13 Apr 2020, 02:42 PM
ഈനാശുവും ഞാനും സാഹിത്യവിദ്യാര്‍ഥികളായിരുന്നു.
അവന്റേത് ഒരു മലയോര കര്‍ഷക കുടുംബം.
മുറിക്കയ്യന്‍ കുപ്പായം, പരുക്കന്‍ മുണ്ട്,
പിറകിലേക്ക് ചീകിയ കോലന്‍മുടി, മായാത്ത ചിരി.
അവന്റെ ക്ലാസുകള്‍ പലതും മുടങ്ങി
കുബ്ലേഖാനും ഓഡ് റ്റു ദ നൈറ്റിങ്ഗേലും
അവന് നഷ്ടപ്പെട്ടു.
പ്രഭാകരമേനോന്റെ കീറ്റ്സ്, സുശീലടീച്ചറുടെ ഷെല്ലി
കെവിആറിന്റെ വേഡ്സ്വര്‍ത്ത്
ഹൈമാവതി ടീച്ചറുടെ ഓഡന്‍
പലപ്പോഴും അവന് കിട്ടിയില്ല.
ടാപ്പിങ് ഉണ്ടായിരുന്നു, അപ്പനെ സഹായിക്കാന്‍ പോയി
ഭൂമിയിലെ ഏറ്റവും അകാല്‍പനിക വൃക്ഷമാകുന്നു റബ്ബര്‍,
ഒരിക്കല്‍ ഞാന്‍ അവനോട് പറഞ്ഞു.
അങ്ങനെ പറയരുത്
നീ വായിച്ചിട്ടില്ല മുട്ടത്തുവര്‍ക്കിയെ, കാനത്തെ.
നിനക്കറിയില്ല പണിയെടുക്കുന്നവന്റെ പ്രണയത്തെ.
സ്വിഫ്റ്റ് തിങ്സ് ആര്‍ ബ്യൂട്ടിഫുള്‍ എന്നപോലെ
കലാലയജീവിതം അതിവേഗം അവസാനിച്ചു.
ആ കവിത അവന് വലിയ ഇഷ്ടമായിരുന്നു,
അതിനു മുമ്പായി
ഒരു ദിവസം ഈനാശു റബര്‍കാട്ടിലേക്ക്
കൊണ്ടുപോയി.
നിലാവു കുടിച്ച് നിലതെറ്റിയ ഒരു രാത്രി.
മഞ്ഞിന്റെ നൊസ്സുള്ള രാത്രി.
കരിയിലകളെ വട്ടം കറക്കുന്ന ഒരു കാറ്റുണ്ടായിരുന്നു.
ഇലകളില്‍ നക്ഷത്രങ്ങള്‍ ഇറുന്നുവീഴാന്‍ നിന്നു.
റബര്‍ മരങ്ങള്‍ ആടിയുലഞ്ഞുകൊണ്ടിരുന്നു.
നിലാവുവീണ് മറ്റൊന്നായവയെ കണ്ടു.
അവയത്രയും കാലത്ത് കല്ലുകളാവുമല്ലോ എന്നു ഖേദിച്ചു
തണുത്ത ജ്വാലകള്‍ നിറുകയില്‍ പടര്‍ന്ന കരിമ്പനയെ
ഇതാ ഒരു സറീയലിസ്റ്റ് വൃക്ഷം
എന്നു ഞാന്‍ പറഞ്ഞില്ല,
അതിനുമുമ്പ്
ഈനാശു മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ട്
ഒരു റബര്‍ മരത്തില്‍ വരഞ്ഞു
അതില്‍നിന്ന് നിലാവ് ഊറിവരാന്‍ തുടങ്ങി.
Sudheer
25 Apr 2020, 03:45 PM
ഭൂമിയിലെ ഏറ്റവും അകാല്‍പ്പനിക വൃക്ഷമാവുന്നു റബ്ബര്‍.. ഹോ ഗംഭീരം
Ha San
15 Apr 2020, 02:49 PM
നിലാവുവീണ് മറ്റൊന്നായവ :)
Venu Thamarassery
14 Apr 2020, 07:24 PM
നന്നായിട്ടുണ്ട്.
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
Sajeev aymanam
26 Apr 2020, 08:47 PM
നല്ല കവിത ഇeഞ്ഞിയും ഞാവലും പോലെ റബ്ബർ മരങ്ങൾ ആഘോഷിക്കപ്പെട്ടിട്ടില്ല നിഴലും വെളിച്ചവും ചിതറി കിടക്കുന്ന റബ്ബം തോട്ടങ്ങളിലെ നീണ്ട വഴികളിലൂടെയുള്ള നടപ്പും അതിന്റെ സൗന്ദര്യത്തെക്കുറിച്ചും റോസ് മേരി എഴുതിയത് ഓർക്കുന്നു