കോൺഗ്രസിലെ പരസ്യ വിഴുപ്പലക്കിനേക്കാൾ സി.പി.എമ്മിലെ രഹസ്യവിഭാഗീയത മികച്ച കോപ്പി ആകുന്നതിന് കാരണങ്ങളുണ്ട്

സംഘപരിവാർ സ്വാധീനം, മാനേജുമെന്റ് താൽപര്യങ്ങളുടെ ഇടപെടൽ, ഇടതുവിരുദ്ധത, സെൻസേഷണലിസത്തിലൂന്നിയുള്ള റിപ്പോർട്ടിങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ നിലപാടിനെതിരെ പൊതുസമൂഹത്തിൽനിന്നും മാധ്യമങ്ങൾക്കകത്തുനിന്നും വിമർശനങ്ങളുയരുന്ന സാഹചര്യത്തിൽ ട്രൂ കോപ്പി തിങ്കിന്റെ അഞ്ചു ചോദ്യങ്ങളോട് പ്രമുഖ മാധ്യമപ്രവർത്തകർ പ്രതികരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എഡിറ്റോറിയൽ അഡ്വൈസർ എം.ജി. രാധാകൃഷ്ണൻ സംസാരിക്കുന്നു.

ഷഫീക്ക്​ താമരശ്ശേരി:മലയാള മാധ്യമങ്ങളുടെ എഡിറ്റോറിയൽ തീരുമാനങ്ങളെ നിയന്ത്രിക്കുന്ന തരത്തിൽ സംഘപരിവാർ അവരുടെ സ്വാധീനം ഉറപ്പിച്ചുവെന്നും ആർ.എസ്.എസ് അനുഭാവമുള്ള മാധ്യമപ്രവർത്തകർക്കും എഡിറ്റർമാർക്കുമുള്ള ആവശ്യകത വർധിക്കുകയാണെന്നുമുള്ള തരത്തിൽ ആരോപണങ്ങൾ ശക്തമാണല്ലോ. അത്തരമൊരു സ്വാധീനം സംഘപരിവാറിന് മലയാള മാധ്യമങ്ങളിൽ ഉണ്ടോ, എങ്ങിനെയാണതിനെ വിലയിരുത്തുന്നത്?

എം.ജി. രാധാകൃഷ്​ണൻ: അതിന്​ ശ്രമം നടക്കുന്നുണ്ട്. പക്ഷെ ഇനിയും വിജയിച്ചിട്ടില്ല. ഇന്നും ഇന്ത്യയിൽ സംഘപരിവാർ സ്വാധീനം ഏറ്റവും ദുർബലമായ മാധ്യമങ്ങൾ മലയാളത്തിലാണ്. പക്ഷെ ഒരു കാര്യമുണ്ട്. മാധ്യമങ്ങൾ അതാത് സമൂഹത്തിന്റെ സൃഷ്ടിയാണ്. ഒരു സമൂഹത്തിൽ ഏറിവരുന്ന പ്രത്യയശാസ്ത്ര നെടുനായകത്വത്തിൽനിന്ന് സമ്പൂർണമായി വിട്ടുനിൽക്കുന്ന ഒരു സങ്കൽപ്പസ്വർഗ്ഗം മാധ്യമങ്ങൾ അടക്കമുള്ള ബഹുജന സംസ്‌കൃതിക്ക് (popular culture) ലഭ്യമല്ല. മാത്രമല്ല ആ നെടുനായകത്വത്തെ (hegemony) ഉറപ്പിക്കുന്നതിൽ ആ മേഖല വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നു. ഒരേസമയം ആ നെടുനായകത്വത്തിന്റെ സൃഷ്ടിയും സൃഷ്ടാവുമാണത്. അതേ സമയം വിരുദ്ധശക്തികളുടെ നിരന്തര സംഘർഷഇടം കൂടിയാണ് ആ രംഗം. (site of contestation) ആ സംഘർഷം മലയാളത്തിലും നടക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും എത്രയൊക്കെ പോരായ്മകളുണ്ടെങ്കിലും മേധാവിത്തം മതനിരപേക്ഷ രാഷ്ട്രീയത്തിനുതന്നെയാണ്.

മറ്റു ഭാഷകളിലെ അവസ്ഥ പരിശോധിച്ചാൽ ഇത് വ്യക്തമാകുന്നതേയുള്ളൂ. അത് മലയാള മാധ്യമങ്ങളുടെ മാത്രം പ്രതിരോധഫലമല്ല. വലിയ വെല്ലുവിളികൾക്കിടയിലും ഇന്നും പിടിച്ചുനിൽക്കുന്ന കേരളത്തിന്റെ മതനിരപേക്ഷപാരമ്പര്യത്തിന്റെ ഭാഗമാണ്. ഈയിടെ ഒരു വടക്കേ ഇന്ത്യൻ യാത്രയിൽ നിരവധി ഹിന്ദി ചാനലുകൾ ദിവസങ്ങളോളം കാണാനിടയായി. ഏറ്റവും ഉത്തരവാദപ്പെട്ട വലിയ സ്വകാര്യ മാധ്യമഗ്രൂപ്പുകളുടെ പോലും ‘സ്വതന്ത്ര' ചാനലുകളിൽ നടക്കുന്ന മോദി സ്തുതിയും ഹൈന്ദവ പക്ഷപാതിത്വവും അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണിത്. അപ്പോൾ ഇന്നും എത്രയോ സ്വതന്ത്രവും മതനിരപേക്ഷവുമായ മലയാള മാധ്യമരംഗത്തെക്കുറിച്ച് അഭിമാനം തോന്നി. പക്ഷെ ഈ വ്യവഹാര ഭൂമികയിൽ മേധാവിത്തത്തിനു വേണ്ടിയുള്ള പരസ്പരവിരുദ്ധ ശക്തികളുടെ സംഘർഷം രൂക്ഷമായേക്കാം. ജാഗ്രത ആവശ്യമുണ്ട്.

തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ കേരളത്തിൽ ബി.ജെ.പിക്ക് കാര്യമാത്രമായ സ്വാധീനമൊന്നുമില്ലാതിരുന്നിട്ടും രാഷ്ട്രീയ വ്യവഹാരങ്ങളിൽ തുല്യപ്രാതിനിധ്യം നേടാൻ ടെലിവിഷൻ ന്യൂസ്‌റൂമുകൾ സംഘപരിവാറിനെ സഹായിച്ചിട്ടുണ്ടോ?

സഹായിച്ചിരിക്കാം. പക്ഷെ അതിനായി ബോധപൂർവം മാധ്യമങ്ങൾ ചെയ്തതെന്നത് ശരിയല്ല. കേരളത്തിലെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ മൂന്നാമത്തെ ശക്തിയാണല്ലോ അവർ. മാത്രമല്ല, മൂന്ന് ദശാബ്ദങ്ങളായെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി. ഈ സത്യം കാണാതെ മാധ്യമങ്ങൾ കേരളത്തിലെ രണ്ടു മുഖ്യമുന്നണികളെ മാത്രം കണക്കിലെടുത്താൽ മതിയെന്ന വാദം ശരിയല്ല. ബഹുസ്വരതയും ജനാധിപത്യവും ഉദ്‌ഘോഷിക്കുന്ന മാധ്യമങ്ങൾ ഒരു പക്ഷത്തെ മാറ്റി നിർത്തണോ? മാത്രമല്ല, ഇന്ത്യയിൽ രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ വേരുപിടിച്ചുകഴിഞ്ഞ ഒരു പ്രത്യയശാസ്ത്രത്തെ എത്ര എതിർക്കുമ്പോഴും ചർച്ചാ വിഷയമാക്കാതിരിക്കാനാവുമോ? അപ്പോൾ അതിന്റെ പ്രതിനിധികൾ വേണ്ടേ? അങ്ങനെ ചെയ്യുമ്പോൾ അവർക്ക് ലഭിക്കുന്ന നേട്ടവും നഷ്ടവും ജനാധിപത്യത്തിൽ ഒഴിവാക്കാനാവാത്തതാണ്. പായയുടെ അടിയിലേക്ക് തമസ്‌കരിച്ചതുകൊണ്ട് അത് യാഥാർഥ്യമാകാതിരിക്കുന്നില്ല.

മാനേജ്‌മെന്റുകളുടെ രാഷ്ട്രീയതാത്പര്യങ്ങൾക്കനുസൃതമായി വാർത്താലോകം പരിമിതപ്പെടുന്നതുമായി ബന്ധപ്പെട്ട് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടല്ലോ. മലയാള മാധ്യമങ്ങളിൽ ഇത് എത്രത്തോളം പ്രകടമാണ്. താങ്കളുടെ മാധ്യമ ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?

തീർച്ചയായും മാനേജുമെന്റുകൾക്ക് മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ ഇടപെടാനാകും. പക്ഷെ വിപണിയിൽ വിജയകരമായി നിലനിൽക്കണമെങ്കിൽ മാധ്യമങ്ങൾക്ക് സ്വതന്ത്ര പ്രവർത്തനസൗകര്യം ആവശ്യമാണെന്ന് ബുദ്ധിയുള്ള മാനേജ്‌മെന്റുകൾക്ക് അറിയാം. നേരത്തെ സംഘപരിവാർ രാഷ്ട്രീയത്തിന്റെ കാര്യത്തിൽ പറഞ്ഞതുപോലെ മാധ്യമങ്ങൾ മാനേജുമെന്റുകളുടെ താൽപ്പര്യങ്ങളും സ്വന്തന്ത്ര മാധ്യപ്രവർത്തനവും തമ്മിലുള്ള നിരന്തര സംഘർഷങ്ങളുടെയും ഇടമാണ്. അതിൽ മികച്ച സന്തുലിത നിലനിർത്താൻ കഴിയുന്ന മാധ്യമങ്ങൾ വിജയിക്കും. ഞാൻ പ്രവർത്തിച്ച മാധ്യമങ്ങളും വ്യത്യസ്തമല്ല.

ഭരണപക്ഷത്തിനെതിരായ പ്രതിപക്ഷ മാധ്യമ ധർമം നിർവഹിക്കുക എന്നതിലപ്പുറം തീവ്രമായ ഇടത് വിരുദ്ധ മനോഭാവം ഭൂരിഭാഗം മാധ്യമങ്ങൾക്കുമുണ്ട് എന്നതാണ് ഇടതുപക്ഷം നിരന്തരം ഉന്നയിക്കുന്ന ആരോപണം. ഇതിനെ എങ്ങിനെയാണ് വിലയിരുത്തുന്നത്?

ഒന്നോ രണ്ടോ അച്ചടി മാധ്യമങ്ങൾ മാത്രം കുത്തക വഹിച്ചിരുന്ന കാലത്ത് അത് ഏറെക്കുറെ ശരിയാകാം. പക്ഷെ ഇപ്പോൾ അത് സാധ്യമല്ല. കടുത്ത പക്ഷപാതങ്ങളും തമസ്‌കരണങ്ങളും മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും ഒക്കെ അതിപ്രസരമുള്ള ഇക്കാലത്ത്. പ്രത്യേകിച്ച് ഒരു മാധ്യമത്തോടും സ്ഥായിയായ കൂറോ പ്രതിപത്തിയോ തലമുറകളായിട്ടുള്ള ശീലമടിസ്ഥാനമായ ആഭിമുഖ്യമോ ഇന്ന് പ്രേക്ഷകർക്കില്ല. പ്രേക്ഷകരും ടി.വി. മാധ്യമവുമായുള്ള ബന്ധം ബഹുഭാര്യാത്വത്തിനും ബഹുഭർതൃത്വത്തിനും സമാനമാണ്. കയ്യിലുള്ള റിമോട്ട് ഒന്ന് ഞെക്കിയാൽ ഉടനടി പങ്കാളികളെ മാറാം. അതുകൊണ്ടാണ് ചില അച്ചടി മാധ്യമങ്ങൾ സ്വീകരിക്കാറുള്ള കടുത്ത സി.പി.എം വിരോധം അവരുടെ തന്നെ ടി.വി. ചാനലുകളിൽ കാണാത്തത്. തീർച്ചയായും ഭരണകക്ഷിക്കെതിരെയാകും കൂടുതലും മാധ്യമ വിമർശനം. അങ്ങനെതന്നെ ആകുകയും വേണം. ഇംഗ്ലീഷ് - ഹിന്ദി ചാനലുകളുടെ ഭരണകക്ഷിസേവ നാം ചെയ്യുന്നില്ലെന്നത് ജനാധിപത്യത്തിന് നല്ലതല്ലേ? ഭരണകൂടത്തെ നിരന്തരം വിചാരണ ചെയ്യുകയാണ് അടിസ്ഥാനപരമായ മാധ്യമധർമ്മം. യു.ഡി. എഫ് ഭരണകാലത്ത് ഏറ്റവും അധികം ആക്രമിക്കപ്പെട്ടത് അവരല്ലേ? സി.പി.എം ഭരിക്കുമ്പോൾ അവരാകും പ്രധാന ലക്ഷ്യം. സി.പി.എമ്മിന്റെ കാര്യത്തിൽ മറ്റു ചില ഘടകങ്ങൾ കൂടിയുണ്ട്. അവരുടെ സംഘടനാപരമായ രഹസ്യസ്വഭാവം, നേതാക്കളുടെ പലരുടെയും പെരുമാറ്റത്തിലെ കാർക്കശ്യം, മറ്റുള്ളവരെക്കാൾ കവിഞ്ഞ ധാർമ്മിക അവകാശവാദം, അതും പ്രായോഗികരാഷ്ട്രീയവും തമ്മിലുണ്ടാകുന്ന വൈരുദ്ധ്യങ്ങൾ എന്നിവയൊക്കെ മാധ്യമങ്ങൾക്ക് അവരെ പിന്തുടരാൻ കൂടുതൽ സാധ്യത തുറക്കാറുണ്ട്. അതുകൊണ്ടാണ് കോൺഗ്രസിലെ പരസ്യമായ വിഴുപ്പലക്കിനേക്കാൾ സി.പി. എമ്മിലെ രഹസ്യവിഭാഗീയത മാധ്യമഭാഷയിൽ പറഞ്ഞാൽ മികച്ച കോപ്പി ആകുന്നത്.

കേരളത്തിലെ ടെലിവിഷൻ ജേണലിസം ശരിയായ പാതയിൽ തന്നെയാണോ മുന്നോട്ടുപോകുന്നത്? സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെയും തുടർന്നുണ്ടായ കോലാഹലങ്ങളുടെയും സന്ദർഭങ്ങളിൽ മാധ്യമങ്ങൾ സ്വീകരിച്ച സമീപനം, റിപ്പോർട്ടിംഗ് രീതി എന്നിവയെക്കുറിച്ചെല്ലാം മാധ്യമലോകത്തിനകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ആ വിമർശനങ്ങളോട് എങ്ങിനെയാണ് പ്രതികരിക്കുന്നത്?

എല്ലാ മേഖലകളുമെന്നപോലെ ഒരു പാട് മെച്ചപ്പെടേണ്ട ഒന്നാണ് അതും. എക്കാലത്തും അത് തുടരുകയും ചെയ്യും. ശരി മാത്രം ചെയ്യുന്ന ഒരു കാലം ആകാശകുസുമമാണ്. ഓരോ കാലഘട്ടത്തിന്റെയും പരിമിതികൾക്കും പക്ഷപാതങ്ങൾക്കും സമ്മർദങ്ങൾക്കും വിധേയമാണ് അതും. മൂലധനത്തിന്റെയും സാങ്കേതകവിദ്യയുടെയും സമ്മർദ്ദങ്ങളും വിപണിയിലെ കടുത്ത മത്സരങ്ങളും സമൂഹത്തിലെ മാറിവരുന്ന രാഷ്ട്രീയവും സാമൂഹ്യവും ലിംഗപരവുമായ പക്ഷപാതങ്ങളും മുൻ വിധികളും ഒക്കെ അതിലുമുണ്ടാകും. അതിന്റെ ഫലമായ നേട്ടങ്ങളും കോട്ടങ്ങളും സ്വാഭാവികം. സ്‌തോഭജനകമായതും ഇക്കിളിപ്പെടുത്തുന്നതും അന്തസ്സാരശൂന്യവും (sensationalism, tabloidization) ഒക്കെയായ ശൈലി ആണ് ആഗോള മാധ്യമവിപണിയുടെ മുഖമുദ്രകൾ. ആധികാരികത പരിശോധിക്കാതെ തന്നെ തലക്കെട്ടുകൾക്കായി പരക്കം പായുന്നതും മാധ്യമവിചാരണയും വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും വ്യക്തിഹത്യയും തേജോവധവും ഒക്കെ വിപണിനിയമങ്ങൾ ഭരിക്കുന്ന മാധ്യമരംഗത്തിന്റെ സ്വഭാവങ്ങളാണ്. വിപണിയുടെയും മൂലധനത്തിന്റെയും നിയമങ്ങൾക്കും പരിമിതികൾക്കും ഉള്ളിൽ പ്രവർത്തിക്കുമ്പോൾ ഇവയൊന്നും പൂർണമായും ഒഴിവാക്കാനാവില്ല. എന്നാൽ, ഉത്തരവാദിത്തബോധമുള്ള പത്രപ്രവർത്തകർ നയിക്കുന്ന സ്ഥാപനങ്ങൾ ഇവയൊക്കെ കഴിയും വിധം നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കും. നേരത്തെ പറഞ്ഞ വിരുദ്ധ ശക്തികളുടെ സംഘർഷം ഇവിടെയുമുണ്ട്. പക്ഷെ ഈ കുറവുകളൊക്കെയുണ്ടെങ്കിലും ഇന്നും അധികാരശക്തികളെ ചോദ്യം ചെയ്യാൻ മുഖ്യധാരാമാധ്യമങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. അതും കൂടിയില്ലെങ്കിൽ എന്താകുമെന്ന് ഓർത്തുനോക്കുക. അടിയന്തരാവസ്ഥ കാലം ഓർക്കുന്നവർക്കെങ്കിലും അത് മനസ്സിലാകും. കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും രാഷ്ട്രീയമായും മതപരമായും ഇന്നും താരതമ്യേന നിഷ്പക്ഷമാണ് നമ്മുടെ മാധ്യമരംഗം.

സ്വർണ്ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷുമായി ചാനൽ സ്റ്റുഡിയോയിൽ അഭിമുഖം നടത്തുന്ന വിനു വി. ജോൺ

പിന്നെ, സ്വപ്നയുടെ പിന്നാലെ പായുന്ന മാധ്യമങ്ങളുടെ ധാർമ്മികതയെ വിമർശിക്കുന്ന സദാചാരവാദികൾ ഏറെയും സരിതയുടെ കാലത്ത് അതൊക്കെ ആസ്വദിച്ചിരുന്നില്ലേ? ഇന്ന് സ്വപ്നയുടെ പിന്നാലെ കൂടുന്ന മാധ്യമങ്ങൾ ശരി ചെയ്യുന്നുവെന്ന് വിശ്വസിക്കുന്ന പലരും സരിതയുടെ കാലത്ത് നിശിത വിമർശകരുമായിരുന്നു. 2014 ൽ ഞാൻ ഏഷ്യാനെറ്റ് ന്യൂസിൽ എഡിറ്ററായി ചേരുമ്പോൾ യു.ഡി.എഫ് ആയിരുന്നു ചാനലിന്റെ ഏറ്റവും വലിയ വിമർശകർ. ഉമ്മൻചാണ്ടിയെപ്പോലെയുള്ളവർ നൽകിയ കേസുകളിൽ ഞാനടക്കം പ്രതിയായി. 2016 മുതൽ വിമർശകർ എൽ.ഡി.എഫ് ആയി. ചാനലിന് ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ച് ബഹിഷ്‌കരണമേർപ്പെടുത്തുകയും ചെയ്തു. നിരന്തരം ഈ രണ്ട് വിഭാഗങ്ങളുടെയും സൈബർസംഘങ്ങളുടെ വ്യക്തിപരമായ അസഭ്യവർഷവും. പക്ഷെ അതൊക്കെ ഞങ്ങൾ ചെയ്ത ശരികൾക്കുള്ള പരോക്ഷ അംഗീകാരമായിട്ടേ എടുത്തിട്ടുള്ളൂ. ജനാധിപത്യത്തിൽ എക്കാലത്തും ഭരണകക്ഷിയുടെ വിമർശനപാത്രമാകുക ഏതൊരു മാധ്യമത്തിനും മാധ്യമപ്രവർത്തകർക്കും അഭിമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. മുമ്പ് എന്റെ സഹപ്രവർത്തകനായിരുന്ന ഇന്ത്യൻ എക്‌സ്​പ്രസ്​ പത്രാധിപർ രാജ് കമൽ ഝാ പറഞ്ഞതുപോലെ, ബാഡ്ജ് ഓഫ് ഓണർ. (badge of honor).

Comments