അക്കാദമിക പിന്‍ബലം
നഷ്ടപ്പെടുന്ന സ്കൂള്‍ വിദ്യാഭ്യാസം
അക്കാദമിക പിന്‍ബലം നഷ്ടപ്പെടുന്ന സ്കൂള്‍ വിദ്യാഭ്യാസം
തിരുവനന്തപുരത്തെ ഒരു സ്‌കൂളിൽ നടന്ന റാഗിങ്ങിനെക്കുറിച്ച് വിദ്യാഭ്യാസ ഉപഡയറക്ടറും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ചേര്‍ന്ന് തയ്യാറാക്കി വിദ്യാഭ്യാസമേലാളന്മാര്‍ മേലൊപ്പ് ചാര്‍ത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അധികാരകേന്ദ്രങ്ങള്‍ സ്‌കൂള്‍ റാഗിങ് പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വ്യക്തമാവുകയാണ്. വളരെ സാധാരണമായ സംഭവമായാണ് വകുപ്പ് ഇതിനെ കാണുന്നത്. നമ്മുടെ പൊതുവിദ്യാലയങ്ങളുടെ ഭാവി സംബന്ധിച്ച സുപ്രധാനമായ ചില സൂചനകളിലേക്കാണ് ഈ സംഭവവും പ്രതികരണങ്ങളും വിരല്‍ ചൂണ്ടുന്നത്. ഊതിപ്പെരുപ്പിച്ച വീരവാദങ്ങളുടെ വാലില്‍ കെട്ടി പൊതുവിദ്യാഭ്യാസത്തെ പറപ്പിക്കാമെന്ന വ്യാമോഹമാണ് വിദ്യാഭ്യാസ നേതൃത്വത്തെ ഭരിക്കുന്നത്.
28 Jul 2022, 04:59 PM
തിരുവനന്തപുരം നഗരത്തിലെ ഒരു സ്‌കൂളില്‍ മുതിര്‍ന്ന ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ താഴ്ന്ന ക്ലാസിലെ വിദ്യാര്‍ത്ഥികളെ റാഗിങ്ങിനുവിധേയമാക്കിയ സംഭവം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. രക്ഷിതാക്കളുടെ ആവലാതിയും പ്രതിഷേധവുമെല്ലാം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. പരിഷ്‌കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത കൃത്യമാണ് റാഗിങ്. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലാണ് ഇത് നടന്നുവന്നിരുന്നത്. സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും എതിര്‍പ്പും താക്കീതും ഉണ്ടായതിനെ തുടര്‍ന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് നിരോധിച്ചു. ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി റാഗിങ്ങിനെ നമ്മുടെ നീതിന്യായസംവിധാനം കണക്കാക്കുന്നു. പുതുതായി പ്രൊഫഷണല്‍ കോളേജുകളില്‍ കടന്നുവരുന്ന വിദ്യാര്‍ത്ഥികളുടെ ലജ്ജ മാറ്റാനും മഞ്ഞുരുക്കലിലൂടെ അവരെ പൊതുധാരയിലേക്ക് കൊണ്ടുവരാനും എന്ന പേരില്‍ ആരൊക്കെയോ തുടങ്ങിവച്ച റാഗിങ് അറിയപ്പെടുന്ന കാലം മുതല്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കുമേലുള്ള അതിക്രമമായും ചൂഷണോപാധിയായും മനോവൈകൃതമായുമാണ് പ്രകടനമാകുന്നത്. കോളേജുകളില്‍പോലും നിരോധിച്ച ഈ നീചകൃത്യം എങ്ങനെയാണ് പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു വിദ്യാലയത്തില്‍ കടന്നുവന്നതെന്ന് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ ശിരസ്സില്‍ പതിച്ച ഒരു ഇടിവാള്‍ തന്നെയാണ് ഈ പ്രശ്‌നം.
പൊതുവിദ്യാഭ്യാസത്തോട് ഏതെങ്കിലും പ്രതിബദ്ധതയുള്ള ആര്‍ക്കും അവഗണിക്കാവുന്ന ഒരു സാധാരണ സംഭവമായോ താക്കീതു നല്‍കി തീര്‍ക്കാവുന്ന ചെറിയൊരു തെറ്റായോ ഇതിനെ കാണാനാവില്ല. സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിന്റെ ഭാഗമായി പ്രതിഷേധക്കാരായ രക്ഷിതാക്കളെ സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ പ്രതിരോധിക്കുന്നതായി അനുഭവപ്പെട്ടിരുന്നു. സ്‌കൂളിന്റെ സല്‍പ്പേരിന് കളങ്കം വരാതിരിക്കാനും അധികാരികളുടെമേല്‍ എന്തെങ്കിലും ആരോപണങ്ങള്‍ ഉണ്ടാകുന്ന അവസ്ഥ ഒഴിവാക്കാനും തങ്ങളുടെ ചുമതലകളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് തങ്ങളെ നിയോഗിച്ചവരെ ബോധ്യപ്പെടുത്താനുമുള്ള വ്യഗ്രതയുടെ ഭാഗമായിരിക്കാം ഇത്. പി.ടി.എ സ്‌കൂളുകളില്‍ പലതരം ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രങ്ങളായി മാറിയതിനെ തുടര്‍ന്ന് ഈ സ്ഥാനങ്ങളില്‍ പൊളിറ്റിക്കല്‍ പോസ്റ്റിങ് നടക്കുന്ന സ്ഥിതി സംജാതമായിട്ടുണ്ട്. കുട്ടികളുടെ വികാസത്തിനായി അധ്യാപകരും രക്ഷിതാക്കളും യോജിച്ചു പ്രവര്‍ത്തിക്കുന്ന വേദി എന്ന സ്ഥാനം അങ്ങനെ പി.ടി.എ ക്ക് നഷ്ടമായിരിക്കുന്നു.
മന്ത്രിമാര്‍ അടക്കമുള്ള അധികാരികള്‍ സംഭവത്തില്‍ ഇടപെട്ടു. പരാതിക്കാരെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് സ്ഥിതിഗതി വിലയിരുത്താൻ നടപടികളും ഉണ്ടായി. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സഹായകമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചു. അന്വേഷണത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി പരിഹാരമാര്‍ഗങ്ങള്‍ തേടാന്‍ വകുപ്പുമന്ത്രി തല്‍ക്ഷണം ഉത്തരവിട്ടു. അതേസമയം ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ സംഭവം ആഘോഷമാക്കിമാക്കി മാറ്റുകയാണുണ്ടായത്. പൊതുവിദ്യാലയങ്ങളെ താറടിച്ചു കാണിക്കാന്‍ ലഭിച്ച അവസരം തല്പരകക്ഷികള്‍ വേണ്ടുവോളം പ്രയോജനപ്പെടുത്തി. ഇതിന് ചൂട്ടുപിടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരില്‍ അധ്യാപകരും കുറവായിരുന്നില്ല എന്നതാണ് സങ്കടം. പൊതുവിദ്യാഭ്യാസത്തിനെതിരായ പ്രചാരണങ്ങളില്‍ പൊതുവിദ്യാഭ്യാസം കൊണ്ട് പുലരുന്ന അധ്യാപകര്‍ അടക്കമുള്ളവര്‍ പങ്കാളികളാകുന്ന സാഹചര്യം ഗൗരവത്തോടെ കാണേണ്ടതാണ്.

വിദ്യാഭ്യാസ ഉപഡയറക്ടറും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ചേര്‍ന്ന് തയ്യാറാക്കി വിദ്യാഭ്യാസമേലാളന്മാര്‍ മേലൊപ്പ് ചാര്‍ത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അധികാരകേന്ദ്രങ്ങള്‍ സ്‌കൂള്‍ റാഗിങ് പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വ്യക്തമാവുകയാണ്. വളരെ സാധാരണമായ സംഭവമായാണ് വകുപ്പ് ഇതിനെ കാണുന്നത്. രക്ഷിതാക്കള്‍ സംഭവത്തെ പര്‍വതീകരിച്ചുവെന്നും ആക്ഷേപമുണ്ട്. റാഗിങ്ങിന് വിധേയരായ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും കൗണ്‍സിലിങ്ങിനു വിധേയരാക്കിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുരക്ഷാജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക, അധ്യാപകരെയും സുരക്ഷാചുമതലകള്‍ക്കായി വിന്യസിക്കുക, സന്ദര്‍ശകരുടെ പ്രവേശനം നിയന്ത്രിക്കുക തുടങ്ങിയ വിലപ്പെട്ട നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട്, ‘നിസ്സാരകാര്യങ്ങള്‍ വലുതാക്കി കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്' എന്നാണ്. അപ്പോള്‍ വകുപ്പിന്റെ കണ്ടെത്തല്‍ അനുസരിച്ച് കുറ്റക്കാര്‍ റാഗിങ്ങിനെതിരെ പരാതിപ്പെട്ട കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ പലരെയും ചോദ്യം ചെയ്യുകയും ഫോറന്‍സിക് പരിശോധന നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ അരൂപികളോ സങ്കല്പസൃഷ്ടികളോ ആകാമെന്ന് കണ്ടെത്തിയിട്ടുണ്ട്.
പോരായ്മകള്‍ കണ്ടെത്തുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്ന സന്ദേശം അന്വഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിയിരുന്നോ എന്ന് സംശയിക്കേണ്ടതുണ്ട്. കമ്മറ്റിയെ നിയോഗിക്കുമ്പോള്‍ത്തന്നെ എന്ത് റിപ്പോര്‍ട്ടു ചെയ്യണമെന്ന നിര്‍ദ്ദേശവും നല്‍കുന്ന ഒരു ഏര്‍പ്പാടിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. തെറ്റുകള്‍ സൂക്ഷ്മതയോടെ കണ്ടെത്തുകയും ഉചിതമായ ഇടപെടലുകളിലൂടെ അവ പരിഹരിക്കുകയും ചെയ്യുന്നതാണ് മികച്ച നേതൃത്വത്തിന്റെ ലക്ഷണം. ചുറ്റിലും സ്തുതിപാഠകരെ അണിനിരത്തി കഴിവുകേടുകളും പുഴുക്കുത്തുകളും മൂടിവയ്ക്കാമെന്ന് കരുതുന്നത് അബദ്ധമാണ്. കേരളത്തിലെ സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന കക്ഷിയും തങ്ങളുടെ നോട്ടക്കുറവും അബദ്ധങ്ങളും യഥാസമയം അംഗീകരിക്കുകയും തിരുത്തലിനു വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ‘സ്വാമിഭക്തന്മാര്‍’ എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത്?
സ്‌കൂളിലെ യു.പി. വിഭാഗത്തില്‍പ്പെട്ട ചില കുട്ടികള്‍ക്ക് സ്‌കൂളിന് ഉള്ളില്‍ വച്ച് വേദനാജനകമായ അനുഭവങ്ങളുണ്ടായി എന്നതാണ് പ്രശ്‌നത്തിന്റെ കാതല്‍. ഉത്തരവാദിത്തപ്പെട്ട ഒരു വിദ്യാഭ്യാസപ്രവര്‍ത്തകന് അത് നിസ്സാരമായി കാണാന്‍ കഴിയില്ല. ഹൈസ്‌കൂള്‍ വിഭാഗത്തില്‍പ്പെട്ട ചില കുട്ടികളാകാം കൃത്യത്തിനു പിന്നില്‍. കുട്ടികളുടെ ബാലമനസ്സിന്റെ ഭാവനയുമാവാം. എന്തായാലും പ്രശ്‌നം സൂക്ഷ്മമായി വിശകലനം ചെയ്ത് ഇടപെടല്‍ ആവശ്യമായ മേഖലകള്‍ നിര്‍ണയിക്കുക എന്നത് വളരെ പ്രധാനമാണ്. കുട്ടികളിലെ പെരുമാറ്റപരമായ പ്രശ്‌നങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ അധ്യാപകര്‍ക്ക് കഴിയേണ്ടതാണ്. എന്നാല്‍ അത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികളെ പൊതുജനമധ്യത്തില്‍ അവതരിപ്പിക്കുന്നതും നിര്‍ബന്ധിത വിടുതല്‍ പോലുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കുന്നതും ആരോഗ്യകരമല്ല. മാനസികവും സാമൂഹികവുമായ കാരണങ്ങളാല്‍ കുറ്റവാസനകള്‍ പ്രകടിപ്പിക്കുന്ന കുട്ടികളുണ്ട്.

പെരുമാറ്റപരമായ പ്രശ്‌നങ്ങള്‍ ഒറ്റ ദിവസം കൊണ്ട് രൂപപ്പെടുന്നതല്ല. സമാനമായ പ്രശ്‌നങ്ങള്‍ മുമ്പും പ്രകടമായിട്ടുണ്ടാവണം. അവയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നക്കാരെ കണ്ടെത്തി തിരുത്തലുകള്‍ക്ക് പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണ്. കൊറോണക്കാലത്ത് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായ വിഛേദം പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണമായിട്ടുണ്ടാവാം. സമൂഹവുമായി ഇടപെട്ടുകൊണ്ട് കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടത്. അധ്യാപകരുടെയും അവശ്യസന്ദര്‍ഭങ്ങളില്‍ വിദഗ്ധരായ കൗണ്‍സിലര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തണമെന്നുള്ള വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നിര്‍ദ്ദേശവും സ്വീകാര്യമാണ്.
പൊതുവിദ്യാലയങ്ങളില്‍ എന്നപോലെ കീര്‍ത്തികേട്ട സ്വകാര്യവിദ്യാലയങ്ങളിലും പെരുമാറ്റപരമായ പൊരുത്തക്കേടുകളുള്ള കുട്ടികള്‍ ഉണ്ടാവാം. പൊതുവിദ്യാലയങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വാര്‍ത്തകളില്‍ വ്യാപിക്കുന്നു. സ്വകാര്യവിദ്യാലയങ്ങള്‍ അവ മൂടിവയ്ക്കുകയോ കുട്ടികളെ പുറംതള്ളുകയോ ചെയ്യുന്നുവെന്നു മാത്രം. കുട്ടികളിലെ പൊരുമാറ്റപരമായ പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിന് മനഃശ്ശാസ്ത്രപരമായ മാര്‍ഗങ്ങള്‍ക്കൊപ്പം സാമൂഹികവും ബോധനശാസ്ത്രപരവുമായ നടപടികളും ആവശ്യമായിവരും. ആരോഗ്യകരമായ അധ്യാപകവിദ്യാര്‍ത്ഥിബന്ധമാണ് ഇതിനു വേണ്ട മുന്നുപാധി. അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തരവും ഫലപ്രദവുമായ ആശയവിനിമയത്തിലൂടെ കുട്ടികളുടെ പഠനവും മാനസികാരോഗ്യവും മെച്ചപ്പെടുത്താന്‍ കഴിയും. പരിശോധനയ്‌ക്കെത്തിയ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നോട്ടം ആവഴിക്കൊന്നും പോയതായി കാണുന്നില്ല.
പലതരം സാമൂഹികസാഹചര്യങ്ങളില്‍ നിന്നുവരുന്ന കുട്ടികള്‍ ഒരു പൊതുവിദ്യാലയത്തിലുണ്ടാവും. പരിണതപ്രജ്ഞയായ ഒരു അധ്യാപികയ്ക്ക് കുട്ടികളുടെ സമഗ്രവികാസത്തിനുള്ള മുഖ്യോപാധിയായി ഈ സാഹചര്യത്തെ പ്രയോജനപ്പെടുത്താനാവും. എന്നാല്‍ മത്സരാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ബ്രാൻറ് അമ്പാസിഡര്‍മാരായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ അധ്യാപകര്‍ ഇതിനെ ശാപമായി കാണുകയും വിവേചനത്തിന്റെ വിഷം ചാലിച്ച് വൈരുധ്യങ്ങളും പകയും വിളയിക്കുകയും ചെയ്യുന്നു.
നമ്മുടെ പൊതുവിദ്യാലയങ്ങളുടെ ഭാവി സംബന്ധിച്ച സുപ്രധാനമായ ചില സൂചനകളിലേക്കാണ് ഈ സംഭവവും തുടര്‍ന്നുള്ള പ്രതികരണങ്ങളും വിരല്‍ ചൂണ്ടുന്നത്. ഊതിപ്പെരുപ്പിച്ച വീരവാദങ്ങളുടെ വാലില്‍ കെട്ടി പൊതുവിദ്യാഭ്യാസത്തെ പറപ്പിക്കാമെന്ന വ്യാമോഹമാണ് വിദ്യാഭ്യാസ നേതൃത്വത്തെ ഭരിക്കുന്നത്. സ്വന്തം കൂറില്ലായ്മ ബദ്ധപ്പെട്ടു മറച്ചുവച്ച് രക്ഷകരായി ചമയുന്നവരും അധികാരപ്രമത്തതകൊണ്ട് വൈരനിര്യാതനത്തിന് ഇറങ്ങിയവരും ആരെയും മുഷിപ്പിക്കാതെ സ്വാര്‍ത്ഥം നേടാന്‍ വ്യഗ്രത കാട്ടുന്നവരും ഉള്‍പ്പെടുന്ന അപൂര്‍വസംഗമം വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണ്. വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കാനുള്ള പത്തായമായി തലച്ചോറിനെ മാറ്റുന്ന പ്രക്രിയയ്ക്കുപകരം ചിന്താശേഷിയും സാമൂഹികബോധവുമുള്ള തലമുറയെ വളര്‍ത്തുന്ന ചലനാത്മക പ്രക്രിയയായി വിദ്യാഭ്യാസത്തെ പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ രംഗത്തുള്ള നമ്മുടെ പരിശ്രമം മുഴുവന്‍ പാഴായിപ്പോകും. കാഴ്ചപ്പാടു സംബന്ധിച്ച പ്രശ്‌നമാണിത്. വികലമായ കാഴ്ചപ്പാടുള്ളവര്‍ നേതൃസ്ഥാനം കൈയടക്കുന്നതോടെ ഇക്കാര്യത്തില്‍ ഇടപെടലുകള്‍ അസാധ്യമായിത്തീരും. മത്സരങ്ങള്‍ക്കുള്ള വാമിങ് അപ്പ് ആണ് വിദ്യാഭ്യാസമെങ്കില്‍ പൊതുവിദ്യാഭ്യാസത്തിനു മുടക്കുന്നതില്‍ ചെറിയൊരംശം തുകകൊണ്ട് കേരളത്തിലെ മുഴുവന്‍ കുട്ടികളെയും സ്വകാര്യപരിശീലനസ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍ കഴിയും. ഇത്രയും വിപുലമായ ഉദ്യോഗസ്ഥ -അധ്യാപക വിന്യാസം ഒഴിവാക്കാവുന്നതാണ്. ഉല്പന്നത്തിന്റെ ഗുണനിലവാരം സംബന്ധിച്ച വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തുകകൂടി ചെയ്താല്‍ ഉപഭോക്താക്കള്‍ അതീവസംതൃപ്തരായിത്തീരും. ട്രേഡ് യൂണിയന്‍ സ്വഭാവത്തിലേക്ക് ഉയര്‍ന്ന അധ്യാപകസംഘടനകള്‍ കൂലിക്കായി തര്‍ക്കിക്കുന്ന കാര്യത്തില്‍ പോലും വിട്ടുവീഴ്ച ചെയ്ത് അഫിലിയേഷന്‍ നല്‍കിയ രാഷ്ടീയസംഘടനകള്‍ക്കും ഭരിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കള്‍ക്കും സേവ ചെയ്യാന്‍ സദാസന്നദ്ധരാണ്. അതിനാല്‍ ഏത് വ്യവസ്ഥയും അവരെക്കൊണ്ട് സമ്മതിപ്പിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ല.

കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ പൊതുവിദ്യാഭ്യാസത്തിന് നിര്‍ണായക പങ്കുണ്ടെന്ന് ഇപ്പോഴും ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ പൊതുവിദ്യാലയങ്ങള്‍ നേരിടുന്ന ചെറുതും വലുതുമായ വെല്ലുവിളികളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാന്‍ സന്നദ്ധരാകണം. സ്വകാര്യവിദ്യാലയങ്ങളോട് മത്സരിക്കാന്‍ ഒരുങ്ങുന്നതിനു പകരം അവയ്ക്ക് മാതൃക കാട്ടാന്‍ പൊതുവിദ്യാലയങ്ങള്‍ സജ്ജമാവുകയാണ് വേണ്ടത്. ആ നിലയില്‍ പൊതുവിദ്യാലയങ്ങളെ പ്രതിഷ്ഠിക്കാന്‍ ഭരണനേതൃത്വവും തയാറാവണം.
പൊതുവിദ്യാഭ്യാസത്തിന് എല്ലാ അര്‍ത്ഥത്തിലും നേതൃത്വം നല്‍കേണ്ടത് അനുഭവസമ്പത്തും കാഴ്ചപ്പാടുമുള്ള അധ്യാപകരാണ്. കുട്ടികളെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെയും സംബന്ധിച്ച ആഴത്തിലുള്ള അറിവാണ് അധ്യാപകര്‍ക്ക് കരുത്തായി തീരേണ്ടത്. വിവിധ വിഷയങ്ങളില്‍ ആര്‍ജിച്ച വിജ്ഞാനം മേല്പറഞ്ഞ അറിവിന്റെ പിന്‍ബലത്താല്‍ മാത്രമേ പ്രവര്‍ത്തനക്ഷമമാവുകയുള്ളൂ. ബോധനശാസ്ത്രപരമായ ധാരണകള്‍ ക്ലാസ്‌റൂം അനുഭവത്തിന്റെകൂടെ സഹായത്തോടെ നവീകരിച്ചുകൊണ്ടിരിക്കണം. ഏതെങ്കിലും ഇംഗ്ലീഷ് പുസ്തകത്തില്‍ നിന്ന് പകര്‍ത്തിവച്ച സിദ്ധാന്തങ്ങള്‍ പലതരം ജീവിതാനുഭവങ്ങളിലൂടെ വാര്‍ത്തെടുക്കപ്പെട്ട വിഭിന്നരായ കുട്ടികളില്‍ ഫലംകൊയ്തുവെന്നു വരില്ല. കുട്ടികളെ അറിയുകയും മറവുകളില്ലാതെ സ്വന്തം വ്യക്തിത്വം അവരുടെ മുമ്പില്‍ തുറന്നുവയ്ക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ കാണാനും അവ പരിഹരിക്കാന്‍ അവരോട് കൈകോര്‍ക്കാനും കഴിയും. കുട്ടികളിലെ തെറ്റുകള്‍ കണ്ടെത്തി പുറത്തുകൊണ്ടുവരുന്നതിനു പകരം അവ പരിഹരിക്കാന്‍ അവരോടൊപ്പം കൂട്ടുചേരുകയാണ് വേണ്ടത്. തങ്ങളെ ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും കുട്ടികളെ അനുവദിക്കുന്ന അധ്യാപകര്‍ക്കുമാത്രമേ അവരെ വിമര്‍ശിക്കാന്‍ അവകാശമുള്ളൂ. ക്ലാസ്‌റൂം ജനാധിപത്യത്തിന്റെ പ്രാഥമിക തത്ത്വമാണിത്. ജനാധിപത്യം അഭംഗുരമായി നിലനില്‍ക്കുന്ന അന്തരീക്ഷത്തില്‍ അര്‍ത്ഥവത്തായ പഠനം സാധ്യമാകുന്നു. ഇതിനെയാണ് അറിവുനിര്‍മാണം എന്നെല്ലാം വിശേഷിപ്പിക്കുന്നത്.
കേരളത്തിലെ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി ഒഴികെയുള്ള വിഭാഗങ്ങളിലെ അധ്യാപകര്‍ സ്ഥലംമാറ്റത്തിന് നിര്‍ബന്ധിതരായി വിധേയരാകേണ്ട ആവശ്യമില്ല. സ്വമേധയാ ആവശ്യപ്പെടുകയോ സര്‍വീസിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റത്തിന് വിധേയരാവുകയോ ശിക്ഷാ നടപടികളില്‍പ്പെടുകയോ ഡിവിഷന്‍ ഫാള്‍ ഉണ്ടാവുകയോ ചെയ്യാത്ത പക്ഷം എത്രകാലം വേണമെങ്കിലും അവര്‍ക്ക് ഇരിക്കുന്ന സ്‌കൂളുകളില്‍ തുടരാം. ഇതുമൂലം കൈവരുന്ന ജഡാവസ്ഥ അധ്യാപകരെ മാരകമായ ഒരുതരം സ്വസ്ഥതയിലേക്ക് നയിക്കുന്നു. ഈ സ്വസ്ഥതയില്‍ നിന്ന് പലരും മോചനം നേടുന്നതിന് ചിലര്‍ സ്‌കൂള്‍ ബാഹ്യമായ അസ്വസ്ഥതകളെ സ്വാഗതം ചെയ്യുന്നു. അവര്‍ക്ക് സ്‌കൂള്‍ വിഷയങ്ങളില്‍ ഒരുതരം നിര്‍മമത ഉണ്ടാകുന്നു. കുട്ടികളെ അറിയാനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനുമുള്ള വൈമുഖ്യം മെരിറ്റിനെക്കുറിച്ചുള്ള വെളിപാടുകളിലാവും ചെന്നെത്തുന്നത്. നഗരങ്ങളിലെ സ്‌കൂളുകളില്‍, വിശേഷിച്ച് തിരുവനന്തപുരത്തെ സ്‌കൂളുകളില്‍ ഈ അവസ്ഥ വളരെ ഗുരുതരമാണ്. അവിടങ്ങളിലെ അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഒഴികെ അധികാരത്തിന്റെ എല്ലാ സ്ഥാനങ്ങളിലും അപാരമായ സ്വാധീനം ഉണ്ടാവും. അധ്യാപകരുടെ പ്രവര്‍ത്തനമണ്ഡലത്തിലെ ചാലകത സംബന്ധിച്ച് നയപരമായ തീരുമാനം ഉണ്ടാകണം. സ്‌കൂള്‍ മേധാവികളെ നിശ്ചയിക്കുന്ന കാര്യത്തില്‍ പിന്തുടര്‍ന്നുവരുന്ന നയം അക്കാദമികതാല്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ശമ്പളം കൈപ്പറ്റിയ കാലയളവുമാത്രം കണക്കിലെടുത്തു നല്‍കുന്ന സ്ഥാനക്കയറ്റം ഒരു സംവിധാനത്തെ തന്നെ തകിടംമറിക്കുന്ന തരത്തിലുള്ളതാണ്. സ്‌കൂള്‍ ഭരണത്തിലുള്ള താല്പര്യം, മുന്‍കാല പ്രവര്‍ത്തനങ്ങള്‍, നേതൃപാടവം തുടങ്ങിയവ പരിണിച്ച് ഒരു തിരഞ്ഞെടുപ്പു നടത്തുന്നത് അത്ര ശ്രമകരമല്ല. ഒരു സ്‌കൂളിന്റെ നേതൃസ്ഥാനത്ത് ഒരാളെ നിയോഗിക്കുന്നതിനു മുമ്പ് അയാള്‍ക്ക് അവിടെ എത്രത്തോളം നന്നായി പ്രവര്‍ത്താക്കാനാകും എന്ന ആഭ്യന്തരവിലയിരുത്തലും നടത്താവുന്നതാണ്. റാഗിങ് നടന്നുവെന്ന് പറയപ്പെടുന്ന സ്‌കൂളില്‍ സ്‌കൂള്‍ മേധാവിയുടെ ഇടപെടല്‍ സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടായിട്ടുണ്ട്.
ചില സ്‌കൂളുകളില്‍ ഉള്‍ക്കൊള്ളാനാകാത്തവിധം കുട്ടികളുടെ ആധിക്യവും മറ്റുചില സ്‌കൂളുകളില്‍ നിലനിന്നുപോകാന്‍ കഴിയാത്തവിധത്തിലുള്ള ദാരിദ്ര്യവും അനുഭവപ്പെടുന്നതു കാണാം. ചരിത്രത്തിന്റെ ഏതോ ഘട്ടത്തില്‍ സുമനസ്സുകളായ ചില അധ്യാപകര്‍ നടത്തിയ ശ്രേഷ്ഠമായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് തലമുറകളായി സ്‌കൂളുകള്‍ അനുഭവിച്ചുവരുന്നത്.
സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ജനവാസത്തിന്റെ തോത് അനുസരിച്ചല്ല പലപ്പോഴും സ്‌കൂള്‍ പ്രവേശനത്തിനുള്ള തിരക്ക് അനുഭവപ്പെടുന്നത്. പ്രവേശനത്തിന്റെ കാര്യത്തില്‍ അസഹനീയമായ തിരക്ക് നേരിടുന്ന ചില വിദ്യാലയങ്ങളെങ്കിലും അതിന് ആനുപാതികമായ ഗുണനിലവാരം പുലര്‍ത്തുന്നവയല്ലെന്ന് പ്രഥമദൃഷ്ട്യാതന്നെ ബോധ്യപ്പെടുന്നതാണ്. പരിസരത്തെ ട്യൂഷന്‍ സെന്ററിന്റെ പ്രശസ്തികൊണ്ട് ജനപ്രിയം നേടിയ സ്‌കൂളുകളും ഉണ്ട്. എല്ലാ കുട്ടികളും സ്‌കൂള്‍പഠനകാലം മുഴുവന്‍ അയല്‍പക്കവിദ്യാലയത്തില്‍ പഠിച്ചുകൊള്ളണമെന്ന് വാദിക്കുന്നില്ല. എന്നാല്‍ സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച് അക്കാദമികമായ ഫ്ലേവറും സാമൂഹികമായ കരുതലുമുള്ള ഒരു നയം വികസിപ്പിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഓരോ സ്‌കൂളിനും ഓരോ സ്‌പെഷ്യലൈസേഷന്‍ ഏരിയ നിശ്ചയിച്ചുകൊണ്ട് സ്‌കൂള്‍വിന്യാസം ചിട്ടപ്പെടുത്തിയാല്‍ നിലവിലെ പല പ്രശ്‌നങ്ങളും പരിഹരിക്കാനാവും. ഒരു സ്‌കൂളില്‍ നിയന്ത്രണാതീതമായി കുട്ടികള്‍ തിങ്ങിക്കൂടുന്ന അവസ്ഥ ഒഴിവായാല്‍ത്തന്നെ സമൂഹവും വിദ്യാലയവും തമ്മിലുള്ള ബന്ധം ദൃഢമായിത്തീരും പൊതുജനങ്ങള്‍ വിദ്യാലയപരിസരത്തുകൂടെ യാത്രചെയ്യുന്നതുപോലും വിലക്കുന്ന ഉത്തരവുകള്‍ നമുക്ക് അങ്ങനെ ഒഴിവാക്കാം.
ആണും പെണ്ണും ചേര്‍ന്ന് ജീവിക്കുക എന്നതാണ് പ്രകൃതിനിയമം. അതിനെ ചോദ്യം ചെയ്യാന്‍ മനുഷ്യന്‍ നിര്‍മിച്ച സ്ഥാപനങ്ങളാണ് സ്‌കൂളുകള്‍. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രത്യേകം സ്‌കൂളുകളില്‍ പഠിപ്പിക്കുകയോ ഒരേ സ്‌കൂളിലെ ഭിന്ന ഡിവിഷനുകളില്‍ പരസ്പരം ഇടകലരാത്തവിധം വേറിട്ടു പരിപാലിക്കുകയോ ചെയ്യുക എന്നതാണ് നമ്മുടെ നയം. ഇത് കുട്ടികളില്‍ സൃഷ്ടിക്കുന്ന മാനസികസംഘര്‍ഷം ചെറുതല്ല. ഭാവിയില്‍ പലതരം കുറ്റകൃത്യങ്ങള്‍ക്കു് ഈ അനുഭവം കാരണമാകുന്നതായും കാണാം. ഇക്കാര്യത്തില്‍ അനുകൂല നിലപാടു പുലര്‍ത്തുന്നവര്‍ക്കുപോലും തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിയാതെ പോകുന്നു. അതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് വിദ്യാലയപ്രവേശനത്തിലെ വിതരണപരമായ അസമത്വമാണ്.
വിദ്യാഭ്യാസ നയം തീരുമാനിക്കുന്നതിലും സ്‌കൂള്‍ ഭരണം പോലുള്ള കാര്യങ്ങളിലും അക്കാദമികഘടകങ്ങള്‍ കേന്ദ്രസ്ഥാനത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മാനേജ്‌മെൻറ് തന്ത്രങ്ങളും മത്സരങ്ങളില്‍ വിജയം നേടാനുള്ള പരിശീലനങ്ങളും രഹസ്യങ്ങള്‍ ചോരാതിരിക്കാനുള്ള സുരക്ഷ ശക്തിപ്പെടുത്തലുമെല്ലാമാണ് പ്രധാന അജണ്ടകളായി മാറിക്കൊണ്ടിരിക്കുന്നത്. കുറെ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളൂ രാജ്യത്തെ വിദ്യാഭ്യാസപ്രശ്‌നങ്ങള്‍ എന്നിടത്തുവരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഓരോ കുട്ടിയുടെയും സാധ്യതകള്‍ മുന്‍നിറുത്തിയുള്ള സമഗ്രവികാസം എന്നത് സമൂഹത്തിന്റെ വികാസം തന്നെയാണ്. അന്ധവിശ്വാസങ്ങളില്‍നിന്ന് മുക്തമായ, സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലര്‍ത്തുന്ന, ഭൈമജീവിതത്തിന്റെ സുസ്ഥിതിക്കായി നിലകൊള്ളുന്ന തലമുറയ്ക്കു വേണ്ടിയാണ് വിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടത്. പുതിയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതിന് രാജ്യം ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായ പാഠ്യപദ്ധതിപരിഷ്‌കരണം പത്താം ക്ലാസിലെ പാഠം ഒമ്പതാം ക്ലാസില്‍ ചേര്‍ക്കുന്ന മിനിമം പരിപാടിയും ഉടായിപ്പുസിദ്ധാന്തങ്ങള്‍കൊണ്ട് കലമ്പുന്ന ഒടിയന്‍ ഷോയും ചേര്‍ന്ന പതിവ് കോമ്പിനേഷന്‍ ആകാതിരിക്കാനുള്ള മുന്‍കരുതല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ ആയിരുന്നു.
എം.ബി. രാജേഷ്
Jan 02, 2023
8 Minutes Read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
ആഷിക്ക് കെ.പി.
Dec 26, 2022
8 minutes read
വി.സി. അഭിലാഷ്
Dec 23, 2022
12 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Dec 22, 2022
8 minutes read
കൃഷ്ണനുണ്ണി ഹരി
Dec 12, 2022
9 Minutes Read
രാജീവന്‍ കെ.പി.
Dec 11, 2022
5 Minutes Read