പീഡനക്കേസ് പ്രതി കമറുദ്ദീൻ പരപ്പിൽ പൊതുജീവിതം ആഘോഷിക്കുമ്പോൾ നീതി കിട്ടാത്ത പെൺകുട്ടി എവിടെയുണ്ട്?

രാതിയുമായി മുന്നോട്ടുപോയാൽ എന്തെല്ലാം പ്രതിസന്ധികളെ നേരിടേണ്ടി വരുമെന്ന ഉറച്ച ബോധ്യത്തിൽ നിന്നാണ് അവൾ ആ തീരുമാനം എടുത്തത്. ഈ കാലത്ത് നീതി എല്ലാവർക്കും ഒരുപോലെയാകില്ലെന്നറിയാം, പക്ഷേ തന്റെയനുഭവം ഇനി മറ്റൊരു പെൺകുട്ടിക്ക് ഉണ്ടാകാതിരിക്കാൻ വേണ്ടിയെങ്കിലും മുന്നോട്ടുപോയേ തീരൂ എന്ന തിരിച്ചറിവിൽ നിന്ന്. രക്ഷകർത്താവിനെപ്പോലെ കരുതിയിരുന്ന അധ്യാപകനിൽ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെത്തുടർന്ന് നീതിന്യായ സംവിധാനത്തിൽ അഭയം തേടിയ ഭിന്നശേഷിക്കാരി കൂടിയായ ഒരു ദലിത് വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികൾ അതി കഠിനമാണ്.

പെൺകുട്ടിയുടെ വാക്കുകൾ

മലപ്പുറം ജില്ലയിലെ ഒരു പിന്നോക്ക ദലിത് കുടുംബത്തിൽ കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും മകളായാണ് ഞാൻ ജനിച്ചത്. രണ്ട് ചേച്ചിമാരും ഒരു അനിയനുമടക്കം ഞങ്ങൾ നാല് മക്കൾ. ദാരിദ്ര്യത്തിന്റെ എല്ലാ കഷ്ടതകളുമനുഭവിച്ചാണ് വളർന്നത്. എങ്ങിനെയെങ്കിലും പഠിച്ച് ജോലി നേടണമെന്നും കുടുംബത്തിന്റെ കഷ്ടതകൾക്ക് ഒരു മാറ്റമുണ്ടാകണമെന്നും ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ ജീവിതത്തിൽ ഒന്നൊഴിയാതെ ആവർത്തിച്ചുകൊണ്ടിരുന്ന ദുരന്തങ്ങൾ എനിക്കെന്നും സമ്മാനിച്ചത് അതിജീവനം അസാധ്യമായ പ്രഹരങ്ങളാണ്.

പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത് തീർത്തും അവിചാരിതമായാണ് എനിക്ക് കേൾവി ശക്തി കുറഞ്ഞു വന്നത്. മാനസികമായി ഞാൻ ആകെ തളർന്നു. വീട്ടിലെ സംസാരങ്ങൾ, കൂട്ടുകാർക്കൊപ്പമുള്ള കളി ചിരി വർത്തമാനങ്ങൾ, അധ്യാപകരുടെ ക്ലാസുകൾ, പക്ഷികളും മൃഗങ്ങളും യന്ത്രങ്ങളും വാഹനങ്ങളുമെല്ലാമുള്ള ശബ്ദങ്ങളുടെ ലോകത്ത് നിന്ന് പതിയെ പതിയെ ഞാൻ നിശബ്ദദതയുടെയും ഏതാന്തതയുടെയും തുരുത്തിലേക്ക് വലിച്ചെറിയപ്പെട്ടു. ഇനി മുതൽ എന്റെ ജീവിതത്തിൽ ശബ്ദങ്ങളില്ല എന്ന യാഥാർത്ഥ്യത്തെ വേദനയോടെ അംഗീകരിക്കാനും അതിനോട് പൊരുത്തപ്പെടാനും ഞാൻ തയ്യാറായി.

കഠിനമായ അനുഭവങ്ങളോട് പൊരുതിയാണ് ഓർമ വെച്ച കാലം മുതൽ ജീവിച്ചത്, മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു. ഇടക്കപ്പോഴോ എന്റെ സംസാര ശേഷി കൂടി നഷ്ടപ്പെടുന്നത് ഞാൻ അറിഞ്ഞു. എങ്ങിനെയെങ്കിലും ജീവിതത്തെ നേരിടണമെന്ന ചിന്ത ഉള്ളിൽ ശക്തമായി നിലനിന്നിരുന്നു. മറ്റുള്ള കുട്ടികളെ പോലെ ക്ലാസ് മുറിയിലെ പഠനം സാധ്യമല്ലായിരുന്നങ്കിലും സ്വന്തമായി പഠിച്ചെടുക്കുന്ന രീതിയിലേക്ക് ഞാൻ മാറി. ചില അധ്യാപകർ പ്രത്യേക പരിഗണന നൽകിയിരുന്നു എന്നതൊഴിച്ചാൽ മറ്റൊരു സഹായവും ആരിൽ നിന്നുമുണ്ടായിരുന്നില്ല. മൂന്ന് പെൺകുട്ടികളടക്കം നാല് മക്കളുള്ള ഒരു പിന്നോക്ക തൊഴിലാളി കുടുംബത്തിലെ ദാരിദ്ര്യവും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത സാഹചര്യങ്ങളും എന്റെ എല്ലാ സ്വപ്‌നങ്ങൾക്കും വിലങ്ങുതടിയായിരുന്നു.

പ്ലസ്ടുവിന് ശേഷം കോഴിക്കോട് ഫാറൂഖ് കോളേജിൽ ബി.എ. മലയാളത്തിന് അഡ്മിഷൻ ലഭിച്ചു. ഏറെ പ്രതീക്ഷകളോടെയാണ് കോഴിക്കോട്ടേക്ക് വണ്ടി കയറിയത്. ശാരീരികമായ എന്റെ പരിമിതികൾ വലിയ വെല്ലുവിളിയായി തന്നെ കൂടെയുണ്ടായിരുന്നു. പുസ്തകങ്ങൾക്കും സിലബസിനും പുറത്തുള്ള ചർച്ചകളുടെയും കൂട്ടായ്മകളുടെയും ഇടങ്ങൾ എനിക്ക് മാത്രം നഷ്ടമായിരുന്നു. ആരുടെയെങ്കിലും സഹായം എല്ലാത്തിനും അത്യാവശ്യമായി വന്നു.

ഇതിനിടയിൽ അച്ഛന്റെ മരണം കൂടി സംഭവിച്ചു. കുടുബത്തിന്റെ നിലനിൽപ് പൂർണമായി തകർന്നു. കൂലിപ്പണിയെടുക്കുന്ന അമ്മയുടെ തുച്ഛമായ വരുമാനം മാത്രമായി കുടുംബത്തിന്റെ ഏക ആശ്രയം. സാമ്പത്തിക പ്രയാസങ്ങൾ കാരണം അനിയനും ചേച്ചിയുമെല്ലാം പഠനം നിർത്തി. ജീവിതത്തിൽ ഇടതടവില്ലാതെ ആവർത്തിച്ചുകൊണ്ടിരുന്ന പ്രതിസന്ധികളോട് എങ്ങിനെ പോരടിക്കുമെന്ന് നിശ്ചയമില്ലാതെയിരുന്ന നാളുകളിലൊന്നിലാണ്, നിലനിൽക്കാനായി ഞാൻ നടത്തി വന്ന സർവ ശ്രമങ്ങളെയും തകർത്തുകൊണ്ട് ഒരു രാത്രിയിൽ എനിക്ക് നേരെ ആ അതിക്രമമുണ്ടാകുന്നത്. രക്ഷകർത്താവിന്റെ സ്ഥാനത്ത് ഞാൻ കണ്ടിരുന്ന, അതുവരെ പ്രിയപ്പെട്ടതായി കരുതിയിരുന്ന കമറുദ്ദീൻ പരപ്പിൽ എന്ന മലയാളം അധ്യാപകനിൽ നിന്നും അധ്യയന യാത്രയ്ക്കിടെ ഏൽക്കേണ്ടി വന്ന ലൈംഗികപീഡനം എന്നിലേൽപ്പിച്ച മാനസിക ആഘാതം ഒരിക്കലും വിവരിക്കാൻ സാധിക്കാത്തതാണ്.

പിന്നീട് അങ്ങനെയൊരു സംഭവമേ നടന്നില്ല എന്ന മട്ടിലാണ് അയാൾ എന്നോട് ഇടപെട്ടത്. അതെനിക്ക് കൂടുതൽ പ്രയാസങ്ങളാണ് സൃഷ്ടിച്ചത്. അവസാന സെമസ്റ്റർ പരീക്ഷയും പ്രൊജക്റ്റ് വർക്കുകളുമെല്ലാം ബാക്കിയുണ്ട്. ഇക്കാര്യങ്ങൾക്കെല്ലാം സമീപിക്കേണ്ടത് ഇതേ അധ്യാപകനെ തന്നെയാണ്. അതെനിക്ക് സാധിക്കുമായിരുന്നില്ല. വലിയ വിഷാദത്തിലേക്ക് ഞാൻ വഴുതി വീണു. മാസങ്ങൾ എടുത്താണ് ഞാൻ സാധാരണ നിലയിലേക്ക് തിരിച്ചുവന്നത്. ആരോടെങ്കിലും ഈ വിവരങ്ങൾ തുറന്നുപറഞ്ഞില്ലെങ്കിൽ മാനസികമായി കൈവിട്ടുപോകുമെന്ന അവസ്ഥ വന്നപ്പോഴാണ് ഹോസ്റ്റലിലെ സുഹൃത്തുക്കളോട് ഞാൻ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. പരാതി നൽകുവാനുള്ള ധൈര്യം തന്നത് അവരാണ്. ഞാൻ ഈ വിഷയം തുറന്നുപറഞ്ഞതോടെ അയാളിൽ നിന്ന് സമാനമായ അനുഭവങ്ങൾ നേരിട്ട മറ്റ് പെൺകുട്ടികളും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. അതോടെയാണ് ഏതുവിധേനയും അയാൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കണം എന്ന ബോധ്യത്തിലേക്ക് ഞാനെത്തിയത്.

കോളേജിൽ എല്ലാവർക്കും ഏറെ സ്വീകാര്യനായ വലിയ പിടിപാടും പൊതുസമ്മതിയുമുള്ള അധ്യാപകനെതിരെ പരാതി നൽകുന്നത് എളുപ്പമല്ല എന്നും എന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നും മനസ്സിൽ കണ്ട് തന്നെയാണ് പരാതിയുമായി മുന്നോട്ടു നീങ്ങിയത്. സഹപാഠികളും കോളേജിലെ ഇടത് വിദ്യാർത്ഥി സംഘടനയും ഒപ്പം നിന്നു. അച്ഛന്റെ മരണ ശേഷം വലിയ ആകുലതകളിലാണ് അമ്മയും സഹോദരങ്ങളും എന്നതിനാൽ തുടക്കത്തിൽ ഇതൊന്നും വീട്ടിൽ അറിയിച്ചിരുന്നില്ല. പരാതിയെത്തുടർന്ന് അധ്യാപകനെ കോളേജിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. എനിക്ക് നീതി ലഭിക്കുമെന്ന് തന്നെയായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്.

ഫാറൂഖ് കോളേജ്‌ / Photo: farookcollege.online

എന്നാൽ കഴിഞ്ഞ ഒരു വർഷത്തെ എന്റെ അനുഭവം അങ്ങനെയല്ല. ഫാറൂഖ് പോലീസ്സ്‌റ്റേഷൻ ക്രൈം നമ്പർ 114/2020 U/S 354(1)(1) ൽ രെജിസ്റ്റർ ചെയ്ത, നിലവിൽ കോഴിക്കോട് സ്‌പെഷ്യൽ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് മുൻപാകെയുള്ള കേസിനെ സംബന്ധിച്ച ഒരു വിവരവും എനിക്ക് ലഭിക്കുന്നില്ല. കോടതിയിൽ നിന്നോ പോലീസിൽ നിന്നോ കേസിന്റെ തുടർ നടപടികളുമായി ബന്ധപെട്ട് യാതൊരു അറിയിപ്പും എനിക്ക് ലഭിച്ചിട്ടില്ല. കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ ആരെന്നും നിലവിലെ സ്ഥിതി എന്താണെന്നും അറിയുന്നതിനായി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടിട്ടും അനുകൂലമായ മറുപടിയല്ല ലഭിച്ചത്. പിന്നീട് വിളിക്കാം എന്ന് പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്യുകയായിരുന്നു. ഉന്നത തലങ്ങളിൽ സ്വാധീനവും സാമ്പത്തിക ശേഷിയുമുള്ള പ്രതി കേസിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള നീക്കങ്ങൾ നടത്തുന്നതായി ഞാൻ സംശയിക്കുന്നുണ്ട്.

കേസ് മുന്നോട്ടുപോകുന്നതിലുള്ള കാലതാമസം കൂടാതെ ഇക്കാലയളവിൽ പ്രതിക്ക് ലഭിച്ച പൊതു സ്വീകാര്യത കൂടിയാണ് എന്നെ ഏറെ വേദനിപ്പിച്ചത്. രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദികളിലും മത സംഘടനകളുടെ സെമിനാറുകളിലുമൊക്കെ അയാളെ ഇപ്പോഴും സജീവമായി കാണുന്നുണ്ട്. അതിലേറെ എന്നെ വേദനിപ്പിച്ചത് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഫാറൂഖ് കോളേജിലെ മലയാളം വിഭാഗം സംഘടിപ്പിച്ച ഒരു ഔദ്യോഗിക പരിപാടിയിൽ അയാളെ അതിഥിയായി ക്ഷണിച്ചു എന്നത് കൂടിയാണ്. എനിക്ക് ലഭിക്കേണ്ട നീതിക്കായി ഒപ്പം നിൽക്കേണ്ടവർ തന്നെ പ്രതിക്ക് സാമൂഹിക സ്വീകാര്യത നേടിക്കൊടുക്കുന്നത് കാണുമ്പോൾ മാനസികമായി വലിയ പ്രയാസത്തിലേക്കാണ് ഞാൻ നീങ്ങുന്നത്.

പരാതി പിൻവലിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങൾ

2019-2020 അധ്യയന വർഷത്തിലെ പഠനയാത്രയിൽ വച്ചാണ് അന്ന് ഫാറൂഖ് കോളേജിൽ മലയാളം വിഭാഗം വിദ്യാർത്ഥിനി ആയിരുന്ന പെൺകുട്ടി കമറുദ്ദീൻ പരപ്പിൽ എന്ന അധ്യാപകനിൽ നിന്ന് ലൈംഗികമായി അതിക്രമം നേരിട്ടത്. പരാതിയെത്തുടർന്ന് അന്വേഷണ വിധേയമായി കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടെതോടെ പ്രതി കേസ് പിൻവലിപ്പിക്കുന്നതിനായുള്ള സമ്മർദങ്ങൾ ചെലുത്താൻ തുടങ്ങിയെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. സാമ്പത്തികമായി വലിയ പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് തന്റേത് എന്നറിഞ്ഞുകൊണ്ട് കുടുംബാംഗങ്ങളെ പണം ഓഫർ ചെയ്ത് സ്വാധീനിക്കാനാണ് പ്രതിയും അയാൾക്കൊപ്പമുള്ളവരും ശ്രമിക്കുന്നതെന്ന് പെൺകുട്ടി പറയുന്നു. ഇതിനായി പ്രതിയുമായി ബന്ധമുള്ള മുസ്‌ലിം ലീഗ് പ്രവർത്തകർ തന്റെ വീട്ടിൽ വന്നിരുന്നതായും സഹോദരി ഭർത്താവിനെ ഫോണിൽ നിരന്തരം വിളിച്ച് ഇക്കാര്യം ആവശ്യപ്പെടുന്നതായും വിദ്യാർത്ഥിനി ട്രൂകോപ്പിയോട് പറഞ്ഞു.

""എന്റെയും കുടുംബത്തിന്റെയും സാമൂഹിക സാഹചര്യങ്ങളെയും ദാരിദ്ര്യാവസ്ഥയെയും മുതലെടുക്കാനാണ് പ്രതിയും കൂടെയുള്ളവരും ശ്രമിക്കുന്നത്. കേസുമായി മുന്നോട്ടുപോകാൻ എന്ന സംബന്ധിച്ച് പ്രയാസങ്ങളുണ്ട് എന്നത് സത്യമാണ്. എന്ന് കരുതി നീതി നേടിയെടുക്കാതെ ഞാൻ പിൻമാറില്ല'', വിദ്യാർത്ഥിനി പറയന്നു.

പ്രതിക്ക് ലഭിക്കുന്ന സാമൂഹിക സ്വീകാര്യത

2022 ഏപ്രിൽ ആദ്യ വാരത്തിലാണ് ലക്ഷ്മി എന്ന മലയാളം വിഭാഗത്തിലെ അധ്യാപികക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽ ലൈംഗിക അതിക്രമ കേസിലെ പ്രതിയായ, സസ്പൻഷനിൽ കഴിയുന്ന അധ്യാപകനെ പങ്കെടുപ്പിച്ചത്. ഇതിനെതിരെ കോളേജിലെ പൂർവ വിദ്യാർത്ഥികളും അതിക്രമം നേരിട്ട പെൺകുട്ടിയും രംഗത്ത് വന്നിരുന്നു. മലയാളം വിഭാഗം തെറ്റ് തിരുത്തണമെന്നും അതിക്രമം നേരിട്ട പെൺകുട്ടിയോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സംയുക്തമായി രംഗത്ത് വരികയും ചെയ്തിരുന്നു.

""അധ്യാപികയുടെ യാത്രയയപ്പ് പരിപാടിയിലേക്ക് ലൈംഗിക ആരോപണത്തിൽ വിചാരണ നേരിടുന്നതും സസ്‌പെൻഷനിൽ ഇരിക്കുന്നതുമായ ഒരാളെ അതിഥിയായി ക്ഷണിച്ചുവരുത്തിയതിൽ സംഘാടകരായ മലയാള വിഭാഗം മേധാവിയും ഫാറൂഖ് കോളേജ് പ്രിൻസിപ്പളും കാണിച്ച നിർബന്ധബുദ്ധി ആക്രമണം നേരിട്ട വിദ്യാർഥിയെ അപമാനിക്കുന്നതിന് തുല്യമാണ്.
കൂടുതൽ പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഈ ആശ്ശീലത്തിനെതിരെ അധ്യാപകർ തുടരുന്ന മൗനം മലയാളം ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർഥികൾക്കും പൂർവ്വവിദ്യാർത്ഥികൾക്കും ഉണ്ടാക്കുന്ന അപമാനം ചെറുതല്ല. ആയതിനാൽ സസ്‌പെൻഷനിൽ കഴിയുന്ന ഇത്തരത്തിലുള്ള പീഡന വീരന്മാരെ വിളിച്ചു വരുത്തി അക്രമത്തിനിരയായ വിദ്യാർത്ഥിയെയും വിദ്യാർഥികളെയും അപമാനിച്ച സംഘാടകരായ അധ്യാപകർ നിർബന്ധമായും മാപ്പ് പറയാൻ തയ്യാറാകുക തന്നെ വേണം'', - വിദ്യാർത്ഥികൾ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നു.

യാത്രയയപ്പ് ചടങ്ങ് വിവാദമായതോടെ ചടങ്ങിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച മലയാള വിഭാഗം മേധാവി ഡോ. അസീസ് തരുവണ തന്റെ പോസ്റ്റ് പിൻവലിക്കുകയുണ്ടായി. കേസിൽ അതിക്രമം നേരിട്ട പെൺകുട്ടിക്കൊപ്പമാണ് താനെന്നും അന്നത്തെ യാത്രയയപ്പിലേക്ക് ക്ഷണിച്ചിരുന്നില്ലാത്ത അധ്യാപകൻ അപ്രതീക്ഷിതമായി കയറിവരികയായിരുന്നുവെന്നുമാണ് ഡോ. അസീസ് തരുവണ ട്രൂകോപ്പിയോട് പറഞ്ഞത്. എന്നാൽ അധ്യാപകരുടെ വിശദീകരണം വിശ്വസനീയമല്ല എന്നാണ് പെൺകുട്ടിയും സഹപാഠികളും പറയുന്നത്.

ഫാറൂഖ് കോളേജിലെ മലയാളം വകുപ്പിന്റെ സമീപനം അതിജീവിതയായ വിദ്യാർത്ഥിനിയുടെ മാനസിക നിലയ്ക്ക് വീണ്ടും പോറലേൽപിക്കുന്നതാണെന്നാണ് കോളേജിലെ പൂർവ വിദ്യാർത്ഥിയും ദിശ എന്ന സാമൂഹിക സംഘടനയുടെ പ്രവർത്തകനുമായ ദിനു വെയിൽ ട്രൂകോപ്പിയോട് പറഞ്ഞത്. ""കമറുദ്ദീൻ പരപ്പിൽ എന്ന മലയാളം വിഭാഗത്തിലെ അധ്യാപകൻ അയാളുടെ ആണധികാരത്തിനൊപ്പം അധ്യാപകൻ എന്ന അധികാര നിലയെ കൂടി ഉപയോഗിച്ചാണ് തന്റെ വിദ്യാർത്ഥിനിയ്ക്ക് നേരെ പഠന യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നടത്തിയത്. അച്ഛൻ മരണപ്പെട്ട ഒരു വിദ്യാർത്ഥിനി ആയതിനാൽ പിതൃതുല്യനായാണ് വിദ്യാർത്ഥിനി ആ അധ്യാപകനെ കണക്കാക്കിയിരുന്നത്. അത്തരം ഒരാളിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വരുമ്പോൾ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ട്രോമ വളരെ വലുതാണ്. ആ ട്രോമയെ അതിജീവിച്ചു കൊണ്ടിരിക്കെയാണ് കുറ്റാരോപിതനായ വ്യക്തി ഫാറൂഖ് കോളേജിലെ ഒരു അധ്യാപികയുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കുന്നത്. അയാൾക്ക് ലഭിക്കുന്ന ഓരോ കസേരയും അതിജീവിതയായ വിദ്യാർത്ഥിനിയുടെ ആത്മാഭിമാനത്തിനും മനോധൈര്യത്തിനും ക്ഷതമേൽപ്പിക്കുന്നതാണ്. അവിടെ അയാൾ ക്ഷണിക്കപ്പെടാതെ വന്നിരുന്നതാണ് എന്ന ന്യായീകരണം ആരെങ്കിലും നടത്തിയിട്ട് കാര്യമില്ല. കുറ്റാരോപിതനൊപ്പം കസേര പങ്കിടുന്നില്ല എന്ന് പറയുവാനുള്ള ആർജ്ജവം അവിടെയുണ്ടായിരുന്ന ഒരു അധ്യാപകർക്കും ഉണ്ടായില്ല എന്നതാണ് ലജ്ജാവഹം. തന്റെ തൊഴിൽ നിലയെ ഉപയോഗിച്ചു കൊണ്ട് കമറുദ്ദീൻ പരപ്പിൽ നടത്തിയ അതിക്രമത്തെ അയാൾക്കൊപ്പം കസേര പങ്കിട്ട, കസേരയിൽ ഉറച്ചിരുന്ന ഓരോ വ്യക്തിയും ഇത്ര ലളിതമായാണോ കാണുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്'', ദിനു വെയിൽ പറയുന്നു.

ദിനു വെയിൽ

""അതിജീവിതയായ വിദ്യാർത്ഥിനി വ്യത്യസ്ത സ്വത്വങ്ങളാൽ അരികുവൽക്കരിക്കപ്പെട്ട ഒരാളാണ്. അവൾ ദലിത് വിഭാഗത്തിൽപ്പെട്ട, ശാരീരിക പരിമിതികളുള്ള, സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള, അച്ചൻ മരണപ്പെട്ട ഒരുവളാണ്. കുറ്റാരോപിതൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതിനെതിരെ അപ്പീലുമായി വന്നപ്പോഴാണ് അതിജീവിതയായ വിദ്യാർത്ഥിനിയ്ക്കായി ദിശ ഇടപ്പെടുന്നത്. ടൂറിനിടയിൽ എടുത്ത ഒരു ഫോട്ടോയിൽ അവൾ ചിരിച്ചു നിൽക്കുന്നുണ്ട്, പരാതി വ്യാജമാണ്, രാഷ്ട്രീയ പ്രേരിതമാണ് എന്നതടക്കമുള്ള ഏറ്റവും വൃത്തിക്കെട്ട വാദങ്ങളാണ് അപ്പീലിൽ കുറ്റാരോപിതന്റെ ഭാഗം ഉന്നയിച്ചത്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന കുറ്റാരോപിതന് ഇത്തരം ചടങ്ങുകളുടെ ഫോട്ടോയും തന്റെ സ്വീകാര്യതയെ ഉറപ്പിക്കുന്നതിനായ് യാതൊരു ലജ്ജയുമില്ലാതെ ഉപയോഗിക്കാം'', ദിനു വെയിൽ കൂട്ടിച്ചേർത്തു.

കേസിന്റെ നിലവിലെ സ്ഥിതി

ആശയവിനിമയങ്ങൾക്കുള്ള ശാരീരിക പരിമിതികൾ ഉള്ളതിനാൽ അന്വേഷണ ഉദ്യോഗസ്ഥരോട് ഫോണിൽ വിളിച്ച് വിവരങ്ങൾ അറിയുക എന്നത് വിദ്യാർത്ഥിനിയെ സംബന്ധിച്ച് സാധ്യമല്ല. മറ്റാരുടെയെങ്കിലും സഹായത്തോടെ ഫോണിൽ വിളിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായ വിവരങ്ങൾ നൽകുന്നുമില്ല. വലിയ സാമ്പത്തിക പ്രയാസങ്ങളിൽ കഴിയുന്ന വിദ്യാർത്ഥിനിക്ക് കേസിന്റെ ആവശ്യങ്ങൾക്കായി മഞ്ചേരിയിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുക എന്നതും പ്രയാസം നിറഞ്ഞതാണ്. കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്നതോ പബ്ലിക് പ്രോസിക്യൂട്ടർ ആരാണെന്നതോ സംബന്ധിച്ച യാതൊരു വിവരവും പെൺകുട്ടിക്ക് ഇല്ല. കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത വളരെയധികമാണ് എന്നതിനാൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകി കാത്തിരിക്കുകയാണവർ.

വർഷങ്ങൾക്ക് മുമ്പ് നേരിടേണ്ടി വന്ന അതിക്രമം സൃഷ്ട്ടിച്ച മാനസിക ആഘാതങ്ങളിൽ നിന്നും പെൺകുട്ടി ഇതുവരെ പുറത്തുകടന്നിട്ടില്ലെന്നാണ് അവരുടെ ഇപ്പോഴത്തെ ഒരു അധ്യാപിക ട്രൂകോപ്പിയോട് പറഞ്ഞത്. ""താൻ അനീതി നേരിടുന്നുവെന്ന് തിരിച്ചറിയുമ്പോൾ തന്നെ അക്രമകാരിയായ പ്രതിക്ക് പൊതുസമൂഹത്തിന്റെ സ്വീകാര്യത ലഭിക്കുന്ന സാഹചര്യങ്ങൾക്ക് സാക്ഷിയാകേണ്ടി വരുന്നത് പെൺകുട്ടിയുടെ മാനസിക നിലയെ വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. കേസിന്റെ തുടർനടപടികൾ നിയമപരമായി തന്നെ മുന്നോട്ടുപോകുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ട്'', അധ്യാപിക കൂട്ടിച്ചേർത്തു.

Comments