ഗര്‍ഭധാരണം, മാതൃത്വം, പേരന്റിങ്, സ്ത്രീയുടെ കരിയര്‍ നിര്‍മിതി ഇവയെക്കുറിച്ച് വികലധാരണകളുള്ള സാറയെ മുന്‍നിറുത്തി സ്ത്രീപക്ഷമെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനം ഉരുത്തിരിച്ച് തെറ്റിദ്ധാരണ ഉളവാക്കുന്നതാണ് ‘സാറാസ്’ എന്ന സിനിമ. പൊതുനോട്ടത്തില്‍ ഈ ചിത്രം സ്ത്രീപക്ഷമാണെന്നും പ്രസവം എന്നത് തെരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ അവകാശത്തെ പ്രക്ഷേപണം ചെയ്യുന്നു എന്നും വിശ്വസിക്കുന്നത്, സിനിമ മെനഞ്ഞെടുക്കുന്ന ലോജിക്കുകള്‍ സൂക്ഷ്മമായി ശ്രദ്ധിക്കാതെ പോകുന്നതുകൊണ്ടാണ്.
18 Jul 2021, 09:59 AM
സാറാസ് എന്ന സിനിമ അതിന്റെ പേരുകൊണ്ട് ഉദ്ദേശിക്കുന്നത് സാറയുടെ തെരഞ്ഞെടുപ്പുകള്‍, തീരുമാനങ്ങള്‍, ഗര്‍ഭം ഇവയിലൊന്നോ എല്ലാമോ ആയിരിക്കാം. പ്രസവിക്കണോ വേണ്ടയോ എന്നത് സ്ത്രീ തീരുമാനിക്കേണ്ടതാണ്, ‘ഞാന്‍ പ്രസവിക്കില്ല' എന്ന് തീര്‍ത്തുപറയുന്ന സ്ത്രീയെ ബഹുമാനിക്കേണ്ടതാണെന്നും മലയാള സിനിമയിലെ നായിക ഇങ്ങനെ പ്രഖ്യാപനം നടത്തുമ്പോള്‍ ആശ്വസിക്കേണ്ടതാണെന്നും അഭിനന്ദനാര്‍ഹമാണെന്നും ചിന്തിയ്ക്കുന്നവര്‍ ഏറെയുണ്ട്, പ്രത്യേകിച്ചും സ്ത്രീകള്‍.
പ്രസവവേദനയെക്കുറിച്ചുള്ള ഭീതിദമായ കഥകള്‍ പല പെണ്‍കുട്ടികളെയും പ്രസവം എന്നത് ഒഴിവാക്കാന്‍ പ്രേരിപ്പിക്കാറുണ്ട്, സാക്ഷ്യങ്ങള്‍ ഏറെയുണ്ടുതാനും. അവരെയെല്ലാം പ്രതിനിധീകരിയ്ക്കുന്ന സാറായുടെ കഥ തികച്ചും സ്വാഗതാര്‍ഹമാണെന്ന് നിരവധി സ്ത്രീകള്‍ പ്രഖ്യാപിച്ചും കഴിഞ്ഞു.
എന്നാല്‍ സാറാസ് എന്ന സിനിമ പൊതുനോട്ടത്തില്‍ സ്ത്രീപക്ഷമാണെന്നും പ്രസവം എന്നത് തെരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ അവകാശത്തെ പ്രക്ഷേപണം ചെയ്യുന്നു എന്നും വിശ്വസിച്ചു പോയവരാണിവര്‍. സിനിമയുടെ ഋജുവല്ലാത്ത സമീപനങ്ങളും ശബ്ദായമാനമായ ചിത്രീകരണവും മാത്രം ശ്രദ്ധിച്ച് സാറായുടെ തീരുമാനങ്ങളെ സ്വാധീനിച്ച ഘടകങ്ങളേയും അവ എങ്ങനെ ഉരുത്തിരിഞ്ഞു എന്നതിനേയും പറ്റി ആലോചിക്കാതെ, സിനിമ മെനഞ്ഞെടുക്കുന്ന ലോജിക്കുകള്‍ സൂക്ഷ്മമായി ശ്രദ്ധിക്കാതെ പോയതിന്റെ അപകടകരമായ പരിണതിയാണ് ഈ തോന്നല്‍.

സിനിമ അവസാനിക്കുന്ന സീന്‍ ശ്രദ്ധിച്ചാല്‍ ഇത് എളുപ്പം മനസ്സിലാകും. അച്ഛനും ഭര്‍ത്താവും കാരണമാണ് സാറയുടെ വിജയം സാദ്ധ്യമായത് എന്ന് അവകാശപ്രഖ്യാപനം നടത്തുന്ന രംഗം ചേര്‍ത്തിട്ടുണ്ട് അവിടെ. ഗര്‍ഭധാരണം, മാതൃത്വം, പേരന്റിങ്, സ്ത്രീയുടെ കരിയര്‍ നിര്‍മിതി ഇവയെക്കുറിച്ച് വികലധാരണകളുള്ള സാറയെ മുന്‍നിറുത്തി സ്ത്രീപക്ഷമെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനം ഉരുത്തിരിച്ച് തെറ്റിദ്ധാരണ ഉളവാക്കുന്നതാണ് സാറാസ്. ബാല്യകാലത്ത് സാറയ്ക്കുള്ളില്‍ കടന്നുകൂടിയ ഗര്‍ഭപ്പേടി (Tokophobia) ഒളിച്ചു വയ്ക്കാന്‍ മറ്റ് കാരണങ്ങള്‍ കൊണ്ടുവരുന്നതുപോലെയാണ് സാറായുടെ പാത്രനിര്‍മ്മിതിയും സിനിമയുടെ ആഖ്യാനപരിസരവും.
സിനിമ തുടങ്ങുന്നതുതന്നെ സ്‌കൂള്‍ കുട്ടിയായ സാറ പ്രസവം വേണ്ടെന്ന് പ്രഖ്യാപിക്കുന്നതോടെയാണ്. പ്രസവവേദനയെക്കുറിച്ച് പേടികള്‍ നിറഞ്ഞ കഥകള്‍ കേള്‍പ്പിച്ച് വളര്‍ത്തപ്പെടുന്ന പെണ്‍കുട്ടികള്‍ ധാരാളമുണ്ട്, റ്റൊകോഫോബിയ (Tokophobia) എന്ന മാനസികപ്രശ്‌നത്തില്‍ എത്താറുമുണ്ട്. എന്നാല്‍ പ്രസവം സ്ത്രീയുടെ ‘ചോയ്‌സ്' മാത്രമാണെന്ന് വ്യക്തമാക്കുന്നത് സിനിമയുടെ ഒരു ഉദ്ദേശ്യമായി സംവിധായകന്‍ കരുതിയിട്ടുണ്ടെങ്കില്‍ ഈ ആശയം അവിടെ തകര്‍ന്നു പോകയാണ്. വരാന്‍ പോകുന്ന കഥയില്‍ സാറ എന്തുവന്നാലും പ്രസവം നിരാകരിക്കുന്നവളായിരിക്കും എന്ന് പറഞ്ഞു വയ്ക്കുന്നതോടെ സ്ത്രീയുടെ സ്വാതന്ത്ര്യം എന്ന ആശയം ആദ്യമേ ഇല്ലാതാകുകയും ഒരു മാനസികപ്രശ്‌നത്തില്‍ ഒതുക്കുകയും ചെയ്യപ്പെടുന്നു. (റ്റോകോഫോബിയയുടെ കേസ് സ്റ്റഡി മാത്രമാണ് സിനിമ എന്ന് ഡോ. മെലിന്‍ ഫ്രാന്‍സ് എഴുതിയിട്ടുണ്ട്, "തിങ്കി'ല്‍).
കരിയറിന്റെ ഒരു സന്നിഗ്ധഘട്ടത്തില്‍ ഗർഭധാരണം ഒഴിവാക്കേണ്ടി വരുമ്പോള്‍ എടുക്കുന്ന തീരുമാനം എന്നൊരു സാഹചര്യത്തിലേക്ക് സിനിമയെ വളര്‍ത്തിയെടുക്കാനുള്ള എല്ലാ സാദ്ധ്യതയും സിനിമയുടെ തുടക്കത്തില്‍ത്തന്നെ ഇല്ലാതാക്കുകയാണ് സംവിധായകനും കഥാകൃത്തും ചെയ്തത്. Shoot yourself on the foot എന്ന പ്രയോഗത്തെ ഓര്‍മിപ്പിക്കുന്ന മാതിരി ഗര്‍ഭധാരണവും പ്രസവവും സ്ത്രീയുടെ തെരഞ്ഞെടുപ്പ് അവകാശമായിരിക്കേണ്ടതില്ലെന്നും വെറും പേടി മാത്രമാണ് അതിന്റെ പിന്നില്‍ എന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യപ്പെട്ട് ഇനി അധികം കഥ പറയാനില്ലെന്ന് സംവിധായകന്‍ വ്യക്തമായി സൂചിപ്പിക്കുകയുമാണ്. പിന്നീടും സാറ പകല്‍ മയക്കത്തില്‍പ്പോലും ദുഃസ്വപ്നം കാണുന്നത് ഗര്‍ഭകാലം ശാരീരികമായി വന്‍ ബുദ്ധിമുട്ടുകള്‍ വരുത്തിത്തീര്‍ക്കുന്നതായിട്ടാണ്. ഗര്‍ഭകാലത്തെ കളിയാക്കുന്ന രീതിയിലുള്ള പാട്ട് നിബന്ധിച്ചും ഗര്‍ഭം എന്നതിനെ കാരിക്കേച്ചര്‍ ചെയ്തും അവതരിപ്പിക്കാനാണ് സംവിധായകന്‍ ശ്രദ്ധിച്ചിട്ടുള്ളത്.

പ്രസവിക്കാന്‍ പേടി മാത്രമല്ല സാറായ്ക്ക്, കുട്ടികളോട് അത്ര മമതയുമില്ല. ജീവന്റെ ഫ്‌ളാറ്റില്‍ വച്ച് അവിടെയുള്ള രണ്ട് കുട്ടികളോട് കഴിയുന്നതും അകലാന്‍ ശ്രമിക്കുന്നുണ്ട് അവള്‍. കുട്ടികളെ എന്തുകൊണ്ട് ഇഷ്ടപ്പെടേണ്ടതില്ല എന്ന് തെളിയിക്കാന്‍ അവരെ അവാഞ്ഛനീയ വികൃതജീവികളായി ചിത്രീകരിച്ച് ഒഴിവാക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്ന ധാരാളം സീനുകളും ചേര്‍ത്തിട്ടുണ്ട്. പെന്‍സില്‍ മഗ് വെറുതേ ഉടയ്ക്കുന്നവരും ഭിത്തിയില്‍ കുത്തി വരയ്ക്കുന്നവരും പൊടുന്നനവേ തറുതല പറയുന്നവരും ആണ് കുട്ടികള്‍ എന്ന് ജീവന് നിശ്ചയമുണ്ട്, ജീവന്‍ തന്നെ തന്റെ പ്രതിശ്രുത വരന്‍ എന്നു തീരുമാനമെടുക്കാന്‍ സാറയ്ക്ക് എളുപ്പമാകുകയും ചെയ്യുന്നു. മറ്റൊരിടത്ത് കുട്ടികളെ ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്ന് സാറ അച്ഛനോട് പറയുന്നുണ്ടെങ്കിലും അതിനു സാധുതയൊന്നും സിനിമ മുന്നോട്ട് വയ്ക്കുന്നില്ല. നിലത്ത് മൂത്രമൊഴിയ്ക്കുമ്പോള്‍ അത് തുടയ്‌ക്കേണ്ടി വരിക എന്നത് ഒരു ഹീനകൃത്യമായി സാറയ്ക്ക് അനുഭവപ്പെടുന്നത് കുഞ്ഞുങ്ങളെ വെറുക്കാനുള്ള പൊതുകാരണമാണെന്ന രീതിയിലാണ് സിനിമാ സമര്‍ത്ഥനം. ഇത് സാറായ്ക്ക് ഗര്‍ഭമൊഴിവാക്കാനുള്ള ഒരു കാരണമെന്ന നിലയിലാണ് അവതരണം. സിനിമാ തിയേറ്ററില്‍ കുഞ്ഞ് കരയുമ്പോള്‍ പുറത്തേയ്ക്ക് പോകാന്‍ തയാറെടുക്കുന്ന അമ്മയോട് സാറായുടെ ബോയ്ഫ്രണ്ട് ജീവനും അവള്‍ക്കും ആക്ഷേപമാണ്, ‘country bloody families' എന്നാണ് വിദ്വേഷവാക്യം.
പേരൻറിങ് ആര്‍ക്ക്, എങ്ങനെ
പത്തിരുപതു കൊല്ലത്തെ ത്യാഗങ്ങള്‍, അതില്‍ റിസ്‌കുകള്‍ ധാരാളമുണ്ട് ഇതാണ് സാറായുടെ പേരൻറിങ്ങിനെക്കുറിച്ചുള്ള ധാരണ. ‘‘അതിനു പറ്റാത്തവര്‍ ആ പണിയ്ക്ക് പോകരുത്'' എന്ന് അവള്‍ സമര്‍ത്ഥിയ്ക്കുന്നുണ്ട്. ഇതു തന്നെ സാറയുടെ ഗൈനക്കോളജിസ്റ്റും പറയുന്നുണ്ട്. സിനിമയുടെ പ്രധാന സന്ദേശമായി ഉറപ്പിക്കാനായിരിക്കും ഡോക്ടറെക്കൊണ്ടും ഇങ്ങനെ പറയിച്ചത്. നൈസര്‍ഗ്ഗികമായ കഴിവുകള്‍ മക്കള്‍പാലനത്തിലുണ്ട്, പക്ഷേ ആധുനിക സമൂഹത്തിനിണങ്ങുന്ന വിധത്തില്‍ ഒരു പൗരനെ വാര്‍ത്തെടുക്കാന്‍ അത് പോരാതെ വന്നേയ്ക്കും. അതിന് കൗണ്‍സലിങ് ലഭിയ്ക്കാനുള്ള ഉപാധികള്‍ ഉണ്ട് എന്ന് സാറയ്ക്കും ഡോക്റ്റര്‍ക്കും അറിവില്ല എന്ന് സിനിമ സൂചിപ്പിയ്ക്കുന്നു. പേരൻറിങ് അറിയാത്തതുകൊണ്ട് കുട്ടികള്‍ വേണ്ട എന്ന വാദം തികച്ചും അനവസര യുക്തിയാണ്, ജന്തുസഹജമായ ചോദനകള്‍ക്ക് വിരുദ്ധവുമാണ്.
ഗര്‍ഭധാരണത്തോടുള്ള (അകാരണ) പേടി മാത്രമല്ല പേരൻറിങ്ങിന് പറ്റാത്തവള്‍ കൂടി ആണവള്‍ എന്ന് സ്ഥിരീകരിക്കപ്പെടുകയാണ് ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെതന്നെ. ‘ആക്‌സിഡന്റല്‍ ഗര്‍ഭധാരണം' സംഭവിച്ചിട്ട് ഗര്‍ഭസ്ഥ ശിശുവിനെ വേണോ വേണ്ടയോ എന്ന് ആലോചിയ്ക്കുന്ന സ്വതന്ത്രസ്ത്രീയുടെ അവസ്ഥയുമായി ബന്ധമില്ലാതാകുകയാണ് സാറയുടെ കടും പിടിത്തങ്ങള്‍. എന്തുകൊണ്ട് പ്രസവത്തെ പേടിയ്ക്കുന്നു എന്നതിന് ഒരു ഉത്തരവും, കൗണ്‍സലിങ് ഉള്‍പ്പെടെ, തേടാന്‍ അവള്‍ ശ്രമിക്കുന്നില്ല, അവളുടെ അച്ഛനും അമ്മയും ഇതിനൊരു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നുമില്ല.
സാറായുടെ ആത്യന്തിക ഉദ്ദേശ്യം ലോകത്തിന് എന്തെങ്കിലും സംഭാവന ചെയ്യണം എന്നാണെന്ന് അവള്‍ തെളിച്ചു പറയുന്നുണ്ട്. മാതൃത്വം എന്നത് ഇതിനു വിഘാതമാണ് എന്ന തത്വശാസ്ത്രം അവള്‍ മെനഞ്ഞെടുത്ത പാഴ്കഥയാണ്. കല്യാണാഘോഷ സമയത്ത് ‘‘ഭാവിയിലെ അഞ്ജലി മേനോനാണ്'' എന്ന പുകഴ്ത്തല്‍ കേട്ടവളാണവള്‍. അഞ്ജലി മേനോന് ഒരു മകന്‍ ഉണ്ടെന്ന സത്യം അറിയാതെ വന്നോ സാറ? കുടുംബവും സിനിമാലോകവും തമ്മില്‍ കണിശമായി വേര്‍തിരിച്ചാണ് രണ്ടും സമന്വയിക്കുന്നത് എന്ന് അഞ്ജലി മേനോന് ഒരു ഇൻറര്‍വ്യൂയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ പല സ്ത്രീസംവിധായികമാരും കുഞ്ഞുങ്ങളുള്ള കുടുംബമായി ജീവിയ്ക്കുന്നവരാണെന്ന് സാറ അറിയാതെ പോയിട്ടുണ്ട്. പ്രസിദ്ധ സിനിമാനടികള്‍ ലോകത്ത് എത്രയോ ഉണ്ട്, പ്രസവിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തിയവര്‍. എന്നിട്ടും സിനിമാപ്രവര്‍ത്തനവും സ്ത്രീയുടെ കുടുംബതാല്‍പ്പര്യങ്ങളും ഒത്തു പോവുകയില്ലെന്ന് വാശി പിടിയ്ക്കുകയാണ് ഈ സിനിമ.

തീര്‍ച്ചയായും പ്രസവത്തോടുള്ള പേടി മറച്ചുവയ്ക്കാന്‍ മറ്റ് കാരണങ്ങള്‍ നിരത്തുകയായിരിക്കണം സാറ, സംശയിക്കേണ്ടിയിരിക്കുന്നു. അവള്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ വിവാഹാനതരം കുഞ്ഞുങ്ങളുമായി അഭിനയം വിട്ടുപോയ അഞ്ജലിയെ ഉള്‍ക്കൊള്ളിയ്ക്കുന്നുണ്ട്. മൂന്ന് കുഞ്ഞുങ്ങള്‍ ഉണ്ടവര്‍ക്ക്. വിവാഹം, കുടുംബം, കുഞ്ഞുങ്ങള്‍ ഒക്കെ ഒരു സ്ത്രീയുടെ സിനിമാ കരിയര്‍ നിര്‍മിതിയില്‍ അത്രകണ്ട് ബാധകമാകുന്നതല്ലെന്ന് സ്വയം തെളിയിക്കുകയാണ് സാറ ഈ ചെയ്തി കൊണ്ട്. ഇതിനു മുമ്പുതന്നെ സാറ തന്റെ ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നുമുണ്ട്. സിനിമാ സംവിധാനം ഇനിയും ആകാമല്ലോ എന്ന് അച്ഛന്‍ പറയുമ്പോള്‍, ‘സിനിമയ്ക്കു വേണ്ടിയല്ല ഇത് ചെയ്യുന്നത്. പപ്പയെങ്കിലും എന്നെ മനസ്സിലാക്കുമെന്നാണ് കരുതിയത്' എന്നാണ് അവള്‍ക്ക് സമര്‍ത്ഥിക്കാനുണ്ടായിരുന്നത്. എന്നാല്‍ അധികം താമസിയാതെ ഭര്‍ത്താവ് ജീവനോട്, ‘എന്റെ കാരിയറോ? ഇതുമായി മുന്നോട്ട് പോയാല്‍ രണ്ടുകൊല്ലത്തിനു മുന്‍പ് എവിടെയായിരുന്നോ അവിടെ തിരിച്ചെത്തും. ഞാന്‍ സ്വപ്നം കണ്ട സിനിമയോ?' എന്ന് തര്‍ക്കിക്കുന്നുണ്ട്.
സ്ത്രീയുടെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമായി ഉദാഹരിക്കാന്‍ പറ്റാത്തതാണ് സാറയുടെ ഇത്തരം നിലപാടുകള്‍. പേരെന്റിങ് അറിയാത്തതുകൊണ്ട് കുട്ടികള്‍ വേണ്ട എന്ന സാറയുടെ വാദം അവള്‍ തന്നെ അട്ടിമറിയ്ക്കുകയാണ്. പാത്രനിര്‍മ്മിതിയിലെ വിശ്വസനീയത ചുരുങ്ങിച്ചെറുതാകുന്നു.
റീത്താമ്മയും മല്ലിക സുകുമാരനും
മാതൃത്വം എന്നതിനെക്കുറിച്ച് വികലധാരണകളാണ് സാറയ്ക്ക്. റീത്താമ്മയോട് ‘‘അമ്മച്ചി എന്താ ചെയ്തത്? മക്കളെ വളര്‍ത്തി വലുതാക്കിയതോ'' എന്ന് നേരേ ചോദിക്കുന്നുണ്ടവള്‍. ലോകത്തെ എല്ലാ അമ്മമാരേയും ഒറ്റയടിക്ക് നിസ്സാരരാക്കി വീഴ്ത്തിക്കളഞ്ഞിരിക്കുന്നു സാറ. പേരെൻറിങ് എല്ലാ സ്ത്രീകള്‍ക്കും പറ്റിയതല്ലെന്ന് വാദിയ്ക്കുന്നവള്‍ക്ക് അത് വിദഗ്ധമായി സാധിച്ചെടുത്തവരോട് ആദരവ് തോന്നേണ്ടതല്ലേ എന്ന ചോദ്യം ഉദിപ്പിക്കത്തക്ക വിധത്തിത്തിലാണ് റീത്താമ്മയുടെ മാതൃത്വത്തെ നിന്ദിച്ചപമാനിയ്ക്കുന്നത് അവള്‍. റീത്താമ്മയുടെ മൂത്തമകള്‍ ഒരു ഡോക്ടറാണ്, രണ്ടാമത്തെ മകന്‍ ഉയര്‍ന്ന ഐ.ടി ജോലിക്കാരനും. ഇവരെ വളര്‍ത്തിയെടുത്തത് അത്ര കാര്യമല്ലെന്നും ലോകത്തിന് ഒരു സംഭാവനയും റീത്താമ്മ നല്‍കിയിട്ടില്ലെന്നുമാണ് സാറയുടെ വാദം. മക്കള്‍ അവരോടൊപ്പം വന്ന് നില്‍ക്കാന്‍ ആവശ്യപ്പെടുന്നുമില്ല എന്നത് റീത്താമ്മയുടെ പരാജയവുമാണെന്ന് അവരെ തെര്യപ്പെടുത്തുന്നുണ്ട് സാറാ. ഇത് കേട്ട് തകര്‍ന്ന റീത്താമ്മ പൊട്ടിക്കരയുകയാണ്.

റീത്താമ്മ അവരുടെ ജീവിതം കൊണ്ട് എന്തു ചെയ്യണമായിരുന്നു എന്നാണ് സാറാ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. റീത്താമ്മയുടെ വേഷം ചെയ്യുന്നത് മല്ലിക സുകുമാരന്‍ ആണെന്നത് വിരുദ്ധകാവ്യനീതി ആയി മാറുന്നത് സംവിധായകന്‍ ശ്രദ്ധിച്ചിരുന്നോ എന്ന് സംശയം. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നീ പ്രഗല്‍ഭരെ പ്രസവിച്ച് വളര്‍ത്തിയ സ്ത്രീ ആണവര്‍, അതേസമയം സ്ഥിരമായി അഭിനയവും തുടര്‍ന്നു, ഇന്നും അഭിനയിക്കുന്നു. പ്രസവം, പേരന്റിങ്, കരിയര്‍ എന്നിവ സമന്വയിപ്പിച്ച സ്ത്രീയുടെ ഉദാഹരണമായി മല്ലിക സുകുമാരന്‍ തന്നെ സാറായുടെ മുന്‍പില്‍ വന്ന് നിന്നാല്‍ അവള്‍ക്ക് എന്തായിരിക്കും പറയാനുള്ളത് എന്നത് കൗതുകമായി അവശേഷിക്കുന്നു.
ലോകത്തിന് എന്തെങ്കിലും സംഭാവന ചെയ്യണം എന്ന നിശ്ചയം ഒരു സ്ത്രീയെ സംബന്ധിച്ച് അനുമോദനീയം തന്നെയാണ്, പക്ഷെ മക്കളെ ഉത്തമപൗരന്മാരായി വളര്‍ത്തി വിടുന്നത് ഒരു സംഭാവന തന്നെയെന്ന് സാറ മനസ്സിലാക്കിയിട്ടില്ല. സാറ അവളുടെ സിനിമാക്കഥയുടെ നിര്‍ണായകഭാഗങ്ങളുടെ വിശദാംശങ്ങള്‍ക്കായി സമീപിക്കുന്ന ഫോറെന്‍സിക് ഡോക്ടറായ സന്ധ്യ ഫിലിപ്പ്, റീത്താമ്മയുടെ മകള്‍, സിനിമയിലെ മറ്റൊരു വിപരീത ഉദാഹരണമാണ്. ഭര്‍ത്താവ് മരിച്ച അവര്‍ ജോലിയും കുഞ്ഞുങ്ങളെ വളര്‍ത്തലും നൈപുണ്യത്തോടെയും കാര്യക്ഷമതയോടെയും സാധിച്ചെടുക്കുന്നുണ്ട്. റീത്താമ്മയുടെ വ്യര്‍ത്ഥജീവിതത്തിന്റെ ഉദാഹരണം മാത്രമായിരിക്കണം സാറായ്ക്ക് ഡോക്ടർ സന്ധ്യ. കുടുംബജീവിതവും കരിയറും സമന്വയിപ്പിയ്ക്കുന്ന സ്ത്രീകളുമായി ഇടപഴകുന്ന സാറാ അവരില്‍ നിന്ന് ഒന്നും പഠിച്ചെടുക്കുന്നില്ല.
ബന്ധുക്കള്‍ എന്ന ശല്യക്കാര്‍
മക്കള്‍ മാതാപിതാക്കളെ വീട്ടിലേക്ക് ക്ഷണിയ്ക്കാത്തത് അപരാധമാണെന്ന് റീത്താമ്മയെ ബോദ്ധ്യപ്പെടുത്തുന്ന സാറ, നേര്‍ വിപരീതമായി ചിന്തിച്ച് ബന്ധുക്കള്‍ ശല്യമാണെന്നും ഒരു പണിയും നടക്കാതെ വരുമെന്നും അവളുടെ പദ്ധതികള്‍ മുടങ്ങുമെന്നും വിചാരിയ്ക്കുന്നുണ്ട്. ആദ്യത്തെ പടം തീര്‍ന്നിട്ട് മതി കല്യാണം എന്നാണവളുടെ അഭിപ്രായം. സാറയുടെ സിനിമയുടെ ആദ്യപ്രദര്‍ശനത്തിനു ശേഷം സ്വന്തം ബന്ധുക്കാര്‍ സഹര്‍ഷാനുമോദനവുമായി എത്തുന്നത് ആസ്വദിക്കുന്നുണ്ട് സാറാ. ബന്ധുക്കള്‍ ശല്യങ്ങളല്ലാതാവുന്ന വേളകളും ഉണ്ടെന്ന് സാറാ മനസ്സിലാക്കിയോ എന്തോ. കുടുംബവ്യസ്ഥ ഒരു വെല്ലുവിളി ആയി അനുഭവപ്പെടുന്നെങ്കില്‍ വിവാഹത്തില്‍ ഏര്‍പ്പെടാതിരിക്കുയാണ് വേണ്ടത് എന്നൊരു യുക്തി ഇവിടെ തെളിഞ്ഞു വരുന്നു.
സാറയുടെ പ്രസവപ്പേടി ഗര്‍ഭം നിലനിര്‍ത്തണോ വേണ്ടയോ എന്നായി മാറിയത് തന്മയത്വത്തോടേയാണ് ഒളിപ്പിച്ചിരിക്കുന്നത്. ‘റ്റോക്കോഫോബിയ’ എങ്ങനെ മാറി എന്നത് സിനിമയില്‍ വ്യക്തമാക്കാന്‍ ഒരുമ്പെടുന്നില്ല സംവിധായകന്‍. ഡോക്ടറോടും അവള്‍ പറഞ്ഞിട്ടില്ല ഇത് എന്നാണ് സൂചനകള്‍. കരിയറിന്റെ പ്രശ്‌നം മാത്രമായി ചുരുക്കിയിരിക്കുന്നു. പേരന്റിങ് അത് അറിയാവുന്നവര്‍ മാത്രം ചെയ്യേണ്ട പണിയാണ് എന്നത് ഉറപ്പിക്കാന്‍ ഒരു ഡോക്ടറെക്കൊണ്ട് അത് പറയിപ്പിക്കുന്നുണ്ട്. Bad parenting നെക്കുറിച്ച് ആപ്തവാക്യം ചമച്ച് ഭിത്തിയില്‍ തൂക്കുന്ന ഡോക്ടർ അതിനുള്ള കൗണ്‍സിലിങ് സാദ്ധ്യതകള്‍ അറിയാതെ പോയത് എങ്ങനെയെന്തോ. അത് നൈസര്‍ഗ്ഗികമാണ് ചിലര്‍ക്ക് എന്ന് ഉറപ്പിക്കാനായിരിക്കും ഡോ. സന്ധ്യ വികൃതിക്കുട്ടിയെ ഡിസിപ്ലിന്‍ പരിശീലിപ്പിക്കുന്ന സീന്‍ സാറായും ജീവനും ആശുപത്രിയില്‍ ഇരിയ്ക്കുമ്പോഴുള്ള സീനിനോട് ചേര്‍ത്തത്.
സാറായുടെ ഗര്‍ഭപ്രതിസന്ധിയ്ക്ക് സമാന്തരമായി ഭര്‍ത്താവിന്റെ നിര്‍ബ്ബന്ധപ്രകാരമെന്നോണം നിരന്തരമായി പ്രസവിക്കുന്ന ലൂസി എന്നൊരു കഥാപാത്രത്തെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് സിനിമയില്‍. സാറയുടെ അതേ ഡോക്ടറെ തന്നെ കാണാന്‍ സാധിയ്ക്കുന്ന സാമൂഹ്യചുറ്റുപാടുകള്‍ ഉള്ളവളാണെങ്കിലും ലൈംഗികവേഴ്ച വേണ്ടെന്ന് വയ്ക്കുക മാത്രമാണ് ഗര്‍ഭനിയന്ത്രണത്തിനു മാര്‍ഗ്ഗം എന്ന പഴഞ്ചന്‍ ചിന്താഗതി വച്ചു പുലര്‍ത്തുന്നവളാണ് ലൂസി. സ്വന്തമായി തീരുമാനങ്ങളെടുക്കണം, സ്വന്തം ശരീരമാണെന്നോര്‍ക്കണം എന്നൊക്കെ ഡോക്ടര്‍ ഉപദേശിച്ചത് ലൈംഗികവേഴ്ച്ചയ്ക്ക് ശ്രമിക്കുന്ന ഭര്‍ത്താവിനെ ചവിട്ടി മാറ്റുക എന്ന് ധരിച്ചെടുത്തവളാണവള്‍. ഇത് ആണ്‍ അഹന്തയ്ക്ക് കിട്ടിയ ചവിട്ടാണെന്ന് ധരിച്ചു വശായ ചിലരുണ്ട്, സ്ത്രീകള്‍ തന്നെ എന്നുള്ളത് വിചിത്രമാണ്. പ്രസിദ്ധ ഗൈനക്കോളഗിസ്റ്റിനെ കാണുന്ന ലൂസിയ്ക്ക് ഗര്‍ഭനിയന്ത്രണ മാര്‍ഗങ്ങള്‍ ലഭിയ്ക്കാന്‍ എളുപ്പമാണ്. ദി ഗ്രെയ്റ്റ് ഇന്‍ഡ്യന്‍ കിച്ചണിലെ ഭാര്യ സ്വാതത്ര്യം പ്രഖ്യാപിക്കുന്ന രീതിയ്ക്ക് കയ്യടിച്ചവര്‍ തന്നെയാണോ സന്താനനിയന്ത്രണത്തിന് ഭര്‍ത്താവിന്റെ നാഭിയ്ക്ക് ചവിട്ടുന്നത് അതേ രീതിയില്‍ സ്വാംശീകരിച്ചത് എന്ന് അദ്ഭുതം കൂറാന്‍ അവകാശമുണ്ട്.

ആണുങ്ങള്‍ അവസാനവാക്ക് പറയുന്നതിനോട് യോജിച്ചുപോകുന്ന പെണ്ണിനെ അവതരിപ്പിച്ചിരിക്കുന്നു സിനിമ. സാറയ്ക്ക് ആത്യന്തികതീരുമാനങ്ങള്‍ എടുക്കാന്‍ അച്ഛനെ ആശ്രയിക്കേണ്ടി വരുന്നു, അമ്മയെ അല്ല. അത് വളര്‍ന്ന ചുറ്റുപാടുകളുടെ സ്വധീനം ആയിരിക്കാം. പക്ഷേ അവസാന സീനുകളില്‍ ഒന്നില്‍ സാറയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ അച്ഛനും ഭര്‍ത്താവുമാണെന്ന് അവര്‍ രണ്ടുപേരും അവകാശപ്പെടുന്നത് ദൃശ്യമാക്കിയിട്ടുണ്ട്. അമ്മയ്ക്ക് പ്രസവിയ്ക്കുന്ന ജോലിയേ ഉള്ളു. ആ രംഗം ഉള്‍പ്പെടുത്താതെ സിനിമ പൂര്‍ണമാകുകയില്ല എന്ന് കരുതുന്നുണ്ടാവണം സംവിധായകനും കൂട്ടരും.
കുട്ടികളെ ഇഷ്ടപ്പെടുന്ന, ഗര്‍ഭധാരണപ്പേടി ഇല്ലാത്ത, പേരന്റിങ്ങിനെക്കുറിച്ച് ധാരണയുള്ള ഒരു സ്ത്രീ തന്റെ കരിയറിലെ നിര്‍ണായക അവസ്ഥയില്‍ ഗര്‍ഭസ്ഥ ശിശുവിനെ വേണ്ടെന്ന് വയ്ക്കുന്നെങ്കില്‍ അവിടെയാണ് സ്വാതന്ത്ര്യത്തിന്റെ ഉചിത ആഖ്യാനത്തിനു സാദ്ധ്യതകളുള്ളത്. തന്റെ ഉടലിനോടും ഫിസിയോളജിയോടുമുള്ള കടപ്പാടും ഉത്തരവാദിത്തവും ആര്‍ജ്ജവത്തോടെ തെളിയുന്നത് അന്നേരമാണ്.
സയിന്റിസ്റ്റ്, എഴുത്തുകാരന്‍
Afzal
21 Jul 2021, 07:56 PM
While I respect the reviewers point of view, I disagree to most of the points. Whoever wrote this has no clue about a woman's life during pregnancy and all postpartum struggles they go through. He portrayed it as if it is very easy because you never experienced it and only seen the other side of it. I bet he wouldn't even changed a baby's diaper in his life. Just because the ladies are not talking about it, doesn't mean their pregnancy period is easy. Imagine you getting a decease where you have food aversion , and vomit through out the day, you get angry or sad without any particular reason, your hormones are acting weird that changes your body completely, you internal organs get stretched or squeezed, you experience pain in different parts of the body, difficulty in breathing, regular back pain etc etc, I dont think its easy. The list goes on and on.. and after that, you have to push a human out of you and experience near death pain, your body changes forever, you struggle with your postpartum problemsyour mental health goes for a toss , so in short, pregnancy is not so easy. I bet no man will give up their career or dream to get pregnant. Most of our so called macho men don't even understand so there is no point in even explaining :) So yes, it is the woman who should decide and take the final word. The world is changing and we are seeing husbands getting more involved in supporting the partner during pregnancy rather than being the macho father who wait outside the hospital waiting for the baby to be delivered and distribute sweets to everyone , and if they can plan both their career and dream while becoming the parent, then it will be easy. If you have an accidental pregnancy, its both partners who should discuss things and not anyone else in the family because they are not going to be there to raise your kid. We need more movies that talks about the struggle a woman go through during this stage and showcase male role models who support the partner through out the journey. Our thought process needs to change ! PS: I'm in no favor of killing an unborn but if you are not going to give a good life for the kid after they are born, it is almost like killing them alive !
R Radhakrishnan
21 Jul 2021, 07:28 PM
Good writeup
ഷാഹിന
21 Jul 2021, 05:15 PM
സാറ പ്രസവിക്കണമെന്ന് ലേഖകന് ഇത്ര ശാഠ്യമെന്ത്? സ്ത്രീത്വം മാതൃത്വത്തിലേ പൂർണ്ണമാകൂ എന്ന socalled ചിന്ത കെ കണ്ടല്ലേ? പ്രസവിക്കാതെയും കുട്ടികളെ വളർത്താതെയും ഒരു പുരുഷനോടൊത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളും ഈ ലോകത്തിലുണ്ട്
NIDHIN VN
21 Jul 2021, 05:10 PM
കൃത്യമായ നിരീക്ഷണം...
Naijy Paul
21 Jul 2021, 05:03 PM
Nice..well said
Prasad Bhaskaran
21 Jul 2021, 04:58 PM
ഇത്തരത്തിൽ ഒരു വിശകലനം വരുമെന്ന് ചെറിയൊരു ഊഹമുണ്ടായിരുന്നെങ്കിൽ സംവിധായകൻ സിനിമ എടുക്കില്ലായിരുന്നു എന്നു തോന്നുന്നു
Geetha ഹിന്ദോളം ,ഒറ്റപ്പാലം, 679101
21 Jul 2021, 02:38 PM
ഇദ്ദേഹം ഇത്രയും സ്ത്രീ വിരുദ്ധ നിലപാടുള്ള ആളാണെന്ന് മനസ്സിലാക്കിയിരുന്നില്ല. അതിനും ശാസ്ത്രത്തിനെ ഒന്ന് എവിടെയെങ്കിലും കൊണ്ട് കൂട്ടി കെട്ടുകയും വേണം. കഷ്ടം തന്നെ
നികിത
21 Jul 2021, 01:27 PM
ഒരു സ്ത്രീ തൻെറ ശരീരത്തെ വെച്ച് എന്ത് ചെയ്യണം ? കുഞ്ഞുങ്ങളെ ഇഷ്ടപ്പെടണോ വേണ്ടയോ? എന്നൊക്കെ തീർപ്പ് കൽപ്പിച്ചു നൽകുന്ന കതിരൻ ഫെമിനിസം ആണ് അറുബോറ്. സാറയുടെ ചോയ്സ് തന്നെ ആണ് ഇതിനേക്കാൾ നല്ലത് എന്ന കാര്യത്തിൽ സംശയമേതുമില്ല.
മുഹമ്മദ് ജദീര്‍
Jun 27, 2022
4 minutes read
ടി.എം. ഹര്‍ഷന്‍
Jun 09, 2022
20 Minutes Watch
യാക്കോബ് തോമസ്
Jun 07, 2022
13 Minutes Read
മനില സി.മോഹൻ
Jun 02, 2022
33 Minutes Watch
Think
May 27, 2022
2 Minutes Read
Think
May 27, 2022
9 Minutes Read
SA
22 Jul 2021, 04:42 PM
കഥാതിരക്കഥാകൃത്തിന്റെ മുൻപിലേക്ക് ഈ സിനിമ കണ്ട മഹാപൂരിപക്ഷം വരുന്ന സാധാരണക്കാരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഉണ്ടായിട്ടുള്ള അല്ലെങ്കിൽ ഉണ്ടാകാനിടയുള്ള ചോദ്യങ്ങളെ വ്യക്തമായും ശക്തമായും ചോദിച്ചതിന് അഭിനന്ദനങ്ങൾ.