സംഘ്പരിവാര്‍ തന്ത്രം പയറ്റുന്ന
ജമാഅത്തെ ഇസ്ലാമിയും
പോപ്പുലര്‍ ഫ്രണ്ടും
സംഘ്പരിവാര്‍ തന്ത്രം പയറ്റുന്ന ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും
കേരളമുണ്ടാകുന്നതിനു മുമ്പുതന്നെ ‘നസ്രാണി ദീപിക’യും നസ്രാണി സഭകളും ഉയര്‍ത്തിയ അതേ പ്രശ്നമാണ് ഇപ്പോള്‍ സമസ്തയും ജമാ അത്തെ ഇസ്ലാമിയും പോലുള്ള സംഘങ്ങളും ഉയര്‍ത്തുന്നത് എന്നത് യാദൃശ്ചികമല്ല.
7 Sep 2021, 11:00 AM
കേരളത്തിലെ ജനസംഖ്യയുടെ കാല്‍ഭാഗത്തോളം വരുന്ന മുസ്ലിം സമുദായത്തെ വര്‍ഗീയവത്കരിക്കുന്നതിനും ഇസ്ലാമിക രാഷ്ട്രീയത്തിന്റെ പിന്തിരിപ്പന്‍ സാമൂഹ്യബോധത്തിലേക്ക് ചേര്‍ക്കുന്നതിനുമുള്ള ശ്രമങ്ങള്‍ സജീവമാണെന്നും വാസ്തവത്തില്‍ സംഘപരിവാറിന്റെ അതേ തന്ത്രവും അടവുകളുമാണ് ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും പോലുള്ള ‘കേരള താലിബാനികള്‍' എന്ന് വിളിക്കാവുന്ന ഇസ്ലാമിക രാഷ്ട്രീയ സംഘങ്ങള്‍ ഇക്കാര്യത്തില്‍ ഉപയോഗിക്കുന്നതെന്നും അഭിഭാഷകനും എഴുത്തുകാരനുമായ പ്രമോദ് പുഴങ്കര.
പൊതുസമൂഹത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക സ്വഭാവങ്ങളില്‍ നിന്ന് ഭിന്നമായി മറ്റൊരു രാഷ്ട്രീയ- സാംസ്‌കാരിക ചരിത്രവും വഴിയുമുള്ളവരാണ് തങ്ങളെന്ന് സ്ഥാപിച്ചെടുക്കാനാണ് ഇവരാദ്യം ശ്രമിക്കുന്നത്. എല്ലാ സാമൂഹ്യ വ്യവഹാരങ്ങളുടേയും അടിസ്ഥാനഘടകം മതമായി മാറുന്നു. മതബദ്ധമായ ജീവിതത്തിന്റെ മൂല്യബോധത്തിനു നിരക്കുമെങ്കില്‍ മാത്രമാണ് മതേതര സമൂഹത്തിലെ ജീവിതക്രമങ്ങള്‍ അംഗീകരിക്കുകപോലുമുള്ളൂ എന്ന അവസ്ഥ ഉണ്ടാക്കിയെടുക്കുകയാണ്. സാമാന്യമായ രീതിയില്‍ സ്വാഭാവിക രീതി എന്ന മട്ടില്‍ മതവിശ്വാസത്തെ കണ്ടിരുന്ന കേരളീയ മുസ്ലിംകളെ പൊതു സമൂഹത്തില്‍ നിന്ന് മാറിനില്‍ക്കുന്ന ഒരു ജനവിഭാഗമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞും ഇസ്ലാമിക രാഷ്ട്രീയ സംഘടനകള്‍ നടത്തിവരുന്നത്- ട്രൂ കോപ്പി വെബ്സീനില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.
കമ്യൂണിസത്തിനെതിരെ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പ്രചാരണം നടത്താന്‍ കേരളത്തിലെ ഒരു മുസ്ലിം സംഘടന- സമസ്ത- തീരുമാനിച്ചത് കേരള സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ- സാമൂഹ്യ ചലനങ്ങളുടെ മൂര്‍ത്തമായ പ്രതിഫലനമാണ്. കേരള സമൂഹത്തിലെ രാഷ്ട്രീയ- സാമൂഹ്യ വൈരുധ്യങ്ങളില്‍ പലതും രൂക്ഷമാകുന്നു എന്നും അതിന്റെ വേവും ചൂടും അടക്കിവെക്കാനാകാത്ത വിധത്തില്‍ പുറത്തുവരുന്നു എന്നുകൂടി അത് കാണിക്കുന്നുണ്ട്.
ജാതി- ജന്മി മേധാവിത്തത്തിനെതിരായ കമ്യൂണിസ്റ്റ് മുന്നേറ്റത്തിനെതിരെ മത, സാമുദായിക ശക്തികളുടെ ഐക്യം ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാറിനുമുമ്പ്? രൂപപ്പെടിരുന്നു. പുന്നപ്ര- വയലാര്‍ സമരകാലത്തും, കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ മറ്റു കാര്‍ഷിക, തൊഴില്‍ സമരങ്ങളുടെ സമയത്തുമെല്ലാം ഈ എതിര്‍പ്പ് ശക്തമായി ഉയര്‍ന്നു.
1946 ഒക്ടോബര്‍ 24-നു പുന്നപ്രയില്‍ നടന്ന വെടിവെപ്പില്‍ 35 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. വെടിവെപ്പിന് ശേഷം ദീപിക എഴുതിയത് ‘കമ്യൂണിസ്റ്റ് നേതാക്കളാണ് കുഴപ്പം, തൊഴിലാളികളല്ല' എന്നാണ്. ‘നിരീശ്വരവാദികളും സായുധവിപ്ലവത്തില്‍ വിശ്വസിക്കുന്നവരുമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിക്കുക എന്നതായിരുന്നു ദീപിക നിര്‍ദേശിച്ച പരിഹാരം.
ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ വിദ്യാഭ്യാസ ബില്ലും കാര്‍ഷിക ബന്ധ ബില്ലും അവതരിപ്പിച്ചതോടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ ഒരു സഖ്യം രൂപം കൊണ്ടു. വളരെ വ്യക്തമായും ആദ്യ കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിന്റെ രാഷ്ട്രീയ നിയമനിര്‍മ്മാണങ്ങളില്‍ അസംതൃപ്തരായ സ്വത്തുടമാവര്‍ഗ്ഗത്തിന്റെ സമരമായിരുന്നു അത്.
കമ്യൂണിസത്തിനെതിരെ കേരളത്തില്‍ രൂപം കൊണ്ട വിശാല മുന്നണിയുടെ പ്രകടമായ രണ്ടു സ്വഭാവങ്ങളില്‍ ഒന്ന്, അത് ഭൂവുടമ /സ്വത്തുടമ വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു എന്നാണ്. രണ്ട്, അത് കമ്യൂണിസ്റ്റുകാര്‍ ദൈവനിഷേധികളും മതനിരാസരാഷ്ട്രീയമുള്ളവരും ജാതി വിരുദ്ധരാണ് എന്നുമുള്ള മത, സാമുദായിക നേതൃത്വങ്ങളുടെ എതിര്‍പ്പാണ്. ആറുപതിറ്റാണ്ടുകള്‍ക്കിപ്പുറവും ഏതാണ്ട് അതേ പ്രവണതകളോടെ കമ്യൂണിസത്തിനെതിരെ പ്രചാരണവുമായി ഒരു മത സംഘടന ഇറങ്ങുമ്പോള്‍ അത് കേരള സമൂഹത്തിലെ വൈരുധ്യങ്ങളില്‍ പുരോഗമനപരമായി ഇടപെടാന്‍ കഴിയുന്ന ഒരു ആശയവും ഭൗതിക ശക്തിയുമായി മാറാനുള്ള സാദ്ധ്യതകള്‍ കമ്യൂണിസം ഇപ്പോഴും നിലനിര്‍ത്തുന്നു എന്നുതന്നെയാണ് കാണേണ്ടത്.
കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്ത്രമെന്ന മട്ടില്‍ ഒരു വശത്ത് കമ്യൂണിസത്തേയും മാര്‍ക്‌സിസത്തെയും ആക്രമിക്കുമ്പോള്‍ത്തന്നെ ആഗോളീകരണത്തിന്റെയും നവ- ലിബറല്‍ സാമ്പത്തിക നയങ്ങളുടെയും ഇരകളായ മനുഷ്യരെ സ്വത്വവാദത്തിന്റെ കുതര്‍ക്കങ്ങളില്‍ കുരുക്കിയിടുക എന്ന തന്ത്രം ഏറ്റവും വിജയകരമായി പ്രയോഗിക്കപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കേരളം.
കേരളമുണ്ടാകുന്നതിനു മുമ്പുതന്നെ നസ്രാണി ദീപികയും നസ്രാണി സഭകളും ഉയര്‍ത്തിയ അതേ പ്രശ്നമാണ് ഇപ്പോള്‍ സമസ്തയും ജമാ അത്തെ ഇസ്ലാമിയും പോലുള്ള സംഘങ്ങളും ഉയര്‍ത്തുന്നത് എന്നത് യാദൃശ്ചികമല്ല. സാമൂഹ്യാസമത്വങ്ങളെയും അതിന്റെ രാഷ്ട്രീയ- സാമ്പത്തിക കാരണങ്ങളേയും വര്‍ഗാടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയും മനുഷ്യനെ കേവലമായ ആശയലോകത്തില്‍ നിന്ന് ജീവിക്കുന്ന സമൂഹത്തില്‍ ഇടപെടാന്‍ കഴിയുന്ന അവകാശവും അധികാരവുമുള്ള ഒരു സാമൂഹ്യ ജീവിയാക്കി മാറ്റുകയും ചെയ്യുന്നതിനുള്ള സമരത്തിനെയാണ് കമ്യൂണിസം പ്രതിനിധാനം ചെയ്യുന്നത് എന്ന് മതവര്‍ഗീയവാദികള്‍ക്കറിയാം. അതുകൊണ്ടുതന്നെ കമ്യൂണിസം അവരുടെ ശത്രുവാകുന്നതില്‍ അത്ഭുതവുമില്ല.
അവിശ്വാസികളായ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഇപ്പോള്‍ സമസ്തയും ഇസ്ലാമിക രാഷ്ട്രീയ സംഘങ്ങളും നടത്തുന്ന പ്രചാരണം വള്ളിപുള്ളി വിസര്‍ഗം വിടാതെ ശബരിമല ലഹളക്കാലത്ത് സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ സംഘങ്ങള്‍ നടത്തി എന്നത് അടിസ്ഥാനപരമായി മതവര്‍ഗീയവാദികള്‍ക്കുള്ള ചാര്‍ച്ചയും ചേര്‍ച്ചയും വ്യക്തമാക്കുന്നുണ്ട്. മതേതരത്വം എന്ന ആധുനിക ജനാധിപത്യ ബോധത്തിനെ നേരിട്ടാക്രമിക്കാന്‍ ഒരു മടിയും ഇരുകൂട്ടരും കാണിക്കാറില്ല. മതേതരത്വത്തെ ഒരു രാഷ്ട്രീയ സങ്കല്‍പനമെന്ന നിലയില്‍ തള്ളിക്കളയുന്നതിലും സംഘപരിവാറും ഇസ്ലാമിക രാഷ്ട്രീയക്കാരും തമ്മില്‍ വ്യത്യാസമില്ല.
ഒരു ആധുനിക ജനാധിപത്യ സമൂഹമായി കേരളത്തിന് നിലനില്‍ക്കണമെങ്കില്‍, മുന്നോട്ടു പോകണമെങ്കില്‍ സങ്കുചിതമായ മത, സ്വത്വ രാഷ്ട്രീയത്തിന്റെയും മതബദ്ധമായ സാമൂഹ്യബോധത്തിന്റെയും വ്യാപനം തടഞ്ഞേ തീരൂ. അവരുടെ പ്രധാന എതിരാളിയെ മതവാദികളടക്കമുള്ള ചേരി പ്രഖ്യാപിച്ചു കഴിഞ്ഞു, അത് കമ്യൂണിസമാണ്. അതില്‍പരം രാഷ്ട്രീയവ്യക്തതയ്ക്ക് സഹായിക്കുന്ന മറ്റെന്തുണ്ട്.
‘കമ്യൂണിസ്റ്റ് ഭൂതം' ആരെയാണ് ഭയപ്പെടുത്തുന്നത്?
പ്രമോദ് പുഴങ്കര എഴുതിയ ലേഖനം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 41
പ്രീജിത് രാജ്
Aug 14, 2022
6 Minutes Read
പ്രമോദ് പുഴങ്കര
Aug 08, 2022
6 Minutes Read
മനില സി.മോഹൻ
Jul 05, 2022
2 minutes read
ടി.എം. ഹർഷൻ
Jul 05, 2022
1 minute read
Truecopy Webzine
Jul 02, 2022
1.6 minutes Read
പ്രമോദ് പുഴങ്കര
Jun 28, 2022
17 minutes read
പ്രമോദ് പുഴങ്കര
Jun 03, 2022
4 Minutes Read
പ്രമോദ് പുഴങ്കര
May 24, 2022
9 Minutes Read