കോവിഡിനുമുന്നിൽ എന്തുകൊണ്ട് നമുക്ക് ശ്വാസം മുട്ടുന്നു?

കോവിഡ് പ്രതിരോധത്തിലെ പ്രധാന ന്യൂനത ആരോഗ്യവിദഗ്ദ്ധരും ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള വിടവാണ്. ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പലപ്പോഴും പൊതുസ്വീകാര്യതയ്ക്കപ്പുറമാണെന്ന കാരണത്താൽ സർക്കാരുകൾ തള്ളിക്കളയുന്നതായും പിന്നീട് അവ നടപ്പിലാക്കേണ്ടതായും ഈ കോവിഡ് കാലത്ത് കാണുകയുണ്ടായി. കോവിഡ് സാമ്പത്തിക, തൊഴിൽ, കാർഷിക മേഖലകളിൽ 17 മാസം കൊണ്ടുണ്ടാക്കിയ ആഘാതങ്ങളെ സമഗ്രമായി വിലയിരുത്തുകയാണ് ലേഖകൻ

കോവിഡ് - 19 മഹാമാരി തുടർച്ചയായി രണ്ടാം വർഷവും ലോകരാജ്യങ്ങളെ സ്തംഭിപ്പിക്കുകയും ജനജീവിതത്തെ നിശ്ചലമാക്കുകയും ചെയ്തു. ആരോഗ്യരംഗത്തിന് ബജറ്റിൽ നീക്കിവെച്ച തുകയുടെ ശതമാനവ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളുടെയും സമ്പദ്ഘടന കോവിഡിന്റെ കൊടുങ്കാറ്റിൽ ആടിയുലയുകയാണ്.

ഇതര മേഖലകൾക്കായി നീക്കിവെച്ച ബജറ്റ് വിഹിതം മഹാമാരിയെ നേരിടുന്നതിനു മാത്രമായി നീക്കിവെയ്ക്കേണ്ട അവസ്ഥയാണിപ്പോൾ. ആഗോളതലത്തിൽ കോവിഡ്-19 വിദ്യാഭ്യാസ, വ്യവസായ, തൊഴിൽമേഖലകളെ പുറകോട്ടടിപ്പിച്ചു. ലോകം ഇതിനു മുമ്പ് കണ്ട പ്രധാന മഹാമാരിയായ സ്പാനിഷ് ഫ്ളൂ ഫെബ്രുവരി 1918 മുതൽ ഏപ്രിൽ 1920 വരെ നീണ്ടു നിൽക്കുകയും 50 കോടിയിലധികം പേരുടെ ജീവനപഹരിക്കുകയും ചെയ്തിരുന്നു. കോവിഡ്-19 ആകട്ടെ 17 കോടിയോളംപേർക്ക് പിടിപെടുകയും 34 ലക്ഷത്തോളം പേരുടെ ജീവനെടുക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ ഒരു ആരോഗ്യപ്രശ്നം മാത്രമായി കരുതിയ കോവിഡ്-19 വളരെ പെട്ടെന്ന് മഹാമാരിയായി മാറുന്നതും രാജ്യങ്ങളും വൻകരകളും കടന്ന് അതിവേഗം വ്യാപിക്കുന്നതും നാം കണ്ടു. അതുകൊണ്ടുതന്നെ വിവിധ രാജ്യങ്ങളിലെ ആരോഗ്യ ചികിത്സാ സംവിധാനങ്ങളെ മാത്രമല്ല ജനജീവിതത്തെയും കോവിഡ് പ്രതിസന്ധിയിലായിരിക്കുന്നു. ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും സാമ്പത്തിക സ്ഥിതി അപ്രതീക്ഷിതമായി ശ്വാസംമുട്ടുന്ന കാഴ്ചയായാണ് കോവിഡിനൊപ്പം ഇന്ന് ദൃശ്യമാകുന്നത്. ഇന്ത്യയിലെ സ്ഥിതിയും ഇതിൽ നിന്നും ഒട്ടും വിഭിന്നമല്ല. രാജ്യത്തെ വിവിധ മേഖലകളെ മഹാമാരി ജനജീവിതത്തോടൊപ്പം തന്നെ ഇല്ലാതാകുന്ന രീതിയിലാണ് രോഗവ്യാപനത്തിന്റെ തീവ്രതയും പ്രഹരവും.

ഇന്ത്യയിൽ 6.1 ദശലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടും

ഇന്ത്യയിൽ 2020 ജനുവരിയിൽ തൊഴിലില്ലായ്മ പ്രതിമാസ ശീർഷകത്തിൽ 7.8 ശതമാനമായത് 2020 മേയിൽ 23.2 ശതമാനമായി ഉയർന്നിരുന്നു. പിന്നീടത് ഒരു പരിധിവരെ കരകയറുകയും 2020 ഡിസംബറിൽ 9.1% ആകുകയും ചെയ്തു. 2021 ഏപ്രിലിലെ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (CMIE) കണക്കു പ്രകാരം 8.6 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) യുടെ കണക്കനുസരിച്ച് 2020 ൽ 255 ദശലക്ഷം FTE (Full Time Equivalent Jobs) യുടെ 8.8% നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ആഴ്ചയിൽ 48 മണിക്കൂർ സ്ഥിരം ജോലിയുള്ളതിനെയാണ് FTE ആയി കാണുന്നത്. 2021 ലെ പരിപ്രേക്ഷ്യം ഏറ്റവും ശുഭകരമാണെങ്കിൽ 1.3% നഷ്ടവും, മോശമാണെങ്കിൽ 4.8% ആയി മാറുമെന്നും ILO വിവക്ഷിക്കുന്നു. ജോലിയില്ലായ്മമൂലമുള്ള സാമ്പത്തികനഷ്ടം 2020ൽ 3.7 ട്രില്യൻ അമേരിക്കൻ ഡോളറിനു തുല്യമായതാണ്.

Photo : Yashashwini & Ekta , ruralindiaonline

ഇത് ആഗോള ആഭ്യന്തര ഉല്പാദനത്തിന്റെ 4.4%ത്തോളം വരും. ഏറ്റവും കൂടുതൽ തൊഴിലവസര നഷ്ടത്തിലൂടെ വരുമാനശോഷണമുണ്ടായ രാജ്യം അമേരിക്കയാണ് (10.3%). ഏഷ്യാ-പസഫിക്ക് രാജ്യങ്ങളിലാണ് അവ താരതമ്യേന വളരെ കുറഞ്ഞ നഷ്ടമുണ്ടായത് (6.3%). ഇന്ത്യയിൽ 6.1 ദശലക്ഷം യുവാക്കൾക്ക് 21% തൊഴിൽ നഷ്ടപ്പെടുമെന്നാണ് ILO കണക്കാക്കുന്നത്. ഇത് ഏകദേശം ഏഷ്യാ-പസഫിക്ക് ഭൂപ്രദേശത്തെ തൊഴിൽനഷ്ടത്തിന്റെ 40% വരും.

പാക്കേജ് പ്രഖ്യാപിച്ചു, വിതരണം ചെയ്തില്ല

അന്താരാഷ്ട്ര തലത്തിൽ ഉൽപ്പാദനമേഖല ആഗോളമൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 16% ത്തോളം വരും. അതുകൊണ്ടുതന്നെയാണ് ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളും ഉൽപ്പാദനമേഖലയെ പരിപോഷിപ്പിക്കുന്നതും. ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഇത്തരത്തിലുള്ള രണ്ട് പദ്ധതികളായിരുന്നു ‘മേക്ക് ഇൻ ഇന്ത്യ'യും (2015) ‘മെയ്ഡ് ഇൻ ചൈന'യും. മേക്ക് ഇൻ ഇന്ത്യയുടെ ആരംഭത്തിനുശേഷം 2014-2019 കാലഘട്ടത്തിൽ 286 ബില്യൻ ഡോളറിന്റെ നിക്ഷേപം സമാഹരിക്കുവാൻ കഴിഞ്ഞെങ്കിൽ കോവിഡിന്റെ വരവോടെ ഇത് 5-15% വരെ കുറഞ്ഞു. പ്രധാനമായും ഇത് ബാധിച്ചത് ഇലക്ട്രോണിക്ക് മേഖലയെയാണ്. ഇലക്​ട്രോണിക്​ ഉൽപന്നങ്ങളുടെ നിർമാണ ഫാക്ടറികൾ അടച്ചിട്ടതു കാരണം ഇവയുടെ വില വർദ്ധിക്കുകയും ഇത് ആഗോളതലത്തിൽ ഉൽപാദനമേഖലയെ തളർത്തുകയും ചെയ്തു.

വൻ ഉപകരണങ്ങളുടെ ഇറക്കുമതി കുറയുകയോ ഇല്ലാതാകുകയോ ഉള്ള അവസ്ഥയും ഉൽപ്പാദനമേഖലയെയും കയറ്റുമതിയെയും ഒരുപോലെ വിപരീതമായി ബാധിക്കുന്നതിൽ പങ്കുവഹിച്ചു. വളരെ ചെറുതും, ചെറുതും, ഇടത്തരം വലുതുമായി വ്യവസായികസംരംഭങ്ങളുടെ ഉത്തേജനത്തിനായി സർക്കാർ മുന്നോട്ടുവെച്ച ‘ആത്മനിർഭര് ഭാരത്' പദ്ധതി പൊതുവിൽ ഈ രംഗത്ത് ഊർജ്ജം പകരുന്നതിൽ പരാജയപ്പെട്ടതും പ്രതിസന്ധിക്കു കാരണമായി. ഓട്ടോമൊബൈൽ രംഗത്ത് 20% ഉല്പാദനം കുറഞ്ഞു. മൂന്നരലക്ഷം ആളുകൾക്ക് ഈ മേഖലയിൽ തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു.

ഇന്ത്യൻ സമ്പദ്ഘടന 1990 കളിലെ തുറന്നിടൽ നയത്തിന്റെ മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിടുന്നത്. 2021 സാമ്പത്തികവർഷത്തെ പുരോഗതി ഏറ്റവും മോശമാവുമെന്നാണ് ലോകബാങ്കിന്റെ സാമ്പത്തികവളർച്ചാ നിരീക്ഷണ ഏജൻസികൾ പ്രവചിക്കുന്നത്. രാജ്യത്തെ സമ്പൂർണ അടച്ചിടൽ കാലത്ത് (ഏപ്രിൽ-മേയ്, 2020) ഇന്ത്യയ്ക്ക് പ്രതിദിനം 32,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ജൂൺ അവസാനത്തോടുകൂടിയാണ് തൊഴിൽമേഖല കുറയൊക്കെ സാധാരണനിലയിലേയ്ക്ക് തിരിച്ചുവന്നത്. എന്നാൽ 2021 ജനുവരിക്കുശേഷം വിവിധ സംസ്ഥാനങ്ങളിലെ അടച്ചിടൽ, ഗതാഗത-വാണിജ്യ-ടൂറിസം മേഖലകളിലെ വിവിധ നിയന്ത്രണങ്ങൾ എന്നിവ സമ്പദ്ഘടനയെ വീണ്ടും ശ്വാസംമട്ടിക്കുന്ന നിലയിലേയ്ക്കാണ് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നവംബർ വരെ ഏകദേശം 49.87 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജുകൾ (മൊത്ത ദേശീയ ആഭ്യന്തര ഉല്പാദനത്തിന്റെ 15%) കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും 2020 ഡിസംബർ വരെ ഇതിൽ ഏകദേശം അഞ്ചിലൊന്നു മാത്രമേ വിതരണം ചെയ്യപ്പെടുകയോ, വിനിയോഗിക്കപ്പെടുകയോ ചെയ്തിട്ടുള്ളൂ.

അതിഥി സംസ്ഥാന തൊഴിലാളികളിലെ (ഇന്ത്യയിൽ ഏകദേശം 40 ലക്ഷം) 85% പേർക്കും തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയാണ് 2020 ലെ അടച്ചിടൽ മൂലമുണ്ടായതെങ്കിൽ ഏകദേശം 65% പേരും കോവിഡിന്റെ രണ്ടാം വരവിലും തൊഴിൽ നഷ്ടം നേരിടുന്നു. സാമൂഹിക അകലം പാലിച്ചുള്ള താമസ സൗകര്യങ്ങൾ, വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയില്ലായ്മ, സഞ്ചാര നിയന്ത്രണങ്ങൾ എന്നിവ തൊഴിൽ നഷ്ടത്തിന് കാരണമായിട്ടുണ്ട്. ഇവർക്കു വേണ്ട സാമൂഹ്യസുരക്ഷ - സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുന്നതിൽ സംസ്ഥാന സർക്കാരുകളും കേന്ദ്രഗവൺമെന്റും ഒരുപോലെ പരാജയപ്പെട്ടു.

ഗ്രാമീണ തൊഴിലുറപ്പു പദ്ധതികളുടെ പങ്ക്

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ജൂൺ വരെ തൊഴിൽദിനങ്ങൾ ഉറപ്പു വരുത്തുന്നതിൽ ഗണ്യമായി പരാജയപ്പെട്ടു. (ലോക്ക്ഡൗൺ പ്രധാന കാരണം) 2020 ജൂലൈ-ആഗസ്റ്റിൽ സ്ഥിതി മെച്ചപ്പെട്ടെങ്കിലും 2021 മാർച്ച് വരെ നോക്കിയാൽ ലോക്ക്ഡൗണിനു മുൻപുള്ള അവസ്ഥയിലേയ്ക്കെത്തിയിട്ടില്ലെന്നു കാണാം. ഈ വർഷത്തെ ബജറ്റിൽ (2020- 21) 73,000 കോടി രൂപ നീക്കിവെച്ചത് വകയിരുത്തിയ പരിഷ്‌കരിച്ച എസ്റ്റിമേറ്റിനേക്കാൾ 34% കുറവാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2020 ൽ മുൻവർഷത്തെക്കാൾ കൂടുതൽ തൊഴിൽദിനങ്ങൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്.

Photo : Mamata Pared, ruralindiaonline

അതുപോലെ ഗ്രാമീണ സ്ത്രീ തൊഴിലുറപ്പുപദ്ധതിയിലും ചെറിയ പുരോഗതിയുണ്ടായതായി കാണാം. ഗ്രാമീണ സ്ത്രീകൾ തൊഴിൽരംഗത്തേയ്ക്ക് കൂടുതൽ കടന്നുവന്നത് സാമ്പത്തികസ്ഥിതിയിലുണ്ടായ മാന്ദ്യത്തെയും കുടുംബവരുമാനത്തിലെ കുറവിന്റെയും പരിണിതഫലമായി കാണാം. തൊഴിലുറപ്പ് പദ്ധതികൾ ഒരു പരിധിവരെ തൊഴിൽ ഉറപ്പു വരുത്തുകയും തൊഴിൽമേഖലയെ തിരിച്ചു പിടിക്കുന്നതിനും സഹായിക്കുക മാത്രമല്ല, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തന്മൂലം സാമ്പത്തിക ഉത്തേജനത്തിനു സഹായിക്കുകയും ചെയ്യും. സംസ്ഥാന കേന്ദ്രതലത്തിൽ കൂടുതൽ തൊഴിലുറപ്പു പദ്ധതികൾ മുന്നോട്ടു വെയ്ക്കേണ്ടതുണ്ട്.

തളരാതെ കാർഷികമേഖല

കോവിഡിന്റെ തിരിച്ചടിയിൽനിന്ന് സമ്പദ്ഘടനയെ തിരിച്ചുപിടിക്കുന്നതിന് കാർഷികമേഖലയെ ഒരു പ്രധാന മാർഗമായി ലോകത്തെ വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതര രംഗങ്ങളെ അപേക്ഷിച്ച് കാർഷികരംഗം മഹാമാരിക്കാലത്തും തളർച്ച കൂടാതെ പിടിച്ചു നിൽക്കുന്ന കാഴ്ചയാണ് ലോകമെമ്പാടുമുള്ളത്. വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങിവന്ന തൊഴിലാളികൾ തദ്ദേശീയമായി കാർഷിക രംഗത്തിന് ഊർജ്ജം പകരുന്നതിൽ തൊഴിൽപരമായി പങ്കുവഹിച്ചിട്ടുണ്ട്. പി.എം കിസാൻ പദ്ധതിയിലൂടെ കൂടുതൽ പണം കൃഷിക്കാർക്ക് നേരിട്ടെത്തിക്കുന്നതിനുള്ള നടപടി ഊർജ്ജിതമാക്കണം.

കൂടാതെ പൊതുവിതരണ ശൃംഖലകളിലൂടെ പോഷക ഗുണമുള്ള ഭക്ഷണസാധനങ്ങൾ, ബയോ ഫോർട്ടിഫൈഡ് ഫുഡ് എന്നിവയുടെ വിതരണത്തിലൂടെ ഭക്ഷ്യസുരക്ഷാ പദ്ധതി കാര്യക്ഷമമാക്കുകയും ചെയ്യണം. കൃഷി ചെയ്യുന്നത് ആധുനിക യന്ത്രവൽകൃത കൃഷിരീതികൾ നടപ്പാക്കുന്നതിനും കർഷകർക്കുവേണ്ട സഹായം ലഭ്യമാക്കേണ്ടതുണ്ട്. പ്രാദേശികമായി പലിശയ്ക്ക് കടമെടുത്ത് കൃഷി ചെയ്യേണ്ട അവസ്ഥ അവസാനിപ്പിക്കേണ്ടതുണ്ട്. കാർഷിക ഉൽപ്പാദനത്തിന്റെ സാമൂഹ്യ രൂപമായ ഉൽപാദക-കർഷക-സഹകരണസംഘങ്ങൾ മാത്രമാണ് കടക്കെണിയിൽപ്പെടാതെ കാർഷികവൃത്തി ആധുനികവൽക്കരിക്കാനുള്ള ഏകപോംവഴി.

സഹകരണാടിസ്ഥാനത്തിൽ കർഷക കൂട്ടായ്മകൾ വികസിപ്പിക്കുകയും അഗ്രോ മെഷിനറികൾ ലഭ്യമാക്കി ഉൽപ്പന്ന സംസ്‌ക്കരണം, സംഭരണം, വിതരണം എന്നിവ ഈ കോപ്പറേറ്റീവുകളിലൂടെ സാധ്യമാക്കുകയും വേണം. പച്ചക്കറി- ഫലവർഗ്ഗങ്ങൾ എന്നിവയുടെ സംസ്‌ക്കരണത്തിനും വിപണനത്തിനും വനിതാ സഹകരണസംഘങ്ങൾ രൂപീകരിക്കുന്നതിലൂടെ കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനും ഗ്രാമീണ തൊഴിൽ മേഖലയ്ക്ക് ഉത്തേജനം പകരുന്നതിനും കഴിയും. ഇത്തരം നയങ്ങളിലൂടെ കാർഷികരംഗത്തെ തികച്ചും ലാഭകരമാക്കുന്നതിനും, തന്മൂലം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ താങ്ങായി മാറ്റുന്നതിന് സാധിക്കുകയും ചെയ്യും.

കോവിഡ് പ്രതിരോധം പാളിയോ?

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ പ്രധാന ഘടകമാണ് വാക്സിനേഷൻ. നൂറു കോടി ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ 200 ഡോസ് വാക്സിൻ (കോവാക്സിൻ, കോവിഷീൽഡ്) ആവശ്യമുണ്ട്. രാജ്യത്തെ ജനങ്ങൾക്ക് വാക്സിനേഷൻ നൽകുന്നതിന് 35,000 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ടെങ്കിലും പൂർണമായും ഈ തുക ചെലവഴിച്ച് വാക്സിനേഷൻ ദൗത്യം കാര്യക്ഷമമാക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളിലെ ഭാഗിക- സമ്പൂർണ അടച്ചിടൽ ഉണ്ടാക്കാൻ പോകുന്ന സാമ്പത്തിക പ്രത്യാഘാതം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനും കേന്ദ്രതലത്തിൽ കർമ സമിതി രൂപീകരിക്കണം.

ആശുപത്രികൾ നിറഞ്ഞതിനെ തുടർന്ന് ടെന്റുകളിൽ കഴിയുന്ന രോഗികൾ. ഗുജറാത്തിന്റെ മഹാരാഷ്ട്ര ബോർഡറിൽ നിന്ന്. / Photo: Gujarat Youth Congress, twitter

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കൈവശം 2021 ഫെബ്രുവരിയിലെ കണക്കുപ്രകാരം 561 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം (243 ലക്ഷം അരിയും 318 ലക്ഷം ഗോതമ്പും) ഉണ്ട്. ഇത് നിലവിൽ നിഷ്‌കർഷിക്കുന്ന ‘ബഫർ സ്റ്റോക്കി' (Buffer Stock) നെക്കാളും അധികമാണ്. ‘ബഫർ സ്റ്റോക്ക്’ ധാന്യങ്ങൾ പ്രകൃതിദുരന്തങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയ അടിയന്തരസാഹചര്യത്തിൽ ഉപയോഗിക്കാനുള്ളതാണ്. നിലവിലെ മാർഗനിർദ്ദേശങ്ങളനുസരിച്ച് 56 ലക്ഷം മെട്രിക് ടൺ അരിയും 108 ലക്ഷം മെട്രിക് ടൺ ഗോതമ്പും മാത്രമെ ‘ബഫർ സ്റ്റോക്കാ'യി കരുതേണ്ടതുള്ളൂ. ഈ അധികഭക്ഷ്യധാന്യങ്ങൾ രാജ്യത്തെ അടച്ചിടൽമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുന്നതിന് നടപടികളുണ്ടാകണം. കഴിഞ്ഞ കോവിഡ് കാലത്ത് മാത്രമായി എഫ്.സി.ഐ. ഗോഡൗണിൽ 1500 ടൺ ഭക്ഷ്യധാന്യങ്ങൾ കേടുവന്നിരുന്നു. ഭക്ഷ്യധാന്യശേഖരണത്തിനുവേണ്ട ആധുനിക സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. അതുപോലെ രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും പ്രതിമാസം 7,500 രൂപ നൽകുന്നതിനുള്ള ഭരണപരമായ തീരുമാനവും ഉടൻ കൈക്കൊള്ളണം. വരുമാനമില്ലായ്മയും ഭക്ഷ്യധാന്യമില്ലായ്മയും പാവപ്പെട്ടവരിൽ പോഷകാഹാരക്കുറവ്, ദാരിദ്ര്യജന്യരോഗങ്ങൾ എന്നിവയ്ക്കും കാരണമായേയ്ക്കാം.

കേന്ദ്രസർക്കാർ, ഒരു ചോദ്യചിഹ്​നം

കോവിഡ്-19, 2020 ജനുവരിയിൽ ഇന്ത്യയിൽ കണ്ടുപിടിക്കപ്പെട്ടതിനുശേഷം ഏകദേശം 17 മാസം പിന്നിടുമ്പോൾ രണ്ടു ഘട്ടങ്ങളിലുമായി രാജ്യം നേരിട്ട വെല്ലുവിളികളെ കാര്യക്ഷമമായി പഠിക്കുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനും നടപ്പിലാക്കുന്നതിനും കേന്ദ്രസർക്കാരിന് കഴിഞ്ഞോയെന്നത് ചോദ്യചിഹ്നമായിത്തന്നെ അവശേഷിക്കുന്നു. ഒന്നാം ഘട്ടം പിന്നിട്ടപ്പോൾ ഭരണ-പൊതുസമൂഹത്തിലുണ്ടായ മനോഭാവ വ്യതിയാനം രണ്ടാം ഘട്ടത്തിൽ ഗുരുതര സ്ഥിതിവിശേഷത്തിലേയ്ക്ക് നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. വാക്സിനേഷൻ യജ്ഞം ഊർജ്ജിതമാക്കുന്നതിലും ഓക്സിജൻ, മരുന്നുകൾ, തീവ്രപരിചരണവിഭാഗങ്ങൾ, വെന്റിലേറ്ററുകൾ എന്നിവ വേണ്ടത്രയളവിൽ സംഭരിക്കുന്നതിലും കരുതുന്നതിലും വീഴ്ചയുണ്ടായി.

കോവിഡ് പ്രതിരോധത്തിലെ പ്രധാന ന്യൂനത ആരോഗ്യവിദഗ്ദ്ധരും ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള വിടവാണ്. ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പലപ്പോഴും പൊതുസ്വീകാര്യതയ്ക്കപ്പുറമാണെന്ന കാരണത്താൽ സർക്കാരുകൾ തള്ളിക്കളയുന്നതായും പിന്നീട് അവ നടപ്പിലാക്കേണ്ടതായും ഈ കോവിഡ് കാലത്ത് കാണുകയുണ്ടായി. ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങൾക്കും വീഴ്ചയുണ്ടായി. മേഖലാതല സഹകരണം കോവിഡ് പ്രതിരോധത്തിൽ കൂടുതൽ ശക്തമാക്കേണ്ടിയിരിക്കുന്നു.

പ്രതിസന്ധി മറികടക്കുന്നതെങ്ങനെ?

ഗഹനമായ ധനകാര്യവിശകലനം നടത്തി മാത്രമേ കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ കഴിയൂ. പ്രത്യേക ധനകാര്യ കർമ സമിതി രൂപീകരിക്കുകയും, പാർലമെന്റിൽ ചർച്ച ചെയ്ത് പരിഷ്‌കാരങ്ങൾ നടപ്പാക്കുകയും വേണം. ഇവ നിരീക്ഷിക്കുന്നതിനും ഫലപ്രദമായി നടപ്പാക്കുന്നതിനും കേന്ദ്രത്തിൽ മന്ത്രിതല ഉപസമിതി രൂപീകരിക്കണം. അമേരിക്ക തടുങ്ങിയ രാജ്യങ്ങൾ അധിക കറൻസി അച്ചടിച്ചാണ് പ്രതിസന്ധി മറികടക്കുവാൻ ശ്രമിക്കുന്നത്. അമേരിക്ക ഇതുവരെ പുറത്തിറക്കിയ ഡോളറിന്റെ അഞ്ചിലൊന്ന് കോവിഡ് കാലഘട്ടത്തിൽ പുറത്തിറക്കി. ഇത്തരം നയങ്ങൾ ഭാവിയിൽ നാണയപ്പെരുപ്പം സൃഷ്ടിക്കുന്നതിന് കാരണമാകും. കാർഷികമേഖലയെ മൂല്യാധിഷ്ഠിത തൊഴിൽ ജന്യമേഖലയാക്കി മാറ്റി ജനങ്ങളുടെ വിനിമയശേഷി വർദ്ധിപ്പിക്കാവും.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്രമാതീതമായ വിലവർദ്ധന രാജ്യത്തെ വിലക്കയറ്റം, നാണയപ്പെരുപ്പം എന്നിവയ്ക്കു കാരണമാകാം. അതുകൊണ്ടുതന്നെ ഈ രംഗത്ത് പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. ഇന്ത്യയിൽ 2019 ഡിസംബറിൽത്തന്നെ നാണയപ്പെരുപ്പത്തിന്റെ തോത് 6% നു മുകളിലെത്തിയിട്ടുണ്ട് (നിഷ്‌കർഷിക്കുന്ന പരിധിക്കു മുകളിൽ). നികുതി വർദ്ധനവ് രാജ്യത്തെ ഉപരിവർഗ്ഗത്തിനുമാത്രമായി നിജപ്പെടുത്തി വരുമാനസ്രോതസ് കണ്ടെത്താൻ കഴിയണം. രാജ്യത്തെ കോർപ്പറേറ്റുകൾക്ക് അവരുടെ ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം കോവിഡ് പ്രതിരോധ നികുതിയെന്ന പേരിൽ നികുതി ചുമത്താവുന്നതാണ്. പെട്രോളിയം, ടെലികോം മേഖലകളെ ദേശസാൽക്കരിക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങളും സാമ്പത്തികമേഖലയിൽ പുത്തനുണർവും സൃഷ്ടിക്കുവാൻ കഴിയും.

നമ്മുടെ രാജ്യം ഇന്നു ജീവിക്കുന്ന ജനതയുടെ ഓർമ്മയിൽത്തന്നെയില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള അതിർത്തി എപ്പോഴാണില്ലാതാകുന്നതെന്നറിയാതെ ആശങ്കയിൽ മുങ്ങിയ ദിനങ്ങളിലൂടെയാണ് ജനത മുന്നോട്ടു പോകുന്നത്. മഹാമാരിയുടെ വ്യാപനം തടയുകയും പരമാവധി ജീവഹാനി ഇല്ലാതാക്കുകയും വേണം. അതിനുവേണ്ട സാമ്പത്തികശേഷി ആർജ്ജിക്കേണ്ടതുണ്ട്. രാജ്യത്തെ ഭരണാധികാരികൾ ഉണർന്നു പരിശ്രമിക്കേണ്ട സമയമാണിത്. ഇവിടെ അലംഭാവമായിക്കൂടാ. ബഹുസ്വരതയും നാനാവർണ്ണങ്ങളിലുമധിഷ്ഠിതമായ ഭാരതസമൂഹം ജീവിതമുണ്ടെങ്കിലേ ബാക്കിയെന്തുമുള്ളൂവെന്നു തിരിച്ചറിയുന്ന സമയമാണിത്. ക്രിയാത്മകമായ, ദീർഘവീക്ഷണത്തോടുകൂടിയ നയങ്ങളും പരിപാടികളും മുന്നോട്ടുവെച്ച് രാജ്യത്തെ ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് നമ്മുടെ ഭരണകർത്താക്കൾ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമിക്കേണ്ടതുണ്ട്. നിസ്സഹായരായ ഒരു മഹാജനതയുടെ പ്രതീക്ഷ അതിലാണുതാനും.

Comments