ഒപ്പിട്ടുകൊടുത്തു;
ജീവിതത്തിലൊരിക്കലും ഇനി
ക്രിസ്മസ് ആഘോഷിക്കില്ല
ഒപ്പിട്ടുകൊടുത്തു; ജീവിതത്തിലൊരിക്കലും ഇനി ക്രിസ്മസ് ആഘോഷിക്കില്ല
പൊലീസുകാര്‍ ഞങ്ങളുടെ അരികിലേക്ക് നടന്നടുത്തു. അറബി ജയിലില്‍ ഖുബ്ബൂസ് തിന്നാനാവും എന്റെ തലയിലെഴുത്തെന്ന് ഞാന്‍ ഉറപ്പിച്ചു. യുവ മുത്തവ സീനിയറുമായി അകലെയ്ക്ക് നീങ്ങി. യൂണിഫാമിട്ട പൊലീസുകാര്‍ ഭീഷണിയുമായി അടുത്തേക്ക് വന്നു. ക്ലോക്കിലെ സെക്കന്റ് സൂചി പോലെ എന്റെ ചങ്കിടിക്കുന്നത് ഞാന്‍ കേട്ടു...പി.ജെ.ജെ. ആന്റണിയുടെ ഓര്‍മയെഴുത്തിന്റെ അഞ്ചാം ഭാഗം
26 Jul 2020, 02:22 PM
ദമാം വിമാനത്താവളത്തിന് വെളിയിലെത്തിയപ്പോള്‍ കമ്പനിയുടെ ബോര്‍ഡുമായി നേപ്പാളിയെന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എനിക്ക് ആകെ ഒരപരിചിതത്വം തോന്നി. ആരും അധികം സംസാരിക്കുന്നില്ല. ഒച്ചയനക്കങ്ങള്‍ പതിഞ്ഞ ഒരിടം. പിന്തുടരാന്‍ ആംഗ്യം കാണിച്ച് കമ്പനിയുടെ ബോര്‍ഡുമായി നിന്നയാള്‍ മുന്നോട്ടുനടന്നു. ഞാന്‍ പിന്തുടര്‍ന്നു. പുറത്ത് വെയില്‍ ചൂളം വിളിച്ചുനിന്നിരുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോല്‍ സൗദി അറേബ്യ ചൂടിന്റെ കാര്യത്തില്‍ വമ്പത്തിയാണെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ കൊടുംചൂട് അലോസരപ്പെടുത്തിയില്ല. ഡ്രൈവര്‍ സൗമ്യനും മാന്യനുമായ ജ്യോതിഷ് ലിംബു. ബ്രിട്ടീഷ് സേനയുടെ ഗൂര്‍ഖാ റജിമെന്റില്‍ ജോലി ചെയ്ത നേപ്പാളി. അധികം സംസാരിക്കാന്‍ പ്രിയപ്പെടാത്തയാള്‍. ഭേദപ്പെട്ട പെന്‍ഷന്‍ ലഭിക്കുന്നുണ്ടെങ്കിലും വലിയ കുടുംബം പോറ്റാന്‍ അത് പോരാ. അതുകൊണ്ടാണ് ഗള്‍ഫില്‍ ഡ്രൈവറായത്. എനിക്ക് ലിംബുവിനെ ഇഷ്ടമായി. പില്‍ക്കാലത്ത് എന്റെയും കുടുംബത്തിന്റെയും വിശ്വസ്തനായ സഹായിയായി മാന്യനായ ഈ മുന്‍ പട്ടാളക്കാരന്‍.

വിമാനത്താവളത്തില്‍ നിന്നും വിട്ട് അല്‍പം കഴിഞ്ഞപ്പോള്‍ത്തന്നെ പട്ടണക്കാഴ്ചകള്‍ ഒതുങ്ങി മരുപ്പരപ്പ് പടര്‍ന്നുവന്നു. ഒട്ടകങ്ങള്‍ നിര്‍ഭയരായി മേയുന്നു. റോഡിന് സമാന്തരമായി ഇത്തിരി അകന്ന് കമ്പിവേലി കാണാമായിരുന്നു. ഒട്ടകങ്ങള്‍ റോഡിലേക്ക് കടന്ന് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനായാവണം. കാഴ്ചയെ അനന്തതയിലേക്ക് കൊണ്ടുപോകുന്ന മരുപ്പരപ്പുകള്‍. അകലെ മരുച്ചുഴലികള്‍ വട്ടം തിരിയുന്നു. പൊടിമണ്ണ് പൊന്തി കാഴ്ചയെ പ്രതിരോധിക്കുന്നു. അകലങ്ങളില്‍ എന്തോ ഉണ്ടെന്നും ഇല്ലെന്നും ചുറ്റിക്കുന്ന ഭ്രമക്കാഴ്ച. പെട്ടെന്ന് മനസ്സിലേക്ക് കുട്ടിക്കാ കടന്നുനിന്നു. പരുക്കന്‍ ഒച്ചയും ഭാവവും പൊന്തിയ പല്ലുകളും നീല കവറോളും. ഡിക്‌സികോള കമ്പനിയില്‍ എനിക്കൊപ്പം ജോലിചെയ്തിരുന്ന കുട്ടിക്കയെ ഒരു ദിവസം കാണാതാവുകയായിരുന്നു. മരുഭൂമിയിലേക്ക് നടന്നുപോയ കുട്ടിക്ക ഒരിക്കലും മടങ്ങിവന്നില്ല. കാണാതാവുമ്പോള്‍ പ്രായം അറുപത് അടുത്തിട്ടുണ്ടാവണം. ദേശം കോഴിക്കോടെന്നും മലപ്പുറമെന്നും മാറിമാറി പറഞ്ഞിരുന്നു.
എനിക്കൊപ്പം ജോലിചെയ്തിരുന്ന കുട്ടിക്കയെ ഒരു ദിവസം കാണാതാവുകയായിരുന്നു. മരുഭൂമിയിലേക്ക് നടന്നുപോയ കുട്ടിക്ക ഒരിക്കലും മടങ്ങിവന്നില്ല. കാണാതാവുമ്പോള്‍ പ്രായം അറുപത് അടുത്തിട്ടുണ്ടാവണം. ദേശം കോഴിക്കോടെന്നും മലപ്പുറമെന്നും മാറിമാറി പറഞ്ഞിരുന്നു
അവിവാഹിതനായ ക്ലീനിംഗ് തൊഴിലാളി. നാട്ടില്‍ പോകുന്ന പതിവില്ലായിരുന്നു. മലബാര്‍ മലയാളമല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. അതയാള്‍ വേര്‍തിരിവില്ലാതെ എല്ലാവരോടും പറഞ്ഞു. സായിപ്പിന് മലയാളം അറിയില്ല എന്ന് പറഞ്ഞവരെ ചീത്ത പറഞ്ഞു. ഉച്ചയടുത്ത് വിശപ്പാകുമ്പോള്‍ കുട്ടിക്ക ജര്‍മ്മന്‍ കാരനായ സുപ്പര്‍വൈസറുടെ അടുത്തെത്തും. വലതുകൈപ്പടം ഉയര്‍ത്തി തിന്നുന്ന ആംഗ്യം കാണിച്ചുകൊണ്ട് പറയും: ‘സായിപ്പേ, ഞാന്‍ ഉണ്ടിട്ട് ബരാം'. ചിരിച്ചുകൊണ്ട് സായിപ്പ് മൊഴിയും ‘ഓകെ കുട്ടി. ഗോ, ഈറ്റ് ആന്‍ഡ് കം'. സായിപ്പിന് മലയാളം അറിയില്ലെന്ന് പറഞ്ഞ വിവരദോഷികളെ പുച്ഛത്തോടെ നോക്കിക്കൊണ്ട് കുട്ടിക്ക കാന്റീനിലേക്ക് നടക്കും. അങ്ങിനെ സഹതാപവും തമാശയും ഒരുപോലെ ഉണര്‍ത്തിയിരുന്ന കുട്ടിക്ക ഒരു രാത്രി മരുഭൂമിയിലേക്ക് നടന്നുകയറി. മരുപ്പരപ്പിന്റെ അനന്തതയില്‍ വച്ച് മരുഭൂമി അയാളെ വിഴുങ്ങി. സേവനാനുകൂല്യങ്ങളും ശമ്പളബാക്കിയും കമ്പനിയുടെ നീക്കിബാക്കികളില്‍ അലിഞ്ഞു. ആരും അതിനായി ഒരിക്കലും വന്നില്ല. പല കഥകളും കേട്ടു. അതില്‍ കൂടുതല്‍ വിശ്വസനീയമായി തോന്നിയത് വര്‍ഷങ്ങളായി ശമ്പളമെല്ലാം സൂക്ഷിക്കാനായി അയച്ചുകൊടുത്ത ബന്ധു ഒടുവില്‍ കൈമലര്‍ത്തി എന്ന കഥയാണ്. മരുപ്പരപ്പിലേക്ക് ഇങ്ങിനെ നടന്നുകയറി അദൃശ്യരായരുടെ കഥകള്‍ ആരും എഴുതിക്കണ്ടിട്ടില്ല. മരുഹൃദയത്തിന്റെ സ്പന്ദനങ്ങളുടെ പിന്നാലെ ഏറെ അലഞ്ഞിട്ടുള്ള മുസഫിര്‍ അഹമ്മദ് ഇതും എഴുതുമായിരിക്കും.
ചില നഗരങ്ങളെ ഒഴിവാക്കിയാല്‍ സൗദി അറേബ്യ ഒരു ഗംഭീരന്‍ മരുപ്പരപ്പാണ്. ഇന്ത്യയുടെ മൂന്നില്‍ രണ്ടോളം വലുതാണ് ഗള്‍ഫിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യ. അറേബ്യന്‍ മരുപ്പരപ്പിന്റെ ഭാഗമായ റുബ് അല്‍ ഖാലി, അല്‍ നഫൂദ് എന്നീ രണ്ട് മരുഭൂമികളും സൗദി അറേബ്യയുടെ ഭാഗമാണ്. ലോറന്‍സ് ഒഫ് അറേബ്യയുടെ ആഖ്യാനങ്ങളിലൂടെ റുബ് അല്‍ ഖാലി അതിപ്രശസ്തി ആര്‍ജ്ജിച്ചിട്ടുണ്ട്. മരുപ്രതാപങ്ങളെ ഓര്‍മിപ്പിക്കുന്ന മണല്‍പ്പരപ്പുകള്‍ താണ്ടി ഒന്നര മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ജുബൈല്‍ നഗരത്തിലെ കമ്പനി ക്യാമ്പിലെത്തി. ഞാന്‍ ജോലി ചെയ്യേണ്ട ഓഫീസ് ആയിരുന്നെങ്കിലും ഒട്ടും സൗഹാര്‍ദ്ദപരമായിരുന്നില്ല അവിടത്തെ സ്വീകരണം. മെലിഞ്ഞ് ഒരു പെന്‍സിലോളം പോന്ന സമീര്‍ ഖാന്‍ എന്ന ഗോവക്കാരനായിരുന്നു ക്യാമ്പ് മേധാവി. അയാളുടെ അസിസ്റ്റന്റ് ആയിട്ടായിരുന്നു എന്റെ നിയമനം. പുഞ്ചിരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് സമീര്‍ എനിക്ക് ഹസ്തദാനം നല്‍കി. ഷേക്ക് സലിം എന്ന ക്ലാര്‍ക്ക് അലോട്ട് ചെയ്ത മുറിയിലേക്ക് എന്നെ കൊണ്ടുപോയി. സിംഗിള്‍ റൂമിന് അര്‍ഹതയുണ്ടെങ്കിലും തത്ക്കാലം ഒഴിവില്ലാത്തതിനാല്‍ ഡബിള്‍ അക്കോമഡേഷന്‍ ആണ് അലോട്ട് ചെയ്യുന്നതെന്നും മുറി ലഭ്യമായാല്‍ ഭാവിയില്‍ മാറാമെന്നും സമീര്‍ ഉണങ്ങിയ സ്വരത്തില്‍ പറഞ്ഞു. അയാളുടെ അകല്‍ച്ച തൊഴിലിടത്തില്‍ വരാനിരിക്കുന്ന മുള്ളുമുരട് മൂഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തുന്നുവോയെന്ന് ഞാന്‍ ആകുലപ്പെട്ടു.

പത്ത് മുറികളുള്ള നീണ്ട കെട്ടിടമായിരുന്നു അത്. മുറ്റം നിറയെ ചുവന്ന അരളിച്ചെടികള്‍ പൂത്തുനില്‍ക്കുന്നു. സൗകര്യങ്ങളുള്ള മുറി. ബാത്ത് അറ്റാച്ച്ഡ്. റഫ്രിജറേറ്ററും ഒരു കുഞ്ഞ് പാചകയിടവും സജ്ജമായിരുന്നു. കൈവിളക്കില്‍ പ്രദീപ് മേനോന്‍ എന്നയാളാണ് സഹമുറിയനെന്ന് പോകുമുന്‍പ് രജിസ്റ്ററില്‍ നോക്കി സലിം പറഞ്ഞു. ഉപ്പിന്റെ നേരിയ ബാധയേറ്റ വെള്ളത്തില്‍ കുളിച്ചു. സഹമുറിയന്റെ സാമഗ്രികള്‍ ഉപയോഗിച്ച് ഒരു കട്ടന്‍ ചായ ഉണ്ടാക്കി കുടിച്ചുകൊണ്ടിരിക്കെ വാതില്‍ക്കല്‍ ആരോ മുട്ടി. ആദ്യസന്ദര്‍ശകന്‍ ആരാവുമെന്ന കൗതുകത്തില്‍ വാതില്‍ തുറന്നപ്പോള്‍ മലര്‍ന്ന ചിരിയുമായി നീല ജീന്‍സും ടീഷര്‍ട്ടും അണിഞ്ഞ ഒരു അറബി യുവാവ്. അടിമുടി പ്രസാദം പൂത്ത ഒരുവന്‍. എന്റെ കൈ ബലമായി പിടിച്ചുകുലുക്കിക്കൊണ്ട് അയാള്‍ പരിചയപ്പെടുത്തി: ‘ഹുസാം സല്ലം, കേറ്ററിംഗ് മാനേജര്‍. എന്നോടൊപ്പം വരൂ. ഇവിടത്തെ ആദ്യ ലഞ്ച് തിരക്കാകും മുന്‍പേ കഴിക്കാം'. അയാളുടെ അതിരുവിട്ട ഉത്സാഹത്തില്‍ എനിക്ക് കൃത്രിമത്വം രുചിച്ചു. ഈജിപ്തുകാര്‍ക്ക് സഹജമായ ഒച്ചയും ബഹളവും കലര്‍ന്ന പ്രക്രുതമാണതെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി. ഡൈനിംഗ് ഹാളില്‍ ആരും ഉണ്ടായിരുന്നില്ല. ഫറവോനോടൊപ്പം സൗദിയിലെ എന്റെ ആദ്യ ലഞ്ച് കഴിച്ചു.
സായിപ്പിന്റെ പട്ടാളച്ചിട്ടയും കമ്പ്യുട്ടര്‍വത്ക്കരണവും ഇടയ്ക്കിടെയുള്ള മാനേജ്‌മെന്റ് മീറ്റിംഗുകളും മാസാവസാനം കര്‍ശനമായി സമര്‍പ്പിക്കേണ്ട എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ടുമെല്ലാം 'ഓള്‍ഡ് സ്‌കൂളിന്റെ നട്ടുകള്‍' ഇളക്കി
കോഴിക്കറിയും സാലഡും കാബേജ് തോരനും പരിപ്പും ആയിരുന്നു വിഭവങ്ങളെന്ന് ഞാന്‍ ഓര്‍ക്കുന്നു. അറബികള്‍ക്ക് പ്രിയപ്പെട്ട ഖുബ്ബൂസ് റൊട്ടിയും അച്ചാറും കൊണ്ടുവന്നെങ്കിലും ഞാന്‍ കഴിച്ചില്ല. ഹുസാം സംസാരിച്ചുകൊണ്ടേയിരുന്നു. കമ്പനിയെക്കുറിച്ചും ലാഭത്തെക്കുറിച്ചും മാനേജ്‌മെന്റിനുള്ളിലെ പൊളിറ്റിക്‌സിനെക്കുറിച്ചും ആയിരുന്നു കൂടുതലും. സത്യം പറഞ്ഞാല്‍ എനിക്കൊന്നും ഉള്‍ക്കൊള്ളാനായില്ല. ഞങ്ങള്‍ ഇരുവരുടെയും തൊഴിലുടമയായ അല്‍ യൂസര്‍ ടൗണ്‍സെന്‍ഡ് ആന്‍ഡ് ബോട്ടം ലിമിറ്റഡ് (എ.വൈ.ടി.ബി) എന്ന കമ്പനിയെക്കുറിച്ച് എനിക്ക് പരിമിതമായ അറിവേ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. മാത്രവുമല്ല നല്ല വിശപ്പ് ഉണ്ടായിരുന്നതിനാല്‍ എന്റെ മുന്‍ഗണന ഭക്ഷണത്തിനായിരുന്നു.

ആമാശയം ആവശ്യത്തിന് ലോഡെടുത്തപ്പോള്‍ ഉച്ചമയക്കം താനേ വന്നു. മയങ്ങി ഉണര്‍ന്നപ്പോള്‍ നേരേ പഴ്‌സണല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തു. പാസ്‌പോര്‍ട്ടും ബോബെയില്‍ വച്ച് സൈന്‍ ചെയ്ത തൊഴില്‍ കരാറിന്റെ കോപ്പിയും കൗണ്ടറില്‍ നല്‍കി. തിരികെ തന്ന ഫോമുകള്‍ പൂരിപ്പിച്ചുകൊണ്ടിരിക്കെ ഒരാള്‍ ഡെസ്‌കില്‍ നിന്ന് എഴുന്നേറ്റ് നല്ലൊരു ചിരിയോടെ എന്റെ അരുകിലേക്ക് വന്നു. ‘ഞാന്‍ പ്രദീപ്. നമ്മള്‍ സഹമുറിയന്മാരാണ്'. ആ നിമിഷം ഞങ്ങള്‍ കൂട്ടുകാരായി. പേപ്പറുകളൊക്കെ ഒപ്പിട്ടശേഷം കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡും വാങ്ങി മടങ്ങും മുന്‍പ് പ്രദീപ് എന്നെ പഴ്‌സണല്‍ മാനേജരുടെ കാബിനിലേക്ക് കൊണ്ടുപോയി. ജോസ് പേക്കാട്ടിലും പ്രദീപും സുഹ്രുത്തുക്കളായിരുന്നു. നേരത്തെതന്നെ എന്നെക്കുറിച്ച് ജോസ് പ്രദീപിനോട് പറഞ്ഞിരുന്നു. പഴ്‌സണല്‍ മാനേജര്‍ എന്ന പെരുമയോ ഇളയപ്പന്റെ ബലഗൗരവമോ ജോസ് കാണിച്ചില്ല. അന്നും ഇന്നും ഞങ്ങള്‍ നല്ല കൂട്ടുകാര്‍. ഇപ്പോള്‍ യു.എസിലെ ഹൂസ്റ്റണില്‍ ഭാര്യയും മക്കളും കൊച്ചുമക്കളുമൊക്കെയായി സ്ഥിരതാമസം. പ്രദീപുമായി ഞാന്‍ മുറിയിലേക്ക് മടങ്ങി. എറണാകുളത്തെ വൈപ്പിന്‍ സ്വദേശിയാണ് ഇഷ്ടന്‍. കമ്പനിയുടെ ചരിത്രവും ഭൂമിശാസ്ര്തവുമൊക്കെ പ്രദീപില്‍ നിന്ന് അറിഞ്ഞപ്പോള്‍ സമീര്‍ ഖാന്റെ ഉള്ളുരുക്കം എനിക്ക് മനസ്സിലായി.
സാധാരണ ചെറുകിട സ്ഥാപനമായി ആരംഭിച്ച അല്‍ യൂസര്‍ കമ്പനി യു.എസ് കമ്പനിയായ ടൗണ്‍സെന്‍ഡ് ബോട്ടവുമായി സഹകരിച്ച് പെട്രൊകെമിക്കല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് മേഖലയിലെ ഒരു പ്രൊഫഷണല്‍ സ്ഥാപനമായി പരിണാമപ്പെടുകയാണ്. ആധുനിക ഘടനയും കോര്‍പ്പറേറ്റ് നയങ്ങളും സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രധാന തസ്തികകളില്‍നിന്ന് ‘ഹെഡ് മൂത്ത് എസ് ഐ' ആയവരെ നീക്കി പകരം യോഗ്യതയും പരിചയവുമുള്ളവരെ നിയമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അങ്ങിനെയുള്ള ഒരു പ്ലാനിന്റെ ഭാഗമായി സമീറിന്റെ പകരക്കാരനായി എത്തിയതാണൊ ഞാന്‍ എന്ന സംശയം സ്വാഭാവികമായും അദ്ദേഹത്തിനുണ്ട്. എനിക്കും ആ വിഷയത്തില്‍ തിട്ടമൊന്നും ഉണ്ടായിരുന്നില്ല. ഹൗസിംഗ് ആന്‍ഡ് സര്‍വീസസ് വകുപ്പിന്റെ ഭാഗമായിരുന്നു തൊഴിലാളി ക്യാമ്പുകള്‍. അതിന്റെ തലപ്പത്തുണ്ടായിരുന്ന ഫലസ്തീന്‍കാരനെ നീക്കി പകരം ബ്രിട്ടീഷ് ആര്‍മിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത മേജര്‍ ബില്‍ വിത്സണ്‍ എന്നൊരാള്‍ വന്നുകഴിഞ്ഞിരുന്നു. സായിപ്പിന്റെ പട്ടാളച്ചിട്ടയും കമ്പ്യുട്ടര്‍വത്ക്കരണവും ഇടയ്ക്കിടെയുള്ള മാനേജ്‌മെന്റ് മീറ്റിംഗുകളും മാസാവസാനം കര്‍ശനമായി സമര്‍പ്പിക്കേണ്ട എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ടുമെല്ലാം 'ഓള്‍ഡ് സ്‌കൂളിന്റെ നട്ടുകള്‍' ഇളക്കി. മാനേജ്‌മെന്റ് തന്ത്രം മാറ്റുന്നതിലെ അസ്‌കിതകള്‍. പലരുടെയും സുഖവാസ കസേരകള്‍ ഇളകിത്തുടങ്ങിയെന്ന് കിംവദന്തി പടര്‍ന്നു. ആദ്യ മീറ്റിംഗില്‍ തന്നെ പോളിസി ആന്‍ഡ് പ്രൊസീജിയര്‍ന്റെ ഡ്രാഫ്റ്റ് തയ്യാറാക്കാന്‍ എനിക്ക് നിര്‍ദ്ദേശം ലഭിച്ചു. മീറ്റിംഗ് കഴിഞ്ഞയുടെ ബില്‍ വിത്സന്‍ എന്നോടായി പറഞ്ഞു: 'മീറ്റ് മി അറ്റ് ദ് ഓഫീസ്'.
ഒന്നുരണ്ട് ആഴ്ചകള്‍ക്കുള്ളില്‍ എനിക്കും സമീറിനും ഇടയിലെ മഞ്ഞുരുക്കാന്‍ എനിക്ക് കഴിഞ്ഞു. കമ്പനി വന്‍വികസനത്തിന്റെ പാതയിലാണ്. രണ്ടുപേര്‍ക്കും ഇടമുള്ളിടത്ത് മത്സരിക്കേണ്ട കാര്യമില്ലെന്ന് ഞാന്‍ തുറന്നുപറഞ്ഞു
മീറ്റിംഗ് കഴിഞ്ഞപ്പോല്‍ എനിക്ക് മനസ്സിലായി, ഞാന്‍ സമീറിനുള്ള പകരക്കാരന്‍ അല്ലെന്ന്. എങ്കിലും മേജര്‍ തുറന്നുതന്നെ പറഞ്ഞു: ‘നിനക്ക് സമീര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കരുത്. ഐ നോ ഹൗ റ്റു ഹാന്‍ഡില്‍ ഇറ്റ്.' ഒന്നുരണ്ട് ആഴ്ചകള്‍ക്കുള്ളില്‍ എനിക്കും സമീറിനും ഇടയിലെ മഞ്ഞുരുക്കാന്‍ എനിക്ക് കഴിഞ്ഞു. കമ്പനി വന്‍വികസനത്തിന്റെ പാതയിലാണ്. രണ്ടുപേര്‍ക്കും ഇടമുള്ളിടത്ത് മത്സരിക്കേണ്ട കാര്യമില്ലെന്ന് ഞാന്‍ തുറന്നുപറഞ്ഞു. സമീര്‍ ക്രമേണ എന്റെ സുഹ്രുത്തും ജേഷ്ഠസഹോദരനുമായി. മെയിന്റനന്‍സ് സുപ്പര്‍വൈസറായെത്തിയ ഫിലിപ്പൈന്‍സുകാരന്‍ റേ ലോറന്റോയും കാറ്ററിംഗിന്റെ തലവന്‍ ഹുസാമും ഫാമിലി ക്യാമ്പിന്റെ സുപര്‍വൈസര്‍ ഈസ്റ്റ് ഇന്ത്യാക്കാരനായ ഫ്രെഡി കുട്ടീനോയും തണ്ണീര്‍മുക്കം കണ്ണങ്കര സ്വദേശിയായ ഇലട്രിക്കല്‍ സുപ്പര്‍വൈസര്‍ തോമസ് സജീവ് ജോണ്‍സും ചേര്‍ന്ന് ഞങ്ങള്‍ നല്ലൊരു ടീമായി. അടുത്ത നാട്ടുകാരെന്ന നിലയില്‍ എനിക്കും തോമസ് സജീവിനും ഇടയില്‍ ചങ്ങാത്തം കൂടുതലായിരുന്നു. വൈകാതെ തൊഴിലാളികളുടെ എണ്ണം മൂവായിരം കടന്നു. പ്രദീപിന്റെ അകമഴിഞ്ഞ സഹായത്തോടെ ക്യാമ്പിന്റെ റിക്കോഡുകളും ബില്ലിംഗും പൂര്‍ണമായി കമ്പ്യുട്ടറൈസ് ചെയ്യാനായി.

അതോടെ ബില്‍ വിത്സന്‍ പിന്നില്‍നിന്നും നീങ്ങി ഞങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു. ഇംഗ്ലീഷ്, മലയാളം, അറബി, ഫിലിപ്പൈന്‍ ഭാഷയായ താഗലോഗ് തുടങ്ങിയ ഭാഷകളിലുള്ള പത്രങ്ങളും ആനുകാലികങ്ങളുമായി തൊഴിലാളികള്‍ക്കായി ഒരു വായനാമുറി ഒരുക്കാനുള്ള എന്റെ നിര്‍ദേശം ബില്‍ വിത്സന്‍ അംഗീകരിക്കുകയും അതിനായി ഫണ്ട് അനുവദിക്കുകയും ചെയ്തു. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമൊന്നും ഇല്ലാതിരുന്ന കാലമായിരുന്നതിനാല്‍ വായനാമുറി വലിയ ജനപ്രീതി നേടി. അതുവരെ കാരംസ്, ഡാര്‍ട്ട്, ബില്ലിയാഡ്‌സ് തുടങ്ങിയ ഇന്‍ഡോര്‍ കളികള്‍ക്കുള്ള സൗകര്യങ്ങളേ അവിടെ ഉണ്ടായിരുന്നുള്ളു. ഇംഗ്ലീഷും, ഹിന്ദിയും അറബിയും സിനിമകള്‍ കാണിച്ചിരുന്നിടത്ത്മലയാളവും തമിഴും സിനിമകള്‍ കൂടി പ്രദര്‍ശിപ്പിക്കാനും എനിക്കായി. വീഡിയോ ഇറങ്ങിയ കാലമായിരുന്നു അത്. നാലായിരം തൊഴിലാളികളില്‍ ആയിരത്തിലധികം പേര്‍ മലയാളികളായിരുന്നു. ഒരു ഡോക്ടറും രണ്ട് നഴ്‌സുമാരുമായി ഒരു ക്ലിനിക്കും തുടക്കം മുതല്‍ ക്യാമ്പില്‍ പ്രവര്‍ത്തിച്ചിരുന്നു. കമ്പനി വളരുകയായിരുന്നു. ഒരു പുതിയ ക്യാമ്പ് കൂടി കമ്പനി വാങ്ങി. പ്രമോഷനോടുകൂടി എനിക്ക് പുതിയ ക്യാമ്പിന്റെ സ്വതന്ത്ര ചുമതലയും ലഭിച്ചു.
ഭൂരിപക്ഷം തൊഴിലാളികള്‍ ഫിലിപ്പൈന്‍സ്‌കാരും മാനേജ്‌മെന്റിലെ പ്രമുഖര്‍ അമേരിക്കക്കാരും ആയിരുന്നതിനാല്‍ ഫിലിപ്പീനോകള്‍ക്ക് ലേശം മുന്‍ഗണന കിട്ടിയിരുന്നു. തങ്ങളുടെ ഏക കോളനിയായിരുന്ന രാഷ്ട്രം എന്ന മമത അമേരിക്കക്കാര്‍ അവര്‍ക്ക് നല്‍കിപ്പോന്നു. കമ്പനിച്ചെലവില്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ആഘോഷമായി നടന്നിരുന്നു. അതൊരു ഫിലിപ്പിനോ ഉത്സവം ആയിരുന്നു.
ഇംഗ്ലീഷും, ഹിന്ദിയും അറബിയും സിനിമകള്‍ കാണിച്ചിരുന്നിടത്ത്മലയാളവും തമിഴും സിനിമകള്‍ കൂടി പ്രദര്‍ശിപ്പിക്കാനും എനിക്കായി. വീഡിയോ ഇറങ്ങിയ കാലം. നാലായിരം തൊഴിലാളികളില്‍ ആയിരത്തിലധികം പേര്‍ മലയാളികളായിരുന്നു
കോഴിക്കോടുകാരനായ ബെന്നി ഫിലിപ്പ് മാത്രമായിരുന്നു ആ ടൂര്‍ണമെന്റിലെ ഏക ഇന്ത്യന്‍ കളിക്കാരന്‍. മുന്‍ കേരള ടീം അംഗമായിരുന്നെങ്കിലും വോളിബോളിനോടായിരുന്നു ബെന്നിക്ക് കൂടുതല്‍ താത്പര്യം. ജോസ് പേക്കാട്ടില്‍ വഴി മാനേജ്‌മെന്റിനെ സ്വാധീനിച്ച് വാര്‍ഷിക മാമാങ്കത്തില്‍ വോളിബോളും ക്രിക്കറ്റും കൂടി ഉള്‍പ്പെടുത്തിക്കാനായതോടെ അതൊരു ജനകീയോത്സവമായി. പെട്രൊകെമിക്കല്‍ കണ്‍സ്ട്രക്ഷന്‍, മെയിന്റനന്‍സ്, ഹൗസിംഗ് ആന്‍ഡ് സര്‍വീസസ് എന്നിങ്ങിനെ മൂന്ന് ഡിവിഷനുകളും അതിനുള്ളില്‍ നിരവധി പ്രോജക്റ്റുകളും ഉണ്ടായിരുന്നു. ഇന്റര്‍ പ്രൊജക്റ്റ് ടൂര്‍ണമെന്റുകള്‍ ആയതോടെ വീറും വാശിയും വര്‍ദ്ധിച്ചു. സമാപനത്തോടൊപ്പം പ്രത്യേക വിഭവങ്ങളുമായി ബുഫെ ഡിന്നറും തൊഴിലാളികള്‍ ഒരുക്കിയ ഗാനമേളയും കൂടിയായപ്പോള്‍ സംഭവം ഗംഭീരമായി.

ഇതിനിടയില്‍ നിര്‍ഭാഗ്യകരമായ ഒരു സംഭവവും ഉണ്ടായി. പരിശീലനത്തിന്റെ ഭാഗമായി കളിച്ചുകൊണ്ടിരിക്കെ തലശ്ശേരിക്കാരനായ അസൈനാര്‍ എന്നൊരു മലയാളിക്ക് നെഞ്ചുവേദന ഉണ്ടായി. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അയാള്‍ അടുത്ത ദിവസം മരിച്ചു. മാനേജുമെന്റും തൊഴിലാളികളും ചേര്‍ന്ന് സാമാന്യം നല്ലൊരുതുക സമാഹരിച്ച് അസൈനാര്‍ക്കായി ഒരു തുണ്ട് ഭൂമി വാങ്ങി അതില്‍ ചെറിയൊരു വീടുവച്ചുകൊടുത്തു. ബാക്കി തുക അസൈനാറുടെ കുടുംബത്തിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചതും സംതൃപ്തി തരുന്ന ഓര്‍മയാണ്. ബെന്നി ഫിലിപ്പായിരുന്നു ഇതിനായി മുന്നില്‍ നിന്നത്.
മറക്കാനാവാത്ത രസകരങ്ങളായ ഒട്ടേറെ അനുഭവങ്ങള്‍. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ തണുപ്പുകാലമായിരുന്നു. തണുപ്പ് മൂര്‍ദ്ധന്യത്തിലെത്തിയാല്‍ നട്ടുച്ചയ്ക്ക് പോലും കമ്പിളി ഉടുപ്പുകള്‍ വേണ്ടിയിരുന്ന മാസങ്ങള്‍. രാവിലെ അഞ്ചരമണിക്ക് ആദ്യഷിഫ്റ്റുകാര്‍ക്ക് പോകണം. അതിനുമുന്‍പായി കുളിയും മറ്റ് കര്‍മ്മങ്ങളും പൂര്‍ത്തിയാക്കണം. പൊതുഭക്ഷണശാലയില്‍ പോയി ബ്രേക്ഫാസ്റ്റ് കഴിക്കണം. അതിനാല്‍ മിക്കവരും വളരെ നേരത്തേ ഉണരും. എന്റെ ഓഫീസ് എട്ടുമണിക്കാണ്. മെല്ലെ എഴുന്നേറ്റാല്‍ മതി. അങ്ങനെയൊരു ദിവസം കമ്പിളിക്കുള്ളില്‍ സുഖമായി ഉറങ്ങുമ്പോള്‍ കാളിംഗ് ബെല്‍ ഒച്ചയിട്ടു. അലോസരപ്പെട്ട് വാതില്‍ തുറന്നപ്പോള്‍ കമ്പിളിയില്‍ പൊതിഞ്ഞ് ഒരാള്‍. ലൈറ്റ് കത്തുന്നില്ല, എ.സിയുടെ ഹീറ്റിംഗ് കോയില്‍ വര്‍ക്ക് ചെയ്യുന്നില്ല എന്നിങ്ങിനെ പരാതികളുമായി വെളുപ്പിന് ശല്യം ചെയ്യാനെത്തിയ ആരോ ആയിരിക്കുമെന്നാണ് കരുതിയത്. അയാളുടെ മുഖം വ്യക്തമായിരുന്നില്ല. ഒന്നുകൂടി അടുത്തുവന്ന് ആ രൂപം ഒച്ച താഴ്ത്തി പറഞ്ഞു: ‘സാറെ എന്റെ സുനാ കാണുന്നില്ല. അടുത്ത ആഴ്ച നാട്ടില്‍ പോകാനിരിക്കുകയാ. എന്റെ കല്യാണമാണ്'. ദയനീയമായിരുന്നു അയാളുടെ സ്വരം. ആദ്യം എനിക്കൊന്നും പിടികിട്ടിയില്ല. കല്യാണം, സുനാ എന്നീ പദങ്ങള്‍ ചേര്‍ത്തുവച്ചപ്പോള്‍ സംഗതി കത്തി. ചിലയിടങ്ങളില്‍ ലിംഗത്തിന് സുനാ എന്നൊരു വിളിപ്പേരുണ്ട്. ചീറ്റിയ ചിരി ഞാന്‍ അടക്കി. 'എന്റത് ചെറുതാരുന്നു. അകത്തേക്ക് കേറിപ്പോയെന്ന തോന്നുന്നത്. ഡോക്ടറുടെ അടുത്ത് പോയാല്‍ ഫലമുണ്ടാകുമോ സാര്‍?'. സൂക്ഷിച്ച് നോക്കിയപ്പോള്‍ പേടിച്ചരണ്ട ആ ചെറുപ്പക്കാരനെ എനിക്ക് മനസ്സിലായി. കൊടിയ തണുപ്പാണ് വില്ലനെന്നും ഞാന്‍ ഊഹിച്ചു. ഒരു ക്യാമ്പ് സുപ്പര്‍വൈസറുടെ ധര്‍മസങ്കടങ്ങളോടെ ഞാന്‍ അയാളെ ചേര്‍ത്തുപിടിച്ചു. ‘വിഷമിക്കുകയൊന്നും വേണ്ട. കടുത്ത തണുപ്പില്‍ ഇങ്ങിനെ സംഭവിക്കാറുണ്ട്. ചൂടുവെള്ളത്തില്‍ കുളിക്ക്. അപ്പോ ശരിയാകും'.തലയും താഴ്ത്തി ആ യുവാവ് പോയി. എന്റെ ഉപദേശം അത്ര ബോദ്ധ്യമായിട്ടുണ്ടാവില്ല. ഏതായാലും വൈകുന്നേരം കണ്ടപ്പോള്‍ അയാളുടെ മുഖത്ത് ലജ്ഞ പടര്‍ന്നിരുന്നു. അടുത്തുവന്ന് അയാള്‍ എന്നോട് മാത്രമായി പറഞ്ഞു, 'സാര്‍ പറഞ്ഞത് ശരിയായിരുന്നു'.
ഗല്‍ഫിലെ മരുപ്പരപ്പില്‍ ബാച്ചിലര്‍മാര്‍ വസിക്കുന്നയിടങ്ങളില്‍ ക്യാമ്പ് ബോസായി ജോലിചെയ്യുന്നവര്‍ക്ക് ഇത്തരം വിചിത്രങ്ങളായ നിരവധി അനുഭവങ്ങളുണ്ടാകും. കുടുംബത്തിന്റെയും കൂട്ടുകാരുടെയും തുണയില്ലാതെ ഒറ്റയ്ക്ക് മിക്കപ്പോഴും ഏകാന്തതയില്‍ ജീവിതത്തിന്റെ നാനാവിധ കുരുക്കുകളുമായി മല്ലടിക്കുന്നവരെ അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഉപദേശകനും സുഹൃത്തും അഭ്യുദയകാക്ഷിയുമെല്ലാം അയാള്‍ തന്നെ. പിടിവിട്ട് ചിത്തഭ്രമത്തിലേക്ക് വഴുതിപ്പോയവരുണ്ട്.
ഗല്‍ഫിലെ മരുപ്പരപ്പില്‍ ബാച്ചിലര്‍മാര്‍ വസിക്കുന്നയിടങ്ങളില്‍ ക്യാമ്പ് ബോസായി ജോലിചെയ്യുന്നവര്‍ക്ക് ഇത്തരം വിചിത്രങ്ങളായ നിരവധി അനുഭവങ്ങളുണ്ടാകും
പ്രകൃതി ക്ഷോഭങ്ങളില്‍ കുടുംബം ഒന്നടങ്കം നഷ്ടപ്പെട്ടവരുടെ വ്യസനക്കടലില്‍ അവര്‍ക്കൊപ്പം ഇരിക്കേണ്ടി വരും. രണ്ടായിരത്തിലധികം തൊഴിലാളികള്‍ പര്‍ത്തിരുന്ന അവിടം നാട്ടിലെ ഒരു ഗ്രാമത്തിന് സമമായിരുന്നു. ജനനത്തിന്റെ മധുരവും മരണത്തിന്റെ വിലാപവും പൊതിയും. ജീവിതത്തിന്റെ സങ്കീര്‍ണ്ണതയും നിസ്സഹായതയും കുടുക്കിട്ടുപിടിച്ച ജന്മങ്ങള്‍ എവിടെയും ഉണ്ടാകുമല്ലോ. ചിലതൊക്കെ രസത്തോടെ ഓര്‍ത്തെടുക്കാം. മറ്റുചിലത്അത്ര സുഖകരമാവില്ല.
കുറച്ച് മാസങ്ങള്‍ ഞാനും പ്രദീപും ഒരുമിച്ച് താമസിച്ചു. രസകരമായിരുന്നു ആ ദിവസങ്ങള്‍. കര്‍ശനമായ മദ്യനിരോധനം നിലവിലുള്ള രാജ്യമായിരുന്നു സൗദി അറേബ്യയെങ്കിലും വാറ്റുചാരായം നാട്ടിലേക്കാളും സുലഭമായിരുന്നു. ചാരായസേവയോട് ആസക്തിയുള്ളവര്‍ ആയിരുന്നില്ല ഞാനും പ്രദീപും. അതിനാല്‍ മുറിയില്‍ വൈന്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ക്രിസ്മസ്സിനും മറ്റ് ആഘോഷാവസരങ്ങളിലും വീട്ടില്‍ അമ്മ വൈന്‍ ഉണ്ടാക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതിപ്പോള്‍ ഉപകാരമായി. മെസ്സില്‍ നിന്നും ചോറും കറികളും മുറിയിലെത്തിക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തു. ബീഫ് വരട്ടിയതും മീന്‍ കറിയും എന്റെയും പ്രദീപിന്റെയും ഇഷ്ടവിഭവങ്ങളായിരുന്നു. അത് ഞങ്ങള്‍ മുറിയില്‍ത്തന്നെ പാചകം ചെയ്തു. വര്‍ഷങ്ങള്‍ നിരവധി കടന്നുപോയിട്ടും ഞാനും പ്രദീപും ഒരുമിക്കുമ്പോള്‍ ഇന്നും ആ ദിവസങ്ങള്‍ നോസ്റ്റാള്‍ജിയയായി തിക്കിത്തിരക്കും.
സൗദി അറേബ്യയിലെ എന്റെ ആദ്യ ക്രിസ്മസ് ജോസ് പേക്കാട്ടിലിനും കുടുംബത്തിനും ഒപ്പമായിരുന്നു. സീനിയര്‍ ഉദ്യോഗസ്ഥന്മാര്‍ക്കൊപ്പം ഫാമിലി ക്യാമ്പിലായിരുന്നു ജോസും കുടുംബവും പാര്‍ത്തിരുന്നത്. മൂന്ന് മക്കള്‍ ബെനീറ്റ, വനേസ, ബെന്നറ്റ്. ചുരുചുറുക്കുള്ള രണ്ട് പെണ്‍കുട്ടികളും അവര്‍ക്കിളയ ആണ്‍ കുട്ടിയും. വനേസ ധാരാളം വായിക്കുന്ന കൂട്ടത്തിലായിരുന്നു. ഇളയമ്മ മേരി കിഴക്കിന്റെയും പടിഞ്ഞാറിന്റെയും വിഭവങ്ങള്‍ ഒരുക്കുന്നതില്‍ നിപുണയും. ജോസ് ഒറിജിനല്‍ അമേരിക്കന്‍ വിസ്‌കിയും കരുതിയിരുന്നു. സുഹൃത്തുക്കള്‍ വേറെയും ഉണ്ടായിരുന്നു. രണ്ടാമത്തെ പെഗ്ഗ് ഒഴിക്കും മുന്‍പേ എനിക്ക് ക്യാമ്പ് സെക്രട്ടറിയുടെ അടിയന്തിര വിളി വന്നു.

മുത്തവ (മതകാര്യ പൊലീസ്) ക്യാമ്പില്‍ പരിശോധനയ്ക്കായി എത്തിയിരിക്കുന്നു. ഉത്തരവാദപ്പെട്ടയാള്‍ ഉടനെ ഹാജരാകണം. പ്രശ്‌നം പരിഹരിച്ചാലുടന്‍ എത്തിക്കൊള്ളാമെന്നുപറഞ്ഞ് ഞാന്‍ പുറപ്പെട്ടു. ലിംബു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ആദ്യ പെഗ്ഗ് പൂര്‍ത്തിയാക്കാതിരുന്നതിനാല്‍ എനിക്ക് മദ്യവാസന ഇല്ലായിരുന്നു. എന്നാലും മൂന്നുനാല് ഏലയ്ക്ക ചവച്ചുകൊണ്ടാണ് ക്യാമ്പിലേക്ക് തിരിച്ചത്. ക്യാമ്പിനുമുന്നില്‍ മുത്തവയുടെയും പോലീസിന്റെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. നീലച്ചിത്രങ്ങള്‍, ചാരായം എന്നിവ പിടിക്കാനായി ബാച്ചിലര്‍ ക്യാമ്പുകളില്‍ മതകാര്യ പൊലീസ് മിന്നല്‍ സന്ദര്‍ശനം നടത്താറുണ്ടെന്ന് പറഞ്ഞുകേട്ടിരുന്നു. അത്തരമൊരു പരിശോധനയാവുമെന്ന് ഞാന്‍ കരുതി. അതിനാല്‍ ആശങ്ക തോന്നിയിരുന്നില്ല. അവര്‍ മെസ്സ് ഹാളിലാണെന്ന് സെക്യുരിറ്റി ഗാര്‍ഡ് എന്നെ അറിയിച്ചു. അവിടെ യുനിഫോം ധരിച്ച രണ്ട് പോലീസുകാരും നാലഞ്ച് മുത്തവാമാരും ഉണ്ടായിരുന്നു. ഞാന്‍ അടുത്തേക്ക് ചെന്ന് പരിചയപ്പെടുത്തി. ഹാളില്‍ ഒട്ടിച്ചുവച്ചിരുന്ന മെറി ക്രിസ്മസ് പോസ്റ്ററുകള്‍ ചൂണ്ടി മുത്തവാമാരില്‍ ഒരാള്‍ അറബിയില്‍ എന്തോ ആക്രോശിച്ചു. അതവിടെ ഒട്ടിക്കാന്‍ ഫിലിപ്പിനോ യുവാക്കള്‍ക്ക് അനുവാദം നല്‍കിയത് ഞാനായിരുന്നു. അതില്‍ തെറ്റായി ഒന്നും കാണാതിരുന്നതുകൊണ്ടും ഭൂരിപക്ഷം ക്രിസ്മസ് ആഘോഷിക്കുന്നവര്‍ ആയിരുന്നതിനാലുമാണ് അനുവാദം നല്‍കിയത്. ഈദ്, ബക്രീദ്, ക്രിസ്മസ്, ഓണം, ജനുവരി ഒന്ന് എന്നീ ആഘോഷദിവസങ്ങളില്‍ വിശേഷഭക്ഷണം നല്‍കാന്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ ഹുസാം തകര്‍പ്പന്‍ ഭക്ഷണമാണ് ഒരുക്കിയിരുന്നതും. എല്ലാംകൂടി മെസ്സിലാകെ ഒരു
തെല്ലുകഴിഞ്ഞ് യുവ മുത്തവ എന്റെയടുത്തേക്ക് വന്നു. ഒച്ച കുറച്ച് അയാള്‍ പറഞ്ഞു: ‘നീ കുടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. മറയ്ക്കാന്‍ ശ്രമിക്കേണ്ട. അല്ലെങ്കില്‍ എന്തിനാണ് നീ ഏലക്ക ചവച്ചത്?'
ഉത്സവാന്തരീക്ഷം ആയിരുന്നു. അറബിയിലെ അക്രോശം എനിക്ക് മനസ്സിലായില്ലെന്ന് കണ്ട് കൂട്ടത്തില്‍ യുവാവായ ഒരു മുത്തവ എനിക്ക് ഇംഗ്ലീഷില്‍ വിശദപ്പെടുത്തി: ‘അമുസ്‌ലിംങ്ങളുടെ മതപരമായ ആഘോഷങ്ങള്‍ നിരോധിച്ചിട്ടുള്ളതാണ്. ഇവിടമെല്ലാം അലങ്കരിച്ചിരിക്കുന്നു, ഉത്സവഭക്ഷണവും വിളമ്പുന്നു. ഈ നിയമലംഘനങ്ങളെല്ലാം നിങ്ങളുടെ ഏര്‍പ്പാടാണ്. ഇത് ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. നിങ്ങളെ അറസ്റ്റ് ചെയ്യണം'. സംഗതി കുഴയുകയാണെന്ന് എനിക്ക് മനസ്സിലായി. ഇംഗ്ലീഷ് സംസാരിക്കുന്ന ആ യുവ മുത്തവ മാത്രമായിരുന്നു അപ്പോള്‍ എന്റെ ആശ്രയം. താഴ്മയോടെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: 'ഞാന്‍ സൗദി അറേബ്യയില്‍ പുതിയതാണ്. ഇതൊന്നും കുറ്റകരമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. പോസ്റ്ററുകളെല്ലാം ഉടനെ നീക്കം ചെയ്യാം. മേലില്‍ ആവര്‍ത്തിക്കില്ല'. യുവാവ് സീനിയര്‍ മുത്തവയോട് എന്തൊക്കെയോ പറഞ്ഞു. അവര്‍ക്കിടയില്‍ എന്തോ തര്‍ക്കമുണ്ടാകുന്നതായും സീനിയര്‍ കൂടുതല്‍ കോപിഷ്ഠനാകുന്നതായും എനിക്ക് തോന്നി. ഞാന്‍ സകല ദൈവങ്ങളെയും വിളിച്ചു. ആരുടെ കാരുണ്യത്താലാണൊ ഒടുവില്‍ സീനിയര്‍ ശാന്തനായി. 'നീ ഒരു അഫിഡവിറ്റ് സൈന്‍ ചെയ്യണം. ഇപ്പോഴത്തേക്ക് നിന്നെ വിടും. ആവര്‍ത്തിച്ചാല്‍ ശിക്ഷ കടുപ്പമായിരിക്കും'. യുവ മതകാര്യപൊലീസുകാരന്‍ സൗമ്യമായി എന്നോട് പറഞ്ഞു. ഞാന്‍ എന്തിനും തയ്യാറായിരുന്നു. സീനിയര്‍ അഫിഡവിറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കെ സൗദി നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വിദേശികള്‍ ബാദ്ധ്യസ്ഥരാണെന്നത് യുവമുത്തവ എനിക്ക് പിന്നെയും വിശദമാക്കിത്തന്നു. അഫിഡവിറ്റുമായി എന്റെ പക്കലേക്ക് വന്ന സീനിയര്‍ സെക്കണ്ടുകള്‍ക്കുള്ളില്‍ പിന്നെയും അലറി: 'യു ഡ്രങ്ക്, യു ഡ്രങ്ക്, ഐ സ്‌മെല്‍'. അയാള്‍ എന്നെ അപ്പോള്‍ തല്ലുമെന്ന് തോന്നി. നോ നോ എന്ന് ഞാനും ഒച്ചയിട്ടു. പൊലീസുകാര്‍ ഞങ്ങളുടെ അരുകിലേക്ക് നടന്നടുത്തു. അറബി ജയിലില്‍ ഖുബ്ബൂസ് തിന്നാനാവും എന്റെ തലയിലെഴുത്തെന്ന് ഞാന്‍ ഉറപ്പിച്ചു. യുവ മുത്തവ സീനിയറുമായി അകലെയ്ക്ക് നീങ്ങി. യൂണിഫാമിട്ട പൊലീസുകാര്‍ ഭീഷണമായി അടുത്തേക്ക് വന്നു. ക്ലോക്കിലെ സെക്കന്റ് സൂചി പോലെ എന്റെ ചങ്കിടിക്കുന്നത് ഞാന്‍ കേട്ടു. എന്റെ സ്വാതന്ത്ര്യം തുലാസിലാടുന്നത് കണ്ടിട്ടും ഫ്രഷ് മട്ടണ്‍ ബിരിയാണിയും പൊരിച്ച ചിക്കന്‍ തുടകളും ഇടംവലം നോക്കാതെ വെട്ടിവിഴുങ്ങുന്ന ചില സുഹൃത്തുക്കളെ ഞാന്‍ അന്നേരം കണ്ടു. എന്നെ വെട്ടിത്തുണ്ടമാക്കി മസാല പുരട്ടി പൊരിച്ചുകൊടുത്താലും ആ കശ്മലന്മാര്‍ തിന്നുമെന്ന് തോന്നി.
തെല്ലുകഴിഞ്ഞ് യുവ മുത്തവ എന്റെയടുത്തേക്ക് വന്നു. ഒച്ച കുറച്ച് അയാള്‍ പറഞ്ഞു: ‘നീ കുടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. മറയ്ക്കാന്‍ ശ്രമിക്കേണ്ട. അല്ലെങ്കില്‍ എന്തിനാണ് നീ ഏലക്ക ചവച്ചത്?'. ഞാന്‍ സമ്മതിച്ചില്ല. ‘ഇല്ല സാര്‍. അത് താങ്കളുടെ തെറ്റിദ്ധാരണയാണ്. ഞാന്‍ വടക്കെയിന്ത്യയില്‍ പഠിച്ചയാളാണ്. ഡിന്നര്‍ കഴിഞ്ഞാല്‍ സ്‌പൈസസ് ചവയ്ക്കുക അവിടെ നിന്നും കിട്ടിയ ശീലമാണ്'. ആ സൗമ്യനായ ദേവദൂതന്‍ വല്ലാത്തൊരു ചിരി ചിരിച്ചു. ‘ഫോര്‍ ദ് ടൈം ബിയിംഗ് ഐ ഡിസൈഡ് റ്റു ട്രസ്റ്റ് യു'. അപ്പോള്‍ ഞാന്‍ ശരിക്കും വാനദൂതരുടെ സംഗീതം ആകാശമട്ടുപ്പാവില്‍ നിന്നും കേട്ടു. ഇനി ജീവിതത്തിലൊരിക്കലും ക്രിസ്മസ് ആഘോഷിക്കില്ലെന്ന് ഞാന്‍ ധൈര്യമായി ഒപ്പിട്ടുകൊടുത്തു.
ഒന്നാം ഭാഗം: മറവിക്കെതിരെയുള്ള നീക്കങ്ങള്‍
രണ്ടാം ഭാഗം ഭാഗം: മുംബൈ- ദുബൈ; രണ്ടു നഗരങ്ങൾ പകുത്ത ജീവിതം
മൂന്നാം ഭാഗം : ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഒരു ടി.വി. കൊച്ചുബാവ
നാലാം ഭാഗം : സദ്ദാം ഹുസൈനും രാജീവ് ഗാന്ധിയും ചാക്കോ സാറും
എഴുത്തുകാരന്‍
T V PETER
29 Jul 2020, 12:47 PM
നല്ല വിവരണം.
ബാപ്പു തേഞ്ഞിപ്പലം
29 Jul 2020, 11:09 AM
സരളമായി വായിച്ചുപോയി. ഓരോ സംഭവങ്ങളും ഹൃദ്യമായി അവതരിപ്പിച്ചു. അവസാന ഭാഗം എത്തിയപ്പോൾ കുറച്ചു മാനസിക സാംഘർഷം ഉണ്ടായിരുന്നു. എങ്കിലും ശുഭപര്യവസാനമായി. നല്ല വായന. വായനയിൽ ഇങ്ങനെയുള്ള ഒത്തിരി അനുഭവങ്ങൾ ഓർത്തുപോയി. സ്നേഹാശംസകൾ. അറേബ്യാൻ അനുഭവങ്ങളുടെ അടുത്ത പങ്കുവെയ്ക്കലിന്നായി കാത്തിരിക്കുന്നു. സ്നേഹാശംസകൾ
Aby
29 Jul 2020, 08:56 AM
Well life story, we want to hear from you more stories. Thank you
Sajukumar
29 Jul 2020, 08:29 AM
ആ ഹൃദയമിടിപ്പ് ഇവിടെ കേൾക്കാം. ഓർമകൾ തുടരട്ടെ. ജോസ് പേക്കാട്ടിലിനെ പരിചയപ്പെട്ടിട്ടുണ്ട്. എന്റ്റ പ്രസംഗത്തിനെ ആദൃകാഴ്ചയിൽത്തന്നെ കീറിമുറിച്ചയാൾ.
Biju John Njondimakkal
29 Jul 2020, 01:41 AM
അനസ്യൂതമായ ഭാഷാപ്രവാഹം, അപാരമായ വായനാസുഖം, തുടർവായനകൾക്കായി കാത്തിരിക്കുന്നു.
Prabha mathews
29 Jul 2020, 01:37 AM
A Christmas you to want forget... I felt the same horror... excellent writing... Waiting for the next....
Manoj Nair
28 Jul 2020, 10:34 PM
Addiction is catching me, addiction to read the next part, thank you Antony Chettan.
ശാന്തൻ ചെട്ടി കാട് - കുവൈറ്റ്
28 Jul 2020, 05:16 PM
നിർവിഘ്നം വായിച്ചു പോകാൻ പറ്റുന്ന എഴുത്തിന്റെ ലാളിത്യ തനിമ! ഇത്തരം അനുഭവങ്ങൾ പുറവാസികളിൽ പലർക്കും ഉണ്ടായിട്ടുള്ളതാണ്. അതൊക്കെ വായിച്ചറിയുന്നത് തന്നെ മറ്റൊരു അനുഭവമാണ്!'
Narayanan Kizhumundayur
28 Jul 2020, 04:43 PM
Narayanan Kizhumundayur നല്ലവിവരണം. ശരിക്കും ആസ്വദിച്ചു.
പി. ജെ. ജെ. ആന്റണി
Feb 07, 2021
19 Minutes Read
അബ്ദുൽ സമദ്
29 Jul 2020, 06:17 PM
വളരെ ഹൃദ്യമായി എഴുതി ഇടക്ക് ഓരോ ഫോട്ടോകൾ കൂടുതൽ മോടി പിടിപ്പിച്ചു. ബാക്കി വിവരണത്തിനായി കാത്തിരിക്കുന്നു