ലക്ഷദ്വീപിലെ ഒരാൾക്കും ഇക്കൊല്ലം പെരുന്നാളിന് കോഴിയിറച്ചി കിട്ടിയില്ല

കൊച്ചിയിൽ നിന്നുള്ള ലക്ഷദ്വീപിന്റെ എല്ലാ അഡ്മിനിസ്‌ട്രേഷൻ സംവിധാനവും മംഗലാപുരത്തേക്ക് മാറ്റാൻ ശ്രമിക്കുകയാണ്. ഇപ്പോൾ കേരള ഹൈക്കോടതിയുടെ അധികാര പരിധിക്കകത്താണ് ലക്ഷദ്വീപ്. ഓഫീസുകൾ മംഗലാപുരത്തേക്ക് മാറ്റുന്നതോടെ കർണ്ണാടക ഹൈക്കോടതിയുടെ അധിക്കാരപരിധിക്കകത്താകും ദ്വീപ്. അങ്ങിനെവരുമ്പോൾ സർക്കാർ സഹായവുമായി ബന്ധപ്പെട്ടോ മറ്റോ എന്തെങ്കിലും വ്യവഹാരങ്ങൾ ഉണ്ടെങ്കിൽ അതിന് കർണ്ണാടകത്തിലേക്ക് പോകേണ്ടിവരും. ആത്യന്തികമായി കേരളവുമായുള്ള ബന്ധം അവസാനിപ്പിച്ച് ലക്ഷദ്വീപിനെ കർണ്ണാടകവുമായി കൂട്ടിക്കെട്ടുകയാണ് അവരുടെ ലക്ഷ്യം.

‘‘മാഷേ, എന്റെ ഈ 44 വയസ്സിനിടയ്ക്ക് പെരുന്നാളിന് ചിക്കൻ ഇല്ലാത്ത ഒരു വർഷം പോലും ഉണ്ടായിട്ടില്ല. എന്നാൽ എന്റെ കുട്ടികൾക്ക് ഇക്കൊല്ലം പെരുന്നാളിന് പോലും കോഴിയിറച്ചി കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല. എനിക്ക് മാത്രമല്ല, ലക്ഷദ്വീപിലെ ഒരാൾക്കും ഇക്കൊല്ലം പെരുന്നാളിന് കോഴിയിറച്ചി കിട്ടിയില്ല. അത് വെറും ഒരു വിഭവത്തിന്റെ പ്രശ്‌നം മാത്രമല്ല, മാഷേ. ഞങ്ങളുടെ ജീവിതരീതിയുടെ, രുചിയുടെ, ഞങ്ങളുടെ ശരി തെറ്റുകളുടെ കാര്യം പുറത്തുനിന്നും വന്ന ചില മാന്യന്മാർ തീരുമാനിക്കുന്നതിന്റെ പ്രശ്‌നമാണ്.''
കടമത്തുനിന്ന് രാവിലെ വിളിച്ച സാദിക്കിന്റെ സ്വരത്തിൽ അമർഷവും വേദനയും നിറഞ്ഞിരുന്നു: ‘‘സത്യത്തിൽ അഭിമാനം തോന്നിയ നിമിഷം, കഴിഞ്ഞദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കേരളം ലക്ഷദ്വീപിന് ഒപ്പമുണ്ട് എന്നുപറഞ്ഞപ്പോഴായിരുന്നു. ഞങ്ങൾക്ക് ഏറ്റവും അടുപ്പമുള്ളത് കേരളവുമായിട്ടാണ്. അതാണ് ഇപ്പോൾ അവരുടെ സ്വൈര്യം കെടുത്തുന്നത്. അതിനും അന്ത്യം കുറിക്കാനാണ് അവർ പദ്ധതി ഇടുന്നത്. കൊച്ചിയിൽ നിന്നുള്ള ലക്ഷദ്വീപിന്റെ എല്ലാ അഡ്മിനിസ്‌ട്രേഷൻ സംവിധാനവും അവർ മംഗലാപുരത്തേക്ക് മാറ്റാൻ ശ്രമിക്കുകയാണ്. ഇപ്പോൾ കേരളാ ഹൈക്കോടതിയുടെ അധികാര പരിധിക്കകത്താണ് ലക്ഷദ്വീപ്. ഓഫീസുകൾ മംഗലാപുരത്തേക്ക് മാറ്റുന്നതോടെ കർണ്ണാടക ഹൈക്കോടതിയുടെ അധിക്കാരപരിധിക്കകത്താകും ദ്വീപ്. അങ്ങിനെവരുമ്പോൾ സർക്കാർ സഹായവുമായി ബന്ധപ്പെട്ടോ മറ്റോ എന്തെങ്കിലും വ്യവഹാരങ്ങൾ ഉണ്ടെങ്കിൽ അതിന് കർണ്ണാടകത്തിലേക്ക് പോകേണ്ടിവരും. ആത്യന്തികമായി കേരളവുമായുള്ള ബന്ധം അവസാനിപ്പിച്ച് ലക്ഷദ്വീപിനെ കർണ്ണാടകവുമായി കൂട്ടിക്കെട്ടുകയാണ് അവരുടെ ലക്ഷ്യം. അതോടെ ഈ ദ്വീപസമൂഹത്തിന്റെ ഇന്നുവരെയുള്ള സംസ്‌കാരം കടലിലാഴ്‌ന്നുപോകും.’’

കോവിഡ്​ വ്യാപകമായി, പരിവാരസമേതം

സാദിക്കിനെ ഞാൻ പരിചയപ്പെടുന്നത് ലക്ഷദ്വീപിൽ പത്തുദിവസം നീണ്ടുനിന്ന അധ്യാപക പരിശീലനത്തിൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ പോയപ്പോഴാണ്. ജീവിതത്തിലെ മനോഹരമായ ദിവസങ്ങളായിരുന്നു അത്. നിഷ്‌കളങ്കരായ അവിടുത്തെ മനുഷ്യർ ഞങ്ങളെ എത്ര സ്‌നേഹപൂർവമാണ് സ്വീകരിച്ചിരുന്നത്! വെറ്റിലമുറുക്ക് ശീലമായിരുന്ന ഞങ്ങളുടെ കൂട്ടത്തിലെ ഒരധ്യാപകനെ, മണ്ണിൽ കുഴിച്ചിട്ടിരുന്ന വെറ്റിലക്കെട്ടുമായി പലവീടുകളും ഏതുസമയത്തും സ്വീകരിച്ചു. (കപ്പലിൽ അപൂർവമായി വരുന്ന വെറ്റില വാടിപ്പോകാതിരിക്കാൻ ആണ് ഈ മണ്ണിൽ പൊതിഞ്ഞുവെക്കൽ). ആ ദിവസങ്ങളിൽ നടന്ന കല്യാണങ്ങളിൽ ഞങ്ങൾ വിശിഷ്ടാതിഥികളായി. അവിടുത്തെ അധ്യാപകർക്ക് മാത്രമല്ല അവരുടെ മക്കൾക്കും (മക്കൾ എന്നാണ് വിദ്യാർത്ഥികളെ അവർ പൊതുവായിത്തന്നെ വിളിക്കുക) ഞങ്ങൾ ക്ലാസുകൾ നൽകി. ചൂരയെ പിടിക്കാനും പവിഴപ്പുറ്റുകളിൽ നീന്താനും അവർ ഞങ്ങൾക്കും പരിശീലനം നൽകി. വൈകുന്നേരങ്ങളിൽ പല വീടുകളിൽ നിന്നും സുലഭമായി മീൻ വിഭവങ്ങൾ എത്തി. ഇത്രയും സ്‌നേഹവും കരുതലും ആതിഥ്യമര്യാദയും ഉള്ള മറ്റൊരു ജനവിഭാഗത്തെയും ഞാൻ അന്നുവരെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നില്ല. ആ ബന്ധവും സ്‌നേഹവും ഇപ്പോഴും സാദിക്കിനെപ്പോലുള്ള സുഹൃത്തുക്കളിലൂടെ തുടരുന്നു.
സാദിക്കിന്റെ വാക്കുകളിൽ ലക്ഷദ്വീപ് നേരിടുന്ന ദുരന്തത്തിന്റെ ആഴം വ്യക്തമായിരുന്നു.

ഫോട്ടോ : ഫൗസിയ സി.കെ.

അതിശക്തമായ കോവിഡ് നിയന്ത്രണങ്ങൾ (Standard Operation Procedure - SOP) ഉള്ളതുമൂലം കഴിഞ്ഞ ഫെബ്രുവരി വരെ ഒരു കേസ് പോലും ദ്വീപിൽ നിന്ന് ഉണ്ടായില്ല. 14 ദിവസത്തെ ക്വാറന്റയിനും ആർ.ടി.പി.സി.ആർ പരിശോധനയും കഴിഞ്ഞേ ആർക്കും ദ്വീപിലേക്ക് പോകാൻ കഴിയൂ. വൈദ്യസഹായം തേടിയോ സർവ്വകലാശാല പരീക്ഷകൾക്ക് വേണ്ടിയോ മാത്രമേ കർശന പരിശോധനകൾക്ക് ശേഷം ദ്വീപിൽ നിന്ന് ആളുകൾക്ക് കൊച്ചിയിലേക്കും വരാൻ കഴിയൂ. ഈ നിയന്ത്രണങ്ങൾ എല്ലാം കാറ്റിൽപ്പറത്തിയാണ് പരിവാര സമേതം പുതിയ അഡ്മിനിസ്‌ട്രേറ്റർ ഗുജറാത്തിൽ നിന്ന് ഹെലിക്കോപ്റ്ററിൽ ദ്വീപിൽ വന്നിറങ്ങിയത്.

ഹെഡ്ക്വാർട്ടേഴ്‌സ് ആയ കവറത്തിയിൽ മാത്രമല്ല, എല്ലാ ദ്വീപിലും പരിവാര സമേതം അവർ കറങ്ങി. എല്ലാ ഉദ്യോഗസ്ഥരുടെയും മീറ്റിംഗുകൾ ഒരു മാനദണ്ഡങ്ങളും പാലിക്കാതെ നടത്തി. ബോധപൂർവ്വം വെള്ളിയാഴ്ചകളിലെ ജുമാ സമയത്ത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മീറ്റിംഗുകൾ വിളിച്ചു. ഫലം കോവിഡ് ദ്വീപിലാകെ വ്യാപിച്ചു.

അഡ്മിനിസ്‌ട്രേറ്റർ ചാർജ്ജ് മാത്രമുള്ള പ്രഫുൽ പട്ടേൽ ഇത്രയും ദിവസങ്ങളിൽ ദ്വീപിൽ നടത്തിയ കൈകടത്തൽ പോലും അവിടുത്തെ ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കയാണ്. ജനകീയമായി തെരഞ്ഞെടുക്കപ്പെട്ട സമിതികളിൽ നിക്ഷിപ്തമായിരുന്ന എല്ലാ അധികാരങ്ങളും കേന്ദ്രം കെട്ടിയിറക്കിയ ചില ഉദ്യോഗസ്ഥർക്ക് നൽകി. താരതമ്യേന ട്രെയിനിംഗ് ഘട്ടത്തിൽ നിൽക്കുന്ന അത്തരം ഉദ്യോഗസ്ഥർക്ക് ലക്ഷദ്വീപിന്റെ സംസ്‌കാരമോ അവിടുത്തെ രീതികളോ അറിയാത്തത് കൊണ്ട് അവർ എല്ലാത്തിനും ഉടക്കുകൾ വെച്ചു. കേന്ദ്രസർക്കാർ കാലങ്ങളായി നൽകിവരുന്ന സഹായങ്ങൾ ഒരു ഉത്തരവിന്റെയും പിൻബലമില്ലാതെ റദ്ദാക്കി. എത്രയോ ഫണ്ടുകൾ യഥാകാലം ചെലവഴിക്കാത്തത് കൊണ്ട് ലാപ്‌സായി. ദുർബലവിഭാഗങ്ങൾക്ക് സേവനങ്ങൾ നൽകിയിരുന്ന സർക്കാർ സംവിധാനങ്ങൾ ഒറ്റയടിക്ക് റദ്ദാക്കി. പാവങ്ങൾക്ക് വീടുവെക്കാൻ കെട്ടിടനിർമ്മാണ സാമഗ്രികൾ മിതമായ വിലയിൽ നൽകിയിരുന്ന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ലക്ഷദ്വീപ് ഹൗസിംഗ് ബോർഡ് ഇത്തരത്തിൽ പിരിച്ചുവട്ട ഒന്നാണ്. അവിടെ തൊഴിൽ ചെയ്യുന്ന എത്രയോ ആളുകൾക്ക് തൊഴിലുകൾ നഷ്ടപ്പെട്ടു. ദുർബലവിഭാഗങ്ങൾക്ക് കാലങ്ങളായി ലഭിച്ചിരുന്ന ഒരു സഹായം റദ്ദായി.

ടൂറിസം മേഖലയിൽ പ്രവർത്തിച്ചിരുന്ന SPORTS (Society for Promotion of Recreational Tourism & Sports) എന്ന സംവിധാനത്തിൽ 10,000 രൂപ പ്രതിമാസ ഓണറേറിയം കൈപ്പറ്റി പത്തും പതിനേഴും വർഷമായി ജോലിചെയ്തുവരുന്ന ഇരുനൂറോളം ജീവനക്കാരെ ഒരു മുന്നറിയിപ്പും ഇല്ലാതെ പിരിച്ചുവിട്ടു. താത്കാലിക അധ്യാപകരെടെയും മറ്റ് ഓഫീസ് ജീവനക്കാരുടെയും സേവനം മതിയാക്കി ഉത്തരവിട്ടു. ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം അപ്രായോഗികമായ തീരദേശനിയമം നടപ്പാക്കാൻ എന്ന പേരിൽ നൂറും ഇരുനൂറും മീറ്റർ പരിധിയിൽ ഉള്ള മത്സ്യഷെഡ്ഡുകൾ പോലും പൊളിച്ചുമാറ്റി. (ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ തീരദേശനിയമങ്ങളും മറ്റും അതുപോലെ നടപ്പിലാക്കിയാൽ ലക്ഷദ്വീപിൽ ആർക്കും വീടുവെക്കാൻ പോലും ആവില്ല. അതേസമയം വികസനത്തിന്റെ പേരിൽ അധികം വാഹനങ്ങൾ പോലുമില്ലാത്ത ദ്വീപുകളിൽ പോലും ഹൈവേകൾ നിർമ്മിക്കുന്നു.)

സ്വയം തൊഴിൽ കണ്ടെത്തുന്നതിന് പശുക്കളെ വളർത്താനും കോഴി ഫാം നടത്താനും പഞ്ചായത്ത് നൽകിയിരുന്ന സേവനങ്ങൾ പൊടുന്നനെ നിർത്തി. പെരുന്നാളിന് ആളുകൾക്ക് കോഴി ലഭിക്കാതിരിക്കാൻ, ഇന്നുവരെ മൃഗസംരക്ഷണ വകുപ്പിൽ നിന്നും കോഴികർഷകർക്ക് 45 ദിവസം മുൻപ് നൽകാറുണ്ടായിരുന്ന കോഴികുഞ്ഞുങ്ങളെ നൽകുന്ന പദ്ധതി നിഷ്‌കരുണം തടഞ്ഞു.

കേവലം അഡ്മിനിസ്‌ട്രേറ്റർ ചാർജ്ജ് മാത്രമാണ് ലക്ഷദ്വീപിൽ ഇപ്പോൾ പ്രഫുൽ പട്ടേലിനുള്ളത്. അയാൾക്ക് ലക്ഷദ്വീപിന്റെ സംസ്‌കാരം മനസ്സിലാവില്ല. അത് പരസ്പരമുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും സംസ്‌കാരമാണ്. നിഷ്‌കളങ്കരാണ് ലക്ഷദ്വീപ് വാസികൾ. അവർക്ക് വലിയ രീതിയിൽ പ്രതിഷേധിക്കാനും സമരം ചെയ്യാനും പോലും അറിയില്ല. അവരെയാണ് മതഭ്രാന്ത് മൂത്ത ഒരു ഭരണകൂടം അതിന്റെ ദല്ലാളന്മാരെ അയച്ച് ഇല്ലാതാക്കാൻ നോക്കുന്നത്. ഗുജറാത്തിലെ വൻ കോർപ്പറേറ്റുകൾക്ക് തുണ്ടം മുറിച്ച് വിൽക്കാൻ തുനിയുന്നത്. ക്രിമിനൽ പെറ്റി കേസുകൾ പോലും ഉണ്ടാവാത്ത ഒരു നാട്ടിൽ ഗുണ്ടാനിമം പോലുള്ള കരിനിയമങ്ങൾ കൊണ്ടുവന്ന് അവരുടെ എളിയ പ്രതിഷേധങ്ങളെപ്പോലും ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുന്നത്. ഒരു ജനതയുടെ വിശ്വാസത്തെ തൃണവൽക്കരിച്ച് ടൂറിസത്തിന്റെ പേരിൽ മദ്യവും മയക്കുമരുന്നുകളും അവർക്കുമേൽ വർഷിക്കുന്നത്. പ്രഫുൽ പട്ടേലിനും സംഘത്തിനും സാധിക്കുന്നത് അതുമാത്രമാണ്. കാരണം അവർ പരിചയിച്ച പ്രത്യയശാസ്ത്രത്തിൽ ഉള്ളത് അതുമാത്രമാണ്.

മഹാരാഷ്ട്രയിൽ നിന്നുള്ള എം.പി യായ മോഹൻ ദെൽക്കർ ആത്മഹത്യചെയ്യാനിടയാക്കിയ സംഭവത്തിൽ മുഖ്യപ്രതിയായ ഒരു അഡ്മിനിസ്‌ട്രേറ്റർക്ക് കള്ളവും ചതിയും ഇല്ലാത്ത ഒരു നാട്, അതും മുസ്‌ലിംകൾ മാത്രമുള്ള ഒരു പ്രദേശം കാണുമ്പോൾ അതിൽ അരിശം വരിക സ്വാഭാവികമാണ്. എന്നാൽ മാനവികതയുടെ കരുത്തിൽ വിശ്വസിക്കുന്ന മനുഷ്യർ ചരിത്രത്തിൽ പലപ്പോഴും അത്തരം അഹങ്കാരങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്, പ്രതിഷേധത്തിന്റെ വൻതിരമാലകൾ പടുത്തുയർത്തികൊണ്ടുതന്നെ.

Comments