കല്യാണിയുടെയും ദാക്ഷായണിയുടെയും കത പിറന്ന കഥ

കല്യാണിയേച്ചിയുണ്ടാകുന്നത് അഭയസ്ഥാനം തേടിയുള്ള അന്തം വിട്ട പാച്ചിലിലാണ്. തോർത്ത് ഇടയ്ക്കിടെ തോളു മാറ്റിയിട്ട് പൊക്കിളിനു താഴെ ലുങ്കിയുടുത്ത് മുഖത്തേക്കു പറക്കുന്ന മുടിയിഴകളെ കണ്ണടച്ചു തടുത്ത് കരിമ്പാറകൾക്കിടയിൽ കൈ നീട്ടി നില്ക്കുന്ന കല്യാണിയേച്ചിയിലേക്ക് ഒരു നാൾ ഞാൻ ഓടിക്കയറി. അവർക്ക് എന്റെ തന്നെ മുഖച്ഛായയായിരുന്നിരിക്കും. എന്നെപ്പോലെ നൂറുകണക്കിനു പെണ്ണുങ്ങൾ അവരിലേക്ക് പാഞ്ഞടുക്കുന്നതു ഞാൻ കണ്ടു. ഇപ്പോഴും കാണുന്നു. ആർ. രാജശ്രീ എഴുതുന്നു...

ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന നോവലിന് ലഭിച്ച കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രിയ കവി സച്ചിദാനന്ദനിൽ നിന്ന് ഏറ്റുവാങ്ങി. വ്യക്തിപരമായി ഏറ്റവും സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങളായിരുന്നു. കഥയായിപ്പറഞ്ഞാൽ അവിശ്വസനീയമെന്നോ അതിഭാവുകത്വം നിറഞ്ഞതെന്നോ ആൾക്കാർക്കു തോന്നിപ്പോകാവുന്ന തരത്തിലുള്ള സംഭവങ്ങൾ നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. കല്യാണിക്കു മുമ്പും കല്യാണിക്ക് ശേഷവുമെന്ന് ഇപ്പോൾ എന്റെ ജീവിതം വേർതിരിഞ്ഞു നില്ക്കുന്നുണ്ട്.

കുട്ടിക്കാലത്ത് അക്ഷരങ്ങൾക്കൊപ്പം കഥകളും കവിതകളും കൂടി പരിചയപ്പെടുത്തിയ മാതാപിതാക്കളാണ് ഞങ്ങളുടേത്. എന്നെയും അനിയത്തിയെയും ശേഷം ഞങ്ങളുടെ കുട്ടികളെയും തോളത്തിട്ടു കൊണ്ട് ശ്ലോകങ്ങളും കവിതകളും നാടകഗാനങ്ങളും വിപ്ലവഗീതങ്ങളും ചൊല്ലുന്നത് അച്ഛന്റെ ശീലമായിരുന്നു.

ഉദയഗിരി ചുവന്നു ഭാനുബിംബം വിളങ്ങി
നളിനമുകുളജാലേ മന്ദഹാസം വിടർന്നു
പനിമതി മറവായി ശംഖനാദം മുഴങ്ങി
ഉണരുക കണികാണ്മാനംബരേ ത്രിച്ചംബരേശാ എന്ന് അവ്യക്തമായി, കിട്ടുന്ന അക്ഷരങ്ങൾ മാത്രം വച്ച് അഡ്ജസ്റ്റ് ചെയ്ത് ഞങ്ങളുടെ കുടുംബത്തിലെ ഇളയകണ്ണിയായ രണ്ടര വയസ്സുകാരൻ അർത്ഥമറിയാതെ പാടിത്തരുന്നത് അതിന്റെ ബാക്കിയാണ്. കഥകളെഴുതിയിരുന്ന അമ്മ വിവാഹത്തോടെ അത് ഉപേക്ഷിച്ചുവെന്നത് മറ്റൊരു കാര്യം. അമ്മ പക്ഷേ കഥകൾ വായിച്ചും പറഞ്ഞും തന്നു. എന്റെ ചെറിയ മകൻ കഥകൾ കേൾക്കാനായി അമ്മൂമ്മയെ പറ്റിക്കൂടുന്നതു കാണുമ്പോൾ അക്ഷരങ്ങളുടെ, വാക്കുകളുടെ വിടാതെ തുടരുന്ന ജന്മാന്തരബന്ധത്തെക്കുറിച്ചോർത്ത് ഞാൻ നിശ്ശബ്ദയായിപ്പോവാറുണ്ട്. അത്രയും പ്രിവിലിജ്ഡ് ആയിരുന്നു ഞാനെന്നു പറയാനാണ് ഉദ്ദേശിച്ചത്. ആറാം ക്ലാസ് മുതൽ പി.ജി വരെയുള്ള കാലത്ത് ഒരു എഴുത്തുകാരിയുടെ മേൽവിലാസം എനിക്കുണ്ടായിരുന്നു. ഒരു പാടുപേർ എന്നിൽ പ്രതീക്ഷ വച്ചിരുന്നു. റോബർട്ട് ബ്രൗണിംഗിന്റെ വരികൾ ഓട്ടോഗ്രാഫിൽ എഴുതിത്തന്ന ബക്കളം ദാമോദരൻ മാഷും അംബികാസുതൻ മാഷിന്റെ സാഹിത്യ ക്യാമ്പിലേക്ക് എന്നെ നിർബന്ധിച്ചു വിളിച്ചുകൊണ്ടു പോയ എ.സി ശ്രീഹരി മാഷും മുതലിങ്ങോട്ട് എഴുത്തിലും വായനയിലും ഗൗരവമായി വ്യാപരിക്കുന്ന നിരവധി പേർ. രാജശ്രീക്ക് എഴുത്ത് വഴങ്ങും, ഗൗരവത്തിലെടുക്കണമെന്ന് അംബികാസുതൻ മാഷ് പറഞ്ഞു കേട്ടപ്പോഴത്തെ സന്തോഷം ഇപ്പോഴും ഓർമ്മയിലുണ്ട്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ആർ. രാജശ്രീ കവി സച്ചിദാനന്ദനിൽ നിന്ന് ഏറ്റുവാങ്ങുന്നു.

സംസ്ഥാനതല കഥാ മത്സരങ്ങളിൽ, യൂണിവേഴ്‌സിറ്റി തല മത്സരങ്ങളിൽ തുടർച്ചയായ വിജയങ്ങൾ വന്നു, കുറച്ചു മാത്രം പ്രസിദ്ധീകരണങ്ങളുണ്ടായിരുന്ന അക്കാലത്ത് പത്തിലധികം കഥകൾ പ്രസിദ്ധീകരിച്ചു വന്നു. അന്ന് സിതാര എസ്. സജീവമായി എഴുതുന്നുണ്ട്. കെ. രേഖ ഉണ്ട്, മറ്റൊരു വഴിയിൽ ശ്രീബാല കെ. മേനോൻ ഉണ്ട്. ഇ.കെ. ഷാഹിന ഉണ്ട്. കവിതയിൽ ബിലുവും ലോപയും ക്ഷേമയും കണിമോളും ഉണ്ട്. സീനിയർ എഴുത്തുകാർ വേറെയുമുണ്ട്. ഒരു പക്ഷേ രണ്ടാം നിരയിലേക്കെങ്കിലും വരാൻ പറ്റുമായിരുന്നിട്ടും എങ്ങനെയോ എഴുത്തിന്റെ രാജപാതയിൽ നിന്ന് പുറത്തായി. ജീവിതത്തിന്റെ മുൻഗണനകൾ നിർദ്ദയമായിരുന്നു. ഒരു കാലത്ത് എഴുത്തും വായനയും പാകിത്തന്ന മാതാപിതാക്കളടക്കം പിന്നീട് അതൊരു വലിയ കാര്യമല്ല എന്ന തീർപ്പിലെത്തി. കൂമ്പടഞ്ഞുപോയ എഴുത്തുകാരി എന്നു പലരാലും വിശേഷിപ്പിക്കപ്പെടുന്നവിധം എന്റെ പരാജയം പൂർണ്ണമായിരുന്നു. ഇതല്ല, ഇങ്ങനെയല്ല എന്നു കുതറുന്ന മെരുങ്ങാത്ത ഒരു കാട്ടുജന്തുവിനെ ഉള്ളിലൊതുക്കി ഇരുപതിലധികം വർഷം തടവിൽക്കിടന്നു. സാങ്കല്പികവും അദൃശ്യവുമായ ചില തടവുകളുണ്ട്. അവയും, ഒപ്പമുള്ളവരെ ചുമന്നും അവളവളെ മാറ്റിനിർത്തിയും കൊണ്ടുമാത്രം കടക്കാനാവുന്ന ഇടുങ്ങിയ വാതിലുകളും ഇന്ത്യയിലെ പെണ്ണുങ്ങൾക്ക് സുപരിചിതമാണ്.

ഒടുവിൽ ഒടിയുന്നതിനു മുമ്പ് വെറുതേ തിരിഞ്ഞു നോക്കുമ്പോൾ വർഷങ്ങൾക്കു പിന്നിൽ നില്ക്കുന്ന എന്നെ ഞാൻ കണ്ടു. അങ്ങേയറ്റം ദീനമായിരുന്നു ആ നില. നീട്ടിയ ഏതു വൈക്കോൽത്തുരുമ്പിലും ജീവിതം തിരഞ്ഞുകൊണ്ടിരുന്ന എന്റെ കണ്ണുകളോളം ഹതാശമായ ഒരു കാഴ്ചയുണ്ടായിരുന്നില്ല. സ്വന്തം ശരീരത്തെ പരമാവധി ശിക്ഷിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. എനിക്ക് സൗഹൃദങ്ങളുണ്ടായിരുന്നില്ല. തുറസ്സുകളുണ്ടായിരുന്നില്ല. കേരളത്തിലെ കുടുംബങ്ങൾ ഒരു പ്രോഗ്രസ്സ് കാർഡുമായാണ് ജീവിക്കുന്നത് എന്ന് എക്കാലവും ഞാൻ കരുതുന്നു. വിജയിച്ച ജീവിതത്തിന്റെ ക്വാളിഫയിംങ് മാർക്കുകൾ കടക്കാനാവാത്ത ശോചനീയമായ പ്രകടനം മികച്ച ഒരു സാമൂഹിക ജീവിതത്തിനും അന്തസ്സിനുമുള്ള അർഹത പോലും ഇല്ലായ്മ ചെയ്തു കളയും, പ്രത്യേകിച്ച് സ്ത്രീകൾക്ക്.

അംബികാസുതൻ മാങ്ങാട് / F.B, Ambikasutan Mangad

മുന്നോട്ടുള്ള വഴികൾ ഏറെക്കുറെ അടയുന്ന കാലത്താണ് "ഭയക്കരുത്, തിരിഞ്ഞു നില്ക്ക് ' എന്നു ബലം തന്ന ഒരു പിടി സൗഹൃദങ്ങളുണ്ടാകുന്നത്. ലോകം കറുപ്പിലും വെളുപ്പിലും ഏകതാനമായി തിരിയുകയല്ല എന്ന് ബോധ്യപ്പെടുത്തിയത് അവയാണ്. വഴക്കിടാനും കുശുമ്പു കുത്താനും സ്‌നേഹിക്കാനും അത്യാവശ്യത്തിൽ ഓടിവരാനും പതറിപ്പോകുന്ന ഘട്ടങ്ങളിൽ കൈ പിടിക്കാനും മനുഷ്യരുണ്ടാകുന്നത് ഉണങ്ങിപ്പോകുന്ന ചെടിക്ക് വെള്ളം വീഴുന്നതു പോലെയാണ്. അതങ്ങനെ ഇന്ന കണക്കിൽ എന്നൊന്നുമില്ല. ഭക്ഷണം കഴിച്ചില്ല എന്ന തിരിച്ചറിവിൽ പേരക്ക എടുത്തു നീട്ടുന്നതു മുതൽ, ആശുപത്രിയിലേക്ക് ഞാൻ വരാം എന്നു പറയുന്നതു മുതൽ, ഒച്ച മാറിയതെന്തേ, എന്താ പ്രശ്‌നം എന്നു ചോദിക്കുന്നതു മുതൽ എല്ലാമുണ്ട്. അതിനൊക്കെ ഇടയ്ക്ക് നീയിനിയും എഴുതണമെന്ന നിർദ്ദേശം കേട്ടപ്പോൾ മാത്രം ശരിക്ക് ഞെട്ടിപ്പോയി. എനിക്കരികിൽ തേരു നിർത്താതെ, പൂവ് തരാതെ പോയ പൂക്കാലങ്ങളെക്കുറിച്ച് ഞാനോർത്തു. എഴുതണമെന്ന് നിർദ്ദയം പറഞ്ഞ ചങ്ങാതിക്ക് ഞാനൊരു കഥ തട്ടിക്കൂട്ടിക്കൊടുത്തത് 2015 ലാണ്.

നന്നായില്ലെന്ന തീർപ്പോടെ നേരോടെ, നിർദ്ദയം മൂപ്പര് അതു തള്ളി.
അക്കാലം ഞങ്ങളുടെ പ്രിയപ്പെട്ട കെ.വി. സുധാകരൻ എഴുത്ത് തിരിച്ചുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. നമുക്ക് അനുഭവങ്ങൾ കൂടി, വായനയും ധൈര്യവും കൂടി, ഇനി എഴുതിയാലെന്താ എന്ന് സുധാകരൻ ചോദിക്കുമായിരുന്നു. ഞങ്ങൾ സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു. ജീവിതം എന്നിലേല്പിച്ച പരിക്കുകളെ അടുത്തു നിന്ന് കണ്ട ഒരാളായിരുന്നു. അവന്റെ ചിന്ന മനസ്സുകൊണ്ട് എനിക്ക് ഏറ്റവും അടുത്തു നിന്നവളാണ്. അതുപോലെ അടുപ്പം തോന്നിയ ഒരേയൊരാൾ ജസ്‌നയാണ്. പ്രിയ സുഹൃത്ത് നാസർ മാഷ്ടെ പെങ്ങൾ. പരിഹാരമില്ലാത്ത ജീവിത പ്രതിസന്ധികൾക്കിടയിലും നോവൽ വായിച്ചിട്ട് കാണണമെന്നാഗ്രഹിച്ച കൂട്ടുകാരി. ചിലരെ കാണുമ്പോൾ ഞങ്ങൾ നേരത്തേ ബന്ധുക്കളാണെന്ന് തോന്നാറുണ്ട്. വിശദീകരണങ്ങളൊന്നുമില്ലാത്ത ചില ജന്മാന്തരബന്ധങ്ങളാണതൊക്കെ. സുധാകരനിലേക്ക് വരാം. കടന്നപ്പാനി അവന്റെ മാസ്റ്റർ പീസാണെന്ന് ഞാൻ കരുതുന്നുണ്ട്. അതിന്റെ ആദ്യ വായനക്കാരിലൊരാളായി അവൻ എന്നെ തെരഞ്ഞെടുത്തതിൽ എന്നും അഭിമാനമുണ്ട്. അപ്രതീക്ഷിതമായി, കഥകൾ പറഞ്ഞു തീരാതെ അവൻ പോയി. ബ്രണ്ണനിൽ നിന്ന് നേരെ ആ ബാറ്റൺ ഏറ്റുവാങ്ങുന്നത് ജിസ ടീച്ചറാണ്. വീണ്ടും സാഹിത്യത്തിലേക്ക് കടക്കുമെന്നൊന്നും ഒരു പ്രതീക്ഷയുമില്ലാതിരിക്കുമ്പോഴാണ് ചില അഭയസ്ഥാനങ്ങളിൽ നിന്ന് പുറത്താകുന്നത്. പ്രതിസന്ധികൾ മനുഷ്യരുടെ ജീവിതത്തിൽ ഏറ്റവും സ്വാഭാവികമാണ്. അപ്പപ്പോൾ കാണുന്ന കാട്ടുവള്ളികളിൽപ്പോലും ഉത്കടമായ ജീവിതേച്ഛ കാരണം അവർ പിടികൂടിയെന്നു വരും. അത് ബന്ധുക്കളോ സുഹൃത്തുക്കളോ ജീവിത പങ്കാളികളോ ആരുമാകാം. ആരും അതത്ര ആഴത്തിൽ മനസ്സിലാക്കണമെന്നില്ല. അവിടങ്ങളിൽ നിന്ന് മന: പൂർവമല്ലെന്നാൽപ്പോലും ചെറുതായെങ്കിലുമുണ്ടാകുന്ന ചില തിരസ്‌കാരങ്ങൾ അവരെ ഭയങ്കരമായി തകർത്തുകളയും. ഒരു ശരാശരി മധ്യവർഗ്ഗക്കാരി മലയാളി വീട്ടമ്മയ്‌ക്കെന്തിനാണ് സുഹൃത്തുക്കൾ എന്നു വേവലാതിപ്പെടുന്ന മനുഷ്യരോട് ഈ കുറിപ്പ് സംവദിക്കില്ല. സൗഹൃദങ്ങൾ മനുഷ്യരുടെ ഉണ്മയുടെ സൂചകങ്ങളാണ് എന്നു മാത്രം അവരോടു പറയുന്നു. നല്ല സുഹൃത്തുക്കളുണ്ടെങ്കിൽ പെണ്ണുങ്ങൾ കുറച്ചുകാലം കൂടി ജീവിക്കും, നിസ്സംശയം. നീ എഴുതണം എന്ന നിർബന്ധങ്ങൾ എന്നിലർപ്പിച്ച വിശ്വാസം കൂടിയാണ്. അതിനോട് ഞാൻ ഉത്തരവാദിത്തമുള്ളവളായിരിക്കണം, വേണ്ടേ?

കെ.വി. സുധാകരൻ

കല്യാണിയേച്ചിയുണ്ടാകുന്നത് അഭയസ്ഥാനം തേടിയുള്ള അന്തം വിട്ട പാച്ചിലിലാണ്. തോർത്ത് ഇടയ്ക്കിടെ തോളു മാറ്റിയിട്ട് പൊക്കിളിനു താഴെ ലുങ്കിയുടുത്ത് മുഖത്തേക്കു പറക്കുന്ന മുടിയിഴകളെ കണ്ണടച്ചു തടുത്ത് കരിമ്പാറകൾക്കിടയിൽ കൈ നീട്ടി നില്ക്കുന്ന കല്യാണിയേച്ചിയിലേക്ക് ഒരു നാൾ ഞാൻ ഓടിക്കയറി. അവർക്ക് എന്റെ തന്നെ മുഖച്ഛായയായിരുന്നിരിക്കും. എന്നെപ്പോലെ നൂറുകണക്കിനു പെണ്ണുങ്ങൾ അവരിലേക്ക് പാഞ്ഞടുക്കുന്നതു ഞാൻ കണ്ടു. ഇപ്പോഴും കാണുന്നു. നോവലിനും കഥയ്ക്കുമപ്പുറത്തേക്കുള്ള വരവായിരുന്നു അത്. അതൊന്നും എനിക്ക് അവകാശപ്പെട്ടതല്ല. ഒരേ ആകാശവും ഒരേ ഭൂമിയും ഒരേ ചിരിയും സ്വപ്നങ്ങളും കരച്ചിലുകളും പങ്കിട്ട മനുഷ്യരാണ് അവിടെ ഒത്തുകൂടിയിരിക്കുക. അത് പെണ്ണുങ്ങളുടെ കാർണിവലായിരുന്നു. അവരോട് എന്നേക്കും കടപ്പെട്ടിരിക്കുന്നു ഞാൻ.
നോവൽ മുഴുവൻ അക്ഷരാർത്ഥത്തിൽ അതതു ദിവസം എഴുതി FB യിൽ പോസ്റ്റ് ചെയ്തതാണ്. ഇന്നെന്ത് എന്ന ചോദ്യത്തിന് ഉത്തരമുണ്ടാക്കൽ നല്ല പണിയായിരുന്നു. കാലങ്ങൾക്കു മുമ്പ് ആത്മവിശ്വാസം പുകയായ ഒരുവളുടെ കൂടെ നിന്ന സുഹൃത്തുക്കൾ പലതരത്തിൽ സഹായിച്ചുവെന്ന് പറയാതെ വയ്യ. സർഗാത്മക സൃഷ്ടികളെല്ലാം ഏകാന്തതയിൽ അനുധ്യാനിക്കപ്പെടുന്ന സ്വതന്ത്രസൃഷ്ടികളാവണമെന്നില്ല. ജീവിച്ച ദേശം, കാലം, ഒപ്പം ജീവിച്ച മനുഷ്യർ, ചരിത്രം - ഒക്കെ പ്രധാനമാണ്. അതൊക്കെ ചേർത്തു വയ്ക്കുന്നത് ശ്രദ്ധാപൂർവം ചെയ്യേണ്ട പണിയാണ്. അത്തരം ഇഴകളെ സമർത്ഥമായി കൂട്ടിക്കെട്ടിത്തന്ന ഉമ്മർ മാഷുടെ വണ്ടിയിൽ പോകുമ്പോഴാണ് ഊടു വഴികളുടെ തമ്പുരാട്ടിയാണ് ഈ നാട് എന്ന വാക്യം മനസ്സിലേക്ക് ചാടി വരുന്നത്. അത് നോവലിൽ ശൂരനാടിന് ചേർത്തതാണെങ്കിലും അനുഭവം കണ്ണൂരിന്റെയാണ്. ഓരോ ഖണ്ഡത്തിനും ചുവട്ടിൽ വന്ന കമന്റുകൾ, തിരുത്തലുകൾ മാത്രം ചേർത്ത് ഒരു പുസ്തകമുണ്ടായാൽ എന്നത് എന്റെ എക്കാലത്തെയും വലിയ ഫാന്റസിയാകുന്നത് അതുകൊണ്ടാണ്.

കണ്ണൂരിലെ, പ്രത്യേകിച്ച് പറശ്ശിനിക്കടവിലെ പ്രവാസികൾ അതിൽ ഇടപെട്ട രീതികൾ ഓർക്കുമ്പോൾ പ്രത്യേകിച്ചും. ഗർഭകാലത്തെ വയറിനെ ഉദ്ദേശിച്ച് എന്റെ അമ്മമ്മ പറയുമായിരുന്ന വാക്കിതല്ല എന്നൊരാൾ തിരുത്തുന്നതിന് അതിന്റേതായ ചരിത്രമൂല്യമുണ്ട്. എന്റെ പെങ്ങളെ അമ്മ പ്രാകുന്നതാണ് എന്റെ ആദ്യത്തെ ഓർമ്മയെന്ന് ഫോണിൽ വിങ്ങിയ മനുഷ്യന്റെ അനുഭവത്തെ എനിക്കെങ്ങനെ നിസ്സാരമാക്കാൻ പറ്റും? പുസ്തകം വിറ്റ് വീട്ടുവാടക കൊടുക്കുകയും ചെലവ് നടത്തുകയും ചെയ്ത മനുഷ്യർ കൂടി ഉൾപ്പെട്ടതാണ് കല്യാണിയുടെ മലയാളി വായനാജീവിതം.

ആർ. രാജശ്രീ / Photo: F.B, Rajasree R

ലൈംഗികതയോളം മനുഷ്യന് പ്രഹേളികയായ യാതൊന്നുമില്ല. മനുഷ്യനെ ആത്മത്തിലേക്ക് ഉണർത്തിയെടുക്കുന്ന ലൈംഗികതയും പാതാളത്തോളം ഇടിച്ചുതാഴ്ത്തുന്ന ലൈംഗികതയുമുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഈ പ്രസ്താവന കുറുന്തോട്ടിയാണ്. സമൂലം അരച്ചു സേവിക്കാവുന്നതാണ്. അതറിയാവുന്ന മനുഷ്യർക്ക് കല്യാണിയുടെ ജീവിതവും ചേയിക്കുട്ടിയുടെ പോളിസിയും മനസ്സിലാവും. ജീവിതത്തിന്റെ ഏറ്റവും സർഗ്ഗാത്മകമായ നിമിഷങ്ങളാണവ. ഉപാധികളില്ലാത്ത ആനന്ദം പുരുഷന്റെ മാത്രമല്ല, സ്ത്രീയുടെയും അവകാശമാണ്. സുഹൃത്തുക്കളേ, ശരീരം വലിയ പ്രശ്‌നമാണ്. ഏറ്റവും ചുരുങ്ങിയത് സ്ത്രീകൾക്കെങ്കിലും. ഒറ്റബുദ്ധികൾക്ക് അതത്ര പെട്ടെന്ന് തിരിയണമെന്നില്ല. അവർ പേജുകൾ മറിച്ച് തെറിയെണ്ണിക്കൊണ്ടിരിക്കും. ഇത് മറ്റൊരാൾ എഴുതിത്തന്നതാണെന്നും ഇത് എഴുതിയവളുടെ ജീവിതമാണെന്നും പറയും.

പല പല ഐ ഡി കളിൽ പ്രത്യക്ഷരായി തെറി വിളിക്കും. എനിക്ക് സാഹിത്യത്തിന്റെ പരിശുദ്ധിയും വരേണ്യതയും അന്യമാണെന്നു പറയും. അവരത് തുടരട്ടെ. പലതരം വരേണ്യതകൾ കൊണ്ട് മുറിവേറ്റ പെണ്ണുങ്ങളുടെ മൊഴികൾ എനിക്ക് സാക്ഷ്യം പറയും. അതുകൊണ്ട് ഇത് ഞങ്ങളുടെ അവാർഡാണെന്ന് അവർ പറയുമ്പോൾ എനിക്ക് അഭിമാനമാണ്. ശരിയാണത്.
കല്യാണി കുടുംബത്തിൽ നിന്ന് പുറത്തിറങ്ങിയ പെണ്ണിന്റെ കഥയാണ്. തന്നിടം തേടിയ പെണ്ണുങ്ങൾക്കൊപ്പമാണത്. ആൺമണവും മീൻ മണവും പ്രിയപ്പെടുന്ന പെണ്ണുങ്ങളുടെ കഥയാണ്. ഒരൊറ്റ നോവലെഴുതിയവളുടെ അഹന്തയല്ല, ഒപ്പം നടന്നവർക്കുള്ള സമർപ്പണമാണ്. ഓർമ്മപ്പെരുന്നാളാണ്.

ആണും പെണ്ണും തമ്മിലുള്ള രതി മനുഷ്യരെ പരസ്പരം തിരിച്ചറിയാനുതകുന്ന ഒന്നായി രൂപപ്പെട്ട കുഞ്ഞിപ്പെണ്ണ് - ചിത്രസേനൻ എപ്പിസോഡ് എഴുതുമ്പോൾ എന്റെ ദാമ്പത്യം പുന:സ്ഥാപിക്കാനുള്ള ചർച്ചയായിരുന്നു ബാക്ഗ്രൗണ്ടിൽ എന്നോർക്കുന്നു. പത്തു വയസ്സുകാരിക്കുട്ടിയായി അച്ഛന്റെയടുത്തേക്ക് അഭയത്തിനോടിയത് ആ ദിവസമാണ്. നിന്നോളം മോശമായി ആരുമില്ല എന്ന വിധികല്പന കേട്ട നിമിഷം സോവിയറ്റ് ബാലകഥകളിലെ റഷ്യൻ രാജകുമാരി അന്തരിക്കുകയും മലയാളി സ്ത്രീയായി പുനർജ്ജനിക്കുകയും ചെയ്തു.
അച്ഛൻ കൈവിടുന്ന പെൺമക്കളോളം അനാഥരായി ആരുണ്ട്!

ലൈംഗികതയുടെ സമ്പൂർണ്ണാഘോഷം വരച്ചിട്ട ആ രാത്രിയിൽ പല തവണ കണ്ണു തുടച്ചു കൊണ്ട് ഞാൻ അച്ഛൻ പാടിക്കേട്ട നാടൻ പാട്ടിനെത്തന്നെ ആശ്രയിച്ചുവെന്നത് മറ്റൊരു കൗതുകം. എഴുതുന്നവർ ചിരിക്കുകയോ കരയുകയോ ചെയ്യട്ടെ, വായന മറ്റൊരനുഭവമാണ് എന്ന് പഠിപ്പിച്ചു ആ ദിവസത്തെ FB റിസൾട്ട്. നിങ്ങളാ പാട്ട് അങ്ങനെയാക്കിക്കളഞ്ഞല്ലോ എന്ന് പിറ്റേന്ന് അത്ഭുതപ്പെട്ടവർക്കിടയിലേക്ക് വീർത്ത കൺപോളകളുമായി ഞാൻ പ്രവേശിച്ചതോർക്കുന്നു. മനുഷ്യരേ, അവൾക്ക് "അത് ' ഇല്ലാത്തതിന്റെ പ്രശ്‌നമാണ് എന്ന പഴയ വായ്ത്താരിച്ചുമട് നിങ്ങൾ എന്ന് ഇറക്കിവയ്ക്കും?

എഴുത്തിലേക്ക് തിരിച്ചെത്തി എന്ന മൗഢ്യം ഇപ്പോഴുമില്ല. പഴയ കഥകൾ ചേർത്ത് സമാഹാരമിറക്കാത്തത് പുതിയ ഭാവുകത്വത്തിനു മേൽ അവ പരാജയപ്പെട്ടു പോകുമെന്നതുകൊണ്ടാണ്. പക്ഷേ കല്യാണിയെ അക്കാദമി അംഗീകരിക്കുമ്പോൾ തീർച്ചയായും അതെനിക്ക് മാത്രമുള്ളതല്ല. മുഖ്യധാരാ സാഹിത്യചരിത്രത്തിൽ നിന്ന് നിഷ്‌കാസനം ചെയ്യപ്പെടാനിടയുള്ള / ചെയ്യപ്പെട്ട ഒരുപാട് മനുഷ്യർക്കുള്ള അംഗീകാരമാണത്. FB പോലൊരു ധർമ്മാസ്പത്രിയിൽ പിറന്നു വീണ കുഞ്ഞിനുള്ള സാമൂഹികമായ അംഗീകാരമാണ്. നോവൽ ആത്യന്തികമായി ജനപ്രിയമായ ഒരു സാഹിത്യരൂപമാണ് എന്ന വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ ഈ അംഗീകാരത്തിൽ അളവറ്റ സന്തോഷമാണ്. ഒരു പറ്റം പെണ്ണുങ്ങൾക്കൊപ്പം ചരിത്രത്തിൽ രേഖപ്പെടുന്നതിന്റെ സന്തോഷം. അതിന്റെ വിവർത്തനം ഉടനെ പുറത്തിറങ്ങുന്നതിന്റെ സന്തോഷം. മലയാളത്തിൽ മൂന്നു കൊല്ലം കൊണ്ട് ഇരുപത്തൊന്ന് പതിപ്പ് പൂർത്തിയാവുന്നതിന്റെ സന്തോഷം.
എല്ലാ നിരാസങ്ങൾക്കും ഖേദങ്ങൾക്കും ശേഷം അഭിമാനപൂർവം പഴയ പത്തു വയസ്സുകാരിയെ ഉമ്മ വയ്ക്കണമെന്ന് അച്ഛനമ്മമാർക്ക് തോന്നുന്നതിന്റെ സന്തോഷം. അമ്മ ശരിയായിരുന്നു എന്നു മക്കൾ പറയുന്നതിന്റെ സന്തോഷം. നീന്തുന്നത് ഒഴുക്കിനെതിരെയാണങ്കിലും കര കാണാമെന്ന പ്രത്യാശ.
കത്തിയെരിയുന്ന എല്ലാ ഗ്രീഷ്മങ്ങൾക്കുമപ്പുറം പൂക്കാലമുണ്ട് എന്ന കാല്പനിക സ്വപ്നത്തിനൊപ്പം ഒരു പാട്ടുണരുന്നതു കേൾക്കുന്നു. ജീവിതം സുന്ദരമാണ്, ജീവിക്കാൻ ശ്രമിക്കുകയാണെങ്കിൽ.

Comments