കോണ്‍ഗ്രസിലെ
പരസ്യ വിഴുപ്പലക്കിനേക്കാള്‍
സി.പി.എമ്മിലെ രഹസ്യവിഭാഗീയത
മികച്ച കോപ്പി ആകുന്നതിന് കാരണങ്ങളുണ്ട്
കോണ്‍ഗ്രസിലെ പരസ്യ വിഴുപ്പലക്കിനേക്കാള്‍ സി.പി.എമ്മിലെ രഹസ്യവിഭാഗീയത മികച്ച കോപ്പി ആകുന്നതിന് കാരണങ്ങളുണ്ട്
സംഘപരിവാര്‍ സ്വാധീനം, മാനേജുമെന്റ് താല്‍പര്യങ്ങളുടെ ഇടപെടല്‍, ഇടതുവിരുദ്ധത, സെന്‍സേഷണലിസത്തിലൂന്നിയുള്ള റിപ്പോര്‍ട്ടിങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ നിലപാടിനെതിരെ പൊതുസമൂഹത്തില്‍നിന്നും മാധ്യമങ്ങള്‍ക്കകത്തുനിന്നും വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തില്‍ ട്രൂ കോപ്പി തിങ്കിന്റെ അഞ്ചു ചോദ്യങ്ങളോട് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എഡിറ്റോറിയല്‍ അഡ്വൈസര്‍ എം.ജി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
20 Jun 2022, 02:36 PM
ഷഫീക്ക് താമരശ്ശേരി: മലയാള മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ തീരുമാനങ്ങളെ നിയന്ത്രിക്കുന്ന തരത്തില്‍ സംഘപരിവാര്‍ അവരുടെ സ്വാധീനം ഉറപ്പിച്ചുവെന്നും ആര്‍.എസ്.എസ് അനുഭാവമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും എഡിറ്റര്‍മാര്‍ക്കുമുള്ള ആവശ്യകത വര്‍ധിക്കുകയാണെന്നുമുള്ള തരത്തില്‍ ആരോപണങ്ങള്‍ ശക്തമാണല്ലോ. അത്തരമൊരു സ്വാധീനം സംഘപരിവാറിന് മലയാള മാധ്യമങ്ങളില്‍ ഉണ്ടോ, എങ്ങിനെയാണതിനെ വിലയിരുത്തുന്നത്?
എം.ജി. രാധാകൃഷ്ണൻ: അതിന് ശ്രമം നടക്കുന്നുണ്ട്. പക്ഷെ ഇനിയും വിജയിച്ചിട്ടില്ല. ഇന്നും ഇന്ത്യയില്‍ സംഘപരിവാര്‍ സ്വാധീനം ഏറ്റവും ദുര്‍ബലമായ മാധ്യമങ്ങള്‍ മലയാളത്തിലാണ്. പക്ഷെ ഒരു കാര്യമുണ്ട്. മാധ്യമങ്ങള്‍ അതാത് സമൂഹത്തിന്റെ സൃഷ്ടിയാണ്. ഒരു സമൂഹത്തില്‍ ഏറിവരുന്ന പ്രത്യയശാസ്ത്ര നെടുനായകത്വത്തില്‍നിന്ന് സമ്പൂര്‍ണമായി വിട്ടുനില്‍ക്കുന്ന ഒരു സങ്കല്‍പ്പസ്വര്‍ഗ്ഗം മാധ്യമങ്ങള്‍ അടക്കമുള്ള ബഹുജന സംസ്‌കൃതിക്ക് (popular culture) ലഭ്യമല്ല. മാത്രമല്ല ആ നെടുനായകത്വത്തെ (hegemony) ഉറപ്പിക്കുന്നതില്‍ ആ മേഖല വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നു. ഒരേസമയം ആ നെടുനായകത്വത്തിന്റെ സൃഷ്ടിയും സൃഷ്ടാവുമാണത്. അതേ സമയം വിരുദ്ധശക്തികളുടെ നിരന്തര സംഘര്‍ഷഇടം കൂടിയാണ് ആ രംഗം. (site of contestation) ആ സംഘര്‍ഷം മലയാളത്തിലും നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും എത്രയൊക്കെ പോരായ്മകളുണ്ടെങ്കിലും മേധാവിത്തം മതനിരപേക്ഷ രാഷ്ട്രീയത്തിനുതന്നെയാണ്.
മറ്റു ഭാഷകളിലെ അവസ്ഥ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുന്നതേയുള്ളൂ. അത് മലയാള മാധ്യമങ്ങളുടെ മാത്രം പ്രതിരോധഫലമല്ല. വലിയ വെല്ലുവിളികള്‍ക്കിടയിലും ഇന്നും പിടിച്ചുനില്‍ക്കുന്ന കേരളത്തിന്റെ മതനിരപേക്ഷപാരമ്പര്യത്തിന്റെ ഭാഗമാണ്. ഈയിടെ ഒരു വടക്കേ ഇന്ത്യന്‍ യാത്രയില്‍ നിരവധി ഹിന്ദി ചാനലുകള്‍ ദിവസങ്ങളോളം കാണാനിടയായി. ഏറ്റവും ഉത്തരവാദപ്പെട്ട വലിയ സ്വകാര്യ മാധ്യമഗ്രൂപ്പുകളുടെ പോലും ‘സ്വതന്ത്ര' ചാനലുകളില്‍ നടക്കുന്ന മോദി സ്തുതിയും ഹൈന്ദവ പക്ഷപാതിത്വവും അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണിത്. അപ്പോള്‍ ഇന്നും എത്രയോ സ്വതന്ത്രവും മതനിരപേക്ഷവുമായ മലയാള മാധ്യമരംഗത്തെക്കുറിച്ച് അഭിമാനം തോന്നി. പക്ഷെ ഈ വ്യവഹാര ഭൂമികയില്‍ മേധാവിത്തത്തിനു വേണ്ടിയുള്ള പരസ്പരവിരുദ്ധ ശക്തികളുടെ സംഘര്‍ഷം രൂക്ഷമായേക്കാം. ജാഗ്രത ആവശ്യമുണ്ട്.
തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ കേരളത്തില്‍ ബി.ജെ.പിക്ക് കാര്യമാത്രമായ സ്വാധീനമൊന്നുമില്ലാതിരുന്നിട്ടും രാഷ്ട്രീയ വ്യവഹാരങ്ങളില്‍ തുല്യപ്രാതിനിധ്യം നേടാന്‍ ടെലിവിഷന്‍ ന്യൂസ്‌റൂമുകള്‍ സംഘപരിവാറിനെ സഹായിച്ചിട്ടുണ്ടോ?
സഹായിച്ചിരിക്കാം. പക്ഷെ അതിനായി ബോധപൂര്‍വം മാധ്യമങ്ങള്‍ ചെയ്തതെന്നത് ശരിയല്ല. കേരളത്തിലെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ മൂന്നാമത്തെ ശക്തിയാണല്ലോ അവര്‍. മാത്രമല്ല, മൂന്ന് ദശാബ്ദങ്ങളായെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി. ഈ സത്യം കാണാതെ മാധ്യമങ്ങള്‍ കേരളത്തിലെ രണ്ടു മുഖ്യമുന്നണികളെ മാത്രം കണക്കിലെടുത്താല്‍ മതിയെന്ന വാദം ശരിയല്ല. ബഹുസ്വരതയും ജനാധിപത്യവും ഉദ്‌ഘോഷിക്കുന്ന മാധ്യമങ്ങള്‍ ഒരു പക്ഷത്തെ മാറ്റി നിര്‍ത്തണോ? മാത്രമല്ല, ഇന്ത്യയില്‍ രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ വേരുപിടിച്ചുകഴിഞ്ഞ ഒരു പ്രത്യയശാസ്ത്രത്തെ എത്ര എതിര്‍ക്കുമ്പോഴും ചര്‍ച്ചാ വിഷയമാക്കാതിരിക്കാനാവുമോ? അപ്പോള്‍ അതിന്റെ പ്രതിനിധികള്‍ വേണ്ടേ? അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന നേട്ടവും നഷ്ടവും ജനാധിപത്യത്തില്‍ ഒഴിവാക്കാനാവാത്തതാണ്. പായയുടെ അടിയിലേക്ക് തമസ്‌കരിച്ചതുകൊണ്ട് അത് യാഥാര്‍ഥ്യമാകാതിരിക്കുന്നില്ല.

മാനേജ്‌മെന്റുകളുടെ രാഷ്ട്രീയതാത്പര്യങ്ങള്‍ക്കനുസൃതമായി വാര്‍ത്താലോകം പരിമിതപ്പെടുന്നതുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ. മലയാള മാധ്യമങ്ങളില്‍ ഇത് എത്രത്തോളം പ്രകടമാണ്. താങ്കളുടെ മാധ്യമ ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?
തീര്‍ച്ചയായും മാനേജുമെന്റുകള്‍ക്ക് മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാനാകും. പക്ഷെ വിപണിയില്‍ വിജയകരമായി നിലനില്‍ക്കണമെങ്കില്‍ മാധ്യമങ്ങള്‍ക്ക് സ്വതന്ത്ര പ്രവര്‍ത്തനസൗകര്യം ആവശ്യമാണെന്ന് ബുദ്ധിയുള്ള മാനേജ്‌മെന്റുകള്‍ക്ക് അറിയാം. നേരത്തെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ പറഞ്ഞതുപോലെ മാധ്യമങ്ങള്‍ മാനേജുമെന്റുകളുടെ താല്‍പ്പര്യങ്ങളും സ്വന്തന്ത്ര മാധ്യപ്രവര്‍ത്തനവും തമ്മിലുള്ള നിരന്തര സംഘര്‍ഷങ്ങളുടെയും ഇടമാണ്. അതില്‍ മികച്ച സന്തുലിത നിലനിര്‍ത്താന്‍ കഴിയുന്ന മാധ്യമങ്ങള്‍ വിജയിക്കും. ഞാന്‍ പ്രവര്‍ത്തിച്ച മാധ്യമങ്ങളും വ്യത്യസ്തമല്ല.
ഭരണപക്ഷത്തിനെതിരായ പ്രതിപക്ഷ മാധ്യമ ധര്‍മം നിര്‍വഹിക്കുക എന്നതിലപ്പുറം തീവ്രമായ ഇടത് വിരുദ്ധ മനോഭാവം ഭൂരിഭാഗം മാധ്യമങ്ങള്‍ക്കുമുണ്ട് എന്നതാണ് ഇടതുപക്ഷം നിരന്തരം ഉന്നയിക്കുന്ന ആരോപണം. ഇതിനെ എങ്ങിനെയാണ് വിലയിരുത്തുന്നത്?
ഒന്നോ രണ്ടോ അച്ചടി മാധ്യമങ്ങള്‍ മാത്രം കുത്തക വഹിച്ചിരുന്ന കാലത്ത് അത് ഏറെക്കുറെ ശരിയാകാം. പക്ഷെ ഇപ്പോള്‍ അത് സാധ്യമല്ല. കടുത്ത പക്ഷപാതങ്ങളും തമസ്‌കരണങ്ങളും മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും ഒക്കെ അതിപ്രസരമുള്ള ഇക്കാലത്ത്. പ്രത്യേകിച്ച് ഒരു മാധ്യമത്തോടും സ്ഥായിയായ കൂറോ പ്രതിപത്തിയോ തലമുറകളായിട്ടുള്ള ശീലമടിസ്ഥാനമായ ആഭിമുഖ്യമോ ഇന്ന് പ്രേക്ഷകര്‍ക്കില്ല. പ്രേക്ഷകരും ടി.വി. മാധ്യമവുമായുള്ള ബന്ധം ബഹുഭാര്യാത്വത്തിനും ബഹുഭര്‍തൃത്വത്തിനും സമാനമാണ്. കയ്യിലുള്ള റിമോട്ട് ഒന്ന് ഞെക്കിയാല്‍ ഉടനടി പങ്കാളികളെ മാറാം. അതുകൊണ്ടാണ് ചില അച്ചടി മാധ്യമങ്ങള്‍ സ്വീകരിക്കാറുള്ള കടുത്ത സി.പി.എം വിരോധം അവരുടെ തന്നെ ടി.വി. ചാനലുകളില്‍ കാണാത്തത്. തീര്‍ച്ചയായും ഭരണകക്ഷിക്കെതിരെയാകും കൂടുതലും മാധ്യമ വിമര്‍ശനം. അങ്ങനെതന്നെ ആകുകയും വേണം. ഇംഗ്ലീഷ് - ഹിന്ദി ചാനലുകളുടെ ഭരണകക്ഷിസേവ നാം ചെയ്യുന്നില്ലെന്നത് ജനാധിപത്യത്തിന് നല്ലതല്ലേ? ഭരണകൂടത്തെ നിരന്തരം വിചാരണ ചെയ്യുകയാണ് അടിസ്ഥാനപരമായ മാധ്യമധര്‍മ്മം. യു.ഡി. എഫ് ഭരണകാലത്ത് ഏറ്റവും അധികം ആക്രമിക്കപ്പെട്ടത് അവരല്ലേ? സി.പി.എം ഭരിക്കുമ്പോള്‍ അവരാകും പ്രധാന ലക്ഷ്യം. സി.പി.എമ്മിന്റെ കാര്യത്തില്‍ മറ്റു ചില ഘടകങ്ങള്‍ കൂടിയുണ്ട്. അവരുടെ സംഘടനാപരമായ രഹസ്യസ്വഭാവം, നേതാക്കളുടെ പലരുടെയും പെരുമാറ്റത്തിലെ കാര്‍ക്കശ്യം, മറ്റുള്ളവരെക്കാള്‍ കവിഞ്ഞ ധാര്‍മ്മിക അവകാശവാദം, അതും പ്രായോഗികരാഷ്ട്രീയവും തമ്മിലുണ്ടാകുന്ന വൈരുദ്ധ്യങ്ങള്‍ എന്നിവയൊക്കെ മാധ്യമങ്ങള്‍ക്ക് അവരെ പിന്തുടരാന്‍ കൂടുതല്‍ സാധ്യത തുറക്കാറുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസിലെ പരസ്യമായ വിഴുപ്പലക്കിനേക്കാള്‍ സി.പി. എമ്മിലെ രഹസ്യവിഭാഗീയത മാധ്യമഭാഷയില്‍ പറഞ്ഞാല്‍ മികച്ച കോപ്പി ആകുന്നത്.
കേരളത്തിലെ ടെലിവിഷന്‍ ജേണലിസം ശരിയായ പാതയില്‍ തന്നെയാണോ മുന്നോട്ടുപോകുന്നത്? സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെയും തുടര്‍ന്നുണ്ടായ കോലാഹലങ്ങളുടെയും സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം, റിപ്പോര്‍ട്ടിംഗ് രീതി എന്നിവയെക്കുറിച്ചെല്ലാം മാധ്യമലോകത്തിനകത്തുനിന്നും പുറത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആ വിമര്‍ശനങ്ങളോട് എങ്ങിനെയാണ് പ്രതികരിക്കുന്നത്?
എല്ലാ മേഖലകളുമെന്നപോലെ ഒരു പാട് മെച്ചപ്പെടേണ്ട ഒന്നാണ് അതും. എക്കാലത്തും അത് തുടരുകയും ചെയ്യും. ശരി മാത്രം ചെയ്യുന്ന ഒരു കാലം ആകാശകുസുമമാണ്. ഓരോ കാലഘട്ടത്തിന്റെയും പരിമിതികള്‍ക്കും പക്ഷപാതങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വിധേയമാണ് അതും. മൂലധനത്തിന്റെയും സാങ്കേതകവിദ്യയുടെയും സമ്മര്‍ദ്ദങ്ങളും വിപണിയിലെ കടുത്ത മത്സരങ്ങളും സമൂഹത്തിലെ മാറിവരുന്ന രാഷ്ട്രീയവും സാമൂഹ്യവും ലിംഗപരവുമായ പക്ഷപാതങ്ങളും മുന്‍ വിധികളും ഒക്കെ അതിലുമുണ്ടാകും. അതിന്റെ ഫലമായ നേട്ടങ്ങളും കോട്ടങ്ങളും സ്വാഭാവികം. സ്‌തോഭജനകമായതും ഇക്കിളിപ്പെടുത്തുന്നതും അന്തസ്സാരശൂന്യവും (sensationalism, tabloidization) ഒക്കെയായ ശൈലി ആണ് ആഗോള മാധ്യമവിപണിയുടെ മുഖമുദ്രകള്‍. ആധികാരികത പരിശോധിക്കാതെ തന്നെ തലക്കെട്ടുകള്‍ക്കായി പരക്കം പായുന്നതും മാധ്യമവിചാരണയും വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും വ്യക്തിഹത്യയും തേജോവധവും ഒക്കെ വിപണിനിയമങ്ങള്‍ ഭരിക്കുന്ന മാധ്യമരംഗത്തിന്റെ സ്വഭാവങ്ങളാണ്. വിപണിയുടെയും മൂലധനത്തിന്റെയും നിയമങ്ങള്‍ക്കും പരിമിതികള്‍ക്കും ഉള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവയൊന്നും പൂര്‍ണമായും ഒഴിവാക്കാനാവില്ല. എന്നാല്‍, ഉത്തരവാദിത്തബോധമുള്ള പത്രപ്രവര്‍ത്തകര്‍ നയിക്കുന്ന സ്ഥാപനങ്ങള്‍ ഇവയൊക്കെ കഴിയും വിധം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കും. നേരത്തെ പറഞ്ഞ വിരുദ്ധ ശക്തികളുടെ സംഘര്‍ഷം ഇവിടെയുമുണ്ട്. പക്ഷെ ഈ കുറവുകളൊക്കെയുണ്ടെങ്കിലും ഇന്നും അധികാരശക്തികളെ ചോദ്യം ചെയ്യാന്‍ മുഖ്യധാരാമാധ്യമങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. അതും കൂടിയില്ലെങ്കില്‍ എന്താകുമെന്ന് ഓര്‍ത്തുനോക്കുക. അടിയന്തരാവസ്ഥ കാലം ഓര്‍ക്കുന്നവര്‍ക്കെങ്കിലും അത് മനസ്സിലാകും. കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും രാഷ്ട്രീയമായും മതപരമായും ഇന്നും താരതമ്യേന നിഷ്പക്ഷമാണ് നമ്മുടെ മാധ്യമരംഗം.

പിന്നെ, സ്വപ്നയുടെ പിന്നാലെ പായുന്ന മാധ്യമങ്ങളുടെ ധാര്‍മ്മികതയെ വിമര്‍ശിക്കുന്ന സദാചാരവാദികള്‍ ഏറെയും സരിതയുടെ കാലത്ത് അതൊക്കെ ആസ്വദിച്ചിരുന്നില്ലേ? ഇന്ന് സ്വപ്നയുടെ പിന്നാലെ കൂടുന്ന മാധ്യമങ്ങള്‍ ശരി ചെയ്യുന്നുവെന്ന് വിശ്വസിക്കുന്ന പലരും സരിതയുടെ കാലത്ത് നിശിത വിമര്‍ശകരുമായിരുന്നു. 2014 ല്‍ ഞാന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ എഡിറ്ററായി ചേരുമ്പോള്‍ യു.ഡി.എഫ് ആയിരുന്നു ചാനലിന്റെ ഏറ്റവും വലിയ വിമര്‍ശകര്‍. ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ളവര്‍ നല്‍കിയ കേസുകളില്‍ ഞാനടക്കം പ്രതിയായി. 2016 മുതല്‍ വിമര്‍ശകര്‍ എല്‍.ഡി.എഫ് ആയി. ചാനലിന് ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ച് ബഹിഷ്‌കരണമേര്‍പ്പെടുത്തുകയും ചെയ്തു. നിരന്തരം ഈ രണ്ട് വിഭാഗങ്ങളുടെയും സൈബര്‍സംഘങ്ങളുടെ വ്യക്തിപരമായ അസഭ്യവര്‍ഷവും. പക്ഷെ അതൊക്കെ ഞങ്ങള്‍ ചെയ്ത ശരികള്‍ക്കുള്ള പരോക്ഷ അംഗീകാരമായിട്ടേ എടുത്തിട്ടുള്ളൂ. ജനാധിപത്യത്തില്‍ എക്കാലത്തും ഭരണകക്ഷിയുടെ വിമര്‍ശനപാത്രമാകുക ഏതൊരു മാധ്യമത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിമാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുമ്പ് എന്റെ സഹപ്രവര്‍ത്തകനായിരുന്ന ഇന്ത്യന്‍ എക്സ്പ്രസ് പത്രാധിപര്‍ രാജ് കമല്‍ ഝാ പറഞ്ഞതുപോലെ, ബാഡ്ജ് ഓഫ് ഓണര്‍. (badge of honor).
ഗ്രൂപ് എഡിറ്റോറിയല്‍ അഡ്‌വൈസര്‍, ഏഷ്യാനെറ്റ് ന്യൂസ്.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
ഉണ്ണി ബാലകൃഷ്ണൻ
Jun 24, 2022
14 Minutes Read
സി.എല്‍. തോമസ്
Jun 22, 2022
5 Minutes Read
എം.പി. ബഷീർ
Jun 21, 2022
9 Minutes Read
സ്മൃതി പരുത്തിക്കാട്
Jun 21, 2022
5 Minutes Read
പ്രമോദ് രാമൻ
Jun 20, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
മുഹമ്മദ് ഹാരിസ്
22 Jun 2022, 09:55 PM
ഭരണപക്ഷ വിമർശനവും വിചാരണയും മാത്രമല്ല നിരന്തര നുണപ്രചാരണവും പക്ഷപാതപരമായ വാർത്താ തമസ്കരണവും നടക്കുന്നില്ലേ ?