ദിലീപ്​ പ്രതിയായ കേസിൽ മാധ്യമവിചാരണ തുടരുക തന്നെ വേണം

പണവും പ്രതാപവുമുള്ള സിനിമാതാരം പ്രതിയായ കേസിനെക്കുറിച്ചും അതിന്റെ പുരോഗതിയെക്കുറിച്ചും ചർച്ച ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കാനുള്ള ശ്രമം അത്ര നിഷ്‌കളങ്കമല്ല. ക്രിമിനൽക്കേസുകളിലെ പ്രതികൾ മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങുമ്പോൾ, അതിന് പ്രോത്സാഹനം നൽകുന്ന വിധത്തിലുള്ള നടപടികൾ, ഭരണകൂട സ്​ഥാപനങ്ങളിൽ നിന്നുപോലും ഉണ്ടാകുന്നത്​ ആശങ്കാജനകമാണ്​

ടിയന്തരാവസ്ഥപോലുള്ള അസാധാരണ സാഹചര്യങ്ങളിൽ ഭരണകൂടങ്ങൾ മാധ്യമങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുക പതിവാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് നിലവിൽവന്ന മാധ്യമ സെൻസർഷിപ്പും അതിന്റെ ഭവിഷ്യത്തും നാമനുഭവിച്ചതുമാണ്. അടിയന്തരാവസ്ഥ പിൻവലിച്ചശേഷമാണ് പൗരാവകാശലംഘനങ്ങളുടെയും പൊലീസതിക്രമങ്ങളുടെയുമെല്ലാം ഞെട്ടിക്കുന്ന കഥകൾ ലോകമറിഞ്ഞത്. അതേത്തുടർന്നാണ് മാധ്യമ സ്വാതന്ത്ര്യം നമ്മുടേതുപോലൊരു തുറന്ന ജനാധിപത്യത്തിന്റെതന്നെ നിലനിൽപ്പിന് അനിവാര്യമാണെന്ന് പരമോന്നത നീതിപീഠം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യം എന്ന സങ്കൽപ്പത്തെ കാലാകാലങ്ങളിൽ നിർവ്വചിക്കുവാനും അതിന്റെ അതിരുകൾ വികസിപ്പിക്കുവാനും സുപ്രീംകോടതി എക്കാലത്തും ജാഗ്രത പുലർത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ, ലോകശ്രദ്ധയാകർഷിച്ച പെഗാസസ് കേസിലെ ഇടക്കാല വിധിയിലും മാധ്യമസ്വാതന്ത്ര്യത്തിനു വിഘാതമാവുന്ന ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും അംഗീകരിക്കാനാവില്ലെന്നാണ് സുപ്രീംകോടതി ഊന്നിപ്പറഞ്ഞത്. എന്നാലിപ്പോൾ, പ്രഖ്യാപിത അടിയന്തരാവസ്ഥയില്ലെങ്കിലും വിയോജിക്കുന്ന മാധ്യമങ്ങളെ ഭയപ്പെടുത്തുവാൻ ഭരണകൂടം മടിക്കാറില്ലെന്നതിന്റെ സമീപകാല ഉദാഹരണങ്ങൾതന്നെ നിരവധിയാണ്.

കേരളത്തിൽത്തന്നെ രാജ്യസുരക്ഷയുടെ മറവിൽ മീഡിയ വൺ ചാനലിനെതിരെയുണ്ടായ വിലക്ക്​ സുപ്രീംകോടതി പരിഗണനയിലുമാണ്. ഈ സാഹചര്യത്തിലാണ്, തങ്ങൾക്കെതിരായ വാർത്തകൾ നിരോധിക്കണം എന്നാവശ്യപ്പെട്ട്​ ക്രിമിനൽക്കേസ്​ പ്രതികൾ കോടതികളിലെത്തുന്നത്. ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സമൂഹത്തിന്റെയും കാവൽനായ്ക്കളായി പ്രവർത്തിക്കുവാനുള്ള മാധ്യമങ്ങളുടെ ഉത്തരവാദിത്വവും സാദ്ധ്യതയും ലോകമെങ്ങും വിനിയോഗിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്ന ഒരു കാലത്താണ് തങ്ങൾക്ക് അഹിതകരമായ വാർത്തകൾ നിരോധിക്കണം എന്നാവശ്യപ്പെട്ട്​ നിക്ഷിപ്ത താൽപര്യക്കാരായ വ്യക്തികളും സംഘടനകളും ക്രിമിനൽക്കേസ്​ പ്രതികളായ സെലിബ്രിറ്റികളുമെല്ലാം കോടതികളിലെത്തുന്നത്.

ജുഡീഷ്യറിയുടെ സ്വകാര്യതയെയും സവിശേഷാധികാരത്തെയും സ്വാതന്ത്ര്യത്തെയും സ്പർശിക്കാതെ, മാധ്യമങ്ങൾക്ക് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ പരിധിക്കുള്ളിൽ നിന്ന്​ വൃത്താന്തവിനിമയം നടത്തുന്ന മാധ്യമങ്ങളെ, മാധ്യമവിചാരണ നടത്തുന്നു എന്ന കുറ്റം ആരോപിച്ച് കോടതിനടപടികളിലേക്ക് വലിച്ചിഴയ്ക്കുന്നത് കേരളത്തിലെ ഒരു പുതിയ പ്രവണതയാണ്. പലപ്പോഴും ഈ നിക്ഷിപ്ത താൽക്കാര്യക്കാർക്ക്​അനുകൂലമായ നടപടികളുണ്ടാവുന്നു എന്നതാണ് ആശങ്കാജനകം.

മാധ്യമങ്ങൾക്ക് വിലക്കുള്ള കോടതിയുടെ ഇൻകാമറ നടപടികളൊന്നും ഉത്തരവാദിത്വവും വിശ്വാസ്യതയും പ്രൊഫഷനലിസവുമുള്ള മാധ്യമങ്ങൾ സ്വാഭാവികമായും ചർച്ചയ്‌ക്കെടുക്കാറില്ല. അതേസമയം, പൊതുജനതാൽപ്പര്യമുള്ള കേസുകളെ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകൾ പുറത്തുകൊണ്ടുവരാൻ അത്തരം മാധ്യമങ്ങൾ ഉത്സാഹിക്കാറുമുണ്ട്. നിയമവ്യവസ്ഥയെ സത്യാവസ്ഥയിലേക്ക് നയിക്കുവാനാണ് മാധ്യമങ്ങൾ ഇത്തരം അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ, അന്വേഷണ ഉദ്യോഗസ്ഥന്മാരെ വധിക്കുവാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന റിപ്പോർട്ടർ ചാനലിന്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിലാണ് പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തതും നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ തന്നെ കൂടുതൽ തെളിവുകൾ പുറത്തുവന്നതും. എന്നിട്ടും, മാധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ പരാതിയിൽ കോടതി അന്വേഷണം ആവശ്യപ്പെടുകയും പൊലീസ് റിപ്പോർട്ടർ ചാനലിനെതിരെ കേസെടുക്കുകയും ചെയ്തു എന്ന വിചിത്രസംഭവം മാധ്യമ സ്വാതന്ത്ര്യം മാത്രമല്ല, നിയമവാഴ്ചയും അപകടത്തിലാണെന്നതിന്റെ സൂചനയാണ്.

റിപ്പോർട്ടർ ചാനൽ ചീഫ് എഡിറ്റർ എം.വി നികേഷ് കുമാർ

കേസിലെ പ്രതികൾ സ്വാധീനമുള്ള സെലിബ്രിറ്റികളാവുമ്പോൾ അവരെ സംബന്ധിച്ച യാതൊരു വെളിപ്പെടുത്തലുകളും പാടില്ലെന്ന നിലപാട് നിയമപരമായിത്തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. മാധ്യമങ്ങൾക്ക് വാർത്തകൾ ചോർത്തി നൽകിയെന്ന പരാതിയിൽ നടനും സിനിമാ വ്യവസായിയുമായ ദിലീപിനെതിരായ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ വിചാരണക്കോടതി വിളിപ്പിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. മാത്രമല്ല, അയാളുടെ വിശദീകരണം തൃപ്തികരമല്ലെന്നതിനാൽ സംസ്ഥാനത്തിന്റെ ഉന്നത പൊലീസ് മേധാവി തന്നെ നേരിട്ടെത്തി വിശദീകരണം നൽകണമെന്നാവശ്യപ്പെടുകയുംചെയ്തിരിക്കുന്നു.

പത്രങ്ങളിൽ വരുന്ന വാർത്തകൾക്ക് സംസ്ഥാന പൊലീസാണ് മറുപടി പറയേണ്ടതെന്ന നിലപാട് മാധ്യമ സ്വാതന്ത്ര്യത്തെ സംബന്ധിച്ച അടിയന്തരാവസ്ഥക്കാലത്തെ മനോഭാവത്തിന്റെ തുടർച്ചയാണ്. വാർത്ത സ്രോതസുകൾ സംരക്ഷിക്കപ്പെടണമെന്ന പെഗാസസ് കേസിലെ സുപ്രീം കോടതിയുടെ വിധി മറിച്ചുനോക്കിയിട്ടുള്ളവർക്കറിയാം, അതീവ ദുർബ്ബലമായൊരു വാദമാണിതെന്ന്. ഒരുവശത്ത്, മാധ്യമ വിചാരണയെന്നാരോപിച്ച് മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും മറുവശത്ത് മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിക്കൊടുത്തുവെന്നാരോപിച്ച് പൊലീസിനോട് വിശദീകരണമാവശ്യപ്പെടുകയുംചെയ്യുക- ആത്യന്തികമായി മാധ്യമസ്വാതന്ത്ര്യത്തിനുനേർക്കുള്ള ഒരു ദ്വിമുഖാക്രമണമാണിത്. നമ്മുടേതുപോലുള്ള തുറന്ന ജനാധിപത്യത്തിൽ ആധുനിക കാലത്ത്​പ്രതീക്ഷിക്കാനാവാത്ത വെല്ലുവിളികളാണ് ഭരണഘടനാ സ്ഥാപനങ്ങളിൽനിന്നുപോലും ഉണ്ടാവുന്നത്.

താരപദവിയും അളവറ്റ സമ്പത്തും ഉന്നതങ്ങളിൽ സ്വാധീനവുമുള്ള മലയാള സിനിമയിലെ ഒരു താരനായകൻ മുമ്പെങ്ങും കേട്ടിട്ടില്ലാത്തതരത്തിലുള്ള അതിക്രൂരമായ ഒരു ക്രമിനിൽ ക്കേസിൽ പ്രതിയായി അറസ്റ്റിലായപ്പോൾ, കുറ്റകൃത്യത്തിനിരയായ ആ സ്ത്രീയും അവർക്ക് നീതി കിട്ടാനായി സംസാരിക്കുന്നവരും അന്വേഷണസംഘം പോലും വീണ്ടും വീണ്ടും അവഹേളിക്കപ്പെടുകയും ആക്രമിക്കപ്പെടുകയുംചെയ്യുമ്പോഴും ആ വൈപരീത്യം നമ്മളാരും കണ്ടതായി നടിക്കുന്നില്ലെന്നതാണ് വിചിത്രം. കച്ചവട സിനിമകളിലൂടെ പതിറ്റാണ്ടുകളായി ഉൽപ്പാദിപ്പിക്കപ്പെടുന്ന, സ്ത്രീയെ സംബന്ധിച്ച പ്രതിലോമകരമായ പ്രത്യയശാസ്ത്രബോധം പ്രബുദ്ധ കേരളത്തിന്റെ മനഃസ്സാക്ഷിയിൽ അള്ളിപ്പിടിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. കഥയെന്തായാലും, സിനിമയുടെ അന്ത്യത്തിൽ ജനകോടികളുടെ ആരാധാനാവിഗ്രഹമായ താരനായകന്റെ വിജയവും സ്ത്രീയുടെ പരാജയവും ഉറപ്പാക്കുന്ന തിരക്കഥകളിലൂടെ പൊതുസമ്മതിയാർജ്ജിച്ച മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ധാരണകളെ സ്വാർത്ഥയാൽ സ്വാംശീകരിച്ചുകഴിഞ്ഞ ഒരു സമൂഹത്തിന്റെ ഹൃദയശൂന്യതയാണ് ഈ നിസ്സംഗതയ്ക്കുപിന്നിലെന്നു പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല.

ദിലീപിനെപ്പോലുള്ളവരുണ്ടാക്കുന്ന തരംതാണ സിനിമകളുടെ നിലവാരത്തിലേക്ക് അയാളുൾപ്പെട്ട ഒരു ക്രിമിനൽക്കേസിന്റെ അന്വേഷണത്തെ മാറ്റുവാൻ ശ്രമിക്കുന്നതാരൊക്കെയെന്ന വാസ്തവം ജനങ്ങൾക്കുമുന്നിൽ അനാവരണംചെയ്യപ്പെടാതിരിക്കുകയുമില്ല. ഇന്ത്യൻ ജുഡിഷ്യറിയിലെന്നപോലെ സ്വതന്ത്ര മാധ്യമങ്ങളിലും വിശ്വാസമർപ്പിക്കുന്നവരുടെ പ്രതീക്ഷയാണത്.

ആക്രമണത്തിനിരയായ നടിയോടൊപ്പമാണെന്ന് പറയുകയും അക്രമിയെന്ന്​ പ്രോസിക്യൂഷൻ കണ്ടെത്തിയ പ്രതിക്കുവേണ്ടി ചാനൽ ചർച്ചകളിൽ വാദിക്കുകയുംചെയ്യുന്ന രാഹുൽ ഈശ്വറിനെപ്പോലുള്ള ന്യൂജെൻ സാത്വികവേഷങ്ങൾ ഒറ്റപ്പെട്ട പ്രതിഭാസങ്ങളല്ല. നീതിബോധമില്ലാത്ത ഒരു സമൂഹത്തിന്റെ പ്രതിനിധികളോ പ്രതീകങ്ങളോ ആണവർ. സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ഈ സവർണ- ഫ്യൂഡൽ മനോഭാവമാണ് തങ്ങൾ സ്വപ്നം കാണുന്ന രാമരാജ്യത്തിന്റെ ദേശീയ നയമെന്ന്​ ധ്വനിപ്പിക്കാനാകാം, ഇവർ ദേശീയപതാക തുന്നിപ്പിടിപ്പിടിപ്പിച്ച കോമാളിക്കുപ്പായവുമായി ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നത്.

മാധ്യമങ്ങൾ പ്രതിയെ വേട്ടയാടുന്നുവെന്നാണ് ഇവരുടെ നിത്യവുമുള്ള ആവലാതി. താരനായകനുൾപ്പെട്ടതായി പൊലീസ് കരുതുന്ന കേസിന്റെ നാൾവഴി നോക്കിയാൽ, ഈ ആവലാതി അടിസ്ഥാനരഹിതമല്ലെന്നും ബോദ്ധ്യമാവും. ഇന്ത്യയുടെ ക്രിമിനൽചരിത്രത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് നിയമവിദഗ്ദ്ധർ വിശേഷിപ്പിക്കുന്ന ഒരു കേസിലെ പ്രതികളെ വേട്ടയാടിപ്പിടിക്കുവാൻ അന്വേഷണ ഏജൻസികളെ നിർബ്ബന്ധിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോഴും മാധ്യമങ്ങളാണെന്ന വാസ്തവം നാമെന്തിന് നിഷേധിക്കണം? മാധ്യമപ്രവർത്തകർക്കെല്ലാം അഭിമാനകരമായൊരു സംഗതിയാണത്.

ആക്രമിക്കപ്പെട്ട നടിക്ക് അടുത്തകാലംവരെ മുഖവും പേരുമില്ലായിരുന്നു. എന്നാലവർ ബർക്കാ ദത്തിന് നൽകിയ ദേശീയ ശ്രദ്ധനേടിയ ഒരു വീഡിയോ അഭിമുഖത്തിൽ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തുവാൻ പരസ്യമായി രംഗത്തുവന്നു. ഇരയാക്കപ്പെട്ട സ്ത്രീയുടെ സ്വകാര്യത ഉറപ്പുവരുത്തണമെന്ന നിയമത്തിന്റെ പിൻബലത്തിലാണ് കുറ്റകൃത്യത്തെക്കുറിച്ചുള്ള കേസിന്റെ വിചാരണയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതെങ്കിലും അത് പ്രതിക്കാണ് ഗുണംചെയ്തതെന്ന വാസ്തവവും നമുക്ക് വെളിപ്പെട്ടത് ആ അഭിമുഖ സംഭാഷണത്തിലൂടെയാണ്. പതിനഞ്ചുദിവസം നീണ്ട വിചാരണവേളയിൽ പ്രതിഭാഗം അഭിഭാഷകർ നടത്തിയ ദിവസങ്ങളോളം നീണ്ട മാനസികപീഡനങ്ങളെയും അവഹേളനങ്ങളെയുംകുറിച്ചാണ് അവർ വെളിപ്പെടുത്തിയത്. ഇരയാക്കപ്പെട്ട ഒരു സ്​ത്രീക്ക്​ കോടതിയിൽനിന്ന്​ കിട്ടേണ്ട ന്യായമായ സംരക്ഷണവും പരിഗണനയും കിട്ടിയില്ലെന്ന ആവലാതിയുടെ സത്യാവസ്ഥ കണ്ടെത്താനുള്ള ഉത്തരവാദിത്വവും ജുഡിഷ്യറിക്കാണ്. വാദിയായ നടിക്കുവേണ്ടി ഹാജരായ പ്രോസിക്യൂട്ടർമാർക്ക്​രാജിവെക്കേണ്ടിവന്നതിന്റെ സാഹചര്യവും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ഇക്കാര്യം ഹൈക്കോടതിയുടെ മുന്നിലെത്തുകയുമുണ്ടായി. സ്ത്രീയുടെ സ്വകാര്യതാസംരക്ഷണത്തിന്റെ മറവിൽ മാധ്യമങ്ങളെ അകറ്റിനിർത്തി പ്രതിഭാഗം അഭിഭാഷകർ ആ സ്ത്രീയെ വീണ്ടും അപമാനിക്കുകയായിരുന്നുവെങ്കിൽ ആരാണ് അതിന് ഉത്തരവാദി? ബിഷപ്പ് ഫ്രാങ്കോയുടെ കേസിലെ വാദിയായ കന്യാസ്ത്രീയും സമാന ആവലാതി പരസ്യമായി സമൂഹത്തോട് വിളിച്ചുപറഞ്ഞിരുന്നുവെന്നത് അവഗണിക്കാനാവില്ല. കേരളത്തിൽ സമീപകാലത്തുണ്ടായ രണ്ട് വലിയ സ്ത്രീപീഡനക്കേസുകളിലെ ഇരകളായ രണ്ട് സ്ത്രീകൾ പ്രകടിപ്പിച്ച ഈ വികാരം, നീതി തേടി ജുഡീഷ്യറിയെ സമീപിക്കുന്ന സ്​ത്രീകൾ അഭിഭാഷകരാൽ മാനസിക പീഡനങ്ങൾക്കിരയാവുന്നുവെന്നാണ് കാണിക്കുന്നത്. ആ സംശയം ദൂരീകരിക്കുവാൻ എന്ത് നടപടിയുണ്ടായി എന്ന് ഇനിയും വ്യക്തമല്ല. നിയമപരിജ്ഞാനമില്ലെങ്കിലും, മാധ്യമങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെങ്കിൽ, ആ സ്ത്രീകൾക്ക് ഇത്തരം ദുരനുഭവങ്ങളുണ്ടാവുമായിരുന്നില്ലെന്ന് വിശ്വസിക്കുന്ന ഒരു സാധാരണ പൗരനാണ് ഞാൻ.

മാധ്യമങ്ങളെ അകറ്റിനിർത്തി നടന്ന കേസന്വേഷണത്തിനും വിചാരണയ്ക്കുമിടയിൽ സാക്ഷികളെ കൂറുമാറ്റാനും തെളിവുകൾ നശിപ്പിക്കുവാനും പ്രതികൾക്ക് അവസരം ലഭിച്ചുവെന്ന് ഇപ്പോൾ നാമറിയുന്നത് പ്രോസിക്യൂഷൻ കോടതിയിൽ തെളിവുകളോടെ സമർപ്പിച്ച റിപ്പോർട്ടിനെ സംബന്ധിച്ച മാധ്യമവാർത്തകളിലൂടെയാണ്. നടിയെ പീഡിപ്പിച്ച കേസിന്റെ രഹസ്യ വിചാരണാനടപടികൾക്കുശേഷമാണ് ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്മാരെ വധിക്കാൻ അതേ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന പുതിയ കേസ് ചുരുൾനിവരുന്നത്. നടിയെ ആക്രമിച്ച കേസിൽനിന്ന്​ പ്രതികൾ രക്ഷപ്പെടാനിടയുണ്ടെന്ന് കരുതിയ സാഹചര്യത്തിൽ റിപ്പോർട്ടർ ചാനലിലൂടെ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലാണ് ആദ്യ കേസിലേക്കുതന്നെ വെളിച്ചം വീശുന്ന തെളിവുകൾ പുറത്തുകൊണ്ടുവന്നത്. മറ്റെല്ലാ മാധ്യമങ്ങളും ഈ സംഭവം ഫോളോ അപ് ചെയ്തുവെങ്കിലും പ്രതികളുടെ പക അതിന് കാരണക്കാരായ റിപ്പോർട്ടർ ചാനലിനോടാണെന്നതും സ്വാഭാവികം. റിപ്പോർട്ടർ ചാനലിനെ നിശ്ശബ്​ദമാക്കാൻ, പ്രതികൾക്കുവേണ്ടി പലരെക്കൊണ്ടും ഫയൽചെയ്യിച്ച രണ്ട് കോടതിയലക്ഷ്യക്കേസുകളും നിലവിലുണ്ട്​. ഈ സാഹചര്യത്തിലാണ്, മാധ്യമങ്ങൾക്ക്​ വാർത്ത ചോർത്തിയെന്നതിന്റെ പേരിൽ കേസന്വേഷിക്കുന്ന പൊലീസ് ഓഫീസറെ കോടതി വിളിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. ജുഡിഷ്യൽ കസ്റ്റഡിയിലുള്ള ഡിജിറ്റൽ രേഖകൾ ദുരുപയോഗം നടത്തിയതിനെക്കുറിച്ചും സുപ്രധാനമായ കോടതിരേഖകൾ പ്രതിയുടെ ഫോണിലേക്ക് ചോർത്തിക്കൊടുത്തതിനെക്കുറിച്ചുമെല്ലാമുള്ള പ്രോസിക്യൂഷൻ തെളിവുകളോടെയുള്ള റിപ്പോർട്ട്​ ഹൈക്കോടതിയുടെ മുന്നിലെത്തിയ സാഹചര്യത്തിലാണ്, മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിക്കൊടുത്തുവെന്ന പരാതിയിൽ വിചാരണക്കോടതി അന്വേഷണ ഉദ്യോഗസ്​ഥനെ വിളിപ്പിച്ചിരിക്കുന്നത്.

ജുഡിഷ്യൽ കസ്റ്റഡിയിലുള്ള രേഖകൾ കോടതിയിൽനിന്ന് പ്രതികൾക്ക് കിട്ടി എന്ന വാർത്തയേക്കാൾ എന്നെ നടുക്കിയത് നാട്ടിൽ നടക്കുന്ന പ്രമാദമായ ഒരു കേസിനെക്കുറിച്ച് മാധ്യമങ്ങൾ നൽകുന്ന വാർത്തകളുടെ പേരിൽ കേസന്വേഷണം നടത്തുന്ന പൊലീസുദ്യോഗസ്ഥനെ കോടതി വിളിച്ചുവരുത്തിയെന്നതാണ്. നിയമസംവിധാനങ്ങളെ സ്വാധീനിച്ച്​ മൂടിവെക്കാൻ ശ്രമിച്ച ഒരു കേസ് തുടരന്വേഷണത്തിലേക്കെത്തിക്കാനുതകുന്ന വാർത്തകൾ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ നിശ്ശബ്​ദരാക്കാൻ പ്രതികളാഗ്രഹിക്കുന്നത് സ്വാഭാവികം. അതുകൊണ്ടാണ് അവർ റിപ്പോർട്ടർ ചാനലിനുംഎഡിറ്റർ എം.വി. നികേഷ്‌കുമാറിനുമെതിരെ ഒന്നിലേറെ കോടതിയലക്ഷ്യക്കേസുകൾ നൽകിയിരുക്കുന്നത്. അതിനിഷ്ഠൂരമായ ഒരു സ്ത്രീപീഡനക്കേസിലെ പ്രതിയായ താരനായകനുവേണ്ടിയാണിത് നടക്കുന്നതെന്നുമോർക്കുക.

സിനിമാവ്യവസായത്തെ നിയന്ത്രിക്കുന്ന ഒരാൾക്കുവേണ്ടി പരസ്യമായി നടക്കുന്ന ഈ അട്ടിമറികൾ കാണാതിരിക്കാനാവില്ല. എന്നാൽ, ഈ അപകടാവസ്ഥയെക്കുറിച്ചൊന്നും കേരളത്തിലെ പത്രപ്രവർത്തക യൂനിയനും പൗരാവകാശ സംഘടനകളും ഭരണ- പ്രതിപക്ഷ പാർട്ടികളും, കോടതികൾ പോലും ഉൽക്കണ്ഠപ്പെടുന്നില്ലെന്നതാണ് അതിലേറെ ഭയാനകം. പണവും താരപരിവേഷവും ഉന്നതങ്ങളിലെ സ്വാധീനവും ഉപയോഗിച്ചാണ്​ ഈ അട്ടിമറികളെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്​. കള്ളപ്പണത്തിന്റെ പ്രഭാവം ഇത്ര സ്വാധീനം ചെലുത്തിയ ഒരു ക്രിമിനൽക്കേസ് കേരളത്തിൽ സമീപകാലത്തൊന്നുമുണ്ടായിട്ടില്ല. ഈ അപായസൂചന കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നവർ ഭയാനകമായ വാർത്തകൾ കേൾക്കാനിരിക്കുന്നതേയുള്ളൂ. അതുണ്ടാവാതിരിക്കട്ടെ.

ക്രിമിനൽക്കേസ്​ പ്രതികളും അവരുടെ വക്കാലത്തെടുത്ത ക്രിമിനൽ അഭിഭാഷകരുമല്ലല്ലോ മാധ്യമസ്വാതന്ത്ര്യത്തിന്റെ അതിര്​ നിശ്ചയിക്കേണ്ടത്. ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം തന്നെ അപകടത്തിലായിരിക്കുന്നുവെന്ന്​രാജ്യത്തോട്​ വിളിച്ചുപറയുവാൻ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർ ആശ്രയിച്ചത് മാധ്യമങ്ങളെയായിരുന്നുവെന്ന വസ്തുതയുടെ പ്രാധാന്യം തിരിച്ചറിയാത്ത ന്യായാധിപന്മാർ കേരളത്തിലുണ്ടാവില്ലെന്നറിയാവുന്നവർ തന്നെയാണ് നമ്മുടെ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും.

പണവും പ്രതാപവുമുള്ള സിനിമാതാരം പ്രതിയായ കേസിനെക്കുറിച്ചും അതിന്റെ പുരോഗതിയെക്കുറിച്ചും ചർച്ച ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കാനുള്ള ശ്രമം അത്ര നിഷ്‌കളങ്കമല്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുന്നയിച്ച്​ വാർത്താചാനലിനെ വിലക്കിയ കേന്ദ്രസർക്കാരിനെത്തന്നെ അന്തിമവിധി വരുന്നതുവരെ താൽക്കാലികമായി തിരുത്തിയ ജുഡീഷ്യറിയാണ് ഇന്ത്യയിലുള്ളത്. സിനിമതാരത്തിന്റെ കേസിനെക്കുറിച്ച്​ സംസാരിച്ചാൽ രാജ്യസുരക്ഷ അപകടത്തിലാവുമെന്നാണോ കരുതേണ്ടത്? അതുകൊണ്ട്​ഇത്തരം ക്രിമിനലുകളുടെ രാജ്യഭാരം അവസാനിപ്പിക്കുവാൻ ഇതര ജനാധിപത്യസ്തംഭങ്ങളോടൊപ്പം മാധ്യമങ്ങൾക്കും ബാദ്ധ്യതയുണ്ട്.

സർക്കാർ പൂഴ്ത്തിവെച്ചിരിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വസ്തുതകളെക്കുറിച്ചുകൂടി മാധ്യമങ്ങൾ സമാന്തരമായൊരു സ്വതന്ത്ര അന്വേഷണം നടത്തേണ്ടതല്ലേ? അതും മാധ്യമവിചാരണയ്ക്ക് വിധേയമായേ തീരൂ.

ക്രിമിനൽക്കേസുകളിലെ പ്രതികൾ മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങുമ്പോൾ, അതിന് പ്രോത്സാഹനം നൽകുന്ന വിധത്തിലുള്ള നിയമസംവിധാന ഇടപെടലുകളെക്കുറിച്ച്​ ഒരു പൗനെന്ന നിലയിലുള്ള ആശങ്ക പങ്കിടുവാനാണ് ഇത്രയും സൂചിപ്പിച്ചത്. പൊതുതാൽപ്പര്യമുള്ളതും സമൂഹത്തെയാകെ ബാധിക്കുന്നതുമായ വിഷയങ്ങളെ സംബന്ധിച്ച തുറന്ന ചർച്ചകളിലൂടെ പൊതുജനാഭിപ്രായം രൂപീകരിക്കുകയെന്നത് മാധ്യമങ്ങളുടെ അടിസ്ഥാന കർത്തവ്യങ്ങളിലൊന്നാണെന്നത്​ ഒരംഗീകൃത വസ്തുതയാണ്. സെക്യുലറിസം പോലെ മാധ്യമവിചാരണയും ഇവിടെയിപ്പോൾ ഒരു ചീത്ത വാക്കായിരിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രതികളും കൂട്ടാളികളും തങ്ങൾക്കെതിരായ മാധ്യമവിചാരണ തടയണമെന്ന ആവശ്യവുമായി കോടതികളിലെത്തിക്കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ, ഇത്തരം വിഷയങ്ങളെ സംബന്ധിച്ച മാധ്യമവിചാരണകൾ കൂടുതലായി ഉണ്ടാവേണ്ടതുണ്ട്. ഏത് ഭീഷണികളെയും നിയമപരമായി വെല്ലുവിളിച്ച്​സാമൂഹികനീതിക്കായുള്ള മാധ്യമവിചാരണകൾ, കേരളത്തിലെ മാധ്യമങ്ങൾ തുടരുമെന്നുതന്നെയാണ്​ മലയാളികൾ പ്രതീക്ഷിക്കുന്നത്.


ഒ.കെ. ജോണി

ജേണലിസ്റ്റ്, ഫിലിം ക്രിട്ടിക്, ഡോക്യുമെൻററി സംവിധായകൻ, എഴുത്തുകാരൻ. മാതൃഭൂമി ബുക്‌സിന്റെ ആധുനികവൽക്കരണകാലത്ത് എഡിറ്റോറിയൽ ചുമതലകൾ വഹിച്ചു.

Comments