'അകം പുറം' കാലം

'ആദ്യത്തെ അന്ധാളിപ്പിന് ശേഷം വാരിക തുറന്ന്​ എപ്പോഴും ചെയ്യുന്നത് പോലെ അവസാനത്തെ പേജുകളിൽ ആകാംക്ഷയോടെ കണ്ണോടിച്ചു. എന്റെ സ്വന്തം പംക്തി. അതും മലയാളത്തിലെ അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാരികയിൽ.' എഴുത്തുകാരനാകാൻ ആഗ്രഹിച്ച തന്റെ ജീവിതത്തിലെ ആ നിർണായക നിമിഷത്തെക്കുറിച്ച് ഷാജഹാൻ മാടമ്പാട്ട് എഴുതുന്നു. കലഹങ്ങൾ കുതൂഹലങ്ങൾ: ഒരു മാപ്പിളയുടെ ലോക ജീവിതം - എന്ന പരമ്പരയുടെ ആറാം ഭാഗം

ലൈബ്രറി ഓഫ് കോൺഗ്രസ്സിൽ ജോലി ചെയ്യുന്ന കാലത്ത് ഏതാനും വർഷം എൻ.പി ഹാഫിസ് മുഹമ്മദ് ഓണററി എഡിറ്ററും ഞാൻ എക്‌സിക്യൂട്ടീവ് എഡിറ്ററുമായി "ആശയസമന്വയം' എന്ന പേരിൽ ഒരു മാസിക കോഴിക്കോട്ടു നിന്ന് പുറത്തുവന്നിരുന്നു. അതിന്റെ കഥ പിന്നീട് പറയാം. 1997 മുതൽ മൂന്നു കൊല്ലത്തോളം പുറത്തുവന്ന "സമന്വയ'ത്തിന്റെ കാലത്താണ് എൻ.പി. മുഹമ്മദുമായി പരിചയപ്പെടുന്നത്. ഹാഫിസ് സാറും ഞാനുമായുള്ള അടുപ്പമാണ് അതിന് നിമിത്തമായത്. എന്റെ എഴുത്തിനെയും വായനയെയും ചിന്തയെയും ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തികളിലൊരാൾ എൻ.പിയായിരുന്നു. അക്കാലത്ത്​ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമിയുടെ നിർവ്വാഹകസമിതിയിൽ അംഗമാണ്. അതിന്റെ യോഗങ്ങൾക്കായി രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും ഡൽഹിയിൽ വരും. വിമാനത്താവളത്തിൽ നിന്ന് എന്റെ സ്‌കൂട്ടറിൽ താമസസ്ഥലത്തുകൊണ്ടുവരുന്നത് മുതൽ തിരിച്ചു വിമാനത്താവളത്തിൽ കൊണ്ട് വിടുന്നത് വരെ ഞാൻ കൂടെയുണ്ടാവും. ആഴവും പരപ്പുമുള്ള, നർമ്മവും കുസൃതിയും നിറഞ്ഞ, അദ്ദേഹത്തിന്റെ സംസാരം കേൾക്കുക വലിയൊരനുഭവമായിരുന്നു. എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം. അകലെ നിന്ന് കാണുമ്പോൾ പരുക്കൻ പ്രകൃതം. അടുത്താലോ സ്‌നേഹത്തിന്റെ നിറകുടം. വരുമ്പോഴൊക്കെ ഞാൻ വായിച്ചാൽ മാത്രം പോരാ എഴുത്തിലും സജീവമാകണമെന്ന് ഉപദേശിക്കും. കേരളത്തിലെ മുജാഹിദ് സംഘടനയുടെ യുവജിഹ്വയായ ശബാബിലും ചന്ദ്രികയിലും മാത്രമാണ് ഞാനത് വരെ എഴുതിയിട്ടുള്ളത്. മുഖ്യധാരാപ്രസിദ്ധീകരണങ്ങളിൽ എഴുതാനാഗ്രഹമുണ്ടായിരുന്നെങ്കിലും അതിനവസരങ്ങൾ ലഭിച്ചിരുന്നില്ല. മാത്രവുമല്ല ഡോക്ടറേറ്റിനുള്ള ഗവേഷണവും (ഇന്നും അപൂർണം) ജോലിയും ഒന്നിച്ചു കൊണ്ട് പോകുന്ന തിരക്കിൽ എഴുതാനൊന്നും സമയവുമുണ്ടായിരുന്നില്ല.

ഒരിക്കൽ എൻ.പി ഡൽഹിയിൽ വന്നപ്പോൾ എന്നോട് എം.കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തെപ്പറ്റി എന്താണഭിപ്രായമെന്നു ചോദിച്ചു. ഞാൻ ചെറുപ്പം മുതലേ വായിക്കുന്ന പംക്തിയാണ്. പുതിയ പുസ്തകങ്ങളെക്കുറിച്ചു എന്റെ തലമുറയും അതിന് മുമ്പുള്ള തലമുറയും അറിഞ്ഞിരുന്നത്

എൻ.പി മുഹമ്മദിന്റെ ഛായാചിത്രം

ഫോട്ടോ: കേരള സാഹിത്യ അക്കാദമി

സാഹിത്യവാരഫലത്തിൽ നിന്നായിരുന്നു. കൃഷ്ണൻ നായർ സാഹിത്യവാരഫലം കലാകൗമുദിയിൽ നിന്ന് സമകാലികമലയാളം വാരികയിലേക്ക് മാറ്റിയ ഉടനെയാണ് ഈ സംഭാഷണം നടക്കുന്നത്. എസ് ജയചന്ദ്രൻ നായർ കൗമുദി വിട്ട് മലയാളത്തിന്റെ പത്രാധിപരായപ്പോൾ കൃഷ്ണൻ നായരും കൂടെപ്പോകുകയായിരുന്നു. അറബി വായിക്കുന്നത് പോലെയായിരുന്നു ആളുകൾ കലാകൗമുദി വായിച്ചിരുന്നത്. വലത്ത് നിന്ന് ഇടത്തോട്ട്. അവസാനത്തെ നാല് പേജിലായിരുന്നല്ലോ വാരഫലം. വാരിക കിട്ടിയാൽ മിക്കവരും ആദ്യം വായിച്ചിരുന്നത് അതായിരുന്നു. പംക്തിയുടെ കടുത്ത വിമർശകർ പോലും. അത്ര മാത്രം ജനപ്രിയമായിരുന്നു സാഹിത്യവാരഫലം. നാൽപ്പത് കൊല്ലത്തോളം ഒരു പംക്തി പ്രതിവാരം എഴുതുക എന്നത് തന്നെ ഒരു വിസ്മയമാണ്. അത്ര കാലവും അതിന്റെ ജനപ്രിയത നിലനിർത്തുക എന്നത് എഴുത്തിന്റെ ചരിത്രത്തിലെ തന്നെ ഒരപൂർവതയും. വാരഫലം കൂറുമാറിയതോടെ കലാകൗമുദി വലിയ പ്രതിസന്ധിയിലായി. അതുവരെ സഹപത്രാധിപരായിരുന്ന എൻ.ആർ.എസ് ബാബുവാണ് ജയചന്ദ്രൻ നായർക്ക് ശേഷം എഡിറ്ററായത്. അദ്ദേഹവും എൻ.പിയും തമ്മിൽ വലിയ കൂട്ടായിരുന്നു. "കഴിഞ്ഞ കുറെ ആഴ്ചകളായി കൃഷ്ണൻ നായരുടെ പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാബു. മലയാളത്തിലെ വലിയ പല എഴുത്തുകാരും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കെ.പി അപ്പനടക്കം. ബാബുവിന് പക്ഷെ അതിൽ താല്പര്യമില്ല. പ്രശസ്തരായ എഴുത്തുകാരാവുമ്പോൾ പംക്തിയുടെ ഉള്ളടക്കവും ശൈലിയുമൊക്കെ പ്രവചനീയമായിപ്പോകും. സാംസ്‌കാരികനായകനെന്ന ചീത്തപ്പേരുള്ള ആരെയും ബാബുവിന് വേണ്ട! അയാൾക്ക് വേണ്ടത് പുതിയ ഒരാളെയാണ്. ഞാനും ബാബുവുമായി കുറെ ദിവസങ്ങളായി ഈ പ്രശ്‌നം ചർച്ച ചെയ്യുകയായിരുന്നു,' എൻ.പി പറഞ്ഞു.

എൻ.പിയുടെ മറുപടിയിലെ ആജ്ഞാധ്വനി കൂടുതൽ തർക്കിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചു. തിരിച്ചുവന്ന് ലീനയോടും മറ്റു ചില സുഹൃത്തുക്കളോടും ചർച്ച ചെയ്തപ്പോൾ അവരെല്ലാം പ്രോത്സാഹനസ്വരത്തിലാണ് പ്രതികരിച്ചത്. ഈ അസുലഭാവസരം ഒരു നിലയ്ക്കും കളഞ്ഞു കുളിക്കരുതെന്ന് അവരെല്ലാം ഊന്നിപ്പറഞ്ഞു.

ഇതെല്ലാം വള്ളി പുള്ളി വിടാതെ എന്നോട് പറയുന്നതെന്തിനെന്നാണ് ഞാനാലോചിച്ചത്. പുതിയൊരാളാണ് ഉചിതം എന്ന അഭിപ്രായം എനിക്കും ശരിയായി തോന്നി. ആരെയെങ്കിലും കണ്ടെത്തിയോ എന്ന് ഞാൻ ചോദിച്ചു. ഇതിനു പറ്റിയ പലരും ജെ.എൻ.യുവിലുണ്ടല്ലോ എന്നോർക്കുകയും ചെയ്തു. മാത്യു ജോസഫിന്റെ പേരാണ് ആദ്യം മനസ്സിൽ വന്നത്. സാഹിത്യ സാമൂഹ്യശാസ്ത്രവിഷയങ്ങളിൽ അതിമനോഹരമായ മലയാളത്തിൽ എഴുതാൻ കഴിയുന്ന മാത്യുവിന്റെ പേര് നിർദ്ദേശിക്കാൻ ഞാൻ ആലോചിച്ചു. ഞാൻ പറഞ്ഞുതുടങ്ങുന്നതിന്റെ മുമ്പ് തന്നെ എൻ.പി പറഞ്ഞു: "നീണ്ട ചർച്ചകൾക്ക് ശേഷം ബാബുവും ഞാനും ആളെ കണ്ടെത്തി. തീരുമാനമെടുക്കുകയും ചെയ്തു. ഷാജഹാനാണ് ആ പംക്തി ചെയ്യാൻ പോകുന്നത്.' ഞാൻ അന്ധാളിച്ചു പോയി. എൻ.പി തമാശ പറയുകയാണെന്നാണ് ഞാൻ കരുതിയത്. കൃഷ്ണൻ നായരുടെ അവസാന നാലുപുറങ്ങളായിരുന്നു പതിറ്റാണ്ടുകളോളം കലാകൗമുദിയുടെ പ്രധാന ആകർഷണം. ആ ഇടത്തിലേക്ക് വരാനുള്ള അറിവോ അനുഭവപരിചയമോ എനിക്കില്ലെന്ന് മാത്രമല്ല പ്രതിവാരം നാല് പേജിലേക്ക് വേണ്ട ഉള്ളടക്കം തയ്യാറാക്കാനുള്ള അച്ചടക്കം എനിക്കൊട്ടുമില്ല. എനിക്കിത് പറ്റില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു. "അതിന് ഞാൻ ഷാജഹാന്റെ സമ്മതം ചോദിച്ചില്ലല്ലോ. ഇത് ഞങ്ങൾ എടുത്തു കഴിഞ്ഞ തീരുമാനമാണ്,' എൻ.പിയുടെ മറുപടിയിലെ ആജ്ഞാധ്വനി കൂടുതൽ തർക്കിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചു. തിരിച്ചുവന്ന് ലീനയോടും മറ്റു ചില സുഹൃത്തുക്കളോടും ചർച്ച ചെയ്തപ്പോൾ അവരെല്ലാം പ്രോത്സാഹനസ്വരത്തിലാണ് പ്രതികരിച്ചത്. ഈ അസുലഭാവസരം ഒരു നിലയ്ക്കും കളഞ്ഞു കുളിക്കരുതെന്ന് അവരെല്ലാം ഊന്നിപ്പറഞ്ഞു.

അവസരം നഷ്ടപ്പെടുത്തരുതെന്ന് എനിക്കും തോന്നി. പക്ഷെ ഇതെനിക്ക് ചെയ്യാനാവുമോ എന്ന ഭീതി മറികടക്കാനാവുന്നുമില്ല. രണ്ടു ദിവസം കഴിഞ്ഞു എൻ.പി നാട്ടിലേക്ക് തിരിച്ചു പോയി. പോകുന്നതിന് മുമ്പ് പംക്തി ഉടനെ തുടങ്ങണമെന്ന അന്ത്യശാസനം തരികയും ചെയ്തു. ഞാനന്ന് രാത്രി ബാബു സാറിനെ ഫോൺ ചെയ്തു. അദ്ദേഹവുമായി ഒരു മുൻപരിചയവുമില്ല. സ്വയം പരിചയപ്പെടുത്തിയപ്പോൾ കുശലാന്വേഷണങ്ങളൊന്നുമില്ല. "ഞാൻ ഷാജഹാന്റെ ഫോൺ കാത്തിരിക്കുകയായിരുന്നു. കോളം എപ്പോഴാണ് തുടങ്ങുന്നത്? ഉടനെ വേണം.' പട പേടിച്ചു പന്തളത്തു പോയപ്പോൾ പന്തം കൊളുത്തിപ്പട എന്ന് പറഞ്ഞ സ്ഥിതി. പറഞ്ഞതെന്തായാലും ബാബു സാറിന്റെ ശബ്ദത്തിലെ അഗാധമായ സ്‌നേഹം ശ്രദ്ധിക്കാതിരിക്കാനായില്ല. എന്റെ ജീവിതത്തിൽ എനിക്കേറ്റവും ആദരവും ആരാധനയും തോന്നിയ ഒരാളോടുള്ള ആദ്യസംഭാഷമാണതെന്ന് അപ്പോഴെനിക്കറിയില്ലായിരുന്നു. ഞാൻ പറഞ്ഞു: "ബാബു സാർ, ഞാൻ പരീക്ഷണാർത്ഥം ഒരു സാധനമെഴുതി അയക്കാം. അത് സാറിനിഷ്ടപ്പെട്ടാൽ ബാക്കി കാര്യങ്ങൾ നമുക്ക് വഴിയേ തീരുമാനിക്കാം.' സാർ എൻ.പിയ്ക്ക് പഠിക്കുകയാണെന്ന് തോന്നിപ്പിച്ച മറുപടി ഉടനെ വന്നു: "ഷാജഹാൻ അയക്കൂ. തീരുമാനം ഞാനും എൻ.പിയും എപ്പോഴേ എടുത്തു കഴിഞ്ഞതല്ലേ!' അതിനടുത്ത മൂന്നു ദിവസം ഉറക്കത്തിലും ഉണർച്ചയിലും ഒരേ കാര്യം മാത്രം മനസ്സിൽ. എന്തെഴുതും? എങ്ങനെ എഴുതും? എങ്ങനെ എഴുതിയാലും എല്ലാവരും താരതമ്യം ചെയ്യാൻ പോവുന്നത് കൃഷ്ണൻ നായരുമായി. ആ താരതമ്യത്തെ അതിജീവിക്കാനുള്ള കോപ്പ് എന്റെ കയ്യിലില്ല എന്ന് എനിക്ക് നന്നായറിയാം. സാഹിത്യവാരഫലവുമായി സാദൃശ്യമുണ്ടായാൽ അനുകരണാരോപണം നേരിടേണ്ടി വരും. പൂർണമായും വ്യത്യസ്തമായാൽ അത് വായനക്കാർക്കിഷ്ടമാവുമോ എന്ന ആശങ്ക. ആകപ്പാടെ അസ്വസ്ഥത. അമ്പരപ്പ്. അതേ സമയം മഹാമനീഷികളായ എൻ.പിയും ബാബുസാറും എന്നിലർപ്പിച്ച അന്ധമായ വിശ്വാസം മനസ്സിൽ സന്തോഷവും അഭിമാനവും നിറച്ചു. മുഖ്യധാരാമാധ്യമങ്ങളിൽ അതുവരെ ഒരു വരി എഴുതാത്ത ഒരാൾ 28 വയസ്സിൽ ഇതിഹാസസമാനമായ ഖ്യാതിയും പ്രാധാന്യവുമുള്ള ഒരതികായന്റെ പിൻഗാമിയാകാൻ നിയോഗിതനാവുക. ശബാബ് വാരികയിൽ "ദൽഹി വിശേഷങ്ങൾ' എന്ന പേരിൽ കുറച്ചു കാലം ഒരു പംക്തി എഴുതിയത് മാത്രമാണ് കോളമെഴുത്തിൽ മുൻപരിചയം. ആ കോളത്തിന് കാരണഭൂതൻ അബൂബക്കർ കാരക്കുന്ന് എന്ന ദീർഘകാലം എന്റെ മേൽ ആൽമരം പോലെ തണൽ വിരിക്കുകയും മഞ്ഞു പോലെ സ്‌നേഹം വർഷിക്കുകയും ചെയ്ത വലിയ

അബൂബക്കർ കാരക്കുന്ന് photo/flickr.com

മനുഷ്യനായിരുന്നു. അദ്ദേഹം ഇന്ന് ഈ ലോകത്തില്ല. കാരക്കുന്നിനെക്കുറിച്ചു ഒരുപാട് പറയാനുണ്ട്. പിന്നീടാവട്ടെ. മൂന്നാലു ദിവസത്തെ കഠിനമനനവും അപൂർവം ചില സ്‌നേഹിതന്മാരോടുള്ള ചർച്ചയും പംക്തിയുടെ രൂപഭാവങ്ങളെപ്പറ്റി ഒരേകദേശവ്യക്തത നൽകി. ലൈബ്രറി ഓഫ് കോൺഗ്രസ്സിലെ ജോലിയുള്ളതിനാൽ വൈവിധ്യമാർന്ന പുസ്തകങ്ങളെക്കുറിച്ചെഴുതാൻ പ്രയാസമുണ്ടാവില്ല എന്നും ഉറപ്പിച്ചു. കൃഷ്ണൻ നായരെ ഒറ്റക്കാര്യത്തിലാണ് അനുകരിക്കാൻ തീരുമാനിച്ചത്. പംക്തിയുടെ ഓരോ ലക്കത്തിലും നാലോ അഞ്ചോ വ്യത്യസ്ത

വിഷയങ്ങളെക്കുറിച്ചെഴുതുന്നതാണ് ഒരേ കാര്യത്തെക്കുറിച്ചു നാല് പുറങ്ങളെഴുതുന്നതിനേക്കാൾ വായനക്കാർക്ക് ഇഷ്ടപ്പെടുക. അതുകൊണ്ട് അക്കാര്യത്തിൽ വാരഫലത്തിന്റെ രീതി തന്നെ പിന്തുടരാൻ തീരുമാനിച്ചു. പംക്തിയിൽ പരാമർശിക്കുന്ന പുസ്തകങ്ങളുടെ കാര്യത്തിൽ കൃഷ്ണൻ നായരുടെ പതിവിന് തികച്ചും വിപരീതമായ ഒരു വഴിയാണ് ഞാൻ സ്വീകരിച്ചത്. വാരഫലം പൊതുവെ കേന്ദ്രീകരിക്കുന്നത് ലോകത്തെ മുഖ്യധാരാ സാഹിത്യ സൃഷ്ടികളിലാണ്. അതിന് പകരം സാമൂഹ്യശാസ്ത്രവിഷയങ്ങളിലുള്ള പുസ്തകങ്ങൾ, മുഖ്യധാരയ്ക്കു പുറത്തുള്ള ശ്രദ്ധേയമായ സൃഷ്ടികൾ, നൂതനമായ ആശയങ്ങളെ പരിചയപ്പെടുത്താനുള്ള ശ്രമം, കേരളത്തിന്റെ ബൗദ്ധിക സാംസ്‌കാരികമണ്ഡലത്തെക്കുറിച്ചുള്ള ചിലപ്പോഴൊക്കെ പ്രകോപനപരമായ നിരീക്ഷണങ്ങൾ - ഇത്തരം ചില സംഗതികളായിരിക്കണം പംക്തിയുടെ അനന്യതയെന്നു തുടക്കത്തിലേ നിശ്ചയിച്ചു. വാരഫലത്തിൽ നിന്ന് അകം പുറം വ്യത്യസ്തമായ മറ്റൊരു സംഗതി രാഷ്ട്രീയമായിരുന്നു. വാരഫലം പൂർണമായും അരാഷ്ട്രീയമാണ്. ശുദ്ധലാവണ്യവാദമായിരുന്നു അതിന്റെ പൊതുഭാവം. അകം പുറമാകട്ടെ തീക്ഷ്ണമായ രാഷ്ട്രീയ നൈതിക നിലപാടുകൾ മൂലമാണ് ശത്രുക്കളെ സൃഷ്ടിച്ചത്, മിത്രങ്ങളെയും. വിലയിരുത്തിയ സാഹിത്യകൃതികളുടെ ലാവണ്യപരമായ ശക്തിദൗർബ്ബല്യങ്ങളെക്കാൾ രാഷ്ട്രീയനൈതിക സമീപനമായിരുന്നു എന്റെ വിശകലനബിന്ദു.

ഒരു നിമിഷത്തേക്ക് സ്ഥലജലവിഭ്രമം ബാധിച്ച അവസ്ഥയിൽ ഞാൻ അമ്പരന്ന് നിന്ന് പോയി. കണ്ണുകൾ സജലങ്ങളായി. സന്തോഷമോ സങ്കടമോ എന്തൊക്കെയോ വികാരങ്ങൾ മനസ്സിൽ. എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്ന ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരസുലഭനിമിഷം.

ഒരാഴ്ചക്കുള്ളിൽ ഞാൻ "പരീക്ഷണസാധനം' എഴുതി ബാബു സാറിന് ഫാക്സ്​ ചെയ്തു. സാറിന്റെ അഭിപ്രായമറിയിക്കണമെന്നും അതിനനുസരിച്ചു തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്നും പറഞ്ഞു ഒരു ഈമെയിലുമയച്ചു. അത് കഴിഞ്ഞു രണ്ടു ദിവസത്തിനുശേഷം ഞാൻ അവധിക്കായി കേരളത്തിലേക്ക് തിരിച്ചു.

നാട്ടിലെത്തി ഏതാനും ദിവസം കഴിഞ്ഞിട്ടും ബാബു സാറിന്റെ മറുപടി വന്നില്ല. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു കാണില്ല എന്ന് ഞാനുറപ്പിച്ചു. ബാബു സാറിനെയോ എൻ.പിയേയോ വിളിച്ചു ചോദിക്കാനുള്ള ധൈര്യം തോന്നിയതുമില്ല. ആകപ്പാടെ ഒരു ചമ്മൽ. അന്ന് മൊബൈൽ ഫോണൊന്നും വന്നിട്ടില്ല. നാട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞ്​ കുറെ സുഹൃത്തുക്കളെ ഞാൻ താനാളൂരിലെ വീട്ടിൽ രാത്രി ഭക്ഷണത്തിനു ക്ഷണിച്ചു. നാട്ടിൽ വരുമ്പോഴുള്ള സ്ഥിരം പതിവാണത്. ഡോ. എം.കെ. മുനീർ, കുട്ടി അഹ്മദ് കുട്ടി, എം.ഐ. തങ്ങൾ, അബൂബക്കർ കാരക്കുന്ന് തുടങ്ങി ഒരു പതിനഞ്ചു പേരെയെങ്കിലും ക്ഷണിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചു കൂടുമ്പോൾ സംഭാഷണം പലപ്പോഴും രാത്രി രണ്ടു മൂന്നു മണി വരെ നീളും.

ഡോ. മുനീർ പകൽ സമയത്ത് താനാളൂർ കണ്ടിരിക്കാൻ സാധ്യത കുറവാണ്! കുട്ടി അഹ്മദ് കുട്ടി സാഹിബ് ഒഴികെ എല്ലാവരും ആറ് മണിയോടെ എത്തി. ഒരു മണിക്കൂർ കൂടി കഴിഞ്ഞാണ് അദ്ദേഹം വന്നത്. വണ്ടിയിൽ നിന്നിറങ്ങിയ ഉടനെ ഒരല്പം പരിഭവത്തോടെ അദ്ദേഹം പറഞ്ഞു: "ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യം നീ എന്താ ഫോണിൽ വിളിച്ചപ്പോൾ പറയാതിരുന്നത്?' എനിക്ക് കാര്യം പിടി കിട്ടിയില്ല. അപ്പോഴദ്ദേഹം കലാകൗമുദി വാരിക എന്റെ നേരെ നീട്ടി. അവിശ്വസനീയതയോടെ ഞാനതിന്റെ കവറിൽ കണ്ണോടിച്ചു. "പുതിയ പംക്തി. അകം പുറം: പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ഒരു പുതിയ ലോകം. ഷാജഹാൻ മാടമ്പാട്ട്.' ഒരു നിമിഷത്തേക്ക് സ്ഥലജലവിഭ്രമം ബാധിച്ച അവസ്ഥയിൽ ഞാൻ അമ്പരന്ന് നിന്ന് പോയി. കണ്ണുകൾ സജലങ്ങളായി. സന്തോഷമോ സങ്കടമോ എന്തൊക്കെയോ വികാരങ്ങൾ മനസ്സിൽ. എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്ന ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരസുലഭനിമിഷം. അതിന് സാക്ഷ്യം വഹിക്കാൻ എന്നെ എപ്പോഴും എഴുത്തിന്റെ കാര്യത്തിൽ പ്രോത്സാഹിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്തു പോന്ന, സ്വന്തം നിലയ്ക്ക് കേരളത്തിന്റെ പൊതു മണ്ഡലത്തിൽ തങ്ങളുടെ ഇടം നേടിക്കഴിഞ്ഞ പ്രിയപ്പെട്ട ചില സുഹൃത്തുക്കളും. ആദ്യത്തെ അന്ധാളിപ്പിന് ശേഷം വാരിക തുറന്നു എപ്പോഴും ചെയ്യുന്നത് പോലെ അവസാനത്തെ പേജുകളിൽ ആകാംക്ഷയോടെ കണ്ണോടിച്ചു. എന്റെ സ്വന്തം പംക്തി. അതും മലയാളത്തിലെ അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാരികയിൽ. മാതൃഭൂമിയിലോ കലാകൗമുദിയിലോ സ്വന്തം സൃഷ്ടി അച്ചടിച്ച് വരുന്നതാണ് അന്നൊക്കെ ഒരാൾ മുഖ്യധാരാ എഴുത്തുകാരനാവുന്നതിന്റെ പുണ്യമുഹൂർത്തം. അന്ന് രാത്രി ഞങ്ങൾ ആഘോഷിച്ചു. എന്നെ ആദ്യമായി പ്രസിദ്ധീകരിച്ച എഡിറ്ററായ, നിർബന്ധിച്ചു നിരന്തരമായി എഴുതിപ്പിച്ചു കൊണ്ടിരുന്ന, എന്നെ ആദ്യമായി എഡിറ്ററാക്കിയ (ആശയ സമന്വയം)

എം.ഐ തങ്ങൾ

അബൂബക്കർ കാരക്കുന്നിന്റെ സാന്നിധ്യം ആ രാത്രിയുടെ ആഹ്ലാദത്തിന് മിഴിവ് കൂട്ടി. കാരക്കുന്ന് പോലെ എം.ഐ തങ്ങളും നിത്യശാന്തി പൂകി. ഇന്ന് കൂടെയില്ലാത്ത ഈ രണ്ടു പേരും ഞാനും ആരുടേയും ശല്യമില്ലാതെ സംസാരിക്കാൻ മാത്രമായി പലവട്ടം ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ട്! ചരിത്രപണ്ഡിതനും പത്രപ്രവർത്തകനുമായിരുന്ന തങ്ങൾ നീണ്ട കാലം ചന്ദ്രിക പത്രത്തിന്റെ പത്രാധിപരായിരുന്നു. അന്തരിക്കുമ്പോൾ മുസ്‌ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

പിറ്റേദിവസം രാവിലെ ഞാൻ ബാബു സാറിനെ വിളിച്ചു. അഭിപ്രായമറിയാനല്ലേ ഞാനയച്ചത് ഇത്ര പെട്ടെന്ന് തന്നെ തുടങ്ങുമെന്ന് വിചാരിച്ചില്ലല്ലോ എന്ന് പറഞ്ഞു. "അത് സാരമില്ല. ഇനി മുതൽ എല്ലാ ചൊവ്വാഴ്ചയും സാധനം ഇവിടെ എത്തിയിരിക്കണം.' "അകം പുറം' എന്ന പേര് പംക്തിക്കിട്ടത് ബാബു സാർ തന്നെയാണ്. പ്രസിദ്ധീകരിച്ചു വന്നപ്പോഴാണ് കോളത്തിന്റെ പേര് ഞാനറിയുന്നത് തന്നെ. അകം കവിതകൾ പുറം കവിതകൾ എന്ന സംഘ സാഹിത്യസങ്കല്പം അറിയുമായിരുന്നു. അതാണോ ബാബു സാറിനെ പേരിടാൻ പ്രേരിപ്പിച്ചത് എന്നറിയില്ല. ഇതുവരെ ചോദിച്ചിട്ടുമില്ല. ഏകദേശം നാല് കൊല്ലം "അകം പുറം' എഴുതി. ഓരോ ആഴ്ചയും നാല് പുറങ്ങൾ നിറക്കാൻ മാത്രം എഴുതുക എളുപ്പമായിരുന്നില്ല. ഓരോ ആഴ്ചയും കോളം വായിച്ചു എൻ.പി കത്തെഴുതും. ചിലപ്പോൾ അങ്ങേയറ്റത്തെ പ്രശംസ. ചിലപ്പോൾ ശകാരം. "ഈ ആഴ്ച അകം പുറം പരമബോറായിരുന്നു' എന്ന മട്ടിലുള്ള കത്തുകളും കുറവായിരുന്നില്ല! അപൂർവം ചില ആഴ്ചകളിൽ അയക്കാൻ വൈകിയിട്ടുണ്ട്. ഒരിക്കൽ പോലും മുടക്കിയിട്ടില്ല എന്നാണോർമ്മ.

വൈകിയതിന് ക്ഷമ ചോദിച്ചു ബാബു സാറിന് മെയിലയ്ക്കുമ്പോൾ വന്നിരുന്ന മറുപടികൾ രസകരങ്ങളായിരുന്നു. "My dearest Shaj, my deadlines are not deadly' എന്നിങ്ങനെയുള്ള സ്‌നേഹത്തിലും വാത്സല്യത്തിലും ചാലിച്ച എഴുത്തുകൾ. എഴുതിയത് വേണ്ടത്ര നന്നായില്ല എന്ന് തോന്നിയാൽ കരുതലോടെയുള്ള ഉപദേശങ്ങൾ. ഇടക്കപ്രതീക്ഷിതമായി ഒരു ഫോൺ വിളി. തിരുവനന്തപുരത്തു വരുമ്പോൾ വിശദമായ സംഭാഷണങ്ങൾ. പൊതുവെ അന്തർമുഖനായ ബാബു സാർ അധികം ആളുകളുമായി കൂട്ടുകൂടുന്നത് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. പ്രതിഭാശാലിയായ പത്രാധിപർ, സൂക്ഷ്മദൃക്കായ സാമൂഹ്യനിരീക്ഷകൻ, കഴിവുറ്റ വിവർത്തകൻ, കറകളഞ്ഞ മതനിരപേക്ഷവാദി - ഇതൊക്കെയാണ് ബാബു സാർ. നാല് കൊല്ലം കോളമെഴുതി എന്നതിനേക്കാൾ നാല് കൊല്ലം ബാബു സാറോട് അടുത്തിടപഴകാൻ പറ്റിയതാണ് അകം പുറം മൂലം എനിക്കുണ്ടായ ഭാഗ്യം.

തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിന്റെ എതിർവശത്തുള്ള ഇന്ത്യൻ കോഫി ഹൗസിൽ ഒരു വൈകുന്നേരം ദോശ കഴിക്കാൻ കയറി. അപ്പോഴതാ തൊട്ടു മുമ്പിൽ സാക്ഷാൽ എം കൃഷ്ണൻ നായർ! ഞാൻ ചെന്ന് പരിചയപ്പെടുത്തി. "പിൻഗാമി അല്ലെ?' എന്നായിരുന്നു ആദ്യപ്രതികരണം.

കോളമെഴുത്തു തുടങ്ങിയതോടെ ലൈബ്രറി ഓഫ് കോൺഗ്രസ്സിലെ ജോലിയ്ക്ക് പുതിയൊരു മാനം കൈവന്നു. ഓരോ പുസ്തകം കാണുമ്പോഴും ഇതകംപുറത്തിൽ പരാമർശിക്കാൻ പറ്റുമോ എന്നാലോചിക്കും. ഏറ്റവും സന്തോഷമുള്ള കാര്യം മലയാളത്തിലെ എഴുത്തുകാരിൽ പലരും തങ്ങളുടെ പുതിയ പുസ്തകങ്ങൾ എന്റെ പേരിൽ കലാകൗമുദിയിലേക്ക് അയക്കാൻ തുടങ്ങിയതായിരുന്നു. കൂടെ അവരുടെ കത്തുകളുമുണ്ടാവും. അങ്ങനെയാണ് കേരളത്തിലെ സാഹിത്യരംഗത്തെ പലരുമായും ആദ്യമായി പരിചയപ്പെടുന്നത്. വാങ്ങിക്കുന്ന ഇംഗ്ലീഷ് പുസ്തകങ്ങളുടെ ബില്ലയച്ചു കൊടുത്താൽ കലാകൗമുദി കാശ് തരുന്നത് മൂലം എന്റെ പുസ്തകശേഖരവും ഇക്കാലത്തു നന്നായി വളർന്നു. പംക്തി തുടങ്ങി അഞ്ചാറു മാസം കഴിഞ്ഞു ഞാൻ വീണ്ടും കേരളത്തിൽ വന്നു. തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിന്റെ എതിർവശത്തുള്ള ഇന്ത്യൻ കോഫി ഹൗസിൽ ഒരു വൈകുന്നേരം ദോശ കഴിക്കാൻ കയറി. അപ്പോഴതാ തൊട്ടു മുമ്പിൽ സാക്ഷാൽ എം കൃഷ്ണൻ നായർ! ഞാൻ ചെന്ന് പരിചയപ്പെടുത്തി. "പിൻഗാമി അല്ലെ?' എന്നായിരുന്നു ആദ്യപ്രതികരണം. അൽപനേരം സൗഹൃദപൂർവം സംസാരിച്ചു. "അകം പുറം ഞാൻ സ്ഥിരമായി വായിക്കുന്നുണ്ട്. എനിക്കിഷ്ടപ്പെട്ടു.' എനിക്ക് തരാൻ എന്തെങ്കിലും ഉപദേശമുണ്ടോ എന്ന് ഞാൻ. "നിങ്ങളുടെ എഴുത്തിൽ അഹങ്കാരമെന്ന് തോന്നാവുന്ന ഒരു ഭാവമുണ്ട്.

എം. കൃഷ്ണൻ നായർ

photo/ml.sayahna.org

അതഹങ്കാരമല്ല അഹംബോധമാണ്. അതൊരിക്കലും കൈവിടരുത്,' ഇത്രയും പറഞ്ഞു അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചു. (ഞാൻ ഡയറി എഴുതാറില്ല. ഈ വാചകങ്ങളെല്ലാം ഓർമ്മയിൽ നിന്ന് എഴുതുന്നതാണ്.)

വിമർശനാത്മകതയുടെ ഏറ്റവും വലിയ ആൾരൂപത്തിൽ നിന്ന് ശ്ലാഘ ലഭിച്ചതിന്റെ ആഹ്ലാദത്തിൽ ഞാൻ ഒരു മാത്ര സ്വയം മറന്നു പോയി. അകം പുറം എഴുത്തുമായി ബന്ധപ്പെട്ട ഏറ്റവും പ്രിയപ്പെട്ട ഓർമ്മയും മൂന്ന് മിനുട്ട് മാത്രം നീണ്ടു നിന്ന ആ ഹ്രസ്വസമാഗമം തന്നെ.

2003-ൽ "അകം പുറം: അക്ഷരം സംസ്‌കാരം സംവേദനം' എന്ന പേരിൽ പംക്തികളുടെ സമാഹാരം ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചു. രാമചന്ദ്രഗുഹയാണ് ഷാഹിദ് അമീന് ആദ്യപ്രതി നൽകി പ്രകാശനം നിർവ്വഹിച്ചത്. പുസ്തകത്തിന്റെ മുഖവുരയിൽ ഞാൻ ഇങ്ങനെ എഴുതി: "നിക്ഷ്പക്ഷത ഇപ്പുസ്തകത്തിന്റെ ഗുണങ്ങളിലൊന്നല്ല. പക്ഷം പിടിക്കാൻ നട്ടെല്ലില്ലാത്തവർക്ക് ഈ ദുഷിച്ച കാലത്ത് കൂട്ടിക്കൊടുപ്പുകാരന്റെ മാന്യത പോലും അവകാശപ്പെടാനാർഹതയില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതിനാൽ അക്കാര്യത്തിലൊരു ഖേദപ്രകടനത്തിന് മുതിരുന്നുമില്ല. മലയാളഭാഷയുടെ കാല്പനിക ചതിക്കുഴികളിലൊളിച്ചിരുന്നു ഞാണിന്മേൽകളി നടത്തുന്ന സാംസ്‌കാരിക ജന്മങ്ങളോടുള്ള ഒടുങ്ങാത്ത കലി ആരോഗ്യകരമായ സാംസ്‌കാരിക പ്രയോഗങ്ങൾക്ക് മുന്നുപാധിയാകാതെ വയ്യ. നീറോയുടെ നേർപ്പതിപ്പുകളായി മാറിക്കഴിഞ്ഞ സാംസ്‌കാരിക നായികാനായകന്മാരും ഗാന്ധിയെയും ഗോഡ്‌സെയെയും ഒരേ സമയം പരിണയിക്കുന്ന തരളവാനമ്പാടികളും ആകാശത്തേക്ക് വെടി വെച്ചുകൊണ്ടേയിരിക്കുന്ന പഴയ വിപ്ലവകാരികളുമെല്ലാം കൂടിച്ചേർന്ന് മലിനമാക്കിയ കേരളീയ പൊതുമണ്ഡലം ബുദ്ധിസ്ഥിരതയുടെ അതിജീവനത്തിന് കടുത്ത വെല്ലുവിളിയുയർത്തുമ്പോൾ തെളിഞ്ഞ നിലപാടുകളും ഋജുവായ സമീപനങ്ങളും മാത്രമേ പ്രതിരോധത്തിന്റെ വഴി തുറക്കൂ. സാഹിത്യകാരനെ ഭൂമിയുടെ അച്ചുതണ്ടായി പ്രതിഷ്ഠിച്ച വിചിത്രമായ ധൈഷണിക ബോധം നിലനിൽക്കുന്ന കേരളത്തിൽ സാംസ്‌കാരിക ഇടപെടലുകൾക്കുള്ള ഏതുദ്യമവും തരളകാല്പനികതയിലോ ഇത്തിക്കണ്ണിസൈദ്ധാന്തികതയിലോ ചെന്ന് വീഴാനുള്ള സാധ്യതയുണ്ട്.''

തരളകാല്പനികതയും ഇത്തിക്കണ്ണിസൈദ്ധാന്തികതയും പരമാവധി മാറ്റിനിർത്തി എഴുത്തിനെ പായൽമുക്തമായി നിലനിർത്താൻ ഇതുവരെ ശ്രമിച്ചു പോന്നിട്ടുണ്ട്. അകം പുറത്തിലും അതിനുശേഷവും.

കലഹങ്ങൾ കുതൂഹലങ്ങൾ ഒരു മാപ്പിളയുടെ ലോക ജീവിതം - മുൻ ലേഖനങ്ങൾ വായിക്കാം...

Comments