3 Nov 2020, 03:45 PM
വയനാട്ടില്‍ നിന്ന് വീണ്ടും വെടിയൊച്ച കേള്‍ക്കുകയാണ്. പടിഞ്ഞാറത്തറയിലെ വാളാരം കുന്നില്‍ നടന്ന പൊലീസ് വെടിവെയ്പ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗര്‍ കോളനി സ്വദേശി വേല്‍മുരുകന്‍ (33) ആണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. 2016 മെയ് മാസത്തില്‍ പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയതിന് ശേഷം തുടര്‍ച്ചയായി നടന്ന നിരവധി ഏറ്റുമുട്ടലുകളിലൂടെ രണ്ട് സ്ത്രീകളടക്കം എട്ട് മാവോയിസ്റ്റുകള്‍ ഇതോടെ കൊല്ലപ്പെട്ടിരിക്കുകയാണ്.
നിലമ്പൂരിലെ കരുളായിയില്‍ നടന്ന ആദ്യ വെടിവെപ്പിന്റെ സമയത്ത് തന്നെ സംഭവം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നതിന്റെ സംശയങ്ങള്‍ പുറത്ത് വന്നിരുന്നു. ഭരണകക്ഷിയിലെ പ്രബല വിഭാഗമായ സി.പി.ഐയും ആഭ്യന്തരവകുപ്പിനെതിരെ അന്ന് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതിനെയൊന്നും വകവെക്കാതെ വീണ്ടും വീണ്ടും മനുഷ്യവേട്ട തുടരുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചുവന്നത്. നിലമ്പൂര്‍, വൈത്തിരി, മഞ്ചിക്കണ്ടി കൊലപാതകങ്ങളില്‍ ഇത്രയേറെ ആരോപണങ്ങളും വിവാദങ്ങളുമുണ്ടായിട്ടും മുഖ്യമന്ത്രി പാലിക്കുന്ന അപകടകരമായ മൗനം ഭീതിജനകമാണ്.
2016 നവംബര്‍ 24 ന് നിലമ്പൂരിലെ കരുളായിയിലും, 2019 മാര്‍ച്ച് 6 ന് വയനാട് വൈത്തിരിയിലും, 2019 ഒക്ടോബര്‍ 28,29 തിയ്യതികളില്‍ അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിലും ഒടുവിലിപ്പോള്‍ വയനാട് പടിഞ്ഞാറത്തറയിലെ വാളാരംകുന്നിലുമാണ് ഏറ്റുമുട്ടലുകള്‍ നടന്നിട്ടുള്ളത്. നിലമ്പൂരിലെ കരുളായിയില്‍ രോഗശയ്യയില്‍ ക്യാമ്പില്‍ വിശ്രമിക്കുകയായിരുന്ന അജിതയെയും കുപ്പുദേവരാജിനെയും ഏകപക്ഷീയമായ വെടിവെപ്പിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നതിന്റെ നിരവധി തെളിവുകള്‍ അന്ന് തന്നെ പുറത്തുവന്നിരുന്നു.
വൈത്തിരി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി. ജലീല്‍ ഉപയോഗിച്ചിരുന്ന തോക്കില്‍ നിന്നും വെടിയുതിര്‍ത്തിട്ടേയില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും, പൊലീസിനെ കണ്ട് പിന്തിരിഞ്ഞോടുന്ന മാവോയിസ്റ്റുകളുടെ സി.സി.ടി.വി ദൃശ്യങ്ങളും, ആദ്യം വെടിവെച്ചത് പൊലീസാണെന്ന സാക്ഷിമൊഴികളുമെല്ലാം പുറത്ത് വന്നിരുന്നു.
മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശികളായ രമ, അരവിന്ദ്, കാര്‍ത്തി, മണിവാസകം എന്നിവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചതിന് ശേഷം ആ വിവരം മധ്യസ്ഥര്‍ വഴി പൊലീസില്‍ അറിയിച്ചിരുന്നുവെന്നാണ് പ്രദേശത്തെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. സ്ഥലം സന്ദര്‍ശിച്ച സി.പി.ഐയുടെ വസ്തുതാന്വേഷണ സംഘമടക്കമുള്ള നിരവധി സംഘങ്ങള്‍ സംശയരഹിതമന്യേ മഞ്ചിക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ശക്തമായ വാദം മുന്നോട്ടുവെച്ചിരുന്നു. എന്നിട്ടും കേരളത്തിന്റെ വനമേഖലകളില്‍ ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെ തണ്ടര്‍ബോള്‍ട്ട് സംഘം യാതൊരു മടിയുമില്ലാതെ സംഹാരതാണ്ഡവമാടുകയാണ്.

ഏറ്റുമുട്ടല്‍ക്കൊലയുടെ നാടായി കേരളം മാറിയിരിക്കുന്നു. ജീവനുള്ള മനുഷ്യരെ വേട്ടയാടി വെടിവെച്ചു കൊല്ലുന്ന പൊലീസ് നടപടി കേരളത്തില്‍ തുടര്‍സംഭവങ്ങളായി മാറുന്നു. മാവോയിസ്റ്റുകളെ രാജ്യത്തെ നിയമവ്യവസ്ഥക്കോ വിചാരണയ്‌ക്കോ വിട്ടുകൊടുക്കാതെ പൊലീസ് തോക്കിന്‍മുനയില്‍ ശിക്ഷ വിധിക്കുന്നു. കേരളത്തിന്റെ വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാമമാത്രമായ ഒരു ചെറുസംഘത്തെ സര്‍വസന്നാഹികളായ ആഭ്യന്തര സേനയ്ക്ക് ജീവനോടെ പിടികൂടാന്‍ സാധിക്കില്ലെന്നാണോ. ഏത് തരം രക്തദാഹമാണ് ആഭ്യന്തരവകുപ്പിനെക്കൊണ്ട് വീണ്ടും വീണ്ടും ഈ കുരുതി നടത്തിപ്പിക്കുന്നത്.
തോക്കിന്‍മുനയില്‍ ജീവനൊടുങ്ങാന്‍ മാത്രം വലിയ എന്ത് കുറ്റകൃത്യങ്ങളാണ് മാവോയിസ്റ്റുകള്‍ ഇവിടെ ചെയ്തിട്ടുള്ളത്. ആദിവാസി ഊരുകളില്‍ കടന്നു ചെന്ന് അരിയും പഞ്ചസാരയും ചോദിക്കുന്നതോ, ചുമരുകളില്‍ പോസ്റ്ററുകള്‍ പതിക്കുന്നതോ. കേരളത്തിന്റെ ക്രമസമാധാനത്തിനോ, ജനങ്ങളുടെ സൈ്വര്യജീവിതത്തിനോ കാര്യമായ യാതൊരു പ്രശ്നങ്ങളും ഇതുവരെ സൃഷ്ടിച്ചിട്ടില്ലാത്ത, പ്രതീകാത്മകമായ ചില സമരങ്ങള്‍ക്കപ്പുറം മറ്റ് അക്രമങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ലാത്ത, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഒരു തടസ്സമോ വെല്ലുവിളിയോ ആയി ഇനിയും മാറിയിട്ടില്ലാത്ത ഒരു ചെറിയ സംഘത്തിന്റെ കേവല സാന്നിദ്ധ്യത്തെ വലിയ ഭീകരതയായി കാണിച്ച് കേരളത്തെ സംഘര്‍ഷബാധിത മേഖലയാക്കി മാറ്റേണ്ടത് ആരുടെ താത്പര്യമാണ്. നിരന്തരമായി മാവോയിസ്റ്റുകളെ കൊലപ്പെടുത്തി, 'ഞങ്ങളിതാ രാജ്യത്തിന് ഭീഷണിയായ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്നു' എന്ന് പ്രഖ്യാപനം നടത്തുന്നതിലൂടെ പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്താണ്?
കേരളത്തില്‍ വെറും നാമമാത്രമായി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘങ്ങളുടെ സാന്നിധ്യത്തെ പെരുപ്പിച്ച് കാണിച്ച് കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗത്തില്‍ നിന്നും വലിയ സൈനിക സന്നാഹങ്ങള്‍ കേരളത്തിലെത്തിക്കുന്നതിനായി തുടക്കം മുതലേ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട് എന്നീ 5 ജില്ലകളെ മാവോയിസ്റ്റ് ബാധിതമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി നിരോധിച്ച 'സാല്‍വജുദുമി'ന് സമാനമായ രീതിയില്‍ കേരളത്തില്‍ ആദിവാസികളെ സൈനികവത്കരിക്കുന്ന പദ്ധതിയും സര്‍ക്കാര്‍ കൊണ്ടുവന്നു.
തുടര്‍ച്ചയായി നടക്കുന്ന ഈ വെടിവെപ്പുകളും കൊലപാതകങ്ങളും മാവോയിസ്റ്റ് സാന്നിദ്ധ്യങ്ങളുമായി ബന്ധപ്പെട്ട പൊലീസിന്റെ ദുരൂഹപ്രചരണങ്ങളുമെല്ലാം കേരളത്തെ സൈനികവത്കരിക്കാനുള്ള ബോധപൂര്‍വശ്രമങ്ങളാണ് എന്ന് സംശയിപ്പിക്കുന്നതിന് വേറെയും നിരവധി കാരണങ്ങളുണ്ട്. അതിലൊന്നായിരുന്നു അധികാരത്തിലെത്തി കേവലം മാസങ്ങള്‍ക്കുള്ളില്‍ നടന്ന ഇന്റസ്റ്റേറ്റ് ചീഫ് മിനിസ്റ്റ്ഴ്സ് കൗണ്‍സിലില്‍ പിണറായി വിജയന്‍ നടത്തിയ പ്രസംഗം.
''സാമ്പത്തികപരവും സൈനികപരവും മാനവവിഭവശേഷീപരവുമായ കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നത് ഞങ്ങളുടെ തീവ്രവാദികളെ തുരത്താനുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് വളരെയധികം സഹായകമാകും. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളം ആവശ്യപ്പെടുന്ന തീവ്രവാദ വിരുദ്ധ/പ്രത്യാക്രമണ സേനാ പരിശീലന കേന്ദ്രം അനുവദിക്കണം. ഒരു റിസര്‍വ് ബറ്റാലിയനെ കൂടി അനുവദിക്കണം. സി.ആര്‍.പി.എഫില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഓഫീസര്‍മാരെ വേണം. എന്‍.എസ്.ജി, സി.എ.പി.എഫ്(സെന്‍ട്രല്‍ ആംഡ് ഫോഴ്സസ്), ഐ.ബി എന്നിവര്‍ സംസ്ഥാന പൊലീസിനെ പരിശീലിപ്പിക്കണം. ഇടത് തീവ്രവാദത്തിന്റെ പിടിയിലുള്ള അഞ്ച് ജില്ലകളും സെക്യൂരിറ്റി റിലേറ്റഡ് എക്സ്പന്‍ഡിച്ചര്‍ സ്‌കീമിന് കീഴില്‍ ഉള്‍പ്പെടുത്തണം. പൊലീസ് ഇന്റലിജന്‍സ് സംവിധാനത്തെ ആധുനികവത്കരിച്ച് ശക്തിപ്പെടുത്താന്‍ പ്രത്യേക പദ്ധതി വേണം'' ഇതായിരുന്നു പിണറായി വിജയന്റെ പ്രസംഗത്തില്‍ കേന്ദ്രത്തോടുള്ള ആവശ്യം.
കേരളത്തിലെ പൊലീസ് സേനയെ കൂടുതല്‍ ആധുനികവത്കരിക്കാനുള്ള ആഭ്യന്തരവകുപ്പ് തലവന്റെ തന്ത്രമാണോ ഈ തുടര്‍ ഏറ്റുമുട്ടലുകള്‍ എന്ന് സംശയം തോന്നിയേക്കാം. മാവോയിസ്റ്റ് വേട്ടയ്ക്കായി തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ സായുധസജ്ജരായ സംഘത്തെ നിയോഗിക്കുകയും അതിനായി ഭീമമായ ഫണ്ട് ചെലവഴിക്കുകയും ചെയ്യുമ്പോള്‍ അവരുടെ നിലിനില്‍പിനായി ഇത്തരത്തിലുള്ള വ്യാജ ഏറ്റുമുട്ടലുകള്‍ തലപൊക്കുമെന്നതുറപ്പാണ്.
തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള തീവ്രവാദ വിരുദ്ധ സേനകള്‍ക്കായി കേരളത്തില്‍ ചിലവഴിക്കുന്ന തുകയുടെ കണക്കുകള്‍ ആവശ്യപ്പെട്ട് കേരളത്തിലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ വിവരാവകാശനിയമപ്രകാരം അപേക്ഷകള്‍ സമര്‍പ്പിച്ചിട്ട് ഇന്നോളം ഒരു മറുപടിയും ലഭിച്ചിട്ടില്ല എന്നത് കൂടി ഇവിടെ ചേര്‍ത്ത് വായിക്കണം.
ഇതുവരെ നടന്ന തുടര്‍ ആക്രമണങ്ങളില്‍ ഒരിക്കല്‍ പോലും പൊലീസിന്റെ വാദങ്ങളില്‍ സംശയകരമായി ഒന്നും പിണറായി വിജയന്‍ മുന്നോട്ടുവെച്ചില്ല എന്ന് മാത്രമല്ല എല്ലാ സംഭവങ്ങളിലും തണ്ടര്‍ബോള്‍ട്ട് ഭാഷ്യം അതേപടി ആവര്‍ത്തിച്ചുകൊണ്ട് മുഖ്യമന്ത്രി എന്ന സ്ഥാനത്ത് നിന്ന് മാറി തണ്ടര്‍ബോള്‍ട്ട് മേധാവിയാവുകയാണ് പിണറായി വിജയന്‍ ചെയ്തിട്ടുള്ളത്.
അടിയന്തരാവസ്ഥാ കാലത്ത് നടന്ന രാജന്‍ എന്ന യുവാവിന്റെ തിരോധാനത്തിന്റെ പേരില്‍ സി. അച്യുതമേനോന്‍, കെ.കരുണാകരന്‍ എന്നീ രണ്ട് മുന്‍ മുഖ്യമന്തിമാര്‍ക്ക് വലിയ രാഷ്ട്രീയ നഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിലാണ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി എട്ട് മനുഷ്യജീവനുകളെടുത്തിട്ടും യാതൊരു പോറലുമേല്‍ക്കാതെ ആ സ്ഥാനത്ത് തുടരുന്നത്. കേരളത്തിലെ രാഷ്ട്രീയ സമൂഹം ഈ കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തേണ്ടതുണ്ട്. പിണറായി വിജയന്‍ മൗനം വെടിയണം.
ഉമ്മർ ടി.കെ.
Jan 11, 2021
15 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
സി.പി. ജോൺ
Dec 30, 2020
14 Minutes Read
പ്രസന്‍ജീത് ബോസ്/ എന്‍. കെ. ഭൂപേഷ്
Dec 29, 2020
10 Minutes Read
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
ടി.പി.കുഞ്ഞിക്കണ്ണന്‍
Dec 18, 2020
6 minutes read
Aswathy
6 Nov 2020, 04:47 PM
ജനറൽ സീറ്റ് എന്ന് പറയുന്നത് ഒരു പ്രത്യേക വിഭാഗത്തെ udheshichullathu അല്ല ഒരു നിശ്ചിത മാർകിൽ കൂടുതൽ മാർക്ക് കിട്ടുന്ന ഏതൊരു ജാതിയിൽ ഉള്ള മനുഷ്യരും ജനറൽ സീറ്റിൽ കയറുന്നതാണ്.അതായത് കട്ട് ഓഫ് മർകിന് മുകളിൽ കിട്ടുന്ന ഏതൊരു വ്യക്തിയും ജനറൽ സീറ്റിൽ അണ് ജോലിയിൽ പ്രവേശിക്കുന്നത്