽ ഗീവർഗ്ഗീസ് പുരോഹിതൻ മുസ്ലീം സ്ത്രീ പീഡകനെ കാലുയർത്തി ചവിട്ടിയ രാഷ്ട്രീയ ചരിത്രമുഹൂർത്തത്തിലാണ് ഞാൻ പിറന്നത്. അതിനു മുമ്പുള്ള എന്റെ ജീവിതത്തെ അജീവിതം എന്ന നിലയിലാണ് ഞാൻ മനസ്സിലാക്കുന്നത്'
ഇപ്രകാരമാണ് ഷിൻചാനോട് ഹിഗ്വിറ്റ പറഞ്ഞിട്ടുള്ളത്.

ഹിഗ്വിറ്റ എന്ന കൊളംബിയൻ ഗോൾ കീപ്പർ

മലയാളികൾക്ക് മാധവൻ ഹിഗ്വിറ്റ എന്ന കഥയിലൂടെ മലയാള ഭാഷയിലെഴുതപ്പെട്ട മികച്ച കഥകളിലൊന്നുമാത്രമല്ല സമ്മാനിച്ചത്.
മാധവൻ കൊളംബിയക്ക് വ്യവസ്ഥാപിത ഗോൾ കീപ്പിങ്ങ് സൗന്ദര്യശാസ്ത്രത്തെ അട്ടിമറിച്ച പ്രതിഭാശാലിയായ ഒരു ഗോൾ കീപ്പറെ സമ്മാനിച്ചു. ഹിഗ്വിറ്റയുടെ മാതാപിതാക്കൾക്ക് അനുഗൃഹീത പ്രതിഭയായ ഒരു മകനെയും ഭാര്യക്ക് സെലിബ്രിറ്റിയായ ഭർത്താവിനെയും മക്കൾക്ക് ചരിത്ര പുരുഷനായ പിതാവിനെയും കൊളംബിയൻ ജനതയ്ക്ക് ഗാബോയ്ക്കൊപ്പം അവർക്കഭിമാനിക്കാവുന്ന ഒരു ദേശീയ പുരുഷനെയും സമ്മാനിച്ചു.

മാധവന്റെ കഥ വായിച്ച് ഹിഗ്വിറ്റ എന്ന അജ്ഞാത നാമത്തിൽ സന്ദേഹികളായി ലോകത്തെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ യൂറ്റ്യൂബിൽ ആ നാമം തിരഞ്ഞു. യുറ്റ്യൂബ് ലോകത്തിൽ അവിഭാജ്യവും അനിഷേധ്യവും ആധികാരികവുമായ സൈബർ ഇടമായി മാറിയത് അങ്ങനെയാണെന്ന് വിശകലനം ചെയ്യുന്ന ഒട്ടേറെ പഠനങ്ങൾ ഉണ്ടായിട്ടുണ്ട്.

ഹിഗ്വിറ്റ എന്ന പേരിൽ മലയാള സിനിമ ഇറങ്ങുന്നതിനെതിരെ കേരള സർക്കാരിന് എൻ.എസ്. മാധവൻ പരാതി കൊടുത്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതു പോര. ഫിഫയ്ക്കും പരാതി കൊടുക്കണം. ഈ അക്ഷന്തവ്യമായ അപരാധമറിഞ്ഞ സാക്ഷാൽ ഹിഗ്വിറ്റ പരമ്പരാഗത പ്രതിരോധ മാർഗ്ഗമായ കോടതി വ്യവഹാരത്തിനു കാത്തു നിൽക്കാൻ മെനക്കെടാതെ എതിർ ടീമിന്റെ ഗോൾ മുഖത്തേക്കിരച്ചു കയറി ചലച്ചിത്ര സംവിധായകനെ ചവിട്ടി വീഴ്ത്താൻ പുറപ്പെട്ടതായും വിശ്വസനീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സ്രഷ്ടാവായ പിതാവിനുള്ള വിശുദ്ധോപഹാരം എന്നാണത്രേ കേരളത്തിലേക്കുള്ള തന്റെ ശത്രു നിഗ്രഹ യാത്രയെ ഹിഗ്വിറ്റ വിളിക്കുന്നത്.

എൻ.എസ്. മാധവൻ / Photo: Wikimedia Commons

കാരൂർ മരപ്പാവകൾ എഴുതിയതോടെ മരപ്പാവകളുടെ പേറ്റന്റ് അദ്ദേഹത്തിനു സമ്മാനിച്ചവരാണ് കേരള ജനത. ബഷീർ കുടുംബത്തിന്റെ സമ്മതമില്ലാതെ ഗുരുത്വമുള്ള മലയാളികൾ പൂവൻ വാഴച്ചെടി നടാറില്ല. തസ്റാക്കിലെ മുഴുവൻ ഭൂമിയും ഇപ്പോഴും ഒവി വിജയന്റെ പേരിലാണ്. വാക്സിനേഷനിലൂടെ വസൂരി നിർമ്മാർജനം ചെയ്യുന്ന ഘട്ടത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി കാക്കനാടന്റെ വീട്ടിൽ പോയി ക്ഷമായാചനം ചെയ്തിട്ടുണ്ട്.

മലയാളികൾ ഒറ്റക്കെട്ടായി എൻ.എസ്. മാധവനൊപ്പം നിൽക്കേണ്ട ഘട്ടമാണിത്. എഴുത്തുകാർ ഒപ്പിട്ട ഒരു ഭീമ ഹർജി ഗവർണർക്ക് സമർപ്പിക്കണം. എതിർടീമിന്റെ ഗോൾ വലയം കുലുക്കുന്ന ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ലാത്ത ഫുട്ബോൾ കളിക്കാരനെ ഭൂമുഖത്തിനു സമ്മാനിച്ച എൻ.എസ് മാധവനോടൊപ്പം മുഴുവൻ മലയാളികളും ഉറച്ചു നിൽക്കേണ്ട സന്ദർഭമാണിത്. നാലാം കിട ജനപ്രിയ ചലച്ചിത്രകാരൻമാർക്ക് എടുത്തു പെരുമാറാനുള്ള വില കുറഞ്ഞ നാണയമല്ല മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ നൊന്തുപെറ്റ വിശ്വ വിഖ്യാത ഗോൾ കീപ്പർ.

Comments