ഭരണഘടന തള്ളിക്കളഞ്ഞ
ധർമശാസ്ത്ര ഗ്രന്ഥങ്ങൾ കോടതി വിധികളിലേക്ക്
കടന്നുവരുമ്പോള്‍
ഭരണഘടന തള്ളിക്കളഞ്ഞ ധർമശാസ്ത്ര ഗ്രന്ഥങ്ങൾ കോടതി വിധികളിലേക്ക് കടന്നുവരുമ്പോള്‍
ഭരണഘടനാ നിര്‍മാണ സഭ തന്നെ ഒഴിവാക്കിയ ധര്‍മശാസ്ത്രഗ്രന്ഥങ്ങളെ ആധാരമാക്കി വിധി പ്രസ്താവം നടത്തുന്നതിലൂടെ ബ്രാഹ്‌മണ്യ പാരമ്പര്യവ്യവഹാരങ്ങളിലേക്കാണ് നീതിന്യായ വ്യവസ്ഥ ആണ്ടുപോകുന്നത്. ജാതി ബ്രാഹ്‌മണ്യത്തെയും അസമത്വ ശ്രേണീകരണത്തെയും മേല്‍ക്കീഴ് അയിത്ത വ്യവസ്ഥയെയും പ്രോത്സാഹിപ്പിക്കുന്നതും സ്ത്രീകളെയും കീഴോര്‍ സമൂഹങ്ങളെയും അടിച്ചമര്‍ത്തുന്നതുമായ നിയമാവലികള്‍ ഉള്ളടങ്ങിയ അത്രി സംഹിത ഉള്‍പ്പെടെയുള്ള ധര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ്.
9 Feb 2022, 11:26 AM
ആധുനികമായ ഇന്ത്യന്‍ ഭരണഘടനയാണ് നീതിന്യായ ശൃംഖലയുടെയും അതിന്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക ജീവിതത്തിന്റെയും അടിപ്പടവായി വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളത്. ഭരണഘടനാ നിര്‍മാണ വേളയില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ സാമൂഹ്യ ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണയിച്ചിരുന്ന മനുസ്മൃതിയും യാജ്ഞവല്‍ക്യസ്മൃതിയും ഇതേ സ്വഭാവത്തിലുള്ള ധര്‍മശാസ്ത്രങ്ങളും ഭരണഘടനയുടെ ആശയങ്ങളില്‍ ഉള്‍ച്ചേര്‍ക്കണമെന്ന് വാദിക്കപ്പെട്ടിരുന്നു. എന്നാല്‍ ജാതി ബ്രാഹ്‌മണ്യത്തിന്റെ അസമത്വശ്രേണീകരണ യുക്തികള്‍ നിറഞ്ഞ ഇത്തരം ധര്‍മശാസ്ത്ര കൃതികളെ നിഷ്‌കരുണം തള്ളിക്കളഞ്ഞു കൊണ്ടാണ് ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനായ ഡോ. ബി.ആര്‍. അംബേദ്കര്‍ ഉള്‍പ്പെടെയുള്ള നവ- ഇന്ത്യയുടെ സൃഷ്ടാക്കള്‍ ആധുനികമായ നീതിബോധത്തിലും ബഹുസ്വരതയിലും ജനാധിപത്യത്തിലും പൗരാവകാശങ്ങളിലും നിലയുറപ്പിച്ച ഭരണഘടന നിര്‍മിച്ചെടുത്തത്. എന്നാല്‍ ഭരണഘടന നിലവില്‍വന്നതു മുതല്‍ തന്നെ അതിനെ നിഷ്‌ക്രിയമാക്കി മാറ്റുവാനുള്ള പ്രയത്‌നങ്ങള്‍ ബ്രാഹ്‌മണ്യ ശക്തികള്‍ ആരംഭിച്ചിരുന്നു.
ഭരണഘടനയല്ല, മനുസ്മൃതിയാണ് വിശിഷ്ടം എന്ന വാദങ്ങള്‍ പോലും ഉന്നയിക്കപ്പെട്ടു. ഹിന്ദുരാഷ്ട്രത്തിന് വേദങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ആരാധനാ യോഗ്യമായ വിശുദ്ധഗ്രന്ഥം മനുസ്മൃതിയാണെന്ന് വി.ഡി. സവര്‍ക്കര്‍ Women in Manusmriti യില്‍ എഴുതി (p. 416). പ്രാചീന കാലം മുതല്‍ സംസ്‌കാരത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനമായിത്തീര്‍ന്ന മനുസ്മൃതി രാഷ്ട്രത്തിന്റെ ആത്മീയവും ദിവ്യവുമായ മുന്നേറ്റത്തിനുള്ള നിയമാവലിയാണെന്നും സവര്‍ക്കര്‍ എഴുതി. ഗോള്‍വാള്‍ക്കാര്‍ ബഞ്ച് ഓഫ് തോട്‌സില്‍ ഭരണഘടന മാറ്റിയെഴുതണം എന്നാവശ്യപ്പെടുന്നുണ്ട്: ""....നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ ഫെഡറല്‍ ഘടനയെ കുറിച്ചുള്ള എല്ലാ ചര്‍ച്ചകളെയും എന്നന്നേക്കുമായി കുഴിച്ചുമൂടിക്കൊണ്ട്, ഒരു രാജ്യം ഒരു സ്റ്റേറ്റ്, ഒരു നിയമ നിര്‍മാണ സഭ, ഒരു പരമാധികാരി എന്ന് ഉദ്‌ഘോഷിക്കുകയാണ്, ആ ലക്ഷ്യം കൈവരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ടതും കാര്യക്ഷമവുമായ നടപടി - ഏക രൂപത്തിലുള്ള ഈ ഭരണകൂടം സ്ഥാപിക്കാന്‍ നമുക്ക് ഭരണഘടനയെ പുനഃപരിശോധിച്ച് മാറ്റിയെഴുതാം.''
1992 ജനുവരി 14 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ആര്‍.എസ്.എസ് മേധാവിയായിരുന്ന രാജേന്ദ്ര സിംഗ് ഇങ്ങനെ എഴുതി: ""ഈ രാജ്യത്തിന്റെ ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഭരണഘടനയില്‍ പ്രതിഫലിക്കേണ്ടതാണ്. ഭാരതമായ ഇന്ത്യക്ക് പകരം ഹിന്ദുസ്ഥാന്‍ ആയ ഭാരതം എന്നാണ് പറയേണ്ടത്. വിഭിന്ന ഘടകങ്ങള്‍ ചേര്‍ന്നുണ്ടായ സംസ്‌കാരം എന്ന് ഔദ്യോഗിക രേഖകള്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും തീര്‍ച്ചയായും നമ്മുടേത് അത്തരത്തിലുള്ള സംസ്‌കാരമല്ല.... ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.''

ഇങ്ങനെ ഹിന്ദുത്വബ്രാഹ്‌മണ്യ ശക്തികള്‍ ഭരണഘടന മാറ്റിയെഴുതാന്‍ ആവശ്യപ്പെടുന്നതിന്റെ നിരവധി രേഖകള്‍ ഷംസുല്‍ ഇസ്ലാം അദ്ദേഹത്തിന്റെ പoനത്തില്‍ കൃത്യമായി ഉദ്ധരിക്കുന്നുണ്ട്. പല നിലകളില്‍ ജാതി ബ്രാഹ്‌മണ്യ ശക്തികളുടെ വലിയ കടന്നാക്രമണങ്ങള്‍ അതിജീവിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന അതിലെ സാമാന്യജനങ്ങളുടെ ആശ്വാസ സ്ഥാനമായി നിലകൊള്ളുന്നത്. എന്നാല്‍ പലപ്പോഴും ഭരണഘടനയെ ആശ്രയിക്കേണ്ട ന്യായപീഠങ്ങള്‍ ബ്രാഹ്‌മണ്യാശയങ്ങളുടെ വിളനിലമായ ഗ്രന്ഥങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് വിധി പ്രസ്താവങ്ങള്‍ നടത്തുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ നിദര്‍ശനമാണ് മീഡിയ വണ്ണിന്റെ പ്രക്ഷേപണാനുമതി നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ അത്രി സംഹിത എന്ന ധര്‍മശാസ്ത്ര ഗ്രന്ഥം ഉദ്ധരിച്ചു കൊണ്ടുള്ള വിധി പ്രസ്താവം.
""ദുഷ്ടസ്യ ദണ്ഡ സുജനസ്യ പൂജ
ന്യായേണ കോശസ്യ
സംപ്രവര്‍ദ്ധി ...'' എന്നു തുടങ്ങുന്ന അത്രി സംഹിതയിലെ ശ്ലോകം ഉദ്ധരിച്ചു കൊണ്ടാണ് ദേശസുരക്ഷയെ പറ്റി നീതിപീഠം വാചാലമാവുന്നത്.
""കുറ്റവാളികളെ ശിക്ഷിക്കുക, നല്ലവരെ സംരക്ഷിക്കുക, ന്യായമായ മാര്‍ഗങ്ങളിലൂടെ ട്രഷറിയെ സമ്പന്നമാക്കുക, ആരോടും പക്ഷപാതമില്ലാതെ രാഷ്ട്രത്തെ സംരക്ഷിക്കുക'' - ഇതാണ് നീതിപീഠം ഉദ്ധരിച്ച ശ്ലോകത്തിന്റെ സാരാംശം. ദേശസുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ഒരു സന്ദര്‍ഭം വിവരിക്കവെ അത്രിസംഹിതയിലേക്ക് കണ്ണുകള്‍ പായുന്നത് അത്ര നിഷ്‌കളങ്കമായ ഒന്നായി പരിഗണിക്കേണ്ടതാണോ എന്ന സംശയമാണിവിടെ ഉന്നയിക്കപ്പെടുന്നത്.
ഭരണഘടനാ നിര്‍മാണ സഭ തന്നെ ഒഴിവാക്കിയ ധര്‍മശാസ്ത്ര ഗ്രന്ഥങ്ങളെ ആധാരമാക്കി വിധി പ്രസ്താവം നടത്തുന്നതിലൂടെ ബ്രാഹ്‌മണ്യ പാരമ്പര്യ വ്യവഹാരങ്ങളിലേക്കാണ് നീതിന്യായ വ്യവസ്ഥ ആണ്ടുപോകുന്നത്. ജാതി ബ്രാഹ്‌മണ്യത്തെയും അസമത്വ ശ്രേണീകരണത്തെയും മേല്‍ക്കീഴ് അയിത്ത വ്യവസ്ഥയെയും പ്രോത്സാഹിപ്പിക്കുന്നതും സ്ത്രീകളെയും കീഴോര്‍ സമൂഹങ്ങളെയും അടിച്ചമര്‍ത്തുന്നതുമായ നിയമാവലികള്‍ ഉള്ളടങ്ങിയ അത്രി സംഹിത ഉള്‍പ്പെടെയുള്ള ധര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ്. ഇതിനു മുന്‍പും നീതിപീഠം ഇത്തരത്തില്‍ മനുസ്മൃതി ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് പ്രസ്താവങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ചരിത്രം സ്മരിക്കുമ്പോള്‍ ഇപ്പോള്‍ സംഭവിച്ചത് പുതിയ ഒന്നായി കരുതേണ്ടതുമില്ല. എന്നാല്‍ കരുതലോടെ മുന്നോട്ടു നീങ്ങിയില്ലെങ്കില്‍ We or our Nationhood defined-ല്‍ ഗോള്‍വാള്‍ക്കാര്‍ എഴുതിയ, "ഹിന്ദുസ്ഥാന്‍ ആയിട്ടുള്ള ഈ രാജ്യത്ത് ഹിന്ദു ജാതി അതിന്റെ ഹിന്ദുമതം ഹിന്ദു സംസ്‌കാരം ഹിന്ദു ഭാഷ എന്നിവയാല്‍ രാഷ്ട്ര സങ്കല്‍പ്പം പൂര്‍ണമാവുന്നു' എന്ന അവസ്ഥയെ വളരെ വേഗം പ്രാപിക്കാന്‍ ഇടയുണ്ട്. അതിന്റെ സൂചനകളാണ് നീതിന്യായ പ്രസ്താവങ്ങളില്‍ കടന്നു കയറുന്ന ധര്‍മശാസ്ത്ര വചനങ്ങള്‍.
ബഹുസ്വര ഇന്ത്യയെന്ന ആശയത്തെയും ആശയ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെയും ഉയര്‍ത്തി പിടിക്കുന്നതിന് ബഹുജനങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭമാണിത്. ഇല്ലെങ്കില്‍, നാളെ ഭരണഘടനയുടെ സ്ഥാനം മനുസ്മൃതി ഏറ്റെടുക്കാനിടയുണ്ട്.
ഡോ. ടി.എസ്. ശ്യാംകുമാര്‍
Nov 12, 2022
6 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Oct 05, 2022
5 Minutes Read
ലക്ഷ്മി രാജീവ്
Sep 05, 2022
15.5 minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
May 05, 2022
3 minutes read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Mar 29, 2022
3 Minutes Read