truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 20 January 2021

truecoppy
Truecopy Logo
Readers are Thinkers

Wednesday, 20 January 2021

Close
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Art
Astronomy
Babri Masjid
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala State Film Awards
Labour Issues
Labour law
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Spirituality
Sports
Statement
Story
Tax evasion
Teachers' Day
Team Leaders
Technology
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
UP Politics
Video Report
Vizag Gas Leak
Weather
Youtube
ജനകഥ
Satchidanandan

Literature

സച്ചിദാനന്ദന്റെ
കവിതയും
അഭിമുഖവും

സച്ചിദാനന്ദന്റെ കവിതയും അഭിമുഖവും

കവി സച്ചിദാനന്ദനുമായി പലസ്തീനിലെ പത്രപ്രവര്‍ത്തകയും കവിയുമായ അസ്മാ അസയ്സേ നടത്തിയ ഇംഗ്ലീഷ് അഭിമുഖത്തിന്റെ പരിഭാഷ. ഒപ്പം സച്ചിദാനന്ദന്റെ 'തീവണ്ടി' എന്ന കവിതയും

28 May 2020, 04:31 PM

സച്ചിദാനന്ദന്‍ / അസ്മാ അസയ്‌സേ

കവിത മുതല്‍ കവിത വരെ

പലസ്തീനിലെ യുവതലമുറയുടെ കവിതയുടെയും കാവ്യസങ്കല്‍പ്പത്തിന്റെയും ഒരു നല്ല പ്രതിനിധിയാണ് അസ്മാ അസയ്‌സേ. നജ്വാന്‍ ദര്‍വീഷ് ഉള്‍പ്പെടുന്ന മധ്യവയസ്സിലുള്ള തലമുറയ്ക്കും ശേഷമുള്ള  തലമുറയിലാണ് അസ്മാ പെടുന്നത്. അസ്മായുടെ കവിത മഹ്മൂദ് ദര്‍വീഷ് ഉള്‍പ്പെടെയുള്ള ആധുനികരായ പൂര്‍വ്വികരോട് കടപ്പെട്ടിരിക്കുന്നുവെങ്കിലും, കൂടുതല്‍ സൂക്ഷ്മവും നവീനവുമാണ്.  അസ്മാ അസയ്‌സേ റേഡിയോ, ടെലിവിഷന്‍ എന്നിവയില്‍ അവതാരകയായിരുന്നിട്ടുണ്ട്; പത്രാധിപരും ക്രിയേറ്റിവ് റൈറ്റിംഗ് അദ്ധ്യാപികയും ആയിരുന്നു. ഇപ്പോള്‍ ഫ്രീ -ലാന്‍സ് എഴുത്തുകാരിയും  ഹൈഫയിലെ ഫത്തൂഷ് ബുക്ക് സ്റ്റോര്‍, ആര്‍ട്ട് ഗാലറി ഇവയുടെ നടത്തിപ്പുകാരിയും.  

ആദ്യസമാഹരമായ "ലിവാ' യ്ക്ക് ( 2011, അലഹ്ലിയാ) അല്‍ ഖത്താന്‍  ഫൗണ്ടേഷന്‍ നല്‍കുന്ന യുവകവിതാപുരസ്‌കാരം ലഭിച്ചു. അതിനു ശേഷം ജോര്‍ദാനിലും മിലാനിലും നിന്ന് അസ്മാ രണ്ടു സമാഹാരങ്ങള്‍ കൂടി പുറത്തിറക്കി. ഒടുവില്‍ ഇറങ്ങിയത് "ഞാന്‍ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നുവെങ്കില്‍ എന്നെ വിശ്വസിക്കരുത്' എന്ന സമാഹാരമാണ് ( 2019). അത് ഡച്ച് ഭാഷയിലും ഇറങ്ങുന്നുണ്ട്. അറബി, ജെര്‍മ്മന്‍ ഭാഷകളില്‍ ഒരു ദ്വിഭാഷാസമാഹാരവും ( മറിച്ചിടാത്ത കല്ല്, 2017) അസ്മായുടെതായി ഉണ്ട്. പതിനൊന്നു ഭാഷകളില്‍ അസ്മായുടെ കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ കണ്ടു മുട്ടിയത്  കഴിഞ്ഞ വര്‍ഷം വടക്കന്‍ മാസിഡോണിയായിലെ  സ്ട്രൂഗാ കാവ്യോത്സവത്തില്‍ വെച്ചാണ്- പൊതുസുഹൃത്തായ നജ്വാന്‍ ദര്‍വീഷ് വഴി അന്യോന്യം അറിയാമായിരുന്നെങ്കിലും. ഒരു പത്രപ്രവര്‍ത്തകയുടെയും കവിയുടെയും സൂക്ഷ്മത കൊണ്ടും പശ്ചാത്തലപഠനം കൊണ്ടും  വിസ്മയിപ്പിക്കുന്നതായിരുന്നു ഒരു അറബി മാസികയ്ക്കു വേണ്ടി നടത്തിയ ഈ അഭിമുഖത്തിലെ അസ്മായുടെ ചോദ്യങ്ങള്‍. 

അസ്മാ : ഒരു വിഷയവും പ്രമേയവും എന്ന നിലയില്‍ ഭാഷ താങ്കളുടെ കവിതയില്‍ ശക്തമായ ഒരു സാന്നിദ്ധ്യമാണ്. ഭാഷയുമായി താങ്കളുടെ ബന്ധമെന്താണ്? ഏതു രീതിയിലാണ് കവിത അതിനെ രൂപപ്പെടുത്തുന്നത്?  

സച്ചിദാനന്ദന്‍ : അതെ. പല നിരൂപകരും അത് ശ്രദ്ധിച്ചിട്ടുണ്ട്. ഇയ്യിടെ ഒരു സുഹൃത്ത് ഭാഷയെക്കുറിച്ചു മാത്രമുള്ള എന്റെ കവിതകളുടെ ഒരു സമാഹാരം മലയാളത്തില്‍ എഡിറ്റ് ചെയ്തിറക്കിയിരുന്നു. ( ഞാന്‍ ഒരു ഭാഷയാണ്, എഡിറ്റര്‍ : കെ. വി. തോമസ്, പൂര്‍ണ്ണ ബുക്‌സ് , കോഴിക്കോട് 2020) എന്റെ മാതൃഭാഷയായ മലയാളത്തെക്കുറിച്ച് "മലയാളം' എന്ന പേരില്‍ തന്നെ എന്റെ ഒരു നീണ്ട കവിതയുണ്ട്. ഭാഷയുമായുള്ള ഈ ഇടപെടല്‍ നടക്കുന്നത് മൂന്നു തലങ്ങളില്‍ ആണെന്ന് തോന്നുന്നു. ഒന്നാമത്, ഇന്ത്യ ഒരു ബഹുഭാഷാ സമൂഹമാണ്, ഒരു ഭാഷ മാത്രം ഉപയോഗിക്കുന്നവരെ ഇവിടെ, സമൂഹത്തിന്റെ അടിത്തട്ടില്‍ പോലും, കണ്ടെത്താന്‍ പ്രയാസമാണ്. ഞങ്ങള്‍ ജീവിക്കുന്നത് ഒരായിരം ഭാഷകള്‍, ഗോത്രഭാഷണങ്ങള്‍, വാമൊഴികള്‍, തൊഴില്‍ ഭാഷകള്‍ ഇവയ്‌ക്കെല്ലാമിടയിലാണ്. ഓരോ നിമിഷവുമെന്നോണം ഞങ്ങള്‍ ഒരു ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്കു പരിഭാഷ ചെയ്തു കൊണ്ടിരിക്കുന്നു.കാരണം പല സംസാരസന്ദര്‍ഭങ്ങളിലും ഒരാള്‍ മറ്റൊരു ഭാഷക്കാരനെ അഭിസംബോധന ചെയ്യുകയാണ്, അപ്പോള്‍ പറയുന്നയാള്‍ക്ക് ഒരു ഭാഷയില്‍ ചിന്തിച്ച് മറ്റൊരു ഭാഷയില്‍ സംസാരിക്കേണ്ടി വരുന്നു.

Photo-with-cap.jpg
സച്ചിദാനന്ദന്‍

രണ്ടാമതായി, കവിയെന്ന നിലയില്‍ ഞാന്‍ ചിഹ്നം, ബിബം, രൂപകം, പ്രതീകം ഈ രൂപങ്ങളിലെല്ലാം ഭാഷയുമായി കെട്ടിപ്പിണയുന്നു. എന്റെ പല കവിതകളും ഈ മല്‍പ്പിടുത്തത്തിന്റെ നേരിട്ടുള്ള ആവിഷ്‌കാരങ്ങളാണ്. രണ്ടു ഉദാഹരണങ്ങള്‍ കാണുക:  "വിക്ക്  വൈകല്യമല്ല,  / ഒരു സംസാര രീതിയാണ്. / വാക്കിനും അര്‍ത്ഥത്തിനുമിടയില്‍ വരുന്ന/ ചില മൗനങ്ങളെയാണ്/ നാം വിക്കെന്നു വിളിക്കുന്നത് / വാക്കിനും പ്രവൃത്തിക്കുമിടയ്ക്കുള്ള മൗനങ്ങളെ / മുടന്ത് എന്ന് വിളിക്കുമ്പോലെ തന്നെ. // ഭാഷയ്ക്ക് മുന്‍പാണോ വിക്കുണ്ടായത്, അതോ ഭാഷയ്ക്ക് ശേഷമോ? / ഭാഷയുടെ ഒരു പ്രാദേശിക വ്യതിയാനമാണോ വിക്ക്, / അതോ സ്വയം ഒരു ഭാഷയോ?/  ഈ ചോദ്യങ്ങള്‍ക്കു മുന്‍പില്‍/ ഭാഷാ ശാസ്ത്രജ്ഞര്‍ വിക്കുന്നു.// ഓരോ കുറി വിക്കുമ്പോഴും നാം / അര്‍ത്ഥങ്ങളുടെ ദൈവത്തിന്/ ഒരു ബലി നല്കുകയാണ്. / ഒരു ജനത ഒന്നിച്ചു വിക്കുമ്പോള്‍ /  അവരുടെ മാതൃഭാഷ വിക്കാകുന്നു: / ഇപ്പോള്‍ നമ്മുടേത് എന്നപോലെ. // മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ദൈവവും വിക്കിയിരിക്കണം . അതുകൊണ്ടാണ് മനുഷ്യരുടെ/ പ്രാര്‍ത്ഥനകള്‍ മുതല്‍ കല്‍പ്പനകള്‍ വരെ / എല്ലാം വിക്കുന്നത് :/ കവിതയെപ്പോലെ.' ( വിക്ക്) മറ്റൊന്ന് "മുള്‍ച്ചെടി'യാണ്: "മുള്ളുകളാണ് എന്റെ ഭാഷ./ ചോരയിറ്റിക്കുന്ന ഒരു സ്പര്‍ശത്തിലൂടെ / ഓരോ ജീവിയോടും/ ഞാനിവിടെയുണ്ടെന്ന് ഞാന്‍ വിളിച്ചു പറയുന്നു. / അവര്‍ക്കറിയില്ല , ഈ മുള്ളുകള്‍ / ഒരിക്കല്‍ പൂവുകളായിരുന്നെന്ന്./ എനിക്ക് വേണ്ടാ ചതിക്കുന്ന കാമുകര്‍. / കവികളോ, മരുഭൂമികളുപേക്ഷിച്ച്/ ഉദ്യാനങ്ങളിലേക്ക് തിരിച്ചു പോയി./ പൂ ചവിട്ടി മെതിക്കുന്ന / ഒട്ടകങ്ങളും വണിക്കുകളും മാത്രം ബാക്കിയായി. // അപൂര്‍വ്വമായ ജലത്തിന്റെ / ഓരോ ബിന്ദുവില്‍ നിന്നും / ഞാന്‍ ഓരോ മുള്ളു വിരിയിക്കുന്നു./ ഒരു പൂമ്പാറ്റയേയും പ്രലോഭിപ്പിക്കാതെ/ ഒരു പക്ഷിയുംപ്രകീര്‍ത്തിക്കാതെ/ ഒരു വരള്‍ച്ചയ്ക്കും വഴങ്ങാതെ / പച്ചയുടെ ഓരങ്ങളില്‍ / ഞാന്‍ മറ്റൊരു സൌന്ദര്യം സൃഷ്ടിക്കുന്നു, / നിലാവിന്നപ്പുറം,/ കിനാവിന്നിപ്പുറം/ കൂര്‍ത്തുമൂര്‍ത്ത/ ഒരു സമാന്തരഭാഷ.' (രണ്ടു കവിതകളും സച്ചിദാനന്ദന്റെ കവിതകള്‍ , 1965-2015 എന്ന സമാഹാരത്തില്‍ നിന്ന്, യഥാക്രമം പേജ് 877, 815)

മൂന്നാമതായി കല എന്ന നിലയില്‍ കവിത, കവിയുടെ പ്രമേയങ്ങളും ഉദ്വേഗങ്ങളും എന്തായിരുന്നാലും, കവി ഭാഷയില്‍ ചെയ്യുന്നതെന്തോ അതാണ്. ഓരോ കവിയുടെയും നിയോഗം ശബ്ദങ്ങളുടെ ഒരു ബാബേലില്‍ സ്വന്തം ശബ്ദം കണ്ടെത്തുകയാണ്. ഈ നിയോഗം നിറവേറ്റാന്‍ ഭിന്നരചനകളില്‍ കവി ഭാഷ ഉപയോഗിക്കുന്ന സവിശേഷരീതികളിലൂടെ മാത്രമേ കഴിയൂ. ഓരോ കവിതയും ഓരോ ഭാഷാപരമായ കണ്ടെത്തല്‍ കൂടിയാണ്. വേറൊരു തരത്തില്‍ പറഞ്ഞാല്‍, ഭാഷയാണ് കവിയിലൂടെ കവിത എഴുതുന്നത്.

താങ്കള്‍ മാതൃഭാഷയായ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാറുണ്ടല്ലോ. അവയിലൊന്ന് തിരഞ്ഞെടുക്കുന്നത് തീര്‍ത്തും സ്വാഭാവികമായിട്ടാണോ?അതോ എതെങ്കിലും രീതിയോ, മാനസികാവസ്ഥയോ മറ്റെന്തെങ്കിലുമോ ആയി അതിന്നു ബന്ധമുണ്ടോ?

Cover.jpgഞാന്‍ മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു എന്നത് സത്യമാണ് , പക്ഷെ കവിത മലയാളത്തില്‍ മാത്രമേ എഴുതുന്നുള്ളൂ. നിങ്ങള്‍ ഇംഗ്ലീഷില്‍ വായിക്കുന്നത് അവയുടെ എന്റെ തന്നെ ഇംഗ്ലീഷ് പരിഭാഷകളാണ്.  എന്റെ 60 ശതമാനം കവിതകള്‍ ഞാന്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തു കാണും; പക്ഷെ ചിലവ ഞാന്‍ പരിഭാഷ ചെയ്യാന്‍ ധൈര്യപ്പെട്ടിട്ടില്ല. അവ ഒന്നുകില്‍ അത്ര മേല്‍ പ്രാദേശികമാണ്, എന്റെ ഭാഷക്കാര്‍ക്ക് മാത്രം മനസ്സിലാകുന്ന സൂചനകള്‍ അവയിലുണ്ട് (കര്‍ണ്ണന്‍, എഴുത്തച്ഛനെഴുതുമ്പോള്‍, ഇവനെക്കൂടി, തിരിച്ചുവരവ്, കായിക്കരയിലെ മണ്ണ്, ഇടശ്ശേരി, സുഗതകുമാരിയോട്,  ഗോവിന്ദന്‍, ജ്ഞാനപ്പാന, രാമനാഥന്‍   പാടുമ്പോള്‍ , രണ്ടു കുടുംബകവിതകള്‍, തിരുവാഴിത്താന്‍, സു. രാ, സോദരാ വരൂ, തണുപ്പില്‍-ചൂടില്‍, കണി, മറവി മൂടും മുന്നേ ....) , അല്ലെങ്കില്‍   ശബ്ദസംഗീതം ആ കവിതകളുടെ അന്തരീക്ഷ സൃഷ്ടിയിലും അര്‍ത്ഥസംവേദനത്തിലും  നിര്‍ണ്ണായകമായ പങ്കു വഹിക്കുകയോ സവിശേഷമായ ശൈലി പരിഭാഷയ്ക്ക് അതീതമായിരിക്കയോ ചെയ്യുന്നുണ്ട്.  Cover-Design-5.jpg (കയറ്റം, ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു, മീര പാടുന്നു, ആണ്ടാള്‍ പ്രണയത്തെക്കുറിച്ചു സംസാരിക്കുന്നു,  മാല്‍ കൗന്‍സ്, മുക്ത, ജാനകീ പോരൂ...)

ഞാന്‍ ഇംഗ്ലീഷില്‍ ഗദ്യം എഴുതാറുണ്ട് , പ്രധാനമായും സാഹിത്യത്തെയും സാമൂഹ്യസമാസ്യകളെയും പറ്റി. ഇപ്പോള്‍ എന്റെ അത്തരം അഞ്ചു ലേഖന സമാഹാരങ്ങള്‍ ഇംഗ്ലീഷില്‍ ഉണ്ട്, എട്ടു കവിതാപരിഭാഷാസമാഹാരങ്ങളും. ഇംഗ്ലീഷില്‍ എഡിറ്റ്  ചെയ്ത പതിനഞ്ചോളം പുസ്തകങ്ങള്‍ വേറെയുമുണ്ട്- അവയില്‍ പലതും ഇന്ത്യന്‍, ഏഷ്യന്‍, ലോക കവിതകളുടെ സമാഹാരങ്ങളാണ്, ബാക്കി സെമിനാര്‍ പ്രബന്ധങ്ങളും.  അതെ, ഇന്ത്യയ്ക്ക് ദ്വിഭാഷാ ( ചിലപ്പോള്‍ ത്രിഭാഷാ) സാഹിത്യകാരന്മാരുടെ/ കാരികളുടെ ഒരു പാരമ്പര്യമുണ്ട്, പലരും മാതൃഭാഷയിലും ഇംഗ്ലീഷിലും എഴുതുന്നു ( ഏ കെ രാമാനുജന്‍, കമലാ ദാസ്, ജയന്ത മഹാപത്ര, കിരണ്‍ നഗര്‍കര്‍); പിന്നെ ഹിന്ദിയിലും ഉര്‍ദുവിലും അഥവാ മറാഠി, ഗുജറാത്തി, തെലുങ്കുഭാഷകളിലും ഉര്‍ദുവിലും എഴുതുന്നവര്‍. ഞാന്‍ എന്റെ കവിതകള്‍ പരിഭാഷ ചെയ്യുന്നത് മറ്റെതോരാളുടെയു കവിത ചെയ്യുമ്പോലെ തന്നെയാണ്, അമിതസ്വാതന്ത്ര്യമെടുത്തു മാറ്റിയെഴുതാറില്ല. ഞാന്‍ മറ്റു കവികളുടെ രചനകളും വിവര്‍ത്തനം നടത്താറുണ്ട്: മലയാളം, ഹിന്ദി, ഉര്‍ദു ഭാഷകളില്‍ നിന്ന്ഇംഗ്ലീഷിലേക്കും, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ നിന്ന് (ഇതരഭാഷകളില്‍ നിന്ന് ഇംഗ്ലീഷ് വഴി, ആ ഭാഷകള്‍ അറിയുന്നവരുടെ കൂടി സഹായത്തോടെ)  മലയാളത്തിലേക്കും. മുഖ്യമായും കവിതകള്‍. ചിലപ്പോള്‍ ഗദ്യവും നാടകങ്ങളും.

നീതിയും സമത്വവും പുലരുന്ന ഒരു സമുദായത്തിനു വേണ്ടിയുള്ള രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനവുമായി താങ്കളുടെ എഴുത്തിനെ താങ്കള്‍ എങ്ങിനെയാണ് ബന്ധിപ്പിക്കുന്നത്? ഈ കാലത്ത് സാഹിത്യവും കവിതയും എങ്ങിനെ കൂടുതല്‍ ഫലപ്രദമാക്കാം?  

എന്റെ പ്രവര്‍ത്തനം പ്രധാനമായും പൊതുപ്രഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, കോളം എഴുത്തുകള്‍, ലേഖനങ്ങള്‍, ഇന്ത്യന്‍ റൈറ്റഴ്‌സ് ഫോറത്തിന്റെയും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ( ഓണ്‍ ലൈന്‍ മാസിക, വെബ്‌സൈറ്റ്, പ്രതിഷേധ സംഘാടനം, കൂട്ടപ്രസ്താവനകള്‍, അത്തരം മറ്റു നൂറോളം ഇന്ത്യന്‍സംഘടനകളുമായി കണ്ണി ചേര്‍ക്കല്‍), സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം ഇവയില്‍ ഒതുങ്ങി നില്‍ക്കുന്നു. എന്റെ പൊതു രാഷ്ട്രീയദര്‍ശനം ഇടതുപക്ഷത്തിന്റേതാണ്, പക്ഷെ പലപ്പോഴും തെളിഞ്ഞിട്ടുള്ളതു പോലെ, ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ അംഗത്വം എഴുത്തുകാരന് പരിമിതിയാകാം  എന്നതിനാല്‍ ഞാന്‍ ഒരിക്കലും പാര്‍ട്ടികളില്‍ അംഗമായിട്ടില്ല.  പാര്‍ട്ടികളെക്കാളും ഗ്രൂപ്പുകളെക്കാളും സാമൂഹ്യമായ ആശയങ്ങളും പ്രസ്ഥാനങ്ങളുമായാണ് ഞാന്‍ ഐക്യപ്പെടുന്നത് - പരിസ്ഥിതി, സ്ത്രീശാക്തീകരണം, എല്‍.ജി.ബി.ടി, കീഴാളവിമോചന മുന്നേറ്റങ്ങള്‍, സോഷ്യലിസ്റ്റ് ആശയങ്ങള്‍, ഇങ്ങിനെ.  ഇതില്‍ പലസ്തീന്‍പ്രശ്‌നവും അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങളും ഉള്‍പ്പെടും.

കവിതയ്ക്കു മാത്രമായി, അഥവാ സാഹിത്യത്തിനു പൊതുവേ തന്നെ,  സമൂഹത്തെ മാറ്റിയെടുക്കാന്‍ കഴിയില്ല എന്ന് എനിക്കറിയാം.

എന്നാല്‍ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിലും സഹാനുഭൂതി സൃഷ്ടിക്കുന്നതിലും അവയ്ക്ക് പങ്കു വഹിക്കാന്‍ കഴിയുമെന്ന് ലോകസാഹിത്യചരിത്രം തെളിയിക്കുന്നു. കറുത്ത വംശക്കാരുടെയും ദളിതരുടെയും സ്ത്രീകളുടെയും നവജാഗരണങ്ങളിലും ഫാസിസ്റ്റ് -വിരുദ്ധ, സോഷ്യലിസ്റ്റ് പ്രക്ഷോഭങ്ങളിലും അറബ് വിപ്ലവങ്ങളിലുമെല്ലാം സാഹിത്യം വഹിച്ച പങ്കു നമുക്കറിയാം.  കവിത നേരിട്ടുള്ള ആഹ്വാനത്തിലൂടെയല്ല പ്രവര്‍ത്തിക്കുന്നത്, മറിച്ചു, പരോക്ഷമായി, ഒരു പ്രതി-ബോധവും അതിന്റെ പ്രത്യേക സൗന്ദര്യശാസ്ത്രവും  രൂപപ്പെടുത്തിക്കൊണ്ടാണ്. പ്രമേയം പ്രണയമോ, മരണമോ, ഭാഷയോ എന്തുമാകാം, പക്ഷെ അവയ്ക്ക് സവിശേഷമായ

darwish_01_body.jpg
മഹമൂദ് ദാര്‍വിഷ്

സാംസ്‌കാരിക രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ഊന്നിനിന്ന് പുതിയ ആവിഷ്‌കാരം നല്‍കാന്‍ കവികള്‍ക്ക് കഴിയും- പലസ്തീനില്‍ മഹമൂദ് ദാര്‍വിഷ്, അഥവാ പാരീസില്‍ ജീവിക്കുന്നുവെങ്കിലും അവിടത്തുകാരനായ അഡോണിസ് ചെയ്ത പോലെ, അഥവാ ഇന്ന് നജ്വാന്‍ ദാര്‍വിഷോ താങ്കളോ ചെയ്യും പോലെ. അമ്മയോടുള്ള ഒരു സംസാരം, പ്രണയിനിക്ക് ഒരു കത്ത്, ഒരു മരം വെട്ടുന്നതിനെക്കുറിച്ചുള്ള വിലാപം - ഇതിനെല്ലാം ഒരു രാഷ്ട്രീയ പ്രസ്താവം കൂടി ആകാന്‍ കഴിയും. ചിലപ്പോഴൊക്കെ അത് കൂടുതല്‍ പ്രത്യക്ഷവുമാകാം- നിസാര്‍ ഖബ്ബാനി, നസീം ഹിക്മത്, നജെത് അദൗണി തുടങ്ങിയവരുടെ കാര്യത്തില്‍ എന്ന പോലെ. പോളിഷ് കവി  ചെസ്വാ മീവാഷ് ഒരിക്കല്‍ പറഞ്ഞു: "ആളുകള്‍ മൗനത്തിന്റെ ഗൂഢാലോചനയില്‍  ഏര്‍പ്പെട്ടിരിക്കുന്ന ഒരു മുറിയില്‍, സത്യത്തിന്റെ ഒരു വാക്ക് ഒരു വെടിയുണ്ട പോലെയാണ്' എന്ന്. പിന്നെ, " ഒരു സാധുമനുഷ്യനെ വഞ്ചിച്ച് അവന്റെ ദുരിതം കണ്ടു ചിരിക്കുന്നവനേ, നീ സുരക്ഷിതനാണെന്നു കരുതേണ്ടാ, കവി ഓര്‍മ്മിക്കുന്നു. അവനെ നിനക്ക് കൊല്ലാം, പക്ഷെ പുതിയ ഒരുവന്‍ പിറക്കും. പ്രവൃത്തികളും സംസാരവും രേഖപ്പെടുത്തും '  എന്നും. അതു കൊണ്ടാണ് "ഓഷ്വിറ്റ്‌സിനു ശേഷം കവിത അസാദ്ധ്യമാണെ'ന്ന അഡോര്‍ണോയുടെ പ്രസ്താവത്തെ ഉദ്വിഗ്‌നതയുടെ ഒരു തീവ്രാവിഷ്‌കാരം മാത്രമായി ഞാന്‍ കാണുന്നത്. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ പ്രിമോ ലെവിയും പോള്‍ സെലാനും മുതല്‍ അബ്ബാ കോവ്‌നറും നെല്ലി സാക്‌സും വരെയുള്ള ദശക്കണക്കിനു കവികള്‍ ഉള്‍പ്പെട്ട "ഹോളോക്കോസ്റ്റ് സാഹിത്യ'മെന്ന ഒരു സാഹിത്യശേഖരത്തിനു തന്നെ ജന്മം നല്‍കി എന്ന് നമുക്കറിയാം. അവരുടെ കവിത, താദേവൂസ് റോസെവിക്‌സ് പറഞ്ഞ പോലെ,' സംഭീതരായ മനുഷ്യര്‍ക്ക്, കശാപ്പു ശാലകളില്‍ കൊണ്ടുതള്ളപ്പെട്ടവര്‍ക്ക്, അതിജീവിച്ചവര്‍ക്ക്, വേണ്ടിയുള്ള, മുങ്ങി മരിക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്തിയെടുത്ത, വന്‍ ചവറ്റുകൂനയില്‍ നിന്ന് പെറുക്കിയെടുത്ത വിരസമായ വാക്കുകളില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട, കവിത'' ആയിരുന്നെന്നു മാത്രം. അവിശുദ്ധകവിതയ്ക്ക് വേണ്ടി എന്ന തന്റെ മാനിഫെസ്റ്റൊവില്‍ ( 1935 ) പാബ്ലോ നെരൂദാ കവിതയെക്കുറിച്ചുള്ള സങ്കല്പം ഇങ്ങിനെയാണ് വ്യക്തമാക്കിയത്: ' വസ്തുക്കളുടെ ഉപയോഗിച്ചു പഴകിയ പ്രതലങ്ങള്‍, അവയ്ക്ക് കൈകള്‍ വരുത്തിയ തേയ്മാനം,അത്തരം വസ്തുക്കളുടെ സഹതാപാര്‍ഹമോ ദുരന്തപൂര്‍ണ്ണമോ ആയ  പരിവേഷം. എല്ലാം ആ യാഥാര്‍ത്ഥ്യത്തിനു നമുക്ക് അവമതിക്കാനാകാത്ത ഒരു ആകര്‍ഷകത്വം നല്‍കുന്നു'. 1966-ല്‍ നെരൂദാ വീണ്ടും പറഞ്ഞു: " ജനങ്ങളുടെ കൈകള്‍ എന്റെ

neruda-13228-portrait-medium.jpg
പാബ്ലോ നെരൂദ

കവിതയില്‍ കാണണം എന്ന് ഞാന്‍ എന്നും ആഗ്രഹിച്ചു. വിരലടയാളങ്ങള്‍ പതിഞ്ഞ ഒരു കവിതയാണ് ഞാന്‍ ഇഷ്ടപ്പെട്ടത്: ജലത്തിന് പാടാന്‍ കഴിയുന്ന കളിമണ്ണിന്റെ കവിത, എല്ലാവര്‍ക്കും കഴിക്കാനാകുന്ന അപ്പത്തിന്റെ കവിത. വസ്തുക്കളുടെ അകത്തും പുറത്തുമുള്ള മനുഷ്യത്വത്തിന്റെ ശാശ്വതമുദ്രകള്‍ പതിഞ്ഞ, ഉപയോഗത്താല്‍ തേഞ്ഞ, പുകയും വിയര്‍പ്പും ഭക്ഷണക്കറയും അവമതിയും  ചുളിവുകളും നിരീക്ഷണങ്ങളും സ്വപ്നങ്ങളും പ്രവചനങ്ങളും പ്രണയപ്രഖ്യാപനങ്ങളും വിദ്വേഷവും വിഡ്ഢിത്തങ്ങളും ഞെട്ടലുകളും സംശയങ്ങളും നിഷേധങ്ങളും ഉറപ്പുകളും ആഘോഷങ്ങളും നിറഞ്ഞ, ദൂരങ്ങളുടെ പൊടിയണിഞ്ഞ, ലില്ലിപ്പൂക്കളും മൂത്രവും മണക്കുന്ന, പഴന്തുണി പോലെ, ശരീരം പോലെ അവിശുദ്ധമായ കവിത.' ഒക്റ്റാവിയോ പാസ് കവിയെ നിര്‍വ്വചിച്ചത് സത്തയും വചനവും ഏകീഭവിക്കുന്ന, അതിലൂടെ ഒരു സംവാദം സാദ്ധ്യമാക്കുന്ന ആളായാണ്. ഈ കവികളില്‍ നിന്നെല്ലാം  നമുക്ക് പഠിക്കാനുണ്ട് .

ഇന്ത്യയുടെ രാഷ്ട്രീയാവസ്ഥയെക്കുറിച്ചു താങ്കള്‍ക്ക് കടുത്ത വിമര്‍ശനങ്ങളുണ്ട്. അതെങ്ങിനെയാണ് താങ്കളുടെ ജീവിതത്തെ ബാധിക്കുന്നത്? ജന്മനാടിനെപ്പറ്റി അപ്പോള്‍ താങ്കള്‍ക്കു എന്ത് തോന്നുന്നു? താങ്കളുടെ എഴുത്തിനെ അത് എങ്ങിനെ ബാധിക്കുന്നു?

 India-Fascism,-Cover.jpg "ചീത്ത കാലങ്ങളില്‍ പാട്ടുണ്ടാകുമോ?', ജര്‍മന്‍ കവി-നാടക്കാരന്‍  ബെര്‍തോള്‍ ബ്രെഹ്റ്റ് ചോദിച്ചു, ഉത്തരവും പറഞ്ഞു, "ഉവ്വ്, ചീത്ത കാലങ്ങളെക്കുറിച്ചുള്ള പാട്ട്. "ചീത്ത കാലങ്ങള്‍ക്കെതിരായ പാട്ട് ' എന്നുകൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കും'. ഞങ്ങള്‍ ഒലീവുകളാണ്, ഞങ്ങളെ പിഴിയൂ' എന്നു പറഞ്ഞപ്പോള്‍ ജെയിംസ് ജോയ്‌സ് ഉദ്ദേശിച്ചത് പീഡനകാലങ്ങള്‍ എഴുത്തുകാരിലെ ഏറ്റവും ഉത്തമമായത് പുറത്തു കൊണ്ടുവരുന്നു എന്നാണ്. ഫാസിസവും സമഗ്രാധിപത്യവും കൊളോണിയലിസവും മതാധിപത്യവും നിറഞ്ഞ  നിര്‍ദ്ദയഋതുക്കളിലെല്ലാം നാം അത് കണ്ടിട്ടുണ്ട്. ( യൂറോപ്പിലെ പ്ലേഗ് കാലം മുതല്‍ ഈ കോവിഡ് കാലം വരെ നാം വേറൊരു രീതിയില്‍ അത് കാണുന്നു: ഇക്കാലങ്ങളിലെല്ലാം ധാരാളം ചീത്ത കല ഉണ്ടായിട്ടുണ്ടെങ്കിലും വലിയ കലാകാരന്മാരില്‍ നിന്ന് വലിയ കലയും ഉണ്ടായിട്ടുണ്ടെന്നു പ്ലേഗ് കാലത്തെ മത്തീസ് ഗ്രുന്‍വാല്‍ഡിന്റെ "ക്രൂശാരോഹണം' എന്ന ട്രിപ്പിച്ച് ചിത്രം  കാണുകയോ ഷേക്‌സ്പിയറിന്റെ "കിംഗ് ലിയര്‍ ' വായിക്കുകയോ ചെയ്തവര്‍ക്കെങ്കിലും അറിയാം. ) പോള്‍ സെലാന്‍,  യൂജീനിയോ മോണ്‍ടാലെ,  ലോര്‍ക്കാ, മിഗുവെല്‍ എര്‍ണാണ്ടെത്, നെരൂദാ, സെസാര്‍ വയെഹോ, ലാങ്ഗ്സ്റ്റന്‍ ഹ്യൂസ്, മാര്‍ഗരറ്റ് വാക്കര്‍, ലീറോയ് ജോണ്‍സ്, ലിയോപോള്‍ദ് സെന്‌ഗോര്‍, ഡേവിഡ് ദിയോപ്,, കിം ചീ ഹാ, ആന്നാ അഹ്മത്തോവ്വാ, ഓസ്സിപ് മന്റല്‍സ്താം, ബെയ് ദാവോ, ഫൈസ് അഹമ്മദ് ഫൈസ്, രബീന്ദ്ര നാഥ ടാഗോര്‍, സുമിത്രാനന്ദന്‍ പന്ത്, നസ്രുള്‍ ഇസ്ലാം, കുമാരനാശാന്‍, സഹീര്‍ ലുധിയാന്‍വി, നാം ദേവ് ഢസാല്‍ , വരവര റാവു  ഇങ്ങിനെ ഒട്ടനവധി ഉദാഹരണങ്ങള്‍ നമുക്കു മുന്‍പിലുണ്ട്. സമഗ്രാധിപത്യത്തിനു മുന്നിലുള്ള മൗനം, അതുമായുള്ള സഹകരണം തന്നെയാണ് എന്ന് അവര്‍ക്കറിയാമായിരുന്നു.  ഇറാന്‍, സൌദി അറേബ്യ, സിറിയാ  തുടങ്ങി പല ഇടങ്ങളിലും ഇന്നും അനേകം കവികള്‍ തടവിലാണ്. സോവിയറ്റ് യൂണിയന്‍, ചൈന തുടങ്ങിയ രാജ്യങ്ങളും ഒട്ടും പിറകിലായിരുന്നില്ല. പാശ്ചാത്യാധിപത്യത്തിലുണ്ടായിരുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാഷ്ട്രങ്ങളിലെ പ്രതിരോധത്തിന്റെ കവിതയും ലോകമെങ്ങുമുള്ള ഫെമിനിസ്റ്റ് കവിതയും ഇന്ത്യയിലെ ദളിത് കവിതയും മറ്റും പുതിയ ഒരു കാവ്യമീമാംസയുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 

ഇന്ന്  ഇന്ത്യയില്‍  മതാധിപത്യവും കോര്‍പ്പോറേറ്റ് മുതലാളിത്തവും സവര്‍ണ്ണാധിപത്യവും പുരുഷമേധാവിത്തവും ചേര്‍ന്ന് താങ്ങി നിര്‍ത്തുന്ന ഒരു ഭരണകൂടമാണ് നില നില്‍ക്കുന്നത്. പതിറ്റാണ്ടുകള്‍ മുന്‍പ് "ഹിന്ദുമാഹാസഭ' എന്ന സംഘടനയുടെ തുടക്കത്തോടെയാണ് ഈ വിദ്വേഷരാഷ്ടീയത്തിന്റെ ആരംഭം. ഇന്ത്യയുടെ ബഹുസ്വരവും സംവാദാത്മകവുമായ ചിന്താപാരമ്പര്യത്തിന്റെ സ്ഥാനത്ത് ഏകശിലാരൂപമായ, ഇസ്ലാം ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ അന്യവത്കരിക്കുന്ന, ഒരു കൃത്രിമമായ ഹിന്ദുമതവും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വിളറിയ ഒരു നിഴല്‍രൂപവും പ്രതിഷ്ഠിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇവര്‍ ഇന്ത്യന്‍ മുസ്ലീങ്ങളില്‍ സൃഷ്ടിച്ച ഭീതിയെ ചൂഷണം ചെയ്താണ് മതവിശ്വാസിയല്ലാത്ത മുഹമ്മദാലി ജിന്ന, പാക്കിസ്ഥാന്‍ എന്ന ആവശ്യം ഉന്നയിച്ചത്. അത് ഇന്ത്യയുടെ വിഭജനത്തിന്നും കാരണമായി.  എങ്കിലും ഗാന്ധിയിലും നെഹ്രുവിലും വിശ്വാസമുണ്ടായിരുന്ന ഒരു വലിയ ഭാഗം മുസ്ലീങ്ങള്‍ മതേതര ഇന്ത്യയില്‍തന്നെ തുടര്‍ന്നു ജീവിക്കാന്‍  തീരുമാനിച്ചു. അവര്‍ക്ക് ഇന്ന് തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍ വര്‍ദ്ധിച്ചു വരാന്‍ ഈ സങ്കുചിതഹിന്ദുത്വവും അതിന്റെ വക്താക്കള്‍ നടത്തുന്ന ആക്രമണങ്ങളും   കാരണമായിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ പോലും ലംഘിച്ചു കൊണ്ട് ഒരു പുതിയ ആള്‍ക്കൂട്ട രാഷ്ട്രീയം ഇന്ത്യയില്‍ വ്യാപിച്ചിരിക്കുന്നു. അത് മുസഫര്‍പൂര്‍ പോലെ പലയിടങ്ങളിലും  വര്‍ഗ്ഗീയ ലഹളകള്‍ സൃഷ്ടിക്കുന്നു,  2002 -ല്‍ഗുജറാത്തിലും, ഇയ്യിടെ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലും നടന്ന പോലുള്ള വംശഹത്യകള്‍ നടത്തുന്നു. സ്വതന്ത്ര കലാകാരരേയും എഴുത്തുകാരെയും ചിന്തകരെയും ആക്രമിക്കുകയും ചിലപ്പോള്‍ വധിക്കുകയും ചെയ്യുന്നു. കോര്‍പറേറ്റുകള്‍ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു, അതു കൊണ്ട് അവര്‍ക്ക് മറ്റു പാര്‍ട്ടികളിലെ സാമാജികരെപ്പോലും വാങ്ങാം എന്നായിരിക്കുന്നു.  സര്‍ക്കാര്‍ അവരെ  പലിശയില്ലാത്ത കടം നല്‍കിയും, വലിയ വായ്പ്പകള്‍ എഴുതിത്തള്ളിയും തിരിച്ചു സഹായിക്കുന്നു. നെഹ്രുവിന്റെ കാലത്ത് സ്ഥാപിതമായ  ഇന്ത്യയിലെ സാംസ്‌കാരിക -ശാസ്ത്ര- ചരിത്ര- ഗവേഷണസ്ഥാപനങ്ങളും, സര്‍വ്വകലാശാലകളും മുതല്‍   നീതി-ന്യായസ്ഥാപനങ്ങള്‍ വരെ അവരുടെ നെടുനായകത്വം പടര്‍ന്നു പിടിച്ചിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിക്കാത്തവര്‍, ഗാന്ധിയെ കൊലപ്പെടുത്തിയ ഹിന്ദുതീവ്രവാദികള്‍,  ഇന്ന് അതിന്റെ പൈതൃകം അവകാശപ്പെടുന്നു. അവര്‍ ചരിത്രം തന്നെ തിരുത്തിയെഴുതുകയാണ്. ചരിത്രം, ഗോത്രപഠനം , പുരാവസ്തു ഗവേഷണം, ഭാഷാശാസ്ത്രം തുടങ്ങിയ രംഗങ്ങളിലെ പുതിയ ഗവേഷണങ്ങള്‍  അവരുടെ "ആര്യവംശ' സിദ്ധാന്തത്തിന്റെ പൊള്ളത്തരം മുഴുവനായി തുറന്നു കാട്ടിയിട്ടും അവര്‍ അത്തരം കപട സിദ്ധാന്തങ്ങളില്‍ ഇന്ത്യയുടെ  ചരിത്രത്തെ കുരുക്കിയിടുകയാണ്.  

Satchi.jpg
സച്ചിദാനന്ദന്‍

ദളിതര്‍, ന്യൂനപക്ഷങ്ങള്‍, സ്വതന്ത്രരായി ജീവിക്കുന്ന സ്ത്രീകള്‍, ഗേ-ലെസ്ബിയന്‍ വിഭാഗങ്ങള്‍, തൊഴിലാളികള്‍, കുടിയേറ്റക്കാര്‍, കര്‍ഷകര്‍ ഇവര്‍ക്കെല്ലാം എതിരായ വലതുപക്ഷ സമീപനം,  അമേരിക്കയും ബ്രിട്ടനും മുതല്‍ തുര്‍ക്കിയും ഹങ്കറിയും വരെയുള്ള  മറ്റു പല രാജ്യങ്ങളിലുമെന്ന പോലെ,  ഇന്ത്യയിലും പ്രയോഗത്തില്‍ വരികയാണ്. ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ദളിത് ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും തടവിലാക്കപ്പെടുന്നു, അതേ സമയം കുറ്റവാളികള്‍ സ്വതന്ത്രവിഹാരം നടത്തുന്നു, പരസ്യമായി രാജ്യദ്രോഹപരവും ഭരണഘടനാവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുകയും  പ്രവൃത്തികള്‍ നടപ്പിലാക്കുകയും ചെയ്യുന്നു.  ഹിന്ദു തീവ്രവാദികള്‍ക്കെതിരായ കേസ്സുകള്‍ പലതും കുഴിച്ചു മൂടപ്പെടുന്നു, അവരില്‍ പലരും ഇപ്പോള്‍ പാര്‍ലമെന്റംഗങ്ങളും മന്ത്രിമാര്‍ പോലുമാണ്. ഹിന്ദു-മുസ്ലീം മൈത്രിക്ക് വേണ്ടി ജീവത്യാഗം ചെയ്ത ഗാന്ധിയെ അവര്‍ ഒരു തൂപ്പുകാരനാക്കിയിരിക്കുന്നു, ദളിതര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അംബേദ്കറിനെ ഒരു ചുവര്‍ചിത്രവും. ആര്‍.എസ്.എസ്സിനെ നിയമവിരുദ്ധമാക്കുന്നതിനു കാരണക്കാരനായിരുന്ന പട്ടേലിനെ ഒരു ഭീമന്‍ പ്രതിമയിലൂടെ സ്വന്തം പ്രതാപപ്രതീകമാക്കിയിരിക്കുന്നു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍  ബുള്ളറ്റ് ട്രെയിനുകള്‍ക്കും പുതിയ പാര്‍ലമെന്റ്‌റ് മന്ദിരത്തിനും ഡല്‍ഹിയിലെ മദ്ധ്യചത്വരത്തിനും വേണ്ടി സഹസ്രകോടികള്‍ ചിലവിടുന്നു.  

മറ്റൊരു സഹസ്രകോടി പദ്ധതിയാണ് മുഖ്യമായും മുസ്ലീങ്ങളെ ബാധിക്കാന്‍ പോകുന്ന "ദേശീയപൌരത്വരെജിസ്റ്റര്‍' . അതിന്നെതിരായ സമരം ചൂടു പിടിക്കുമ്പോഴാണ് കോവിദ് 19 എന്ന ആഗോളമഹാമാരി  സര്‍ക്കാരിന് ഒരനുഗ്രഹമായി മാറിയത്. ഞാന്‍ ഇതെഴുതുമ്പോള്‍ പ്രക്ഷോഭ മുഖരിതമായിരുന്ന ഡല്‍ഹിയിലെ തെരുവുകള്‍ നിശ്ശബ്ദവും ശൂന്യവുമാണ്.  ദേശീയവാദി അല്ലെങ്കിലും ദേശസ്‌നേഹിയായ ഒരു പൗരന്‍ എന്ന നിലയില്‍ ഇത്  മറ്റു  സ്വതന്ത്രചിന്തകരെപ്പോലെ എന്നെയും അഗാധമായി അസ്വസ്ഥനാക്കുന്നുണ്ട്. എഴുത്തിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും സംഘടനകളിലൂടെയും ഞങ്ങള്‍ ഈ അവസ്ഥയെ ചെറുക്കാന്‍ ശ്രമിക്കുന്നു. ഒരു വലിയ വിഭാഗം എഴുത്തുകാര്‍- മറ്റു കലാകാരരും- ഭയം കൊണ്ടോ അനുകൂലചിന്ത കൊണ്ടോ മൂകരാണെന്ന കാര്യം മറന്നു കൊണ്ടല്ലാ ഞാന്‍ സംസാരിക്കുന്നത്. എണ്ണമെടുത്താല്‍ ഞങ്ങള്‍ ഒരു ന്യൂനപക്ഷമാണെന്ന് വരാം. എങ്കിലും ഞങ്ങള്‍ അധികാരത്തോട് സത്യം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും. 'ഒക്ലേര്‍ ചലോ' ( ഒറ്റയ്ക്ക് പോകൂ) എന്നതായിരുന്നു ഗാന്ധിയുടെ പ്രിയപ്പെട്ട ടാഗോര്‍ കവിത. വിചിത്രമെന്നു തോന്നാം, ഇന്ത്യയുടെ ദേശീയഗാനരചയിതാവായ ടാഗോര്‍ 'ദേശീയവാദം' ( നാഷണലിസം) എന്ന പ്രത്യയശാസ്ത്രത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു.  

താങ്കള്‍ സ്ത്രീകളുടെ രചനയ്ക്ക് "പെണ്ണെഴുത്ത് ' എന്ന സംജ്ഞ കണ്ടെത്തിയതായി ഞാന്‍ മനസ്സിലാക്കുന്നു.അത് ഒരു പാട് വിശദീകരണം അര്‍ഹിക്കുന്നുണ്ടാകാം, എന്നാല്‍ അതിന്റെ ഒരു വശമെങ്കിലും വിശദീകരിക്കാമോ? എങ്ങിനെയാണ് താങ്കള്‍ ഈ വാക്കില്‍ എത്തിയത്, അഥവാ എന്താണ് സ്ത്രീരചനകളെ മറ്റു രചനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്?  

അതൊരു പഴയ കഥയാണ്. ഞാന്‍ ഫ്രഞ്ച്‌ഫെമിനിസ്റ്റുകളെ വായിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് തന്റെ കഥകള്‍ക്ക് ആമുഖം എഴുതാന്‍ സാറാ ജോസഫ് എന്ന പ്രതിഭാശാലിയായ എഴുത്തുകാരി എന്നെ സമീപിച്ചത്. l'ecriture feminine എന്ന പദത്തിന്റെ നേര്‍തര്‍ജ്ജുമയായിരുന്നു അത്. വ്യാകരണം പോലും പുരുഷമേധാവിത്തത്തെ പ്രതിഫലിപ്പിക്കുന്ന ഭാഷയില്‍ നിന്ന് വ്യത്യസ്തമായി പെണ്ണുടലിനും അഭിലാഷത്തിനും (desire) ചുറ്റുമായി സംഘടിപ്പിക്കപ്പെടുന്ന ഒരു "മാതൃ'ഭാഷ, ആണധികാരത്തിനോടുള്ള വെല്ലുവിളി, ലിംഗസമത്വത്തിലുള്ള ഊന്നല്‍-ഇതിനെല്ലാം പ്രാധാന്യം നല്‍കുന്ന  എഴുത്തിനെയാണ് ആ സംജ്ഞ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു തരത്തില്‍ അത് മലയാളത്തിലെ ഫെമിനിസ്റ്റ് വിമര്‍ശവ്യവഹാരത്തിന്റെ ആരംഭമായിരുന്നു എന്നു പറയാം. ഞാന്‍ സ്വയം എന്നും പകുതി പെണ്ണായാണ് കരുതിപ്പോന്നിട്ടുള്ളത് എന്ന് ' അവള്‍, ഉള്ളില്‍' തുടങ്ങിയ കവിതകള്‍ തെളിയിക്കും.  എന്റെ പല കവിതകളിലും ( കയറ്റം, ബോധവതി, വരട്ടെ, സ്ത്രീകള്‍ .. ) ഈ ചായ്വ് വ്യക്തമാണ്. "അവള്‍ ഉള്ളില്‍' ഇങ്ങിനെയാണ്:

കുട്ടിക്കാലത്ത് കണ്ണെഴുതി / പാവാടയുടുത്തു കണ്ണാടിക്കു മുന്‍പില്‍ /ഞാന്‍ നൃത്തം ചെയ്യുമായിരുന്നു/ആ പെണ്‍കുട്ടി ഇന്നും എന്റെയുള്ളില്‍ / നൃത്തം ചെയ്യുന്നുണ്ട്./ രോമവും ശബ്ദവും വേഷവുംകൊണ്ട്/ ഞാന്‍ അവളെ മൂടി വെയ്ക്കുന്നു/ പക്ഷെ ആവരണങ്ങള്‍ പൊട്ടിച്ചു അവള്‍/ചിലപ്പോള്‍ പുറത്തു ചാടുന്നു,/അമ്മയെന്നും ചേച്ചിയെന്നും/ അനിയത്തിയെന്നും വിളിക്കപ്പെടാന്‍ കൊതിച്ചുകൊണ്ട്, പുരുഷരേക്കാള്‍/ സ്ത്രീകളെ സുഹൃത്തുക്കളാക്കാന്‍പ്ര ലോഭിപ്പിച്ചുകൊണ്ട്,/ ചില പുരുഷന്മാരോടു തോന്നുന്നത്/  സൗഹൃദമോ അതോ പ്രണയമോ എന്ന്/ തിരിച്ചറിയാനാകാതെ അമ്പരിപ്പിച്ചുകൊണ്ട്,/ പീഡിപ്പിക്കപ്പെട്ടുകൊണ്ട്, ചെറുത്തുകൊണ്ട്,/ബാലവധുവിന്റെയുംവിധവയുടെയും/  വേശ്യയുടെയും കൊലചെയ്യപ്പെട്ടവളുടെയും/ കോപവുംകണ്ണീരും ഏറ്റുവാങ്ങി/ പുരുഷലോകത്തെ ശപിച്ചുകൊണ്ട്.//പുരുഷന്മാര്‍ കല്ലെറിയുമായിരുന്നില്ലെങ്കില്‍ഞാന്‍/ നാല്‍ക്കവലകളില്‍ നൃത്തംചെയ്‌തേനെ.// ആണും പെണ്ണും കെട്ടവനെന്നു/  എന്നെ വിളിച്ചോളൂ, ദൈവത്തിനില്ലാത്ത/ ലിംഗത്തെ ഞാനിതാ നിരാകരിക്കുന്നു//എങ്കിലും ഞാന്‍ ഒരു വൃദ്ധനെ കൊല്ലാന്‍ / ഒരു ഭീരുവിനും മറയാവുകയില്ല. (ഭീഷ്മരെ കൊല്ലാന്‍ അര്‍ജുനന്‍ ശിഖണ്ഡിയെ മറയാക്കിയത് സൂചിതം).             

ഏറ്റവും വേദനാകരമായ ബിംബങ്ങള്‍ ഉപയോഗിക്കുമ്പോഴും താങ്കളുടെ കവിത സുരക്ഷിതമായ ഒരു മടിത്തട്ടു പോലെ തോന്നുന്നു, വായനക്കാരനു (രിയു) മായുള്ള താഴ്ന്ന ശബ്ദത്തിലുള്ള ഒരു സംഭാഷണം.താങ്കള്‍ വേദന വായനക്കാരന്റെ മുഖത്തേയ്ക്ക് വലിച്ചെറിയുന്നില്ല, പകരം അവ കാണാന്‍ അവരെ നയിക്കുക മാത്രം ചെയ്യുന്നു. എഴുതുമ്പോള്‍ ഇതാലോചിക്കാറുണ്ടോ? കവിതയെ നേരിട്ടുള്ള ഭാഷണത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കാന്‍ ശ്രമിക്കാറുണ്ടോ?

 

കവിതയില്‍ ഉറക്കെ വിളിച്ചുപറയാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്- കഴിയുന്നത്ര ബിംബങ്ങളിലും രൂപകങ്ങളിലും പ്രതീകങ്ങളിലും കൂടി പരോക്ഷമായി സംസാരിക്കാന്‍. ഉവ്വ്, ചില രാഷ്ട്രീയ സന്ദര്‍ഭങ്ങളുണ്ട്, കൂടുതല്‍ നേരിട്ട് സംസാരിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നവ, അവയില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞു മാറാറില്ല. പക്ഷെ പരോക്ഷമായിത്തന്നെ സംവേദനം ചെയ്യാന്‍ കഴിയുമ്പോഴാണ് എനിക്ക് കൂടുതല്‍ സന്തോഷം. ഞാന്‍ എന്റെ കവിതയില്‍ ഒരു പാട് 'ഐറണി' ഉപയോഗിക്കുന്നുണ്ട്- അത് പരോക്ഷഭാഷണത്തിന്റെ മറ്റൊരുപാധിയാണ്. പലപ്പോഴും കവിതയെ നിര്‍വചിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടാറുണ്ട്: അപ്പോഴൊക്കെ ഞാന്‍ വിപരീതങ്ങളിലൂടെയാണ് അത് ചെയ്യാറുള്ളത്: കവിത കഥയല്ല, നാടകമല്ല, ലേഖനമല്ല... ആത്യന്തികമായി ഇവയെ എല്ലാം ഒന്ന് മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ഭാഷ ഉപയോഗി ക്കുന്ന രീതിയാണ്.

 Cover,PURAM.jpg

താങ്കള്‍ അന്തര്‍ദേശീയ പ്രസിദ്ധി നേടിയിട്ടുണ്ട്. സമ്മാനങ്ങള്‍, അനേകം ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍, ധാരാളം പുസ്തകങ്ങള്‍ : ഈ സമര്‍പ്പണത്തെപ്പറ്റി പറയാമോ? എഴുത്തില്‍ എന്താണ് താങ്കളുടെ സമയവും വിശ്വസ്തതയും നേടിയെടുത്ത ഘടകം?           

പ്രസിദ്ധിക്കായല്ല ഒരാളും എഴുതുന്നത്.  നാം നമ്മെത്തന്നെ ആവിഷ്‌കരിക്കാന്‍, പ്രകൃതി കൂടി ഉള്‍പ്പെട്ട നമ്മുടെ ലോകം ആവിഷ്‌കരിക്കാന്‍ ആണ് എഴുതുന്നത്. മറ്റൊരു ഭാഷയില്‍ നിന്ന് ആരെങ്കിലും എന്റെ ചില കവിതകള്‍, അഥവാ ഒരു മുഴുവന്‍ സമാഹാരം,  പരിഭാഷപ്പെടുത്തട്ടെ എന്ന് ചോദിക്കുമ്പോള്‍ എനിക്കു തന്നെ അത്ഭുതമാണ്. അവര്‍ എന്റെ കവിതകള്‍ എവിടെയെങ്കിലും ഇംഗ്ലീഷില്‍ കണ്ടവരോ ഫെസ്റ്റിവലുകളില്‍കേട്ടവരോ ആകാം. തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങിയ ചില ഇന്ത്യന്‍ ഭാഷകളിലും ഫ്രെഞ്ചിലും ജെര്‍മ്മനിലും ഉള്ള എന്റെ സമാഹാരങ്ങള്‍ നേരിട്ട് മലയാളത്തില്‍ നിന്ന്, മലയാളം പഠിച്ച ഒരു ഫ്രെഞ്ചുകാരിയും, ജെര്‍മ്മന്‍ പഠിപ്പിക്കുന്ന ഒരു മലയാളി അദ്ധ്യാപികയും- അവര്‍ ജെര്‍മ്മനില്‍ കവിത എഴുതാറുമുണ്ട് - വിവര്‍ത്തനം ചെയ്യപ്പെട്ടവയാണ്. അറബിയിലെ സമാഹാരം ഒരു അറബ് കവി- ഷിഹാബ് ഘാനെം- ഇംഗ്ലീഷില്‍ നിന്ന്  പരിഭാഷ ചെയ്തു, പിന്നെ അറബി നന്നായി അറിയാവുന്ന ഒരു മലയാളി സുഹൃത്ത് - ശ്രീ ഷാജഹാന്‍ മാടമ്പാട്ട്- അത് മൂലകവിതകളുമായി താരതമ്യം ചെയ്തു തിരുത്തുകള്‍ വരുത്തി.  ഐറിഷ്, ജാപ്പനീസ്, ചൈനീസ് പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് ചെയ്തവയാണ്, ഇറ്റാലിയന്‍ സമാഹാരം  ഇംഗ്ലീഷില്‍ നിന്ന് ഒരു ഇറ്റാലിയന്‍ കവി-നാടകകൃത്ത് - റോസന്നാ ഗേറ്റെശ്ചി- ആദ്യം വിവര്‍ത്തനം നടത്തി ഡല്‍ഹിയില്‍ വീട്ടില്‍ വന്നു ഒത്തു നോക്കി ചെയ്തതാണ്. ഒറിയാ, പഞ്ചാബി, ബംഗാളി, ആസ്സമീസ് തുടങ്ങിയ ഭാഷകളിലെ വിവര്‍ത്തനങ്ങള്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ നിന്ന് ചെയ്തവ. പക്ഷെ ഈ അനുഭവങ്ങളില്‍ നിന്നെല്ലാം ഞാന്‍ മനസ്സിലാക്കിയത് ഭാഷയുടെയും പ്രദേശത്തിന്റെയും സവിശേഷതകള്‍ക്കപ്പുറത്ത് കവിതയ്ക്ക് സാര്‍വലൌകികമായ ഒരു കാതല്‍ ഉണ്ടെന്നാണ്. അതു കൊണ്ടാവണം വ്യത്യസ്തമായ പ്രദേശങ്ങളിലെ വായനക്കാര്‍ക്ക് എന്റെ കവിതയുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നത്. ഒരു പക്ഷെ, വാള്‍ട്ടര്‍ ബെന്യാമിന്‍ പറയും പോലെ , ബാബേലിനു മുന്‍പ് മനുഷ്യര്‍ക്കുണ്ടായിരുന്നു എന്ന് സങ്കല്‍പ്പിക്കപ്പെടുന്ന ആ പൊതുഭാഷയിലേക്ക് തിരിച്ചു പോകാനുള്ള പരിശ്രമമാകാം ഓരോ വിവര്‍ത്തനവും.     

Satchi-480x300.jpg
സച്ചിദാനന്ദന്‍

താങ്കള്‍ പലതരം സാഹിത്യരൂപങ്ങള്‍- കവിതകളും കഥകളും നാടകവുമെല്ലാം എഴുതിയിട്ടുണ്ട്. ഓരോ രൂപവും ഒരു പ്രത്യേകമായ അവസ്ഥയെ- വ്യക്തിപരമോ സാഹിത്യപരമോ-ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണെന്ന് കരുതുന്നുണ്ടോ? എന്തു കൊണ്ടാണ് കവിതയ്ക്ക് പ്രാഥമികത ലഭിക്കുന്നത്?   

 

ഞാന്‍ കവിയായാണ് തുടങ്ങിയത്. കവിയായിത്തന്നെ അവസാനിക്കും. മറ്റുള്ളവ അത്ഭുതങ്ങളാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മാത്രമാണ് ഞാന്‍ ചില കഥകള്‍ എഴുതിയത്- ചില കാര്യങ്ങള്‍ പറയാന്‍  കഥയാണ് നല്ലതെന്ന് തോന്നി- ഒരു ഫ്രെഞ്ച് അഭിമുഖകാരന്‍ കണ്ടെത്തിയതു പോലെ, എന്റെ കവിതയില്‍ ശക്തമായ ആഖ്യാനത്തിന്റെ ഒരു ഘടകം ഉണ്ടെങ്കിലും.  മറിച്ചു എന്റെ കഥകളിലും ഒരുപാട് ഭ്രമാത്മകതയും ഐറണിയും അന്യാപദേശവും നര്‍മ്മവും പരോക്ഷതയുമെല്ലാം ഉണ്ടെന്നും കാണാം. ഞാന്‍ അന്‍പതിലേറെ ഗസലുകളും എഴുതിയിട്ടുണ്ട്, ചില പ്രസിദ്ധരായ പാട്ടുകാര്‍ അവ പാടിയിട്ടുണ്ട്. ഒരു ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുമ്പോള്‍ എന്നെ അമ്പരപ്പിച്ചു കൊണ്ടാണ് അവ  ആദ്യം വന്നത്. വല്ലപ്പോഴും ഇപ്പോഴും ഉണ്ടാകുന്നു. ബ്രെഹ്റ്റ് , ലേഡി ഗ്രിഗറി, യേറ്റ്‌സ് എന്നിവരുടെ ചില നാടകങ്ങള്‍ ഞാന്‍ എന്റെ രീതിയില്‍ പാടേ മാറ്റിയെഴുതിയിട്ടുണ്ട്, അതു ഏറ്റുപറഞ്ഞുകൊണ്ടു തന്നെ- കേരളത്തിലെ 'ജനകീയ സാംസ്‌കാരികവേദി'യ്ക്കു വേണ്ടിയാണ് അവ ചെയ്തത്.  യേറ്റ്‌സിന്റെ  ഏഴു നാടകങ്ങളുടെ പരിഭാഷകളും ചെയ്തിട്ടുണ്ട്. പിന്നെ 'ഇന്ത്യന്‍ സെക്യുലര്‍ ഫോറ'ത്തിന് വേണ്ടി ഗാന്ധിയുടെ അവസാന ദിനങ്ങളെക്കുറിച്ചു വിഭജന പശ്ചാത്തലത്തില്‍ ഒരു മുഴുനീളനാടകവും എഴുതി- എപ്പിക് രീതിയില്‍ , കവിതകളും മറ്റുമായി. 

കവിതയിലെ ആധുനികത വ്യാഖ്യാനിക്കാനായാണ് ഞാന്‍ നിരൂപണത്തില്‍ എത്തിപ്പെട്ടത്- അന്ന് അധികം പേര്‍ അതിനു തുനിഞ്ഞിരുനില്ല , അത് കൊണ്ട് ചെയ്യേണ്ടി വന്നു എന്ന് മാത്രം, പിന്നെ കഥ, നോവല്‍, ചിത്രകല, സിനിമ തുടങ്ങിയ മേഖലകളിലേക്കും സംഘടനകളില്‍ പ്രവര്‍ത്തിച്ചപ്പോള്‍  സാമൂഹ്യവും ദാര്‍ശനികവുമായ വിഷയങ്ങളിലേക്കും തിരിഞ്ഞു. സ്‌കൂള്‍ കാലത്ത് തന്നെ ഞാന്‍ കവിതാ പരിഭാഷകളും ആരംഭിച്ചു- പല ഭൂഖണ്ഡങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേജ് കവിതകള്‍ ഇതിനകം പരിഭാഷ ചെയ്തു, ഇപ്പോഴും ചെയ്യുന്നു; പലപ്പോഴും എന്റെതന്നെ പ്രസിദ്ധീകരണങ്ങള്‍ക്കോ, മറ്റു ആനുകാലികങ്ങളിലെ പംക്തികള്‍ക്കോ വേണ്ടി -ഒപ്പം പുറത്തെ ആധുനികതയെ പരിചയപ്പെടുത്തലും ലക്ഷ്യമായിരുന്നു. കൂടാതെയാണ് മലയാളത്തിലും ഹിന്ദിയിലും നിന്ന് ഇംഗ്ലീഷിലേയ്ക്കുള്ള വിവര്‍ത്തനങ്ങള്‍ എല്ലാം ആരംഭിച്ചത് കവിതയില്‍ നിന്നാണ് . ഭാവിയില്‍ ഞാന്‍ അറിയപ്പെടാനിടയുണ്ടെങ്കില്‍, കവിയായിത്തന്നെയാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്.  ഞാന്‍ അസ്മായുടെ തന്നെ ചില വരികള്‍ ഉദ്ധരിച്ചു അവസാനിപ്പിക്കട്ടെ: "മാന്യരേ, ഇത് ഒരു കളിയല്ല./ ഇത് ഇന്‍ഫ്രാ റെഡ്ഡും  അള്‍ട്രാ വയലറ്റുമാണ്/ അമ്ലത്തിനു പോലും അതിനെ തൊടാനാവില്ല / അതറിയാന്‍ നാം പ്രവാചകരും/  ഭ്രാന്തരുമാകണം.''\

 

Truecopythink · തീവണ്ടി | കവിത | സച്ചിദാനന്ദന്‍ | Theevandi Malayalam Kavitha by Satchidanandan

തീവണ്ടി  

 

ആ തീവണ്ടി പോകുന്നത്
എന്റെ ഗ്രാമത്തിലേക്കാണ്
പക്ഷെ അതില്‍ ഞാനില്ല
എന്റെ ഉള്ളിലാണ് അതോടുന്ന റെയില്‍പാളം
അതിന്റെ ചക്രങ്ങള്‍ എന്റെ നെഞ്ചില്‍
എന്റെ നിലവിളി അതിന്റെ ചൂളം

 

അത് എന്നെ കൊണ്ടുപോകാന്‍
തിരിച്ചു വരുമ്പോള്‍  ഞാനുണ്ടാവില്ല
എങ്കിലും എന്റെ പ്രാണന്‍
ആ വണ്ടിയുടെ മേലെ ഇരുന്നു യാത്ര ചെയ്യും ,
എന്റെ ജഡം അരികില്‍ കിടത്തിക്കൊണ്ട്.
അത് ഗ്രാമത്തിലെത്തി  എന്റെ ഉള്ളില്‍ കയറി
പഴയ ഇടവഴികളിലൂടെ സൈക്കിള്‍ ഓടിക്കും
അതിന്റെ ബെല്‍ കേട്ട് എന്റെ കുട്ടികള്‍
ഓടി വരും, "അബ്ബു വന്നു! അബ്ബു വന്നു!'

 

വന്നത് എന്റെ ജഡമാണെന്ന്
ഞാനേതു ഭാഷയില്‍  അവരോടു പറയും?
നരകത്തിന്റെയോ സ്വര്‍ഗ്ഗത്തിന്റെയോ?
ഞാന്‍ അവയ്ക്കിടയിലാണല്ലോ.

 

കിണര്‍ സംസാരിക്കട്ടെ , അല്ലെങ്കില്‍ കുളം.
ജലം മിണ്ടുന്നില്ലെങ്കില്‍
മുറ്റത്തെ മുരിക്കുമരത്തിലെ കാക്കയുടെ
ഉള്ളിലിരുന്നു എന്റെ പ്രാണന്‍
അവരോടു സത്യം പറയട്ടെ. 

 

സച്ചിതാനന്ദന്റെ ലേഖനങ്ങള്‍

ഒരു കോവിഡ് കഥ ചില പാഠങ്ങളും

അടച്ച വാതിലുകള്‍ക്കു പിറകില്‍

കവിതകള്‍

ലോകം മാറുന്നില്ല

പക്ഷികളുടെ രാഷ്ട്രം

 


 

  • Tags
  • #Interview
  • #Poetry
  • #K. Satchidanandan
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Haniya nezrin

28 Oct 2020, 01:02 PM

ജീവിതചരിത്ര കുറിപ്പ് ഒന്ന് കാണിച്ചു തരാമോ.. പ്ലീസ്

എം.സി.പ്രമോദ് വടകര

29 May 2020, 12:47 PM

പലസ്തീൻ കവിതയുടെയും പത്രപ്രവർത്തനത്തിന്റെയും യുവ മുഖം അസ്മാ അസയ്സേ മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദനുമായി നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയം. കവിയെയും കവിതയെയും അതിനുമപ്പുറത്തെ വലിയ ക്യാൻവാസിനെയും സൂക്ഷ്മനിരീക്ഷത്തിന് വിധേയമാക്കിയ ചോദ്യങ്ങൾ -രാഷ്ട്രീയ-സാമൂഹിക-ഭാഷാ ആശയങ്ങളുടെ ആഴങ്ങളിലേക്ക് നയിക്കുന്നു - കവിതയ്ക്കപ്പുറമുള്ള വലിയ ലോകത്തിലേക്കെത്തിക്കുന്നു. _ നന്ദി. കവികളുടെ ഈ കൂട്ടിരിപ്പിന് - ആ തീവണ്ടി പോകുന്നത് എന്റെ ഗ്രാമത്തിലേക്കാണ്; അതിൽ ഞാനില്ലെങ്കിലും...... എന്റെ ഉള്ളിൽ, നെഞ്ചിൽ നിറയുന്നുണ്ടതിൻ വേവലുകൾ !

Sidhique Kappan

29 May 2020, 06:07 AM

Good interview

KKS Surendran

Interview

കെ.കെ. സുരേന്ദ്രൻ / കെ. കണ്ണൻ

പൊലീസിനെ എനിക്ക് പേടിയായിരുന്നു, ആ കൊടും പീഡനത്തോടെ പേടി പോയി

Jan 18, 2021

20 Minutes Read

Jeo Baby Interview 2

Interview

ജിയോ ബേബി / മനില സി. മോഹന്‍

ജിയോ ബേബി എങ്ങനെ മഹത്തായ ആ അടുക്കളയിലെത്തി?

Jan 16, 2021

54 Minutes Watch

sithara 2

Interview

സിതാര കൃഷ്ണകുമാർ / മനില സി. മോഹന്‍

സിതാരയുടെ പലകാലങ്ങള്‍

Jan 13, 2021

55 Minutes Watch

Sulfikar 1

Poetry

സുള്‍ഫിക്കര്‍

ഒരാളെക്കൂടി പരിചയപ്പെടുന്നു; സുൽഫിക്കറിന്റെ കവിത

Jan 04, 2021

2 Minutes Read

Noorleena Ilham 2

Poetry

നൂർലീന ഇൽഹാം

ഒരു ബർഗ്ഗറിന്റെ കഥ

Jan 02, 2021

2 Minutes Watch

Julia David 2

Poetry

ഡോ. ജൂലിയാ ഡേവിഡ് 

കാണി;  ഡോ. ജൂലിയാ ഡേവിഡിന്റെ കവിത

Jan 01, 2021

2 Minutes Watch

Sayyid Munavvar Ali Shihab 2

Interview

മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍

കൂടുതൽ സീറ്റ് ചോദിക്കാൻ ലീഗിന് അവകാശമുണ്ട് : മുനവറലി ശിഹാബ് തങ്ങൾ

Dec 31, 2020

41 Minutes Watch

sukatha kumari

Obituary

സച്ചിദാനന്ദന്‍

സുഗതകുമാരിയെ ഓര്‍ത്ത് സച്ചിദാനന്ദന്‍ എഴുതുന്നു

Dec 23, 2020

6 Minutes Read

Next Article

വീട്

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster