118- A: വായടപ്പൻ നിയമത്തെ തോൽപിച്ച പ്രതിഷേധത്തിന്റെ വായ്ക്കുരവകൾ

കേരള പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് പിൻവലിക്കാൻ കേരള സർക്കാർ എടുത്ത തീരുമാനം കേരള സമൂഹത്തിന്റെ ഒരു പുതിയ സാധ്യതയിലേക്ക് വലിയ വാതിലുകൾ തുറക്കുന്നുണ്ട്. ഒരു ജനാധിപത്യ വിരുദ്ധ നിയമത്തെ, ആ നിയമം നിലവിൽ വന്നപ്പോൾ മുതൽ അതിശക്തമായ പ്രതിഷേധങ്ങളുയർത്തി കേരളീയ സമൂഹം നേരിട്ടു എന്നതാണത്. വായ്മൂടിക്കെട്ടാൻ ഉദ്ദേശിച്ച അതേ നവ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഈ എതിർപ്പ് സാധ്യമായത്. ഇത് മറ്റൊന്നുകൂടി കാണിക്കുന്നു; ഈ നവസാങ്കേതികവിദ്യ ജനാധിപത്യത്തിലെ പൗരഇടപെടലുകൾക്ക് ഉപയോഗിക്കാവുന്ന ഒന്നാക്കി മാറ്റിയെടുക്കാം. ജനാധിപത്യ സംവാദത്തിന്റെ പല മേഖലകളും അത് സമൂഹത്തിൽ തുറന്നുതരുന്നു

കേരള പൊലീസ് നിയമ ഭേദഗതി ഓർഡിനൻസിലൂടെ കൂട്ടിച്ചേർത്ത 118- A ഉപവകുപ്പ് കേരളത്തിന്റെ ജനാധിപത്യ സാമൂഹ്യ ഘടനയുടെ നേർക്കുനടന്ന ഏറ്റവും ഭീകരമായ ഭരണകൂട ആക്രമണങ്ങളിൽ ഒന്നായാണ് കരുതേണ്ടത്. വ്യക്തികൾക്കുനേരെ വിശിഷ്യ, സ്ത്രീകൾക്കുനേരെ ഓൺലൈൻ- സാമൂഹ്യ മാധ്യമങ്ങളിലൂടെ പലപ്പോഴും നടക്കുന്ന വ്യക്ത്യാധിക്ഷേപങ്ങളെ തടയാനെന്ന പേരിലാണ് ഈ നിയമഭേദഗതിയെന്ന സർക്കാർ വ്യാഖ്യാനം പറയുന്നതിനുമുമ്പേ തട്ടിപ്പിന്റെ തൊപ്പിയിട്ട ഒന്നാണ്.

എല്ലാ വിധത്തിലുള്ള ജനാധിപത്യ, രാഷ്ട്രീയ സംവാദങ്ങളെയും അടിച്ചമർത്തുന്നതിന് ഭരണകൂടം നടത്തുന്ന നഗ്നമായ ആക്രമണമാണ് ഈ നിയമഭേദഗതി. ഭരണഘടന ആർട്ടിക്കിൾ 19(1)(a ) പ്രകാരം ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികമായ പൗരാവകാശത്തെ അടിമുടി ഇല്ലാതാക്കുന്നതായിരുന്നു പുതിയ നിയമഭേദഗതി. അതുകൊണ്ടുതന്നെയാണ് കേരളീയ സമൂഹത്തിൽ വ്യാപകമായി ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഓർഡിനൻസിലൂടെയുള്ള നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കേണ്ടി വന്നത്.
എന്നാൽ അപ്പോഴും ഇത്തരത്തിലൊരു ഭരണകൂട പ്രവണതയുടെ ഭീഷണി നമ്മുടെ സമൂഹത്തിൽ അധികാരവർഗം നിതാന്തമായി നിലനിർത്തുന്നു എന്നത് പൗരജാഗ്രതയുടെ അലസമാകാൻ പാടില്ലാത്ത പ്രജ്ഞയെക്കുറിച്ചും നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്.

പുതിയ നിയമഭേദഗതി 118 A ഇങ്ങനെ പറയുന്നു: whoever makes, expresses, publishes or disseminates through any kind of mode of communication, any matter or subject for threatening, abusing, humiliating or defaming a person or class of persons, knowing it to be false and that causes injury to the mind, reputation or property of such person or class of persons or any other person in whom they have interest shall on conviction, be punished with imprisonment for a term which may extend to three years or with fine which may extend to ten thousand rupees or with both.

അതായത്, ഇന്നുമുതൽ നിങ്ങൾ മറ്റൊരാളായി നടത്തുന്ന സംഭാഷണങ്ങൾ പോലും പൊലീസിന് കേസെടുക്കാവുന്ന കുറ്റകൃത്യമായി മാറുന്നു. ഭരണകൂടത്തിനും അതിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കും അനുസൃതമായി മാത്രം സംസാരിക്കേണ്ട ബാധ്യത കൂടിയാണ് മുകളിൽ അടിച്ചേൽപ്പിക്കുന്നത്. ഈ നിയമഭേദഗതിയിൽ ഓരോ വാക്കും ആലോചനക്കുറവിന്റെയല്ല, അതിസൂക്ഷ്മമായ ഭരണകൂട ഭീകരതയുടെ ആലോചനകളിലൂടെ ഉരുത്തിരിഞ്ഞതാണ് എന്ന് നിസംശയം പറയാൻ കഴിയും.

2009-ലാണ് Information Technology Act ൽ കൊണ്ടുവന്ന ഭേദഗതിയിലൂടെ കോൺഗ്രസ് നേതൃത്വത്തിലുള്ള അന്നത്തെ UPA സർക്കാർ 66 A എന്ന വകുപ്പ് കൂട്ടിച്ചേർത്തത്. ഇന്നിപ്പോൾ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കിയ 118- A യുടെ ഏതാണ്ടൊരു പകർപ്പായിരുന്നു ആ നിയമം. 118- A അതിന്റെ പൂർവിക നിയമത്തെക്കാൾ ഭീകരമാണ് എന്നൊരു വ്യത്യാസം മാത്രമേയുള്ളു.

സുനിൽ പി ഇളയിടവും പ്രശാന്ത് ഭൂഷണും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്

അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഹനിക്കുന്നു എന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) (a) നൽകുന്ന സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്യം ആർട്ടിക്കിൾ 19(2) അനുസരിച്ചുള്ള നിബന്ധനകൾക്ക് അപ്പുറത്തായി അടിച്ചമർത്തുന്നു എന്നും കണ്ടാണ് സുപ്രീംകോടതി IT നിയമത്തിലെ 66 A ഭരണഘടനാവിരുദ്ധമെന്നു കണ്ട് റദ്ദാക്കിയത് (Shreya Singhal Vs Union of India 2015) . അതിനൊപ്പം, കേരള പൊലീസ് നിയമത്തിലെ 118 (d) എന്ന ഉപവകുപ്പും കോടതി ഇതേ കാരണം കാണിച്ച് റദ്ദാക്കി.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിശാല രൂപങ്ങളെ മാത്രമല്ല, സൂക്ഷ്മമായ വ്യക്തിസംവാദങ്ങളെയടക്കം അപകടത്തിലാക്കാൻ പോന്ന സാധ്യതയുണ്ട് ആ നിയമഭേദഗതിക്ക് എന്നാണ് കോടതി കണ്ടത്. ഇപ്പോൾ കേരള സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതിയാകട്ടെ പരാതിക്കാരൻ പോലുമില്ലാതെ ഏതു തരത്തിലുള്ള ‘കീർത്തിയുടെയും' (Reputation) അളവധികാരിയായി പൊലീസിനെ വെക്കുന്ന ഒന്നാണ്. പൊലീസ് വാസ്തവത്തിൽ ഒരു Extra -Judicial authority ആയി മാറുന്ന അപകടകരമായ കാഴ്ചയാണ് ഇവിടെ സംഭവിക്കുന്നത്.

പുതിയ നിയമഭേദഗതി defamation സംബന്ധിച്ച ഇതുവരെയുള്ള Jurisprudential interpretations ൽ വലിയ മാറ്റമാണ് ഉണ്ടാക്കുക. വ്യക്തികളുടെ മാത്രമല്ല, ഒരു വ്യക്തിക്ക് താൽപര്യമുള്ള മറ്റാളുകൾ, വിഭാഗങ്ങൾ എന്നിവ കൂടി ഇപ്പോൾ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു. ഇത് വളരെ കുഴപ്പം പിടിച്ച, ഒരു ജനാധിപത്യ സമൂഹത്തിലെ പൗരാവകാശങ്ങളുടെ സങ്കല്പനങ്ങളെ മാറ്റിമറിക്കുന്ന ഒന്നാണ്. പൗരൻ എന്നതിനുപകരം കുടുംബം എന്നും സംരക്ഷിക്കപ്പെടുന്ന ആശ്രിതർ എന്ന നിലക്കും ആളുകളെ മാറ്റിയെടുക്കുകയാണിത്.

ഓരോ വ്യക്തിയുടെയും അവകാശം എന്നതിന് പകരം മറ്റൊരാളുമായി ബന്ധപ്പെട്ടു ലഭിക്കുന്ന ഒന്നാകുന്നു ഇവിടെ പൗരാവകാശം എന്ന് വരും. കുടുംബം എന്ന സ്ഥാപനത്തെ മാനാപമാനത്തിന്റെ മാനകമാക്കി മാറ്റുന്നത് ഒരു പിന്തിരിപ്പൻ നടപടി കൂടിയാണ്. ആധുനിക നിയമവാഴ്ച്ച കുടുംബങ്ങൾക്കല്ല മാനവും അപമാനവും അവകാശവും നൽകുന്നത് വ്യക്തികളായ പൗരന്മാർക്കാണ്.

നിയമഭേദഗതിയുടെ മറ്റൊരു വലിയ ഭീഷണി ‘ഒരു വിഭാഗം ആളുകളുടെ' അവകാശത്തെക്കുറിച്ചാണ്. ഒരു വ്യക്തിക്ക് നേരിട്ട അപമാനത്തെക്കുറിച്ച് അയാൾക്കുള്ള പരാതിക്കപ്പുറം ഒരു വിഭാഗത്തിനെതിരായി എന്ന് ആരോപിക്കുന്ന അധിക്ഷേപങ്ങളെയോ അസത്യ വാർത്തകളെയോ ഒക്കെ കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ മറ്റു പല വകുപ്പുകളുമാണുള്ളത്. അത് Public order -നെ ഹനിക്കുന്നതോ വിവിധ സമുദായങ്ങൾക്കിടയ്ക്ക് സ്പർദ്ധ വളർത്തുന്നതോ മുതലായ വകുപ്പുകൾ അനുസരിച്ചാണ് കൈകാര്യം ചെയ്യപ്പെടുക.

എന്നാൽ 118- A പ്രകാരം ഒരു വിഭാഗം ആളുകളുടെ കീർത്തി മാനാപമാനങ്ങൾക്ക് വിധേയമായ, നിയമസാധുതയുള്ള ഒന്നായി മാറിയിരിക്കുന്നു. ലളിതമായി പറഞ്ഞാൽ പൊലീസുകാർ ഭരണകൂടത്തിന്റെ വേട്ടപ്പട്ടികളാണ് എന്ന് നിങ്ങളെഴുതിയാൽ അത് മതി 118- A പ്രകാരം നിങ്ങളെ അകത്താക്കാൻ.

ശ്രേയ സിംഗാൾ കേസിൽ കോടതി 66- A യും 118 (d) യും തള്ളിയത് ഇത്തരത്തിൽ വളരെ അവ്യക്തമായ രീതിയിൽ തയ്യാറാക്കുന്ന നിയമങ്ങൾ, കുറ്റത്തെയും അതിന്റെ അനുബന്ധ ഘടകങ്ങളെയുമൊക്കെ വളരെ ഉദാരമായ ഭരണകൂട വ്യാഖ്യാനങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്ന നിയമങ്ങൾ ആത്യന്തികമായി ജനാധിപത്യ വിരുദ്ധമായ ഒരു ഒരു സമൂഹത്തെയാണ് സൃഷ്ടിക്കുക എന്ന് കണ്ടുകൊണ്ടാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാധ്യമപ്രവർത്തകൻ ശശി കുമാറും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

ഇത്തരം നിയമങ്ങൾ കുറ്റകൃത്യങ്ങളെ നേരിടാനോ അല്ലെങ്കിൽ പരസ്യമായ രാഷ്ട്രീയ എതിർപ്പുകളെ തടവിലിടാനോ ഉദ്ദേശിക്കുക മാത്രമല്ല ചെയ്യുന്നത്. അത് സ്വയം നിയന്ത്രിക്കുന്ന (Self -Censored ) ആയ ഒരു പൗരസമൂഹത്തെ ഉണ്ടാക്കുന്നു എന്നുകൂടിയുണ്ട്. മുഷ്ടി ചുരുട്ടുന്നതിനു മുമ്പും വായ തുറക്കുന്നതിനു മുമ്പും പേനയെടുക്കുന്നതിനു മുമ്പും ലോക്കപ്പുകളെയും തടവറകളെയും കുറിച്ചാലോചിക്കേണ്ടിവരുന്ന ഒരു സമൂഹം ചിന്താശൈത്യത്തിൽ പുതഞ്ഞുപോകും. വരിതെറ്റാതെ നടക്കുകയും വരിതെറ്റിക്കുന്നവരെ ഒറ്റുകയും ചെയ്യുന്ന വിധേയന്മാരുടെ ഒരു സമൂഹമാണ്. അതോടെ ജനാധിപത്യം എന്ന സാമൂഹ്യഘടന ഏതാണ്ട് അപ്രത്യക്ഷമാവുകയും സമഗ്രാധിപത്യ ഭരണകൂടത്തിന്റെ രാഷ്ട്രീയ ധാർമ്മികത പൊതുസമൂഹത്തിന്റെ സാമാന്യബോധമായി മാറുകയും ചെയ്യും. ഇന്നത്തെ ഇന്ത്യയിൽ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം നടപ്പാക്കാൻ ശ്രമിക്കുന്നത് ഈ പ്രക്രിയയാണ്.

ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന മാനദണ്ഡമായ സ്വതന്ത്ര സംവാദങ്ങളെ ഇല്ലാതാക്കുന്നതിന് സംഘപരിവാർ ഭരണകൂടം ഇന്ത്യയിൽ നടപ്പാക്കുന്ന നിയമബാഹ്യ ഭീകരത ഇന്നിപ്പോൾ ഒരു സ്വാഭാവികതയായി മാറിയിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങൾ ഏതാണ്ട് എല്ലാം തന്നെ മോദി സർക്കാരിന്റെ ഉച്ചഭാഷിണികൾ മാത്രമാണ്. കോർപ്പറേറ്റ്- സംഘപരിവാർ-ഭരണകൂട കൂട്ടുകെട്ടിന്റെ മിശ്രണം വേർതിരിക്കാനാകാത്ത വിധത്തിൽ പൂർത്തിയാവുകയാണ്. ഈയൊരു നിർണായക പ്രതിസന്ധിയെ ഇന്ത്യയിലെ മതേതര, ഇടത്, ജനാധിപത്യ സമൂഹം എതിർക്കുന്നത് സാധ്യമായ എല്ലാ ആശയവിനിമ, സംവേദന മാധ്യമങ്ങളും ഉപയോഗിച്ചാണ്.

അത്തരത്തിലുള്ള ജനാധിപത്യ ചെറുത്തുനിൽപ്പുകളെ ഇല്ലാതാക്കുക എന്ന സംഘപരിവാറിന്റെ ഫാസിസ്റ്റ് ഭരണകൂട അജണ്ടയെ കേരളത്തിലേക്ക് നിയമസാധുത കൊടുത്ത് ആനയിക്കാനുള്ള ഒരു നിയമഭേദഗതി അടിയന്തരമായി നടപ്പാക്കാൻ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ പ്രേരിപ്പിച്ച ചോദന എന്തായാലും ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതല്ല.

ഒരു സമൂഹത്തിലെ പൗരാവകാശത്തെ ദൂരവ്യാപകമായ ബാധിക്കുന്ന ഇത്തരത്തിലൊരു നിയമഭേദഗതി നിയമനിർമ്മാണ സഭയിലും പൊതുസമൂഹത്തിലുമുൾപ്പെടെ വ്യാപകമായ ചർച്ചകൾക്ക് ശേഷം മാത്രം നടപ്പാക്കുക എന്ന പ്രാഥമിക ജനാധിപത്യ മര്യാദക്കുകൂടി എതിരായിരുന്നു സർക്കാരിന്റെ ഈ ഓർഡിനൻസ് നീക്കം. ആവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഒരു വഴിയാണ് ഓർഡിനൻസ് വഴിയുള്ള നിയമനിർമ്മാണം.

നിയമസഭാ ചേരാത്ത സാഹചര്യത്തിൽ അടിയന്തരമായി എന്തെങ്കിലും നിയമം ഉണ്ടാക്കേണ്ടതുണ്ട് എങ്കിൽ മാത്രമാണ് ഓർഡിനനസിന്റെ മാർഗം തെരഞ്ഞെടുക്കേണ്ടത്. എന്നാൽ എത്രയോ കാലമായി നമ്മുടെ നാട്ടിൽ സർക്കാരുകൾ, പ്രത്യേകിച്ചും കേന്ദ്ര സർക്കാരുകൾ ഓർഡിനൻസ് വഴിയുള്ള നിയമനിർമ്മാണം നിയമനിര്മാണസഭകളെ മറികടക്കാനുള്ള ഒരു എളുപ്പവഴിയായാണ് ഉപയോഗിച്ച് പോരുന്നത്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഇക്കാര്യത്തിൽ കുപ്രസിദ്ധി നേടിയിരുന്നു. എന്നാൽ ഒന്നാം മോദി സർക്കാർ അതിനെ മറികടന്നു. ഇരുപത്തെട്ട് ദിവസത്തിൽ ഒന്ന് എന്ന കണക്കിലാണ് ഒന്നാം മോദി സർക്കാർ ഓർഡിനൻസുകൾ പുറത്തിറക്കിയത്.

D.C. Wadhwa and Ors. v. State of Bihar and Ors. [(1987) 1 SCC 378] കേസിലെ വിധിയെ ഒന്നുകൂടി വിശദമാക്കിക്കൊണ്ട് സുപ്രീം കോടതിയോട് ഏഴംഗ ഭരണഘടനാബെഞ്ച് 2017-ൽ വീണ്ടും ഓർഡിനൻസുകൾ ജനാധിപത്യ വിരുദ്ധ സ്വഭാവം കൈവരിക്കുന്നതിനുള്ള സാദ്ധ്യതകൾ ചൂണ്ടിക്കാണിക്കുകയും അതിനു തടയിടാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. നിയമനിർമ്മാണ സഭകളെയും ജനാധിപത്യ ചർച്ചകളെയും ഒഴിവാക്കാനുള്ള ഒരു ഭരണകൂട തന്ത്രത്തെ, Constitutional fraud എന്നാണ് വ്യാഖ്യാനിക്കേണ്ടത്. ഇത്തരത്തിലൊരു ഓർഡിനൻസ് മാർഗം ഒരു ഇടതു സർക്കാർ ഉപയോഗിക്കുന്നു എന്നത് ഒട്ടും ആശാസ്യമല്ല. ആരുടെ കീർത്തിയാണ് ഇത്ര അടിയന്തരമായി സംരക്ഷിക്കേണ്ടത്!

Giorgio Agamben പറയുന്ന Permananet State of Exception എന്ന അവസ്ഥയുടെ മറ്റൊരു ഉദാഹരണം കൂടിയാണ് ഈ ഓർഡിനനൻസ് രാജൂം ഇത്തരം നിയമങ്ങളും. നിയമവാഴ്ചയെ സംരക്ഷിക്കാൻ നിയമബാഹ്യമായ അധികാരങ്ങൾ ഭരണകൂടത്തിനുണ്ടാവുക എന്ന സമഗ്രാധിപത്യ ഭരണകൂട നിർമ്മിതിയാണിത്.
ഈ ഓർഡിനൻസ് പിൻവലിക്കാൻ കേരള സർക്കാർ ഇപ്പോഴെടുത്ത തീരുമാനം കേരള സമൂഹത്തിന്റെ ഒരു പുതിയ സാധ്യതയിലേക്ക് വലിയ വാതിലുകൾ തുറക്കുന്നുണ്ട്.

ഒരു ജനാധിപത്യ വിരുദ്ധ നിയമത്തെ, ജനങ്ങളുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ പൊലീസ് സംവിധാനത്തിന്റെ ഇഷ്ടാനിഷ്ടങ്ങളിലേക്ക് വിട്ടുകൊടുക്കുന്ന ഒരു നിയമത്തെ ആ നിയമം നിലവിൽ വന്നപ്പോൾ മുതൽ അതിശക്തമായ പ്രതിഷേധങ്ങളുയർത്തിക്കൊണ്ട് കേരളീയ സമൂഹം നേരിട്ടു എന്നതാണിത്. ഏതു തരത്തിലുള്ള മാധ്യമത്തെയാണോ അത് വായ്മൂടിക്കെട്ടാൻ ഉദ്ദേശിച്ചത് അതെ സംവേദനോപാധികളിലൂടെയാണ് ഈ എതിർപ്പ് സാധ്യമായതും. നവ സാമൂഹ്യ മാധ്യമങ്ങളാണ് 118- A എന്ന ജനാധിപത്യ വിരുദ്ധ നിയമത്തിനെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോയത്.

ഇത് മറ്റൊന്നുകൂടി കാണിക്കുന്നുണ്ട്. ഈ നവസാങ്കേതികവിദ്യ ജനാധിപത്യത്തിലെ പൗര ഇടപെടലുകൾക്ക് ഉപയോഗിക്കാവുന്ന ഒന്നാക്കി മാറ്റിയെടുക്കാം എന്ന് കൂടിയാണത്. ഈ വിഷയത്തിൽ അഭിപ്രായമുള്ള ഓരോരുത്തർക്കും അത് പ്രകടിപ്പിക്കാനും മറ്റുള്ളവരെ അറിയിക്കാനും കഴിയുന്ന വിധത്തിൽ ജനാധിപത്യ സംവാദത്തിന്റെ പല മേഖലകളും അത് നമ്മുടെ സമൂഹത്തിൽ തുറക്കുന്നുണ്ട്.

ഈ നിയമഭേദഗതി ഏതുതരം സംവാദങ്ങളെയാണോ ഇല്ലാതാക്കാൻ ശ്രമിച്ചത്, അതെതരം സംവാദ വ്യവഹാരങ്ങളിലൂടെയാണ് രണ്ടു ദിവസം കൊണ്ട് ഒരു സർക്കാരിനെക്കൊണ്ട് ഒരു ജനാധിപത്യ വിരുദ്ധ ഓർഡിനൻസ് കേരള സമൂഹം പിൻവലിപ്പിച്ചത്.

അധികാരത്തിനെതിരായ നിരന്തരമായ സമരമാണ് ജനാധിപത്യം. ആളനക്കമില്ലാത്ത ചിന്താശൈത്യം ബാധിച്ച ശാന്തത ജനാധിപത്യവിരുദ്ധമാണ്. ഒട്ടും ശാന്തമല്ലാത്ത, അസ്വസ്ഥമായ സമൂഹം മാത്രമേ നീതിക്കു വേണ്ടിയുള്ള അന്വേഷണങ്ങളെ സാധ്യമാക്കുകയുള്ളു. കേരളം ഇപ്പോഴും അത്തരത്തിലൊരു അന്വേഷണത്തിനുള്ള സമര സാദ്ധ്യതകൾ നിലനിർത്തുന്നു എന്നുതന്നെയാണ് 118- A പിൻവലിപ്പിച്ച ജനാധിപത്യ പൗരാവകാശ ഇടപെടൽ സൂചിപ്പിക്കുന്നത്.

Comments