കേരളത്തിലെ മുസ്‌ലിംകൾ ആർക്ക് വോട്ടുചെയ്യും?

Truecopy Webzine

സംസ്ഥാന ജനസംഖ്യയിൽ 27 ശതമാനം വരുന്ന മുസ്‌ലിംകളെ സംബന്ധിച്ച് അഭൂതപൂർവമായ ഒരു ഘട്ടമാണിതെന്നും അതിജീവനവുമായി ബന്ധപ്പെട്ട ആശങ്കകളും ഭയവും മാത്രമായിരിക്കും മുസ്‌ലിംകൾ ആർക്കു വോട്ട് ചെയ്യുമെന്നത് നിശ്ചയിക്കുന്ന ഏകഘടകമെന്നും സാംസ്​കാരിക വിമർശനകനും എഴുത്തുകാരനുമായ ഷാജഹാൻ മാടമ്പാട്ട്​.

ഒരു പൗരസഞ്ചയം എന്ന സ്വത്വത്തിൽ നിന്ന് അതിജീവന ഭീഷണി നേരിടുന്ന ഒരു ന്യൂനപക്ഷം എന്ന ബോധത്തിലേക്കുള്ള കേരള മുസ്‌ലിമിന്റെ സമ്പൂർണമായ സംക്രമണമാണ് ഈ തെരഞ്ഞെടുപ്പുഘട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന്​ ട്രൂ ​കോപ്പി വെബ്​സീൻ പാക്കറ്റ്​ 16ൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു.

ഈ അവസ്ഥയോടുള്ള അവരുടെ പ്രതികരണം തീർച്ചയായും ഏകശിലാരൂപത്തിലാവില്ല. മുസ്‌ലിം വ്യക്തികളും സംഘടനകളുമൊക്കെ അവരവരുടെ വിലയിരുത്തലിനനുസരിച്ച് വ്യത്യസ്ത തീരുമാനങ്ങളെടുക്കും. പക്ഷെ അതിജീവനത്തിന്റെ ഉൽക്കണ്ഠകളായിരിക്കും ആ തീരുമാനത്തിന്റെ അടിസ്ഥാനഹേതു. ഒരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇത്തരമൊരു ഭയം കടന്നുവരുന്നത് ആദ്യമായാണ്.

ഭൂരിപക്ഷ പ്രീണനത്തിന്റെ വൈവിധ്യമാർന്ന പരീക്ഷണങ്ങൾ ഇരുമുന്നണികളും മത്സരബുദ്ധിയോടെ നടത്തുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. അതിന്റെ കാപട്യത്തെ പരിഹസിച്ച് പച്ചയായ വർഗീയതയുമായി ബി.ജെ.പി മറുഭാഗത്തും. മുസ്‌ലിം- ക്രിസ്ത്യൻ വൈരം ആളിക്കത്തിക്കാനുള്ള ശ്രമങ്ങൾ കൂടി ശക്തിപ്പെട്ടതോടെ തികച്ചും കലുഷമായ ഒരവസ്ഥയാണ് കേരളത്തിലിന്നുള്ളതെന്ന്​ ലേഖനത്തിൽ പറയുന്നു.

മുസ്‌ലിം നിയമസഭാ പ്രാതിനിധ്യം ഏറെക്കുറെ മോശമല്ലാത്ത രീതിയിൽ നിലനിർത്തുന്നതിൽ ലീഗിനായിരിക്കും ഇപ്രാവശ്യവും പ്രധാന പങ്ക്. മുസ്‌ലിം ശാക്തീകരണത്തിന്റെ ഒരേയൊരു മാതൃകയായി കേരളം തുടരുന്നതിൽ മുസ്‌ലിംലീഗിന് വലിയ പങ്കുണ്ട്. ഏകദേശം ഉറപ്പിച്ച് പറയാവുന്ന ഒരു കാര്യം ഇന്നത്തെ സാഹചര്യത്തിൽ മറ്റു കക്ഷികളിൽ നിന്ന് വിജയിച്ചു വരുന്ന മുസ്‌ലിംകളുടെ എണ്ണം ഇത്തവണ പ്രായേണ കുറവായിരിക്കുമെന്നതാണ്. അതുകൂടി കണക്കിലെടുക്കുമ്പോൾ ലീഗ് എം.എൽ.എമാരുടെ എണ്ണം ശാക്തീകരണത്തിന്റെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ പ്രധാനമായിരിക്കും.

അതേസമയം, തീർത്തും നിരാശപ്പെടുത്തുന്ന ഒരവസ്ഥയിലാണ് ലീഗ് ഇന്നുള്ളത്. തങ്ങൾക്ക് ലഭിച്ച രാജ്യസഭാസീറ്റിൽ പി.വി. അബ്ദുൽ വഹാബിനെയാണ് ലീഗ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. അധികാരവാഞ്ഛയും പണാധിപത്യവും ലക്ഷ്യബോധമില്ലായ്മയും എല്ലാം പ്രതിഫലിക്കുന്ന ഒരു തീരുമാനമാണിത്.

ഐ.എൻ.എൽ, എസ്.ഡി.പി.ഐ, വെൽഫയർ പാർട്ടി തുടങ്ങിയ ചെറുസംഘങ്ങൾ നിയമസഭാതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അത്ര പ്രധാനമല്ല. ജമാഅത്തെ ഇസ്‌ലാമി ഇപ്പോൾ മൂല്യമാപിനി ഉപേക്ഷിച്ച് യു.ഡി.എഫിനൊപ്പമാണ്. ചുരുക്കത്തിൽ വൈവിധ്യമാർന്ന രാഷ്ട്രീയ നിലപാടുകളാണ് മുസ്‌ലിംകൾ സ്വീകരിക്കുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയത്തിനെതിരെ ഇടതുപക്ഷമാണ് പ്രതിരോധം തീർക്കുന്നത് എന്ന് വിശ്വസിക്കുന്ന മുസ്‌ലിംകളുണ്ട്. അതല്ല കോൺഗ്രസ് തകർന്നുകൂടെന്നും യു.ഡി.എഫ് നിലനിൽക്കണമെന്നും ദേശീയതലത്തിൽ അതാണ് ഗുണകരമെന്നും വിചാരിക്കുന്നവരുമുണ്ട്. മുസ്‌ലിം രാഷ്ട്രീയത ഏകമുഖമല്ല, അതിന്റെ മർമബിന്ദു ബി.ജെ.പിയോടുള്ള ആശങ്കകളാണ്​.

കേരളത്തിന്റെ ഡെമോഗ്രാഫിയിൽ ന്യൂനപക്ഷങ്ങൾ ഏകദേശം ജനസംഖ്യയുടെ പകുതിയാണ്. അതും നിർണായകമായ ഒരു ഘടകമാണ്. അതുകൊണ്ടാണ് ക്രിസ്ത്യൻ- മുസ്‌ലിം ശത്രുത ശക്തിപ്പെടുത്താൻ സംഘ്പരിവാർ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. സാധ്യതകളിൽ ഏതു നടന്നാലും ഒരു കാര്യം ഉറപ്പാണ്. ഇതിലെല്ലാം ഇരസ്ഥാനത്ത് ഉണ്ടാവുക മുസ്‌ലിംകളാണ്. സംഘ് പരിവാരത്തിന്റെ വൈരം ഒരു ഭാഗത്ത്. അവരെ രാഷ്ട്രീയമായി എതിരിടുന്നവരുടെ മാനിപ്പുലേഷൻ മറുഭാഗത്ത്. മുസ്‌ലിം രാഷ്ട്രീയത അതുകൊണ്ടുതന്നെ ഒരു ദശാസന്ധിയിലാണ്. അതിനെ നേരിടാനുള്ള കാര്യപ്രാപ്തിയുള്ള രാഷ്ട്രീയ- മത- സമുദായ നേതൃത്വം നിർഭാഗ്യവശാൽ കേരള മുസ്‌ലിംകൾക്കില്ല. പക്ഷെ ശരാശരി മലയാളി മുസ്‌ലിമിന് തങ്ങളുടെ നേതാക്കളെക്കാൾ സാമാന്യബുദ്ധിയുണ്ട്. വിവേകവും- ഷാജഹാൻ എഴുതുന്നു.

ലേഖനം പൂർണരൂപത്തിൽവായിക്കാം, ​ കേൾക്കാം വെബ്​സീനിൽ


Comments