മറഡോണ എന്റെ വിളി കേട്ടു,
എന്നെ നോക്കി,
എനിക്കുറപ്പാണ്...
മറഡോണ എന്റെ വിളി കേട്ടു, എന്നെ നോക്കി, എനിക്കുറപ്പാണ്...
മൈതാനത്തെ ആള്‍ക്കൂട്ടത്തിന്റെ ഇരമ്പലുകള്‍ അയാളെ മത്തുപിടിപ്പിച്ചു കൊണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞതോടെ താന്‍ പരിശീലകനാണ് എന്നയാള്‍ മറന്നുപോയിത്തുടങ്ങി. ചെവിയില്‍ കളിച്ചു കയറിയ മൈതാനങ്ങളുടെ കടലിരമ്പങ്ങള്‍, കാലില്‍ ഹൃദയം പോലെ കൊണ്ടുനടന്ന പന്ത്, കണ്ണില്‍ ജീവിതം നല്‍കിയ പച്ചപ്പ്. അയാള്‍ അരികില്‍ നിന്നും കാലുകൊണ്ടൊരു പന്ത് തട്ടിയെടുത്തു. പതുക്കെ ആകാശത്തേക്കടിച്ചു. മൈതാനം മുഴുവന്‍ ഒരൊറ്റ ശബ്ദത്തോടെ അലറിവിളിച്ചു; മറഡോണാ...2010ല്‍, ജോഹന്നാസ്ബര്‍ഗില്‍ നടന്ന ലോകകപ്പില്‍ അർജൻറീനയുടെ പരിശീലകവേഷത്തിലെത്തിയ മറഡോണയെ കണ്ട അനുഭവം പങ്കിടുകയാണ് ലേഖകന്‍
26 Nov 2020, 09:26 AM
ജൂണ്‍ 12, 2010.
ദക്ഷിണാഫ്രിക്കയില്‍ ജോഹന്നാസ്ബര്‍ഗിലെ എലിസ്‌ബെര്‍ഗ് മൈതാനം.
ഫിഫ ലോകകപ്പ് അക്കൊല്ലം ദക്ഷിണാഫ്രിക്കയിലാണ്.
അര്‍ജന്റീനയും നൈജീരിയയും തമ്മിലാണ് മത്സരം.
മൈതാനത്തെ ഇരിപ്പിടം നിറഞ്ഞ് കാണികള്‍. ആര്‍പ്പുവിളികള്‍.
ലോകം മുഴുവന്‍ വിവിധ ഭാഷകളില്‍ ആര്‍ത്തുവിളിക്കുന്ന ഒരു സ്റ്റേഡിയം. അവര്‍ മുഴുവന്‍ തങ്ങളുടെ ആഹ്‌ളാദഭരിതമായ ശബ്ദങ്ങള്‍കൊണ്ട് അഭിവാദ്യം ചെയ്യുന്നത് ഒരു മനുഷ്യനെയാണ്. കാല്‍പ്പന്തില്‍ ഒരു ലോകത്തെ ഉരുട്ടിനടന്ന ഒരു തടിച്ചു കുറുകിയ മനുഷ്യനെ. അയാളാകട്ടെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു. ആ മൈതാനത്തുളള ഓരോ മനുഷ്യനെയും തന്നെയാണ് അയാള്‍ പ്രത്യഭിവാദ്യം ചെയ്യുന്നതെന്ന മട്ടില്‍ നോക്കി അയാള്‍ കൈവീശി ചിരിച്ചുകൊണ്ടിരുന്നു. അന്നേക്ക് ഭാരമേറിക്കൊണ്ടിരുന്ന തന്റെ ശരീരം ആയാസത്തോടെ വലിച്ചുവെച്ചാണെങ്കിലും പുല്‍മൈതാനത്തിന്റെ അരികില്‍ ഓടി നടന്നു.
അന്നേക്കയാള്‍ കളിക്കാരനായല്ല, പരിശീലകനായിരുന്നു. പക്ഷെ മൈതാനത്തെ ആള്‍ക്കൂട്ടത്തിന്റെ ഇരമ്പലുകള്‍ അയാളെ മത്തുപിടിപ്പിച്ചു കൊണ്ടിരുന്നു.
കുറച്ചുനേരം കഴിഞ്ഞതോടെ താന്‍ പരിശീലകനാണ് എന്നയാള്‍ മറന്നുപോയിത്തുടങ്ങി. ചെവിയില്‍ കളിച്ചു കയറിയ മൈതാനങ്ങളുടെ കടലിരമ്പങ്ങള്‍, കാലില്‍ ഹൃദയം പോലെ കൊണ്ടുനടന്ന പന്ത്, കണ്ണില്‍ ജീവിതം നല്‍കിയ പച്ചപ്പ്. അയാള്‍ അരികില്‍ നിന്നും കാലുകൊണ്ടൊരു പന്ത് തട്ടിയെടുത്തു. പതുക്കെ ആകാശത്തേക്കടിച്ചു. മൈതാനം മുഴുവന്‍ ഒരൊറ്റ ശബ്ദത്തോടെ അലറിവിളിച്ചു; മറഡോണാ...
തൊണ്ടപൊട്ടുമാറ് അലറിക്കൊണ്ട് മറഡോണ എന്റെ വിളി കേട്ടു എന്നാഹ്ളാദിച്ച അനേകായിരം കാണികള്‍ക്കിടയില്‍ രണ്ടു കുട്ടികളുണ്ടായിരുന്നു. അന്നേക്ക് വലുതായിപ്പോയ രണ്ടു കുട്ടികള്‍.
ലോകത്തിന്റെ ഇങ്ങേത്തലക്ക്, പൂട്ടിമറിച്ചിട്ട പാടത്ത് ഒരു മൂന്നാം നമ്പര്‍ പന്തുമായി കളിച്ചവര്‍. 1986-ലെ ലോകകപ്പ് കണ്ട് മറ്റനേകം സ്വന്തം നാട്ടുകാരെപ്പോലെ അര്‍ജന്റീന എന്ന കുലത്തിലേക്ക് ആജീവനാന്തം ചേര്‍ന്നവര്‍. ബ്രസീലുകാരും ജര്‍മ്മന്‍കാരുമായി പിന്നീട് ഓരോ നന്നാല് കൊല്ലം കൂടുമ്പോഴും ലോകമഹായുദ്ധങ്ങള്‍ നടത്തി വന്നവര്‍. ജോബെര്‍ഗിലെ മൈതാനത്ത് നിന്നലറിയ ആ വലിയ കുട്ടികളൊരാള്‍ ഞാനായിരുന്നു. മറ്റൊന്ന് എന്റെ ജ്യേഷ്ഠനും.
താന്‍ പന്തുതട്ടിയതോടെ ഇളകിമറിഞ്ഞ മൈതാനം മറഡോണയെ വീണ്ടും ഹരംപിടിപ്പിച്ചു. പന്തുകൊണ്ട് അഭ്യുയാസങ്ങള്‍ കാണിച്ചുകൊണ്ട്, തലയിലും മൂക്കിലുമൊക്കെ പന്ത് അനങ്ങാതെ നിര്‍ത്തി, നിലത്തു വീഴാതെ കാലില്‍ നിര്‍ത്തി അയാളൊരു പുതുക്കക്കാരനെപ്പോലെ ആഹ്‌ളാദിച്ചു.
പരിശീലകന്റെ വേഷം മറഡോണയ്ക്ക് പാകമാകുന്നതല്ലായിരുന്നു. മൈതാനത്തിറങ്ങുമ്പോള്‍ കാലിലേക്ക് ഇറങ്ങിവരുന്ന നൈസര്‍ഗികതയുടെ സൗന്ദര്യം പരിശീലകനാകാനുള്ള യോഗ്യതയല്ല. അത് കണക്കുകൂട്ടലുകളുടെയും കുശാഗ്രബുദ്ധിയുടെയും സാങ്കേതിത്തികവിന്റെയും ആസൂത്രണത്തിന്റെയും മേഖലയാണ്.

അലക്‌സ് ഫെര്‍ഗൂസനോ യോവാകീം ലോയോ പോലെ പ്രതിസന്ധികളില്‍ തളരാത്ത പരിശീലകനായിരുന്നില്ല അയാള്‍. അന്നത്തെ കളിയില്‍ അര്‍ജന്റീന ജയിച്ചു. പക്ഷെ ആ ലോകകപ്പില്‍ അവര്‍ നിരാശരായി മടങ്ങി. തനിക്ക് പാകമാകാത്ത കുപ്പായം പതിവ് കോലാഹലത്തോറെ മറഡോണ അഴിച്ചു വെച്ചു.
അന്ന് ആ മൈതാനത്തില്‍ മറഡോണക്കായി ഉയര്‍ന്ന വലിയ ബാനറുകളൊന്നില്‍ മറഡോണക്കൊപ്പം ഉണ്ടായിരുന്ന ചിത്രങ്ങള്‍ ചെഗുവേരയുടേതും നെല്‍സണ്‍ മണ്ടേലയുടേതുമായിരുന്നു. മറഡോണ ഒരു വിമോചകനായിട്ടായിരുന്നു ഗണിക്കപ്പെട്ടത്. പന്തുകളിയുടെ ചരിത്രത്തിലെ ഒരു അപൂര്‍വ ഗണത്തില്‍പ്പെട്ട ഒരാള്‍. പന്തുകളിയല്ലാതെ മറ്റൊന്നും അയാളില്‍ അനുകരിക്കാവുന്നതായി ഇല്ലാതെപ്പോയി.
എങ്കിലും അയാളെ തങ്ങളുടെ പ്രവാചകനായി ജനം തെരഞ്ഞെടുത്തു. അയാളുടെ എല്ലാ പിഴകളും അവര്‍ പൊറുത്തുകൊടുത്തു. യുഎസില്‍ നടന്ന 1994-ലെ ലോകകപ്പില്‍ നൈജീരിയക്കെതിരായ കളിക്കൊടുവില്‍ ഉത്തേജക മരുന്ന് പരിശോധനക്ക് മൈതാനത്തിനു പുറത്തുപോയ മറഡോണ പരിശോധനയില്‍ പരാജയപ്പെട്ട് ബയോനെസ് അയേഴ്‌സില്‍ തിരിച്ചെത്തിയപ്പോള്‍ അര്‍ജന്റീന അയാളെ ശപിച്ചില്ല. ഡീഗോ എന്ന് വിളിച്ച് ഒരു രാജ്യം തങ്ങളുടെ വഴിപിഴച്ച പ്രവാചകനായി വിതുമ്പി.
തെക്കേ അമേരിക്കയുടെ ഫുട്‌ബോള്‍ യൂറോപ്പിലേതുപോലെ സമ്പന്നമായിരുന്നില്ല. തെരുവുകളിലും ചവറുകൂനകള്‍ക്കിടയിലും പന്തുതട്ടിയാണ് ഇതിഹാസങ്ങള്‍ മൈതാനങ്ങളിലേക്ക് ഓടിക്കയറിയത്. മറഡോണയും വ്യത്യസ്തനായിരുന്നില്ല. തെരുവുകളിലെ ചെറുജോലികള്‍ക്കിടയില്‍ തട്ടിക്കളിച്ച കടലാസുപന്തുകളായിരുന്നു അയാളെയും സൃഷ്ടിച്ചത്.
യൂറോപ്പിന്റെ സമ്പന്നമായ ക്ലബ്ബ് ഫുടബോളിലേക്ക് ചേക്കേറിയതിനുശേഷം ബാഴ്സക്കുവേണ്ടി കളിച്ചെങ്കിലും മറഡോണ യൂറോപ്പിലെ മൈതാനം അടക്കിവാണതും ഗാലറികളെ ഉന്മാദത്തിലെത്തിപ്പിച്ചതും ഇറ്റലിയിലെ നപ്പോളിക്ക് കളിച്ചപ്പോഴാണ്. പക്ഷെ ഉന്മാദം പന്തില്‍ നിന്ന് രക്തത്തിലേക്ക് പടര്‍ത്താന്‍ തുടങ്ങി മറഡോണ. മയക്കുമരുന്നുപയോഗം ക്രമേണ മറഡോണയെ മൈതാനത്തു നിന്ന് തള്ളിനീക്കിക്കൊണ്ടിരുന്നു.
1994-ല്‍ അയാളുടെ ഫുട്‌ബോള്‍ ജീവിതം ഏതാണ്ടവസാനിച്ചു. പക്ഷെ പ്രവാചകന്‍ കാല്‍പന്തുകളുടെ മലമുകളില്‍ നിന്നും നൃത്തം ചെയ്തുകൊണ്ടിരുന്നു.
എതിരാളികളില്‍ നിന്നെന്ന പോലെ ജീവിതത്തിലും അയാള്‍ നിയന്ത്രണങ്ങളുടെയും വരകളുടെയും അപ്പുറത്തേക്ക് ഓടിക്കയറി. ഇംഗ്ലണ്ടിനെതിരെ മാത്രമല്ല ജീവിതം മുഴുവന്‍ പ്രവാചകനും ദൈവവും തന്‍ തന്നെയാണെന്ന് കരുതിയെങ്കിലും പതുക്കെപ്പതുക്കെ മയക്കുമരുന്നും വ്യക്തിജീവിതത്തിലെ തകര്‍ച്ചയും വിഷാദരോഗവുമെല്ലാമായി മറഡോണ മലമുകളില്‍ ഒറ്റയ്ക്കായിത്തുടങ്ങി. പന്തുകളിയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ അത്ഭുത ഗോളുകളൊന്ന് ഇംഗ്ലണ്ടിനെതിരെ അയാള്‍ നേടിയതും ഇതുപോലെ ഒറ്റയ്ക്കായിരുന്നു.
1986-ലെ മെക്‌സിക്കന്‍ ലോകകപ്പില്‍ മറഡോണ മൈതാനം ഭരിച്ചതിനുസമാനമായി പിന്നീടുള്ള ലോകകപ്പുകളില്‍ ആരുമുണ്ടായില്ല. എന്നിട്ടും ഒട്ടും ആഹ്‌ളാദത്തോടെയല്ലാതെ, അതലങ്ങളിലേക്കുള്ള വീഴ്ചയുടെ മുമ്പുള്ള തിരിഞ്ഞുനോട്ടം പോലെ മൈതാനത്തിലേക്ക് തിരിഞ്ഞുനോക്കാതെ ഉത്തേജകമരുന്നിന് പിടിക്കപ്പെട്ട് മറഡോണ കളി നിര്‍ത്തിപ്പോയി. ഉന്മാദത്തിന്റെ പ്രവാചകന്‍ അബോധത്തിന്റെ നിശാശാലകള്‍ക്ക് മുന്നില്‍ നക്ഷത്രങ്ങളെ നോക്കിക്കിടന്നു. തെക്കേ അമേരിക്കയുടെ വിമോചനരാഷ്ട്രീയം അയാളില്‍ ഇടക്കിടെ തിരനോക്കി.

കയ്യില്‍ ചെഗുവേര ചിത്രം പച്ചകുത്തിയും ഫിദല്‍ കാസ്ട്രോയെ കെട്ടിപ്പിടിച്ചും മറഡോണ തെക്കേ അമേരിക്കയുടെ പന്തുകളിയുടെ രാഷ്ട്രീയത്തെ സ്‌നേഹിച്ചു. നക്ഷത്രമാകാനുള്ള വഴികളില്‍ നിന്ന് മനുഷ്യന്റെ വീഴ്ചകളിലേക്ക് ആര്‍പ്പുവിളികളോടെ ഓടിക്കയറുകയായിരുന്നു മറഡോണ. എന്നിട്ടും അയാള്‍ പന്തുകളിയുടെ ആകാശങ്ങളിലേക്ക് ഏകാന്തമായ ഔന്നത്യത്തോടെ കയറിപ്പോകുന്നു.
എത്രയോ കാലം മലയാളി പന്തുകളിക്ക് പറഞ്ഞ പര്യായം മറഡോണ എന്നായിരുന്നു. മലയാളി മാത്രമല്ല ലോകത്തെ കോടിക്കണക്കിനായ മനുഷ്യര്‍. ഡീഗോ അര്‍മാന്‍ഡോ മറഡോണ; പന്തുകളി മൈതാനത്തെ ഒരു പന്തിന്റെ ഗതിവിഗതികള്‍ പോലെ അപ്രവചനീയമായ ഉന്മാദങ്ങള്‍ക്കും ധിക്കാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഭ്രാന്തിനും വിഷാദത്തിനും ശേഷം ആളൊഴിഞ്ഞ മൈതാനത്ത് ഏകാന്തമായി കാത്തിരുന്ന ഒരു പന്തിനെയെടുത്ത് ഒരു പുല്‍ക്കൊടിത്തുമ്പില്‍ ചവിട്ടി നക്ഷത്രങ്ങളിലേക്ക് കയറിപ്പോയ പ്രവാചകന്‍. ജൊഹന്നാസ്ബര്‍ഗിലെ മൈതാനത്തു നിന്ന് അയാള്‍ എന്റെ വിളി കേട്ടെന്നും എന്നെ നോക്കിയെന്നും എനിക്കുറപ്പാണ്.അല്ലാതെങ്ങനെ, അത്രയേറെ നമ്മളയാളെ സ്‌നേഹിച്ചിരുന്നില്ലേ!
മുസാഫിര്‍
Mar 01, 2021
3 minute read
പ്രമോദ് പുഴങ്കര
Feb 26, 2021
10 Minutes Read
പ്രമോദ് പുഴങ്കര
Feb 05, 2021
10 Minutes Read
ഡോ. ഉമര്‍ തറമേല്‍
Jan 21, 2021
15 Minutes Read
U Jayachandran
26 Nov 2020, 11:08 AM
കാൽപ്പന്തിൽ മാരഡോണയുടെ ലജ്ജാലേശമില്ലാത്ത (unabashed) ഒരു ഇരാധകൻറെ അഭിവാദ്യങ്ങൾ താന്കൾക്ക്,.പ്റമോദ് ! പോപ്പിനോട് %#*% the Pope എന്നു പറഞ്ഞപ്പോഴും ഡോപ്പിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടപ്പോഴും മാരഡോണയെ വെറുക്കുകയല്ല ഞങ്ങൾ ചെയ്തത്; അയാൾക്കു വേണ്ടി മാപ്പു പറയുകയാണ് ചെയ്തത്. മാരഡോണയെപ്പറ്റിയുള്ള ഏറ്റവും ഹ്റുദ്യമായ രണ്ട് tributes ഞാൻ കണ്ടത് "ട്റു കോപ്പി"യിലാണ്. നന്ദി.