നെഗറ്റീവ്, ആണത്തം, മമ്മൂട്ടി:
‘കൂടെവിടെ’ വീണ്ടും കാണാം
നെഗറ്റീവ്, ആണത്തം, മമ്മൂട്ടി: ‘കൂടെവിടെ’ വീണ്ടും കാണാം
നെഗറ്റീവ് സ്വഭാവത്തിലൂടെയാണ് ആണത്തത്തിന്റെ സവിശേഷഭാവമായി മമ്മൂട്ടി കഥാപാത്രങ്ങള്‍ മാറുന്നത്. ആഭിജാത്യത്തിന്റെയും ഉദ്യോഗത്തിന്റെയും കൃത്യമായ അധികാരത്തിലൂടെ വഷളായ പുരുഷത്വമാണ് മമ്മൂട്ടി കഥാപാത്രങ്ങളുടെ കാതൽ. ആണത്തത്തെ ജനപ്രിയവല്കരിച്ചതില്‍ മമ്മൂട്ടി കഥാപാത്രങ്ങള്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതുകാണാം. ഇത്തരമൊരു പുരുഷത്വത്തോടു സന്ധിചെയ്യാന്‍ കരിയറില്‍ ശ്രദ്ധിക്കുന്ന സ്ത്രീക്ക് കഴിയില്ലെന്നാണ് ‘കൂടെവിടെ’ എന്ന ചിത്രത്തിലെ നായികയായ ആലീസ് പറയുന്നത്. എൺപതുകളിലെ മുഖ്യധാരാ മലയാള സിനിമകളെക്കുറിച്ചുള്ള പഠന പരമ്പരയിൽ ‘കൂടെവിടെ’ എന്ന സിനിമയുടെ പുതുകാല കാഴ്ച
15 May 2022, 03:11 PM
1962-ല്‍ ബ്രണ്ണന്‍ കോളേജില്‍ ലക്ചററായി ജോലികിട്ടിയപ്പോള്‍ തിരുവനന്തപുരത്തുകാരായ തന്റെ വീട്ടുകാര്‍ ആ ജോലിക്കു പോകേണ്ടന്നു പറഞ്ഞ അനുഭവം ഹിന്ദി അധ്യാപികയായിരുന്ന എസ്. പത്മകുമാരിയമ്മ ആത്മകഥയിലെഴുതിയത് ഇന്നല്പം അത്ഭുതത്തോടെയാണ് വായിക്കാന്‍ കഴിയുക (സ്മൃതിപഥങ്ങളിലൂടെ). തിരുവനന്തപുരത്തുനിന്ന് വളരെ ദൂരെയാണ് തലശ്ശേരിയെന്നായിരുന്നു ഈ വിലക്കിനു കാരണം. അന്ന് കരഞ്ഞു ബഹളംവച്ചിട്ടും വീട്ടുകാര്‍ സമ്മതിച്ചില്ല. ഒടുവില്‍ പട്ടാളക്കാരനായ ബന്ധുവിന്റെ സഹായത്തോടെ ജോലിയില്‍ പ്രവേശിക്കേണ്ടതിന്റെ അവസാന ദിവസം എത്തുന്നതിനായി വീടുവിടുകയായിരുന്നുവെന്നും അദ്ദേഹം എഴുതുന്നു. സ്ത്രീകള്‍ ഉദ്യോഗം നോക്കുന്നതിലെ ധാര്‍മികതയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്ന അക്കാലത്ത് ഈ സംഭവം അത്ഭുതത്തിനു വകനല്കുന്നില്ല.
ഇവിടെ രണ്ടു പ്രശ്‌നം കാണാം. സ്ത്രീകള്‍ ജോലിയൊന്നും നോക്കേണ്ടതില്ലെന്ന ബോധമാണ് പ്രധാന പ്രശ്‌നമെങ്കില്‍ ദൂരെയുള്ള സ്ഥലത്തേക്കുള്ള യാത്രയും അവിടുത്തെ താമസവുമാണ് രണ്ടാമത്തെ പ്രശ്‌നം. പുഴകളാലും തോടുകളാലും പലതായി മുറഞ്ഞുകിടന്ന കേരളത്തെ റോഡുകളിലൂടെയും പാലങ്ങളിലൂടെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രക്രിയകള്‍ കാര്യമായി നടന്നുകൊണ്ടിരുന്ന അക്കാലത്തും ദൂരം വലിയ പ്രശ്‌നം തന്നെയായിരുന്നുവെന്ന് വ്യക്തം. ഇന്ന് ദുബായിയില്‍ പോകുന്ന പോലെയാണ് അന്ന് തിരുവനന്തപുരത്തുനിന്ന് തലശേരിയിലെത്തുന്ന കാര്യമെന്ന് ആ കുറിപ്പില്‍ അവര്‍ പറയുന്നുണ്ട്.
ഓരോ ജാതിക്കും നിശ്ചിത സ്ഥലങ്ങളും പരിധികളും കല്പിച്ചു ജനങ്ങളെ കുരുക്കിയിട്ട ജാതിബോധത്തിന്റെ തുടര്‍ച്ചയാണ് ഇവിടുത്തെ ദൂരമെന്ന "ഭയ'ത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തം. ഇന്നും പത്തിലേറെ മണിക്കൂറുകളെടുത്താല്‍ മാത്രം യാത്ര ചെയ്‌തെത്താവുന്ന സ്ഥലങ്ങളാണ് ഇവയെന്നുള്ളത് ശ്രദ്ധിക്കണം.
സ്ത്രീകള്‍ ഒറ്റയ്ക്കു പോയാല്‍ പുരുഷനെപ്പോലെ താമസിക്കാനും ജീവിക്കാനും കഴിയുന്ന സാമൂഹികതയുടെ അഭാവം അന്നു വളരെ രൂക്ഷമായിരുന്നു. അതിനാല്‍ കുടുംബം എന്ന യൂണിറ്റിനെ ചുറ്റിപ്പറ്റിയായിരിക്കണം സ്ത്രീകളുടെ ഇടപെടലുകള്‍ ഉണ്ടാവേണ്ടതെന്ന ബോധം ശക്തമായിരുന്നു. വീടല്ലാതെ ഇതരസ്ഥലങ്ങള്‍ താമസിക്കാന്‍ കൊള്ളില്ലെന്ന ബോധത്തെ ആധുനികതയിലെ ഹോസ്റ്റലുകളും ലോഡ്ജുകളും പതുക്കെ ഇല്ലാതാക്കിയെങ്കിലും അവയൊക്കെ സൂക്ഷ്മമായി പ്രവര്‍ത്തിക്കുന്നതും ഇന്നും കാണാം. ഈ പശ്ചാത്തലത്തിലാണ് കേരളത്തിനു പുറത്ത് സഹോദരന്റെ മരണത്തിനു ശേഷം ഒറ്റയ്ക്കു കഴിയുന്ന ക്രിസ്ത്യന്‍ സ്ത്രീയുടെ പ്രതിസന്ധികളെ ചിത്രീകരിക്കുന്ന കൂടെവിടെ എന്ന സിനിമ (1983) വായിക്കേണ്ടത്.

സ്‌കൂളും പട്ടാളവും ആണത്തവും
കേരളത്തിലെ നായര്‍തറവാടുകളുടെ ആധുനികീകരണത്തിന്റെ പ്രശ്‌നങ്ങളാണ് പത്മരാജന്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ ആവിഷ്‌കരിക്കുന്നതെന്ന പ്രശ്‌നം അദ്ദേഹത്തെക്കുറിച്ചുള്ള ആഘോഷങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. നായന്മാര്‍ക്കൊപ്പം വരുന്ന സുറിയാനി ക്രിസ്ത്യാനികളുടെ കഥകളാണ് പിന്നീട് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഊട്ടിയിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിലെ അധ്യാപികയായ ആലീസ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിര്‍ദേശം മറികടന്ന് രവി പുത്തൂരാന്‍ എന്ന "മോശം' വിദ്യാര്‍ഥിയെ മികച്ച വിദ്യാര്‍ഥിയാക്കി മാറ്റിയെടുക്കുന്നതാണ് ഇതിലെ ഒരു കഥാതന്തു. പട്ടാളക്കാരനായ സഹോദരനൊപ്പം താമസിക്കുന്ന ആലീസിന് സഹോദരന്റെ സുഹൃത്തായ തോമസിനോട് പ്രണയമുണ്ട്. ക്യാപ്റ്റന്‍ ജോര്‍ജ് അപകടത്തില്‍ മരിക്കുന്നതോടെ ഒറ്റയ്ക്കാകുന്ന ആലീസ് ക്യാപ്റ്റന്‍ തോമസുമായുള്ള വിവാഹത്തിന് സമ്മതിക്കുന്നു. എന്നാല്‍ രവിയുമായുള്ള അടുപ്പം തോമസില്‍ സംശയംനിറയ്ക്കുകയും അതവനെ കൊല്ലുന്നതിലേക്ക് എത്തുകയും ചെയ്യുന്നു. കാര്യം മനസ്സിലാക്കിയ ആലീസ് തോമസുമായുള്ള ബന്ധം ഒഴിവാക്കി മറ്റൊരിടത്തേക്ക് പോകുന്നതിനുള്ള നിശ്ചയത്തിലെത്തുന്നു.
ഊട്ടിയെന്ന കൊളോണിയല്‍ സ്ഥലത്താണ് കഥ നടക്കുന്നതെങ്കിലും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട സ്ഥലങ്ങളായ ചെങ്ങന്നൂരും കാഞ്ഞിരപ്പള്ളിയും നിരന്തരം കടന്നുവരുന്നുണ്ട്. സ്ഥലങ്ങളുടെ സൂചനയിലൂടെ കേരളത്തിലെ ജാതിചരിത്രത്തെ സൂക്ഷ്മമായി തുന്നിച്ചേര്‍ക്കുന്ന കലയാണ് പത്മരാജന്റേതെന്നു കാണാം. ആലീസിലൂടെയും തോമസിലൂടെയും സമര്‍ഥമായി അതിന്റെ "ക്രിസ്ത്യന്‍ഭാഷണം' പത്മന്‍ നടത്തുന്നു. സുറിയാനി കുടുംബങ്ങളെ സവിശേഷമായി കൂട്ടിയിണക്കുന്ന പള്ളിയും പെണ്ണുകാണലുമൊക്കെ ഇവിടെ വരുന്നു. എന്നാല്‍ അതിനകത്ത് ഒരു കുതറിമാറല്‍ സൃഷ്ടിക്കുന്നതിലൂടെയാണ് കൂടെവിടെ ശ്രദ്ധേയമായൊരു ഏടായി മാറുന്നത്. സിനിമയില്‍ അഭിനയിച്ചവരുടെ പേര് എഴുതിക്കാണിക്കുമ്പോള്‍ ആദ്യം നായികയായ സുഹാസിനിയുടെ പേരെഴുതിക്കാണിക്കുന്ന ചിത്രം നായികയാണ് താരമെന്ന് അടയാളപ്പെടുത്തുകയായിരുന്നു. നായികമാരുടെ പേരാദ്യം എഴുതിക്കാണിച്ച് സിനിമയുടെ ആണ്‍ചരിത്രത്തെ ഉലയ്ക്കുന്ന കാഴ്ച അപൂര്‍വമായി എണ്‍പതുകളിലെ സിനിമകളില്‍ കാണാം എന്നത് ചാമരത്തിന്റെ വിശകലനത്തില്‍ സൂചിപ്പിച്ചിരുന്നു.
രണ്ട് അധികാരകേന്ദ്രങ്ങളോടുള്ള വിയോജിപ്പാണ് ആലീസിന്റെ ജീവിതമായും സിനിമയുടെ കേന്ദ്രമായും നില്ക്കുന്നതെന്നു കാണാം. താന്‍ ജോലിചെയ്യുന്ന സമ്പന്നരുടെ മക്കള്‍മാത്രം പഠിക്കുന്ന സ്‌കൂളിലെ മാനേജ്‌മെന്റിനോടാണ് ആലീസാദ്യം വിയോജിപ്പ് രേഖപ്പെടുത്തുന്നത്. രവി പുത്തൂരാന്‍ എന്ന മോശക്കാരനായ വിദ്യാര്‍ഥിയെ എങ്ങനെയെങ്കിലും സ്‌കൂളില്‍നിന്ന് പുറത്താക്കാണമെന്ന് പ്രിന്‍സിപ്പലും കൂട്ടരും പറയുമ്പോള്‍ ആലീസ് രവിയുടെ പ്രശ്‌നം മനസ്സിലാക്കുകയും അവന്റെ വീട്ടിലെ അമ്മയില്ലാത്ത അവസ്ഥയും അരക്ഷിതത്വവും തിരിച്ചറിയുകയും അവനെ സഹാനുഭൂതിയോടെ കാണുകയും ചെയ്യുന്നു. ആദ്യമവനെ സംശയത്തോടെ നോക്കിയ ആലീസ് പതുക്കെ അവന്റെ പ്രശ്‌നം മനസ്സിലാക്കി അവനെ ഉള്‍ക്കൊള്ളുന്നു. പതുക്കെ അവന്‍ സ്‌കൂളിലെ പാഠ്യേതര പ്രവര്‍ത്തനത്തിലും പഠിത്തത്തിലും മിടുക്കനാകുന്നു. രവി ഓര്‍ഗന്‍ വായിക്കുന്ന പരിപാടിയുടെ ദൃശ്യവത്കരണത്തില്‍ രവിയെ പുറത്താക്കാനായി വെമ്പിയ പ്രിന്‍സിപ്പാളും ആലീസും ഒരു ഫെയ്ഡ് ഇന്‍ ഫെയ്ഡ് ഔട്ടിലൂടെ പ്രത്യക്ഷപ്പെടുന്ന രംഗംകാണാം. സ്‌കൂള്‍ മാനോജ്‌മെന്റിനെതിരേ സൂക്ഷ്മമായി പ്രതികരിക്കുന്ന ആലീസിന്റെ പോരാട്ടത്തിന്റെ സൂക്ഷ്മരൂപമാണിത്.

സ്‌കൂളെന്നു പറയുന്നത് പട്ടാളച്ചിട്ടപോലെ കുട്ടികളെ മെരുക്കി വളര്‍ത്തുന്ന സ്ഥാപനമാണ്. കുട്ടികളെ "അധമവികാര'ങ്ങളും ദുശീലങ്ങളും ഇല്ലായ്മചെയ്ത് സല്‍സ്വഭാവത്തിലേക്ക് നയിക്കുകയാണ് ഓരോ സ്‌കൂളും ചെയ്യുന്നതെന്ന തത്വം അച്ചടക്കം എന്ന അധികാരത്തെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. അധ്യാപകരെന്ന അധികാരഘടനയുടെ കീഴില്‍ ബഹുമാനത്തോടെ നില്ക്കുകയാണ് "നല്ലകുട്ടി'യാകാനുള്ള വഴിയെന്ന് സ്‌കൂള്‍ പറയുന്നു. പ്രണയം, ലൈംഗികതപോലുള്ള ശീലങ്ങളെയാണ് സ്‌കൂള്‍ ഏറ്റവും ഭയക്കുന്നതെന്നു ശ്രദ്ധിക്കണം. രവിയെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി പാത്തും പതുങ്ങിയും അധ്യാപകര്‍ കാണാതെയാണ് തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത്. ഇത്തരത്തില്‍ ചില നല്ല ശീലങ്ങളും ചീത്തശീലങ്ങളും സൃഷ്ടിച്ച് ചീത്തയെ ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് സ്‌കൂള്‍ നടത്തുന്നതെന്നു കാണാം.
രവിയെ സ്‌കൂളില്‍നിന്ന് പുറത്താക്കണം എന്നു സ്‌കൂള്‍ മാനേജ്‌മെന്റ് നിശ്ചയിക്കുന്നത് ഈ നല്ല ചീത്ത ദ്വന്ദ്വത്തിനകത്തെ പ്രശ്‌നമാണ്. എന്നാല്‍ ആലീസ് ചീത്തയായ രവിയെ നല്ലവനാക്കി മാറ്റി സ്‌കൂളിന്റെ പ്രിയപ്പെട്ടവനാക്കുന്നു. സ്‌കൂളെന്ന അധികാരഘടനയോട് കലഹിക്കുന്നതുപോലെയാണ് ആലീസ് തോമസ് പ്രതിനിധാനംചെയ്യുന്ന പട്ടാളമെന്ന് അധികാരത്തോടും കലഹിക്കുന്നത്.
പട്ടാളവും പൊലീസും അധീശസ്വഭാവത്തിലുള്ള ആണത്തത്തിന്റെയും അധികാരശ്രേണിയുടെയും സവിശേഷ ഘടനയാണ്. ചരിത്രപരമായി ആദ്യകാലത്തൊക്കെ പുരുഷന്മാരുടെ മാത്രം താവളമായിരുന്നു പട്ടാളവും പോലീസും. സ്ത്രീകള്‍ പട്ടാളത്തിലേക്കു വരുന്നത് രണ്ടാംലോകമഹായുദ്ധത്തോടെയാണ്. യുദ്ധത്തില്‍ മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി നിയോഗിക്കപ്പെട്ട സ്ത്രീകള്‍ ക്രമേണ മുന്നണിപ്പോരാളികളായി മാറുകയും യൂറോപ്പില്‍ ലിംഗപരമായ വലിയൊരു പൊളിച്ചെഴുത്തിനു കാരണമാവുകയും ചെയ്തതായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ശാരീരിക കരുത്ത്, ലൈംഗികശേഷി, മദ്യപാനം, അക്രമം തുടങ്ങിയ ഗുണങ്ങളിലൂടെ സ്ത്രീകളില്‍നിന്ന് ഭിന്നരായി പുരുഷന്മാരെ നിര്‍മിക്കുന്ന പട്ടാളം പൊതുവിലിന്നും ആണത്തത്തിന്റെ മാതൃകയായി നിലകൊള്ളുകയാണ്. അടുത്തകാലത്ത് പട്ടാളത്തിന്റെ ഉയര്‍ന്നസ്ഥാനത്തേക്ക് സ്ത്രീകളെ നിയോഗിക്കണമെന്ന ആവശ്യത്തെ ഇന്ത്യന്‍ ആര്‍മി എതിര്‍ത്തതും സുപ്രീംകോടതി അതിനെ ചോദ്യംചെയ്തതും ഉദാഹരണം.
ആണത്തപരമായ പട്ടാളച്ചിട്ടയുടെ സ്വഭാവമാണ് തോമസ് പ്രകടിപ്പിക്കുന്നത്. ആദ്യമൊക്കെ തോമസ് പ്രത്യക്ഷപ്പെടുന്നത് പട്ടാള യൂണിഫോമിലാണെങ്കിലും മൃദുസ്വഭാവത്തിലാണയാളുടെ പെരുമാറ്റം. ആലീസിന്റെ സഹോദരന്‍ ജോര്‍ജിന്റെ സുഹൃത്തെന്ന നിലയില്‍ മിതഭാഷിയായും കൂട്ടുകാരനായും അയാള്‍ വരുന്നു. എന്നാല്‍ ആലീസിനോട് പ്രണയം പ്രഖ്യാപിച്ചുകഴിഞ്ഞശേഷം രവിയും ആലീസും തമ്മിലുള്ള ബന്ധത്തില്‍ സംശയാലുവാകുന്ന തോമസ് ആണത്തത്തിന്റെ അധീശരൂപമാകുകയാണ്. രവിയെ വിദ്യാര്‍ഥിയായിക്കണ്ട തോമസ് പിന്നീട് അവനെ ഒരു "ആണാ'യിട്ടാണ് കാണുന്നത്. ആലീസിനെ പ്രണയിക്കുന്ന പുരുഷനായി രവിയെ കണ്ട് തോമസ് അവനെ ഇല്ലായ്മചെയ്യുന്നു.

അധികാരം കാണിക്കാത്ത "മനുഷ്യനായ' തോമസിനെയാണ് ആലീസ് പ്രണയിക്കുന്നത്. അയാള്‍ മദ്യപിക്കുമ്പോഴും അവള്‍ക്കും പ്രശ്‌നമില്ലായിരുന്നു. പക്ഷേ തോമസ് അധീശപുരുഷനായി ആലീസിനെ ഭരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവള്‍ ചെറുത്തുതുടങ്ങുന്നു. ഒടുവില്‍ നിഷ്‌കരുണം അയാളെ തള്ളിക്കളയുന്നു. അയാളെ വിട്ട് ആലീസ് പോകുന്നുവെന്ന് പ്രഖ്യാപിക്കുന്നു. എങ്ങോട്ട് എന്ന പുരുഷാഹന്തയോടുള്ള തോമസിന്റെ ചോദ്യത്തിന് തീരുമാനിച്ചില്ല എന്ന് ദൃഢസ്വരത്തില്‍ ശാന്തമായി മറുപടി പറഞ്ഞയാളുടെ അഹന്തയെ മുറിവേല്പിക്കുന്നു. പട്ടാളം, സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളെങ്ങനെ വ്യക്തികളെ മെരുക്കുന്നുവെന്നും അതിനോടുള്ള കലഹം സാധ്യമാകുന്നതെങ്ങനെയെന്നുമാണ് ആലീസിന്റെ ജീവിതം പറയുന്നത്. പുരുഷനെന്നു പറയുന്നത് ജൈവികമായ സത്തയുടെ വികാസമല്ലെന്നും നിശ്ചിതസാമൂഹിക സന്ദര്‍ഭങ്ങളില്‍ രൂപപ്പെടുന്ന അധികാരമാണെന്നും തോമസിന്റെ ജീവിതത്തിലൂടെ കാണാനാവും. സാധാരണപുരുഷനെന്ന നിലയില്‍നിന്ന് കാഞ്ഞിരപ്പിള്ളി സുറിയാനി ആണായും പട്ടാളക്കാരനായും അയാള്‍ മാറുന്നു. അധീശപുരുഷനാകുന്നതോടെ അയാള്‍ മനുഷ്യനല്ലാതായി മാറുന്നുവെന്നാണ് ആലീസ് കാണുന്ന പ്രശ്‌നം. അതേസമയം "ദുര്‍ബല'യെന്നു പറയുന്ന സ്ത്രീയും ഇങ്ങനെ ചരിത്രസന്ദര്‍ഭങ്ങളില്‍ പലരൂപത്തില്‍ നിര്‍മിക്കപ്പെടുന്ന സ്വത്വമാണെന്ന് വ്യക്തമാകുന്നു.
സുറിയാനിപ്പെണ്ണിന്റെ മാറുന്നലോകം
ആലീസ് സുറിയാനി സ്ത്രീയാണ്. മേല്ജാതി സ്ത്രീകളുടെ ജീവിതബോധത്തെയാണ് സ്ത്രീവാദത്തിന്റെ ആശയധാരകള്‍ പലകാലത്തും പിന്തുടര്‍ന്നിരുന്നതെന്നും അങ്ങനെ ലോകത്താകമാനമുള്ള സ്ത്രീത്വത്തെ ഏകശിലാത്മകമായി വെട്ടിച്ചുരുക്കിയെന്നുമുള്ള വിമര്‍ശനം ശക്തമായി വന്നിട്ടുണ്ട്. സ്ത്രീത്വത്തിലെ സ്വത്വാന്തരീയതകള്‍ (Intersectionality) ഇന്നേറെ ഉന്നയിക്കപ്പെടുന്നുണ്ട്. സാധാരണസ്ത്രീയായി ജീവിക്കുന്ന ആലീസ് തന്റെ അനുഭവങ്ങളിലൂടെ മറ്റൊരു സ്ത്രീയായി മാറുന്നതാണ് ഇവിടെ കാണുന്നത്. സുറിയാനി പാരമ്പര്യത്തില്‍ ഉള്‍പ്പെട്ടിട്ടും സുറിയാനിയായ പുരുഷനെ ഉള്‍ക്കൊളളാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. മനുഷ്യത്വത്തോടെ തോമസ് ഇടപെട്ടിരുന്നപ്പോള്‍ അയാളെ സ്‌നേഹിച്ച ആലീസിന് അയാള്‍ പട്ടാളക്കാരനും കാഞ്ഞിരപ്പള്ളി ആണുമായി ആണത്തം കാണിച്ചുതുടങ്ങിയപ്പോള്‍ വെറുപ്പായി. സുറിയാനിയായ ഒരാളെ സഹിച്ചു ജീവിക്കുക എന്ന ജാതിബോധത്തില്‍നിന്ന് ആലീസ് കുതറുന്നതാണ് ഇവിടെ ദൃശ്യമാകുന്നത്. മറിച്ച് മാനുഷികതയിലും പാരസ്പര്യത്തിലും ജീവിക്കുന്ന പുരുഷനെയാണ് തനിക്കു വേണ്ടതെന്ന് ആലീസ് പറയുന്നു. ജാതിബോധത്തില്‍നിന്ന് പുറത്തുകടന്ന് മാനുഷികതയുടെ പുതിയതലങ്ങളെ തേടുന്ന ആധുനികതാപരമായ പരിണാമത്തിന്റെ അടയാളമാണിത്. ആധുനികതയുടെ പരിണാമങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രവാസം ശക്തമാകുമ്പോള്‍ ലിംഗബോധത്തിന്റെ പുതിയകാഴ്ചകളെ ഉള്‍ക്കൊള്ളുന്ന സമീപനങ്ങള്‍ വികസിക്കണമെന്ന് ആലീസിന്റെ ജീവിതം സൂചിപ്പിക്കുന്നു.

സ്ത്രീയെ ഭരിക്കുന്ന കേരളീയ ആണത്തത്തിന്റെ അധീശമാതൃകകള്‍ പുതിയകാലത്തിനു ഇണങ്ങിയതല്ലെന്നുള്ള ശക്തമായ കാഴ്ച ഇവിടുണ്ട്. അതുകൊണ്ടാണ് ആലീസ് ഒറ്റയ്ക്ക് നില്ക്കാന്‍ തീരുമാനിക്കുന്നത്. തോമസ് മാനസാന്തരപ്പെട്ട് തിരിച്ചുവരുന്നത് കാത്തിരിക്കാന്‍ അദ്ദേഹത്തിനു കഴിയില്ല. സ്ത്രീക്ക് ഒറ്റയ്ക്ക് ജീവിക്കാനുള്ള കൂടാണ് അവള്‍ തിരയുന്നത്, വീടല്ല എന്നത് ശ്രദ്ധിക്കണം. ജോലി രാജിവച്ച് എങ്ങോട്ടെങ്കിലും പോകണമെന്ന് ആലീസിന്റെ തീരുമാനം പ്രവാസത്തിലൂന്നിയ കേരളീയസമൂഹത്തിലെ ലിംഗപരമായ പരിണാമങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ്. വീടുവിട്ട് സ്ത്രീകള്‍ പലയിടത്തേക്കും ഇറങ്ങിപ്പോയതിന്റെ കൂടി ചരിത്രമാണ് നമ്മുടെ പ്രവാസമെന്നു കാണേണ്ടതുണ്ട്. എണ്‍പതുകളിലെ നായികമാര്‍ ഇത്തരത്തില്‍ ഒറ്റയ്ക്കു ജീവിക്കാന്‍ ശ്രമിച്ചത് ധാരാളമുണ്ടെന്ന് മുന്‍ വിശകലനങ്ങള്‍ ചൂണ്ടിക്കാട്ടിയതുമാണ്.
ജോലിയുള്ള പെണ്ണുങ്ങള്‍, ലീവില്ലാത്തവര്‍
സ്‌കൂളും പട്ടാളക്യാമ്പും കഴിഞ്ഞാല്‍ ഏറെ സിനിമ ചുറ്റിത്തിരിയുന്നത് ആലീസിന്റെ വീട്ടിലാണ്. എന്നാല്‍ ആ വീട്ടില്‍വച്ച് പല സംഭവങ്ങളും ചിത്രീകരിക്കുന്നുണ്ടെങ്കിലും ആലീസ് ഭക്ഷണമുണ്ടാക്കുന്നതോ പാചകത്തിനായി ശ്രമിക്കുന്നതോ കാണിക്കുന്നില്ല. മിക്കപ്പോഴും വീടിന്റെ സ്വീകരണമുറിയില്‍ സംഭവങ്ങളും സംസാരങ്ങളും നടക്കുന്നതായിട്ടാണ് കാണിക്കുക. ഏറെ സമയവും ആ വീട്ടിലെത്തുന്ന ഒരാള്‍ തോമസാണ്. തോമസുമായുള്ള സംസാരങ്ങളെല്ലാം സ്വീകരണമുറിയില്‍വച്ചാണ് നടക്കുന്നത്. മലയാളസിനിമ സ്ത്രീകളുടെ ഇടമായി ആഴത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള അടുക്കള ഇവിടെ കാണുന്നതേയില്ല. എന്നാല്‍ തന്റെ തൊഴിലിടത്തില്‍ ആലീസ് ജോലിചെയ്യുന്നതിന്റെ സൂക്ഷ്മമായ ദൃശ്യങ്ങളുണ്ട്. ക്ലാസെടുക്കുക, കുട്ടികളുടെ കലാകായിക മികവുകള്‍ ശ്രദ്ധിക്കുക, അവരെ പ്രോത്സാഹിപ്പിക്കുക, സ്‌കൂള്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുക തുടങ്ങി തന്റെ തൊഴിലിടത്തില്‍ സജീവമായി ഇടപടുന്ന ആലീസിനെ കാണാം.
തൊഴിലിടത്തില്‍ സജീവമാകുന്ന സ്ത്രീകളുടെ കഥയില്‍ വീടും അടുക്കളയും അത്ര പ്രകടമാകില്ലെന്ന് എണ്‍പതുകളിലെ സിനിമകള്‍ പറയുന്നത് മുന്‍വിശകലനങ്ങളില്‍ വ്യക്തമാക്കിയിരുന്നു. അത് കൂടെവിടെയിലും പ്രകടമാകുന്നു. ഇത് അക്കാലത്തെ കേരളീയതയില്‍ സംഭവിച്ച ലിംഗപരമായ പരിണാമമാണെന്നും വ്യക്തം. വീടെന്ന അടിച്ചേല്പിക്കലിനെ റദ്ദാക്കി പൊതുവിടത്തിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നതാണ് ഇവിടെ സൂചിതമാകുന്നത്. അതിന് സാഹായിക്കുന്ന ധാരാളം പുതിയ തൊഴിലുകള്‍ സാധ്യമാക്കുന്ന നഗരവത്കരണമാണ്. ഒറ്റയ്ക്ക് ജീവിക്കാനും കരിയറിനെ വളര്‍ത്താനും സ്ത്രീകള്‍ക്കു സാധിക്കുക നഗരത്തിലാണെന്ന് വ്യക്തമാകുന്നു. കൊളോണിയലിസം രൂപപ്പെടുത്തിയ ഊട്ടിയിലാണ് സ്‌കൂള്‍ നില്ക്കുന്നതെന്നും ഇംഗ്ലീഷാണ് അവിടുത്തെ സംസ്‌കാരമെന്നും ശ്രദ്ധിക്കണം.

സ്‌കൂളില്ലാത്തപ്പോള്‍ മിക്കപ്പോഴും ആലീസ് വീടിനു പുറത്തായിരിക്കും ചിലവഴിക്കുക. സഹോദരന്റെ മരണത്തിന്റെ ദിവസങ്ങളില്‍ ഏതാനും ദിവസം വീട്ടിലിരുന്നതൊഴിച്ചാല്‍ അദ്ദേഹം വീടിനുപുറത്ത് പലതരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നു. തോമസ് മിക്കപ്പോഴും അസ്വസ്ഥപ്പെട്ടത് ആലീസിന്റെ ഈ പുറത്തെ യാത്രകളോര്‍ത്താണ്. തോമസ് പലപ്പോഴും ആലീസിന്റെ വീട്ടില്‍വരുമ്പോള്‍ ആലീസ് പുറത്തുനിന്ന് വീട്ടിലേക്കുവരുന്നതാവും കാണുക. അതിന്റെ പേരില്‍ ഒരിക്കല്‍ അവരിരുവരും തമ്മില്‍ ചെറിയ വാക്കുതര്‍ക്കമുണ്ടാകുന്നുണ്ട്.
സിനിമയിലെ അധ്യാപകരിലേറെയും സ്ത്രീകളാണെന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അധ്യാപനം സ്ത്രീകളുടെ സ്ത്രീകള്‍ക്ക് പറ്റിയ തൊഴിലായി വികസിക്കുന്നതാണ് ഇതു സൂചിപ്പിക്കുന്നത്. കേരളത്തിലെ പൊതുമണ്ഡലത്തില്‍ അധ്യാപനത്തിന്റെ ആദര്‍ശമാതൃകകളായി ഏറെക്കാണുക പുരുഷന്മാരെയാണെങ്കിലും സ്‌കൂള്‍തലത്തില്‍ സ്ത്രീകള്‍ പിന്നെ വലിയ പങ്കാളികളായി മാറുന്നു. കേരളത്തിനുപുറത്ത് പോയി ജോലിചെയ്യുന്ന സ്ത്രീകളുടെ പങ്കാളിത്തമാണ് ഇവിടെ ദൃശ്യമാകുന്ന മറ്റൊരു കാഴ്ച. 1940 കള്‍ മുതല്‍ വെല്ലൂരിലും മറ്റും നേഴ്‌സംഗിനുപോകുന്ന ക്രിസ്ത്യന്‍സ്ത്രീകളെ ധാരാളമായി കാണാം. എന്നല്ല നേഴ്‌സിംഗ് പഠിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും മലയാളിസ്ത്രീകള്‍ ധാരാളമായി പോകുന്നുണ്ട്. പ്രവാസത്തിന്റെ ചരിത്രത്തില്‍ അമര്‍ന്നുകടിക്കുന്ന ഈ സ്ത്രീ ചരിത്രത്തിന്റെ വായനയ്ക്കുള്ള നിരവധി കാഴ്ചകള്‍ ഇക്കാലത്തെ സിനിമകള്‍ നല്കുന്നുണ്ടുതാനും. ഊട്ടിയില്‍ ജോലിചെയ്യുന്ന ആലീസും ഈ പ്രവാസത്തിന്റെ കണ്ണിയാണ്. കേരളത്തിനു പുറത്തുപോയി ജോലിചെയ്യുന്ന സ്ത്രീകളുടെ അവസ്ഥയെ വ്യക്തമാകുന്ന ഒരു സൂചന ആലീസിന്റെ കുടുംബത്തില്‍തന്നെയുണ്ട്. അവളുടെ ചേട്ടത്തിയും ഭര്‍ത്താവും ബോംബെയിലാണ് ജോലിചെയ്യുന്നത്. അവര്‍ക്കധികം കേരളത്തില്‍ തങ്ങാന്‍ പറ്റുന്നില്ല. ആലീസിന്റെ "പെണ്ണുകാണല്‍' ചടങ്ങില്‍ ഇതിന്റെ മറ്റൊരുവശം കാണാം. ആലീസിന്റെ നാത്തൂന്‍ വരാത്തത് അവളുടെ അധ്യാപകജോലിയിലെ തിരക്കുകാരണമാണെന്ന് തോമസിന്റെ അമ്മ പറയുന്നതാണ് സന്ദര്‍ഭം. "ഇപ്പോഴത്തെ സിലബസും മറ്റും പെട്ടെന്നു തീര്‍ക്കാനാവുന്നതല്ലെന്ന' ആ ഡയലോഗ് ജോലിഭാരം മാത്രമല്ല സൂചിപ്പിക്കുന്നത് അവരുടെ തൊഴിലിന്റെ സ്വഭാവത്തെക്കൂടിയാണ്. വീട്ടിലെ പ്രധാനപ്പെട്ട ഒരു ചടങ്ങില്‍ പങ്കെടുക്കാനാവത്തവിധം ജോലിയുണ്ടെന്നു പറയുമ്പോള്‍ ജോലിക്കു പ്രധാന്യം നല്കുന്ന സ്ത്രീകളുടെ തലമുറയെയാണ് അടയാളപ്പെടുത്തുന്നതെന്നു വ്യക്തം.
സഹോദരന്റെ അപ്രതീക്ഷിതമായ മരണം ഏല്പിച്ച ആഘാതത്തില്‍നിന്ന് ഏകാന്തതിലേക്ക് ആലീസ് വീഴുന്ന സന്ദര്‍ഭവും പ്രധാനമാണ്. ആ സമയത്ത് ബോംബെയിലുള്ള സഹോദരി ആലീസിനൊപ്പമുണ്ട്. ഈ സമയം ആലീസിന് ഒരു കൂട്ട് ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ച നടക്കുമ്പോള്‍ ലീവെടുത്ത് വീട്ടിലിരിക്കുന്നതിലും നല്ലത് സ്‌കൂളില്‍ പോയിത്തുടങ്ങുന്നതാണെന്ന വാദം ഉയരുകയും ആലീസത് സ്വീകരിക്കുകയും സഹോദരിയെ ബോംബെയിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്യുന്നു. സ്‌കൂളില്‍വന്നു തുടങ്ങിയാല്‍ മൂഡ് ശരിയാകുമെന്നും മടുപ്പ് മാറുമെന്നുമുള്ള പറച്ചില്‍ ശ്രദ്ധിക്കണം. കരിയര്‍ ജീവിതത്തിലെ പല പ്രതിസന്ധികളും നേരിടാനുള്ള വഴിയാകുന്നുവെന്ന ബോധമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. വീടെന്ന സ്ഥലത്തിനുപരി ജോലി പുതിയ സാധ്യതകള്‍ തുറക്കുകയാണ്.

ആലീസിന്റെ വിവാഹത്തീയതി നിശ്ചയിക്കുന്ന ചര്‍ച്ചയിലും ജോലി കടന്നുവരുന്നതുകാണാം. വിവാഹം ഉടനെ വേണ്ടെന്നും അക്കാദമിക് വര്‍ഷം കഴിഞ്ഞിട്ടു മതിയെന്നുമാണ് അവിടെയുണ്ടാകുന്ന തീരുമാനം. ജോലിയുള്ള സ്ത്രീകളുടെ സൗകര്യംനോക്കി വിവാഹംപോലുള്ള കാര്യങ്ങള്‍ നിശ്ചയിക്കുന്നത് സമൂഹം അംഗീകരിച്ചുതുടങ്ങുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഫ്യൂഡല്‍കാലത്ത് പത്തുവയസ്സിനുമുന്നേ അല്ലെങ്കില്‍ ആര്‍ത്തവത്തോടെ സ്ത്രീകളെ വിവാഹംചെയ്യിപ്പിച്ചുവെങ്കില്‍ പിന്നീട് ആധുനികതവന്നപ്പോള്‍ പ്രായപരിധിയുയർന്നു. 1939 ലാണ് തിരുവിതംകൂറില്‍ സ്ത്രീകളുടെ വിവാഹപ്രായം 14 വയസ്സാക്കുന്നതെന്നോര്‍ക്കണം. എന്നാല്‍ പഠനത്തിലും ജോലിയിലും സ്ത്രീകള്‍ വ്യാപരിക്കുന്നതോടെ അതനുസരിച്ചുള്ള വിവാഹക്രമം പതുക്കെ സമൂഹത്തില്‍ രൂപംകൊള്ളുന്നു. ഉയര്‍ന്ന വിദ്യഭ്യാസത്തില്‍ താത്പര്യപ്പെട്ട സ്ത്രീകള്‍ മിക്കപ്പോഴും അവിവാഹിതകളായി തുടര്‍ന്നുവെന്നത് ജാനകിയമ്മാളിനെപ്പോലുള്ളവരുടെ ജീവിതത്തിലൂടെ കാണാം. വിവാഹം കുടുംബം എന്നീ സ്ഥാപനങ്ങളെ സ്ത്രീകള്‍ തങ്ങളുടെ കരിയറുകൊണ്ട് നേരിട്ടതിന്റെ ചരിത്രമായി ഈ സിനിമകള്‍ മാറുന്നുവെന്നതാണ് ഇന്നത്തെക്കാഴ്ചയിലെ പ്രധാനപ്പെട്ട വശം.
ആണത്തം വെറുത്ത് വീടുവിട്ടവര്‍
ഒരു സാധാരണസ്ത്രീയായി തോന്നിപ്പിക്കുന്ന ആലീസ് കടുത്തനിലപാടുകളുള്ളവളായി മാറുന്നതാണ് ആഖ്യാനം. മറുഭാഗത്ത് സാധാരണപുരുഷനായി തോന്നുന്ന തോമസ് വിഷംവമിപ്പിക്കുന്ന ആണത്തത്തിന്റെ ഉടമയുമായി മാറുന്നു. എണ്‍പതുകളിലെ സിനിമകളില്‍ മമ്മൂട്ടി കൈകാര്യംചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് "നെഗറ്റീവ്' സ്വഭാവമാണ് ഉള്ളതെന്ന് ശ്രദ്ധിക്കണം. ആദര്‍ശമുണ്ടെന്നു തോന്നിപ്പിക്കുകയും കഥയുടെ പുരോഗതിയില്‍ വില്ലനായി മാറുകയും ചെയ്യുന്ന നായകത്വമാണ് അതിനെ ചെറുക്കുന്ന നായികമാരെ സൃഷ്ടിക്കുന്നതെന്നുകാണാം. ഈ നെഗറ്റീവ് സ്വഭാവത്തിലൂടെയാണ് ആണത്തത്തിന്റെ സവിശേഷഭാവമായി മമ്മൂട്ടി കഥാപാത്രങ്ങള്‍ മാറുന്നതെന്നും കാണാം. ആഭിജാത്യത്തിന്റെയും ഉദ്യോഗത്തിന്റെയും കൃത്യമായ അധികാരത്തിലൂടെ വഷളായ പുരുഷത്വമാണ് മമ്മൂട്ടി കഥാപാത്രങ്ങളുടെ കാതലെന്നു പറയുന്നത്. "മദ്യവും പകയും ജെലസീം കൂടിച്ചേര്‍ന്ന് വെറുപ്പുതോന്നിക്കുന്ന രൂപമെന്ന്' ആലീസ് പറയുന്നതില്‍നിന്ന് ഈ കഥാപാത്രത്തെ മനസ്സിലാക്കാനാവും. തന്റെ പെണ്ണ് എന്ന സങ്കല്പവുമായി നടന്ന് അവര്‍ക്ക് വേറാരോടും ഒരിടപാടും പാടില്ലെന്നും കല്പിക്കുന്ന ആണത്തത്തെ ജനപ്രിയവല്കരിച്ചതില്‍ മമ്മൂട്ടി കഥാപാത്രങ്ങള്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതുകാണാം. ഇത്തരമൊരു പുരുഷത്വത്തോടു സന്ധിചെയ്യാന്‍ കരിയറില്‍ ശ്രദ്ധിക്കുന്ന സ്ത്രീക്ക് കഴിയില്ലെന്നാണ് ആലീസ് പറയുന്നത്. പുരുഷനെ മനുഷ്യനല്ലാതാക്കി മാറ്റുന്ന അധീശ ആണത്തത്തില്‍ നിന്ന് പുറത്തുകടന്ന് മനുഷ്യനായി വരാനായി അക്കാലത്തെ സിനിമകളിലെ സ്ത്രീകള്‍ പറയുന്നത് കാണാം.
തന്റെ ജോലിയില്‍ കൃത്യമായി ശ്രദ്ധിക്കുന്ന ആലീസ് വിവാഹത്തിനോ മറ്റോ പ്രധാന്യം നല്കിയിരുന്നില്ല. എന്നാല്‍ സഹോദരന്റെ മരണത്തിനുശേഷം തോമസ് അടുക്കാന്‍ ശ്രമിക്കുമ്പോള്‍ അവള്‍ വ്യക്തമായി പലയിടത്തും നോ പറയുന്നുണ്ട്.വീട്ടിലിരിക്കാതെ പുറത്തുപോകാനും സംസാരിക്കാനും അയാള്‍ പലവട്ടം ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യമൊക്കെ താത്പര്യംകാട്ടാതിരുന്ന ആലീസ് പതുക്കെ അയാളെ അംഗീകരിച്ചുതുടങ്ങുന്നു. അയാള്‍ വിവാഹക്കാര്യം സംസാരിച്ചപ്പോള്‍ ഗൗരവമായിട്ടാണെന്നു കണ്ട് അതിനെ അംഗീകരിക്കുന്നു. അപ്പോള്‍ അയാള്‍ക്കൊപ്പം പതിവായി പുറത്തുപോകാനും മറ്റും തുടങ്ങുന്നു. എന്നാല്‍ ഇതിനിടയില്‍ രവിയെ സംശയിക്കുമ്പോള്‍ അവള്‍ ചെറുക്കുന്നു. അയാളെ പതുക്കെ അകറ്റിനിര്‍ത്തുന്നു. രവിയോടുള്ള തോമസിന്റെ സംശയം കൂടുമ്പോള്‍ അവള്‍ തോമസിനെ വെറുത്തുതുടങ്ങുന്നു. ഓഫീസേഴ്‌സ് മെസ്സില്‍വച്ച് വെക്കേഷന്‍വരെ വിവാഹം നീട്ടേണ്ടതില്ലെന്നും ഉടനെ നടത്തണമെന്നും തോമസ് പറയുമ്പോള്‍ ഇപ്പോള്‍ പറ്റില്ലെന്നും തനിക്കാലോചിക്കണമെന്നും തോമസിനെ താനിപ്പോള്‍ മനസിലാക്കിത്തുടങ്ങുന്നതേയുള്ളവെന്നും അവള്‍ മറുപടി പറയുന്നു. ആലോചിച്ചാല്‍ പിന്നീട് നോ എന്നാകാമല്ലോ എന്ന തോമസിന്റെ ചോദ്യത്തിന് ആകാമെന്നും താനാര്‍ക്കും ഒന്നും വാക്കു തന്നിട്ടില്ലെന്നും ആലീസ് വ്യക്തമാക്കുന്നുണ്ട്. പിന്നീട് തോമസ് കാണാന്‍ ശ്രമിക്കുമ്പോഴൊക്കെ അവള്‍ തടയുന്നു. ആദ്യമൊക്കെ തോമസിലെ ഈ സ്വഭാവത്തെ മനസിലാക്കിയെങ്കിലും തോമസ് സോറി പറയുമ്പോള്‍ ആലീസ് ഒത്തുത്തീര്‍പ്പിന് കീഴടങ്ങിയിരുന്നു. എന്നാല്‍ പിന്നീടദ്ദേഹം അതിനു തയാറാകാതെ തന്റെ തീരുമാനം തെറ്റെന്നു തിരിച്ചറിയുകയും തോമസില്‍നിന്ന് അകലുകയും ചെയ്യുന്നു.

പുരുഷന്‍ അവന്റെ ആണത്തത്തെ മുന്നോട്ടുവയ്ക്കുമ്പോള്‍ അതിനോടു മറുതലിച്ച് കൂടുതല്‍ മനുഷ്യത്വംപുലര്‍ത്തുന്ന വ്യക്തിത്വത്തിനുവേണ്ടി വാദിക്കുന്ന സ്ത്രീത്വം ഇവിടെ ഉയരുന്നു. എണ്‍പതുകളിലെ മമ്മൂട്ടി നായകനാകുന്ന സിനിമകളില്‍ ഈ ആണത്തനായകനെ ത്യജിക്കുന്ന സ്ത്രീകളെ കാണാം. ആണത്തംപേറുന്ന വ്യക്തികള്‍ മനുഷ്യരല്ലെന്നും ഇവരുടെ ആണത്തം സമൂഹത്തെ വിഷലിപ്തമാക്കുകയാണെന്നുമുള്ള പാഠം ആലീസ് പറയുന്നു. ആണത്തത്തിനോടുള്ള ഈ വിദ്വേഷമാണ് വീടുവിടാന്‍ ആലീസിനെ പ്രാപ്തമാകുന്നത്. തോമസിന്റെ സമീപനം വെറുപ്പുജനിപ്പിക്കുമ്പോള്‍ ആദ്യം അയാളില്‍നിന്നു മാറിനില്ക്കാന്‍ ഡെയ്‌സിയുടെ വീട്ടിലേക്കു അവള്‍ മാറുന്നുണ്ട്. വീടുവിട്ട് സ്വതന്ത്രയാകുന്നതിനുള്ള ശക്തമായ സൂചനയാണിത്. തുടര്‍ന്നവള്‍ ജോലി രാജിവെയ്ക്കാനും എങ്ങോട്ടെങ്കിലും പോകാനുമുള്ള തീരുമാനം കൈക്കൊള്ളുന്നു.
വീടും താമസവും ആലീസിന്റെ ജീവിതത്തില്‍ ആദ്യം പ്രതിസന്ധി സൃഷ്ടിക്കുന്നത് സഹോദരന്റെ മരണത്തോടെയാണ്. തനിച്ചു വീട്ടില്‍ കഴിയുന്നതിനാല്‍ കൂട്ടായി സഹോദരി രാജമ്മയെത്തുന്നു. സഹപ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ താമസം അന്വേഷിക്കുന്നു. എന്നാലതല്ലൊം തിരസ്‌കരിച്ച് താനിവിടെ തനിച്ചുകഴിഞ്ഞോളാമെന്ന് ആലീസ് പറയുന്നു. സ്ത്രീക്ക് വീട്ടില്‍ തുണയില്ലാതെ ഒറ്റയ്ക്കു കഴിയുക ബുദ്ധിമുട്ടാണെന്ന ബോധമാണ് ഇതിലെല്ലാം പ്രകടമാകുന്നത്. ഈ ഭാഗത്ത് ആലീസ് വീട്ടില്‍ ഒറ്റയ്ക്കിരിക്കുന്നതിന്റെ ദീര്‍ഘമായ ദൃശ്യവല്കരണം കാണാം.
ഒറ്റയ്ക്കാകുന്ന ആലീസ് വിവാഹമെന്ന സ്ഥാപനത്തോട് അകന്നുമാറി കൂടുതലൊറ്റയ്ക്കാകുന്നു. ആ ഒറ്റയാകല്‍ അവളെ കൂടുതല്‍ ശാക്തീകരിക്കുന്നതാണ് അവസാനഭാഗത്ത് കാണുന്നത്. തോമസിനെ ജയിലിലേക്കു കൊണ്ടുപോകുമ്പോള്‍ താന്‍ ജോലി രാജിവച്ച് നാടുവിടുന്നതിനെക്കുറിച്ച് പറയുന്നു. തോമസിന്റെ അഹന്തയെല്ലാം പുറത്തുചാടി "എങ്ങോട്ട് ' എന്ന് ചോദിക്കുന്നു. അതിനുശേഷം തോമസിനെ കൊണ്ടുപോകുമ്പോള്‍ അവളെ ദൃശ്യവത്കരിക്കുന്നത് വലിയൊരു വരാന്തയില്‍ ഒറ്റയ്ക്കു നില്ക്കുന്നതായിട്ടാണ്. സമീപദൃശ്യത്തില്‍നിന്ന് ക്രമേണ കാമറ അകന്നുമാറി ആലീസ് വലിയൊരു കെട്ടിടത്തിനകത്ത് ഒറ്റയ്ക്ക് നിസഹയായി നില്ക്കുന്നത് കാണിക്കുന്നു.
വീടുവിടുവിട്ട് എങ്ങോട്ടാണ് പോവുകയെന്ന തീരുമാനത്തിലെ അനിശ്ചിതത്വമാണ് ഇവിടെ സൂചിതമാകുന്നത്. എണ്‍പതുകളിലെ (ഇന്നും) സ്ത്രീകഥാപാത്രങ്ങള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്ന് കാണാം. ലോഡ്ജുകളും ഹോസ്റ്റലുകളും സ്ത്രീകള്‍ക്ക് ഇടമായിട്ടുണ്ടെങ്കിലും ആ ഇടങ്ങള്‍ പര്യാപ്തമല്ലന്ന സൂചനകള്‍ ഇക്കാലത്തെ സിനിമകള്‍ നല്കുന്നുണ്ട്. സ്ത്രീകള്‍ക്ക് തനിച്ചു യാത്രചെയ്യാനും ജീവിക്കാനും കഴിയുന്ന മാനുഷികമായ കേരളീയത രൂപപ്പെടേണ്ടതിന്റെ കാഴ്ചകള്‍ എണ്‍പതുകളില്‍ ശക്തമായിരുന്നുവെന്ന് ഈ ചിത്രങ്ങള്‍ പറയുന്നു.
കൂടെവിടെ എന്ന പേര് വീട് എന്ന ഇടത്തെ നിഷേധിച്ച ഒരാളുടെ അന്വേഷണമാണ്. വീട് എന്നത് ഒരു കൂടാണെങ്കിലും കൂടെന്ന വാക്ക് കിളിക്കൂടുപോലെ ഒറ്റമുറിയെ, കുടുംബത്തിന്റെ ഭാരമില്ലായ്മയെ സൂചിപ്പിക്കുന്ന ഒരിടമാണ്. വീടില്ലാത്തവരുടെ അഭയമാണത്. ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരിടത്തിന്റെ സാധ്യതയാണ് ഈ കൂട്. എണ്‍പതുകളിലെ സിനിമകളില്‍ സ്ത്രീകള്‍ വീടിനുപകരം ഹോസ്റ്റലുകള്‍പോലെയുള്ള കൂടുകളിലൂടെ ജീവിക്കുന്നത് വ്യാപകമാകുന്നതിന്റെ മറ്റൊരു കാഴ്ചയാണിത്. അനിശ്ചിതത്വമാണെന്ന് അറിഞ്ഞുകൊണ്ട് വിവാഹം ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും യാത്രയാവുകയെന്നത് വലിയൊരു വെല്ലുവിളിയാണ്. ആ വെല്ലുവിളിയേറ്റെടുക്കുന്ന ആലീസ് തന്റെ പരമ്പരാഗത സ്‌ത്രൈണതയെ കൂടിയാണ് ഉപേക്ഷിക്കുന്നത്. എണ്‍പതുകളിലെ മലയാളസിനിമകളിലെ നായികമാര്‍ പുരുഷനെ മനുഷ്യനല്ലാതാക്കി മാറ്റുന്ന ആണത്തത്തെ പരിപോഷിപ്പിക്കുന്ന വീടുവിട്ടിറങ്ങുകയെന്ന വെല്ലുവിളിയെ ശക്തമായി ആവിഷ്‌കരിച്ചിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. മലയാളി പുരുഷന്‍ മനുഷ്യനായി മാറുന്നതെപ്പോഴെന്ന ചോദ്യം അവിടെ ബാക്കിയാകുന്നുണ്ട്.
മുഹമ്മദ് ജദീര്‍
Jun 27, 2022
4 minutes read
ടി.എം. ഹര്‍ഷന്‍
Jun 09, 2022
20 Minutes Watch
യാക്കോബ് തോമസ്
Jun 07, 2022
13 Minutes Read
മനില സി.മോഹൻ
Jun 02, 2022
33 Minutes Watch
Think
May 27, 2022
2 Minutes Read
Think
May 27, 2022
9 Minutes Read