ഡൽഹിയിൽ നടന്നത്
മുസ്ലിംകൾക്കെതിരെ സംഘടിപ്പിച്ച
കലാപമായിരുന്നു
ഡൽഹിയിൽ നടന്നത് മുസ്ലിംകൾക്കെതിരെ സംഘടിപ്പിച്ച കലാപമായിരുന്നു
ചിലരുടെ ഹൃദയം തുളഞ്ഞിരുന്നു, ശ്വാസകോശവും വൃക്കകളും തകര്‍ന്നിരുന്നു. തലയോട്ടി ഇരുവശത്തുനിന്നും കഠാരകൊണ്ട് കുത്തി പിളര്‍ന്നിരുന്നു. ചിലരുടെ തലച്ചോറില്‍ ഇരുമ്പുപട്ട അടിച്ചു കയറ്റിയിരുന്നു, ശിവ് വിഹാറിലെ മസ്ജിദിലെ ഇമാമിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു...2020ലെ ഡൽഹി വർഗീയ കലാപത്തെക്കുറിച്ചുള്ള മെഡിക്കൽ സംഘത്തിന്റെ സമഗ്ര വസ്തുതാന്വേഷണ റിപ്പോർട്ട് ട്രൂ കോപ്പി വെബ്സീനിൽ
1 Dec 2020, 09:11 AM
ഇതാ, ആ ഗൂഢാലോചനയുടെ തെളിവുകൾ...
‘‘പരിക്കേറ്റവരിൽ 75 ശതമാനത്തിനും പെല്ലറ്റുകൊണ്ട് ആഴത്തിൽ മുറിവുകളോ വെടിയുണ്ട കൊണ്ടുള്ള മുറിവുകളോ ആയിരുന്നു. ബാക്കിയുള്ളവരില്‍ ഭൂരിപക്ഷത്തിനും കൈകാലുകള്‍ പൊട്ടുകയോ തലയോട്ടി തകരുകയോ പോലെ എല്ലുകള്‍ക്കുള്ള പരിക്കുകളായിരുന്നു. ചെറിയ ശതമാനത്തിന് പൊള്ളല്‍ പോലുള്ള മുറിവുകളോ മൂര്‍ച്ച ഇല്ലാത്ത ഉപകരണം കൊണ്ടുണ്ടായ ചതവുകളോ ആയിരുന്നു. കലാപത്തില്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് ഞങ്ങള്‍ സംസാരിച്ച ഏറെപ്പേര്‍ സാക്ഷ്യപ്പെടുത്തി’’; 2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപത്തിനുപിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് ഡോക്ടർമാരുടെ സാക്ഷ്യം.
കലാപം പെട്ടെന്നു പൊട്ടിപ്പുറപ്പെട്ടതല്ലെന്നു എടുത്തുപറയേണ്ടതുണ്ട്. മുന്‍കൂട്ടി തയ്യാറെടുപ്പ് നടന്നതിന്റെ വ്യക്തമായ തെളിവുണ്ട്. പൊട്ടിത്തെറികള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ ഗ്യാസ് സിലിണ്ടറുകള്‍, പുക ബോംബുകള്‍, തോക്കുകള്‍, മുതലയാവയാണ് വിതരണം ചെയ്ത മറ്റ് ആയുധങ്ങള്‍. ഇതെല്ലാം ഒന്നിച്ചു, പെട്ടെന്നു ശേഖരിച്ചതല്ല. അല്‍ ഹിന്ദ് ഹോസ്പിറ്റലില്‍ ഞങ്ങളോടു സംസാരിച്ച ഫിറോസ് ഖാന്‍ എന്ന മാസ്റ്റര്‍ ടെയ്‌ലര്‍ പറഞ്ഞത് നോക്കൂ: ‘ആര്‍.എസ്.എസുകാര്‍ കെട്ടിട നിര്‍മാണ സ്ഥലത്തെ ഉപയോഗശൂന്യമായ സാധനങ്ങള്‍ ഉന്തുവണ്ടികളില്‍ കൊണ്ടുവന്ന് ഭജന്‍പുര, മൗജ്പൂര്‍ മേഖലയിലെ പലയിടങ്ങളിലുമായി തള്ളിയിരുന്നു. '
വെടിയേറ്റാണ് കൂടുതല്‍ പരിക്കും മരണവും ഉണ്ടായിട്ടുള്ളതെന്നത് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. തോക്കുകളും തിരകളും വലിയ തോതില്‍ ലഭ്യമാക്കിയെങ്കില്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ. അത് പെട്ടെന്ന് ലഭ്യമാവുകയും ഉപയോഗിക്കപ്പെടുകയും ചെയ്തതില്‍ നിന്നും ഈ കലാപത്തിന് ഒരുക്കം മുന്‍കൂട്ടി നടന്നിരുന്നുവെന്നാണ് കരുതേണ്ടത്.
പ്രോഗ്രസീവ് മെഡിക്കോസ് ആന്റ് സയന്റിസ്റ്റ്സ് ഫോറ (PMSF)ത്തിന്റെ ആഭിമുഖ്യത്തിലുള്ള ഡോക്ടർമാരുടെ സംഘം 2020 ഫെബ്രുവരിയിൽ കലാപം നടന്ന വടക്കുകിഴക്കൻ ഡല്‍ഹിയിലെ പ്രദേശങ്ങൾ സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത്തരം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. സര്‍ക്കാറിന്റെ പ്രതികാരനടപടി ഭയന്ന് റിപ്പോർട്ടിൽ എയിംസ് ഡോക്ടര്‍മാരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വടക്കുകിഴക്കൻ ഡല്‍ഹിയിലെ അതിഭീകരമായ വര്‍ഗീയ കലാപത്തിന്റെ സാഹചര്യത്തിലായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം.
ഡോക്ടര്‍മാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും മൊഴികളും ഫോട്ടോഗ്രാഫിക് രേഖകളും നോക്കിയാല്‍ അല്‍ ഹിന്ദ് ഹോസ്പിറ്റലില്‍ ഫെബ്രുവരി 23 വൈകിട്ടു മുതല്‍ എന്തൊക്കെയാണ് നടന്നതെന്ന് ഊഹിക്കാനേ കഴിയൂ. ആശുപത്രിയിലെ അന്തരീക്ഷത്തെപ്പറ്റി ഡോ. നസീര്‍ അഹമ്മദ് വിവരിച്ചത് ഇങ്ങനെ: ഇരകളെ അവര്‍ (അക്രമികള്‍) അത്ര നീചമായി ആക്രമിച്ച് മൃതപ്രായമാക്കിയിരുന്നു. ചിലരുടെ ഹൃദയം തുളഞ്ഞിരുന്നു, ശ്വാസകോശവും വൃക്കകളും തകര്‍ന്നിരുന്നു. തലയോട്ടി ഇരുവശത്തുനിന്നും കഠാരകൊണ്ട് കുത്തി പിളര്‍ന്നിരുന്നു. ചിലരുടെ തലച്ചോറില്‍ ഇരുമ്പുപട്ട അടിച്ചു കയറ്റിയിരുന്നു. മൂന്നുമാസം ഗര്‍ഭിണിയായ ഒരു സ്ത്രീയെ പൊലീസ് അടിച്ചുവീഴ്ത്തി മാരകമായി പരിക്കേല്‍പ്പിച്ചു. ഫാറൂഖിയാ മസ്ജിദിലെ ഇമാമിനെ അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് പൊലീസ് വലിച്ചു പുറത്തിട്ടു തല്ലിച്ചതച്ചു. ശിവ് വിഹാർ മസ്ജിദിലെ ഇമാമിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. അദ്ദേഹത്തെ ചികിത്സിക്കാന്‍ ഞങ്ങളുടെ പക്കല്‍ ഒരു സൗകര്യവും ഇല്ലായിരുന്നു, എങ്കിലും അദ്ദേഹത്തിന് പ്രാഥമിക പരിചരണം നല്‍കി സ്വസ്ഥമാക്കിയ ശേഷമാണ് പറഞ്ഞയച്ചത്. അദ്ദേഹം ജീവിച്ചോ മരിച്ചോ എന്നറിയില്ല.....
കലാപം മൂലം ജനം നേരിട്ട ദുരിതങ്ങള്‍ക്കൊപ്പം കലാപം കൈകാര്യം ചെയ്തതില്‍ ഭരണ- രാഷ്ട്രീയ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവവും ജനങ്ങളുടെ വാക്കുകളിലൂടെ തുറന്നുകാട്ടുന്നതാണ് റിപ്പോര്‍ട്ട്. വീടുകള്‍ക്കുനേരെയും അതിനുചുറ്റും അരങ്ങേറിയ അക്രമത്തിന്റെയും കൊള്ളിവെയ്പിന്റെയും ഫോട്ടോകളും വീഡിയോകളും തെളിവായി റിപ്പോർട്ടിലുണ്ട്.
‘‘...യമുനാ വിഹാറിലെ സി.ബ്ലോക്കുകാരനായ ഒരാള്‍ ആശുപത്രിയിലെത്തിയത് തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു. ഇജ്ത്തിമ പ്രദേശത്തുനിന്ന് മറ്റുപലരോടുമൊപ്പം തന്റെ വീട്ടിലേക്ക് വരുന്ന സമയത്താണ് ഇദ്ദേഹത്തെ R.S.S- B.J.P ഗുണ്ടകള്‍ ‘മുസല്‍മാന്‍ മൂര്‍ദാബാദ്, കത്‌വാ മൂര്‍ദാബാദ്, മുല്ല മൂര്‍ദാബാദ്' മുതലായ മുദ്രാവാക്യങ്ങള്‍ മുഴക്കി ആക്രമിച്ചത്.
ഇദ്ദേഹത്തെ ജി.ടി.ബി ആശുപത്രിയിലേക്കു മാറ്റാന്‍ ആംബുലന്‍സിനുവേണ്ടി ഡോ. അന്‍വര്‍ നിരന്തരമായി പ്രാദേശിക ഭരണാധികാരികളെ ഫോണില്‍ ബന്ധപ്പെട്ടു. ഒരു കിലോമീറ്ററിലും താഴെ അകലെ മെയിന്‍ റോഡില്‍ ഒരു ആംബുലന്‍സ് പൊലീസ് ബാരിക്കേഡിനപ്പുറം നിറുത്തിയിട്ടിരുന്നു. അത് കടത്തിവിടുന്നതിനു പകരം രോഗിയെ അവിടെ എത്തിക്കാനായിരുന്നു നിര്‍ദേശം. രോഗിയെ ഒരു സ്ട്രച്ചറില്‍ കിടത്തി ഉന്തുവണ്ടിയില്‍ കയറ്റി കുണ്ടും കുഴിയും കല്ലും നിറഞ്ഞ റോഡിലൂടെ കൊണ്ടുപോകുകതന്നെ സാഹസികമായിരുന്നു. ഫിറോസ് ഖാനും ഡോ. നസീറും ഏതാനും ചെറുപ്പക്കാരുടെ സംഘവും ചേര്‍ന്നു ഉന്തുവണ്ടി തള്ളി പൊലീസ് ബാരിക്കേഡിനടുത്തെത്തിയപ്പോള്‍ രോഗിയെ ആംബുലന്‍സിലേക്ക് മാറ്റുന്നതില്‍ നിന്നും അവരെ പൊലീസ് തടഞ്ഞു. മാത്രമല്ല, പരിക്കുകള്‍ ബാന്‍ഡേജു കെട്ടിയാണെങ്കിലും രോഗിയെ സഹായിക്കാനെത്തിയ അവരെ പൊലീസ് കഠിനമായി മര്‍ദ്ദിച്ചു. ‘നമ്മുടെ രണ്ടു മൂന്നുപേരെ ഇവന്മാര്‍ കൊന്നു; ഇവരുടെ പത്തുപന്ത്രണ്ടെണ്ണം ചാവട്ടെ' എന്ന് അവര്‍ ആക്രോശിച്ചുകൊണ്ടിരുന്നു. ഡോ. മേഹ്‌രാജ് ഇടപെട്ട് ശക്തിയായി യാചിക്കുകയും സി.ആര്‍.പി.എഫ് സേനാംഗങ്ങള്‍ ഇടപെടുകയും ചെയ്തപ്പോള്‍ മാത്രമാണ് പൊലീസുകാര്‍ രോഗിയെ ജി.ടി.ബി ഹോസ്പിറ്റലിലേക്കു കൊണ്ടുപോകാന്‍ അനുവദിച്ചത്.
മറ്റൊരു ഭീകരമായ ദൃശ്യം: ഒരു ചെറുപ്പക്കാരന്റെ വൃഷണം ‘ജയ് ശ്രീറാം' എന്ന് ആക്രോശിക്കുന്ന ഒരു സംഘം വെട്ടിമാറ്റുകയായിരുന്നു. അക്രമികള്‍ രോഗിയുടെ കാലുകള്‍ പിടിച്ചു വലിച്ചുകീറി വൃഷണഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടാക്കി. പിന്നാലെ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വൃഷണം ചെത്തിമാറ്റി. രോഗിയുടെ രക്തവാര്‍ച്ച നിയന്ത്രിക്കാന്‍ 90 ലേറെ തുന്നിക്കെട്ടുകള്‍ വേണ്ടിവന്നു.
ബീഭത്സമായ ആക്രമണത്തിന്റെ നിരവധി ചിത്രങ്ങളും ഡോക്ടർമാരുടെ സാക്ഷിമൊഴികളും ആശുപത്രി രേഖകളുമെല്ലാം ഉൾപ്പെടുത്തി വസ്തുനിഷ്ഠമായാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
‘‘....പരിക്കേറ്റവരിൽ മിക്കയാളുകളുടെയും കൈകാലുകളിലെ രക്തധനമികളടക്കം പൊട്ടിയിട്ടുണ്ട്, സ്‌നായുക്കള്‍ തകര്‍ന്നു, എല്ലുകള്‍ പുറത്തുകാണുന്ന തരത്തിലുള്ള കോമ്പൗണ്ട് ഫ്രാക്ചറാണ്. ഇത്തരം സാഹചര്യത്തില്‍ അണുബാധക്ക് സാധ്യത വളരെയധികമാണ്. ഓപ്പറേഷനു ശേഷം രോഗിയെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചാല്‍കൂടിയും, തുടർ ചികിത്സ ഏറെ പ്രയാസമുള്ളതാണ്. അത് രോഗിയുടെ പ്രവര്‍ത്തനശേഷിയേയും സാമ്പത്തിക സുരക്ഷിതത്വത്തേയും ഗുരുതരമായി ബാധിക്കും’’; റിപ്പോർട്ട് പറയുന്നു.
എന്തുകൊണ്ട് സർക്കാറുകൾ എത്തിനോക്കിയില്ല?
ജി.ടി.ബി ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ മൃതശരീരങ്ങള്‍ കുന്നുകൂടിക്കൊണ്ടിരുന്നിട്ടും അവര്‍ പോസ്റ്റുമോര്‍ട്ടം നടപടി വൈകിപ്പിച്ചു. അധികൃതര്‍ സര്‍ക്കാരില്‍ നിന്ന് ‘നിര്‍ദേശ'ത്തിനായി കാത്തിരിക്കുകയായിരുന്നു. മരണകാരണം എന്താണെന്നു തെളിയിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നു സംശയിക്കപ്പെടുന്നു.
കുറച്ചുദിവസങ്ങള്‍ക്കുശേഷം എല്ലാ കോണുകളിൽനിന്നും വിമര്‍ശനമുയര്‍ന്നപ്പോള്‍ മാത്രമാണ് ഡല്‍ഹി സര്‍ക്കാര്‍ ഒന്‍പത് നിശാ സങ്കേതങ്ങളെ (night-shelters) ദുരിതാശ്വാസ കേന്ദ്രങ്ങളാക്കിമാറ്റി കലാപബാധിതരെ പ്രവേശിപ്പിച്ചത്. അപ്പോഴും ആശുപത്രിയില്‍ ടെന്റുകള്‍ കെട്ടിയോ പ്രത്യേക കൗണ്ടറുകള്‍ തുറന്നോ സന്നദ്ധ സേവകരെ ഉപയോഗിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനം ത്വരതപ്പെടുത്തുവാന്‍ ഭരണകൂടം തുനിഞ്ഞില്ല.
ജീവനുകള്‍ പൊലിയുകയും വീടും കുടിയും നശിപ്പിക്കപ്പെടുകയും ചെയ്തശേഷമാണ് എ.എ.പി (ആം ആദ്മി പാര്‍ട്ടി) ‘പ്ലാസ്റ്റര്‍ ബാഗു'കളുമായി അവതരിച്ചത്. മറ്റുള്ളവരുടെ അസാന്നിധ്യമാണ് ശ്രദ്ധേയമായതെങ്കില്‍, ഞങ്ങള്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞാകാര്യങ്ങളും ഈ അക്രമവുമായി ബന്ധപ്പെട്ട മറ്റുറിപ്പോര്‍ട്ടുകളും നിരീക്ഷണങ്ങളും നോക്കുകയാണെങ്കില്‍ മുസ്‌ലിം വിരുദ്ധ കലാപം അഴിച്ചുവിട്ട സംഘ്പരിവാറുകാരുടെ എണ്ണയിട്ട വര്‍ഗീയ യന്ത്രത്തിന്റെ അടയാളങ്ങള്‍ നമുക്ക് കാണാനാവും.
(സമഗ്രമായ റിപ്പോർട്ട് പൂർണമായി, ചിത്രങ്ങളും ആശുപത്രി രേഖകളും സഹിതം ട്രൂ കോപ്പി വെബ്സീനിൽ വായിക്കാം, കേൾക്കാം)
Download Truecopy Webzine
Think
Feb 20, 2021
1 Minute Read
Truecopy Webzine
Feb 18, 2021
1 Minutes Read
Truecopy Webzine
Feb 15, 2021
2 Minutes Read
Truecopy Webzine
Feb 09, 2021
2 Minutes Read
Truecopy Webzine
Feb 09, 2021
2 Minutes Read