29 May 2020, 06:00 PM
പക്ഷിയുടെ ചിറക് ജനല്‍ക്കതകിന്റെ മുകള്‍പ്പാതി തള്ളിത്തുറന്നാലുടനെ പക്ഷിയൊരു പിടച്ചിലോടെ, ആകാശത്തിന്റെ വെളിച്ചം ഭൂമിയ്ക്കു കൊടുത്തുകൊണ്ടൊരു കുതിപ്പുണ്ടാകും വിധം, ജനല്‍ക്കതകിലാണ് വരയ്‌ക്കേണ്ടത്. ജനലഴികള്‍ തടസ്സമാവുമെന്നതിനാല്‍ അത് തുറന്നുവെച്ച്, മുറിയ്ക്കു പുറത്തിറങ്ങി നിന്ന് വരയ്‌ക്കേണ്ടി വരും. അപ്പോഴും വിജാഗിരികള്‍ക്കിടയില്‍പ്പെട്ട ചതഞ്ഞ ചിറകായിരിയ്ക്കുമത്. വൃദ്ധന്‍ മുകള്‍നിലയിലായതിനാല്‍ ജനലഴികള്‍ക്കിടയിലൂടെ- പഴയതരം തടിച്ച മരയഴികളാണവ- കൈയിട്ട്, ഏറെ ബുദ്ധിമുട്ടി, തീവ്രമായ പോരായ്മകളോടെ അയാളത് വരയ്‌ക്കേണ്ടിയിരിയ്ക്കുന്നു. വൃദ്ധന്‍ ഒരു ചിത്രകാരനാണെങ്കില്‍ എന്തുകൊണ്ട് പുറത്തുപോയി വരയ്ക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൂടാ എന്ന് ചിന്തിയ്ക്കരുത്. ഭയം, ചിന്തകളെ കാര്‍ന്നു തിന്നുകയും വേദനമൂലം മനുഷ്യര്‍ വരയ്ക്കുകയോ പാടുകയോ നൃത്തം ചെയ്യുകയോ വസ്ത്രങ്ങള്‍ തുന്നുകയോ ചെയ്യാത്ത കാലമാണിത്. പക്ഷിയുടെ കുതിപ്പ് ചുവരിന്റെ ഏതാണ്ട് നടുവില്‍ നിന്നാണ് തുടങ്ങുന്നത്. ആനന്ദദായകമല്ലാത്തൊരു വെളിച്ചം മുറിയില്‍ നിറഞ്ഞിരിയ്ക്കുന്നു. ജനലിലൂടെ നോക്കി നിന്നാല്‍ പതുക്കെ പരന്നു നിറയുന്ന തിളക്കമുള്ള മഞ്ഞ നിറമാണ് പക്ഷിയുടെ ചിറകിന്റെ അതിരുകള്‍ക്ക് കൊടുക്കേണ്ടത്. അയാള്‍ക്ക് ചെറിയൊരാഹ്ലാദം തോന്നി. അതുപക്ഷേ മുഖത്ത് പ്രതിഫലിച്ചില്ല.
പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞുവെന്ന് ലോകത്തോട് പലവട്ടം, പലമാതിരിയില്‍ വെളിപ്പെടുത്തിയിട്ടും ലോകം പിന്നെയും അയാളോട് ബഹളംവെയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു
ആദ്യമൊക്കെ അയാള്‍, അത് നന്നായി ആസ്വദിച്ചിരുന്നു- ഏകാന്തത നിശ്ശബ്ദത, അസ്വാതന്ത്ര്യം. ആവശ്യത്തിലേറെ പറഞ്ഞ്, അയാള്‍ക്ക് മടുത്തുപോയിരുന്നു. പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞുവെന്ന് ലോകത്തോട് പലവട്ടം, പലമാതിരിയില്‍ വെളിപ്പെടുത്തിയിട്ടും ലോകം പിന്നെയും അയാളോട് ബഹളംവെയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആവശ്യത്തിനല്ലാതെ മിണ്ടിയ ഓരോ വാക്കും അയാളില്‍ ആത്മപുച്ഛം നിറച്ചു. അനേകം അവസരങ്ങളില്‍ വാക്കുകളുടെ ആധിക്യം അയാളെ വീര്‍പ്പുമുട്ടിച്ചു. എന്തിനാണിത്രയധികം വാക്കുകള്‍ പുറപ്പെടുവിച്ചുകൊണ്ടിരിയ്ക്കുന്നത്? ആവശ്യമില്ലാത്ത വാക്കുകള്‍കൊണ്ട് പടുത്തുകെട്ടുന്ന ജീവിതത്തെ ഉന്തിമറിച്ചിടാനാണയാള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. വളരെക്കുറച്ച് വാക്കുകള്‍കൊണ്ട് ജീവിയ്ക്കണമെന്നയാള്‍ തീരുമാനമെടുത്തിരുന്നു. നിരന്തരം അയാള്‍ പരാജയപ്പെട്ടു. ഹൃദയത്തില്‍ നിന്ന് ഭാരപ്പെട്ട എന്തോ ഒന്ന് പൊന്തിച്ചെടുക്കുംപോലെയുള്ള വാക്കുകള്‍കൊണ്ടാണ് ജീവിതത്തെ അടയാളപ്പെടുത്തേണ്ടത്. ശരിയോ തെറ്റോ ആകട്ടെ, സ്വന്തം ഭാഗം ന്യായീകരിയ്ക്കാന്‍ വേണ്ടിയാണ് മനുഷ്യര്‍ നിരന്തരം, വാക്കുകള്‍ വിക്ഷേപിച്ചുകൊണ്ടിരിയ്ക്കുന്നത്. ഓരോരുത്തര്‍ക്കും ആവശ്യം അവര്‍ സത്യസന്ധരാണെന്ന് തെളിയിയ്ക്കലാണ്. ഭാഷയുടെ ഇരുതലമൂര്‍ച്ചകാരണം കേള്‍ക്കുന്തോറും ആ പറഞ്ഞത് സത്യമല്ല എന്ന് ആളുകള്‍ക്ക് ബോധ്യപ്പെടുന്നു. അയാള്‍ക്കും എത്രയോ സന്ദര്‍ഭങ്ങളില്‍ അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ അപകര്‍ഷപ്പെടുകയും ചെയ്തിട്ടുണ്ട്. മുകള്‍നിലയിലെ മുറിയില്‍ ഒരുവാക്കും ഉപയോഗിയ്ക്കാതെ ജീവിയ്ക്കുന്നതിലെ ആനന്ദമാണ് വൃദ്ധന്‍ അനുഭവിയ്ക്കുന്നത്.
കട്ടിലും കിടക്കയുമൊഴിച്ചാല്‍ ചെറിയൊരു മേശയും കസേരയും ചുവരില്‍ തൂങ്ങിക്കിടക്കുന്ന ഒരു കണ്ണാടിയും കലണ്ടറുമാണ് മുറിയിലുള്ളത്. കലണ്ടറില്‍ നോക്കിയിരിയ്ക്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല. കറുപ്പും ചുവപ്പും കള്ളികളില്‍ ദിവസങ്ങളുടെ മരണമാണവിടെ നടക്കുന്നത്. കണ്ണാടി അയാള്‍ തിരിച്ചുവെച്ചു. സ്വന്തം മുഖം കണ്ടുകണ്ട് അയാള്‍ക്ക് മതിയായിക്കഴിഞ്ഞിരുന്നു. അയാളുടെ മുഖം- അതത്ര മോശമൊന്നുമല്ല. ഗംഭീരമായൊരു വാര്‍ദ്ധക്യത്തിന്റെ ഘനമുണ്ടതിന്. "എന്തുവേണം?' കണ്ണാടി തിരിച്ചിടും മുമ്പ് അയാള്‍ സ്വന്തം മുഖത്തോട് ചോദിച്ചു. 'ഏറ്റവും വലിയ കള്ളം' അയാള്‍ കണ്ണാടി തിരിച്ചുവെച്ചു. മുഖം ഒന്നും പ്രതിഫലിപ്പിക്കുന്നില്ല. കണ്ണാടിയില്‍ നടക്കുന്നത് വെളിച്ചവും രൂപവും കൊണ്ടുള്ള കളിയാണ്. സത്യം മറ്റെന്തോ ആണ്. ആത്മബിംബത്തെ പ്രതിഫലിപ്പിക്കുന്ന യാതൊന്നും മനുഷ്യര്‍ കണ്ടുപിടിച്ചിട്ടില്ല.
മേശ പഴയതും വലിപ്പുകളുള്ളതുമാണ്. കസേര ജനലരികിലേയ്ക്ക് വലിച്ചിട്ട് എത്രനേരം വേണമെങ്കിലും പുറത്തേയ്ക്ക് നോക്കിയിരിയ്ക്കാന്‍ അയാള്‍ക്ക് പ്രയാസമില്ല. കണ്ണിനു മുന്നില്‍ ആകാശം തുറക്കപ്പെടുന്നു.
കറുപ്പും ചുവപ്പും കള്ളികളില്‍ ദിവസങ്ങളുടെ മരണമാണവിടെ നടക്കുന്നത്. കണ്ണാടി അയാള്‍ തിരിച്ചുവെച്ചു. സ്വന്തം മുഖം കണ്ടുകണ്ട് അയാള്‍ക്ക് മതിയായിക്കഴിഞ്ഞിരുന്നു
വര്‍ണ്ണവ്യതിയാനങ്ങളും മേഘചാപല്യങ്ങളും അനുക്ഷണ ഭാവമാറ്റങ്ങളും അയാള്‍ നിരീക്ഷിയ്ക്കുന്നു. നെട്ടനെയിരുന്ന്, ശാസ്ത്രത്തെയല്ല, ഭാവനയെക്കൂട്ടുപിടിച്ച് വൃദ്ധന്‍ ചിന്തിയ്ക്കുന്നു. ആകാശം മിഥ്യയോ യാഥാര്‍ത്ഥ്യമോ? ആകാശം ശൂന്യതയാണെന്ന വാദത്തെ അയാള്‍ തള്ളിക്കളയും. ആ നീല മേലാപ്പ് വെറും തോന്നലോ? ആകാശത്തിനപ്പുറത്ത് ഒരു ലോകമുണ്ടോ എന്ന കാര്യത്തില്‍, സ്വര്‍ഗവിശ്വാസക്കാരെ തള്ളിക്കളയുകയും ഒരു ലോകമുണ്ടെന്നും അതൊരന്യഗ്രഹമാണെന്നുമുള്ള ശാസ്ത്ര സത്യം അയാള്‍ സ്വീകരിയ്ക്കുകയും ചെയ്യുന്നു. അയാളുടെ ആകാശവിചാരങ്ങളില്‍ ആ ലോകം തിളങ്ങുന്നു. ഒരു ചുവന്ന പൊട്ടുപോലെയാണ് കാണപ്പെടുന്നത്. ഭയമാണ് ആദ്യത്തെ വികാരം. അടുത്ത് ചെല്ലുന്തോറും ഭയമകന്ന് ആകാംക്ഷയും ആകാംക്ഷയില്‍ നിന്ന് മുന്നേറി പ്രതീക്ഷയും പുലര്‍ത്താന്‍ കഴിയും. അപരിചിതമെങ്കിലും അതൊരു സുന്ദരലോകമാണ്. അങ്ങോട്ട് കടക്കുമ്പോള്‍ തന്നെ വൃദ്ധന്‍ മനസ്സിലാക്കും; അവിടെ മരണം എന്ന അവസ്ഥയില്ല. ശൈശവത്തില്‍ നിന്ന് മുതിര്‍ച്ചയിലേയ്ക്കും മുതിര്‍ച്ചയില്‍ നിന്ന് ശൈശവത്തിലേയ്ക്കുമുള്ള ചാക്രിക സഞ്ചാരമായ ജീവിതം മാത്രമേയുള്ളൂ. ഒരാള്‍ക്ക് രണ്ട് ശൈശവം, രണ്ട് യൗവ്വനം, രണ്ട് വാര്‍ദ്ധക്യം, പിന്നെയുമതിന്റെ ആവര്‍ത്തനങ്ങള്‍. വാര്‍ദ്ധക്യത്തിന്റെ മൂര്‍ദ്ധന്യത്തില്‍ നിന്നൊരാള്‍ യൗവ്വനത്തിലേയ്ക്കിറങ്ങുന്നു. അവിടന്ന്, കൗമാരത്തിലേയ്ക്കും, കൗമാരത്തില്‍ നിന്ന് ശൈശവത്തിലേയ്ക്കും കൈകാല്‍ കുടയുന്ന ശിശുവിലേയ്ക്കും. ഇത്തരം ജീവിതത്തിന്റെ സാധ്യതകളെക്കുറിച്ചോര്‍ത്ത് ഒരു പകല്‍ മുഴുവന്‍ കസേരയില്‍ ഇരിയ്ക്കാന്‍ വൃദ്ധന് കഴിയും.
മുകള്‍നിലയിലെ മുറിയില്‍ വളരെക്കുറച്ച് ചലനങ്ങളേ വൃദ്ധന് സാധ്യമാകൂ. കസേരയില്‍ ഇരിയ്ക്കുക, കട്ടിലില്‍ കിടക്കുക, നിലത്ത് ചമ്രംപടിയ്ക്കുക. ജനലരികില്‍ നില്‍ക്കുക, ചുവരിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേയ്ക്ക് നടക്കുക. അതയാള്‍ കൃത്യമായി ചെയ്തുകൊണ്ടിരുന്നു. സ്വന്തം പ്രവൃത്തിയേതെന്ന് കണ്ടെത്തുകയും അതില്‍ അനവരതം മുഴുകുകയും ചെയ്യുന്ന ഒരാളായി വൃദ്ധന്‍. ഒരുനാള്‍, വിഷാദം മൂലം ഉറക്കമുണരാന്‍ കൂട്ടാക്കാതെ, എഴുന്നേല്‍ക്കാതെ, ജനല്‍ തുറക്കാതെ കിടന്ന നിമിഷം വരെ അത് തുടര്‍ന്നു. എഴുന്നേറ്റിട്ടെന്തു കാര്യം? ജീവിതം കൊണ്ടെന്തുപകാരം? ഒരാള്‍ക്ക് രണ്ട് യൗവ്വനം കിട്ടുന്ന ലോകം ഒട്ടും അഭികാമ്യമല്ലെന്ന് വൃദ്ധന് തോന്നി. മരിച്ചില്ലാതാവുന്നതുതന്നെയാണുത്തമം. മരണത്തോടെ ഇല്ലാതാവുന്നതെന്ത്? തീര്‍ച്ചയായും ശരീരം. അപ്പോള്‍ അയാള്‍? അയാള്‍ ഇല്ലാതാകുന്നുണ്ടോ? ശരീരം ഇല്ലാതാവുന്ന അയാള്‍ എന്തുചെയ്യും? വൃദ്ധന്‍ ഗൗരവത്തോടെ ചിന്തിച്ചു. അയാള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. ജനല്‍ തള്ളിത്തുറന്നു. അതിന്റെ ഉത്തരമാണ്, ആകാശം. ആകാശം ആഹ്ലാദമാണ്. ശരീരമില്ലാതായാല്‍ അയാള്‍ ആകാശത്തൊഴുകി നടക്കും. ചുവരും കതകുമില്ലാത്ത ആകാശത്തില്‍ അയാളുടെ അനന്തമായ യാത്രയായിരിയ്ക്കുമത്. ശരീരവും ശരീരത്തെ ചുറ്റിപ്പറ്റിയുള്ളതുമെല്ലാം ഭാരമേറിയതാണ്. വസ്ത്രം, വീട്, വാഹനം, ഭാര്യ, മക്കള്‍, ബന്ധുക്കള്‍, കലാപങ്ങള്‍, യുദ്ധങ്ങള്‍, രോഗം ശരീരത്തെ ചുറ്റിപ്പറ്റിയുള്ള എന്തൊരു കാര്യമാണ് ഭാരമല്ലാത്തത്? വൃദ്ധന്‍ വസ്ത്രങ്ങളഴിച്ചുകളഞ്ഞു. അടച്ചിട്ട മുറിയില്‍ അല്‍പ്പഭാരം പുറകിലുപേക്ഷിച്ച ആഹ്ലാദത്തോടെ അയാള്‍ ജനലരികില്‍ നിന്നു. പഴയമട്ടില്‍ തടിച്ച ചതുരന്‍ മരയഴികള്‍....
വിജാഗിരിയ്ക്കുള്ളില്‍ ഒരൊടിവോടെ ജനല്‍പ്പലകയുടെ പ്രതലത്തില്‍ പക്ഷിയുടെ പുറത്തേയ്ക്കു വീശുന്ന ചിറക് അയാള്‍ വരച്ചു.
മരിയഴികളില്‍ മുഖമമര്‍ത്തി നിന്ന കുട്ടിയെ വൃദ്ധന് ഓര്‍മ്മവന്നു. ഇരുട്ടിനെ പേടിയാണെങ്കിലും ഇരുട്ടുകാണാന്‍ വാശിപിടിയ്ക്കുന്ന കുട്ടി. ഇരുട്ടില്‍ കുട്ടിയ്ക്കായി നീക്കിവെച്ചിട്ടുളള ഭീതികളുണ്ട്. വൃദ്ധന് പ്രിയം ഇരുട്ടില്‍ വീശുന്ന കാറ്റാണ്. ഇരുട്ടലകള്‍ക്ക് തിരമാലകളോട് സാമ്യമുണ്ട്. ഇപ്പോള്‍ വൃദ്ധനും ജനാലയും മാത്രമേയുളളൂ. ഇരുള്‍ സമുദ്രത്തിനുമുകളില്‍ അന്തരീക്ഷത്തില്‍ തൂങ്ങിനില്‍ക്കുകയാണ് ജനാല. ഭൂമിയില്‍ കാല്‍തൊടാതെ നില്‍ക്കാന്‍ വൃദ്ധനെ സഹായിയ്ക്കുന്നത് ആ ജനാലയാണ്. വൃദ്ധന്‍ അതിന്റെ മരയഴികളില്‍ തൂങ്ങിക്കിടക്കുകയും രാത്രി കടന്നുപോവുകയും ചെയ്തു.
മുഷിഞ്ഞ, മങ്ങിയ വെള്ളനിറമുള്ള ചുവരില്‍ വളരെ അവിചാരിതമായിട്ടാണ് വൃദ്ധന്‍ ഒരു ഓറഞ്ചു നിറ വൃത്തം വരച്ചത്. അതയാളെ അത്ഭുതപ്പെടുത്തുകയും ആവേശഭരിതനാക്കുകയും ചെയ്തു. പഠനമേശയുടെ വലിപ്പില്‍ നിന്നാണ് അയാള്‍ക്ക് ഉപയോഗിച്ചതും ഉപയോഗിച്ചിട്ടില്ലാത്തതുമായ കുറേ ക്രയോണ്‍ ചായങ്ങള്‍ കിട്ടിയത്. ആദ്യം അത് അലസമായി നിരത്തിവെച്ചും നിറങ്ങളിടകലര്‍ത്തിവെച്ചും, അയാള്‍ കൗതുകപ്പെട്ടു. ഓറഞ്ചു നിറവൃത്തം വരച്ചതോടെ അയാള്‍ മറ്റൊരാളായി മാറി. ചാഞ്ഞും ചെരിഞ്ഞും നിന്ന് അയാളതിനെ നിരീക്ഷിച്ചു. കസേരയില്‍ നെട്ടനെ ഇരുന്നും കട്ടിലില്‍ കിടന്നും ചുവര്‍ചാരി നിന്നുമൊക്കെ പല കാഴ്ചപ്പാടില്‍ അയാളതിനെ വിലയിരുത്തി.

അതിന്റെ പരിധികളും ഹൃദയഭാഗവും പൂര്‍ണ്ണതപ്പെടുത്താന്‍ നിരന്തരം പണിയെടുത്തു. ഒരു ഓറഞ്ചുനിറ വൃത്തത്തില്‍ ഇത്രയ്‌ക്കെന്തിരിയ്ക്കുന്നു എന്നാണെങ്കില്‍ ക്രയോണുകള്‍ ഒരിയ്ക്കല്‍ കൈയിലെടുത്ത വൃദ്ധന്‍ പിന്നെയെന്തുകൊണ്ടവ താഴെവെച്ചില്ല എന്നാണ് ഉത്തരം. അതിവേഗം തേഞ്ഞുതീരുന്ന ചായങ്ങള്‍ അയാളെ പരിഭ്രമിപ്പിച്ചു. മുകള്‍ നിലയിലെ മുറി വര്‍ണ്ണഭരിതമാക്കുക എന്ന ദൗത്യത്തിലാണയാള്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്. അയാള്‍ ചിത്രകാരനോ ചായക്കൂട്ടുകളുണ്ടാക്കാനറിയുന്നവനോ അല്ല. എങ്കിലുമയാള്‍ വരച്ചുകൊണ്ടിരുന്നു; നാലുവിളറിയ ചുവരുകള്‍ നിറങ്ങള്‍ പൂത്തമലഞ്ചെരിവുകളാകുവോളം. ഒടുവില്‍ കറുപ്പും, വെളുപ്പും ചാരനിറവുമായ മൂന്ന് ക്രയോണുകളും മഞ്ഞയുടെ ഒരു കുറ്റിക്രയോണും അവശേഷിച്ചപ്പോഴാണയാള്‍ പക്ഷിയെവരയ്ക്കാന്‍ തുടങ്ങിയത്.
മരയഴികള്‍ക്കിടയിലൂടെ കൈയിട്ട് പക്ഷിയുടെ ചിറക് വരയ്ക്കുക ബുദ്ധിമുട്ടുള്ള പണിയായിരുന്നു. വൃദ്ധന്റെ കൈമുട്ടുകള്‍ വേദനിച്ചു. നിവര്‍ന്നുനില്‍ക്കാന്‍ അയാള്‍ക്ക് പ്രയാസം തോന്നി. വിജാഗിരിയ്ക്കുള്ളില്‍ ഒരൊടിവോടെ ജനല്‍പ്പലകയുടെ പ്രതലത്തില്‍ പക്ഷിയുടെ പുറത്തേയ്ക്കു വീശുന്ന ചിറക് അയാള്‍ വരച്ചു. ജനലും കഴിഞ്ഞ് വളരെ വിടര്‍ന്ന തൂവലുകള്‍ അതിനുണ്ടായിരുന്നു.
മുറിയിലിപ്പോള്‍ വര്‍ണ്ണഭംഗിയില്ലാതായി ചുവരില്‍ തിരിച്ചിട്ടിരിയ്ക്കുന്ന കണ്ണാടിയുടെ പുറംചട്ട മാത്രമാണ് ഉള്ളത്: അവശേഷിച്ച വെളുത്ത ക്രയോണ്‍ കൊണ്ട് അയാളതിന്മേല്‍ രൂപരഹിതനായ വൃദ്ധനെ വരിച്ചു. എന്നിട്ട് ജനല്‍ തളളിത്തുറക്കുകയും പെട്ടെന്നൊരു പിടച്ചിലോടെ പറന്നുപോകാന്‍ പക്ഷിയെ അനുവദിക്കുകയും ചെയ്തു. അതിക്രൂരമായൊരു സായാഹ്നത്തിന്റെ ചുവപ്പിലേയ്ക്ക് അത് കുതിച്ചുപോകുന്നതും നോക്കി രാത്രി മുഴുവന്‍ വൃദ്ധന്‍ നിരാലംബമായ ജനലഴികളില്‍ തൂങ്ങിക്കിടന്നു.
കെ എസ് രതീഷ്
30 May 2020, 08:01 PM
ആവശ്യത്തിനല്ലാതെ മിണ്ടിയ ഒറ്റ വാക്കു പോലുമില്ലാത്ത കഥ മികച്ച അനുഭവം
Shivaji
30 May 2020, 01:54 PM
Lovely. Great insightful idea, correct technique of narration precise. Enjoyed thanks.
indira balan
1 Jun 2020, 04:28 PM
മനോഹരമായൊരു കഥ