മേയർ ബീന ഫിലിപ്പും
എള്ളും പൂവും സഹായവിലയ്ക്ക്
നൽകുന്ന സി.പി.എമ്മും
മേയർ ബീന ഫിലിപ്പും എള്ളും പൂവും സഹായവിലയ്ക്ക് നൽകുന്ന സി.പി.എമ്മും
പ്രശ്‌നം കോഴിക്കോട് മേയറില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല എന്നും രോഗഗ്രസ്തമായ പാര്‍ട്ടി ശരീരത്തിന്റെ തുള്ളിമറിയലുകളാണ് ഇതെല്ലാമെന്നും മനസിലാക്കാത്തിടത്തോളം ഇതെല്ലാം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
8 Aug 2022, 04:26 PM
കുട്ടികള്‍ക്ക് ഉണ്ണിക്കണ്ണന്മാരാകാം എന്നും പിന്നെയൊരു മയില്‍പ്പീലി ചൂടിച്ചാല്‍ ശ്രീകൃഷ്ണനാകാം എന്നും ശേഷം ധര്‍മ്മസംസ്ഥാപനത്തിനായി അവതാരമാകാമെന്നുമുള്ള ഒരു രാഷ്ട്രീയസാധ്യതയാണ് ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണലീല. അങ്ങനെയുള്ള ഉണ്ണിക്കണ്ണന്മാരെ ഉണ്ടാക്കിയെടുക്കാന്‍ യശോദമാരെ ആവശ്യമുണ്ട്. ആ രാഷ്ട്രീയസാധ്യതയുടെ പരിപാടികളാണ് നടത്തുന്നതെന്ന് ബാലഗോകുലം മറച്ചുവെക്കാറുമില്ല. എന്നാല്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുകയും വേദിക്കൊത്ത് പ്രസംഗിക്കുകയും ചെയ്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, ബാലഗോകുലം ആര്‍. എസ്. എസ് പോഷകസംഘടനയാണ് എന്ന് കരുതിയില്ലെന്നു പറയുമ്പോള്‍, ഹിന്ദുത്വ രാഷ്ട്രീയം എത്ര സ്വാഭാവികമാക്കപ്പെട്ടിരിക്കുന്നു എന്ന അപകടമാണ് കാണാനാകുന്നത്.
കോഴിക്കോട് മേയര്‍ക്ക് താന്‍ ചെയ്തതില്‍ ഒരപകടവുമില്ല എന്നും ഇതിനെയൊക്കെ വളച്ചൊടിക്കുകയാണെന്നും താന്‍ പങ്കെടുത്ത പരിപാടിയും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും വളരെ നിഷ്‌ക്കളങ്കമാണെന്ന് തോന്നുന്നതും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സ്വാഭാവികവത്കരണത്തിന്റെ വിജയമാണ്. എത്രയോ പതിറ്റാണ്ടുകള്‍ ഈ സാംസ്‌കാരിക നിഷ്‌ക്കളങ്കതയുടെയും മതധാര്‍മ്മികതയുടെയും വിത്തെറിഞ്ഞുമുളപ്പിച്ചാണ് ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ രാഷ്ട്രീയാധികാരത്തിനുള്ള വിളവെടുക്കാനിറങ്ങുന്നത്. ഈ രാജ്യം മുഴുവനും സംഘപരിവാറിനെക്കുറിച്ചും അതിന്റെ വിവിധ രൂപങ്ങളിലുള്ള സാമൂഹ്യ, രാഷ്ട്രീയ സംഘങ്ങളെക്കുറിച്ചും കഴിഞ്ഞ മൂന്നു പതിറ്റാണ്ടെങ്കിലുമായി നിരന്തരം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ, സി.പി.എം മേയര്‍ക്ക് ബാലഗോകുലം ഒരു ബാലലീലയാണെന്നും തുളസിമാലയുടെ ലാളിത്യമാണവർക്ക് എന്നും തോന്നുന്നത് മേയറുടെ രാഷ്ട്രീയബോധത്തിന്റെ പ്രശ്‌നം മാത്രമല്ല, മതയാഥാസ്ഥിതികത്വത്തിനും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇത്തരം മതബദ്ധ പ്രതിനിധാനങ്ങള്‍ക്കും എതിരെ എന്ത് നിലപാടെടുക്കണം എന്നതില്‍ അവസരവാദപരമായ ചാഞ്ചാട്ടം കാണിക്കുന്ന സി. പി. എമ്മിന്റെ രാഷ്ട്രീയസന്ദിഗ്ധാവസ്ഥ കൂടിയാണ്.

ഹിന്ദുത്വ വര്‍ഗീയതയുടെ മതബദ്ധമായ പ്രചാരണങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന് മതേതര, വര്‍ഗ രാഷ്ട്രീയത്തിന് അംഗീകരിക്കാനാകാത്ത എളുപ്പവഴിയാണ് സി. പി. എം സ്വീകരിച്ചത്. അതിന്റെ ഭാഗമായാണ് മതേതര യോഗയുടെ പ്രചാരണ പരിപാടികള്‍ പാര്‍ട്ടി ഏറ്റെടുത്തതും ശ്രീ എം എന്ന ആത്മീയഗുരുവിന് സര്‍ക്കാര്‍ ഭൂമി സൗജന്യമായി നല്‍കി ആദരിച്ചതുമൊക്കെ. അതിന്റെ ഭാഗമായാണ് സി. പി. എം നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്. ഇത് വാസ്തവത്തില്‍ സംഘപരിവാറിന്റെ പണി എളുപ്പമാക്കുകയായിരുന്നു. പീലിത്തിരുമുടി വെച്ച, വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണനിലൂടെ മാത്രമേ വർണാശ്രമധര്‍മം സംരക്ഷിക്കാന്‍ യുദ്ധോത്സുകനായ അവതാര കൃഷ്ണനിലേക്ക് ആളുകളെ കൊണ്ടുപോകാനാകൂ എന്ന് സംഘപരിവാറിനറിയാം. മര്യാദാപുരുഷോത്തമനായ ശ്രീരാമനിലൂടെ മാത്രമേ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആക്രമണോത്സുക ശ്രീരാമനിലേക്ക് പോകാനാവൂ.
നിങ്ങളുടെ കളികള്‍ നിങ്ങളെക്കാള്‍ മിടുക്കോടെ എതിരാളികള്‍ കളിക്കാന്‍ ശ്രമിക്കുമ്പോള്‍, നിങ്ങളുടെ പാട്ടുകള്‍ നിങ്ങളെക്കാള്‍ ഉച്ചത്തില്‍ എതിരാളികള്‍ പാടുമ്പോള്‍, നിങ്ങളുടെ കഥകള്‍ കൂടുതല്‍ മിഴിവോടെ മറ്റുള്ളവര്‍ പറഞ്ഞുഫലിപ്പിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ സ്വീകാര്യനാവുകയാണ്. പിന്നെയുള്ള തര്‍ക്കം ആരാണ് കൂടുതല്‍ സ്വീകാര്യന്‍ എന്നതാണ്.
ഹിന്ദുത്വ മതബിംബങ്ങള്‍ സ്വാഭാവികമായി സമൂഹത്തിന്റെ സാംസ്‌കാരിക അടയാളങ്ങളായി മാറുന്നു എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഒരു മതേതര സമൂഹത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അത്തരത്തിലൊരു ബിംബനിര്‍മ്മിതി ഉണ്ടായിക്കൂടാ. മറിച്ചാവുന്നതുകൊണ്ടാണ് സരസ്വതിയും വിദ്യയും അത്രയേറെ സ്വാഭാവികമായി മതേതര സമൂഹത്തില്‍ ചേര്‍ന്നിരിക്കുന്നു എന്ന് മേയര്‍ക്ക് തോന്നുന്നത്. ആളുകള്‍ക്ക് വിദ്യയുമായും അറിവുമായും ബന്ധപ്പെടുത്തി സരസ്വതിയെ ആരാധിക്കാനോ അത്തരം പ്രതീകാത്മക പരിപാടികള്‍ നടത്താനോ ഒന്നും തടസമുണ്ടാകേണ്ടതില്ല. എന്നാല്‍ അതൊരു മതേതര സമൂഹത്തിന്റെ അറിവ് സങ്കല്‍പ്പനമല്ല. മേയര്‍ മാത്രമല്ല, മതേതര സമൂഹത്തിലെ ഭരണാധികാരികളാരും മതപരിപാടികളിലോ മതാബദ്ധമായ പരിപാടികളിലോ പങ്കെടുക്കാതിരിക്കലാണ് ഉചിതം. എന്നാല്‍ പാര്‍ലമെൻറ് നിര്‍മ്മാണത്തിന് ബ്രാഹ്മണര്‍ പൂജ നടത്തുകയും അതില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയും ചെയ്യുന്നൊരു കാലത്ത് ബാലഗോകുലത്തിന്റെ നിഷ്‌ക്കളങ്കത സ്വാഭാവികതയായി തോന്നുന്നുവെന്നത് അപകടകരമായ രാഷ്ട്രീയധാരണയാണ്.
എങ്ങനെയാണ് മതാചാരങ്ങളെയും അന്ധവിശ്വാസങ്ങളേയും കമ്യൂണിസ്റ്റുകാര്‍ സമീപിക്കേണ്ടത് എന്നതിലെ അതിഗുരുതരമായ ധാരണാപ്പിശകിന്റെ ഉദാഹരണമായിരുന്നു കര്‍ക്കടക വാവുബലി സംബന്ധിച്ച് സി. പി. എം നേതാവ് പി. ജയരാജന്‍ സമൂഹമാധ്യമങ്ങളില്‍ എഴുതിയിട്ട കുറിപ്പ്. അന്ധവിശ്വാസത്തെയും മതബദ്ധ ആചാരങ്ങളേയും ജീർണതയായിത്തന്നെയാണ് കമ്യൂണിസ്റ്റുകാര്‍ കാണേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ യുക്തിവാദികളുടെ നിലപാടല്ല കമ്യൂണിസ്റ്റുകാര്‍ക്കുള്ളത്. ഇത്തരം പ്രവണതകളെയും ആചാരബാധ ലോകത്തെയും അതിന്റെ സാമ്പത്തിക- സാമൂഹ്യ- രാഷ്ട്രീയ ഘടകങ്ങളുടെയും ചരിത്രത്തിന്റെയും പശ്ചാത്തലത്തില്‍ കാണുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിശാലമായ രാഷ്ട്രീയസമരത്തിന്റെ ഭാഗമായി വിശ്വാസികള്‍കൂടി പങ്കാളികളാകുന്ന സമരങ്ങള്‍ നടത്തുമ്പോഴും നിലവിലുള്ള അധികാരബന്ധങ്ങളെ നിലനിര്‍ത്താന്‍ മതസ്ഥാപനങ്ങള്‍ നടത്തുന്ന പിന്തിരിപ്പന്‍ പങ്കിനെ നിരന്തരം ആക്രമിക്കുകയും തുറന്നുകാട്ടുകയും വേണം. ഒപ്പം, ജനങ്ങളെ അവരുടെ രാഷ്ട്രീയസമരങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടുന്ന അന്ധവിശ്വാസജഡിലമായ ബോധത്തെ അടിമുടി മാറ്റാനുള്ള ശ്രമം സമരമായി നടത്തുകയും വേണം. ഇതിനുപകരം ബലിയിടലാണെങ്കില്‍ എള്ളും പൂവും സഹായവിലയ്ക്ക് നല്‍കുന്ന പീടികകള്‍ തുറയ്ക്കുകയല്ല ഇടതുപക്ഷ രാഷ്ട്രീയം.

ഇടതുപക്ഷ സാംസ്‌കാരിക രാഷ്ട്രീയം എന്താണെന്നത് സംബന്ധിച്ച ഏറ്റവും പ്രതിലോമകരമായ സന്ദേശങ്ങളാണ് ഉണ്ടാകുന്നത്. സ്ത്രീവിരുദ്ധതയുടെയും സവര്‍ണ ആണധികാര ഹുങ്കിന്റെയും നിരന്തരസൃഷ്ടികള്‍ ഉണ്ടാക്കിവിട്ട ഒരാളെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ അവരുടെ ചലച്ചിത്രനയം നടപ്പാക്കാന്‍ കണ്ടെത്തിയത്. അതെന്ത് രാഷ്ട്രീയമാണ് എന്നുപോലും ചോദിക്കാതെ ബാക്കിയുള്ള പദവികള്‍ വീതം വെക്കുമ്പോള്‍ ഞങ്ങളും ഞങ്ങളുമുണ്ട് എന്ന പതിഞ്ഞ അപേക്ഷകള്‍ മാത്രമായിരുന്നു കേട്ടുകൊണ്ടിരുന്നത്. അധികാരത്തിന്റെ ന്യായങ്ങളല്ലാതെ മറ്റൊരു രാഷ്ട്രീയവുമില്ലാത്ത സംഘടനകള്‍ പിന്തിരിപ്പന്‍ സാമൂഹ്യവ്യവസ്ഥയുടെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധങ്ങളാണ് മാറും.
കേരളത്തില്‍ മതേതരവിരുദ്ധമായ രാഷ്ട്രീയത്തെ സാര്‍വ്വലൗകികമായി സ്വീകാര്യമാകുന്ന ഒന്നാക്കി മാറ്റുന്നതില്‍ ഇടതുപക്ഷത്തേക്കാളൊക്കെ എത്രയോ മുകളിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ മുന്നണിയുടെ സംഭാവന. അതവരുടെ പതിവ് രാഷ്ട്രീയമാണ് എന്നതുകൊണ്ടാണ് അത് ചര്‍ച്ചയാകാത്തത്. സംഘപരിവാറിനൊപ്പം നിന്ന് ശബരിമല ലഹളക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രാഷ്ട്രീയമുന്നണി നടത്തിയ ഹിന്ദുത്വ, മതയാഥാസ്ഥിതിക സമരങ്ങള്‍ കേരളത്തിന്റെ മതേതര സാമൂഹ്യബോധത്തിനും ഘടനയ്ക്കും ഏല്‍പ്പിച്ച ആഘാതങ്ങള്‍ ചെറുതല്ല. ഇതേ വലതുപക്ഷബോധത്തെ തൃപ്തിപ്പെടുത്തുകയാണ് ഇടതുപക്ഷത്തിന്റെ അടവ് എന്ന് വരുമ്പോഴാണ് ബാലഗോകുലം ഒരു ഗോപാലലീലയാണെന്ന് തെറ്റിദ്ധരിക്കുന്ന മേയര്‍മാര്‍ സി. പി. എമ്മിനുണ്ടാകുന്നത്. ഇടതുമുന്നണിയില്‍ ഓര്‍ത്തഡോക്‌സ് എം. എല്‍.എയും മന്ത്രിയുമൊക്കെയായി നിയമനം ലഭിക്കുന്ന രാഷ്ട്രീയ സാഹചര്യം അങ്ങനെയാണുണ്ടായത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സകല സാമുദായിക നേതാക്കന്മാരെയും കണ്ടുവണങ്ങി വോട്ടുചോദിക്കുന്ന സ്ഥാനാര്‍ത്ഥി ഇടതുമുന്നണിക്കുണ്ടായത് അങ്ങനെയാണ്. മതവും ജാതിയും തിരിച്ച് വോട്ടുചോദിക്കാന്‍ അതാത് മത, സമുദായങ്ങളില്‍പ്പെട്ട മന്ത്രിമാരും എം. എല്‍. എമാരും തൃക്കക്കാരയില്‍പ്പോയ തെരഞ്ഞെടുപ്പ് തന്ത്രം അങ്ങനെയാണ് രൂപപ്പെടുന്നത്. അതായത് കോഴിക്കോട് മേയര്‍ ഒരു തുടര്‍ച്ചയാണ് എന്നാണ്.
കേരളത്തില്‍ നമ്മള്‍ കുട്ടികളെ പരിപാലിക്കുന്നത് വളരെ മോശമായാണെന്നും എന്നാല്‍ ഉത്തരേന്ത്യയില്‍ അങ്ങനെയല്ലെന്നും മേയര്‍ പറയുന്നതൊക്കെ സാമാന്യവത്കരണങ്ങളില്‍ അഭിരമിക്കുന്നതിന്റെ ദുരന്തം എന്നേ പറയാനാകൂ. ജാതിയിലും മതത്തിലും വേര്‍പെട്ട വീടുകള്‍ക്കുള്ളിലേക്ക് ഏതു കുട്ടിയാണ് ഓടിക്കയറി ഭക്ഷണം കഴിച്ച് ഉണ്ണിക്കണ്ണന്മാരായി പുറകില്‍ നിന്നുമുയരുന്ന ഗോപികാദണ്ഡകം കേട്ട് കണ്ണിറുക്കി കള്ളച്ചിരിച്ചിരിച്ചു കടന്നുപോകുന്നത്! ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ളിലെ നേതൃത്വത്തിന്റെ രാഷ്ട്രീയബോധം ഇതൊക്കെയാണെന്നത് ഇടവേളകളില്ലാതെ വെളിപ്പെടുന്നുണ്ട്. ബാലഗോകുലത്തിന്റേതായ മനസിലേക്ക് അമ്മമാര്‍ എത്തണമെന്നാണ് മേയര്‍ ആഹ്വാനം ചെയ്യുന്നത്. അതുതന്നെയാണ് സംഘപരിവാറും ആവശ്യപ്പെടുന്നത്.
മേയറുടെ നടപടിയെ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി തള്ളിക്കളഞ്ഞിട്ടുണ്ട്. അത്രയും നല്ലത്. പക്ഷെ പ്രശ്‌നം കോഴിക്കോട് മേയറില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല എന്നും രോഗഗ്രസ്തമായ പാര്‍ട്ടി ശരീരത്തിന്റെ തുള്ളിമറിയലുകളാണ് ഇതെല്ലാമെന്നും മനസിലാക്കാത്തിടത്തോളം ഇതെല്ലാം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
എ. എ. റഹീം
Jan 24, 2023
3 Minutes Read
കെ.പി. നൗഷാദ് അലി
Jan 10, 2023
7 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read