മുത്തശ്ശിയും പാത്രവും ശ്രീകുമാർ കരിയാടിന്റെ കവിത

മുത്തശ്ശി പകൽ ഒരു പാത്രം കഴുകുന്നു.

മുത്തശ്ശി രാത്രി ആ പാത്രത്തിൽ നിന്ന് കഥയുണ്ടാക്കുന്നു:

‘‘നിന്റെ മുത്തച്ഛന് ഒരു പറക്കും തളിക ഉണ്ടായിരുന്നു. ഒരിക്കൽ ഞാനും മുത്തച്ഛനും നിന്റെ അമ്മയും അവളുടെ ചേട്ടന്മാരുമൊക്കെക്കൂടി ആ തളികയിലേറി ലോകം ചുറ്റാനൊരുങ്ങി. ഇരുട്ടുമാത്രമേ ഉണ്ടായിരുന്നുളളു. ആദ്യം ഞങ്ങൾ ചെന്നുപെട്ടത് മഞ്ഞുകട്ടകൾ മാത്രമുളള ഒരു ദേശത്താണ്. അവിടെ പക്ഷികളും മൃഗങ്ങളും മഞ്ഞിലുറഞ്ഞുപോയിരിക്കുന്നത് ഞങ്ങൾ കണ്ടു. ഒരു കമ്പിപ്പാര ആകാശത്തു തറഞ്ഞിരിക്കുന്നു. ആ മുറിവിൽനിന്ന് ചോരമഞ്ഞ് അടർന്നടർന്നുവീഴുന്നു. ഞങ്ങൾ പറഞ്ഞതുകേൾക്കാതെ, ധീരപരാക്രമിയായ നിന്റെ മുത്തച്ഛൻ ആ കമ്പിപ്പാരയിൽ പിടിച്ച് ആഞ്ഞാഞ്ഞു വലിച്ചു. ഒരു വിധത്തിൽ അത് പറിഞ്ഞുപോന്നു. അത് മുഴുവനും സ്വർണമായിരുന്നു. മഞ്ഞുദേശം സ്വർണരശ്മികളാൽ മൂടി...''
മുത്തശ്ശിയുടെ ആ കഥ ചെന്നുനിന്ന സ്ഥലങ്ങൾ ഇപ്പോഴെനിക്ക് ഓർമ്മയില്ല.

ഇപ്പൊഴും ആ പാത്രമുണ്ട്.
പകൽ അടുക്കളയിലും, രാത്രി ആകാശത്തും സഞ്ചരിക്കുന്ന പാത്രം.

മുത്തശ്ശി എന്തൊക്കെയോ ഇട്ട് എന്നുമത് തേച്ചുമിനുക്കുന്നതുകാണാം.
പകൽ ഞാനതിൽ ശ്രദ്ധ കേന്ദ്രീകരിക്കാറില്ല.


ശ്രീകുമാർ കരിയാട്

കവി, മാധ്യമപ്രവർത്തകൻ. മേഘപഠനങ്ങൾ, മാഞ്ഞുപോയില്ല വൃത്തങ്ങൾ, പഴയ നിയമത്തിൽ പുഴകളൊഴുകുന്നു, നിലാവും പിച്ചക്കാരനും എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments