അവഗണിക്കാനാവാത്ത അക്ഷരകരുത്തുമായി അവർ വരും

വിദ്യാലയം ഇനിയും സാധ്യമല്ലാത്ത അനേകായിരം ബാല്യങ്ങൾ ഇന്ത്യൻ തെരുവുകളിൽ അസ്തമിച്ചു പോകുന്നുണ്ട്. പട്ടിണിയുടെ ഗ്രാമങ്ങളിൽ മതവും രാഷ്ട്രീയവും എത്തിക്കാൻ സംഘടനകൾ ഉണ്ടെങ്കിലും അക്ഷരങ്ങൾ അവർക്ക് അന്യമാണ്. അതുതന്നെയാണ് വളർന്നുവരുന്ന തലമുറ നേരിടുന്ന പ്രധാന വെല്ലുവിളിയും. വിദ്യാഭ്യാസം സൗജന്യമെന്ന് കൊട്ടിഘോഷിക്കുന്ന രാജ്യ തലസ്ഥാനത്തെ അവസ്ഥയാണിത്. അത്തരം അനാഥ ബാല്യങ്ങളെ ചേർത്ത് പിടിക്കുകയാണ് സത്യേന്ദ്ര പാൽ എന്ന ചെറുപ്പക്കാരൻ. ‘ഡൽഹി ലെൻസ്​’ പരമ്പര തുടരുന്നു.

Delhi Lens

റോഡിൽ ഏറെ സമയം കാത്തു നിൽക്കേണ്ടിവന്നതിന്റെ പരിഭവമൊന്നും സ്രേയ പ്രകടിപ്പിച്ചില്ല. കുഞ്ഞു മുഖം നിറഞ്ഞുള്ള ചിരിയോടെ വഴികാണിച്ചു മുന്നിൽ നടന്നു. പലയിടത്തായി പിന്നിപ്പോയ നരച്ച പാവാടയും ബനിയനുമാണ് വേഷം. നാലാം ക്ലാസ്സിലാണെന്ന് കൈയിലെ കണക്കുപുസ്തകം ഉയർത്തികാണിച്ചു കൊണ്ടു പറഞ്ഞു. അച്ഛനും അമ്മയും കർഷകരാണ്. പിച്ചവച്ചതു മുതൽ യമുനയുടെ കരയിലെ കൊച്ചു കുടിലിലാണ്. എവിടെനിന്നാണ് വന്നതെന്ന് അവൾക്ക് അറിയില്ല. തങ്ങളുടെയൊക്കെ ജീവിതം അടിമുടി മാറ്റിയ അദ്ധ്യാപകനെ കുറിച്ചു മാത്രമാണ് വാചാലയായത്. സർക്കാർ കണക്കിലെ കുടിയേറ്റ ഇടങ്ങളിൽ അക്ഷര വെളിച്ചമെത്തിച്ച ആ മനുഷ്യനെ തേടിയാണ് യാത്ര.

നടക്കുന്നതിനിടക്ക് സ്രേയ ആഹ്‌ളാതത്തോടെ മുന്നോട്ട് വിരൽചൂണ്ടി, ദാ എത്താറായി. ചളിനിറഞ്ഞ യമുനാനദികരയിലൂടെ ഞങ്ങൾ നടപ്പുതുടർന്നു. കടുത്ത ചൂടാണ് ഉത്തരേന്ത്യയാകെ. മുകളിലെ മെട്രോ പാലത്തിന്റെ തണലാണ് ഏക ആശ്വാസം. മയൂർ വിഹാറിൽ നിന്നും ചെറിയ നടവഴിമാത്രമാണുള്ളത്. അനധികൃതമായതിനാൽ മറ്റു വഴികളെല്ലാം പലപ്പോഴായി ഭരണകൂടം അടച്ചതാണ്. യമുനയുടെ കരപറ്റി നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. എല്ലാവരും കർഷകർ. പലയിടത്തുനിന്നായി കുടിയൊഴിക്കപ്പെട്ട് ജീവിതവുമായി അലയുന്നവരാണ് മഹാ ഭൂരിഭാഗവും.

കുറച്ചകലെയായി സ്രേയയുടെ ഗ്രാമം മുന്നിൽ തെളിഞ്ഞു. തക്കാളിയും കാബേജും പച്ചമുളകും പാടങ്ങളിൽ വിളഞ്ഞ് നിൽക്കുന്നു. അത്യാവശ്യ സാധങ്ങൾക്കായി ഷീറ്റുകൊണ്ടു മറച്ച കൊച്ചു കടകളുണ്ട്. കുടിലുകൾ മിക്കവയും പ്ലാസ്റ്റിക്ക് ഷീറ്റും പുല്ലുമുപയോഗിച്ചു നിർമ്മിച്ചതാണ്. ഡൽഹിയുടെ നഗര ഹൃദയത്തിലാണ് ഈ ഗ്രാമമുള്ളതെന്ന് അവിശ്വസനീയം. അക്ഷരാർത്ഥത്തിൽ ഉത്തരേന്ത്യൻ ഗ്രാമത്തിന്റെ പരിഛേദമാണ് മുന്നിലെ കാഴ്ചകൾ.

സത്യേന്ദ്ര പാൽ എന്ന ചെറുപ്പക്കാരൻ ആ മനുഷ്യർക്കിടയിൽ നിർമ്മിച്ച അത്ഭുതത്തിലേക്ക് നടന്നെത്തി. മുളയും പുല്ലും കൊണ്ടാണ് അക്ഷരങ്ങളുടെ കൂടാരം നെയ്‌തെടുത്തത്. കോൺഗ്രീറ്റ് തൂണുകളിൽ പടുത്തുയർത്തിയ ശീതീകരിച്ച വിദ്യാലയങ്ങുണ്ട് ഡൽഹിയിൽ. പലകാരണങ്ങൾകൊണ്ട് അവിടെയൊന്നും പ്രവേശനമില്ലാത്ത എണ്ണമറ്റ കുട്ടികളാണ് തെരുവിൽ അലയുന്നത്. അത്തരം മുഖങ്ങളുടെ ദൈന്യതയാണ് സത്യേന്ദ്ര പാലിനെ ജീവിതം അന്യമായവർക്കിടയിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ ബദലാണ് മുന്നിലെ പുല്ലുമേഞ്ഞ വിദ്യാലയങ്ങൾ.

വിദ്യാലയം ഇനിയും സാധ്യമല്ലാത്ത അനേകായിരം ബാല്യങ്ങൾ ഇന്ത്യൻ തെരുവുകളിൽ അസ്തമിച്ചു പോകുന്നുണ്ട്. പട്ടിണിയുടെ ഗ്രാമങ്ങളിൽ മതവും രാഷ്ട്രീയവും എത്തിക്കാൻ സംഘടനകൾ ഉണ്ടെങ്കിലും അക്ഷരങ്ങൾ അവർക്ക് അന്യമാണ്. അതുതന്നെയാണ് വളർന്നുവരുന്ന തലമുറ നേരിടുന്ന പ്രധാന വെല്ലുവിളിയും. വിദ്യാഭ്യാസം സൗജന്യമെന്ന് കൊട്ടിഘോഷിക്കുന്ന രാജ്യ തലസ്ഥാനത്തെ അവസ്ഥയാണിത്. അത്തരം അനാഥ ബാല്യങ്ങളെ ചേർത്ത് പിടിക്കുകയാണ് സത്യേന്ദ്ര പാൽ എന്ന ചെറുപ്പക്കാരൻ.

അക്ഷരങ്ങൾക്കപ്പുറത്തെ ബാല്യം

സാധാരണ കർഷക കുടുംബത്തിലാണ് സത്യേന്ദ്ര പാലിന്റെ ജനനം. ആൺകുട്ടിയായതിനാൽ ചെറുപ്പം മുതലെ അച്ഛനെ സഹായിക്കേണ്ട ഉത്തരവാദിത്തം വന്നുചേർന്നു. മണ്ണിൽ കാലുറച്ചപ്പോഴെ പാടത്തും മറ്റ് തൊഴിലിടങ്ങളിലും അച്ഛനൊപ്പം അന്നത്തിനായി വിയർപ്പൊഴുക്കി. മിക്ക ദിവസങ്ങളിലും ക്ലാസ്സിൽ പോകാൻ സാധിച്ചില്ല. കൃഷിയുടെ പുതിയ പാഠങ്ങൾ വിശപ്പടക്കിയെങ്കിലും മനസ്സിൽ നിറയെ വിദ്യാലയമായിരുന്നു. പട്ടിണിയുടെ ഗ്രാമങ്ങളിൽ അക്ഷരങ്ങൾ കൈയ്യെത്താവുന്നതിലും അകലെയാണ്.

ഗ്രാമത്തിലെ ഭൂരിഭാഗം ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസം പോലുമില്ല. അതു കൊണ്ട് തന്നെ പലർക്കും ഗ്രാമത്തിനപ്പുറത്തെ ലോകത്തെ കുറിച്ച് യാതൊരു ധാരണയുമില്ല. മുന്നിലെ ഏക വഴി കൃഷി മാത്രമാണ്. കഴുത്തിൽ കയറിട്ട് അവസാനിപ്പിക്കുന്നത് വരെ അത് തുടരും. ഗ്രാമങ്ങളിൽ പൊലിഞ്ഞ കർഷരുടെ ജീവൻ എണ്ണിയാൽ അതിശയോക്തി തോന്നില്ല. ആ സാഹചര്യത്തിലാണ് പന്ത്രണ്ടാം ക്ലാസ് സത്യേന്ദ്രപാൽ പൂർത്തിയാക്കുന്നത്. ഗ്രാമത്തിൽ ജീവിതം അസാധ്യമായിരുന്നു. ബാധ്യതകളുടെ പേമാരിയിൽ മറ്റ് സാധ്യതകൾ നോക്കേണ്ടിവന്നു. ആ യാത്രയാണ് യമുനയുടെ പുറമ്പോക്കിൽ താമസിക്കുന്ന അമ്മാവന്റെ കുടിലിൽ എത്തിച്ചത്.

ഏതാനും ദിവസങ്ങൾക്കുള്ളിൽ യമുനയുടെ കരയിൽത്തന്നെ മറ്റൊരു കുടിൽ ഉയർന്നു. ശാരീരിക വ്യത്യസ്തതകളുള്ള മാതാപിതാക്കളുമായി പോകാൻ മറ്റ് ഇടമില്ല. പോകെപ്പോകെ യമുനയുടെ ജീവിതത്തോട് സത്യേന്ദ്രപാലും സമരസപ്പെട്ടു. കാടുകറിയ മണ്ണ് വെട്ടിയൊതുക്കി ക്രിഷിഭൂമിയാക്കി. മനസ്സിലെ അക്ഷരങ്ങൾ മണ്ണിൽ ചേർത്തെഴുതി. പിന്നീടങ്ങോട്ട് സ്വന്തമായ വഴിയിലൂടെയുള്ള വായനകളും പഠനങ്ങളുമായി.

പ്രാരാബ്ദങ്ങളുടെ മരണച്ചുഴിയിൽ നിൽക്കുമ്പോഴും വായനക്കായി സമയം കണ്ടെത്തി. കൃഷിയിൽ നിന്നും കിട്ടുന്ന തുച്ഛമായ തുകയിൽ ഒരുഭാഗം മാറ്റിവച്ചു. വിശന്ന് വലഞ്ഞപ്പോഴും കരുതിവച്ച ചില്ലറതുട്ടുകൾ തൊട്ടില്ല. എല്ലാ കഷ്ടപ്പാടിനും പുറകിൽ ഒറ്റ ലക്ഷ്യമെ ഉണ്ടായിരുന്നുള്ളു. തന്നെപ്പോലെ മറ്റാർക്കും പണമില്ലാത്തത്തിന്റെ പേരിൽ വിദ്യ നഷ്ടമാകരുത്. അതിനായി ബദൽ സംവിധാനങ്ങളുണ്ടാക്കണം. പഠിക്കണം. അത് പകർന്നുകൊടുക്കണം.

വഴികാട്ടിയ അക്ഷരങ്ങൾ

തുറന്ന വായനകളിൽ നിന്ന് വ്യക്തമായ രാഷ്ട്രീയ ബോധ്യവും സത്യേന്ദ്ര പാലിന് കൈമുതലായി. ചേർത്തുവച്ച പണവുമായി തുടർപഠനത്തിന് മറ്റ് സഹായത്തോടെ നാഗ്പൂരിലേക്ക് പുറപ്പെട്ടു. വീട്ടിലെ ബാധ്യതകൾ പലപ്പോഴും അക്ഷരങ്ങളെ മുറിവേൽപ്പിച്ചു. അപ്പോഴൊക്കെയും മനസ്സാന്നിധ്യം കൈവിടാതെ ചേർത്തുപിടിച്ചു. ബുദ്ധിസവും അംബേദ്കർ ചിന്തകളും എന്ന വിഷയത്തിൽ ഡിപ്ലോമ കരസ്ഥമാക്കി. മനുഷ്യ മൂല്യങ്ങളെ അതിന്റെ പരമമായ രണ്ടറ്റത്തുനിന്ന് നോക്കിക്കണ്ട അംബേദ്കറും ബുദ്ധനും സത്യന്ദ്രപാലിൽ വിസ്മയമുണ്ടാക്കി. സഹജീവികളെ കൂടുതൽ ചേർത്ത് പിടിക്കാനുള്ള കരുത്ത് കിട്ടിയതും അവരിലൂടെയാണ്.

ഡൽഹിയിൽ തിരിച്ചെത്തിയെങ്കിലും മനസ്സിൽ കരുതിയ ജോലികൾ ഒന്നും ലഭിച്ചില്ല. എല്ലായിടത്തുനിന്നും അപ്രതീക്ഷിതമായ അവഗണയായിരുന്നു. ഏറെ അലച്ചിലുകൾക്ക് ശേഷം കാൾസെന്ററിന്റെ മൂലയിൽ ഒരിടം കിട്ടി. തന്റെ സമയം ചിലവാക്കേണ്ടത് അവിടെയല്ലെന്ന് കൃത്യമായി അറിയാമായിരുന്നു. വീട്ടിലെ ബാധ്യതകളാണ് വീണ്ടും സ്വപ്നങ്ങളിലേക്ക് നടക്കാൻ വിലങ്ങുതടിയായത്. കൂടുതൽ നല്ലത് കൃഷിയെന്ന് തോന്നിയപ്പോഴാണ് വീണ്ടും പാടത്തേക്ക് ഇറങ്ങിയത്.

ഇനിയും കീഴടങ്ങി ജീവിക്കാൻ സാധിക്കില്ല എന്ന തോന്നലാണ് പുതിയ ചിന്തകൾക്ക് വിത്തിട്ടത്. അക്കാലത്താണ് തന്റെ മക്കൾക്ക് ക്ലാസ് എടുക്കണമെന്ന ആവശ്യവുമായി സുഹൃത്ത് എത്തുന്നത്. ആ ചോദ്യത്തിന് മുന്നിൽ പിന്മാറാൻ മനസ്സുവന്നില്ല. കുടിലിലെ ഒറ്റമുറിയിൽ കുട്ടികളെ എവിടെ ഇരുത്തി പഠിപ്പിക്കുമെന്നത് ചോദ്യചിഹ്നമായി. ഉത്തരം കിട്ടാതെ ഉറങ്ങി എഴുന്നേറ്റപ്പോൾ പുറത്ത് അഞ്ച് കുട്ടികൾ അറിവിനായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ബുദ്ധനെ പഠിച്ച സത്യേന്ദ്ര പാലിന് അതിന്റെ ഉത്തരം തിരഞ്ഞ് പിന്നീട് അലയേണ്ടിവന്നില്ല. തൊട്ടടുത്തുള്ള മരച്ചുവട് വൃത്തിയാക്കി അഞ്ചുപേരെയും ചുറ്റുമിരുത്തി. ബുദ്ധന്റെ വഴിയിൽ അക്ഷരങ്ങൾ കൂടുതൽ മിഴിവോടെ പകർന്നുകൊടുത്തു.

കാലത്തെ പടുത്ത അക്ഷരങ്ങൾ

അന്ന് ഡിസംബറിന്റെ മരം കോച്ചുന്ന തണുപ്പിലും കുട്ടികൾ ഒഴുകിയെത്തി. എട്ടാം ക്ലാസ്സുവരെയുള്ള എല്ലാ വിഷയവും പകർന്നു കൊടുത്തു. വിദ്യാർത്ഥികൾ കൂടിയതോടെ ഷീറ്റുമേഞ്ഞ കുടിലുകൾപോലുള്ള വിദ്യാലയങ്ങൾ നിർമ്മിച്ചു. തലമുറകളെ മുന്നോട്ട് നയിക്കാനുള്ള പ്രകാശമാണ് അദ്ദേഹത്തിന്റെ കൈയിലുള്ളതെന്ന് മനസിലാക്കിയ ഗ്രാമം ഒന്നടങ്കം കൂടെനിന്നു. കുട്ടികൾ കൂടിയപ്പോൾ പാലത്തിന് അടിയിലും തണൽ മരച്ചുവട്ടിലും പുതിയ ക്ലാസുകൾ മൊട്ടിട്ടു.

അൻപത് രൂപമുതൽ ഇരുനൂറുരൂപ വരെയാണ് ഫീസ്. ഭൂരിഭാഗം കുട്ടികൾക്കും അതും കൊടുക്കാൻ ഉണ്ടാകില്ല. ഇന്നേ വരെ ഒരു കുട്ടിയോടും ഫീസ് ചോദിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. അക്ഷരങ്ങൾ പണം നോക്കി തൂക്കി വിൽക്കാനുള്ളതല്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സാധിക്കുന്നവർ തരുന്ന ചെറിയ തുക സ്‌നേഹത്തോടെ വാങ്ങും. വൈകാതെ തന്നെ പത്താം ക്ലാസ്സുവരെയുള്ള ക്ലാസുകൾ തുടങ്ങി. പുറത്തുനിന്നുള്ള അഞ്ച് അദ്ധ്യാപകരും കരുത്തായി കൂടെയുണ്ട്. അവരും സത്യേന്ദ്രപാലിന്റെ മനസ്സ് കടം കൊണ്ട അപൂർവ മനുഷ്യരാണ്.

അപ്പോഴൊക്കെയും പഠിക്കാനുള്ള മനസ്സ് അദ്ദേഹം കൈവിട്ടില്ല. 2016 ആഗ്രയിലേക്ക് പോയി. ഡോ ബി ആർ അംബേദ്കർ സർവ്വകലാശാലയിൽ നിന്ന് ബി എസ് സി മാത്സിൽ കറസ്‌പോണ്ടന്റായി പഠനം ആരംഭിച്ചു. ഒപ്പം തെരുവു ബാല്യങ്ങളുടെ സ്വപ്നത്തിനായുള്ള പോരാട്ടവും തുടർന്നു. അവഗണിച്ച സ്ഥാപനങ്ങൾ ജോലിയുമായി തേടി വന്നു. തന്നെ കാത്തുനിൽക്കുന്ന കുരുന്നുകളേക്കാൾ വലുതല്ലായിരുന്നു അതൊന്നും. അവരെ പടുത്തുയർത്താൻ പിന്മാറാത്ത ജാഗൃത വേണമെന്ന ബോധ്യം സത്യേന്ദ്ര പാലിനുണ്ട്. അതാണ് അദ്ദേഹത്തെ നിർഭയമായി മുന്നോട്ട് നയിക്കുന്നത്.

അവഗണനയുടെ ബദലാണ് അക്ഷരങ്ങൾ

കോവിഡ് കലാമാണ് വലിയ പ്രതിസന്ധി സൃഷ്ട്ടിച്ചത്. അർദ്ധപട്ടിണിയിലും പുസ്തകവുമായി വന്ന കുട്ടികളെ കൈവിടാൻ മനസ്സുവന്നില്ല. ലോകം ഭീതിയോടെ വീടകങ്ങളിലേക്ക് ചുരുങ്ങിയപ്പോഴും ക്ലാസുകൾ തുടർന്നു. ഉദ്ദേശശുദ്ധി മനസിലാക്കിയ നാട്ടുകാർ മാസ്‌ക്കും അത്യാവശ്യം ഭക്ഷണസാധനങ്ങളും എത്തിച്ചു.

സത്യേന്ദ്ര പാൽ

ഗ്രാമത്തിന് പുറത്തുനിന്നും വിദ്യാർത്ഥികളെത്തിയത് കോവിഡ് കാലത്താണ്. പഠനം ഓൺലൈൻ ആക്കിയപ്പോൾ ടി വി പോലുമില്ലാത്ത കുട്ടികൾ വലഞ്ഞു. അവർക്ക് അത്താണിയാവാനും സത്യേന്ദ്രപാലിന് സാധിച്ചു. എല്ലാ ഞായറാഴ്ചകളിലും വിദ്യാർത്ഥികൾക്കായി സിനിമ പ്രദർശനമുണ്ട്. പ്രമുഖരായ പലരെയും ഇതിനോടകം നേരിട്ട് കൊണ്ടുവന്ന് കുട്ടികൾക്ക് പരിചയപ്പെടുത്താനും സാധിച്ചു.

പുറമ്പോക്കിലായവരുടെ ജീവിതമിപ്പോൾ യമുനപോലെ നിലക്കാതെ ഒഴുകുന്നത് അക്ഷരങ്ങളുടെ കരുത്തിലാണ്. അവർക്കായി സ്വപ്നച്ചിറകുകൾ നെയ്യുകയാണ് സത്യേന്ദ്ര പാൽ. ഈ കുരുന്നുകൾ അക്ഷരകരുത്തോടെ ഒരിക്കൽ തെരുവിലിറങ്ങും. തങ്ങളെ അവഗണിച്ച കാലത്തോട് കണക്കുചോദിക്കും. ലോകം തങ്ങളുടേത് കൂടെയാണെന്ന് ഉറക്കെ പറയും. സത്യേന്ദ്രപാൽ യമുനയെ നോക്കി ആത്മവിശ്വാസത്തോടെ ചിരിച്ചു.

ഡൽഹി ലെൻസ്​ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാം

Comments