1 Jan 2022, 10:52 AM
വാൻഗോഗ് മുതല്‍ ലാലുപ്രസാദ് യാദവ് വരെ, റോട്ടര്‍ഡാമിലെ കാപ്‌സലോണ്‍ തൊട്ട് കൊല്‍ക്കത്ത തെരുവുകളിലെ ആലുബിരിയാണി വരെ! ദിവാസ്വപ്‌നങ്ങളായും, നൊസ്റ്റാള്‍ജിയയായും, ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തിയ ഒരു പറ്റം ഉരുളക്കിഴങ്ങ് അനുഭവങ്ങള്‍. ഭക്ഷണത്തില്‍, സംസ്‌കാരത്തില്‍, കലയില്‍, സാഹിത്യത്തില്‍, രാഷ്ട്രീയത്തില്‍ ഉരുളക്കിഴങ്ങ് എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്നൊരന്വേഷണം. ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 58-ല്‍ വായിക്കാം.
വെങ്കിടേഷ് രാമകൃഷ്ണന്‍: കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ തുടങ്ങി ബിഹാറിലുടനീളം സഞ്ചരിച്ച് കൊല്‍ക്കത്തയിലും ബംഗാളിന്റെ മറ്റു ഭാഗങ്ങളിലും ഏറെ പ്രചാരമുള്ള ബേസിക്കിലും ബേസിക്ക് ആയ ഒരു വിഭവമാണ് "ആലു ബാത്ത്'. നേരിട്ടുള്ള വിവര്‍ത്തനം ഉരുളക്കിഴങ്ങും ചോറും എന്ന്. സംഗതി സിംപിള്‍ ആണ്. തൊലിയുരിയാതെ പുഴുങ്ങിയ ഉരുളക്കിഴങ്ങ്, ചോറ്, നാലഞ്ച് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് ഇത്രയുമാണ് ചേരുവ. ചോറും ഉരുളക്കിഴങ്ങും ചേര്‍ത്ത് കുഴയ്ക്കുക, പിന്നെ പച്ചമുളകും ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക. വേണമെങ്കില്‍ ഒന്നോ രണ്ടോ തുള്ളി കടുകെണ്ണ ചേര്‍ക്കാം. പാകമായി എന്ന് തോന്നുമ്പോള്‍ കഴിച്ചു തുടങ്ങാം. അതീവ സ്വാദിഷ്ടമായ ഈ വിഭവം നല്ല വിശപ്പുള്ളപ്പോള്‍ കൂടുതല്‍ രുചികരമായി തോന്നും. ബിഹാറിലും ബംഗാളിലും പല തെരെഞ്ഞെടുപ്പ് കവറേജുകള്‍ക്ക് ഇടയില്‍ പകല്‍ മുഴവന്‍ ഭക്ഷണം കിട്ടാതെ രാത്രി ആരുടെയെങ്കിലും താവളത്തില്‍ നിന്ന് ഒരു പിടി ആലു ബാത്ത് കിട്ടുമ്പോള്‍, സ്വര്‍ഗ്ഗീയം തന്നെയാണ്. സമാനമായ ചില രാത്രികളില്‍, ബിഹാറിലെ ഭോജ്പൂര്‍ - ആറയില്‍ സി.പി.ഐ.എം.എല്‍. നേതാവ് ദീപാങ്കര്‍ ഭട്ടാചാര്‍ജിക്കൊപ്പവും കൊല്‍ക്കത്തയില്‍ സി പി ഐ എം നേതാവ് നീലോത്പല്‍ വാസുവിനോടോപ്പവും എന്തിനധികം ബിഹാറിലെ ചപ്രയില്‍ സാക്ഷാല്‍ ലാലുവിനൊപ്പവും ആലു -ബാത്ത് ആഘോഷിച്ചിട്ടുണ്ട്. ആ ഭക്ഷണത്തിന്റെ ക്ഷീണനിര്‍മാര്‍ജന ശേഷിയും അതിന്റെ സ്വകീയമായ രുചിയും ചെറുപ്പം മുതലേ ശീലിച്ചവനാണ് ഞാന്‍ എന്ന് ആ രാത്രിയില്‍ ലാലു ആവര്‍ത്തിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെയാവും ലാലു ഇതും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് - "ജബ് തക്ക് ഹേ ആലു, തബ് തക്ക് രഹേഗ ലാലു'.
READ » ആലുവിന്റെ അത്ഭുതലോകങ്ങള്‍
മൈന ഉമൈബാന്‍: കുട്ടിക്കാലത്ത് വീട്ടില്‍ ഉരുളക്കിഴങ്ങിന് രാജകീയ സ്ഥാനമാണുണ്ടായിരുന്നത്. ഇടുക്കിയിലെ ഒരുള്‍ഗ്രാമത്തിലാണ് വീടെന്നുള്ളതുകൊണ്ട് അവിചാരിതമായെത്തുന്ന അതിഥിക്കുവേണ്ടി ഉരുളക്കിഴങ്ങ് വാങ്ങി സൂക്ഷിച്ചിരുന്നു. ഇറച്ചിയും മീനുമൊന്നും ഇന്നത്തെപ്പോലെ സുലഭമല്ല.
ഐഷാബീവി അമ്മച്ചിയുടെ വറുത്തരച്ച (ഇറച്ചിക്കൂട്ടുകള്‍ തന്നെ) ഉരുളക്കിഴങ്ങ് കറിയോളം രുചിയുള്ളതൊന്നും ഓര്‍മയിലില്ല. എല്ലാം കിറുകൃത്യം, പാകം.
ഉണക്കമീന്‍, ഉരുളക്കിഴങ്ങ്, സവോള, ചെറിയുള്ളി എന്നിവയാണ് എപ്പോഴും സ്റ്റോക്കുള്ള കറിസാധനങ്ങള്‍. മുതിര്‍ന്ന് വീടുവിട്ട് പലയിടങ്ങളില്‍ സഞ്ചരിച്ച് പലതും രുചിച്ചിട്ടും ഒരിക്കലും വറുത്തരച്ച അതേ രുചിയുള്ള ഉരുളക്കിഴങ്ങു കറി കിട്ടിയിട്ടില്ല.
ഉരുളക്കിഴങ്ങുപാടം ഞാന്‍ ആദ്യമായി കണ്ടത് കൊട്ടാക്കമ്പൂരിലായിരുന്നു! മൂന്നാറില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരെയാണ് കൊട്ടാക്കമ്പൂര്‍. 1960 കളില്‍ അങ്ങോട്ട് കാളവണ്ടി മാത്രമാണ് വാഹനം. അല്ലെങ്കില്‍ കാല്‍നട. മഴനിഴല്‍ പ്രദേശം. തണുപ്പ്. അതിനിടയില്‍ ഉരുളക്കിഴങ്ങും ഉള്ളിയും...
READ » കൊട്ടാക്കമ്പൂരിലെ ഉരുളക്കിഴങ്ങുപാടം
സുധീഷ് കോട്ടേമ്പ്രം: സൂര്യകാന്തിപ്പൂക്കളുടെയോ, നക്ഷത്രാങ്കിത രാത്രിയുടെയോ വന്യമായ സൗന്ദര്യപ്രകടനം ഉരുളക്കിഴങ്ങ് തിന്നുന്നവരിലില്ല. ഒരുപക്ഷേ, കാര്യകാരണബന്ധങ്ങള്‍ ഇത്ര കൃത്യതയോടെ വിതരണം ചെയ്യപ്പെട്ട മറ്റൊരു വാന്‍ഗോഗ് ചിത്രവുമില്ല എന്നും പറയാം. അത്താഴമേശ എന്ന സാര്‍വ്വലൗകിക ബിംബമല്ല, ‘ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന തലക്കെട്ടുതന്നെ ആ ദൃശ്യത്തിന്റെ പശ്ചാത്തലത്തെ അനാവരണം ചെയ്യാന്‍ തക്ക ശേഷിയുള്ള ഒന്നാണ്. അത് ‘ഉരുളക്കിഴങ്ങ്' എന്ന വിഭവത്തെയും അത് ‘തിന്നുന്നവര്‍' എന്ന വിഷയിയെയും ഊന്നുന്നു. മേയര്‍ ഷപ്പിറോ നിരീക്ഷിക്കുന്നതുപോലെ, ഒന്നിച്ചിരിക്കുമ്പോഴും അവരെ ചൂഴുന്ന ഒരുതരം ഏകാന്തത ഉരുളക്കിഴങ്ങ് തിന്നുവരുടെ ചിത്രത്തില്‍ വലയം ചെയ്തിരിക്കുന്നു. പരസ്പരം ആശ്രയിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴും കുടുംബത്തിനകത്തെ സ്വയം സമ്പൂര്‍ണമായ ഏകാന്തതകളെക്കൂടി ഈ ചിത്രം ആവിഷ്‌കരിക്കുന്നു. പരസ്പരം വേറിടുമ്പോഴും അവര്‍ക്ക് മീതെ കത്തുന്ന റാന്തല്‍വെട്ടം പോലെ ഒന്ന് ആ കുടുംബത്തെ ഒന്നിച്ച് നിര്‍ത്തുന്നു.

വാന്‍ഗോഗിന്റെ പിതാവിന്റെ മരണം 1885 ഏപ്രിലില്‍ലാണ്. 1885 മേയ്- ജൂണ്‍ മാസങ്ങളിലാണ് വാന്‍ഗോഗ് ‘പൊട്ടെറ്റോ ഈറ്റേഴ്സി’ന്റെ വിവിധ വേര്‍ഷനുകള്‍ ചെയ്യുന്നതും. അച്ഛനുമായുള്ള ആശയസംഘര്‍ഷങ്ങളും അതിന്റെ പരിണതികളും അതുകൊണ്ടുതന്നെ ഈ ചിത്രങ്ങളില്‍ നിഴലിക്കുന്നുവെന്ന് വാന്‍ഗോഗ്-ചിത്രങ്ങളുടെ സൈക്കോ അനലറ്റിക് വായനകള്‍ വാദിക്കുന്നു. ഒരുപക്ഷെ, താന്‍ ആരാണെന്ന സ്വത്വസംഘര്‍ഷത്തെ, താനൊരു കര്‍ഷകനാണെന്ന ഉത്തരത്തിലേക്ക് വാന്‍ഗോഗിനെ കൊണ്ടെത്തിക്കുന്ന ചിത്രവുമാണ് ‘പൊട്ടെറ്റോ ഈറ്റേഴ്സ്'. വാന്‍ഗോഗിന്റെ ജനനത്തിനും മുന്‍പുള്ള ഒരു കുടുംബനിമിഷത്തെ ആവിഷ്‌കരിക്കുകയാണ് ‘പൊട്ടെറ്റോ ഈറ്റേഴ്സ്' എന്ന് എച്ച്.ആര്‍. ഗ്രെയിറ്റ്സിനെപ്പോലുള്ള നിരൂപകര്‍ നിരീക്ഷിച്ചിട്ടുണ്ട്.
READ » ‘ഉരുളക്കിഴങ്ങ് തിന്നുന്നവരു'ടെ 136 വാന്‍ഗോഗ് വര്‍ഷങ്ങള്‍
വി. അബ്ദുള്‍ ലത്തീഫ്: കൊല്‍ക്കത്തയില്‍നിന്നാണ് ഉരുളക്കിഴങ്ങു ചേര്‍ത്ത ബിരിയാണി ആദ്യമായി കഴിച്ചത്. സത്യത്തില്‍ അത് ഉരുളക്കിഴങ്ങു ബിരിയാണിയായിരുന്നില്ല. ഉരുളക്കിഴങ്ങു ചേര്‍ത്ത ചിക്കന്‍ബിരിയാണിയായിരുന്നു. ബിരിയാണി ഒരുപാട് രുചികള്‍ക്കുള്ള ഒറ്റപ്പേരാണല്ലോ പലപ്പോഴും. പല നാടുകളിലെ ബിരിയാണികള്‍ അതിന്റെ മസാലക്കൂട്ടുകൊണ്ടും ഉള്ളടക്കംകൊണ്ടും വേറിട്ടു നില്‍ക്കുന്നു. കൊല്‍ക്കത്തബിരിയാണിയിലെ മുഴുത്ത ഉരുളക്കിഴങ്ങുകളാണ് കാര്യമായി ശ്രദ്ധിച്ചത്.
കൊല്‍ക്കത്തയിലുണ്ടായിരുന്ന ദിവസങ്ങളില്‍ രാവിലെ ചെറിയ ചായക്കടകളില്‍നിന്നാണ് ആഹാരം കഴിച്ചിരുന്നത്. കട എന്നൊന്നും പറയാന്‍ മാത്രം വലിപ്പമില്ലാത്ത കുഞ്ഞു സംവിധാനങ്ങള്‍. പാചകവും പാത്രം കഴുകലും നിന്നോ ഇരുന്നോ ഒക്കെ ആഹാരം കഴിക്കുന്നതുമെല്ലാം മിക്കവാറും നടപ്പാതയിലാകും. വാഹനങ്ങളുടെ പൊടിയും തിരക്കും കാല്‍നടയാത്രക്കാരുടെ ബഹളവുമൊക്കെയായി കേരളത്തില്‍നിന്നാലോചിച്ചാല്‍ ഒട്ടും വൃത്തിയില്ലാത്ത അന്തരീക്ഷം. ഈ കടകളാണ് ശരിക്കും കൊല്‍ക്കത്തയെ ഊട്ടുന്നത് എന്നു തോന്നിയിട്ടുണ്ട്. പാവപ്പെട്ടവര്‍ മാത്രമല്ല റൈറ്റേഴ്‌സ് ബില്‍ഡിംഗിലേക്ക് തിരക്കിട്ടു പോകുന്ന ഉദ്യോഗസ്ഥരും കഴിക്കുന്നത് ഈ വഴിയോരഭോജനശാലകളില്‍നിന്നാണ്. സാമാന്യം വയറുനിറയെ പൂരിയും കിഴങ്ങുസബ്ജിയും വളരെച്ചെറിയ വിലയ്ക്ക് കിട്ടും എന്നതാണ് ആകര്‍ഷണം. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഒരാള്‍ക്കു കഴിക്കാനുള്ള പൂരിയും സബ്ജിയും വെറും എട്ടു രൂപയ്ക്കു കിട്ടും. ഒരു ചായകൂടി കഴിച്ചാല്‍ പന്ത്രണ്ടുരൂപ. ചെറിയ ബഡ്ജറ്റില്‍ ജീവിക്കാന്‍ ഈ ഭക്ഷണം മതി. ഇങ്ങനെ കിട്ടുന്ന ആഹാരത്തില്‍ നല്ലൊരു പങ്ക് ഉരുളക്കിഴങ്ങായിരിക്കും. ബംഗാളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഉരുളക്കിഴങ്ങിനെക്കുറിച്ച് അങ്ങോട്ടു ചെന്ന് ആലോചിച്ചില്ലെങ്കിലും ഉരുളക്കിഴങ്ങ് ഇങ്ങോട്ടുവന്ന് അതിന്റെ കഥ പറഞ്ഞു...
READ » ആലുബിരിയാണിയുടെ കഥ
ഉഷ എസ്: കര്‍ഷകര്‍ക്കാണോ വ്യവസായികള്‍ക്കാണോ വിത്തിന്‍മേല്‍ അവകാശം? കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഈ ചോദ്യം ലോകത്ത് വലിയ തോതില്‍ ഉയര്‍ന്നുവരികയും ശക്തമായ ആഗോളചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. പരമ്പരാഗത കര്‍ഷകരെ സംബന്ധിച്ച് വിത്തെന്നത് കൈമാറി വളര്‍ത്താനും സൂക്ഷിക്കാനുമുള്ളതാണ്. ആ കൈമാറ്റത്തിലൂടെയാണ് വിത്തുകള്‍ വിദൂരസ്ഥലങ്ങളിലേയ്ക്ക് എത്തിയതും അവിടുത്തെ ഭക്ഷണരീതികളെ സ്വാധീനിച്ചതും. എന്നാല്‍ എണ്‍പതുകള്‍ മുതല്‍ വിത്തിന്റെമേലുള്ള അവകാശത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയുണ്ടായി. ഇത് ഹൈബ്രിഡ് വിത്തുകളുടെയും ജനിതകമാറ്റം വരുത്തിയ വിത്തുകളുടെയും വികസനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതാണ്. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ നിയമം ഉണ്ടാക്കുമ്പോള്‍ ഇതേറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ആയിരക്കണക്കിന് വര്‍ഷങ്ങളായി കര്‍ഷകര്‍ വികസിപ്പിച്ചെടുത്തു കൊണ്ടുവന്ന വിത്തുകള്‍ക്കുമേല്‍ വിത്തുകമ്പനികള്‍ അവകാശം സ്ഥാപിച്ചുകൂടാ എന്നും ഇത് എക്കാലത്തും പൊതുമേഖലയില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ നിലനില്‍ക്കണമെന്നും ഈ ചര്‍ച്ചകളില്‍ ധാരണയായെങ്കിലും പുതിയ വിത്തുകള്‍ വികസിപ്പിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും കമ്പനികള്‍ക്കും അവകാശം കൊടുക്കാന്‍ തീരുമാനമായി. ഇതിനെ ബൗദ്ധിക സ്വത്തവകാശം എന്ന് പറയുന്നു. അങ്ങനെയാണ് ഇന്ത്യയില്‍ ആദ്യമായി ഇതുമായി ബന്ധപ്പെട്ട ഒരു നിയമം PPVFR (Plant Variety Protection and Farmers Right Act 2001) ഉണ്ടാകുന്നത്.
ഉരുളക്കിഴങ്ങ് വിത്തിന്മേലുള്ള പെപ്സി കമ്പനിയുടെ കുത്തകാവകാശം റദ്ദാക്കിയ വിധിയുടെ പാശ്ചാത്തലത്തിൽ ഒരു വിശകലനം.
READ » ഉരുളക്കിഴങ്ങിന്റെ അവകാശികള്‍
നന്ദഗോപാല്‍ ആര്‍. മേനോന്‍: ഉരുളക്കിഴങ്ങ് ഒന്നേ ഉണ്ടായിരുന്നുള്ളു അറിവില്‍. ഒരു സ്വത്വമേണ്ടായിരുന്നുള്ളൂ ഉരുളക്കിഴങ്ങിന്. കടയില്‍ പോയാല്‍ ഏത്തപ്പഴവും പാളയംകോടനും, രസകദളിയും തരംതിരിച്ച്, പേരെടുത്തു ചോദിക്കുന്ന പോലല്ല. ഉരുളക്കിഴങ്ങ്... അത്രേയുള്ളൂ, അത്രേം മതി. യൂറോപ്പിലേയ്ക്ക് കുടിയേറി ആദ്യമായി ഡെന്മാര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഉരുളക്കിഴങ്ങ് വാങ്ങാന്‍ ചെന്നപ്പോള്‍ കഥ മാറി. മെഴുക്കുവരട്ടിയുണ്ടാക്കാന്‍ വേണ്ടിയാണ് ഉരുളക്കിഴങ്ങ്. പൊട്ടറ്റോ എന്നുചോദിച്ചപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഒരു ഷെല്‍ഫിലേക്ക് കൈചൂണ്ടി. നോക്കിയപ്പോള്‍ ഒന്നല്ല, നാലോ അഞ്ചോ തരം ഉരുളക്കിഴങ്ങുകള്‍. എല്ലാത്തിനും വെവ്വേറെ പേരും, ഓര്‍ഗാനിക്കും അല്ലാത്തതും. ചിലത് പ്ലാസ്റ്റിക് ബാഗില്‍, വേറെ ചിലത് ഒരു കൂമ്പാരമായി കൂട്ടിയിട്ടത്. എന്ത് എടുക്കണമെന്ന് ഒരു ധാരണയുമില്ല. മെഴുക്കുവരട്ടിയെന്നു പറഞ്ഞാല്‍ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ക്ക് തിരിയില്ല. വിശദീകരിച്ചു മെനക്കെടാന്‍ നിന്നില്ല, കൈയില്‍ കിട്ടിയ ഒരു ചെറിയ പായ്ക്കറ്റും വാങ്ങിപ്പോന്നു. കഴുകി വൃത്തിയാക്കി പുഴുങ്ങിയെടുത്തു. തൊലികളയാനെടുത്തപ്പോള്‍ ഉരുളക്കിഴങ്ങ് പൊടിഞ്ഞു, ചെറിയ ചെറിയ കഷ്ണങ്ങളായി. അമര്‍ത്തിയാല്‍ ഒരു പേസ്റ്റ് പരുവം. ഒടുക്കം ചോറും തൈരെന്നു പേര് നല്‍കിയ യോഗര്‍ട്ടും നാട്ടില്‍ നിന്ന് കൂടെക്കൊണ്ടുവന്ന അച്ചാറും കൂട്ടി കഴിച്ചു സമാധാനിച്ചു. പിന്നെയും ദിവസം കുറേ കഴിഞ്ഞാണ് കുഴമ്പുരൂപത്തില്‍ (puree) ഉണ്ടാക്കാനുള്ള ഉരുളക്കിഴങ്ങാണ് വാങ്ങിയതെന്ന് മനസ്സിലായത്. പൊരിയ്ക്കാനും, ചിപ്‌സുണ്ടാക്കാനും വേറെയിനമുണ്ട്. ഒന്നിനെ ഉദ്ദേശിച്ചു ഉണ്ടാക്കിയത് മറ്റൊന്നിനുപയോഗിച്ചാല്‍ മെനു വേറെ കരുതണമെന്ന് ഗുണപാഠം.
ഉരുളക്കിഴങ്ങിനെക്കുറിച്ചുള്ള ചില യൂറോപ്യൻ അനുഭവങ്ങൾ.
READ » അപ്പത്തിനും പൂരിക്കും കള്ളിനും ഒപ്പം; പിന്നെ യൂറോപ്പിലേക്കും...
വി. മുസഫർ അഹമ്മദ്: ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ ബേലതാറിന്റെ ‘ദി ടൂറിന്‍ ഹോഴ്‌സി'ലാണ് അടുത്ത കാലത്ത് ഉരുളക്കിഴങ്ങ് തിന്നുന്ന അച്ഛനെയും മകളെയും കണ്ടത്. പ്രകൃതിയുടെ വന്യതയില്‍, വരള്‍ച്ചയിലും പൊടിക്കാറ്റിലും ഒറ്റപ്പെട്ടുപോയ അച്ഛനും മകള്‍ക്കും പുഴുങ്ങിയ ഉരുളക്കിഴങ്ങല്ലാതെ മറ്റൊന്നും ഭക്ഷിക്കാനില്ല. അതില്‍ വിതറാന്‍ കുറച്ച് ഉപ്പ്, ചിലപ്പോള്‍ വീട്ടില്‍ തന്നെ വാറ്റിയ മദ്യം. ആ ചിത്രം ഇക്കഴിഞ്ഞ ഗോവ ചലച്ചിത്രമേളയില്‍ പനാജിയിലെ ഐനോക്‌സ് തീയേറ്ററിലെ ഇരുട്ടില്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ സ്വാഭാവികമായും വാന്‍ഗോഗിന്റെ ‘ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന വിഖ്യാത പെയിന്റിങ്ങും ഓര്‍മയിലേയ്ക്കു കടന്നുവന്നു. യൂറോപ്പിനെ സംബന്ധിച്ച് എക്കാലത്തും ഉരുളക്കിഴങ്ങ് അടിസ്ഥാന ഭക്ഷണമായിരുന്നു. അതുകൊണ്ടുതന്നെയാണ് അവരുടെ കലയിലും സാഹിത്യത്തിലും സിനിമയിലും ജീവനുള്ള ഒരു കഥാപാത്രമായി/കലാവസ്തുവായി ഈ കിഴങ്ങ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അരിയും ചോറും നമ്മുടെ കലയില്‍ പ്രത്യക്ഷപ്പെടുന്നതിന് സമാനമാണത്. വാന്‍ഗോഗ് ചിത്രത്തിലും ബേലാതാറിന്റെ സിനിമയിലും പട്ടിണിയെ അതിജീവിക്കാന്‍ മനുഷ്യരെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നായി ഉരുളക്കിഴങ്ങ് പ്രവര്‍ത്തിക്കുന്നു.
അയര്‍ലണ്ടില്‍ 1845-49 കാലത്തുണ്ടായ ഭക്ഷ്യക്ഷാമം (മാര്‍ക്‌സ് ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ) ഉരുളക്കിഴങ്ങ് ചെടിയിലും വേരുകളിലും പ്രത്യക്ഷപ്പെട്ട ഫംഗസ് (പൂപ്പല്‍) ബാധ മൂലമായിരുന്നു. ഉരുളക്കിഴങ്ങ് മഹാക്ഷാമം, കൊടിയ കഠിനകാലം എന്നാണ് ആ ഭക്ഷ്യക്ഷാമം ചരിത്രത്തില്‍ വിശേഷിക്കപ്പെടുന്നത്. നാലു വര്‍ഷക്കാലവും രോഗം മൂലം ഉരുളക്കിഴങ്ങ് വിള നശിക്കുകയായിരുന്നു. അയര്‍ലണ്ട് അതിന്റെ ചരിത്രത്തില്‍ അനുഭവിച്ച ഏറ്റവും വലിയ മഹാപ്രതിസന്ധികളിലൊന്നായിരുന്നു ഇത്. 168 വര്‍ഷങ്ങള്‍ക്കു ശേഷം 2013ലാണ് അയര്‍ലണ്ടിലെ ഉരുളക്കിഴങ്ങിനെ ബാധിച്ച ഫംഗസിനെ പൂര്‍ണമായും മനസ്സിലാക്കാന്‍ ശാസ്ത്രലോകത്തിന് സാധിച്ചത്.
ഇന്ത്യയില്‍ ഇത് കൃഷി ചെയ്യാന്‍ തുടങ്ങുന്നത് 17-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെയും 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയുമാണ്. കൊളോണിയില്‍ വിത്തുകളില്‍ ഒന്നായാണ് ഉരുളക്കിഴങ്ങ് ഇന്ത്യയിലെത്തുന്നത്. പോര്‍ച്ചുഗീസുകാര്‍ ഇതിനായി ആദ്യം ശ്രമിച്ചു. പക്ഷെ അവര്‍ക്കതില്‍ വിജയിക്കാനായില്ല. ഈസ്റ്റ് ഇന്ത്യ കമ്പനി 18-ാം നൂറ്റാണ്ടില്‍ കൊല്‍ക്കത്തയിലേക്ക് ഉരുളക്കിഴങ്ങ് വിത്തുകള്‍ കൊണ്ടുവന്നു. കര്‍ഷകരോട് കൃഷി ചെയ്യാനാവശ്യപ്പെട്ടു. അങ്ങനെ ഉരുളക്കിഴങ്ങ് ഇവിടേക്ക് പ്രവേശിച്ചു. 18-ാം നൂറ്റാണ്ടിനു മുമ്പുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന ചരിത്ര രേഖകളിലൊന്നും ഈ കൃഷിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണില്ല. മലബാര്‍ കുരുമുളക് യൂറോപ്പിലേക്ക് കടത്തിയവര്‍ അവരുടെ ഭക്ഷണശീലത്തിലെ പ്രധാന ഇനമായ ഉരുളക്കിഴങ്ങിന്റെ വിത്തുകള്‍ ഇവിടേക്ക് കൊണ്ടുവന്നു. കാലം ചെന്നതോടെ അതും ഒരിന്ത്യന്‍ അടിസ്ഥാന ഭക്ഷണമായി പരിവര്‍ത്തിപ്പിക്കപ്പെട്ടു.
READ » ഉരുളക്കിഴങ്ങേ, നീയൊരു ലോകസഞ്ചാരിയാണ്
വി.എസ്. സനോജ്: മലയാളികളില്‍ പലര്‍ക്കും പൊട്ടറ്റോ വിരുദ്ധത പൊതുവേയുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടിക്കാലം മുതലേ ഉരുളക്കിഴങ്ങ് വിരുദ്ധതയുണ്ടായത് ആ സ്വാധീനം കൊണ്ടായിരിക്കാം. ഉരുളക്കിഴങ്ങ് രുചിയോടുള്ള കുട്ടിക്കാല അതൃപ്തി ഒഴിവാക്കാനാവാതെ പോയി. ജീവിതം കാല്‍നൂറ്റാണ്ട് പിന്നിട്ട ശേഷം മാത്രമാണ് പൊട്ടറ്റോ വിരോധത്തില്‍ നിന്ന് വ്യതിചലനമുണ്ടായത്. അതായത് ഊണിനോ ചപ്പാത്തിക്കോ ഒരു മുട്ടക്കറി കിട്ടിയാല്‍ അതിലുള്ള ഉരുളകിഴങ്ങ് പ്ലേറ്റില്‍ ഒരറ്റത്ത് ഓരോ കഴിപ്പുകളിലും അവഗണിക്കപ്പെട്ട് കൂട്ടിയിടപ്പെട്ടുകൊണ്ടിരിക്കലായിരുന്നു പതിവ്. ഏത് കറി കിട്ടിയാലും ഉരുളകിഴങ്ങിന്റെ സ്ഥാനം ഇതായിരുന്നു. മുട്ട കഴിച്ചിരുന്ന വെജ് ആയിരുന്നു അക്കാലത്ത് എന്നതുകൊണ്ടാകാം. ഏറെക്കാലത്തിനുശേഷം ഉത്തരേന്ത്യന്‍ യാത്രകളാണ് പൊട്ടറ്റോയെ ഇഷ്ടപ്പെടാനുള്ള പ്രേരണയുണ്ടാക്കിയത്.
ലഖ്‌നൗവിലെയും ഓള്‍ഡ് ഡല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും തണ്ടൂരി കടകളില്‍ നിന്നോ തട്ടുകടകളില്‍ നിന്നോ പലതരം രസികന്‍ പൊട്ടറ്റോ ഇനങ്ങള്‍ പ്ലേറ്റിലേക്ക് വന്നു. ഉശിരന്‍ ചില്ലി പൊട്ടറ്റോയുടെ ലോകമായി ലഖ്‌നൗവിനെ കണ്ടുകിട്ടി. വിസ്‌കിക്കൂട്ടിന് കൂട്ടിനുപോലും താനൊരു നല്ല കൈസഹായമായിരിക്കും, നിങ്ങളൊന്ന് ട്രൈ ചെയ്യൂ എന്ന് ചില്ലി പൊട്ടറ്റോ പ്ലേറ്റുകള്‍ പറയാന്‍ തുടങ്ങി. യു.പി.യിലെയും കൊല്‍ക്കത്തയിലെയും ഗല്ലികളിലെ ദേശീരുചികളാണതിന് കാരണം. ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷത്തിനുശേഷമാണ് ജീവിതത്തില്‍ അത് സംഭവിച്ചത് എന്നുമാത്രം. ഇഷ്ടമായാല്‍ പിന്നെ ഒന്നും ഒരു മോശം അനുഭവമല്ലെന്ന ബോധ്യം കടന്നുവരുമല്ലോ. അതുതന്നെ പിന്നീട് സംഭവിച്ചു. ഫ്രഞ്ച് ഫ്രൈസും ചില്ലി പൊട്ടറ്റോയും തുടങ്ങി പലതരം വകഭേദങ്ങള്‍ ഭക്ഷണ മെനുവിലേക്ക് അതോടെ കേറിവന്നു. ഇത്തരം പൊട്ടറ്റോ നരേറ്റീവുകള്‍ പലര്‍ക്കുമുണ്ടാകാം.
READ » ഒരു പൊട്ടറ്റോ റിപ്പബ്ലിക്കിലെ രണ്ട് ഉപരാജ്യങ്ങള്‍
പി.പി. ഷാനവാസ്: തക്കാളിക്ക് സ്തുതിഗീതമെഴുതിയ പാബ്ലോ നെരൂദ പൂര്‍വവംശം ഒന്നായ ഉരുളക്കിഴങ്ങിനെ എന്തേ വിട്ടുകളഞ്ഞത്? ചിലിയുടെ ഡിസംബര്‍ തെരുവുകളില്‍ തക്കാളി തീര്‍ക്കുന്ന വേനലും വെളിച്ചവും പിടിച്ചെടുത്ത കവിത, ഇന്‍ക സംസ്‌കൃതി പുലര്‍ന്ന ഉരുളക്കിഴങ്ങിനെ വിട്ടുപോയതെന്തേ? മാച്ചുപിച്ചുവിന്റെ ഉയരങ്ങള്‍ തേടിപ്പോയ കവിക്ക്, ഈ പാതാള വര്‍ഗം എഴുതിയ മാനവമോചന കവിത കളഞ്ഞു പോയതെങ്ങനെ?
പൂര്‍വവംശം ഒന്നായ തക്കാളിയ്ക്കും ഉരുളക്കിഴങ്ങിനും വേറിട്ട കാവ്യജീവിതമുണ്ട്. അതോ ഉരുളക്കിഴങ്ങിനെപ്പറ്റി പറഞ്ഞുവെന്നാല്‍ യു.എ.പി.എ. ചുമത്തും എന്ന് ഭയന്നിട്ടാവുമോ കവി തക്കാളിയുടെ കോഡ് ഭാഷ ഉപയോഗിച്ച് ഉരുളക്കിഴങ്ങിനെക്കുറിച്ച് എഴുതിയത്? തക്കാളിയും ഉരുളക്കിഴങ്ങും നമ്മുടെ താഹയും അലനുമാണോ? അലന്റെ തക്കാളിച്ചന്തം. താഹയുടെ ഉരുളക്കിഴങ്ങിന്റെ പൗരാണികഭാവം. ഒന്ന് തെളിവിലും മറ്റേത് ഒളിവിലും എന്നാണോ? കമ്യൂണിസം എന്ന ഒരേ വിഷച്ചെടിയുടെ (ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും പൂര്‍വികന്‍ ഒരു വിഷച്ചെടിയാണ്) സന്താനപരമ്പര എന്ന നിലയില്‍ ഒന്ന് പാര്‍ലിമെന്ററി പാതയും മറ്റേത് വിപ്ലവമാര്‍ഗത്തിലും യാഥാക്രമം വലത് - ഇടത് വ്യതിയാനങ്ങള്‍ക്ക് വഴിപ്പെട്ടതാണോ? ദലിതരുടെ മാര്‍ക്‌സിസത്തില്‍ ദലിതരെ കാണാത്തതുപോലെ, ഒളിവിടമൊരുക്കിയ കോരനും വേലനും ചരിത്രത്തില്‍ കാണാതെപോയതുപോലെ, തക്കാളി നടത്തിയത് ഒരു സവര്‍ണ അട്ടിമറിയാണോ?
വാന്‍ഗോഗ് ആണ് അധഃകൃതരായ ഉരുളക്കിഴങ്ങിന് ഒരു കാന്‍വാസ് കൊടുത്തത്. അതിന് ചിത്രകാരന് ഒരു ജീവിതം തന്നെ പകരം കൊടുക്കേണ്ടിവന്നു. തൊഴിലാളികളോടും മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരോടുമുള്ള തന്റെ താദാത്മ്യത്തിന്റെ നിദര്‍ശനമായാണ് ‘ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന ചിത്രത്തെ അദ്ദേഹം സ്വയം കണ്ടത്. അതേ കാലത്താണ് മാര്‍ക്‌സ് മാനിഫെസ്റ്റോയും എഴുതുന്നത്. കത്തിയും മുള്ളും എന്നതിനുപകരം പരുക്കന്‍ കൈകള്‍ കൊണ്ട് ഉരുളക്കിഴങ്ങു തിന്നുന്ന മനുഷ്യരുടെ ശില്പസമാനമായ മുഖങ്ങളും പ്രേമം തിളങ്ങുന്ന കണ്ണുകളും ശരറാന്തലിന്റെ മുനിഞ്ഞുകത്തുന്ന ഗുഹാവെളിച്ചത്തില്‍ വിന്‍സെൻറ് ആവിഷ്‌കരിച്ചത്, അക്കാലത്ത് വാങ്ങാനാളില്ലാത്ത പെയിന്റിങ് ആയിരുന്നു എന്ന് അനിയന്‍ തിയോയുടെ സാക്ഷ്യമുണ്ട്. മാര്‍ക്‌സിന്റെ ശവമടക്കിന് പതിനൊന്നുപേര്‍ എന്ന കണക്ക് നോക്കുമ്പോള്‍, വാന്‍ഗോഗിന് യൂറോപ്യന്‍മാര്‍ നല്‍കിയ സ്വീകാര്യതയെ മനസ്സിലാക്കാവുന്നതേയുള്ളൂ. ആത്മനഷ്ടത്തെക്കുറിച്ച് ബിബ്ലിക്കല്‍ ഭാഷ മാര്‍ക്‌സ് മാനിഫെസ്റ്റോയില്‍ പ്രയോഗിക്കുംപോലെ, വാന്‍ഗോഗും ഹേഗ് സ്‌കൂളിന്റെ സ്വാധീനത്തില്‍ തന്റെ ക്യാന്‍വാസിന്റെ കമ്പോസിഷനില്‍ ഒരു റിലീജിയസ് അണ്ടര്‍ടോണ്‍ നിലനിര്‍ത്തിയിരുന്നു. അവസാന അത്താഴത്തിന്റെ ക്രിസ്തുസ്മൃതി. യൂറോപ്പില്‍ തൊഴിലാളിവര്‍ഗങ്ങള്‍ ഒരു സ്വാധീനശക്തിയായി മാറുന്നതിന്റെ സൂചകങ്ങളായിരുന്നു അവര്‍ക്ക് മാര്‍ക്‌സിനെപ്പോലെ ഒരു തത്വചിന്തകനെയും വാന്‍ഗോഗിനെപ്പോലെ ഒരു ചിത്രകാരനെയും കിട്ടിയത്. ഇരുവരും തങ്ങളുടെ വികാരവിക്ഷുബ്ധതകൊണ്ട് കുപ്രസിദ്ധരാണല്ലോ.
READ » ഉരുളക്കിഴങ്ങിന് ഒരു സ്തുതിഗീതം
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
Truecopy Webzine
Jun 20, 2022
8 minutes read
പി. പ്രേമചന്ദ്രന്‍
May 12, 2022
7.1 minutes Read