മാസത്തില്‍
ഒരമ്പത് രൂപയല്ലേ...
കൊടുത്തേക്കാംന്ന്!
മാസത്തില്‍ ഒരമ്പത് രൂപയല്ലേ... കൊടുത്തേക്കാംന്ന്!
1 Sep 2020, 03:31 PM
ഓര്‍ക്കുന്നുണ്ടാവും, കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ പതിനാല് ജില്ലകളില്‍ ചുരുങ്ങിയത് 12 ജില്ലയിലെങ്കിലും പ്രധാനപ്പെട്ട നഗരങ്ങളില്‍ കുമിഞ്ഞു കൂടുന്ന മാലിന്യക്കൂമ്പാരത്തിനെതിരെ, അതുണ്ടാക്കുന്ന സാമൂഹിക, സാമ്പത്തിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെതിരെ ജനങ്ങള്‍ സമരം ചെയ്തിരുന്നു. കേന്ദ്രീകൃത മാലിന്യസംസ്‌കരണത്തിന്റെ പ്രശ്‌നങ്ങള്‍ നല്ലതുപോലെ അനുഭവിച്ച ജനവിഭാഗം കേരളത്തിലുണ്ട്. അത് കൊണ്ടാണ് വികേന്ദ്രീകൃതമാലിന്യ സംസ്‌കരണമാണ് കേരളത്തിന് കൂടുതല്‍ അഭികാമ്യം എന്ന് ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ വിശ്വസിച്ചത്. നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആദ്യം ചെയ്തത് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം കേരളത്തില്‍ ഒരു നയമായി സ്വീകരിക്കുക എന്നതാണ്. ശുചിത്വ മിഷന്‍/ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വൃത്തിയായി നടത്താന്‍ ശ്രമിക്കുന്നുമുണ്ട്. നഗര സഭകളെക്കാള്‍ ഭംഗിയായി ഗ്രാമ പഞ്ചായത്തുകള്‍ ഇത്തരം പ്രവര്‍ത്തികള്‍ വൃത്തിയായി ചെയ്തു വരുന്നു.
പക്ഷെ അതിന്റെ ഇടയ്ക്കാണ് കേരളം മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന "വേസ്റ്റ് ടു എനര്‍ജി(WTE)' പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വരുന്നത്. എന്ത് കൊണ്ടാണ് ഈ സര്‍ക്കാരിന് പെട്ടെന്നൊരു മലക്കം മറിച്ചില്‍ എന്ന് ചിന്തിച്ച് അതിന്റെ ഉള്ളറകളിലേക്ക് ചികഞ്ഞപ്പോഴാണ് അജൈവ മാലിന്യ സംസ്‌കരണം എന്ന കീറാമുട്ടി കേരളത്തിന് കൊടുക്കുന്ന എട്ടിന്റെ പണി ശ്രദ്ധയില്‍ പെടുന്നത്.
അജൈവ മാലിന്യവും സംസ്‌കരണവും
കേരളത്തില്‍ ചരിത്രപരമായി ജൈവമാലിന്യ സംസ്‌കരണത്തിനാണ് ശ്രദ്ധ ലഭിച്ചിരുന്നത്. മാലിന്യ പറമ്പുകള്‍, കേന്ദ്രീകൃത കമ്പോസ്റ്റ് പ്ലാന്റുകള്‍, ആലപ്പുഴ മോഡല്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം ഒക്കെ ജൈവമാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ കൊടുത്തവയായിരുന്നു. മുനിസിപ്പല്‍ മാലിന്യത്തില്‍ ജൈവ മാലിന്യത്തെക്കാള്‍ അളവ് കുറവായിരുന്നത് കൊണ്ടാണ് കാലാകാലങ്ങളില്‍ അജൈവ മാലിന്യത്തിന് അധികം ശ്രദ്ധ കിട്ടാതെ പോയത്.

പക്ഷെ നഞ്ചെന്തിനാ നാനാഴി? ജൈവമാലിന്യത്തോടൊപ്പം കൂടിക്കുഴഞ്ഞ അജൈവ മാലിന്യങ്ങള്‍ മാലിന്യ പറമ്പുകളില്‍ കുമിഞ്ഞു കൂടി, കേന്ദ്രീകൃത കമ്പോസ്റ്റ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലപ്പിച്ചു. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തില്‍ മനുഷ്യരുടെ ശീലം മാറ്റിയെടുക്കാന്‍ ശ്രമിച്ചത് കൊണ്ട് ജൈവ-അജൈവ മാലിന്യം വേര്‍തിരിക്കണം എന്ന ആശയം ശക്തമായി തന്നെ മുന്നോട്ടു വയ്ക്കാന്‍ കഴിയുകയും അതില്‍ ഒരളവ് വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സാമൂഹ്യ കമ്പോസ്റ്റ് യൂണിറ്റുകള്‍ വഴി അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ലിങ് ചെയ്യാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രമിച്ചെങ്കിലും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം വിജയിപ്പിച്ച ആലപ്പുഴയില്‍ പോലും അജൈവ മാലിന്യങ്ങള്‍ കായലുകളിലേയ്ക്കോ അല്ലെങ്കില്‍ കത്തിയ പുകച്ചുരുളുകളായി അന്തരീക്ഷത്തിലേത്തിലേയ്‌ക്കോ കൂടിച്ചേരുകയാണുണ്ടായത്.
ഒരു നവീന പദ്ധതിയും ഒരിക്കലും എല്ലാം തികഞ്ഞതായിരിക്കില്ല. അതിന് വളര്‍ച്ചയുടെ പല പടവുകള്‍ കയറാനും തളര്‍ച്ചയുടെ പടവുകള്‍ ഇറങ്ങാനും ഉണ്ടാകും. വര്‍ഷങ്ങള്‍ എടുക്കുന്ന ഈ പ്രക്രിയ "സമയം' എന്ന സൂചിയില്‍ കൊരുത്താല്‍ എങ്ങനെ ഇരിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് ഇന്ന് കേരളത്തില്‍ നാം കാണുന്നത്. കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണവും അതിന്റേതായ വളര്‍ച്ച തളര്‍ച്ചകളിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്നു. ഇന്ത്യയിലെ മറ്റു മഹാനഗരങ്ങളില്‍ ഉള്ളത് പോലെ ഒരു സുശക്തമായ ഒരു പുനഃചംക്രമണ ശൃംഖല (recycling network) കേരളത്തില്‍ ഇല്ലായിരുന്നു. അത് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തില്‍ പുനഃചംക്രമണത്തിനായി ഇന്ന് കേരളത്തില്‍ നിക്ഷേപം നടക്കുന്നുണ്ട്. കുടുംബശ്രീ മിഷന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ ഹരിത കര്‍മ്മ സേന വീടുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികളില്‍ എത്തിയ്ക്കുന്നുണ്ട്. ക്ലീന്‍ കേരളം കമ്പനി പോലുള്ള ഏജന്‍സികള്‍ അവരുടേതായ രീതിയില്‍ അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പക്ഷെ ഇവയൊക്കെ വളരെ പരിമിതമായ നിലകളില്‍ തന്നെയാണ് ഇന്നും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ കേരളത്തില്‍ അജൈവ മാലിന്യത്തിന്റെ അളവിന് പ്രത്യേക ഇടിവ് സംഭവിച്ചിട്ടുള്ളതായി തോന്നുന്നില്ല.
ബ്രഹ്മപുരം പോലുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട മാലിന്യ ഡിപ്പോകളില്‍ ഇന്നും അജൈവ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി കിടക്കുകയും അവയുടെ അളവ് കൂടി വരികയും ചെയ്യുന്നു. അതില്‍ 2018 ലെ വെള്ളപ്പൊക്കം ഉണ്ടാക്കിയ മാലിന്യങ്ങളും ഉള്‍പ്പെടും. ചുരുക്കി പറഞ്ഞാല്‍ ഇന്ന് കേരളത്തില്‍ രണ്ടു തരം മാലിന്യങ്ങള്‍ ഉണ്ട്. ദിനം പ്രതി ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യവും, പാരമ്പര്യ മാലിന്യവും (ലെഗസി വേസ്റ്റ് അഥവാ കേരളത്തിലെ ജനങ്ങള്‍ കാലാകാലങ്ങളായി ഉണ്ടാക്കിയെടുത്ത മാലിന്യം). കേരളത്തിന്റെ പാരിസ്ഥിതിക ആരോഗ്യ സുസ്ഥിരതയ്ക്ക് ഈ രണ്ടു തരം മാലിന്യങ്ങളെയും കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്.
എന്റമ്മോ...നാഷണല്‍ ഗ്രീന്‍ ട്രൈബ്യുണല്‍
മാലിന്യ സംസ്‌കരണ നിയമം 2016 പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ മുകളില്‍ പറഞ്ഞ രണ്ടു തരം മാലിന്യങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണം. അതിനാദ്യമായി ചെയ്യേണ്ടത് ഒരു സംസ്ഥാന മാലിന്യ സംസ്‌കരണ നയം രൂപീകരിക്കുകയാണ്. കോടതി ഒന്ന് വിരട്ടിയപ്പോ നമ്മുടെ സര്‍ക്കാര്‍ നയം രൂപീകരിച്ചിട്ടുണ്ട്.
പക്ഷെ ഇന്ന് നിലവിലുള്ള വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് പാരമ്പര്യ മാലിന്യം കൈകാര്യം ചെയ്യാന്‍ ഉള്ള കോപ്പൊന്നുമില്ല. എന്നാല്‍ പിന്നെ ഇരിക്കട്ടെ കേരളത്തിന് കുറച്ചd "വേസ്റ്റ് ടു എനര്‍ജി(WTE)' പ്ലാന്റ് എന്നായി ഗവണ്മെന്റ്. ഇതിന്റെയിടയ്ക്കാണ് ബ്രഹ്മപുരം ഡിപ്പോയിലെ മാലിന്യത്തിനങ്ങു തീ പിടിയ്ക്കുന്നത്. അതിനെ കുറിച്ച് പഠിയ്ക്കാന്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യുണല്‍ (NGT) ആവശ്യപ്പെട്ടതനുസരിച്ചd അത് പഠിച്ച ജഡ്ജിയദ്ദേഹം കേരളത്തിന്റെ മാലിന്യ സംസ്‌കരണം പരിതാപകരമാണെന്നും മാലിന്യ സംസ്‌കരണ നിയമം 2016 വൃത്തിയായി നടപ്പിലാക്കുന്നില്ല എന്നും ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു. NGT കേരളത്തോട് കാര്യം ചോദിച്ചപ്പോ സര്‍ക്കാര്‍ പറഞ്ഞു ഞങ്ങള്‍ WTE പ്ലാന്റ് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന്. ഇവരിതെന്ത് ഒഴികഴിവാണ് പറയുന്നതെന്ന് ചോദിച്ച് NGT ഒരു ഉത്തരവങ്ങോട്ടിറക്കി. കേരളത്തിന്റെ നടുമ്പുറത്തിന് ഉലക്ക കൊണ്ട് ഒരു വീക്ക് കിട്ടിയത് പോലെ ആയിപ്പോയി ആ ഉത്തരവ്.
NGT വിധി ഇതാണ്. കേരളം മാലിന്യ സംസ്‌കരണ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യത്തില്‍ തുടര്‍ച്ചയായ നിയമ ലംഘനം നടത്തിയാല്‍ 31.03.2020 മുതല്‍ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനവും പിഴ അടയ്ക്കേണ്ടി വരും. പിഴ എത്രയെന്നല്ലേ? 10 ലക്ഷം ജനസംഖ്യയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പത്തു ലക്ഷം രൂപയും, 5 ലക്ഷം ജനസംഖ്യയുള്ള സ്ഥാപനങ്ങള്‍ 5 ലക്ഷവും, ബാക്കി ഉള്ളവ ഒരു ലക്ഷം രൂപയും പ്രതി മാസം. അത് മാത്രമല്ല. ഈ തുക പ്രതിദിന മാലിന്യ സംസ്‌കരണത്തിനും, പാരമ്പര്യ മാലിന്യത്തിനും വേറെ വേറെ ആണ്. ഇനി അഥവാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഈ കാശ് അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അടച്ചു കൊള്ളണം. അതായത് ഇന്ന് കേരളത്തിലെ ഓരോ പൗരന്റെയും തലയ്ക്ക് NGT മാലിന്യത്തിന്റെ പേരില്‍ Environment Protection Act, 1986 പ്രകാരം പ്രതിമാസം വിലയിട്ടിട്ടുണ്ടെന്ന്!
വടം വലി
ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഉന്നത നേതൃത്വം രണ്ടു തട്ടിലായി നില്ക്കുന്നത്. WTE പ്ലാന്റ് വേണമെന്ന് ഒരു കൂട്ടരും അത് വേണ്ട വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം മതി എന്ന് മറ്റൊരു കൂട്ടരും. രണ്ടു സമീപനങ്ങളുടെ ശക്തിയെക്കുറിച്ചും പരിമിതികളെക്കുറിച്ചും കാര്യഗൗരവമായി ചിന്തിക്കാനും വേണമെങ്കില്‍ കേരളത്തിന് പുതിയ ഒരു രീതി തന്നെ ഉരുത്തിരിയിച്ചെടുക്കാനുമുള്ള കഴിവുകളുണ്ട്. പക്ഷെ രണ്ടു പാളയങ്ങളിലും താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പാണ്. അതില്‍ അത്ഭുതമൊന്നുമില്ല. കാരണം ലോകതലത്തില്‍ തന്നെ സ്‌കോളേഴ്‌സിനിടയിലും മാലിന്യവുമായി ബന്ധപ്പെട്ട ആക്ടിവിസ്റ്റുകളുടെയിടയിലും ഈ ഒരു തിരിവ് ഉണ്ട്. പക്ഷെ നമ്മുടെ ചോദ്യം അതല്ല. നയപരമായ ഒരു തീരുമാനം എടുക്കേണ്ട സര്‍ക്കാരില്‍ തന്നെ രണ്ടു സമാന്തര ചിന്തകളും രീതികളും അഭികാമ്യമാണോ എന്നതാണ്.
ഒരുദാഹരണം പറയാം. ഞാന്‍ നേരത്തെ പറഞ്ഞു കേരളത്തില്‍ പുനചംക്രമണത്തിന് നിക്ഷേപം നടത്തുന്നുണ്ട് എന്ന്. അത് പോലെ ഹരിത കര്‍മ്മ സേന ചെറിയ തോതില്‍ അജൈവ മാലിന്യങ്ങള്‍ ഉപയോഗിച്ച് entrepreneurship വളര്‍ത്താനുള്ള ശ്രമം നടത്തുന്നുണ്ട്. ഇത് കുടുംബശ്രീയുടെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തില്‍ ആണ് നടക്കുന്നത്. ഒരു WTE പ്ലാന്റ് വന്നാല്‍ ഇതിനൊന്നും പിന്നെ പ്രസക്തി ഇല്ല. കാരണം പ്രതി ദിനം ആവശ്യത്തിനുള്ള മാലിന്യം കത്തിക്കാനായി പ്ലാന്റില്‍ എത്തേണ്ടതുണ്ട്. അത് കൊണ്ട് ജീവിത മാര്‍ഗം നഷ്ടപ്പെടുന്നത് സ്ത്രീകള്‍ക്കും ചെറുകിട റീസൈക്കിളേഴ്സിനുമായിരിക്കും. ഇങ്ങനെ ഒരു സാഹചര്യം ഉരുത്തിരിഞ്ഞാല്‍ സര്‍ക്കാര്‍ ആരുടെ കൂടെ നില്‍ക്കും?
WTE പ്ലാന്റുകള്‍ വന്നാല്‍ മുഴുവന്‍ മാലിന്യങ്ങളും കത്തിയ്ക്കാന്‍ ആണ് ശ്രമിക്കുക. അത് മൂലം ഉണ്ടാകുന്ന വിഷ വാതകങ്ങളും, "ഫ്‌ലൈ ആഷ്' ഡിസ്‌പോസ് ചെയ്യുന്നതിലെ പ്രശ്‌നങ്ങളും, മാലിന്യ സംസ്‌കരണം ജീവിത മാര്‍ഗമായി സ്വീകരിച്ചവരുടെ ഉപജീവന മാര്‍ഗം ഇല്ലാതാകുന്നതുമാണ് WTE പ്ലാന്റിനെതിരെയുള്ള ഏറ്റവും വലിയ വിമര്‍ശനം. പിന്നെ ഇന്ത്യയില്‍ പകുതിയിലേറെ WTE പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതായിരിക്കുന്നു എന്ന ഉത്ക്കണ്ഠയും എനിക്കുണ്ട്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന്റെ പോരായ്മ അത് ജനങ്ങളുടെ കാര്യക്ഷമതയെ ആശ്രയിക്കുന്നു എന്നതും (ജനത്തിന് മടി പിടിച്ചാല്‍ തീര്‍ന്നു കാര്യം), അജൈവ മാലിന്യ സംസ്‌കരണം പൂര്‍ണമായി നടത്താന്‍ കഴിയില്ല എന്നതും (പുനഃചംക്രമണനത്തിനു പരിമിതികളുണ്ട്), പാരമ്പര്യ മാലിന്യം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട് എന്നതുമാണ്.

ഈ രണ്ടു സമീപനത്തിന്റെയും പരിമിതികളെയെല്ലാം വിലയിരുത്തി, NGT നിര്‍ദ്ദേശങ്ങളും പരിഗണിച്ച് രണ്ടു പാളയത്തില്‍ നില്‍ക്കുന്ന സര്‍ക്കാരിലെ ഉന്നത നേതൃത്വം ഒരുമിച്ചിരുന്ന് കാര്യക്ഷമമായ ഒരു തീരുമാനം കേരളത്തിന് വേണ്ടി സ്വീകരിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ലോകത്തുള്ള പല വികസിത രാജ്യങ്ങളും മാലിന്യവുമായി ബന്ധപ്പെട്ട പ്രതിസന്ധികളില്‍ കൂടി കടന്നു പോയിട്ടുണ്ട്. അക്കാലയളവില്‍ അവരെല്ലാം ചെയ്ത ഒരു കാര്യമുണ്ട്. സാനിറ്ററി എഞ്ചിനീയറിംഗ്/ പരിസ്ഥിതി എഞ്ചിനീയറിംഗ്
പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ സാഹചര്യത്തിനനുസൃതമായ നല്ലൊരു മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കിയെടുക്കാന്‍ വേണ്ടി ഗവേഷണത്തിലും നിര്‍മ്മാണത്തിലും(R&D) ഇന്‍വെസ്റ്റ് ചെയ്യുകയും ചെയ്യുക എന്നത്. കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തി അത്തരം ഒരു നിക്ഷേപം നടത്തുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും എന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്.
അവസാനമായി സംസാരിക്കാനുള്ളത് കേരളത്തിലെ ജനങ്ങളോടാണ്.
ഒരു നിയന്ത്രണവുമില്ലാതെ മാലിന്യം ഉത്പാദിപ്പിച്ച്, ഹരിത കര്‍മ്മ സേനയ്ക്ക് മാലിന്യം ശേഖരിക്കുന്നതിന് മാസത്തില്‍ ഒരമ്പത് രൂപ കൊടുക്കാന്‍ മടിച്ച്, കണ്ണില്‍ കണ്ടിടത്തു മുഴുവന്‍ അത് വലിച്ചെറിഞ്ഞ്, സര്‍ക്കാരിനെ ചീത്ത വിളിച്ച് നടക്കുന്ന നമ്മളും ഓര്‍ക്കുന്നത് നല്ലതാണ് നമ്മളുടെ ഓരോരുത്തരുടെയും തലയ്ക്ക് പ്രതിമാസം NGT വിലയിട്ടിട്ടുണ്ടെന്ന്. നമ്മുടെ ഉത്തരവാദിത്വം മറക്കാതിരിക്കുക. സമൂഹത്തിനു വേണ്ടി കാര്യക്ഷമമായി തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ സര്‍ക്കാരിനെ സഹായിക്കുക!
എം.എ. റഹ്മാൻ
Dec 27, 2020
12 minute read
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Nov 10, 2020
35 Minutes Read
അശോകകുമാർ വി.
Oct 31, 2020
18 Minutes Read
ഡോ. വി.എന്‍. ജയചന്ദ്രന്‍
Oct 30, 2020
5 minute read
ടി.പി.കുഞ്ഞിക്കണ്ണന്‍
Oct 24, 2020
7 Minutes Read
ആദിത്യന്‍ കെ.
Oct 08, 2020
5 Minutes Read