ഒരേ നിറമുള്ള കടലുകൾ

1.

അശോകന് ടിക് ടോക്കിൽ അത്യാവശ്യം ലൈക്കുകൾ കിട്ടി വരികയായിരുന്നു. അതിനിടെയാണ് ആളിനെ കാണാതാവുന്നത്. എവിടെപ്പോയെന്ന് ആർക്കും യാതൊരു പിടുത്തവുമുണ്ടായില്ല. ഭാര്യ രാജി സ്വന്തം നിലയ്ക്കും സഹോദരന്മാരെവിട്ടും നാടായ നാടുമുഴുവൻ അന്വേഷിച്ചു. ഫലമുണ്ടായില്ല. ഏഴാമത്തെ ദിവസമാണ് പോലീസിൽ പരാതി നൽകുന്നത്. എട്ടാമത്തെ ദിവസം വിവരങ്ങൾ അന്വേഷിക്കാൻ ഒരു പോലീസുകാരൻ വരികയും ചെയ്തു.

രാജി വിചാരിച്ചിരുന്നത് രണ്ട് പോലീസുകാരെങ്കിലും വരുമെന്നാണ്. ഒരാൾ കാര്യങ്ങൾ ചോദിക്കുമ്പോൾ മറ്റേയാൾ എഴുതിയെടുക്കും. അങ്ങനൊരു രംഗമാണ് അവൾ മനസ്സിൽ കണ്ടത്. ഇതിപ്പോ ഒരാളേയുള്ളൂ. അയാൾ ഇതു രണ്ടുംകൂടി എങ്ങനെ ചെയ്യും? അതോ ഇതു വെറുതേ ഒരു വഴിപാടിനു വന്നതാണോ? പോലീസുകാർ വിവരം ശേഖരിക്കാൻ വരുന്നുവെന്നറിഞ്ഞപ്പോൾത്തന്നെ അവൾക്ക് കുറച്ച് ടെൻഷനുണ്ടായിരുന്നു. പോലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയണമല്ലോ. കഥകളിലെ കഥാപാത്രങ്ങൾ സംസാരിക്കുമ്പോലെ കഥയ്ക്കു വേണ്ടതുമാത്രം പറയണം. അതും കഥാകാരൻ പറയുമ്പോലെതന്നെ അടുക്കും ചിട്ടയോടെയും പറയണം. അത് തന്നെക്കൊണ്ടാവുമോ? രാജി സംശയിച്ചു.

പോലീസുകാരൻ ഉമ്മറത്തേക്ക് കയറിയിരുന്ന് അവളോട് ഓരോ കാര്യങ്ങൾ ചോദിച്ചു. പരമാവധി ശ്രമിച്ചുവെങ്കിലും ഉത്തരത്തിലും അധികം കാര്യങ്ങൾ അവൾ പോലീസുകാരന്റെ മുന്നിലേക്ക് വാരിവിതറി. മറ്റാരെങ്കിലുമായിരുന്നു അങ്ങനെ ചെയ്തിരുന്നതെങ്കിൽ "റാസ്‌കൽ.. ചോദിച്ചതിനു മാത്രം ഉത്തരം പറഞ്ഞാൽ മതി'യെന്ന് പോലീസുകാരൻ വിരട്ടിയേനെ. ഇതുപക്ഷേ ദിവസങ്ങളായി ഒരാളെ കാണാനില്ലാത്ത കേസാണല്ലോ. ചോദ്യം ചെയ്യുന്നത് അയാളുടെ ഭാര്യയെയും. അവളാണെങ്കിൽ ഇടയ്ക്കിടെ തേങ്ങിക്കൊണ്ടുമിരിക്കുന്നു. അതുകൊണ്ടുതന്നെ ആ മാതൃകാ പോലീസുകാരൻ എല്ലാം ക്ഷമയോടെ കേട്ടു. ഒരുപക്ഷേ, രാജിയുടെ നീണ്ട വിവരണങ്ങളിൽ നിന്നും പോലീസുകാരൻ ശ്രദ്ധിച്ച കാര്യങ്ങൾ ഇവയാവും:

വീട്ടിൽ നിന്ന് മാറി നിൽക്കാത്തയാളാണ് അശോകൻ.
എവിടെപ്പോയാലും ഏഴു മണിക്കു മുമ്പേ തിരിച്ചുവരും.
തിരികെ വരുമ്പോഴെല്ലാം കയ്യിൽ പിള്ളേർക്കുള്ള ഏത്തയ്ക്കാ അപ്പം ഉണ്ടാവും.
മുമ്പ് സൗദീലേക്ക് ഒരു പേപ്പറു വന്നിട്ടുപോലും പോയിട്ടില്ല.
കുഞ്ഞുങ്ങളെ കാണാതെ ചേട്ടനു പറ്റില്ല.
മരിച്ചു പോയാലും വൈകും നേരമാകുമ്പോ തിരിച്ചുവരുമെന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നയാളാണ്.

ഏത്തയ്ക്കാ അപ്പത്തിന്റെ കാര്യം എന്തിനു ശ്രദ്ധിച്ചുവെന്ന് പോലീസുകാരനുപോലും നല്ല നിശ്ചയമില്ല. മറ്റുള്ളവരുടെ സംഭാഷണങ്ങൾ കേൾക്കുമ്പോൾ ശ്രദ്ധിക്കേണ്ടാത്ത പല കാര്യങ്ങളും കൂടുതൽ ശ്രദ്ധിച്ചെന്നുവരാം. വളരെ സ്വാഭാവികമായൊരു കാര്യമാണത്.

രാജി പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ പോലീസുകാരൻ ചോദിച്ചു:

""അശോകന്റെ ഫോട്ടോ വല്ലതുമുണ്ടോ?''

ഫ്രിഡ്ജിനു മുകളിൽ ഫ്രെയിം ചെയ്തു വെച്ചിരുന്ന വിവാഹ ഫോട്ടോ എടുത്തുകൊണ്ടുവന്ന് രാജി പോലീസുകാരന്റെ മുന്നിലേക്ക് നീട്ടി. അയാൾ അത് കയ്യിൽ വാങ്ങി ഫോട്ടോയിലേക്കും രാജിയുടെ മുഖത്തേക്കും മാറിമാറി നോക്കി.

""ഇത് സിനിമാനടൻ അശോകനല്ലേ?'' - പോലീസുകാരൻ സംശയിച്ചു.

""അല്ല സാറേ. ഇത് എന്റെ ഭർത്താവ് അശോകനാണ്.'' രാജി തിരുത്തി.

പോലീസുകാരൻ കുറേ നേരം കൂടി ആ ഫോട്ടോയിലേക്ക് നോക്കി. സിനിമാ നടൻ അശോകന്റെ അതേ മുഖഛായ. ഒരു വ്യത്യാസവുമില്ല. അശോകന്റെ നാലോ അഞ്ചോ സിനിമകൾ മാത്രമേ താൻ കണ്ടിട്ടുള്ളൂ. അതിലെല്ലാം അശോകൻ ഇതുപോലെതന്നെയെന്ന് പോലീസുകാരൻ ഓർത്തു. സിനിമകളിൽ മുഴുനീളം അശോകന് ഉന്തിയ കണ്ണുകളല്ല ഉള്ളത്. "ഒ' എന്ന ഭാവവുമല്ല. പക്ഷേ അശോകനെ അങ്ങനെമാത്രമേ ആളുകൾക്കെല്ലാം ഓർക്കാൻ കഴിയൂ. പോലീസുകാരന്റെ കയ്യിലിരിക്കുന്ന ചിത്രത്തിലും അശോകന് ഉന്തിയ കണ്ണുകളില്ല. ഒ- എന്ന ഭാവവുമില്ല. ഉണ്ടെങ്കിൽത്തന്നെ ഒരു പൊടിക്കേ ഉള്ളൂ. പക്ഷേ ഫോട്ടോയിൽ നിന്ന് കണ്ണെടുത്താലുടനേ അശോകൻ മനസ്സിലേക്ക് ചാടി വീഴുകയും ലോകപ്രശസ്തമായ അശോകഭാവം കൈവരിക്കുകയും ചെയ്യുന്നു. ഇമവെട്ടുന്ന സമയത്തിനുള്ളിൽ വളരെ പെട്ടെന്നാണ് ആ പ്രക്രിയ നടക്കുന്നത്.

നടൻ അശോകൻ അയാളുടെ ചെറുപ്പകാലത്ത് എങ്ങനെയായിരുന്നു എന്നറിയാൻ പോലീസുകാരന് വെറുതേ ജിജ്ഞാസ തോന്നി. അയാൾ തന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ വലിച്ചൂരി ഗൂഗിളിൽ സർച്ചു ചെയ്തു: "Ashokan Film Actor'. റിസൾട്ടിൽ രണ്ട് അശോകന്മാരുണ്ടായിരുന്നു. ഒന്ന് പഴയൊരു തമിഴ് നടനും രണ്ടാമത്തേത് നമ്മുടെ അശോകനും. നടന്മാരായി ഇങ്ങനെ രണ്ട് അശോകന്മാരുണ്ടെന്ന കാര്യം പോലീസുകാരന് ആദ്യത്തെ അറിവായിരുന്നു. അതു കണ്ടപ്പോൾ രണ്ടു മോഹൻലാലും രണ്ട് മമ്മൂട്ടിയും ഉണ്ടോ എന്ന് പോലീസുകാരന് സംശയം തോന്നി. തമിഴ് അശോകനെ കണ്ടതായി നടിക്കാതെ പോലീസുകാരൻ നമ്മുടെ അശോകന്റെ വിക്കി പീഡിയ പേജിൽ കയറി അയാളുടെ ആദ്യത്തെ സിനിമയായ "പെരുവഴിയമ്പല'ത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തു.

പേജ് തുറക്കുമ്പോൾ അതിൽ അശോകനും ഭരത് ഗോപിയും കെ പി എ സി ലളിതയും ഒരുമിച്ചുള്ളൊരു ഫോട്ടോ ഉണ്ടായിരുന്നു. സിനിമയിൽ നിന്നുള്ളൊരു കഥാമുഹൂർത്തം. അതിൽ അശോകൻ ആകെ മെലിഞ്ഞിരുന്നു. 1979-ലെ അശോകൻ. പതിനാറു വയസ്സോ മറ്റോ ഉണ്ടാവും. കെ പി എ സി ലളിത അവനോട് എന്തോ പറയുന്നു. "ഒ' എന്നു പറയാൻ തയ്യാറെടുത്തിട്ടെന്നവണ്ണം അശോകൻ തന്റെ കഴുത്ത് മുന്നിലേക്ക് നീട്ടി നിൽക്കുന്നു. ഭരത്‌ഗോപി അശോകനെ ഉറ്റുനോക്കിക്കൊണ്ട് ഒരു കൽ ബഞ്ചിലോ മറ്റോ കൈകൾ ഊന്നി ഇരിക്കുന്നു. പത്മരാജന്റെ സിനിമയാണ്. തിരക്കഥയിൽ അദ്ദേഹം ഈ സീൻ ഇതേപടി എഴുതി ആണിയടിച്ചു വെച്ചിരിക്കുമെന്നുതന്നെ പോലീസുകാരൻ കരുതി. പശ്ചാത്തലത്തിൽ ചക്രവാളത്തോളം പരന്നുകിടക്കുന്ന ആ തെങ്ങിൻ തോപ്പിനെക്കുറിച്ചും പത്മരാജൻ പറഞ്ഞിരുന്നിരിക്കണം.

വിക്കിയിലെ ഫോട്ടോ കണ്ടപ്പോൾ പോലീസുകാരന് വീണ്ടുമൊരു കൗതുകം. രാജിയുടെ ഭർത്താവ് അശോകന്റെ രൂപം പണ്ട് എങ്ങനെ ആയിരുന്നിരിക്കും? ഇതുപോലെ കഴുത്തും കൈകളും നീണ്ടിട്ടായിരുന്നോ?

""അശോകന്റെ പഴയ ഫോട്ടോ വല്ലതുമുണ്ടോ?'' - പോലീസുകാരൻ ചോദിച്ചു.

""പഴയതെന്നു പറയുമ്പോ?''

"'ഒരു പതിനാറു പതിനേഴു വയസ്സിലെയോ മറ്റോ?''

അതെന്തിനായിരിക്കുമെന്ന് രാജി സംശയിച്ചു. കാണാതെ പോയിരിക്കുന്നത് പുതിയ അശോകനെയല്ലേ, അല്ലാതെ ചെറുപ്പത്തിലെ അശോകനെയല്ലല്ലോ. എങ്കിലും അതേപ്പറ്റി അവൾ ഒന്നും ചോദിക്കാൻ പോയില്ല. പോലീസുകാരല്ലേ എന്തേലും കാര്യമുണ്ടാവും.

രാജി പറഞ്ഞു: ""നോക്കട്ടെ സാർ''

അവൾ അകത്തേക്കു പോയി.

പോലീസുകാരൻ വീണ്ടും അശോകന്റെ ഫോട്ടോയിൽ കണ്ണുനട്ടു. അയാൾക്ക് അത്ഭുതം മാറിയിരുന്നില്ല. ഒരാൾക്ക് മറ്റൊരാളുടെ അതേ മുഖഛായ ഉണ്ടാവുക. രണ്ടുപേരുടേയും പേരുകൾ ഒന്നുതന്നെ ആയിരിക്കുക. അത്ഭുതം തന്നെ.
കുറച്ചു സമയത്തിനുള്ളിൽ രാജി ഒരു പഴയ ഫോട്ടോയുമായി പുറത്തുവന്നു. പഴയതെങ്കിലും കേടുപാടുകളൊന്നുമില്ലാത്തൊരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ. പോലീസുകാരൻ അതു വാങ്ങി നോക്കി. ഫോട്ടോയിൽ മൂന്നുപേരുണ്ട്. വലതു വശത്തായി അശോകൻ നിൽക്കുന്നു. പെരുവഴിയമ്പലത്തിലെ അശോകനെപ്പോലെതന്നെ മെലിഞ്ഞുനീണ്ട രൂപം. നടുവിലായി അവനെ നോക്കിക്കൊണ്ട് പുള്ളിസാരിയും ബ്ലൗസുമിട്ട ഒരു സ്ത്രീ നിൽക്കുന്നു. ഇടതുവശത്തായി ഒരു കഷണ്ടിത്തലയൻ അശോകനെ ഉറ്റുനോക്കിക്കൊണ്ട് ഒരു കൽ ബഞ്ചിലോ മറ്റോ കൈകൾ ഊന്നി ഇരിക്കുന്നു. പശ്ചാത്തലത്തിൽ ചക്രവാളം വരെ നീണ്ടുകിടക്കുന്ന വിശാലമായ തെങ്ങിൻ തോപ്പ്.

പോലീസുകാരന് അത്ഭുതം ഏറി. ആ ഫോട്ടോയും വിക്കിപീഡിയയിലെ ഫോട്ടോയും തമ്മിൽ ഒരു വ്യത്യാസവുമില്ലായിരുന്നു. കെ പി എ സി ലളിതയ്ക്കും ഭരത് ഗോപിക്കും പകരം മറ്റാരോ ആയിരുന്നുവെന്നതല്ലാതെ.

ഫോട്ടോയിലെ പുള്ളിസാരി ചുറ്റിയ സ്ത്രീയിലേക്ക് ചൂണ്ടി പോലീസുകാരൻ ചോദിച്ചു:

""ഇതാരാണ്?''

ഫോട്ടോയിലേക്ക് എത്തി നോക്കിക്കൊണ്ട് രാജി പറഞ്ഞു: ""അത് ലളിത ചേച്ചി. അശോകന്റെ മൂത്ത പെങ്ങളാണ്''

""ഇതോ?''.

""അത് ഗോപിച്ചേട്ടൻ. ലളിതേച്ചിയുടെ ഭർത്താവ്''

പോലീസുകാരൻ തന്റെ ഇടതുകയ്യിൽ വെറുതേ നുള്ളിനോക്കി. നോവുന്നുണ്ട്.

അയാൾ കൈകൾ കോർത്ത് തലയ്ക്ക് പിന്നിൽ പിടിച്ച് ഒന്നു ഞെളിഞ്ഞു നിവർന്നു. കുറച്ചുനേരം അതേപടി കസേരയിൽ ചാരിയിരുന്നശേഷം എഴുന്നേറ്റുനിന്നു തറയിൽ മൂന്നാല് ചവിട്ടുചവിട്ടി. സ്വപ്നമല്ല. കാലുറയ്ക്കുന്നുണ്ട്. വീണ്ടും അയാൾ കസേരയിലേക്ക് ചാരിയിരുന്നു.

""ആട്ടെ, അശോകന് എന്തായിരുന്നു ജോലി?''

രാജി തന്റെ ദു:ഖങ്ങളുടെ കൂടുതുറന്നു.

""ഓ.. എന്തു പറയാനാ സാർ. മിൽമായിൽ നല്ലൊരു ജോലി ഉണ്ടായിരുന്നതാ. അതു കളഞ്ഞിട്ട് മിമിക്രിയെന്നുപറഞ്ഞ് കുറേക്കാലം നടന്നു. സിനിമാനടൻ അശോകനെ നല്ലതുപോലെ ചെയ്യുമായിരുന്നു. സ്വന്തം ട്രൂപ്പിൽ മാത്രമല്ല; വേറേ ട്രൂപ്പിലൊക്കെ പോയി കളിക്കാറുണ്ടായിരുന്നു. ഒരിക്കൽ കൊച്ചിൻ കലാഭവനിലെ അശോകന് പനിപിടിച്ചു കിടന്നപ്പോൾ അവിടെയും പോയി അഭിനയിച്ചിട്ടുണ്ട്.

അവിടെവെച്ച് നടൻ അശോകൻ ചേട്ടനെക്കണ്ട് "എന്നേക്കാൾ നല്ല അശോകൻ നീയാണ്' എന്നുപറഞ്ഞ് കെട്ടിപ്പിടിക്കുകയൊക്കെ ചെയ്തു. ചേട്ടൻ അത് ഇവിടെ വന്നു പറഞ്ഞപ്പോ ഞാൻ പറഞ്ഞു: "ഓ.. അത് അവിടെ വന്ന വേറേ വല്ല ഡ്യൂപ്ലിക്കേറ്റ് അശോകനുമായിരിക്കും'. ഇപ്പോ എല്ലായിടത്തും ഡ്യൂപ്ലിക്കേറ്റല്ലേ സാർ. ഡ്യൂപ്ലിക്കേറ്റ് തന്നെ ഇപ്പോ ഒരു കലയാണ്. ഞങ്ങള് പുറത്തൊക്കെ പോകുമ്പോൾ നടൻ അശോകനാണെന്നു കരുതി ചില ആളുകളൊക്കെ വന്ന് പരിചയപ്പെടും. ഇപ്പോ സാറുതന്നെ ചോദിച്ചില്ലേ, നടൻ അശോകനാണോന്ന്? അതുപോലെ എല്ലാവരും ചോദിക്കും. ചേട്ടന് അതൊക്കെ വലിയ ഇഷ്ടമാണ്. എനിക്കെന്തോ അതു കേൾക്കുമ്പോൾ മേലുപെരുക്കും. എന്നോടൊപ്പം വേറേതോ അശോകനാണോ പൊറുക്കുന്നതെന്നുപോലും തോന്നും. ഒന്നാമത്തേന് എനിക്ക് മറ്റേ അശോകനെ കണ്ണെടുത്താൽ കണ്ടൂടാ. കണ്ണും തെള്ളിച്ച് ഒരുമാതിരി ഒ ഒ-ന്ന്. കുറേ സ്റ്റേജിലൊക്കെ അഭിനയിച്ചു കഴിഞ്ഞപ്പോഴേക്ക് അശോകനെ ചേട്ടനും മടുത്തതാണ്. പക്ഷേ ആളുകൾ ചുറ്റും കൂടുമ്പം ചേട്ടന് ഹരം കേറും. വേറൊരാളിന്റെ പേരിലാണെങ്കിലും നമ്മളെ പത്തുപേരറിയുക എന്നുവെച്ചാൽ അതൊരിതല്ലേ? ചെലപ്പഴൊക്കെ ചേട്ടൻ എന്നോടു ചോദിക്കും: "എടീ മറ്റേ അശോകൻ കഷ്ടപ്പെട്ട് അഭിനയിച്ചതിന്റെ ഫലം നമ്മള് പറ്റുന്നത് ശരിയാണോടീ'ന്ന്. ഇതിനൊക്കെ ഞാനെന്തോ പറയാനാ സാർ. പിന്നെ ഈ മിമിക്രികൊണ്ടൊന്നും വല്യ കിട്ടപ്പോരില്ല. എന്റെ കുടുംബത്തൂന്ന് അച്ഛനും ആങ്ങളമാരുമൊക്കെ സഹായിക്കുന്നതുകൊണ്ട് ഇങ്ങനെ പോകുന്നു. ഞാൻ ചേട്ടനോട് എപ്പഴും പറയും ആരുടെയെങ്കിലും കയ്യോ കാലോ പിടിച്ച് ആ മിൽമായിലെ പണിക്ക് തിരിച്ചു കയറാൻ. ആരു കേൾക്കുന്നു? കഴിഞ്ഞുപോകണ്ടേ സാർ. ഇവിടുത്തെ മൂത്തവന് ബാറ്ററി മേടിക്കാൻ മാത്രം വേണം ദിവസം മുപ്പതു രൂപ. കഴിഞ്ഞ കൊല്ലം ഉത്സവത്തിനു മേടിച്ചൊരു ട്രെയിനുണ്ടവന്. ദോ ആ കെടക്കുന്നത്. രാവിലെയൊന്നും അവനത് കൈകൊണ്ട് തൊടത്തില്ല. പക്ഷേ രാത്രി ഉറങ്ങുന്നതിനു മുമ്പ് അവനത് ഓൺ ചെയ്ത് മലത്തിയിടണം. അതിന് ബാറ്ററിയിട്ട് ഓൺ ചെയ്തു കൊടുത്തിട്ട് ചേട്ടൻ ടിക്ടോക്കിന്റെ പിറകേയിരിക്കും. ട്രെയിനിന്റെ വീലു കറങ്ങുന്ന കിരികിരി ശബ്ദം കേട്ടാണ് മോൻ ഉറങ്ങുന്നത്. ഞാനും അതേ. ഇടയ്ക്കുവെച്ച് ട്രെയിൻ ഓഫാക്കാനൊന്നും പറ്റത്തില്ല. അവൻ ഉണർന്നെഴുന്നേറ്റ് കരയും. എന്തൊരു പിള്ളേരാണോ ഭഗവാനേ.. രാവിലെ നോക്കുമ്പം ചാകാറായ പഴുതാരയെപ്പോലെ ട്രെയിൻ മലന്നുകിടന്ന് ഞെരങ്ങുന്നുണ്ടാവും. ബാറ്ററി തീരാറായ വലിവാണേ.. ആ സൗണ്ട് കേട്ടാണ് ഞാൻ എണീക്കുന്നത്. രാത്രി മൂന്നുമൂന്നര മണിവരെ മൊബൈലിൽ കുത്തിയിരുന്നുംവെച്ച് ചേട്ടൻ പിന്നെ ഉച്ചയാകും വരെ ഉറക്കത്തോടുറക്കം തന്നെ. ആരും ഇടയ്ക്കുചെന്ന് വിളിക്കുന്നതൊന്നും ഇഷ്ടമല്ല. നേരത്തേ കടലിലെ പണിക്കു പോകുമായിരുന്നു. എന്നെ കല്യാണം കഴിക്കുന്ന ആദ്യവർഷമൊക്കെ. പിന്നത് നിർത്തി. മിമിക്രിയിലൂടെ സിനിമായിൽ കേറാമെന്നായിരുന്നു ചേട്ടന്റെ വിചാരം. എനിക്ക് ദേഷ്യം വരുമ്പോൾ ഞാൻ ഒള്ളതു പറയും. "മനുഷ്യാ, സിനിമയിൽ ഒരു അശോകന്റെ ഒഴിവുണ്ടായിരുന്നു. അത് നടൻ അശോകൻ കൊണ്ടുപോയി. പത്മരാജൻ ഉണ്ടായിരുന്നെങ്കിൽ ജയറാമിനും അശോകനുമൊക്കെ ഇപ്പഴും നല്ല കോളായിരുന്നു. പറഞ്ഞിട്ടെന്താ, പപ്പേട്ടൻ പോയില്ലേ.. അപരനിലൂടല്ലേ ജയറാമൊക്കെ സിനിമയിൽ വന്നതുതന്നെ.'

അടുക്കും ചിട്ടയുമില്ലാത്ത രാജിയുടെ വർത്തമാനത്തിൽ പോലീസുകാരന് മുഷിപ്പു തോന്നി. ഇത്രയും വർത്താനം പറഞ്ഞിട്ടും ചോദിച്ച ചോദ്യത്തിന് കൃത്യമായ ഉത്തരം അയാൾക്ക് കിട്ടിയില്ല. പറഞ്ഞ കാര്യങ്ങളിൽ അധികവും കേസുമായി ബന്ധമില്ലാത്തതുമാണുതാനും. ഇത്തരം വർത്താനങ്ങൾ കേസിനെ വഴിതെറ്റിക്കാൻ പോലും സാധ്യതയുണ്ട്. നേരത്തേ പറഞ്ഞതുപോലെ, കേൾക്കാൻ ഉദ്ദേശിച്ചതിനേക്കാൾ അവിചാരിതമായി അറിയുന്ന കാര്യങ്ങളോട് താല്പര്യം തോന്നാം. അതുവഴി ഒരു പോലീസുകാരന്റെ ഫോക്കസ് പോലും മാറിപ്പോയേക്കാം. ഇത്രയും പറഞ്ഞതിൽ നിന്നുതന്നെ മലർന്നുകിടന്നു കറങ്ങുന്ന ട്രെയിനിലാണ് പോലീസുകാരന്റെ ചിന്ത ഉടക്കിയത്. ഈ കേസ് കഴിഞ്ഞുപോയാലും ആ ട്രെയിൻ അയാളുടെ ഉള്ളിലൂടെ വല്ലപ്പോഴുമെങ്കിലും ജീവൻ വെച്ച് ഓടാൻ സാധ്യതയുണ്ട്. ചോദിക്കാതെ കയറിവരുന്ന ഇത്തരം കാര്യങ്ങൾ നിത്യ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ പ്രയാസം തന്നെ. സോഷ്യൽ മീഡിയാക്കാലത്ത് പ്രത്യേകിച്ചും. ഒരു മനുഷ്യന് യാതൊരു ആവശ്യവുമില്ലാത്ത എത്രയോ കാര്യങ്ങളാണ് ദിവസവും തലയിലേക്ക് അള്ളിക്കയറുന്നത്.

""ആട്ടെ, അശോകന് ഇപ്പോ എന്താണ് ജോലി?''- പോലീസുകാരൻ തന്റെ ചോദ്യം മറ്റൊരു രീതിയിൽ ആവർത്തിച്ചു.

""ഓ.. ഇപ്പോൾ എന്തുപണി? രാപ്പകൽ ടിക്-ടോക്കിന്റെ പിറകേയാണ്. അവിടെയാകുമ്പോൾ എത്ര അശോകന്മാർക്കു വേണമെങ്കിലും പണി ഉണ്ടല്ലോ..'' - രാജി കണ്ണുതുടച്ചു.

*

അശോകന്റെ ടിക് ടോക് പേജിലെ അവസാനത്തെ വീഡിയോയുടെ ലൈക്കുകൾ കണ്ട് പോലീസുകാരന്റെ കണ്ണുതള്ളി. 2.3 മില്യൺ. സംഗതി പോസ്റ്റു ചെയ്തിട്ട് പത്തു ദിവസങ്ങളേ ആകുന്നുള്ളൂ. അത്രയും ദിവസങ്ങൾക്കുള്ളിൽ ഇത്രയും ലൈക്ക് ഒരു മലയാളിക്ക് അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ്. വീഡിയോ ആകട്ടെ അത്ര കേമമെന്ന് പറയാനായി ഒന്നുമില്ലതാനും. അശോകൻ കടപ്പുറത്തിരിക്കുന്നു. കയ്യിൽ കടലിലേക്കെറിഞ്ഞ ഒരു ചൂണ്ടനൂലിന്റെ അറ്റം. പൊടുന്നനെ ചൂണ്ടനൂൽ അനങ്ങുന്നു. പെട്ടെന്നുതന്നെ അവൻ അതു വലിക്കുന്നു. ബാക്ക് ഗ്രൗണ്ട് മ്യൂസിക് ധ്രുതതാളത്തിലാവുന്നു. ചൂണ്ടനൂലിന്റെ മറ്റേ തല വെളിവാകാൻ തുടങ്ങുന്നു. അവിടെ വെള്ളിനിറമുള്ളൊരു കോരമീൻ പിടയ്ക്കുന്നു. മീനിനെ കൈകളിലാക്കുമ്പോൾ അതിന്റെ പിടച്ചിൽ സ്ലോമോഷനിലാകുന്നു. സംഗീതം മറ്റൊരു മൂഡിലേക്ക് മാറുന്നു.

"നല്ല പെടയ്ക്കണ മീൻ' എന്ന് ക്യാപ്ഷൻ.

പോലീസുകാരനും ടിക് ടോക് ചെയ്യാറുണ്ടായിരുന്നു. നൂറിൽപ്പരം വീഡിയോകൾ ചെയ്തിട്ടുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് പതിനായിരം ലൈക്ക് കടന്നത്. ബാക്കിയൊക്കെ 5, 102, 21, 3, 503 ഇങ്ങനെയൊക്കെയാണ്. കൂരമ്പാറ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അമ്മമനസ്സ് പരിപാടിക്ക് മിയ ഐ.എ.എസ് സ്റ്റേജിലേക്ക് കടന്നുവരുമ്പോൾ പോലീസുകാരൻ സല്യൂട്ടടിച്ച് നിൽക്കുന്ന വീഡിയോ ആണ് പതിനായിരം കടത്തിയത്. അത് പോലീസുകാരന്റെ കഴിവൊന്നുമല്ല. അയാൾ വീഡിയോ എടുക്കാൻ ഏൽപ്പിച്ചുകൊടുത്തവന്റെ കഴിവ്. ഇടതുവശത്തുനിന്ന് എടുത്തതുകാരണം മിയ ഐ എ എസ്സിന്റെ അല്പം വയറും മാറിടത്തിന്റെ തള്ളലും പൊക്കിൾച്ചുഴിയും ചെറിയ രീതിയിൽ ദൃശ്യമായിരുന്നു.

വീഡിയോ പോസ്റ്റുചെയ്യേണ്ട താമസം ലൈക്കുകൾ മഴപോലെ പെയ്യാൻ തുടങ്ങി. ഏതൊക്കെയോ ഭാഷയിൽ നിന്നുള്ളവർ.. ഏതൊക്കെയോ ലോകത്തുനിന്നുള്ളവർ. കമന്റ് ചെയ്തവർ മിയയുടെ പൊക്കിളിനേയും വയറിനേയും മാറിടത്തേയും ആക്രമിച്ചുകൊണ്ടിരുന്നു. അതുകണ്ട്, ലോകത്ത് ഇതിനൊക്കെ ഇത്ര ക്ഷാമമോ എന്നുപോലും പോലീസുകാരൻ സംശയിച്ചു. കമന്റ് ചെയ്തവരിൽ കുറച്ചുപേരെയെങ്കിലും പോലീസുകാരൻ വിരട്ടാൻ ശ്രമിച്ചുവെങ്കിലും ഫലിച്ചില്ല. സോഷ്യൽ മീഡിയ എന്നുപറയുന്നത് ലോക്കപ്പല്ലല്ലോ.

വീഡിയോയും അതിലെ കമന്റുകളും കണ്ണിൽപ്പെട്ട സർക്കിൾ ദേഷ്യപ്പെട്ട് എസ് ഐയെ വിളിച്ച് ശാസിച്ചു. എസ് ഐ പോലീസുകാരനെ വിളിച്ച് ശാസിച്ചു. അതോടെ അയാൾ വീഡിയോയുടെ പ്രൈവസി സെറ്റിംഗ് തനിക്കു മാത്രമാക്കി. വീഡിയോയിൽ അവസാനമായി വീണ കമന്റ് "ഇതുകണ്ടാൽ ആരായാലും സല്യൂട്ടടിച്ചുപോകും' എന്നതായിരുന്നു.

അശോകന്റെ വീഡിയോയിൽ ഇത്രയധികം ലൈക്ക് വീഴാൻ എന്താവും കാരണം? പോലീസുകാരൻ ഒരു മിനി വിൽസ് എടുത്തു കത്തിച്ചു. മിനി വിൽസിന് കേസിൽ എന്തെങ്കിലും സഹായിക്കാൻ പറ്റുമെന്നുള്ളതുകൊണ്ടല്ല. അത് പോലീസുകാരന്റെ ഒരു ശീലമായതുകൊണ്ടു മാത്രം. കേസിനെപ്പറ്റി കാര്യമായിത്തന്നെ അന്വേഷിച്ചേക്കാം എന്നൊരു തീരുമാനത്തിലേക്ക് എത്തുമ്പോൾ അയാൾ ഒരു സിഗററ്റ് എടുത്ത് കത്തിക്കും. അങ്ങനെയൊരു ശീലം.

അശോകന്റെ വീഡിയോയ്ക്ക് ഇത്രയധികം ലൈക്കു കിട്ടാനുള്ള കാരണമെന്താണെന്ന് പോലീസുകാരൻ ചിന്തിച്ചു. ചിലപ്പോൾ ടൈമിംഗ് ആവാം. ഇതുപോലൊരു വീഡിയോ എടുക്കണമെങ്കിലുള്ള ബുദ്ധിമുട്ടും കാത്തിരിപ്പും ആളുകൾ കണക്കിലെടുത്തിട്ടുണ്ടാവാം. എന്നാൽ ഇതൊന്നും ആകണമെന്നുമില്ല. വെറുതേ കേറി ഹിറ്റാകുന്നതുമാവാം. ടിക് ടോക്കിൽ ഒരാളുണ്ട്. വെറുതേയിരുന്ന് ബിരിയാണി തിന്നുന്ന വീഡിയോസ് മാത്രമാണ് അയാൾ പോസ്റ്റ് ചെയ്യുക. മട്ടൻ, ചിക്കൻ, ബീഫ്.. പ്രത്യേകിച്ചൊരു കഴിവെന്നു പറയാനൊന്നുമില്ല. ബിരിയാണി തിന്നുന്നത് ഒരു കഴിവല്ലല്ലോ. പറഞ്ഞിട്ടെന്ത്?, അയാൾക്കും ഇതുപോലെ മില്യൺ കണക്കിനാണ് ലൈക്കുകൾ.

ആലോചനകൾക്കിടെ പോലീസുകാരന് മറ്റൊരു സംശയം തികട്ടിവന്നു. വീഡിയോ വൈറലായിക്കൊണ്ടിരിക്കുമ്പോൾ അത് ആസ്വദിക്കാതെ അശോകൻ എവിടെപ്പോയി?

""ഈ വീഡിയോയ്ക്ക് ഇത്രയും ലൈക്കുകൾ കിട്ടുന്നത് അശോകൻ കണ്ടിരുന്നോ?'' - പോലീസുകാരൻ ചോദിച്ചു.

""അതേ സാർ. ഇതിന് ലൈക്ക് കയറുന്നതുകണ്ട് ചേട്ടന് ഭ്രാന്തുപിടിച്ചെന്നു വേണമെങ്കിൽ പറയാം. ആദ്യമായിട്ടാണ് ഇങ്ങനെ ലൈക്ക് കിട്ടുന്നത്. മുപ്പതിനായിരം കടന്നപ്പോൾ "എടീ ഇതു കണ്ടോടീ, മക്കളേ.. ഡാ.. ഇതു കണ്ടോടാ..' എന്നെല്ലാം പറഞ്ഞ് എന്നേം മക്കളേം കെട്ടിപ്പിടിച്ചു കരഞ്ഞു. അതുകഴിഞ്ഞ് ചേട്ടൻ തെക്കേ മുറിക്കകത്തു കയറി കതകടച്ചു. പിന്നെ ഊണും ഉറക്കോം ഇല്ലാതെ രണ്ടു ദിവസം. മൂന്നാമത്തെ ദിവസം അതിരാവിലെ കതക് തുറക്കുന്ന സൗണ്ട് കേട്ട് ഞാൻ എഴുന്നേറ്റു. ചെന്നു നോക്കുമ്പോഴേക്ക് ചേട്ടൻ പോയിരുന്നു. ഞാൻ മൊബൈലിൽ നോക്കി. അപ്പോ 92K ലൈക്കുണ്ട്.''
92K യിൽ ഒരാളെ കാണാതാവുക. പോലീസുകാരന് അത് വിശ്വസിക്കാൻ പറ്റിയില്ല. അശോകൻ എന്തുകൊണ്ടാവും 100K ആകുംവരെ കാത്തിരിക്കാഞ്ഞത്? ഉറപ്പായും അവൻ 100K ആയതും അതിനു മേലെ ആയതും കണ്ടിട്ടുണ്ടാവും. 2.3m ആയതും കാണുന്നുണ്ടാവണം. പക്ഷേ 92Kയിൽ ഒരാൾ എന്തിനു വീടുവിട്ട് ഇറങ്ങിപ്പോകണം? 100K ആകുന്നത് ആഘോഷിക്കാൻ അവൻ കൂട്ടുകാരുടെ വീട്ടിലോ മറ്റോ പോയതാകുമോ? ഏയ്, ആ ലെവലിലുള്ള അന്വേഷണങ്ങൾ വീട്ടുകാർ ഇതിനകം നടത്തിയിട്ടുണ്ടാവുമല്ലോ. എങ്കിലും രാജി പ്രതീക്ഷിക്കുന്നൊരു ചോദ്യമെന്ന നിലക്ക് പോലീസുകാരൻ അതു ചോദിച്ചു:

"കൂട്ടുകാരുടെ വീട്ടിലൊക്കെ അന്വേഷിച്ചോ?'

"എല്ലാവന്മാരുടെ വീട്ടിലും തെരക്കി. ഇടക്കിടക്ക് ഒരു ഗോവേപ്പോക്കൊണ്ട്. അവന്മാരേം വിളിച്ചു നോക്കി. ആർക്കും അറിയില്ല സാർ.'

"ഹ്ം..' പോലീസുകാരൻ തലയാട്ടി. ""ടിക് ടോക്കിലെ മറ്റ് അശോകന്മാരുടെ ഭീഷണിയോ മറ്റോ ഉണ്ടായിട്ടുണ്ടോ?''

""ഇതുവരെ ഇല്ല സാർ.''

ഒരു നിമിഷം മറ്റൊരു അശുഭചിന്തകൂടി പോലീസുകാരനിലൂടെ കടന്നുപോയി. ലൈക്കുകളുടെ പ്രഷർ താങ്ങാനാവാതെ അശോകൻ ആത്മഹത്യ ചെയ്യുകയോ മറ്റോ? മില്യൺ കണക്കിനു ലൈക്ക് കിട്ടുന്നവർ അതിനോട് മാനസികമായി എങ്ങനെ പ്രതികരിക്കുന്നു എന്നത് പോലീസുകാരനെ എന്നും ചിന്തിപ്പിച്ച വിഷയം കൂടിയാണ്. തന്റെ ഒരു പോസ്റ്റിലെ ലൈക്ക് പതിനായിരത്തിലേക്ക് കുതിക്കുമ്പോഴുണ്ടായ ആകാംഷയും ഉത്സാഹവും ഉറക്കമില്ലായ്മയും പോലീസുകാരൻ ഓർത്തുവെങ്കിലും അശോകൻ ആത്മഹത്യ ചെയ്തിരിക്കുമോ എന്ന ചിന്തയിൽ നിന്ന് എന്തുകൊണ്ടോ പെട്ടെന്ന് വിമുക്തനായി.

കേസിന്റെ സ്വഭാവം കണ്ടിട്ട് ഷെർലക് ഹോംസ് സ്‌റ്റൈലിൽ അന്വേഷിക്കേണ്ട ഒരു കേസായിട്ടാണ് അയാൾക്ക് തോന്നിയത്. ടിക്-ടോക്ക് വീഡിയോയിൽ എവിടെയോ അശോകന്റെ പുറപ്പെടലിന്റെ കാരണം കിടപ്പുണ്ട്. അത് കണ്ടെത്തണം.. പോലീസുകാരൻ എരിഞ്ഞുതീർന്ന മിനിവിൽസ് കളഞ്ഞ് മറ്റൊരു മിനി വിൽസ് എടുത്തു കത്തിച്ചു.

2.3m ലൈക്കുകളുള്ള വീഡിയോയ്ക്ക് 22K കമന്റുകളുണ്ട്. കണ്ടവരുടെ എണ്ണം ലൈക്ക് ചെയ്തവരുടെ എണ്ണത്തിന്റെ പത്തിരട്ടിവരും. വീഡിയോ ആകെ പതിനഞ്ച് സെക്കന്റേയുള്ളൂ. അതിനുള്ളിലെ രംഗങ്ങളിൽ പ്രത്യക്ഷത്തിൽ എന്തെങ്കിലും കാരണങ്ങൾ കാണുന്നില്ല. 92K വരെ ആകുമ്പോഴേക്ക് അശോകൻ തന്റെ വീഡിയോ ആയിരം പ്രാവശ്യമെങ്കിലും കണ്ടിരിക്കാം. അപ്പോൾ വീഡിയോ അല്ല പ്രശ്‌നം. ഇടതടവില്ലാതെ വീണുകൊണ്ടിരിക്കുന്ന കമന്റുകളാവാം. അതിലാവും ഈ പുറപ്പെടലിന്റെ കാരണം കിടക്കുന്നത്. എന്നാൽ, ഇരുപത്തി രണ്ടായിരം കമന്റുകളിലൂടെ ആണ്ടിറങ്ങി തലപുകയ്ക്കുകയെന്നാൽ ബുദ്ധിമുട്ടേറിയ കാര്യമാണ്. രാജിയുടെ വർത്താനത്തിൽ നിന്നും വേണ്ടതുമാത്രം അരിച്ചെടുക്കുന്നതുപോലെ എളുപ്പമല്ല അത്. എന്നിരുന്നാലും, ഒരു പോലീസുകാരൻ ചിലപ്പോഴെങ്കിലും ഒരു ഹോംസ് ആയേ പറ്റൂ. അതിനുവേണ്ടി അല്പം മെനക്കെടാൻ തന്നെ അയാൾ തീരുമാനിച്ചു.

ആദ്യത്തെ 90K ലൈക്കൊക്കെ മലയാളി മേഖലകളിൽ നിന്നുതന്നെ കിട്ടും. ആ ഭാഗത്തുള്ള കമന്റുകളിൽ അധികവും മലയാളമായിരിക്കുകയും ചെയ്യും. നാലു ദിവസങ്ങൾക്ക് മുമ്പുവരെ വന്നിട്ടുണ്ടാവാൻ ഇടയുള്ള കമന്റുകളിലേക്ക് പോലീസുകാരൻ കഷ്ടപ്പെട്ടിട്ടാണെങ്കിലും തുരന്നുതുരന്നു ചെന്നു.

മലയാളം കമന്റുകളിൽ അധികവും നടൻ അശോകനെ അഭിസംബോധന ചെയ്തിട്ടെന്നവണ്ണം ഉള്ളതായിരുന്നു. അതിൽത്തന്നെ ചില കമന്റുകൾ പോലീസുകാരൻ പ്രത്യേകം ശ്രദ്ധിച്ചു. ""അശോകാ, ചൂണ്ടയിട്ടിട്ട് നിനക്ക് ഈ കോരയെയാണോ കിട്ടിയത്? നീ കൊമ്പനെ കണ്ടിട്ടൊണ്ടാ? ധൈര്യമുണ്ടെങ്കിൽ പുറംകടലിൽ പോയി കൊമ്പനെ പിടിച്ചുകൊണ്ടുവാ, അപ്പോ തരാം ലൈക്ക്.''

ഇതേ കമന്റ് ഒട്ടേറേപ്പേർ കോപ്പി പേസ്റ്റ് ചെയ്തതായി പോലീസുകാരൻ ശ്രദ്ധിച്ചു. ചിലയിടങ്ങളിൽ തുടരെത്തുടരെ. ചിലയിടങ്ങളിൽ അവിടവിടെ. മീനുമായി വന്ന അശോകനെ കളിയാക്കുന്ന അച്ചൂട്ടിമാർ. അംഗീകരിക്കാൻ തയ്യാറല്ലാത്തവർ. വെല്ലുവിളി മാത്രം ശീലിച്ചവർ.

ഈ കമന്റുകൾ വായിച്ചപ്പോൾ അശോകന് എന്തു തോന്നിയിരിക്കും? അശോകൻ എന്തു ചെയ്തിരിക്കും? മലയാളം അറിയാത്ത ഇംഗ്ലീഷുകാർ പോലും കമന്റ് ചെയ്തിരിക്കുന്നു: ഗോ, ഗെറ്റ് എ ഷാർക്ക്, ഗോ ഗെറ്റ് എ വെയിൽ, ഗോ, ഗെറ്റ് സംതിംഗ് ബിഗ്. ചൈനീസിലും തെലുങ്കിലും അറബിയിലുമെല്ലാം ആളുകൾ അതുതന്നെയാവണം എഴുതിയിരിക്കുന്നത്. ലോകം മുഴുവനുമുള്ള ജനങ്ങൾ ഒരേപോലെ ചിന്തിക്കുന്നു:

"കൊമ്പനെ പിടിച്ചുകൊണ്ടുവാ'.

അശോകന്റേയും രാജിയുടേയും വീടിന്റെ ഉമ്മറത്തിരുന്ന് പോലീസുകാരൻ പടിഞ്ഞാറേക്ക് നോക്കി. ചുവന്നു പരന്നുകിടക്കുന്ന ആകാശം. അതിനെ തൊട്ടുകിടക്കുന്ന കടൽ. മനോഹരമായ ആ സന്ധ്യയെ പശ്ചാത്തലമാക്കിക്കൊണ്ട് ഒരു മത്സ്യബന്ധന ബോട്ട് കരയിലേക്ക് അടുക്കുന്നു. ഇടയ്ക്കിടെ അതിലേക്ക് നോക്കിക്കൊണ്ട് പോലീസുകാരൻ ഫേസ്ബുക്കിൽ ഫോട്ടോ സഹിതം ഒരു പോസ്റ്റിട്ടു:

"അശോകനെ കാണ്മാനില്ല'.

2

വ്‌ളോഗർ ഷൈനിന് കര മടുത്തിരുന്നു.

വ്യത്യസ്തമായ രുചികളെ തേടി, ചരിത്രങ്ങളെ തേടി, സംസ്‌കാരങ്ങളെത്തേടി അയാൾ കരയായ കരമുഴുവൻ തന്റെ ക്യാമറയുമായി അലഞ്ഞു നടന്നിട്ടുണ്ട്. യു ട്യൂബിൽ സക്‌സസ്സ് ആയപ്പോൾ ഒരുപാട് ആളുകൾ തന്നെ കോപ്പി ചെയ്യുന്നതായി ഷൈൻ മനസ്സിലാക്കി. താൻ ഉപയോഗിക്കുന്ന സങ്കേതങ്ങളും ഭാഷയും മാനറിസവുമെല്ലാം കോപ്പി ചെയ്യപ്പെട്ടു. അതിൽ ചിലർ തന്നേക്കാൾ കൂടുതൽ ലൈക്ക് വാങ്ങുന്നവരായി. അങ്ങനെയാണ് ഷൈനിന് കര മടുത്തുപോയത്. തന്നെത്തന്നെ മടുത്തുപോയത്. "ഇനിയും കരയിൽക്കിടന്ന് കുരച്ചിട്ടു കാര്യമില്ല. വ്യത്യസ്തത. വ്യത്യസ്തമായി എന്തെങ്കിലും ചെയ്‌തെങ്കിലേ ഇനി കാര്യമുള്ളൂ'.

കരയിൽ നിന്ന് വ്യത്യസ്തമാണ് കടൽ. കടലിൽ എന്താണുള്ളത്? കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന ജലനീലിമ. നീല. നീല. നീല. അതിനടിയിലാണ് അസംഖ്യം മീനുകൾ ഉള്ളത്. പല വലുപ്പത്തിലും പല വർണ്ണങ്ങളിലും ഉള്ളവ. അവ പോലും കരയിലെ ജീവികളോളം സങ്കീർണ്ണമല്ല. ഒരു കുമ്പിൾ വെള്ളം പോലെ ലഘുവും ലളിതവുമാണ് കടൽ. അതിനുള്ളിലെ മീനുകളും അതേ.

മീനുകളെ രൂപകല്പനചെയ്യുമ്പോൾ ദൈവത്തിന് ഒരു കൊച്ചുകുഞ്ഞിന്റെ മനസ്സായിരുന്നിരിക്കണം. മുകളിലും താഴെയുമായി രണ്ടു ചാപങ്ങൾ വരച്ച് ഒരറ്റത്ത് വാലിണക്കി മറ്റേ തലയ്ക്കൽ കണ്ണും ചെകിളകളും നൽകി ദൈവം വിളിച്ചു: "മീനേ മീനേ, എഴുന്നേൽക്ക് മീനേ'. ദൈവത്തിന്റെ ക്യാൻവാസിൽ നിന്ന് മീൻ പിടഞ്ഞെഴുന്നേറ്റ് കടലിലേക്ക് ചാടി. അന്നേ ദിവസം വെറും ചാപങ്ങൾ കൊണ്ട് ദൈവം പല വലിപ്പത്തിലുള്ള മീനുകളെ സൃഷ്ടിച്ചു. ചെറിയ പരൽ മീൻ മുതൽ വലിയ തിമിംഗലം വരെ. ദൈവത്തിന് അതിൽ ഹരം കയറിയിട്ടുണ്ടാവും. ലളിതമായിരിക്കുന്നതിന്റെ ഹരം. എന്നാൽ കാലക്രമത്തിൽ മീനുകൾ എന്തുചെയ്തു? ലളിതമായി ജീവിച്ചു മടുത്ത് സങ്കീർണ്ണമാകുവാൻ കരയിലേക്ക് കയറിവന്നു. ശേഷം പരിണമിച്ചു പരിണമിച്ച് മനുഷ്യനായി. ഇപ്പോൾ സങ്കീർണ്ണ ജീവിതം ജീവിച്ചുകൊണ്ടിരിക്കുന്നു.

ഇവിടെ, ഷൈൻ, കരയുടെ സങ്കീർണ്ണതകളിൽ അഭിരമിച്ചു മടുത്തപ്പോൾ കടലിന്റെ ലാളിത്യത്തിലേക്ക് ക്യാമറ ചലിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണ്. അയാളുടെ ലക്ഷ്യം വ്യത്യസ്തത മാത്രമായിരിക്കണമെന്നില്ല. അതേപ്പറ്റിയും ഷൈൻ തന്റെ വീഡിയോയിൽ പറയുന്നുണ്ട്.

ആദ്യ ദിവസത്തെ കുറച്ചു ഭാഗം ലൈവ് വിടാനായിരുന്നു ഷൈനിന്റെ തീരുമാനം.

ബോട്ടിന്റെ കൊമ്പത്തു നിന്നുകൊണ്ട് ഷൈൻ ക്യാമറ തിരിച്ചു. സ്രാങ്കും ഷൈനും മറ്റു രണ്ടുപേരും ആ ബോട്ടിലുണ്ടായിരുന്നു. ക്യാമറ അവരിലേക്ക് തിരിഞ്ഞപ്പോൾ അവരെല്ലാം കൈവീശിക്കാണിച്ചു. ഓളത്തിൽ ബോട്ട് നന്നായി ഉലഞ്ഞുകൊണ്ടിരുന്നു. ഷൈൻ തന്റെ മുഖം ക്യാമറയിലേക്ക് കൊണ്ടുവന്ന് പറയാൻ ആരംഭിച്ചു:

""പ്രിയപ്പെട്ട കൂട്ടുകാരേ, കരയുടെ സങ്കീർണ്ണതകൾ വിട്ട് നമ്മളിന്ന് കടലിന്റെ ലാളിത്യത്തിലേക്ക് വന്നിരിക്കുകയാണ്. ഈ വൈകും നേരം വളരെ വ്യത്യസ്തമായൊരു പ്രദേശത്തിന്റെ കാഴ്ചകളാണ് ഞാൻ ഇന്ന് നിങ്ങൾക്ക് കാണിച്ചുതരാൻ ഉദ്ദേശിക്കുന്നത്. ദിവസങ്ങളോളം ഇവിടെ ചെലവഴിച്ച് കടലിലെ പകലും സന്ധ്യയും രാത്രിയുമൊക്കെ എങ്ങനെയായിരിക്കും എന്ന് നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. അതിനുവേണ്ടിയുള്ള ഭക്ഷണവും മറ്റു സജ്ജീകരണങ്ങളുമായാണ് ഞാൻ ഈ കടലിലേക്കിറങ്ങിയിരിക്കുന്നത്. നമുക്ക് ഇവിടുത്തെ കാറ്റിനോടു മിണ്ടാം, ഓളങ്ങളോട് കിന്നാരം പറയാം. കടലിന്റെ ഒരു പ്രത്യേകത എന്തെന്നാൽ, ലോകത്തിലെ ഏതു ഭാഗത്തുപോയാലും കടൽ ഇങ്ങനെതന്നെയാണ് ഉണ്ടാവുക എന്നതാണ്. ഇതുപോലെ ഓളങ്ങളും ഇതുപോലെ മുകളിൽ ഒരു ആകാശവും, ഇതുപോലെ നീലിമയും ഒക്കെയായി ഇങ്ങനെ പരന്നുകിടക്കുന്ന കാഴ്ചകളാണ് നിങ്ങൾക്ക് കാണാനാവുക. കടലുപോലെ കടൽ എന്നൊക്കെ കേട്ടിട്ടില്ലേ? അക്ഷരാർഥത്തിൽ അങ്ങനെയൊരു കടലിനെയാണ് എനിക്ക് ഇവിടെയും കാണാനാവുന്നത്. ഇതാ കാണൂ.. ചുറ്റിനും കടലല്ലാതെ മറ്റൊന്നുമില്ല. കരയുടെ ഒരംശം പോലും ഇവിടെ നിന്നും നമുക്ക് കാണാനാവുന്നില്ല. നമ്മുടെ നാടൻ ഭാഷയിൽ ഈ കടലിന് "പുറംകടൽ' എന്നു പറയും. നമ്മുടെ സ്രാങ്കു ചേട്ടൻ ഈ കടലിനെപ്പറ്റി കൂടുതൽ പറയും. അദ്ദേഹം ഈ കടലുമായി നല്ല ബന്ധമുള്ള ആളാണ്.''

സ്രാങ്കുചേട്ടൻ മുക്കിയും മൂളിയും അയാൾക്കറിയാവുന്ന രീതിയിൽ കടലിനെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. കടലിനെപ്പറ്റി അഗാധമായി അറിയാവുന്നൊരാൾ എന്ന നിലയിൽ അയാളുടെ വിവരണങ്ങൾ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ഷൈനിനും കൂടെയുള്ള മറ്റു രണ്ടുപേർക്കും കടൽ ചൊരുക്ക് ഉണ്ടാവാഞ്ഞത് ഭാഗ്യമാണെന്ന് അയാൾ പറഞ്ഞു. അല്ലെങ്കിൽ അവർ മൂന്നുപേരും ഛർദ്ദിച്ചു ഛർദ്ദിച്ചു കിടപ്പിലാകുമായിരുന്നു എന്നു വിശദീകരിച്ചു.

സ്രാങ്കിന്റെ ഊഴം കഴിഞ്ഞു. കരയിലായിരിക്കുമ്പോൾ സാധാരണ കടലുപോലെ സംസാരിക്കുന്ന ഷൈനിന് കടലിലായിരിക്കുമ്പോൾ പക്ഷേ അധികം സംസാരിക്കാനാവാത്തതുപോലെ തോന്നി. ചുറ്റും പരന്നു കിടക്കുന്ന നീലജലത്തെ നോക്കി എന്തു പറയാനാണ്? എത്രത്തോളം പറയാനാണ്?. കടൽപ്പാട്ടുകൾ പാടി കാഴ്ചക്കാരന്റെ സ്മരണകൾ ഉണർത്താനാവുമായിരിക്കും. അതുകൊണ്ട് അയാൾ കടലുമായി ബന്ധപ്പെട്ട ചില സിനിമ പാട്ടുകൾ പാടി. കടലിലെ ഓളങ്ങൾ തന്റെ പാട്ടിനൊത്ത് താളം തുള്ളുന്നതായി അയാൾ ഇടയ്ക്കിടെ പറഞ്ഞു.

കടൽ കാണുമ്പോൾ വിവരണങ്ങൾ അധികം നൽകിയില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്ന് ഷൈനിനു തോന്നി. നിശബ്ദമായിരുന്ന് കടൽ കാണുന്നതിന്റെ സുഖം ഒന്നു വേറേ തന്നെയാണല്ലോ. ""കടൽ കാണുമ്പോൾ നമുക്ക് സന്തോഷം തോന്നുന്നത് എന്താണെന്നറിയുമോ? നമ്മുടെയെല്ലാം ഉത്ഭവം കടലിൽ നിന്നാണെന്നതുകൊണ്ട്. അതുകൊണ്ട് ഇനി കുറച്ചു നേരം നമുക്ക് കടൽ കണ്ടിരിക്കാം. നമ്മൾ ഉരുവം കൊണ്ട കടലാഴത്തിലേക്ക് നമുക്കൊന്ന് ഊളിയിട്ടുനോക്കാം'' - ഇതു പറഞ്ഞുകൊണ്ട് ഷൈൻ കുറേ നേരം നിശബ്ദനായി.

ലോകം എമ്പാടുമുള്ള ഷൈനിന്റെ ഫോളോവേഴ്‌സും അല്ലാത്തവരും അയാളോടൊപ്പം കടൽപ്പരപ്പിന്റെ ആഴം നിശബ്ദം കണ്ടുകൊണ്ടിരുന്നു. ഒരു വ്‌ളോഗർ നിശബ്ദനാകുന്നതും കാഴ്ചകൾ വാചാലമാകുന്നതും അവർക്കൊക്കെ പുതിയ അനുഭവമായിരുന്നു. ആ നിമിഷങ്ങളിൽ കടൽ തങ്ങളുടെ ഉള്ളിലാകെ പരന്നുവെന്ന് ആയിരക്കണക്കിന് ആളുകൾ കമന്റ് ചെയ്തു. മറ്റു വ്‌ളോഗറന്മാരിൽ നിന്നും ഷൈൻ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണെന്നുള്ള അഭിനന്ദനങ്ങളും പ്രവഹിച്ചുകൊണ്ടിരുന്നു.

കടൽക്കാഴ്ച നിശബ്ദമായി പുരോഗമിക്കവേ അല്പം ദൂരെയായി വെളുത്ത പൊട്ടുപോലെ എന്തോ കടലിൽ പൊങ്ങിക്കിടന്ന് ഓളങ്ങൾക്കൊപ്പം ഉലയുന്നത് ഷൈനിന്റെ ശ്രദ്ധയിൽ പെട്ടു. ശൂന്യമായ കടൽപ്പരപ്പിൽ എന്തോ നിധി കണ്ടെത്തിയവണ്ണം അയാൾ അതിനെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. എന്താണത്? തന്റെ പ്രേക്ഷകർക്ക് സമ്മാനിക്കാനാവുന്ന എന്തെങ്കിലുമാകുമോ? തന്നെ വാചാലനാക്കാനാവുന്ന ഏതെങ്കിലും കൗതുക വസ്തു? "നമുക്ക് അതെന്താണെന്നു നോക്കാം' എന്നു പറഞ്ഞുകൊണ്ട് അവിടേക്ക് ബോട്ട് അടുപ്പിക്കാൻ ഷൈൻ സ്രാങ്കിനോട് നിർദ്ദേശിച്ചു.

ബോട്ട് അവിടേക്ക് അടുക്കും തോറും വെളുത്ത പൊട്ടിന് രൂപം വെച്ചു തുടങ്ങി. കുറച്ച് അടുത്തപ്പോൾ അതൊരു പൊങ്ങുവള്ളത്തിന്റെ രൂപം പ്രാപിച്ചു. കുറച്ചുകൂടി അടുത്തപ്പോൾ അതിനു മുകളിൽ ഒരാൾ ഉണ്ടെന്നു കണ്ടു. കുറച്ചുകൂടി അടുത്തപ്പോൾ അയാളുടെ ഒരു കൈ ഉയർന്നിരിക്കുന്നതായി കണ്ടു.

സ്രാങ്ക് ബോട്ടിനു വേഗത കൂട്ടി. അതാ, പൊങ്ങുവള്ളത്തിൽ ഒരാൾ അവശനായി കമിഴ്ന്നു കിടക്കുന്നു.
അയാളുടെ സമീപം ചൂണ്ടയിൽ അകപ്പെട്ട ഒരു കൂറ്റൻ സ്രാവ്. അത് വാലിൽ മാത്രം അവശേഷിച്ച തന്റെ ജീവൻ ഇളക്കിക്കൊണ്ടിരിക്കുന്നു. ഒരു മൊബൈൽ ഫോണും കടിച്ചുപിടിച്ചിട്ടുണ്ട്.

ഷൈൻ തന്റെ മൊബൈൽ കൂട്ടുകാരിൽ ഒരാളെ ഏൽപ്പിച്ചിട്ട് ബോട്ടിൽ നിന്ന് എടുത്തുചാടി. പൊങ്ങുവള്ളത്തിനുള്ളിൽ നിന്ന് ആളിനെ വലിച്ച് ബോട്ടിനുള്ളിൽ കൊണ്ടുവന്നു. മലർത്തിക്കിടത്തി അയാളുടെ മുഖത്തേക്ക് നോക്കുമ്പോൾ ഷൈനിനും മറ്റുള്ളവർക്കും വിശ്വസിക്കാനായില്ല.

""ദേ ഡാ, സിനിമാ നടൻ അശോകൻ!''

3.

പോലീസുകരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഷൈനിന്റ ലൈവ് വീഡിയോയുടെ ലിങ്കുകൾ കമന്റായി വീഴാൻ തുടങ്ങി.

അശോകന്റെ ടിക് ടോക്കിൽ ലൈക്കുകളുടെ എണ്ണം 2.4m ആയി.

പോലീസുകാരൻ ബോട്ട് കരയ്ക്കടുക്കുന്നതും കാത്തിരുന്നു.

വായിക്കാം: ഷഫീക്ക് മുസ്തഫയുടെ കഥ- സറൗണ്ട് സിസ്റ്റം


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments