കാലം പി.കെ റോസിയിൽ നിന്ന്
റിമ കല്ലിങ്കലിലെത്തി,
പക്ഷേ ഒട്ടും വളരാതെ ആൺകൂട്ടം
കാലം പി.കെ റോസിയിൽ നിന്ന് റിമ കല്ലിങ്കലിലെത്തി, പക്ഷേ ഒട്ടും വളരാതെ ആൺകൂട്ടം
21 Sep 2020, 03:26 PM
2016 ലെ ഒരു ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ്. സൂപ്പര്‍താരങ്ങള്‍, താരരാജാക്കന്മാര്‍ ഒക്കെയുണ്ട് സദസ്സിന്റെ മുന്‍നിരയില്‍. നൃത്തപരിപാടിയുടെ അനൗണ്‍സ്മെന്റ് കഴിഞ്ഞു. കര്‍ട്ടന്‍ ഉയര്‍ന്നതും നര്‍ത്തകികള്‍ പ്രവേശിക്കുന്നു. പെട്ടെന്ന് അവരുടെ ഇടയിലേക്ക് അവള്‍ക്കൊപ്പം എന്നെഴുതിയ ചുവന്ന ബാനറുമായി പ്രധാന നര്‍ത്തകിയുടെ വേഷത്തില്‍ റിമാ കല്ലിങ്കല്‍ നടന്നുവരുന്നു. സ്വാഭാവികമായും നൃത്തം തുടരുന്നു. വളരെ അപ്രതീക്ഷിതവും ധീരവുമായ ഒരു പ്രതിഷേധ പ്രകടനമായിരുന്നു അത്. ഇന്ന് ഈ നിമിഷം വരെയും നാളെയും പിന്നോട്ടില്ലയെന്ന് ഉറപ്പിച്ചുള്ള ഒരുപ്രതിഷേധ യാത്രയുടെ തുടക്കമായിരുന്നു അത്. മുന്നിലിരുന്ന് അമ്പരന്നവരില്‍ പ്രശസ്ത സംവിധായകരും, നായക നടന്മാരും, താരസംഘടനാ ഭാരവാഹികളും എല്ലാമുണ്ടായിരുന്നു. മലയാള സിനിമാ ലോകം മുന്‍പൊരുകാലത്തും കണ്ടിട്ടില്ലാത്ത സമരമുറകളാണ് ഒരുകൂട്ടം സ്ത്രീകളുടെ ഭാഗത്തുനിന്നും ആ കാലങ്ങളില്‍ ഉണ്ടായത്. ആ സമരത്തിന്റെ മുന്‍നിരയിലുള്ള നടിയാണ് റിമാ കല്ലിങ്കല്‍. പൗരത്വ പ്രക്ഷോഭ സമയത്തും പ്രളയകാലത്തും രാഷ്ട്രീയ പ്രാധാന്യമുള്ള മറ്റു സമരമുഖങ്ങളിലുമെല്ലാം മുന്‍നിരയില്‍ നാം കാണുന്ന സോഷ്യല്‍ ആക്ടിവിസ്റ്റ്. ആത്മബലമുള്ള ആ സ്ത്രീയുടെ മുഖമോ പ്രസ്താവനയോ ധീരമായ നിലപാടുകളോ പ്രഖ്യാപനങ്ങളോ ഉള്ള ഏതു ഫേസ്ബുക്ക് പോസ്റ്റിനടിയിലും ചെന്നുനോക്കിയാല്‍ കേരളത്തിലെ മുഖമില്ലാത്ത ആണ്‍ക്കൂട്ടത്തിന്റെ ആക്രോശം കാണാം. വ്യവസ്തകളോട് സമരത്തിലേര്‍പ്പെടുന്ന സ്ത്രീയുടെ നേര്‍ക്കുള്ള ആണ്‍ക്കൂട്ടത്തിന്റെ പൊതുമനോഭാവമാണ് അവിടെ പ്രകടമാക്കപ്പെടുന്നത്. റിമാ കല്ലിങ്കല്‍ ഒരു ഉദാഹരണം മാത്രം.
ശബ്ദിക്കുന്ന ധീരരായ ഏത് സ്ത്രീയുടെ നേരെയും ഇതുതന്നെയാണ് സൈബര്‍ അക്രമികളുടെ മനോഭാവം. ഇതൊരു സാധാരണ സംഭവമാണെന്നും ഇതിനെതിരെ പ്രതികരിച്ചിട്ടൊന്നും ഒരു കാര്യവുമില്ലെന്ന മട്ടില്‍ നമ്മള്‍ എപ്പോഴും അതുമായി സമരസപ്പെട്ട് കഴിയുകയാണ്.

ആങ്ങേയറ്റം ഹീനമായ രീതിയിലാണ് സ്ത്രീകള്‍ ഇവിടെ ആക്രമിക്കപ്പെടുന്നത്. അവരുടെ അഭിമാനം സംരക്ഷിക്കുന്നതിന് കുറ്റമറ്റതും നീതിയിലധിഷ്ഠിതമായതും വേഗതയിലുള്ളതുമായ ഒരു നിയമപ്രക്രിയയെക്കുറിച്ചുള്ള ആലോചനകള്‍ പോലും ഭരണകര്‍ത്താക്കളുടെയോ രാഷ്ട്രീയ നേതൃത്വത്തിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല, തരംകിട്ടുന്നിടത്തെല്ലാം അവരും സ്ത്രീകള്‍ക്കെതിരെ അപമാനകരമായ പ്രസ്താവനകള്‍ നടത്തുകയാണ് പതിവ്. ഭരണപക്ഷവും പ്രതിപക്ഷവുമൊക്കെ ഇക്കാര്യത്തില്‍ ഒരുപക്ഷം തന്നെയാണ്.
നാവുകൊണ്ടും ലിംഗംകൊണ്ടുമുള്ള അധിക്ഷേപങ്ങള്‍ ഓരോ തരത്തില്‍ അധികാരത്തിന്റെ ബഹുരൂപപ്രയോഗങ്ങളാണെന്നുവരുന്നു. ചെറിയ ചിരിയിലൂടെയും നോട്ടത്തിലൂടെയും കണ്ണിറുക്കലിലൂടെയും നേതാക്കന്മാരുടെ വരെ ഉള്ളിലെ അശ്ലീലം വെളിപ്പെട്ടുപോകുന്ന എത്രയോ സന്ദര്‍ഭങ്ങള്‍. രമ്യാ ഹരിദാസും, ശൈലജ ടീച്ചറും, മേഴ്സിക്കുട്ടിയമ്മയും, ലതികാ സുഭാഷും ശോഭാ സുരേന്ദ്രനും, ടി.എന്‍ സീമയും, സി.കെ ജാനുവും കെ.ആര്‍ ഗൗരിയമ്മയും ഹീനമായി അധിക്ഷേപിക്കപ്പെട്ടിരിക്കുന്നു.
പൊതു ഇടങ്ങളില്‍ മാത്രമല്ല, പെണ്ണുങ്ങളുടെ മുഖത്തും തുപ്പരുതെന്ന്, തുപ്പിയാല്‍ കടുത്ത ശിക്ഷയുണ്ടാകുമെന്ന് നിയമമുണ്ടാകണം. അത് കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. ഞാനാരെയും കൊല്ലാത്തത് നിയമത്തെ പേടിയുള്ളതുകൊണ്ടാണ്, പൊലീസ് കൊണ്ടുപോകുമെന്ന് അറിയാവുന്നതുകൊണ്ടാണ്, എന്നെ ചീത്തവിളിക്കുന്നവനും ആ പേടിയുണ്ടാവണം.
പി.കെ റോസിയില്‍നിന്ന് റിമാ കല്ലിങ്കലിലേക്കും രാജലക്ഷ്മിയില്‍ നിന്നും കെ.ആര്‍ മീരയിലേക്കും വലിയ കാലദൂരമുണ്ട്. അപമാനത്തിന്റെയും അവഗണനയുടെയും മുറിവുകളേറ്റ് നാടുവിടേണ്ടിയും ആത്മഹത്യ ചെയ്യേണ്ടിയും വന്ന ആദ്യകാല നായികമാരില്‍നിന്നും എഴുത്തുകാരികളില്‍ നിന്നും കാലം കുറേയധികം മുന്നോട്ടുപോയിരിക്കുന്നു. പൊരുതുകയും സമരങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും സഹജീവികള്‍ക്ക് ധൈര്യം പകരുകയും തങ്ങള്‍ക്കുനേരെ ഉയരുന്ന വിരലുകള്‍ ഒടിച്ചുകളയുകയും ചെയ്തുകൊണ്ട് സ്ത്രീസമൂഹം വളരെയേറെ മുന്നോട്ടു സഞ്ചരിച്ചുകഴിഞ്ഞു. പക്ഷേ കല്ലെറിയുകയും കൂക്കിവിളിക്കുകയും ചെയ്യുന്ന ആ ആള്‍ക്കൂട്ടത്തെയൊന്നു നോക്കൂ, അവര്‍ക്ക് എന്തുതരം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്! വളരാനാവാത്തവര്‍ക്ക് വളരുന്നവരെ കാണുമ്പോള്‍ ഉണ്ടാവുന്ന പരിഭ്രാന്തിയും ആശയക്കുഴപ്പവും എത്രഭീകരമാണ്.
ഇന്ത്യാക്കാരന്റെ സംസ്‌കാരത്തിന് ആശയക്കുഴപ്പത്തിന്റെ സംസ്‌കാരം എന്നാണോ അര്‍ത്ഥമെന്ന ഒ.വി വിജയന്റെ ചോദ്യം ഏറെ പ്രസക്തമാണ്. ശബ്ദിക്കാന്‍ ധൈര്യം കാണിക്കുന്ന സ്ത്രീകളെ നിശബ്ദരാക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇവര്‍ക്കുള്ളത്. രണ്ടായിരാമാണ്ടില്‍ ജിലെത്ത് ബിദോയ ലിമയെന്ന കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയുടെ അനുഭവം മറക്കാറായിട്ടില്ല. റിപ്പോര്‍ട്ടിങ്ങിനിടെ എതിരാളികള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തവിവരം സ്വതന്ത്രയായ നിമിഷം തന്നെ അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. ലോകമെമ്പാടുമുള്ള വനിതാ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണകിട്ടി അവര്‍ക്ക്. ആക്രമണം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റു ചെയ്യപ്പെട്ട അക്രമി പറഞ്ഞത് അവളെ നിശബ്ദയാക്കുകതന്നെയായിരുന്നു തന്റെ ലക്ഷ്യമെന്നായിരുന്നു.
സാമൂഹികമായി ഇടപെടാനുള്ള സ്ത്രീകളുടെ സാധ്യതകളെയും അവകാശങ്ങളെയും ഇല്ലായ്മ ചെയ്യുക തന്നെയാണ് വെര്‍ബല്‍ റേപ്പിസ്റ്റുകളുടെയും ലക്ഷ്യം. രാഷ്ട്രീയവും സാമൂഹികവുമായ ചര്‍ച്ചകള്‍ക്ക് വലിയ സ്വാധീനമുള്ള ഏറ്റവുംവലിയ ഒരു പൊതു ഇടത്തില്‍ നിന്ന് സ്ത്രീയെ ഒഴിവാക്കാനുള്ള ഈ ശ്രമത്തിനെതിരെയുള്ള പോരാട്ടംകൂടിയാണ് സ്ത്രീകള്‍ക്ക് ഇന്ന് സൈബര്‍ ജീവിതം. വളരെ ആക്രമണോത്സുകമായ ഒരു ആണത്ത നിര്‍മ്മിതി ബോധപൂര്‍വ്വം ഇവിടെ ഉണ്ടാക്കിയെടുക്കുന്നതില്‍ മതരാഷ്ട്രീയ സംഘടനകള്‍ക്ക് ഗണ്യമായ പങ്കുണ്ട്. ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും തീവ്രദേശീയവാദത്തിന്റെയും വര്‍ഗീയവാദത്തിന്റെയും പുതിയ പുതിയ കള്‍ട്ടുകളുടെയുമൊക്കെ പിന്‍ബലത്തോടുകൂടി വളര്‍ന്നുവരുന്ന ഈ ആണത്തനിര്‍മ്മിതികളെ സാമൂഹികമായും രാഷ്ട്രീയമായും നേരിടുകയെന്നത് സ്ത്രൈണ രാഷ്ട്രീയത്തിന്റെ പ്രധാന വശമാണ് എന്ന് എ.കെ രാമകൃഷ്ണന്‍ നിരീക്ഷിക്കുന്നുണ്ട്. (ആണ്‍കോയ്മയുടെ ഉത്സവങ്ങള്‍, എ.കെ രാമകൃഷ്ണന്‍)
ഇന്ന് സ്ത്രീകള്‍ സ്വന്തം ജീവിതത്തെ എഴുതുമ്പോഴും സ്വയം വിശകലനം ചെയ്യുമ്പോഴും ഒരു സെല്‍ഫി പോസ്റ്റു ചെയ്യുമ്പോള്‍ പോലും ഫെമിനിസ്റ്റ് ചിന്തകളും അതിന്റെ പ്രയോഗങ്ങളും ആ സൈദ്ധാന്തിക പരിസരങ്ങളും അറിഞ്ഞോ അറിയാതെയോ അവരെ സ്വാധീനിക്കുന്നുണ്ട്. വേലികളും മതിലുകളും ചാടിക്കടക്കുകയാണ് സ്ത്രീകള്‍. സോഷ്യല്‍ മീഡിയയുടെ വലിയ ലോകം അവരെ ആന്തരികമായും ബാഹ്യമായും ശാക്തീകരിക്കുകയാണ്. താന്‍ ഒറ്റക്കല്ല, തന്നെപ്പോലെ ഒരായിരം പെണ്ണുങ്ങള്‍ എന്ന തിരിച്ചറിവില്‍ സ്ത്രീ സൗഹൃദത്തിന്റേതായ ഒരു വിശാല ഐക്യം രൂപപ്പെടുന്നു. വിദൂരങ്ങളിലിരുന്നും അവര്‍ ആ സൗഹൃദവും സാഹോദര്യവും ശക്തിയും പങ്കുവെക്കുന്നു. വിമോചനമെന്നത് ആരും പുറത്തുനിന്ന് കൊണ്ടുവന്ന് സമ്മാനിക്കുന്ന ഒന്നല്ലെന്നും സ്വന്തം ഉള്ളില്‍ നിന്ന് സ്വയമേ രൂപപ്പെട്ടുവരേണ്ട ഒന്നാണെന്നും അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
പൊതുരംഗത്ത് ഇടപെടുന്ന സ്ത്രീ ഇന്നൊരു അപൂര്‍വ്വതയല്ല. അതി സാധാരണതയാണ്. ഏതാണ്ട് എല്ലാ സ്ത്രീകളും ഏതെങ്കിലും തരത്തില്‍ പൊതുവ്യക്തിത്വമായിരിക്കുന്നു. മുറുകിയതും കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേവുമായിരുന്ന ലോകത്തുനിന്ന്, രക്ഷാകര്‍ത്താക്കളുടെ സംരക്ഷണത്തില്‍ നിന്ന് ഒക്കെയുള്ള മോചനം. സ്വയം കുതറി പുറത്തുകടക്കുകയാണവള്‍. മറ്റുള്ളവരുടെ നിയന്ത്രണത്തെ ഭയക്കാതെ സ്വന്തം ബുദ്ധിയെ ഉപയോഗിക്കുവാന്‍ കാണിക്കുന്ന ആ ധൈര്യത്തെയാണ് സാമ്പ്രദായിക ബോധങ്ങള്‍ ഭയക്കുന്നത്.
ഒരു പെണ്‍കുട്ടി ഏത് വസ്ത്രങ്ങള്‍ ധരിക്കണമെന്ന് മുന്‍പ് വീട്ടുകാരാണ് നിര്‍ദേശങ്ങള്‍ നല്‍കുകയും തീരുമാനിക്കുകയും ചെയ്തിരുന്നതെങ്കില്‍ ഇന്ന് ആ "വലിയ ചുമതല' , സൈബര്‍ ആങ്ങളമാര്‍ ഏറ്റെടുത്തിരിക്കുന്നു. വീടിന്റെ തടവില്‍നിന്നും കുതറി പുറത്തുകടക്കുന്ന സ്ത്രീകളേയും പെണ്‍കുട്ടികളേയുമാണ് ഈ ആശയക്കുഴപ്പക്കാര്‍ വട്ടമിട്ട് ആക്രമിക്കുന്നത്. അനശ്വര രാജന്‍ എന്ന പെണ്‍കുട്ടിക്കുനേരെയുണ്ടായ സൈബര്‍ ആക്രമണം നല്‍കുന്ന സൂചനകളെ ലഘുവായി കാണാനാവില്ല. കാലുകള്‍ കണ്ട് ഹാലിളകുന്നവര്‍ പെണ്ണിന്റെ സകല അവയവങ്ങളേയും വലിച്ച് പുറത്തിടുകയും മേലുകീഴ് കയറി മേയുകയും ചെയ്യുന്നു. അമ്മയും പെങ്ങളുമുള്ള സദാചാരകമ്മിറ്റികള്‍ ആവുകയും തള്ളകേട്ടാല്‍ പൊറുക്കാത്ത തെറി പറയുകയും ചെയ്യും. ഒക്കെ സംസ്‌കാര സംരക്ഷണത്തിനാണ്. മനുസ്മൃതി കേരള പുരുഷന്റെ മെയിന്‍ കാംഫ് ആവുകയാണ്. ഹോ ഹൊയ് ഇതാ രക്ഷാധികാരികള്‍ വരുന്നു, ഞങ്ങളുടെ വരുമ്പുകളില്‍ നിന്ന് നിങ്ങള്‍ മാറിനടക്കുക എന്നാണ് അത് പെണ്ണിനോടു പറയുന്നത്. സൈനിക വത്കൃതമായ ആണ്‍കോയ്മാ ഭരണകൂടത്തിന്റെ ഇത്തരം അപകടസാധ്യതകളെക്കുറിച്ച് വളരെയധികം ബോധവതികളാണ് ഫെമിനിസ്റ്റുകളായ ഇവിടുത്തെ ഓരോ സ്ത്രീയും. അതുകൊണ്ടാണ് ഇക്കൂട്ടര്‍ ഫെമിനിസ്റ്റുകളെ തീക്കട്ടപോലെ ഭയക്കുന്നത്.
പ്രതികരണത്തിനും പ്രതിഷേധം രേഖപ്പെടുത്താനും ആരോഗ്യകരമായ വഴികള്‍ തെരഞ്ഞെടുക്കുവാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികളും എതിര്‍ക്കുന്ന കക്ഷിയെ വായടപ്പിക്കുവാനാണ് താല്‍പര്യപ്പെടുന്നത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ വംശനാശം വരുത്തുവാനായി രാഷ്ട്രീയകക്ഷികളും താരനേതൃത്വങ്ങളും മൗനാനുവാദം നല്‍കി പരിപോഷിപ്പിക്കുന്നവരാണ് ഇവിടുത്തെ സൈബര്‍ ഗുണ്ടകള്‍. മുഖമില്ലാത്ത ഒരു ആള്‍ക്കൂട്ടമാണത് . നവമാധ്യമങ്ങളില്‍ സ്വതന്ത്ര ആശയങ്ങള്‍ പറയുന്ന ഏതൊരു സ്ത്രീയ്ക്കുനേരെയും വരുന്ന ആക്ഷേപങ്ങളില്‍ പ്രധാനപ്പെട്ടത് ഫെമിനിച്ചി, ഫെമിനിസ്റ്റ് കൊച്ചമ്മ എന്നൊക്കെയുള്ള വിശേഷണങ്ങളാണ്. ചരിത്രത്തിലുടനീളം അധീശശക്തികള്‍ സ്ത്രീകള്‍ക്കു കല്‍പ്പിച്ചു നല്‍കിയ നിശബ്ദതയെ അട്ടിമറിക്കുന്നതിന് ഓരോ സ്ത്രീയും ചരിത്രത്തിലും കാലത്തിലും ഇടപെട്ടുകൊണ്ടു നടത്തിയ ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ക്കു കിട്ടിയ വിളിപ്പേരുകളാണവ. ഈ കാലഘട്ടത്തില്‍ ഓരോ സ്ത്രീയും ഫെമിനിസ്റ്റാണ്. തന്റേതായ സ്വാതന്ത്ര്യ സങ്കല്പനങ്ങളുള്ള ഓരോ സ്ത്രീയ്ക്കും അവരവര്‍ നില്‍ക്കേണ്ട ഇടത്തെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടാക്കിക്കൊടുത്ത ബഹുതരങ്ങളായ ആശയങ്ങളുടെ സംഹിതയാണ് ഫെമിനിസത്തിന്റേത്. സ്ത്രീകളുടേത് മാത്രമായ ലോകത്തേയല്ല, സ്ത്രീയ്ക്ക് തുല്യ ശബ്ദമുള്ള, തുല്യപദവിയും തുല്യ ആദരവും തുല്യ അവകാശങ്ങളുമുള്ള സമത്വാധിഷ്ഠിതമായ ഒരു ലോകത്തെയാണ് മറ്റേതൊരു പുരോഗമന പ്രസ്ഥാനവുമെന്നപോലെ ലോകത്തിലെ സ്ത്രീവാദ പ്രസ്ഥാനവും ആഗ്രഹിക്കുന്നത്. പക്ഷേ അത് സ്ത്രീകള്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നില്ല. എന്തുകൊണ്ട് ഇങ്ങനെ നിരന്തരം ശബ്ദിക്കേണ്ടിവരുന്നു എന്ന ചോദ്യം ഉന്നയിക്കേണ്ടിവരുന്നത് സ്ത്രീകള്‍ക്കുനേരെയല്ല. സാമൂഹികാവസ്ഥകള്‍ക്കുനേരെയാണ്.
സൈബര്‍ ലോകത്തെ സ്ത്രീയുടെ ഇടപെടലുകള്‍ അവള്‍ക്ക് പ്രത്യേകമായ ഒരു ദൃശ്യത നല്‍കിയിട്ടുണ്ട്. അതിന്റെ ഫലമുണ്ടായ ആത്മവിശ്വാസം ഏതു ഗുരതരമായ സാമൂഹ്യവിഷയവും തന്റെ ചിന്തയ്കക്കു വഴങ്ങുമെന്നും അത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്നും അവളെ ബോധ്യപ്പെടുത്തിയിരിക്കുന്നു. സൈബര്‍ ലോകത്തെ അറിയുക, അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് മധ്യവര്‍ത്തി സ്ത്രീയിന്ന് തിരിച്ചറിയുന്നു. ഏതെല്ലാം തരത്തില്‍ പഴുതുകളടച്ചാലും പുതിയ പഴുതുകള്‍ ഉണ്ടാക്കിക്കൊണ്ട് എല്ലാനിയമത്തെയും അട്ടിമറിച്ചുകൊണ്ട് ഒരു ക്രിമിനല്‍ സമൂഹം ഇവിടെ ശക്തിപ്രാപിക്കുന്നതിനെക്കുറിച്ച് മുമ്പെന്നത്തേതിനേക്കാള്‍ ജാഗരൂകരാണ് പുതിയ കാലത്തെ സ്ത്രീ. അവരില്‍ ഒരാളെ തൊട്ടാല്‍ ഒരു സമൂഹമൊന്നടങ്കം ഉണരുന്നു. അവിടെ ചലച്ചിത്രമേഖലയിലുള്ളവരുണ്ട്, രാഷ്ട്രീയ രംഗത്തുള്ളവരുണ്ട്, മാധ്യമ രംഗത്തുനിന്നുള്ളവരുണ്ട്, അധ്യാപകരുണ്ട്, എഴുത്തുകാരുണ്ട്. വീട്ടമ്മമാരുണ്ട്. എല്ലാവരും ചേര്‍ന്ന്, ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. പരസ്പരം കൈകോര്‍ക്കുന്നു. അവര്‍ പുതുവഴി വെട്ടുകയാണ്. തെറ്റായ വഴിയെന്ന് നിങ്ങള്‍ വിലക്കിയിരുന്നിടത്തെല്ലാം ഇതാ ഞങ്ങള്‍ എന്നു വിളംബരം ചെയ്തുകൊണ്ടാണ് സൈബര്‍ ലോകത്തെ പെണ്‍ ഇടപെടലുകള്‍. സ്വയം ദുര്‍ബലപ്പെടുത്തേണ്ടതോ ഗുപ്തമാക്കിവെക്കേണ്ടതോ ആയി ഒന്നുമില്ലെന്ന് അവര്‍ പ്രഖ്യാപിക്കുകയാണ്. മാറുന്ന കാലത്തിന്റെ സാങ്കേതികതകളെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുവാനുള്ള വൈദഗ്ധ്യവും കാലംതന്നെ അവര്‍ക്ക് നല്‍കിക്കഴിഞ്ഞു.

തികച്ചും സ്ത്രീവിരുദ്ധമായ ഒരിടത്തില്‍ വിവേചന ബുദ്ധിയോടെ വിവേകത്തോടെ ഇടപെടേണ്ടതെങ്ങനെയെന്ന പാഠവും ഈ ലോകം അവര്‍ക്ക് നല്‍കിയിരിക്കുന്നു. എങ്കിലും ഒന്ന് പറയാതെ വയ്യ, ചതിക്കുഴികള്‍ ഒഴിവാക്കാന്‍ പഠിക്കുകയെന്നത് പെണ്ണിന് ഒരുനിരന്തര പരിശീലനം തന്നെയാണ്. ആ നശിച്ച പരിശീലനം തന്നെയാണ് ബൗദ്ധികവും ഭൗതികവുമായ യുദ്ധമാണ് ഒരു സ്ത്രീ തന്റെ ജീവിതകാലമാത്രയും ചെയ്തുകൊണ്ടിരിക്കുന്നത്. അത് തീരെ സമാധാനപരമായ ഒരു യുദ്ധമല്ല.
ഡോണമയൂര എഴുതിയ ഈ കവിത പറയുന്നത് അത് തന്നെയല്ലേ.
"നിങ്ങള്‍ മുലഞെട്ടുകളെന്ന് വിളിക്കും'
"എന്റെ നെഞ്ചിലുണ്ട്,
വെടിയുണ്ടയേറ്റുള്ള
രണ്ട്
കറുത്ത പാടുകള്‍.
ബൗദ്ധികവും ഭൗതികവുമായ
യുദ്ധങ്ങളില്‍
നിരന്തരം
പെട്ടുപോയതിന്‍
പാടു(ട്ടു)കള്‍.'
RELATED READ : ഉടുപ്പും നടപ്പും വാക്കും ഞങ്ങളുടെ അവകാശത്തിന്റെ രാഷ്ട്രീയമാണ് | റിമ കല്ലിങ്കല്‍
Aneesha M A
22 Sep 2020, 10:02 PM
💯🔥
Swathi O S
22 Sep 2020, 08:43 PM
രണ്ട് ദിവസങ്ങൾക്കു മുന്നേ എന്റെ school ഗ്രൂപ്പിൽ ഒരു മെസ്സേജ് വന്നു : " ഈ ഗ്രൂപ്പിൽ ഏതെങ്കിലും feminist ഉണ്ടോ? ഉണ്ടെങ്കിൽ ഗ്രൂപ്പിൽ നിന്ന് ഇറങ്ങി പോകാൻ "... Feminism എന്താണെന്ന് തിരിച്ചറിയാത്ത ഒരു പെൺകുട്ടി പറഞ്ഞതാണ് ഇത്. അവളെ പിന്തുണച്ചു ആൺകുട്ടികളും വന്നു. അപ്പോൾ ഞാനും തിരിച്ചറിഞ്ഞു, ഞാൻ ഒറ്റക്കാണെന്ന്. ഞാൻ നേരിടേണ്ടത് ഇത്തരം ഒരു സമൂഹത്തെയാണ് !
Laila
22 Sep 2020, 06:42 PM
എസ് ശാരദക്കുട്ടിയുടെ എഴുത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അക്രമം/ പ്രതിരോധം എന്ന പ്രമേയ പരിസരമാണ് വെളിപ്പെടുന്നത്. എന്നാൽ, ഒരുപാട് തവണ ആവർത്തിക്കപ്പെട്ട " അനീതികളുടെ പട്ടിക നിരത്തല"ല്ലാതെ ഈ എഴുത്തിൽ സ്ത്രീവാദ രാഷ്ട്രീയത്തിന്റെ സൂക്ഷ്മതകളെ അഭിസംബോധന ചെയ്യാനുള്ള ശ്രമങ്ങളൊന്നുമില്ല. സോഷ്യൽ മീഡിയയെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റേയും പുതിയ ഇടമായി കാണുന്നതിലെ രാഷ്ട്രീയ നിഷ്ക്കളങ്കത അവർ തിരിച്ചറിയുന്നുമില്ല. വമ്പൻ മൂലധന ശക്തികളുടെ വിപണിതാത്പര്യങ്ങൾ ഈ ഇടങ്ങളെ എങ്ങിനെയാണ് നിരന്തരം surveillance നു വിധേയമാക്കുന്നതെന്നും, നവ "ഇഛകൾ" സൃഷ്ടിക്കപ്പെടുന്ന ഇടമായി സോഷ്യൽ മീഡിയ എങ്ങിനെ പരുവപ്പെടുന്നുവെന്നും ഫെമിനിസ്റ്റ് രാഷ്ട്രീയം തിരിച്ചറിഞ്ഞിട്ടുണ്ട്. റിമ കല്ലിങ്കലിന്റെ ബാനർ പിടിക്കൽ എന്ന സ്തോഭജനകമായ രാഷ്ട്രീയ നിമിഷത്തിന്റെ തുടർച്ച നോക്കൂ. അവരുൾപ്പടെയുള്ളവർ രൂപം കൊടുത്ത WCC വർഗ്ഗരാഷ്ട്രീയ സംബന്ധമായ ചോദ്യങ്ങൾക്ക് മുമ്പിൽ പതറിപ്പോവുന്നതും, "ഞങ്ങൾ ഒരു പ്രശ്നപരിഹാര സെൽ"അല്ല എന്ന്പറഞ്ഞ് ഒരിടപെടൽ ശക്തിയാവാൻ വിമുഖത കാണിക്കുന്നതും, സോഷ്യൽ മീഡിയയും വിപണിയും ചേർന്ന് ഉത്പാദിപ്പിക്കുന്ന the elite woman icon എന്ന് trope-ലേക്ക് ഇവരെല്ലാം ഉൾച്ചേരുന്നതിന്റെ ഏറ്റുപറച്ചിലുകളാണ്. ഏറ്റവും ഒടുവിൽ അവർ വിനായകൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പോലും ജെൻഡർ രാഷ്ട്രീയത്തെ സ്വത്വരാഷ്ട്രീയത്തിന്റെ പേരും പറഞ്ഞ് കൈയ്യൊഴിയുന്നതിന്റെ ലക്ഷണമാണ്. ശാരദക്കുട്ടിയെ പോലുള്ളവർ ഒന്നുകിൽ വിലാപം അല്ലെങ്കിൽ കാൽപനികമായ വാഴ്ത്ത്പാട്ട് എന്ന എളുപ്പവഴി വിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മോഹനചന്ദ്രൻ
22 Sep 2020, 05:49 PM
വളരെ ശ്രദ്ധേയമായ ലേഖനം. സ്ത്രീകൾ സ്വന്തം സ്വത്വവും ശക്തിയും തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുക മാത്രമാണ് വഴി. ആത്മാഭിമാനവും വ്യക്തിത്വവും പണയം വെക്കില്ല എന്ന ദൃഢനീയ്ചയം എടുത്തു മുന്നോട്ട് പോവണം
PJJ Antony
22 Sep 2020, 11:00 AM
ശാസ്ത്രവിദ്യാഭ്യാസം വളരുന്നുണ്ട് പക്ഷേ അതനുസരിച്ച് ശാസ്ത്രബോധം വളരുന്നില്ല. രാഷ്ട്രീയകക്ഷികളും വോട്ടിംഗ് ശതമാനവും വളരുന്നുണ്ട്, രാഷ്ട്രീയബോധം വളരുന്നില്ല. മതാത്മകത വളരുന്നതിനനുസരിച്ച് ആദ്ധ്യാത്മികത പുറകോട്ടുവളരുന്നു. ഇവിടെയും അതുതന്നെ സ്ഥിതി. ദയനീയമാണ് മലയാളി പുരുഷന്റെ സ്ഥിതി. നന്ദി ശാരദക്കുട്ടി ടീച്ചർ.
രാജേഷ് നന്ദിയംകോട്
21 Sep 2020, 09:52 PM
good
വിനയശ്രീ
21 Sep 2020, 06:53 PM
വളരെ ശക്തമായ വാക്കുകൾ.വായിക്കാം.തലകുലുക്കിസമ്മതിക്കാം.പക്ഷേ യാഥാർഥ്യത്തിലെത്താൻ ഇനിയും കാതങ്ങളേറെ.നമ്മുടെ ചട്ടങ്ങൾ മാറണംമാറേണ്ടിയിരിക്കുന്നു.
Ananya
21 Sep 2020, 06:38 PM
Excellent piece of writing.
Sheeja T P
21 Sep 2020, 06:24 PM
Penitrating and confident voice
രാധിക പദ്മാവതി
Jan 22, 2021
5 minute read
കല്‍പന കരുണാകരന്‍
Jan 09, 2021
5 Minutes Read
ആര്‍. രാജശ്രീ
Dec 12, 2020
5 Minutes Read
അഖില പി.
Dec 08, 2020
7 Minutes Read
എസ്. ശാരദക്കുട്ടി
Dec 02, 2020
10 Minutes Read
അനുരാധ സാരംഗ്
Nov 27, 2020
7 Minutes Read
രേഖാ രാജ്
Nov 27, 2020
15 Minutes Read
അനുപമ വെങ്കിടേഷ്
Nov 27, 2020
7 Minutes Read
സി മോഹനന്‍
25 Sep 2020, 03:14 PM
അതി ഗംഭീരവും പ്രസക്തവുമായ ഇടപെടല്‍. സ്ത്രീകളുടെ അവകാശങ്ങള്‍ ആരും വെറുതെ അംഗീകരിച്ചു തരില്ലെന്ന സത്യം ബോദ്ധ്യപ്പെടുത്തുന്നതോടൊപ്പം പ്രതിരോധത്തിന്റെ കാവലാളായും പടവാളായും സ്ത്രീ സമൂഹം മാറേണ്ടതുണ്ടെന്നും നമ്മെ ഓര്‍മിപ്പിക്കുന്നു ശാരദക്കുട്ടി.