മഹത്തായ ഭാരതീയ അടുക്കളയും
അത്ര മഹത്തരമല്ലാത്ത
ഒരു ബ്രീട്ടീഷ് അടുക്കളയും
മഹത്തായ ഭാരതീയ അടുക്കളയും അത്ര മഹത്തരമല്ലാത്ത ഒരു ബ്രീട്ടീഷ് അടുക്കളയും
രണ്ടുപേരില്‍ ആര്‍ക്കാണോ സമയമുള്ളത്, ആ ആള്‍ ഭക്ഷണം ഉണ്ടാക്കട്ടെ എന്ന സിവിലൈസ്ഡ് രീതി, അതാണ് എന്റെ അടുക്കളയെ ഇത്ര സ്‌നേഹിക്കാന്‍ എന്നെ തോന്നിപ്പിച്ച പ്രേരകശക്തി. കേരളത്തില്‍ വച്ച് പാട്രിയാര്‍ക്കി എന്ന ഉറയില്‍ നിന്ന് എത്ര ശ്രമിച്ചിട്ടും പുറത്തുകടക്കാന്‍ പറ്റിയിരുന്നില്ല എനിക്ക്. എന്നാല്‍ ഇന്ന് ഞാന്‍ ജീവിക്കുന്ന നാട്ടില്‍ ആ വാക്കിന് വലിയ പ്രസക്തിയില്ല.
22 Jan 2021, 12:44 PM
ചിലപ്പോള്‍ സന്തോഷിക്കുകയും, മറ്റ് ചിലപ്പോള്‍ കരയുകയും വേറേ ചിലനേരത്ത് ദേഷ്യപ്പെട്ട് കലമുടക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ പോലെയാണ് അടുക്കള എന്ന്, ജൂലിയ പോണ്‍ സോന്‍ബി എന്ന സ്ത്രീ തന്റെ, "മൈന്‍ഡ് ഫുള്‍ തോട്ട്‌സ് ഫോര്‍ കുക്ക്‌സ് ' എന്ന പുസ്തകത്തില്‍ പറയുന്നു. ഞാന്‍ ഈ പുസ്തകം വായിച്ചനേരത്ത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ റിലീസ് ചെയ്തിട്ടുണ്ടായിരുന്നില്ല.
അടുക്കളയുമായി ബന്ധപ്പെട്ട എന്ത് ചിന്തിക്കുമ്പോഴും, എനിക്ക് മൈത്രേയന്‍ എന്ന് പേരുള്ള ഒരു സുഹൃത്തിനെ ഓര്‍മ വരും. പത്തിരുപത്തഞ്ച് കൊല്ലം മുമ്പ്, ഒരു ദിവസത്തെ സംസാരത്തിനിടയില്‍, "എന്റെ വീട്ടില്‍ അടുക്കള ഇല്ല' എന്ന മൈത്രേയന്റെ പ്രസ്താവന കേട്ട് ഞാന്‍ ബോധംകെട്ടില്ല എന്നേയുള്ളൂ. കാരണം time consuming ഇടം എന്നാണ് അടുക്കളയേ മൈത്രേയന്‍ വിശേഷിപ്പിച്ചത്.
പിന്നെ നിങ്ങള്‍ എന്ത് കഴിക്കും? എങ്ങനെ ജീവിക്കും തുടങ്ങിയ ചോദ്യങ്ങള്‍ ഒന്നും ഞാന്‍ ചോദിച്ചില്ല.
തിരുവനന്തപുരത്ത് എനിക്ക് ചുറ്റുമുണ്ടായിരുന്ന സ്ത്രീകള്‍ മലക്കറിയുടെയും മീനിന്റേയും ഗുണനിലവാരം ചര്‍ച്ച ചെയ്യുമ്പോഴും ഭര്‍ത്താക്കന്മാരോട് ചേര്‍ന്നുനിന്ന് അയാളുടെ പാത്രത്തിലേക്ക് ചോറും കറികളും വിളമ്പുമ്പോഴും, അയാളുടെ എച്ചില്‍പാത്രത്തില്‍ സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്ന നേരത്തും ഒരിക്കല്‍ കെ. അജിതക്കുപിന്നില്‍ ഫെമിനിസ്റ്റ് ആകാന്‍ ഇറങ്ങിത്തിരിച്ച ഞാന്‍ "ഇതിനെന്നും കഴിവില്ലാത്ത'ഒരു കൃമിയായി മാറിക്കഴിഞ്ഞിരുന്നു.
തിരുവനന്തപുരകാലത്തെ എന്റെ തലച്ചോറിന്റെ ബോധമണ്ഡലത്തില്‍ മീനും, മലക്കറിയും, മുട്ട അവിയലും , ചീരതോരനും, തീയലും മാത്രമായി.... പത്താം ക്ലാസ് തോറ്റ് ട്യൂട്ടോറിയലില്‍ പഠിക്കുന്ന ഒരാളിന്റെ മനസ്സായിരുന്നു തിരുവനന്തപുരത്തെ എന്റെ അടുക്കളക്ക്.
തൊഴിലെടുക്കുന്ന, പുസ്തകം വായിക്കാന്‍ ഇഷ്ടപ്പെടുന്ന, യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന, പാട്ട് കേള്‍ക്കാനും, സിനിമ കാണാനും കൊതിച്ച എന്റെ ഉള്ളിലെ ഞാന്‍ കുറേശ്ശേ മരിച്ചുപോയിരുന്നു. എന്റെ മരണത്തിന് കാരണം, ഞാന്‍ അനുഭവിച്ചുകൊണ്ടിരുന്ന അപമാനമായിരുന്നു. ആ അപമാനത്തിന്റെ വലിയൊരു കാരണം എന്റെ അടുക്കളയായിരുന്നു. വല്ലപ്പോഴും വിരുന്നുകൂടാന്‍ എത്തുന്നവര്‍ പറഞ്ഞു; നീ എന്തുനന്നായി ഭക്ഷണം ഉണ്ടാക്കുന്നു.. ഇത്തരം നല്ല വാക്കുകള്‍ക്ക് നന്ദി പറയേണ്ടത് എങ്ങനെയാണ് എന്ന് എനിക്ക് ഇന്നും അറിയില്ല.

ദിവസവും ഒരുപാട് മണിക്കൂര്‍ ചെലവഴിക്കാന്‍ പറ്റിയ ഒരു ഇടമല്ല അടുക്കള എന്ന്, സമാനഹൃദയരായ ചിലര്‍ എന്നോട് പറയുന്നത് മാത്രമായിരുന്നു ഏക ആശ്വാസം. സഹായികള്‍ പാചകത്തിന് വന്ന കാലത്ത് ഒന്നും അടുക്കള എന്നെ കാര്യമായി ഉപദ്രവിച്ചില്ല. ബിരിയാണി, പായസം, ഗീ റൈസ്, ഒന്നാന്തരം വെജിറ്റബിള്‍ സ്റ്റ്യൂ തുടങ്ങിയ എന്റെ ചില അടുക്കള ഉല്‍പ്പന്നങ്ങള്‍ക്ക് "കൊള്ളാം' എന്ന സര്‍ട്ടിഫിക്കറ്റ് പലരില്‍ നിന്നും പലപ്പോഴായി കിട്ടിയിരുന്നു.
തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിയപ്പോള്‍, ജോലിഭാരം കൂടി. രാവിലെ എട്ടിന് ഇറങ്ങി രാത്രി എട്ടിന് വീട്ടില്‍ തിരിച്ചെത്തുന്ന കാലമുണ്ടായിരുന്നു. കേസുനടത്തിപ്പും, കോടതിയൊന്നുമല്ല അടുക്കളയായിരുന്നു അക്കാലത്ത് എന്നെ ഏറെ ഭയപ്പെടുത്തിയിരുന്നത്.
ഭക്ഷണമുണ്ടാക്കാന്‍ ചില സഹായികള്‍ ഇടക്കും മുറയ്ക്കുമൊക്കെ വന്നും പോയുമിരുന്നു. ആഴ്ചയില്‍ ആറ് ദിവസവും ജോലി ചെയ്തു, ഏഴാം ദിവസം ഞായറാഴ്ച പുലര്‍ച്ച കലൂര്‍ മാര്‍ക്കറ്റില്‍ പച്ചക്കറിയും മീനും വാങ്ങാന്‍ എത്തുന്നവരില്‍ 90 ശതമാനവും പുരുഷന്മാരായിരുന്നു, കൂട്ടത്തില്‍ എന്നെപ്പോലെ ചുരുക്കം ചില സ്ത്രീകളും.
സ്വന്തമായി വരുമാനമുണ്ടാക്കി, ആവശ്യങ്ങള്‍ക്ക് അത് ചെലവഴിച്ച് ജീവിച്ചിരുന്ന ഒരു ആധുനിക വനിതയെന്ന് ലോകം വിലയിരുത്തിയ ഒരാളിന്റെ ഉള്ളില്‍, മാളത്തിനകത്തേക്ക് ചുരുണ്ടുകൂടാന്‍ തുടങ്ങുന്ന പാമ്പിനെ പോലെ മറ്റൊരു സ്ത്രീയുണ്ടായിരുന്നു. ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സ്, അതായിരുന്നു പ്രശ്‌നം, അതെനിക്ക് നല്‍കിയതോ എനിക്ക് ചുറ്റുമുള്ള ചില ആളുകളും പിന്നെ എന്റെ അടുക്കളയുമായിരുന്നു.
എന്റെ മകന്‍ ബാക്കി വന്ന ഭക്ഷണം കളയാതിരിക്കാന്‍ കഴിക്കുന്ന എന്നെ നോക്കി കണ്ണുരുട്ടി. "ഇവിടെ വന്ന് എന്നോട് വര്‍ത്തമാനം പറയുക, ഒന്നും ഉണ്ടാക്കണ്ട'... ഹോസ്റ്റലില്‍ നിന്ന് എത്തിയ നിമിഷം മുതല്‍ അവന്‍ എന്നോട് പറയുന്നത് ഇതാണ്.
ജിവിതത്തില്‍ ഞാന്‍ സ്വതന്ത്രയായതിനുശേഷം, ഞാന്‍ എന്റെ അടുക്കളെയെ കുറെ ഇഷ്ടപ്പെട്ടു തുടങ്ങി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയ്ക്ക് വിരുന്നൊരുക്കി. പുതിയ പാചക പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു.
ഒടുക്കം ജീവിതത്തിന്റെ രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടില്‍ എത്തി. ഇവിടെ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഒരു അടുക്കളയുണ്ട്. അത് ഈ വീടിന്റെ അടുക്കളയാണ്. അതിന്റെ ഉത്തരവാദിത്വം, അവകാശം മുതലായവ എനിക്ക് ചാര്‍ത്തിത്തരാന്‍ ഇവിടെ ആരും മെനക്കെട്ടില്ല. അതുകൊണ്ടായിരിക്കും, ഇന്ന് ഈ വീട്ടിലെ എന്റെ പ്രിയപ്പെട്ട ഇടമായി അടുക്കള മാറിയത്.
വീട്ടുജോലിക്ക് ആളെ വെക്കുന്ന ഏര്‍പ്പാട് അതിസമ്പന്നര്‍ക്ക് മാത്രം കഴിയുന്ന ഒന്നാണ് ഇംഗ്ലണ്ടില്‍. തൊണ്ണൂറ് ശതമാനം വീടുകളിലും ആണും പെണ്ണും ഒരുമിച്ചാണ് വീട്ടുജോലിയും മക്കളെ വളര്‍ത്തലും എല്ലാം ചെയ്യുന്നത്. എന്തുകൊണ്ടോ ഇംഗ്ലണ്ടിലെ എന്റെ ജീവിതത്തിന്റെ തുടക്കത്തില്‍ ഞാന്‍ ആദ്യം കൂട്ടുകൂടിയത് പാചക വീഡിയോകളോടാണ്. ആദ്യമൊക്കെ കേരള വിഭവങ്ങള്‍, പിന്നെ ചില തമിഴ് ചമയല്‍, ആന്ധ്രയിലെ കടമ്പ സാമ്പാറും ചട്ണി പൊടിയും കര്‍ണാടകയിലെ പുളിയോഗ്രയും മഹാരാഷ്ട്രയിലെ പൊഹയുമൊക്കെ എന്റെ പരീക്ഷണ വിഭവങ്ങളായി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും വിശേഷപ്പെട്ട പാചക രീതികള്‍ പരീക്ഷിച്ച ശേഷം തായ്, വിയറ്റ്‌നാം, ജപ്പാന്‍, മെക്‌സിക്കോ, ചൈനീസ്... അങ്ങനെ അന്താരാഷ്ട്ര പാചക രുചികളും എന്റെ അടുക്കളയിലെത്തി. ഇന്ന് എന്റെ തെറാപ്പി സെന്റര്‍ എന്റെ അടുക്കളയാണ്.

"നീ എനിക്ക് ഭക്ഷണം ഉണ്ടാക്കി തരേണ്ടവളാണ്' എന്ന് എന്നോട് ഇവിടെ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ആ നിമിഷം ഞാന്‍ എന്റെ അടുക്കളയെ വെറുത്തുതുടങ്ങിയേനെ. മറിച്ച്, രണ്ടുപേരില്‍ ആര്‍ക്കാണോ സമയമുള്ളത്, ആ ആള്‍ ഭക്ഷണം ഉണ്ടാക്കട്ടെ എന്ന സിവിലൈസ്ഡ് രീതി, അതാണ് എന്റെ അടുക്കളയെ ഇത്ര സ്‌നേഹിക്കാന്‍ എന്നെ തോന്നിപ്പിച്ച പ്രേരകശക്തി. കേരളത്തില്‍ വച്ച് പാട്രിയാര്‍ക്കി എന്ന ഉറയില്‍ നിന്ന് എത്ര ശ്രമിച്ചിട്ടും പുറത്തുകടക്കാന്‍ പറ്റിയിരുന്നില്ല എനിക്ക്. എന്നാല്‍ ഇന്ന് ഞാന്‍ ജീവിക്കുന്ന നാട്ടില്‍ ആ വാക്കിന് വലിയ പ്രസക്തിയില്ല.
കെന്റ് ലൂച്ചി സിനിമകളില്‍ കാണുന്ന ചാരനിറമുള്ള ഇംഗ്ലണ്ടിനെ, എന്നെപ്പോലെ ഒരാള്‍ക്ക് നിഷേധിക്കാന്‍ പറ്റില്ല എന്നതും എന്റെ തലച്ചോറിലുണ്ട്.
83 വയസ്സുള്ള എന്റെ ഭര്‍തൃമാതാവും ഞാനും സംസാരിച്ചിരിക്കുന്ന നേരത്ത്, ഞങ്ങള്‍ക്ക് ചായ ഉണ്ടാക്കി തരുന്ന 84 വയസ്സുള്ള ഭര്‍ത്താവിന്റെ അച്ഛന്‍, ആദ്യമൊക്കെ എനിക്ക് വിസ്മയകാഴ്ചയായിരുന്നു.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അടുക്കള ഇന്നത്തേതല്ല എന്നും ഇന്നലത്തേതാണെന്നുമുള്ള ചര്‍ച്ചകള്‍ കാണുന്നു. പാടിയാര്‍ക്കിയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പിയ ആ സിനിമ എന്തൊക്കെയോ ചലനങ്ങള്‍ എവിടെയൊക്കെയോ ഉണ്ടാക്കി എന്ന തോന്നല്‍ പോലും സന്തോഷം തരുന്ന ഒന്നാണ്. എന്നാല്‍, ഭാവിയില്‍ ഇത്തരമൊരു അടുക്കള സ്വപ്നം കാണുന്ന അന്ധരായ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഉണ്ടെന്നുള്ളതാണ് എന്നെ ഭയപ്പെടുത്തുന്ന ചിന്ത. ജനാധിപത്യബോധം കൈമോശം വന്നുതുടങ്ങിയ ഒരു ജനതയെ ഉല്‍പ്പാദിപ്പിക്കാന്‍ ഭരണകൂടത്തിനല്ലേ ഏറ്റുവും ഏളുപ്പം... ?
ഭയപ്പെടുത്തുന്ന, ഉറക്കം കെടുത്തുന്ന ഈ ചിന്തയാണ് ജിയോ ബേബിയുടെ സിനിമ എനിക്കുതന്നത്.
Annette Philipose K
23 Jan 2021, 04:55 PM
Very good view mam.
Smitha Girish
22 Jan 2021, 03:09 PM
ഇംഗ്ലീഷ് അടുക്കളയും, ഇന്ത്യൻ അടുക്കളയും തമ്മിലുള്ള വ്യത്യാസം മനസിലാവുന്നു.. സിനിമയുടെ പശ്ചാത്തലത്തിൽ,കാമ്പുറ്റ ചിന്തകൾ പങ്കുവെച്ചതിന് നന്ദി രാധിക.. ആർട്ടിക്കിളിന്റെ അവസാന ഭാഗം പറഞ്ഞ അടുക്കള ജനാധിപത്യ രാജ്യം..... നമ്മൾ കരുതിയിരിക്കേണ്ടത് തന്നെ
National Desk
Mar 10, 2021
4 minutes read
National Desk
Mar 03, 2021
8 Minutes Read
ജിന്‍സി ബാലകൃഷ്ണന്‍
Mar 02, 2021
6 Minutes Read
ജെ. ദേവിക
Feb 22, 2021
39 Minutes Listening
കെ.ആര്‍ മീര
Feb 15, 2021
50 Minutes Listening
Soman
24 Jan 2021, 10:09 AM
അടുക്കളയായാലും അടുപ്പായാലും ഹിന്ദു മതത്തെ തൊറിപറഞ്ഞില്ലെങ്കിൽ ഒരു സമാധാനവുണ്ടാകില്ല