എസ്. ഹരീഷിൻറെ രണ്ടാമത്തെ നോവലിൻറെ ആദ്യ ഭാഗം

നോവലിനെപ്പറ്റി എസ്. ഹരീഷ്

ലോകത്തിലെ ഏറ്റവും സജീവമായ സ്ഥലം ചന്തകളാണ്. വെറും ചന്തകളല്ല, മീൻചന്തകൾ. ഇത്രയും ആർപ്പും ആരവവും ബഹളവും വേറെങ്ങുമില്ല. മീൻചന്തയുടെ ഔദ്യോഗിക ഭാഷ തെറിയാണ്.

അവിടെയെത്തുമ്പോൾ അതിലെ അശ്ലീലം അവസാനിക്കുകയും സുന്ദരമായിത്തീരുകയും ചെയ്യുന്നു. ചുമ്മാ പേര് വിളിക്കുന്നതിന് പകരമാകുന്നത് മുതൽ വാത്സല്യസംബോധനവരെ തെറികൾ നാനാവിധത്തിൽ അവിടെ വിളയാടുന്നത് കാണാം.

സ്ത്രീകൾ ഇത്ര ആത്മവിശ്വാസത്തോടെ സ്വന്തം ജോലി ചെയ്യുന്ന സ്ഥലം വേറെ ഏതാണുള്ളത്? പട്ടികളും പൂച്ചകളും കാക്കകളും ഇത്ര ആനന്ദത്തോടെ ചുറ്റിത്തിരിയുന്ന സ്ഥലം വേറെ കാണുമോ? സെൻസെക്സിനേക്കാൾ മനോഹരമായി വില കയറിയിറങ്ങുന്ന ലേലം വിളികളും നല്ല മീൻ കാണുമ്പോൾ കൈവിറ വരുന്ന ആളുകളേയും കാണേണ്ടതുതന്നെയാണ്.

എനിക്ക് ലോകത്തിലേറ്റവും ഇഷ്ടപ്പെട്ട സ്ഥലം അതാണ്. എവിടെപ്പോയാലും അവിടുത്തെ മീൻ മാർക്കറ്റിൽ പോകാറുണ്ട്. ഒന്നും വാങ്ങിച്ചില്ലെങ്കിലും കുറച്ചുനേരം നോക്കിനിൽക്കുകയും വെറുതേ ചുറ്റിത്തിരിയുകയും ചെയ്യാറുണ്ട്. വേറെന്തുണ്ടെങ്കിലും ഒരു മീൻ ചന്തയില്ലാത്ത സ്ഥലം എന്തിന് കൊള്ളാം.
നമ്മളേറ്റവും പരിചയപ്പെടേണ്ട മനുഷ്യർ മീൻപിടുത്തക്കാരാണ്. അവരുടെയത്രയും സാഹസികതയും കഥകളും മറ്റാരുടേയും പക്കലില്ല. ഇത്രയും വൈകാരികമായി പ്രതികരിക്കുന്നവരും പാവങ്ങളും മുരടന്മാരും വേറെയില്ല.

അവരുടെ നാക്കിൽ സരസ്വതിയാണ്. ഉഗ്രനായി സംസാരിക്കും. കടൽ കരിഞ്ഞു കിടക്കുമ്പോൾ പരിഭവമില്ലാതെ പട്ടിണി കിടക്കും. നല്ല കോള് കിട്ടുമ്പോൾ ആഘോഷിക്കും. ചാകര സമയത്ത് ബാറിലിരുന്ന് അഞ്ഞൂറ് രൂപാ ചുരുട്ടി ചെവി തോണ്ടുന്ന വള്ളക്കാരനെ കണ്ടിട്ടുണ്ട്. ലക്ഷം വർഷം മുൻപ് ലോകം മുഴുവൻ കാട് നിറഞ്ഞിരുന്നപ്പോൾ ആദിമ മനുഷ്യന്റെ ഭൂഖണ്ഡങ്ങളിലേക്കുള്ള കുടിയേറ്റം മണൽപ്പരപ്പുള്ള കടൽത്തീരങ്ങളിലൂടെയായിരുന്നെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ ആദിമ തൊഴിലുകളിലൊന്ന് മീൻപിടുത്തമാണ്. നദീതട സംസ്‌ക്കാരങ്ങളെക്കാൾ പഴക്കമുണ്ട് കടൽത്തീര സംസ്‌ക്കാരങ്ങൾക്ക്. കൃഷിയേക്കാൾ മീൻ പിടുത്തമാണ് മനുഷ്യനെ രൂപപ്പെടുത്തിയതെന്ന് പറയേണ്ടി വരും.

വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലങ്ങളിൽ ആദിമ മനുഷ്യനെത്തിപ്പെട്ടത് മീൻ പിടിക്കാനുള്ള സാഹസിക യാത്രകൾക്കിടയിലായിരിക്കും. ഒരു മീൻകാരെന്റ നോട്ടത്തിലൂടെ ഭാവിയിൽ ചരിത്രത്തെ പുനർ വായിക്കേണ്ടിവന്നാലോ?
സാമാന്യം ഭേദപ്പെട്ട മീൻഭ്രാന്തനാണ് ഞാൻ. പാരമ്പര്യമായിത്തന്നെ മീനില്ലാതെ ചോറിറങ്ങാൻ ബുദ്ധിമുട്ടാണ്. കൂട്ടാൻ എന്നാൽ മീൻകൂട്ടാനാണ്. പുളിശ്ശേരിയും എരിശ്ശേരിയും സാമ്പാറുമല്ല. മീൻഭ്രാന്ത് ഒരു നോവലെഴുതി ശമിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ അദ്ധ്യായം. വായിക്കുക.

അദ്ധ്യായം ഒന്ന് : കാവൽക്കാരൻ

കുടംപുളിയിട്ട് വെച്ച മോതക്കറി.

യിംസ് ഇടത്തരം വലിപ്പമുള്ള ഒരു സ്റ്റീൽ ചരുവത്തിന്റെ വാട്ടിയ വാഴയിലകൊണ്ടുള്ള മൂടി തുറന്നുകൊണ്ട് പറഞ്ഞു. ചുറ്റും ആർപ്പുവിളികളുയർന്നു.

ഒരാൾ ചൂളമടിച്ചു.രണ്ടുപേർ തീർത്ഥം വാങ്ങിക്കാൻ നില്ക്കുന്നവരെപ്പോലെ ഇടതുകൈകൊണ്ട് മുട്ടിന് താങ്ങുകൊടുത്ത് വലതുകൈ നീട്ടി. ഉപ്പും പുളിയും പ്രപഞ്ച സത്യത്തിന് മാത്രമറിയാവുന്ന അനുപാതത്തിൽ മുളകും മീൻ കഷ്ണങ്ങളുമായിച്ചേർന്ന മണം.

പൂവുകളുടേതോ പഴങ്ങളുടേതോപോലെ അതിന് സുഗന്ധമെന്ന് പറഞ്ഞുകൂടാ. മൂക്കിനേയും നാക്കിനേയും ആഹ്ലാദത്തിലാഴ്ത്തുകയും മനസ്സിനെ എരുവിന്റെ ഓർമ്മകൾ കൊണ്ട് തണുപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ഗന്ധമില്ല.

മണം എന്ന വാക്കും ആ മണത്തിന് ചേരില്ല. ജയിംസ് സ്പൂണിനറ്റം കറിയിൽ അല്പം മുക്കി ഓരോ തുള്ളിമാത്രം നീട്ടിയ കൈകളിലേക്ക് മുട്ടിച്ചുകൊടുത്തു. രണ്ടുപേരും വെള്ളമൊഴിക്കാത്ത ചാരായം ഒറ്റ വലിക്ക് കുടിച്ചശേഷം കൈവെള്ളയിൽ ബഹുമാനത്തോടെ നക്കി.

ഈ കറി അധികം വേണ്ട, ഒരു മാത്രമതി ജീവിതാഹ്ലാദം പകരാൻ.

ചിത്രീകരണം: ഷിനോജ് ചോറൻ, ഹരീഷിനെ വരച്ചത് :ദേവപ്രകാശ്‌

ജയിംസിന്റെ അച്ചാച്ചൻ വേറൊരു ഭക്ഷണവും ഉണ്ടാക്കാനറിയാത്ത പഴയ തടിവെട്ടുകാരൻ ലൂക്കാമാപ്പിള തുണ്ടംമീൻ കറിവെക്കുന്നതിൽ മാത്രം വിദഗ്ദ്ധനാണ്.

അടുക്കളയിൽ കയറുന്നതേ ഇഷ്ടമില്ലാത്ത അങ്ങേരിതുമാത്രം എങ്ങനെ പഠിച്ചെന്നറിഞ്ഞുകൂടാ. സാധാരണ ദിവസങ്ങളിലൊക്കെ അയാൾ മീൻ വാങ്ങിച്ചുകൊടുക്കാറേയുള്ളൂ.

പെമ്പിള എങ്ങനെയേലും കറിയാക്കി തിണ്ണയിലെത്തിച്ചോളും. ഒരു കുറ്റവും പറയാതെ അയാളത് ചോറിൽ കുഴച്ച് കഴിക്കും. നടുക്കഷ്ണം ഒന്നോ രണ്ടോ മാത്രം തിന്നും. ഒരു പരാതിയും ഉപദ്രവോമില്ലാത്ത മനുഷ്യൻ.

പെമ്പിള മനസ്സിൽ പറയും. സാധാരണ ആണുങ്ങളെപ്പോലെ ഭാര്യയും അമ്മയുമുണ്ടാക്കുന്ന കറികളെ കുറ്റം പറയേണ്ടതാണെന്ന ധാരണ അയാൾക്കില്ല. ഇന്നത് വേണമെന്നില്ലാത്ത തരം ഒരാൾ.

എന്നാൽ ഈസ്റ്ററിന്റേയും ക്രിസ്തുമസ്സിന്റേയും തലേന്ന് രാവിലെ ചന്തയിൽ നിന്ന് മുറിച്ചുവാങ്ങുന്ന മീൻ കഷ്ണങ്ങളുമായി വന്ന് ലൂക്കാമാപ്പിള നേരെ അടുക്കളേലോട്ട് കേറും. പിന്നെ ആരെങ്കിലും അടുത്തോട്ട് ചെല്ലുന്നതേ അയാൾക്ക് കലിയാണ്.

പെമ്പിള പാതകത്തിന് താഴെ കൃത്യമായി ഉണങ്ങിയ കൊതുമ്പ് എത്തിച്ചില്ലെങ്കിൽ തെറിയാണ്. ഇനി കൊതുമ്പുമായി ചെല്ലാമെന്ന് വെച്ചാലോ. അതവിടെ വെക്കുന്ന മാത്രയിൽ തുരത്തുകയും ചെയ്യും.

മീൻ കൂട്ടാനൊണ്ടാക്കുവല്ലേ. ഇത്രയ്ക്ക് തുള്ളിച്ചാടാൻ ഇയാളെന്താ വല്ല മഹാവാരതോം എഴുതുവാണോ?വല്യ ചങ്ങമ്പൊഴ!

ഇതെന്ത് കോപ്പാണ്. പെമ്പിള കോപത്തോടെ പുറംപണികൾ ചെയ്തുകൊണ്ട് പറയും. മീൻ കൂട്ടാനൊണ്ടാക്കുവല്ലേ. ഇത്രയ്ക്ക് തുള്ളിച്ചാടാൻ ഇയാളെന്താ വല്ല മഹാവാരതോം എഴുതുവാണോ?വല്യ ചങ്ങമ്പൊഴ!
ഉണ്ടാക്കി ആറിച്ച് ഉറിയിൽ വെക്കുന്ന മീൻകറീന്ന് ഒരു കഷ്ണം കൊതിക്ക് പിള്ളേർക്കുപോലും അന്ന് കൊടുക്കാമെന്ന് വിചാരിക്കേണ്ട.

ചട്ടിയിൽ ഒരു ദിവസം അനങ്ങാതിരിക്കണമത്രേ. അതിന്റെ അടുത്തുകൂടി പോയാ മതി, മാപ്പിള ഭൂകമ്പം ഉണ്ടാക്കും.

എന്നാൽ പിറ്റേന്ന് ഉച്ചയൂണിന് ചട്ടിയോടെ കറി മേശപ്പുറത്തെത്തിച്ചാൽ പിന്നെ പുള്ളി വല്യ ഉത്സാഹം കാണിക്കാറില്ല. ഭാര്യയ്ക്കും പിള്ളേർക്കും ഇഷ്ടംപോലെ തിന്നാം.

കറി നല്ലതെന്ന് ആരെങ്കിലും പറഞ്ഞാൽ അയാളുടെ ഗൗരവമുള്ള മുഖത്തിന്റെ കോണിൽ ആരുംകാണാതെ ഇച്ചിരി സന്തോഷം വരും. അത്രമാത്രം.

ഈയിടെ ചുളുവിലയ്ക്ക് ഒത്തുകിട്ടിയ പറമ്പിൽ ഞായറാഴ്ച ഒരു കൂട്ടായ്മയുണ്ടെന്നും ഇത്തിരി മീൻകറിയുണ്ടാക്കിത്തരണമെന്നും പറഞ്ഞപ്പോൾ പശുവിന് പുളിയരി വേവിച്ചോണ്ടിരുന്ന അച്ചാച്ചന്റെ കണ്ണുകൾ വിടർന്നുവരുന്നത് ജയിംസ് കണ്ടു.

പാവം. ഒരുപക്ഷേ ഇത്രയും നാളും ഇങ്ങനൊന്ന് കേൾക്കാൻ നോക്കിയിരിക്കുകയായിരുന്നിരിക്കാം. അമ്മച്ചിയോ തങ്ങളോ ഒരു നല്ലവാക്ക് എന്നെങ്കിലും പറഞ്ഞിരുന്നെങ്കിൽ എല്ലാദിവസവും മൊത്തം അടുക്കളപ്പണിയും അങ്ങേര് തന്നേ ചെയ്‌തേനെ.
എന്നതാടാ കള്ളുകുടിയാണോ?
പിറ്റേന്ന് മീൻകൂട്ടാൻ ഉണ്ടാക്കുന്നതിന്റെ തുടക്കമായി ആയിരം വർഷം പഴയ മൺചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണയൊഴിച്ച് ഉലുവാ മൂപ്പിച്ചുകൊണ്ട് മാപ്പിള ചോദിച്ചു.

ഇന്ന് അയാൾ ഒരു വെപ്രാളവും കാണിച്ചില്ല. മാത്രമല്ല, പാരമ്പര്യമായി കൈമാറിക്കിട്ടിയ ഒരു രഹസ്യവിദ്യയെന്നപോലെ ജയിംസ് കണ്ടുപഠിക്കട്ടെയെന്ന മട്ടിലാണ് എല്ലാം ചെയ്തത്.

പോകുന്നതൊക്കെക്കൊള്ളാം. ഇരുട്ടുന്നേന് മുൻപേ വീട്ടിപ്പോന്നോണം. കുറുപ്പന്മാരുടെ സ്ഥലവാരുന്നു. നാട്ടുകാർക്കിട്ട് കൂടോത്രോം കൊണ്ടീം ഒക്കെച്ചെയ്ത് അവസാനം അവര് തന്നെ എല്ലാം ചത്തുതീർന്നു. അവസാനം ഒരു പാണ്ടനാരുന്നു. അയാള് കൊളത്തീവീണാ ചത്തത്. ചുറ്റും പാമ്പിന്റേം പെശാശിന്റേം ഒക്കെ പ്രതിഷ്ഠ വേറേം ഒണ്ട്.
മണർകാട് പള്ളീ കുർബ്ബാന കഴിക്കുന്നൊണ്ട്. ജയിംസ് പറഞ്ഞു.
ഉലുവ മൂത്തപ്പോൾ ലൂക്കാമാപ്പിള ഇഞ്ചിയും പച്ചമുളകും തൊലികളഞ്ഞ വെളുത്തുള്ളിയും ചേർത്ത് മൂപ്പിച്ചു. പിന്നെ വെള്ളം ചേർത്ത് കുഴമ്പുപോലാക്കിവെച്ചിരുന്ന എരിവുകുറഞ്ഞ മുളകുപൊടി അതിലിട്ട് നിർത്താതെ ഇളക്കി.

അവസാനിക്കാത്ത ഇളക്കിനുശേഷം എണ്ണതെളിഞ്ഞ് കുത്തൽ മാറി മുളക് ചട്ടിയിലും തവിയിലും പിടിക്കാതെ ഉരുണ്ടുകളിച്ചപ്പോൾ കുതിർത്തുവെച്ച കുടംപുളി അതിലിട്ടു. പിന്നെ അല്പം വെള്ളമൊഴിച്ച് ഉപ്പുമിട്ട് നന്നായി തിളപ്പിച്ചു.
പോരടാ. മണ്ണാറശാലേലൂടെ എന്തേലും കൊടുക്കണം.
മാപ്പിള കഷ്ണങ്ങൾ ഓരോന്നോരോന്നായി ചട്ടിയിലിട്ടു. ഒന്നുചുറ്റിച്ച് പിഞ്ഞാണം കൊണ്ടടച്ചശേഷം തീ കുറച്ചു.ഇടയ്‌ക്കൊന്ന് പൊക്കിനോക്കി ചട്ടി കൈകൊണ്ട് കറക്കി വീണ്ടും അടച്ചുവെച്ചു. അല്പം കഴിഞ്ഞപ്പോൾ കറിവേപ്പില കൈയിൽ ഞെരടിയതിട്ട് വാങ്ങിവെച്ചു.
ഇത്രേയുള്ളൂ കാര്യം. ജയിംസ് വിചാരിച്ചു. നമ്മൾ വല്യസംഭവമാണെന്ന് വിചാരിക്കുന്ന കാര്യങ്ങളെല്ലാം അറിഞ്ഞുവരുമ്പോൾ നിസ്സാരമായിരിക്കും. എന്നാൽ അത്ര നിസ്സാരമാണെന്ന് കരുതാനും വയ്യ.

ഓരോരുത്തരായി അവരവർ കൊണ്ടുവന്ന കറികൾ പൊതിയഴിച്ച് മുറ്റത്ത് വിരിച്ച ചിക്കുപായയിലേക്ക് വെച്ചുതുടങ്ങി. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ അവർ പത്തോളം സുഹൃത്തുക്കൾ എവിടെയെങ്കിലും കൂടാറുണ്ടെങ്കിലും ഇത്രയും ആഘോഷം പതിവുള്ളതല്ല.

ഏതെങ്കിലും ഷാപ്പുകളുടെ പിന്നിലെ തെങ്ങിൻതോപ്പിൽ ബിവറേജിൽ നിന്ന് വാങ്ങിയ കുപ്പികളുമായി ഇരിക്കും. അതിൽ നാലഞ്ചുപേർ ഒരുസ്‌ക്കൂളിൽ ഉണ്ടായിരുന്നതുകൊണ്ട് കൂടെ പഠിച്ച പെൺകുട്ടികളെക്കുറിച്ച് സംസാരിക്കും.

കൂട്ടുകാർ ഇടയ്‌ക്കൊക്കെ ഒത്തുകൂടുന്നത് പുതിയകാര്യങ്ങൾ പറയാനല്ല, പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാനാണ്. ഒരു പുതുമയുമില്ലാതെ സംസാരിച്ചാലും മടുപ്പിക്കാത്തവരാണ് തമ്മിൽ കൂടുന്നത്.

ചിലതിനെയൊക്കെ വല്ലപ്പോഴും വഴീ വെച്ച് കണ്ടാ സങ്കടം വരും. ഓരോരോ ക്ണാപ്പന്മാരേയും കെട്ടി, മെലിഞ്ഞ് കോലം കെട്ട് എലിക്കുഞ്ഞ് പോലുള്ള പിള്ളേരുമായി..
പിരിയാൻ നേരം കണ്ണൻ പറയുമ്പോൾ എല്ലാവരും ചിരിക്കും. അവനത് എല്ലാത്തവണ കൂടുമ്പോഴും പറയാറുള്ളതാണെന്ന് ആരുമപ്പോൾ ഓർക്കില്ല.

കൂട്ടുകാർ ഇടയ്‌ക്കൊക്കെ ഒത്തുകൂടുന്നത് പുതിയകാര്യങ്ങൾ പറയാനല്ല, പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാനാണ്. ഒരു പുതുമയുമില്ലാതെ സംസാരിച്ചാലും മടുപ്പിക്കാത്തവരാണ് തമ്മിൽ കൂടുന്നത്.

ഇത്തവണ ജയിംസ് വാങ്ങിയ സ്ഥലത്താകാമെന്ന് തീരുമാനിച്ചതുകൊണ്ടാണ് ഓരോരുത്തരും വീട്ടിലുണ്ടാക്കിയ ഓരോ കറിയുമായെത്തിയത്. ഇവിടെയാണെങ്കിൽ പരിസരത്തെങ്ങും സോഡാ കിട്ടുന്ന കട പോലുമില്ല. ടാറിട്ട റോഡീന്ന് അഞ്ച് കിലോമീറ്റർ ഉള്ളിലോട്ട് പോരണം.

അതിനിടെ റബ്ബർ തോട്ടത്തിൽ ആളും അനക്കവുമില്ലാത്ത എട്ടുപത്ത് ചെറിയ വീടുകൾ കാണാം.

ചിലപ്പോഴൊക്കെ ചാരനിറമുള്ള കാട്ടുമുയലുകൾ വഴിക്ക് കുറുകേ ഓടും. കഠിനമായ നിശബ്ദതയിൽപ്പെട്ട് ചൂളിപ്പോയാണ് അവരുടെ എഞ്ചിൻ പുതുക്കിപ്പണിയാത്ത ജീപ്പ് മുന്നോട്ടുപോയത്.

മുക്കാലും പൊളിഞ്ഞ മുളളുവേലികളും ഗേറ്റുമുള്ളതാണ് ജയിംസിന്റെ പുരയിടം. ഉള്ളിലോട്ട് കയറിയാൽ കാലങ്ങളായി ഒരു പണിയും ചെയ്യാത്തതുകൊണ്ട് മരങ്ങളും ചപ്പുകളും ആർത്തുനില്ക്കുന്നു. മണ്ടപോയി തെങ്ങുകൾ താഴേക്ക് അമർന്നുവരുന്നു.

കമ്യൂണിസ്റ്റ് പച്ചകൾ അടിയിൽ ഒഴിച്ചിട്ട രഹസ്യസ്ഥലങ്ങളിൽ ഉടുമ്പും പാമ്പുകളുമുണ്ട്. ജീപ്പ് പുറത്ത് ഒരു മാവിൻ ചുവട്ടിൽ ഒതുക്കി അവർ പാത്രങ്ങളും കുപ്പികളുമായി ഉള്ളിലേക്ക് നടന്നു.


ഇതാണോ നീ ലാഭത്തിക്കിട്ടീന്ന് പറഞ്ഞത്? പ്ലോട്ട് തിരിച്ച് വില്ക്കാൻ പോകുന്നത്!
സേതു അതിശയത്തോടെ ചോദിച്ചു.
ബോധം ഒള്ള ആരേലും ഈ പട്ടിക്കാട്ടീ വന്ന് മേടിക്കുവോ?
ഞാൻ സേവ്യറിന്റെ സ്ഥലത്തിന് അഡ്വാൻസ് കൊടുത്തപ്പോഴും നീ ഇങ്ങനെയാ ചോദിച്ചത്. ആകാശത്തൂടെ അറുപത്താറ് കെ വി ലൈൻ പോകുന്നൊണ്ട്, പെര പണിയാൻ കൊള്ളില്ല എന്നൊക്കെ.ജയിംസ് പറഞ്ഞു.

അവൻ പ്രതീക്ഷയോടെ ശ്രീകുമാറിനെ നോക്കി.
ഓ പക്ഷേ ഇത് പാടാ.
ശ്രീകുമാർ പറഞ്ഞു.
ബാങ്കീന്ന് ലോൺ കിട്ടാൻ പാടാ. ഉള്ളിലോട്ട് കേറിയായതുകൊണ്ട് ഫെയർവാല്യു കുറവാരിക്കും.

ഓ നിന്റെ ബാങ്ക് തരണ്ടടാ ഉവ്വേ വേറെ ആമ്പിള്ളേരുണ്ട്.. ജയിംസിന് ദേഷ്യം വന്നു

പുരയിടത്തിന് നടുവിലുള്ള നാൽപ്പത് വർഷം മുൻപത്തെ മോഡൽ മുൻഭാഗം മാത്രം കോൺക്രീറ്റ് ചെയ്ത പകുതിയോളം ഓടും ഷീറ്റുമിട്ട വീടും നാശമായതാണ്. പിൻഭാഗം കഴുക്കോലുകളുൾപ്പെടെ ഇരുന്ന് പോയിരിക്കുന്നു.

അത് തുറന്നപ്പോൾ വറുത്ത കൈവെള്ള വലുപ്പമുള്ള മീനുകൾ വെള്ളത്തിൽ കഴിഞ്ഞതിലും ഭംഗിയിൽ എണ്ണയിൽ പുരണ്ടുകിടന്നു.

പാരപ്പെറ്റുകളിൽ ചെടികൾ വളർന്നുനില്ക്കുന്നുണ്ട്. ഭിത്തികൾ നനഞ്ഞ് വെള്ളമിറങ്ങുന്നുണ്ട്. പക്ഷേ പുല്ല് കയറിയ മുറ്റത്ത് പായ വിരിച്ച് ഇരിക്കാൻ സുഖമാണ്. അല്പം പോലും വെയിലില്ല. മരങ്ങൾ ചാഞ്ഞും ചെരിഞ്ഞും മുകളിലെത്തുന്ന വെളിച്ചത്തോട് ചേർന്നു നില്ക്കുന്നുണ്ട്.
ഇത് പരല് വറുത്തത്.
കണ്ണൻ കടലാസും പ്ലാസ്റ്റിക്കും കൊണ്ടുള്ള ഒരു പൊതി നീക്കിവെച്ചു. അത് തുറന്നപ്പോൾ വറുത്ത കൈവെള്ള വലുപ്പമുള്ള മീനുകൾ വെള്ളത്തിൽ കഴിഞ്ഞതിലും ഭംഗിയിൽ എണ്ണയിൽ പുരണ്ടുകിടന്നു.

മിക്കപേരും അപ്പൊഴേ തന്നെ കൈനീട്ടി ഒടിച്ചെടുത്ത് മുള്ള് കളയാതെ കടിച്ചുതിന്നു. ഒരാൾ കഷ്ണങ്ങൾ ഒരു വശത്തേക്കൊതുക്കി കടലാസിൽ പറ്റിപ്പിടിച്ച അധികം മൂക്കാത്ത അരപ്പ് വടിച്ചുനക്കി.
ഇച്ചിരി ഒണക്കച്ചൊറക് കറിവെച്ചതാ.
സേതു തന്റെ പാത്രം പുറത്തെടുത്തു. ചതുരത്തിലുള്ള സ്രാവ് കഷ്ണങ്ങളേക്കാൾ അധികമായി അതിൽ പച്ചത്തേങ്ങാ കൊത്തിയിട്ടത് മുളകിൽ മുങ്ങിക്കിടന്നു.

എല്ലാവരും കയ്യടിച്ചു.
കണവാ ഫ്രൈയാ കൊറച്ചേയൊള്ളൂ.
ഒരാൾ പറഞ്ഞു. ആഹ്ലാദത്തോടെ എല്ലാ കൈകളും അങ്ങോട്ടേയ്ക്ക് നീണ്ടു.

നിമിഷനേരം കൊണ്ട് പഴയ മന്ത്രവാദി മരിച്ചുപോയ കുറുപ്പിന്റെ വീട്ടുമുറ്റം ഒരു ആഭിചാരക്കളം തന്നെ ആയി. ഉച്ചയ്ക്കുമുൻപുള്ള സമയമേ ആയിട്ടുള്ളൂവെങ്കിലും ഇരുണ്ട ആകാശവും മുറ്റവും. അവരുടെ കർമ്മങ്ങളെയെല്ലാം ഉള്ളിലാക്കി മറച്ചുകൊണ്ട് ചുറ്റും വീടിനു മേലേയ്ക്കുചാഞ്ഞ് കൂടാരം തീർക്കുന്ന പലജാതി മരങ്ങൾ.

വളർന്ന് ഒടിഞ്ഞുവീഴുന്നിടത്തോളമായ പൊങ്ങല്യങ്ങളിൽ നിന്ന് നൂലിലൂർന്നിറങ്ങുന്ന പുഴുക്കൾ. ഒത്ത നടുക്ക് മൂത്ത കൈതപ്പായയിൽ വെളുത്ത ചോറും ഏത്തപ്പഴത്തിന്റെ നിറമുള്ള കപ്പക്കഷ്ണങ്ങളും.

പലനിറത്തിലുള്ള മീൻകറികൾ. ചുവപ്പും മഞ്ഞയും നിറങ്ങൾ ചില പാത്രങ്ങളിൽ അയഞ്ഞ് ദുഖഭരിതമായും മറ്റുള്ളവയിൽ കടുപ്പത്തിൽ രൗദ്രമായും കാണപ്പെട്ടു.

പിന്നെ പലനിറത്തിലുള്ള മീൻകറികൾ. ചുവപ്പും മഞ്ഞയും നിറങ്ങൾ ചില പാത്രങ്ങളിൽ അയഞ്ഞ് ദുഖഭരിതമായും മറ്റുള്ളവയിൽ കടുപ്പത്തിൽ രൗദ്രമായും കാണപ്പെട്ടു. ചൂട് കൂടിയപ്പോൾ മേൽവസ്ത്രങ്ങൾ ഊരിയ ശേഷം വൃത്തത്തിലിരുന്ന അവരുടെ കൈകളും വായകളും ഒന്നിച്ച് പ്രവൃത്തികൾ തുടങ്ങി.

നാക്കുകുഴഞ്ഞ് സംഭാഷണം ശബ്ദങ്ങൾ മാത്രമായി. അവർ കാണാതെ ചിലയിനം പക്ഷികൾ ഇലകൾക്ക് മറഞ്ഞിരുന്ന് ഇതൊക്കെ ശ്രദ്ധിച്ചു. അവർ പ്രേതലോകത്തേക്ക് സന്ദേശങ്ങളയച്ചു.
അല്പം നോക്കിയിരുന്ന ശേഷം ശ്രീകുമാർ ഒരു വാഴയിലപ്പൊതി മുന്നിലേക്ക് നീക്കിവെച്ച് തുറന്നു.
അവിയലാ. ഭാര്യ ഉണ്ടാക്കിയതാ
അയാൾ പറഞ്ഞു. ആദ്യം ചിരി തുടങ്ങിയത് സേതുവാണ്. പിന്നാലെ എല്ലാവരും ചിരിച്ചു. ആഹ്ലാദം കൂടി അവരുടെ മുഖത്തും നെഞ്ചിലുമൊക്കെ കറിയുടെ നിറങ്ങൾ പടർന്നു. ശ്രീകുമാറും ചിരിച്ചു. അപ്പൊഴേക്കും ഇടിഞ്ഞുവീഴാറായ ആ അടച്ചിട്ടവീട്ടിനുള്ളിൽ നിന്ന് വലിയൊരു ശബ്ദം പൊങ്ങി. മുഴുത്ത ഉരുപ്പടികൾ തറയിലുരച്ച് നീക്കും പോലെയോ മരിക്കാറായ ഒരു കന്നുകാലിയുടെ ഏങ്ങൽ പോലെയോ ഇരുന്നു അത്.
കുറുപ്പച്ചൻ ചത്താലും അയാൾടെ ടീംസ് ഇതിനകത്തൊണ്ട്.
ഒരാൾ പറഞ്ഞു.
ചാരായോം മീനുമൊന്നും കണ്ടിട്ട് അവരടെ കൺട്രോള് പോകുന്നു അതാ.
ഏയ്..
സേതു പറഞ്ഞു.
ഈ അവിയല് കണ്ടിട്ട് അവർക്ക് ദേഷ്യം വരുന്നതാ. ഇത്തരം കമ്പും കോലുമൊക്കെ ഇതിനകത്ത് കേറ്റാൻ കൊള്ളുവോ.
എല്ലാവരും വീണ്ടും ചിരിച്ചു.
നിങ്ങള് ശ്രീക്കിട്ട് തന്നെ അങ്ങനെ ഒണ്ടാക്കണ്ട.
ജയിംസ് പ്രതിഷേധിച്ചു.
അവനൊന്നും തിന്നുവേം കുടിക്കുകേം ഇല്ലെങ്കിലും എല്ലാവരടേം ഒപ്പം കാശ് ഷെയർ ഇടാറൊണ്ട്. ഒന്നുവില്ലേലും തുള്ളി കുടിക്കാതെ ഇത്രേം കുടിയന്മാരേം സഹിച്ച് എത്രനേരം വേണേലും കൂടെ ഇരിക്കുന്നില്ലേ.

എപ്പോഴും കൂടുമ്പോൾ ചെയ്യാറുള്ളതുപോലെ ശ്രീകുമാർ അവർക്കിടയിലിരുന്ന് തമാശകൾ പറഞ്ഞു. ചിരിച്ചു. സോഡ കുടിച്ചു. സവോളയും കാരറ്റും ചേർത്ത സലാഡ് മാത്രം കഴിച്ചു.

ഇടയ്ക്ക് ഫോണിൽ ഒരു മെസ്സേജ് വന്നപ്പോൾ റേഞ്ച് പോയതുകൊണ്ട് മറുപടി കൊടുക്കാനാവാതെ കുഴങ്ങി.

ബഹളത്തിൽ നിന്ന് മാറി അയാൾ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരു ഭാഗത്തെത്തിയപ്പോൾ അല്പം റേഞ്ച് കിട്ടുന്നതുപോലെ തോന്നി അയാൾ കാടിനിടവഴി കണ്ട താരയിലൂടെ മുന്നോട്ടുനടന്നു.

ഫോണിൽ ടൈപ്പ് ചെയ്തുകൊണ്ട് മുന്നോട്ടുപോകും തോറും പിന്നിൽ അയാളുടെ കൂട്ടുകാരുടെ ബഹളങ്ങൾ നേർത്തുനേർത്ത് വന്നു.

Comments