ഋത്വിക് ഘട്ടക്കിന്റെ
കാമുകി
ഋത്വിക് ഘട്ടക്കിന്റെ കാമുകി
ഇന്ന് സംവിധായകരുടെ സംവിധായകനായി ആഘോഷിക്കപ്പെടുന്ന ഋത്വിക് ഘട്ടക്കിന്റെ തൊണ്ണൂറ്റിയഞ്ചാം ജന്മവര്‍ഷമാണിത്. അദ്ദേഹം മരിച്ചിട്ട് 45 വര്‍ഷങ്ങള്‍. കഴിഞ്ഞ വര്‍ഷം അന്തരിച്ച അദ്ദേഹത്തിന്റെ ഭാര്യ സുരമാ ഘട്ടക്കുമായി മുമ്പ് നടത്തിയ സംഭാഷണങ്ങളിലൂടെ അറിഞ്ഞ അവരിരുവരുടെയും അങ്ങേയറ്റം അസാധാരണമായ ജീവിതം എഴുതുകയാണ് ഋത്വിക് ഘട്ടക്ക് മെമ്മോറിയല്‍ ട്രസ്റ്റിന്റെ തെന്നിന്ത്യാ പ്രതിനിധി കൂടിയായ ലേഖകന്‍
28 Jul 2020, 10:30 AM
‘തിതാഷ്.. നീ ഇപ്പോഴും കല്‍ക്കട്ടയില്‍ത്തന്നെയല്ലേ? ഇടയ്ക്കിടെ ചെന്ന് സുരമാദിയെ കാണണേ. നിന്നാലാവുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കണം. പാവം.. തൊണ്ണൂറ്റിമൂന്നു വയസ്സില്‍ വല്ലാതെ കഷ്ടപ്പെടുന്നു. ഈയിടെയായി അവരുടെ വീട്ടിലെ ഫോണ്‍ ആരും എടുക്കുന്നേയില്ല. ഇന്നു രാവിലെയും വിളിച്ചു നോക്കിയിരുന്നു'; കുറേനാള്‍ കൂടി എന്നെ വിളിച്ച തിതാഷിനോട് ഞാന്‍ പറഞ്ഞു. ‘അയ്യോ സാര്‍.. നിങ്ങളറിഞ്ഞില്ലല്ലേ? സുരമാദി മരിച്ചുപോയി. കഴിഞ്ഞ മെയ് ഏഴിനായിരുന്നു'. തലയ്ക്ക് അടിയേറ്റവനെപ്പോലെ ഞാനിരുന്നുപോയി. അവള്‍ പറഞ്ഞത് ഋത്വിക് ഘട്ടക്കിന്റെ ഭാര്യ സുരമാ ഘട്ടക്കിന്റെ മരണത്തെക്കുറിച്ചാണ്. കുറേനാളായി തീരെ സുഖമില്ലായിരുന്നു. മരിക്കാനുള്ള പ്രായവുമായി. പക്ഷെ ഒരു മകനെപ്പോലെ എന്നെ കരുതിയ സുരമാദി*യെ അവസാനമായി ഒരുനോക്ക് കാണാന്‍ കഴിഞ്ഞില്ലല്ലോ!
മരണം അറിയിക്കാനൊന്നും അവിടെ ആരും ഇല്ലായിരുന്നു. സുരമാദിയുടെ മൂത്തമകളും ഋത്വിക് ഘട്ടക്ക് ട്രസ്റ്റിന്റെ ചുമതലക്കാരിയുമായിരുന്ന എന്റെ സുഹൃത്ത് സംഹിതാഘട്ടക്ക് ഒരുവര്‍ഷം മുമ്പേ മരിച്ചിരുന്നു. കാലം കടന്ന് സുരമാദിയുടെ മരണവാര്‍ത്ത എന്നെ അറിയിച്ച തിതാഷ് 23 വയസ്സ് മാത്രമുള്ള പെണ്‍കുട്ടി. റിത്വിക് ഘട്ടക്ക് ട്രസ്റ്റിന്റെ പരിപാടികളിലൂടെ ഞാന്‍ പരിചയപ്പെട്ടവള്‍. വിചിത്രം എന്ന് തോന്നാവുന്ന അവളുടെ പേര് ഘട്ടക്കിന്റെ സിനിമയായ ‘തിതാഷ് എക്തി നദിര്‍ നാം' എന്നതില്‍ നിന്ന് എടുത്തതാണ്. അവളുടെ അമ്മ ഘട്ടക്കിന്റെ കടുത്ത ആരാധികയായിരുന്നു. തന്റെ മകന് അവര്‍ ഋത്വിക് എന്നുതന്നെയാണ് പേരിട്ടത്. ഘട്ടക്കിനെ അത്രത്തോളം സ്‌നേഹിച്ച എണ്ണമറ്റ ആരാധകരെ ലോകം മുഴുവന്‍ അദ്ദേഹം സമ്പാദിച്ചു. എന്റെ ഋത്വിക് ഘട്ടക്കിനോടുള്ള പ്രണയം പതിന്നാലാമത്തെ വയസ്സില്‍ ‘സുവര്‍ണ്ണരേഖ' കണ്ട അന്ന് തുടങ്ങിയതാണ്.

കട്ടപ്പന സംഗീതയില്‍ ‘സുവര്‍ണ്ണരേഖ'
കട്ടപ്പന സംഗീതയില്‍ ദര്‍ശന ഫിലിം സൊസൈറ്റിക്കാരുടെ സിനിമ പ്രദര്‍ശനം. അന്ന് ‘സുവര്‍ണ്ണരേഖ'യാണ് കാണിക്കുന്നത്. ശീട്ടെടുത്ത് കയറാന്‍ നിര്‍വാഹമില്ല. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. അംഗങ്ങള്‍ക്കേ പ്രവേശനമുള്ളൂ. ഇതേതോ ഭയങ്കര പടമാണെന്ന് എന്നോട് പറഞ്ഞ ഞങ്ങളുടെ അയല്‍ക്കാരനായ വിജയന്‍ സൊസൈറ്റി അംഗമാണ്.
ഒരുകാലത്ത് തീവ്ര കമ്യൂണിസ്റ്റായിരുന്ന ഘട്ടക്കിനേക്കാള്‍ വലിയ കമ്യൂണിസ്റ്റായിരുന്നു സുരമാദി. 1940കളില്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറയിട്ടവരില്‍ ഒരാള്‍. അതിനുവേണ്ടി രണ്ടര വര്‍ഷം ജയിലില്‍ക്കിടന്നു
അദ്ദേഹത്തിന്റെ കൂടെ അകത്തുകയറാം എന്നുകരുതി കാത്തുനിന്നെങ്കിലും അന്ന് വിജയന്‍ വന്നില്ല. ആദ്യം എതിരു പറഞ്ഞെങ്കിലും ശീട്ടെടുക്കാനുള്ള കാശ് കൈമടക്കായി കൊടുത്തപ്പോള്‍ കാവല്‍ക്കാരന്‍ കയറ്റിവിട്ടു. ഒരു പിടിയും കിട്ടാത്ത ഏതോ ഭാഷ. ഇഴഞ്ഞിഴഞ്ഞാണ് പടം നീങ്ങിയത്. ഇറങ്ങിപ്പോയാലോ എന്നുപോലും വിചാരിച്ചു. പക്ഷെ മെല്ലെമെല്ലെ ആ ബംഗാളി സിനിമ എന്നെ കീഴ്‌പ്പെടുത്തി. കാഴ്ചകളും പാട്ടുകളും ആഴത്തില്‍ മനസ്സില്‍ പതിഞ്ഞു. പിന്നീട് പലപ്പോഴായി എല്ലാ ഘട്ടക്ക് സിനിമകളും കണ്ടു. അദ്ദേഹത്തെപ്പറ്റി കിട്ടാവുന്നതെല്ലാം വായിച്ചുകൂട്ടി. മുപ്പതോളം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഘട്ടക്കിന്റെ ഭാര്യ സുരമാ ഘട്ടക്കിനെയും മകള്‍ സംഹിതാ ഘട്ടക്കിനെയും പരിചയപ്പെടാനും അവരുടെ സ്‌നേഹം നേടാനും എനിക്കിടവന്നു.
ഘട്ടക്ക് മെമ്മോറിയല്‍ ട്രസ്റ്റിന്റെ ഭാരവാഹികളില്‍ ഒരാളാകാന്‍ സുരമാദി എന്നെ ക്ഷണിച്ചപ്പോള്‍ അതിനുള്ള അര്‍ഹതയോ കഴിവോ എനിക്കില്ല എന്നുപറഞ്ഞ് ഒഴിവാകാനാണ് നോക്കിയത്. കാരണം ഘട്ടക്കിന്റെ മരണശേഷം സത്യജിത് റായ്, സംഘാ ഘോഷ് പോലെയുള്ള മഹാപ്രതിഭകളുടെ നേതൃത്വത്തില്‍ സുരമാദി സ്ഥാപിച്ച മഹത്വമുള്ള സംഘടനയാണത്. 2015 നവംബര്‍ നാലിന്, ഘട്ടക്കിന്റെ തൊണ്ണൂറാം പിറന്നാള്‍ ദിനത്തില്‍ കല്‍ക്കട്ടയിലെ ടാഗോര്‍ ഭവനിലുള്ള സത്യജിത്‌റായ് ഹാളില്‍ നടന്ന ഘട്ടക്ക് ഓര്‍മയില്‍ പങ്കെടുത്ത് ‘ഋത്വിക് ഘട്ടക്ക്, സിനിമാ മൂല്യങ്ങളുടെ ആകാശഗോപുരം' എന്ന പേരില്‍ മുഖ്യപ്രഭാഷണം നടത്താന്‍ സാധിച്ചു എന്നതൊഴിച്ചാല്‍ ഘട്ടക്ക് ട്രസ്റ്റിനുവേണ്ടി കാര്യമായി യാതൊന്നും ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ചെന്നൈയിലുള്ള തമിഴ് സ്റ്റുഡിയോ എന്ന സംഘടനയുമായി ചേര്‍ന്ന് ഒരു ഋത്വിക് ഘട്ടക്ക് ഫിലിം ഫെസ്റ്റിവല്‍ നടത്താനും അതില്‍ സംഹിതാ ഘട്ടക്കിനെ പങ്കെടുപ്പിക്കാനും ആലോചിച്ചുകൊണ്ടിരുന്ന സമയത്താണ് അകാലത്തില്‍ അവര്‍ മരിച്ചുപോയത്. ഇപ്പോഴിതാ സുരമാഘട്ടക്കും യാത്രയായിരിക്കുന്നു. ഋത്വിക് ഘട്ടക്കിന്റെ പേരില്‍ ആരെങ്കിലും ഒരു ചെറിയ കാര്യം ചെയ്താല്‍പ്പോലും അതില്‍ അളവില്ലാതെ സന്തോഷിക്കുന്ന സുരമാദി ഇനിയില്ല.

അഗതിയെപ്പോലെ തെരുവില്‍ അലഞ്ഞ ഘട്ടക്ക്
ഋത്വിക് ഘട്ടക്ക് എന്ന അതുല്യനായ കലാകാരനെപ്പറ്റിയും അദ്ദേഹത്തോടൊപ്പം താന്‍ ജീവിച്ച സംഭവബഹുലമായ കാലങ്ങളെപ്പറ്റിയും സുരമാദി വിശദമായി എന്നോട് പറഞ്ഞിട്ടുണ്ട്. ഒരുകാലത്ത് തീവ്ര കമ്യൂണിസ്റ്റായിരുന്ന ഘട്ടക്കിനേക്കാള്‍ വലിയ കമ്യൂണിസ്റ്റായിരുന്നു സുരമാദി. 1940കളില്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറയിട്ടവരില്‍ ഒരാള്‍. അതിനുവേണ്ടി രണ്ടര വര്‍ഷം ജയിലില്‍ക്കിടന്നു. ഘട്ടക്കും സുരമാദിയും ഒരേദിവസം ജനിച്ചവരാണ്, 1925 നവംബര്‍ നാലിന്. ബംഗാള്‍ വിഭജനത്തിന്റെ ഭീകരമായ നാളുകള്‍ കണ്ടുവളര്‍ന്നവരായിരുന്നു രണ്ടുപേരും. അതുണ്ടാക്കിയ അവസാനമില്ലാത്ത ദുരിതങ്ങള്‍ ഒരിക്കലും അണയാത്ത തീയായി ഘട്ടക്കിന്റെ ആത്മാവില്‍ എരിഞ്ഞുകൊണ്ടിരുന്നു. ജീവിതത്തിലുടനീളം അതേ അവസ്ഥയില്‍ കഴിഞ്ഞ ഘട്ടക്കിനെ സംരക്ഷിച്ച്, കലയെയും സിനിമയെയും കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍
ബംഗാള്‍ വിഭജനത്തിന്റെ ഭീകരത ഉണ്ടാക്കിയ അവസാനമില്ലാത്ത ദുരിതങ്ങള്‍ ഒരിക്കലും അണയാത്ത തീയായി ഘട്ടക്കിന്റെ ആത്മാവില്‍ എരിഞ്ഞുകൊണ്ടിരുന്നു
പോരാടുകയായിരുന്നു സുരമാദി. പക്ഷെ ആ പോരാട്ടം വഴി അവര്‍ നേടിയത് അവസാനിക്കാത്ത ദുരിതങ്ങളും ദുഃഖങ്ങളും മാത്രമാണ്.
1971 ജൂലൈയില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറി ആയിരുന്ന പി.സി. ജോഷിയുടെ ഒരു കത്ത് സുരമാദിക്ക് കിട്ടി; ‘ഇന്നലെ ഞാന്‍ ഋത്വിക്കിനെ അവന്‍ കിടക്കുന്ന ചേരിയില്‍ചെന്ന് കണ്ടിരുന്നു. പരിതാപകരമാണ് അവന്റെ അവസ്ഥ. 45 വയസ്സ് മാത്രമുള്ള അവന്‍ മെലിഞ്ഞുണങ്ങി ഒരു കിഴവനെപ്പോലെ ആയിരിക്കുന്നു. ആരോഗ്യം ഒട്ടുമില്ല. മിക്കവാറും കുടിച്ച് ബോധംകെട്ട നിലയിലാണ്. മദ്യപാനം നിര്‍ത്താന്‍ പല രീതിയില്‍ ഞാനവനെ ഉപദേശിച്ചു. യാതൊന്നും കേള്‍ക്കുന്ന ലക്ഷണമില്ല. ഈ ഭൂമിയില്‍ അവന് ആകെയുള്ളത് നീയാണ്. ഇങ്ങനെ മാറി നില്‍ക്കാതെ നീ കല്‍ക്കട്ടയ്ക്ക് തിരിച്ചുവന്ന് എങ്ങനെയെങ്കിലും അവനെ രക്ഷിച്ചെടുക്കണം'.
അക്കാലത്ത് സുരമാദി ഘട്ടക്കുമായി അകന്ന് കല്‍ക്കട്ടയില്‍ നിന്ന് 150 മൈല്‍ ദൂരെ സൈന്ത്യ എന്ന സ്ഥലത്ത് ഒരു പള്ളിക്കൂടത്തില്‍ ജോലി ചെയ്യുകയായിരുന്നു. പറക്കമുറ്റാത്ത മൂന്ന് മക്കളും ഒപ്പമുണ്ട്. ഘട്ടക്കും സുരമാദിയും ബന്ധം പിരിഞ്ഞു എന്ന് എല്ലാവരും വിശ്വസിച്ചു. എന്നാല്‍ കല്‍ക്കട്ടയില്‍ ഒരു ജോലി കിട്ടിയാല്‍ തിരിച്ചു പോകാം എന്നുതന്നെയാണ് സുരമാദി കരുതിയത്. മറ്റുമാര്‍ഗ്ഗമില്ലാതെ സൈന്ത്യയില്‍ തുടരുകയായിരുന്നു. ആ നാളുകളില്‍ ആരോരുമില്ലാത്ത ഒരു അഗതിയെപ്പോലെ കല്‍ക്കട്ടാ തെരുവുകളില്‍ അലയുകയായിരുന്നു ഘട്ടക്ക്.

വെട്ടിമുറിക്കപ്പെട്ട മനസ്സ്
ഇന്നത്തെ ബംഗ്‌ളാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ നിന്ന് നൂറു നാഴിക ദൂരെ രാജ്ഷാഹി എന്ന പ്രദേശത്ത് വന്‍ ഭൂവുടമയും ജില്ലാ ന്യായാധിപനുമായിരുന്ന സുരേഷ്ചന്ദ്ര ഘട്ടക്കിന്റെ ഒമ്പത് മക്കളില്‍ അവസാനത്തെ ആളായാണ് ഋത്വിക് ഘട്ടക്ക് പിറന്നത്. ഇരട്ടക്കുട്ടികളില്‍ ഇളയ ആളായി ഏഴാം മാസത്തില്‍ ജനനം. കൂടെപ്പിറന്ന പെണ്‍കുട്ടിക്ക് ഒരുവിധം ആരോഗ്യമുണ്ടായിരുന്നു. ഈ കുട്ടിക്കാകട്ടെ ഭാരം ഒരു കിലോയിലും കുറവ്. അത് മരിച്ചുപോകുമെന്നുതന്നെ എല്ലാവരും കരുതി. തന്റെ പ്രാര്‍ത്ഥനകള്‍ കൊണ്ടുമാത്രമാണ് കുട്ടി രക്ഷപ്പെട്ടത് എന്ന് അമ്മയും, വന്‍ തുക ചെലവഴിച്ച് താന്‍ ചികില്‍സിച്ചതുകൊണ്ടാണ് കുട്ടിക്ക് ജീവന്‍ കിട്ടിയത് എന്ന് അച്ഛനും അവകാശപ്പെട്ടു. വളര്‍ന്നപ്പോള്‍ അച്ഛന്റെ ഗര്‍വ്വ് നിറഞ്ഞ മുതലാളിത്ത മനോഭാവത്തെയും മദ്യപാന ശീലത്തെയും ഋത്വിക് വെറുത്തു. ജീവിതത്തില്‍ ഒരിക്കലും താന്‍ മദ്യം തൊടില്ലെന്ന് പ്രതിജ്ഞയെടുത്തു.
വളരെ ചെറുപ്രായത്തിലേ കണ്മുന്നില്‍ കണ്ട സാമൂഹിക അവസ്ഥകള്‍ ഘട്ടക്കിനെ മനക്കുഴപ്പത്തിലും വിഭ്രാന്തിയിലുമാണ് കൊണ്ടെത്തിച്ചത്. തന്റെ രാജ്യം വെട്ടിമുറിക്കപ്പെട്ടതിന്റെ കാരണമോ ഉദ്ദേശ്യമോ അദ്ദേഹത്തിന് മനസ്സിലായില്ല. ഇരുണ്ടുവെളുത്തപ്പോള്‍ ഒരിന്ത്യാക്കാരന്‍ എങ്ങനെയാണ് ബംഗ്‌ളാദേശുകാരന്‍ ആയത്? സ്വന്തം അസ്തിത്വം, ദേശീയത, ഭരണകൂടം നടത്തുന്ന ഭീകരതകള്‍ എന്നിവയെപ്പറ്റിയെല്ലാം മനസ്സിലുയര്‍ന്ന ചോദ്യങ്ങള്‍ ഘട്ടക്കിന്റെ സമാധാനം കെടുത്തി. ബംഗാള്‍ വിഭജനം കൊണ്ടുവന്ന അടിച്ചമര്‍ത്തലുകളും കുടുംബങ്ങളില്‍ അതുണ്ടാക്കിയ വിള്ളലുകളും അദ്ദേഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. വേരോടെ പിഴുതെറിയപ്പെട്ട ഒരു മരമാണ് താനെന്ന് ഘട്ടക്കിന് മനസ്സിലായി. സ്വത്തുകളും സന്തോഷങ്ങളുമെല്ലാം ബംഗ്‌ളാദേശില്‍ ഉപേക്ഷിച്ച് ഘട്ടക്ക് കുടുംബം അഭയാര്‍ഥികളായി കല്‍ക്കട്ടയിലേക്ക് ഓടിവരികയാണ്. ബംഗാളിലെങ്ങും പഞ്ഞം മുടിയഴിച്ചാടുന്നു.
ഇരുണ്ടുവെളുത്തപ്പോള്‍ ഒരിന്ത്യാക്കാരന്‍ എങ്ങനെയാണ് ബംഗ്‌ളാദേശുകാരന്‍ ആയത്? സ്വന്തം അസ്തിത്വം, ദേശീയത, ഭരണകൂടം നടത്തുന്ന ഭീകരതകള്‍ എന്നിവയെപ്പറ്റിയെല്ലാം മനസ്സിലുയര്‍ന്ന ചോദ്യങ്ങള്‍ ഘട്ടക്കിന്റെ സമാധാനം കെടുത്തി
എവിടെ നോക്കിയാലും വിശപ്പില്‍ ഉണങ്ങിപ്പോയ മനുഷ്യക്കോലങ്ങള്‍. പട്ടിണികിടന്ന് മരിച്ച അമ്മമാരുടെ അഴുകിത്തുടങ്ങിയ ശവങ്ങള്‍ക്കരികിലിരുന്ന് അലമുറയിട്ടുകരയുന്ന പിഞ്ചുകുഞ്ഞുങ്ങള്‍. എന്നേയ്ക്കുമായി തന്റെ സമാധാനം കെടുത്തിയ ഈ കാഴ്ചകള്‍ പില്‍ക്കാലത്ത് ഘട്ടക്ക് സിനിമകളിലെ നിരന്തര ബിംബങ്ങളായി.
സുരമ എന്ന കമ്യൂണിസ്റ്റ്
സുരമ ജനിച്ചത് ഇന്ന് മേഘാലയായുടെ തലസ്ഥാനമായ ഷില്ലോങ്ങിലാണ്. പണത്തിന് യാതൊരു ഞെരുക്കവുമില്ലാത്ത ബംഗാളിക്കുടുംബം. പന്ത്രണ്ടാമത്തെ വയസ്സില്‍ താന്‍ വയസ്സറിയിച്ച അതേദിവസം അവരുടെ അമ്മ മരിച്ചുപോയി. സ്വന്തമായി ഒരു സ്വകാര്യ ബാങ്ക് നടത്തിയിരുന്ന ആളാണെങ്കിലും സാഹിത്യത്തിലും കലയിലും താല്‍പ്പര്യമുള്ള ആളായിരുന്നു സുരമയുടെ അച്ഛന്‍ കുമുദ് രഞ്ജന്‍ ഭട്ടാചാര്യ. ഷില്ലോങ് സാഹിത്യ സംഘത്തിന്റെ തലവന്‍ കൂടിയായിരുന്ന അദ്ദേഹം ഒരാണ്‍കുട്ടിയെ വളര്‍ത്തുന്നതുപോലെയാണ് മകളെ വളര്‍ത്തിയത്. സ്വതന്ത്ര ചിന്തയും നിരന്തരമായ വായനയും സാമൂഹ്യബോധവും സുരമയെ കമ്യൂണിസ്‌ററ് പ്രസ്ഥാനത്തിലെത്തിച്ചു. താമസിയാതെ അവര്‍ യുവനിരയിലെ നേതാവായി. അതിസുന്ദരിയായിരുന്ന സുരമ ഇസ്ലാം മതക്കാരനായ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലായി.
1949ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ നേതാക്കളെല്ലാം ഒളിവില്‍ പോയി. ഒളിച്ചു ജീവിക്കാന്‍ തയാറാകാഞ്ഞ സുരമയെ ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജീവിതത്തിന്റെ ഏറ്റവും നല്ല പ്രായത്തില്‍ രണ്ടരവര്‍ഷം അവര്‍ക്ക് ജയിലില്‍ കിടക്കേണ്ടിവന്നു. പുറത്ത് വന്നയുടനെ ‘നീയിനി ഇവിടെ നില്‍ക്കേണ്ട. കല്‍ക്കട്ടയിലേക്ക് പൊയ്‌ക്കൊള്ളൂ' എന്നാണ് അച്ഛന്‍ പറഞ്ഞത്. ബ്രാഹ്മണപ്പെണ്ണിനെ ഒരു മുസ്‌ലിം പയ്യന്‍ പ്രണയിക്കുന്ന സംഭവം അവിടെ ഒരു മതകലഹത്തിന്റെ രൂപമെടുക്കുന്നുണ്ടായിരുന്നു. അതിനെയൊന്നും പേടിക്കുന്ന ആളായിരുന്നില്ല സുരമാദി. പക്ഷെ ‘ജയില്‍വാസകാലത്ത് എത്രപേരുടെ കൂടെ നിനക്ക് കിടക്കേണ്ടി വന്നു?' എന്നു ചോദിച്ച കാമുകന്റെ ചെവിക്കല്ലിന് ചുട്ട അടികൊടുത്ത സുരമ ഇനിയൊരിക്കലും അയാളെ കണ്‍മുന്നില്‍ കാണരുത് എന്ന് തീരുമാനിച്ചാണ് കല്‍ക്കട്ടയ്ക്ക് പുറപ്പെട്ടത്.

ബോംബെയില്‍ കഥ, തിരക്കഥയെഴുത്ത് ജോലി
ഇംഗ്ലീഷ് ഭാഷയില്‍ ബിരുദമെടുത്ത ശേഷം ഋത്വിക് ഘട്ടക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കലാ സാംസ്‌കാരിക സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനില്‍ (ഇപ്റ്റ) ചേര്‍ന്ന് നാടകങ്ങളും പാട്ടുകളും എഴുതുകയും അഭിനയിക്കുകയും ചെയ്തുവരികയായിരുന്നു. അക്കാലത്ത് നവീന റഷ്യന്‍, ഫ്രഞ്ച് സിനിമകള്‍ ധാരാളം കണ്ട് അത്തരം സിനിമകളില്‍ തല്‍പ്പരനാകുകയും അവയെ ആഴത്തില്‍ പഠിക്കുകയും ചെയ്തു. 1950ല്‍ നെമായ് ഘോഷ് സംവിധാനം ചെയ്ത ഛിന്നമൂല്‍ എന്ന സിനിമയില്‍ സഹസംവിധായകനായും നടനായും ജോലിചെയ്തു.
‘ജയില്‍വാസകാലത്ത് എത്രപേരുടെ കൂടെ നിനക്ക് കിടക്കേണ്ടി വന്നു?' എന്നു ചോദിച്ച കാമുകന്റെ ചെവിക്കല്ലിന് ചുട്ട അടികൊടുത്ത സുരമ ഇനിയൊരിക്കലും അയാളെ കണ്‍മുന്നില്‍ കാണരുത് എന്ന് തീരുമാനിച്ചാണ് കല്‍ക്കട്ടയ്ക്ക് പുറപ്പെട്ടത്
വൈകാതെ തന്റെ ആദ്യത്തെ സിനിമയായ ‘നാഗരിക്' സംവിധാനം ചെയ്തു. പക്ഷെ അത് പുറത്തിറക്കാന്‍ കഴിഞ്ഞില്ല. കല്‍ക്കട്ടയില്‍ തന്റെ അമ്മായിയുടെ വീട്ടില്‍ താമസിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സുരമാദി ഇപ്റ്റയുടെ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. അവിടെവെച്ചാണ് രണ്ടുപേരും ആദ്യമായി കാണുന്നത്. പരസ്പരം ഇഷ്ടപ്പെട്ട ഇരുവരും ഇടയ്ക്കിടെ കണ്ടുമുട്ടി, സംസാരിച്ചു. കഫേകളില്‍ ഒന്നിച്ചിരുന്ന് കാപ്പിയും മീന്‍ കപിരാജിയും കഴിച്ച് നീണ്ടനേരം രാഷ്ട്രീയം, കല, സാഹിത്യം, ദര്‍ശനം, സിനിമ എന്നിവയെക്കുറിച്ച് സംസാരിച്ചു. വളരെ സന്തോഷകരമായ ഒരു ഭാവികാലം തനിക്കു മുന്നിലുണ്ടെന്ന് സുരമാദി സ്വപ്നം കണ്ടു.

കല്‍ക്കട്ടയിലെ പ്രമുഖരായ പല കലാകാരന്മാരുമായും ബുദ്ധിജീവികളുമായും ഇരുവരും സൗഹൃദം സ്ഥാപിച്ചു. അവരില്‍ പ്രധാനപ്പെട്ടയാളായിരുന്നു സലില്‍ ചൗധരി. അദ്ദേഹം അപ്പോള്‍ ബോംബെയില്‍ ഹിന്ദി സിനിമാ സംഗീത സംവിധായകനായി മുന്നേറി വരുന്ന സമയം. ഘട്ടക്കും സുരമാദിയും വിവാഹിതരായി വൈകാതെ ഘട്ടക്കിനെ ഹിന്ദി സിനിമയില്‍ തിരക്കഥാകൃത്തായി ചേരാന്‍ സലില്‍ ചൗധരി ബോംബെയിലേക്ക് ക്ഷണിച്ചു. ഭാര്യയും ഭര്‍ത്താവും ബോംബേയിലേക്ക് പറന്നു. കീര്‍ത്തികേട്ട ഫില്‍മിസ്താന്‍ സ്റ്റുഡിയോയില്‍ കഥ, തിരക്കഥ എഴുത്തുകാരനായി മാസശമ്പള വ്യവസ്ഥയില്‍ ഘട്ടക്ക് നിയമിതനായി. പക്ഷെ ആ ജോലിയും അതിന്റെ വ്യാപാര നിര്‍ബ്ബന്ധങ്ങളും ഘട്ടക്കിന് ഇഷ്ടമായില്ല. വിനോദ സിനിമ എന്ന വാക്കുപോലും അദ്ദേഹം വെറുത്തു. സാമൂഹിക മാറ്റത്തിന് സഹായമാകുന്ന കലാമൂല്യമുള്ള സിനിമയ്ക്കുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതില്‍ ഘട്ടക്കിന് സംശയമുണ്ടായിരുന്നില്ല.
തോല്‍പ്പിക്കപ്പെട്ട സംവിധായകന്‍
ഫില്‍മിസ്താന്‍ സ്റ്റുഡിയോയ്ക്കുള്ളില്‍ പരീക്ഷണ സിനിമകളെടുക്കുന്ന ഒരു പ്രത്യേക വിഭാഗം ഉണ്ടാക്കണമെന്ന് അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. തന്റെ മേലധികാരിയും ഹിന്ദി സിനിമയില്‍ പേരുകേട്ട മുഖര്‍ജി കുടുംബത്തിന്റെ തലവനും വമ്പന്‍ നിര്‍മ്മാതാവുമായിരുന്ന ശഷാധര്‍ മുഖര്‍ജിക്ക് അയച്ച ഒരു കത്തില്‍ ഘട്ടക്ക് ഇങ്ങനെയെഴുതി; ‘നിങ്ങളുടെ ഒപ്പമുള്ള വിനോദ സിനിമാ സംവിധായകന്മാരുടെ മുന്നില്‍ കുറെയേറെ പ്രതിസന്ധികള്‍ വെയ്ക്കുക. തീരെക്കുറഞ്ഞ പണം, പഴയ സാങ്കേതിക വിദ്യ, താരങ്ങള്‍ ഇല്ല, പേരുകേട്ട സംഗീത സംവിധായകരോ സാങ്കേതിക വിദഗ്ധരോ ഇല്ല, ബ്രഹ്മാണ്ഡമായ സെറ്റുകളും ഫ്‌ളോറുകളും ഇല്ല. അങ്ങനെയൊരു അവസ്ഥയില്‍നിന്നുകൊണ്ട് അവരെടുക്കുന്ന സിനിമകള്‍ നമുക്കൊന്ന് നോക്കാം. അപ്പോഴറിയാം ആ മാന്യന്മാരുടെ കഴിവും സര്‍ഗ്ഗശേഷിയും. വേറെ തെളിവൊന്നും താങ്കള്‍ക്ക് വേണ്ടിവരില്ല'.
ഘട്ടക്ക് - റായ് വാഗ്വാദങ്ങള്‍ അതിരുകടന്ന് മദ്യലഹരിയില്‍ ഘട്ടക്ക് റായെ അടിച്ച സംഭവങ്ങളുമുണ്ടായി. ഘട്ടക്കിന്റെ സ്വഭാവമറിയാവുന്ന റായ് കഴിവതും ഒഴിഞ്ഞുമാറും
ബിമല്‍ റോയ് സംവിധാനം ചെയ്ത മധുമതി, ഋഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത മുസാഫിര്‍. സലില്‍ ചൗധരിയുടെ അത്ഭുത സംഗീതമുണ്ടായിരുന്ന രണ്ടു സിനിമകള്‍. വന്‍വിജയങ്ങളായ ഈ സിനിമകള്‍ക്ക് കഥയും തിരക്കഥയും എഴുതിയതോടെ ഹിന്ദി സിനിമയില്‍ ഘട്ടക്കിന് ധാരാളം അവസരങ്ങള്‍ വന്നു. എന്നാല്‍ ബോളിവുഡ് വിനോദ സിനിമ വെച്ചുനീട്ടിയ സാമ്പത്തിക നേട്ടങ്ങളുടെ മയക്കത്തില്‍ വീഴാന്‍ ഘട്ടക്ക് തയ്യാറായിരുന്നില്ല. ആ സുഖസൗകര്യങ്ങളെ അവഗണിച്ചുകൊണ്ട് അദ്ദേഹം കല്‍ക്കട്ടയ്ക്ക് മടങ്ങി. അവിടെ സത്യജിത് റായ്, മൃണാള്‍ സെന്‍, ഉത്പല്‍ദത്ത് എന്നിവരെ നിരന്തരം കണ്ടു. നാലുപേര്‍ക്കും പൊതുവായുണ്ടായിരുന്ന രാഷ്ട്രീയ ചിന്തകള്‍, സമൂഹത്തിന്മേലും മനുഷ്യാവസ്ഥയിന്മേലുമുണ്ടായിരുന്ന താല്പര്യം എന്നിവയെ ആ കൂടിക്കാഴ്ചകള്‍ ബലപ്പെടുത്തി.
തന്റെ ആദ്യ ചിത്രമായ ‘നാഗരിക്' ഇനിയും പുറത്തു വരാത്തതിന്റെ വേദന ചുമന്നുകൊണ്ടുതന്നെ അടുത്ത സിനിമകളുടെ ജോലികള്‍ക്കിറങ്ങിയ ഘട്ടക്ക് അജാന്ത്രിക്, ബാരി തേക്കേ പാലിയേ എന്നീ രണ്ട് സിനിമകള്‍ സംവിധാനം ചെയ്തു. രണ്ടും 1958ല്‍ പുറത്തുവന്നു. ബാരി തേക്കേ പാലിയേക്ക് സലില്‍ ചൗധരിയാണ് സംഗീതം നല്‍കിയത്. പക്ഷെ അത്ഭുതകരങ്ങളായ ആ രണ്ട് സിനിമകളും ഒട്ടും ഓടിയില്ല. ചര്‍ച്ച ചെയ്യപ്പെട്ടതുമില്ല. മൂല്യവത്തായ സിനിമയെക്കുറിച്ച് തനിക്കുള്ള സ്വപ്നങ്ങള്‍ മുളയിലേ കരിഞ്ഞുപോകുന്നത് ഘട്ടക്കിന് താങ്ങാവുന്നതിലും ഏറെയായിരുന്നു. മനപ്പീഡകള്‍ക്ക് മറുമരുന്നായി മദ്യത്തില്‍ അദ്ദേഹം അഭയം തേടിത്തുടങ്ങിയത് ഈ കാലത്താണ്.

സമനില തെറ്റിയ ജീവിതങ്ങള്‍
പഥേര്‍ പാഞ്ചലിയുടെ വന്‍വിജത്തിന്റെ ചിറകേറി ലോക പ്രസിദ്ധനായിക്കഴിഞ്ഞിരുന്ന സത്യജിത് റായും ഘട്ടക്കും അടുത്ത കൂട്ടുകാരായിരുന്നു. എന്നാല്‍ സിനിമയുടെ സര്‍ഗ്ഗാത്മകത, അതിന്റെ ഉദ്ദേശ്യം, അവതരണം എന്നിവയില്‍ ഇരുവര്‍ക്കുമിടയില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങളും വിമര്‍ശനങ്ങളുമുണ്ടായിരുന്നു. ആ വാക്കുതര്‍ക്കങ്ങള്‍ക്ക് മൗനസാക്ഷിയായി പലപ്പോഴും മൃണാള്‍ സെന്നും ഉണ്ടാകും. ഘട്ടക്ക് - റായ് വാഗ്വാദങ്ങള്‍ അതിരുകടന്ന് മദ്യലഹരിയില്‍ ഘട്ടക്ക് റായെ അടിച്ച സംഭവങ്ങളുമുണ്ടായി. ഘട്ടക്കിന്റെ സ്വഭാവമറിയാവുന്ന റായ് കഴിവതും ഒഴിഞ്ഞുമാറും. ഏതായാലും ഘട്ടക്ക് എടുത്ത ‘മേഘേ ഢാക്കാ താരാ' 1960ല്‍ പുറത്തുവന്ന് കലാപരമായും വാണിജ്യപരമായും നല്ല വിജയം നേടിയത് ഘട്ടക്ക് - സുരമ ദമ്പതികളെ മാത്രമല്ല സത്യജിത്ത് റായിയെയും ഏറെ സന്തോഷിപ്പിച്ചു.
തൊട്ടുപിന്നാലെ ഘട്ടക്ക് എടുത്ത ‘കോമള്‍ ഗാന്ധാര്‍' വന്‍പരാജയമായി. കലാപരമായും അത് തീരെ മനസ്സിലാക്കപ്പെട്ടില്ല. ഘട്ടക്കിന്റെ മനസ്സ് വീണ്ടും ഉടഞ്ഞു. സുരമാദി അപ്പോള്‍ ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ ഉപരിപഠനം നടത്തുകയായിരുന്നു. ഘട്ടക്കിന്റെ മാനസിക പ്രശ്‌നങ്ങള്‍ കൈവിട്ടുപോകുന്ന നിലയില്‍ എത്തിയപ്പോള്‍ സുരമാദിക്ക് പഠിത്തം നിര്‍ത്തേണ്ടിവന്നു. രക്ഷപ്പെടാനാവാത്ത വിധം ഘട്ടക്ക് മദ്യത്തിന് അടിമയായിക്കഴിഞ്ഞു എന്ന് സുരമാദി തിരിച്ചറിഞ്ഞത് ഇക്കാലത്താണ്.
തന്റെ ഭര്‍ത്താവ് ഒരു മഹാപ്രതിഭയാണെന്നും അദ്ദേഹത്തിന് തന്റെ സഹായം ആവശ്യമുണ്ടെന്നും സുരമാദിക്ക് അറിയാത്തതല്ല. പക്ഷെ നിരന്തരമായ സാമ്പത്തിക ബുദ്ധിമുട്ടുകളും ദാരിദ്ര്യവും വീട്ടില്‍ ദിവസവും അരങ്ങേറുന്ന വഴക്കുകളും സുരമാദിയുടെ നില തെറ്റിച്ചു
തന്റെ ഭര്‍ത്താവ് ഒരു മഹാപ്രതിഭയാണെന്നും അദ്ദേഹത്തിന് തന്റെ സഹായം ആവശ്യമുണ്ടെന്നും സുരമാദിക്ക് അറിയാത്തതല്ല. പക്ഷെ നിരന്തരമായ സാമ്പത്തിക ബുദ്ധിമുട്ടുകളും ദാരിദ്ര്യവും വീട്ടില്‍ ദിവസവും അരങ്ങേറുന്ന വഴക്കുകളും സുരമാദിയുടെ നില തെറ്റിച്ചു.
കുറച്ചുനാളത്തേക്ക് ഘട്ടക്കിനെ പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിച്ച സുരമാദി കല്‍ക്കട്ടയില്‍ത്തന്നെ മറ്റൊരു വീടെടുത്ത് താമസം മാറി. അങ്ങനെ ചെയ്താല്‍ ഘട്ടക്ക് മനസ്സുമാറി മദ്യപാനം നിര്‍ത്തും, നന്നാകും എന്ന് സുരമാദി കരുതി. തനിക്ക് ഒരു ജോലി കിട്ടിയാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും. വീട്ടുചെലവുകള്‍ വഹിക്കാന്‍ തനിക്ക് വരുമാനമുണ്ടായാല്‍ സിനിമകളെപ്പറ്റി മാത്രം ആലോചിച്ച് ഘട്ടക്കിന് മുന്നോട്ടുപോകാം. അതോടെ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന് സുരമാദി മോഹിച്ചു. വൈകാതെ ജോലിയും ശരിയായി. ജോലിയില്‍ ചേരാന്‍ പോകുന്നു, ശമ്പളം കിട്ടിത്തുടങ്ങിയാലുടന്‍ വീണ്ടും ഒന്നിച്ച് ജീവിക്കാം എന്ന് അവര്‍ ഘട്ടക്കിനെ അറിയിച്ചു. പക്ഷെ അതിന് ഘട്ടക്ക് പറഞ്ഞ മറുപടി സുരമാദിയുടെ ഹൃദയം തകര്‍ത്തു: ‘മീരാ ജെന്നാ എന്ന വിവാഹിതയായ ഒരു സ്ത്രീയുമായി ഞാന്‍ പ്രണയത്തിലാണ്. ഒന്നിച്ച് ജീവിക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നു. ഇതിനെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം? നിനക്ക് വിരോധമില്ലെങ്കില്‍ നമ്മള്‍ മൂന്നുപേര്‍ക്കും ഒന്നിച്ച് ജീവിക്കാം' എന്ന് നിസ്സാരമായി ഘട്ടക്ക് പറഞ്ഞുകളഞ്ഞു. പിന്നെ ഒരു നിമിഷം പോലും ആലോചിക്കാതെ കുട്ടികളെയും കൈപിടിച്ചുകൊണ്ട് സുരമാദി തന്റെ നാടായ ഷില്ലോങ്ങിലേക്ക് പോയി. അങ്ങനെയൊരു ക്രൂരകൃത്യം സുരമാദി ചെയ്യുമെന്ന് ഘട്ടക്ക് ഒട്ടും പ്രതീക്ഷിച്ചതല്ല. ഒട്ടേറെക്കാര്യങ്ങളില്‍ വിശാല മനസ്സുള്ള സുരമാദി ഇതും സമ്മതിക്കുമായിരിക്കും എന്നാണ് ഘട്ടക്ക് കരുതിയത്. എല്ലാം കൈവിട്ടുപോയി എന്ന് മനസ്സിലാക്കിയ ഘട്ടക്ക് മീരാ ജെന്നയുമായുള്ള ബന്ധം അവസാനിപ്പിച്ചു. മദ്യാസക്തിയില്‍നിന്ന് രക്ഷപ്പെടാനുള്ള ചികിത്സ എടുത്തു. ആരോഗ്യം മെച്ചപ്പെട്ടു. മനസ്സും ശാന്തമായി.
ജോണ്‍ എബ്രഹാമിന്റെയും മണി കൗളിന്റെയും അധ്യാപകന്‍
ഘട്ടക്ക് സിനിമകളുടെ കടുത്ത ആരാധികയായിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക ശുപാര്‍ശ പ്രകാരം പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാന അദ്ധ്യാപകനായി ഘട്ടക്ക് നിയമിക്കപ്പെട്ടു. അവിടെ ഒന്നാന്തരം അദ്ധ്യാപകനായിരുന്നു അദ്ദേഹം. സംവിധാനം, അഭിനയം എന്നീ വകുപ്പുകളുടെ പാഠ്യപദ്ധതി അദ്ദേഹം അടിമുടി മാറ്റിമറിച്ചു. പ്രമാണം, സിദ്ധാന്തം, അനുമാനം തുടങ്ങിയ പരിപാടികള്‍ കുറച്ച് പ്രായോഗിക പരിശീലനത്തിന് മുന്‍തൂക്കം കൊണ്ടുവന്നു. മണി കൗള്‍, കുമാര്‍ സാഹ്നി, ജോണ്‍ എബ്രഹാം തുടങ്ങിയ മിടുക്കന്മാരായ പല സിനിമാവിദ്യാര്‍ത്ഥികളെ അവിടെ പരിശീലിപ്പിച്ചു. അവരുടെ സ്‌നേഹാദരങ്ങള്‍ നേടി. പക്ഷെ വൈകാതെ ആ ജോലിയിലും ഘട്ടക്കിന് താല്‍പ്പര്യം നഷ്ടപ്പെട്ടു.
ഘട്ടക്ക് സിനിമകളുടെ കടുത്ത ആരാധികയായിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക ശുപാര്‍ശ പ്രകാരം പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാന അദ്ധ്യാപകനായി ഘട്ടക്ക് നിയമിക്കപ്പെട്ടു
ദിവസവും ഒരുനൂറ് കടലാസുകള്‍ നോക്കണം. ഒപ്പിടണം. സര്‍ക്കാര്‍ ജോലിയുടെ അനുഷ്ഠാന സ്വഭാവം ഘട്ടക്കിനെ മടുപ്പിച്ചു.
പെട്ടെന്നൊരുദിവസം ഷില്ലോങ്ങില്‍ സുരമാദിയുടെ മുമ്പില്‍ ഘട്ടക്ക് വന്നു നിന്നു. തന്നെയും മക്കളെയും പൂണെയിലേക്ക് കൊണ്ടുപോകാന്‍ വന്നതാണ് എന്നോര്‍ത്ത് സുരമാദി സന്തോഷിച്ച നിമിഷം. പക്ഷെ ഘട്ടക്ക് ജോലി രാജിവെച്ചിട്ട് വരുന്ന വഴിയായിരുന്നു. ചില ആഴ്ചകള്‍ അദ്ദേഹം ഷില്ലോങ്ങില്‍ തങ്ങി. കാര്യമായി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. തന്റെ മുറി അകത്തുനിന്ന് തഴുതിട്ട് ദിവസങ്ങളോളം പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. രാവും പകലും ആ മുറിയില്‍ വിളക്കെരിഞ്ഞു. സിനിമയിലെ കഥാപാത്രങ്ങളായി മാറി വളരെ ഉച്ചത്തില്‍ ഘട്ടക്ക് തന്നെത്താന്‍ വര്‍ത്തമാനം പറഞ്ഞു. ചില സമയം ആക്രോശിച്ചു, അട്ടഹസിച്ചു. പലദിവസവും സുരമാദി ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ കുടിച്ച് ബോധമില്ലാതെ കിടക്കുന്ന ഘട്ടക്കിനെയാണ് കണ്ടത്. വീണ്ടും മദ്യാസക്തി കൈവിടാനുള്ള ചികിത്സ. കാര്യങ്ങള്‍ ഒട്ടൊന്നു ശമിച്ചതും ആ കുടുംബം കല്‍ക്കട്ടയില്‍ മടങ്ങിയെത്തി.

സ്വന്തം ശവവും പേറി...
പിന്നെ കുറച്ചുനാള്‍ എല്ലാറ്റില്‍നിന്നും അകന്നുനിന്ന് ഘട്ടക്ക് എഴുതി. സിനിമയുടെ എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്ന പല ലേഖനങ്ങള്‍. ഒന്നാന്തരം ചില കഥകള്‍. ഭാവിയില്‍ താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമകളെപ്പറ്റി സുരമാദിയോട് വിശദമായി സംസാരിച്ചു. അതിലൊന്നിന്റെ തിരക്കഥയെഴുതി മുന്നേറുമ്പോള്‍ ഘട്ടക്കിന്റെ മനോനില വീണ്ടും തകരാറിലായി. അതുണ്ടാക്കിയ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ മറ്റൊരു വഴിയും കാണാതെ സുരമാദി ഘട്ടക്കിനെ മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിത്യച്ചെലവിനുപോലും വകയില്ലാതെ സുരമാദി നെട്ടോട്ടമോടിയ നാളുകള്‍. എവിടെയെങ്കിലും ഒരു ജോലി കിട്ടുമോയെന്ന് അവര്‍ അലഞ്ഞു. ഒന്നും നടന്നില്ല. ഒടുവില്‍ ഘട്ടക്ക് സിനിമകളുടെ ക്യാമറാമാനായിരുന്ന മഹേന്ദ്രകുമാറാണ് സുരമാദിയെ സഹായിച്ചത്. ചികില്‍സകൊണ്ട് കാര്യമായ ഫലമൊന്നും ഉണ്ടായില്ല. തലച്ചോറില്‍ വൈദ്യുതാഘാതമേല്‍പ്പിക്കുന്ന ഷോക്ക് ചികില്‍സയല്ലാതെ വേറേ വഴിയില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിന് അനുവദിക്കുകയല്ലാതെ സുരമാദിക്ക് നിര്‍വ്വാഹമുണ്ടായിരുന്നില്ല. ആ ചികില്‍സ പല പുതിയ പ്രശ്‌നങ്ങള്‍ വരുത്തിവെച്ചു. താന്‍ ആരാണെന്നുപോലും ഘട്ടക്കിന് അറിയാത്ത അവസ്ഥയായി.
രക്തത്തില്‍ കുളിച്ച സ്ത്രീകളും കുഞ്ഞുങ്ങളും തന്നെ നോക്കി അലമുറയിട്ടുകൊണ്ട് ഓടിവരുന്നു എന്ന് അടിക്കടി അദ്ദേഹം വിലപിച്ചു. അത് ബംഗ്‌ളാദേശിന്റെ ആത്മാവുകളാണ് എന്ന് പുലമ്പിക്കൊണ്ടിരുന്നു. എത്രയോ മരുന്നുസൂചികള്‍ എല്ലുംതോലുമായ ആ ശരീരത്തില്‍ കയറിയിറങ്ങി. മരുന്നുചെന്നാലുടന്‍ ഘട്ടക്ക് മയങ്ങി വീണു. മയക്കം തെളിഞ്ഞയുടന്‍ അടുത്ത സൂചി. ‘എന്നെക്കൊണ്ട് ഒന്നും ഓര്‍ക്കാനോ ചിന്തിക്കാനോ കഴിയുന്നില്ല, ഈ നരകത്തില്‍ നിന്ന് എന്നെ വീട്ടിലേക്ക് കൊണ്ടുപോകൂ' എന്ന് ഘട്ടക്ക് സുരമാദിയോട് കെഞ്ചി.
രക്തത്തില്‍ കുളിച്ച സ്ത്രീകളും കുഞ്ഞുങ്ങളും തന്നെ നോക്കി അലമുറയിട്ടുകൊണ്ട് ഓടിവരുന്നു എന്ന് അടിക്കടി അദ്ദേഹം വിലപിച്ചു. അത് ബംഗ്‌ളാദേശിന്റെ ആത്മാവുകളാണ് എന്ന് പുലമ്പിക്കൊണ്ടിരുന്നു
പക്ഷെ അങ്ങനെ കൊണ്ടുപോകുന്നത് അപകടമാണെന്ന് ഡോക്ടര്‍മാര്‍ സുരമാദിയെ ഭയപ്പെടുത്തി. ഒന്നിനും കെല്‍പ്പില്ലാത്ത അവസ്ഥയില്‍ ആ മനോരോഗ കേന്ദ്രത്തില്‍ ഘട്ടക്കിനെ വിട്ടിട്ട് ചെലവുകള്‍ക്ക് പണംതേടി സുരമാദി വീണ്ടും ഷില്ലോങ്ങിലേക്ക് പോയി.
ഇതിനിടയില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ സംവിധായകനെ ആ മനോരോഗ ആശുപത്രി മനുഷ്യത്വമില്ലാതെ പീഡിപ്പിക്കുന്നു എന്ന വാര്‍ത്ത ബംഗാളിലെങ്ങും പരന്നു. സിനിമാരംഗത്തുള്ളവരും എഴുത്തുകാരും ബുദ്ധിജീവികളും ഘട്ടക്കിനുവേണ്ടി ശബ്ദമുയര്‍ത്തി. അവസാനം സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം ഘട്ടക്കിനെ മോചിപ്പിച്ച് സുഹൃത്തുക്കള്‍ വീട്ടിലെത്തിച്ചു. രോഗം ഭേദമായി മനസ്സു മാറിയ ഘട്ടക്കിനെ കാണാന്‍ ഷില്ലോങ്ങില്‍നിന്ന് പാഞ്ഞെത്തിയ സുരമാദിയോട് ഘട്ടക്ക് ദേഷ്യപ്പെടുകയാണ് ചെയ്തത്. ‘സിനിമയെക്കുറിച്ച് ആരും കാണാത്ത സ്വപ്നങ്ങള്‍ കാണുന്ന എന്നെ നീ ഒരിക്കലും അംഗീകരിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല' എന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞത് സുരമാദിക്ക് സഹിക്കാനായില്ല. അവരും തിരിച്ച് വഴക്കുണ്ടാക്കി. ആ വാക്കുതര്‍ക്കങ്ങള്‍ ഓരോ ദിവസവും കൂടിക്കൂടി വന്നു.

ഒരു ദിവസം സുരമാദി വീട്ടിലെത്തുമ്പോള്‍ ഘട്ടക്ക് കുടിച്ചു തലതിരിഞ്ഞ് തറയില്‍ കിടന്നുരുളുന്നു. കാളീഘട്ടം ശ്മശാനത്തില്‍ ശവദാഹം നടത്തുന്ന ചില അന്ത്യകര്‍മ്മക്കാര്‍ അദ്ദേഹത്തിന് ചുറ്റും ഇരിക്കുന്നു. തന്റെ അന്ത്യകര്‍മം എങ്ങനെ നടത്തണം, ഏതു രീതിയില്‍ തന്റെ ശവം എരിക്കണം എന്നൊക്കെ ഒരു സിനിമാ രംഗം സംവിധാനം ചെയ്യുന്നപോലെ ഘട്ടക്ക് അവരോട് വിശദീകരിക്കുന്നു. വാവിട്ടുകരഞ്ഞുകൊണ്ട് ‘‘എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്?'' എന്നു ചോദിച്ച സുരമാദിയോട് ‘‘ഇത് കലാപരമായ ഒരു ചെറിയ പരീക്ഷണമാണ്'' എന്ന് ഘട്ടക്ക് പറഞ്ഞു. അടക്കാനാവാത്ത സങ്കടവും കോപവുംകൊണ്ട് പൊട്ടിത്തെറിച്ച സുരമാദി കുട്ടികളേയും വലിച്ചുകൊണ്ട് അപ്പോള്‍ത്തന്നെ സൈന്ത്യ എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ഘട്ടക്ക് നേരെ തെരുവിലേക്കിറങ്ങി. ആ നാളുകളിലാണ് മുന്‍പ് പറഞ്ഞ പി.സി. ജോഷിയുടെ കത്ത് സുരമാദിക്ക് വരുന്നത്.
ഘട്ടക്ക് ആ രാത്രി തിരികെ വന്നില്ല
സദാസമയവും മദ്യലഹരിയില്‍ മുങ്ങി കല്‍ക്കത്താ തെരുവുകളില്‍ അലഞ്ഞുകൊണ്ടിരുന്ന ഘട്ടക്കിന് പ്രസിദ്ധ ഹിന്ദി, ബംഗാളി സിനിമാ നായകനും പാട്ടുകാരനുമായ ബിശ്വജിത് അഭയമായി. തന്റെ വീട്ടില്‍ത്തന്നെ അദ്ദേഹം ഘട്ടക്കിനെ താമസിപ്പിച്ചു. മാത്രമല്ല ഘട്ടക്കിനോട് വളരെ കാര്യമായി സംസാരിക്കുകയും അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു. ചില മാസങ്ങള്‍ കഴിഞ്ഞ് സുരമാദിയെയും കുട്ടികളെയും കാണാന്‍ സൈന്ത്യയില്‍ വന്നപ്പോള്‍ ഘട്ടക്കിന്റെ രൂപം തന്നെ മാറിയിരുന്നു. ആരോഗ്യം വീണ്ടെടുത്ത ഘട്ടക്ക് സന്തോഷവാനായി കാണപ്പെട്ടു. രണ്ടുമാസം അവിടെത്താമസിച്ച് മുന്‍പ് പാതി നിര്‍ത്തിയ തിതാഷ് എക്തി നദിര്‍ നാം, ജുക്തി തക്കോ ആര്‍ ഗപ്പൊ തിരക്കഥകള്‍ എഴുതിപ്പൂര്‍ത്തിയാക്കി.
ഘട്ടക്കിന്റെ കലാസേവനങ്ങളെ കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പില്‍ സുരമാദിക്ക് ജോലി നല്‍കിക്കൊണ്ട് ബംഗാള്‍ മുഖ്യമന്ത്രി ഉത്തരവായി. ആ ഉത്തരവ് കൈയില്‍ കിട്ടിയ അതേ ദിവസം, ഋത്വിക് ഘട്ടക്ക് മരിച്ചു
പിന്നീട് ബിശ്വജിത്തിനെപ്പോലെയുള്ള ചില ആരാധകരുടെ സഹായത്തോടെ ബംഗ്‌ളാദേശില്‍ വെച്ച് തിതാഷ് സിനിമ ചിത്രീകരിച്ചു. ചിത്രീകരണം അവസാനിക്കാന്‍ ഒന്നോരണ്ടോ ദിവസം ബാക്കിയുള്ളപ്പോള്‍ ഘട്ടക്ക് രക്തം ഛര്‍ദ്ദിച്ച് മയങ്ങിവീണു.
കഠിനമായ ക്ഷയരോഗമാണ് ഘട്ടക്കിന് എന്ന് കണ്ടുപിടിക്കപ്പെട്ടു. തന്റെ ‘മേഘേ ഢാക്കാ താരാ'യില്‍ കഥാനായികയെ ഇല്ലാതെയാക്കിയ അതേ മഹാരോഗം അറംപറ്റിയതുപോലെ ഘട്ടക്കിനും കിട്ടി. ആ സമയത്ത് കല്‍ക്കട്ടയിലുണ്ടായിരുന്ന ഇന്ദിരാഗാന്ധി വിവരമറിഞ്ഞ് തന്റെ സ്വകാര്യ ഹെലിക്കോപ്റ്റര്‍ ധാക്കയിലേക്ക് അയച്ചു. ഘട്ടക്കിനെ കല്‍ക്കട്ടയില്‍ കൊണ്ടുവന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസിദ്ധ ബംഗാളി നടന്‍ ഉത്തംകുമാര്‍ ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തു. മാസങ്ങളോളം ഘട്ടക്ക് ആശുപത്രില്‍ കിടന്നു. സൈന്ത്യയില്‍ ജോലിചെയ്തുകൊണ്ടുതന്നെ അടിക്കടി കല്‍ക്കട്ടയിലെത്തി സുരമാദി ഘട്ടക്കിനെ ശുശ്രൂഷിച്ചു.

രോഗം ഒരുവിധം ഭേദമായി പുറത്തുവന്ന ഘട്ടക്കിനെ ബിശ്വജിത് വീണ്ടും തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന് സംഘടിപ്പിച്ച പണംകൊണ്ട് ഘട്ടക്കിന്റെ സ്വപ്നസിനിമയായിരുന്ന ജുക്തി തക്കോ ആര്‍ ഗപ്പൊ വളരെ വേഗം തീര്‍ത്തു പുറത്തിറക്കി. ആ സിനിമയും ഓടിയില്ല. പക്ഷെ തന്റെ സാമ്പത്തിക നില മെച്ചപ്പെട്ടു വരികയാണെന്നും കല്‍ക്കട്ടയില്‍ സ്വന്തമായി വീട് വാങ്ങി അവിടെ ഒരു പുതിയ ജീവിതം ആരംഭിക്കണമെന്നും ഘട്ടക്ക് സുരമാദിക്ക് കത്തെഴുതി. പെട്ടെന്നൊരു ദിവസം ഘട്ടക്ക് സൈന്ത്യയില്‍ എത്തി. കാര്യമായി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. കുട്ടികളോട് വളരെ സ്‌നേഹത്തോടെ ഇടപഴകി അവരോടൊപ്പം ഏറെ നേരമിരുന്നു. മകന്‍ റിതബെന്‍ പാടിയ പാട്ടുകള്‍ കേട്ട് അവനെ കെട്ടിപ്പിടിച്ചു. സന്ധ്യയായപ്പോള്‍ പുറത്തേയ്ക്ക് പോയ ഘട്ടക്ക് ആ രാത്രി തിരികെ വന്നില്ല.

അടുത്ത ദിവസം അതിരാവിലെ തിരിച്ചുവന്ന് കുറച്ച് പണം കടംതരാമോ എന്ന് ദയനീയമായി സുരമാദിയോട് ചോദിച്ചു. ചുറ്റുമുള്ള യാതൊന്നും കണ്ണില്‍പ്പെടാത്തതുപോലെയായിരുന്നു അപ്പോഴദ്ദേഹത്തിന്റെ പെരുമാറ്റം. പണം കൈയില്‍ കിട്ടിയതും ആള്‍ അവിടെനിന്ന് പോയി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഘട്ടക്കിനെ കല്‍ക്കട്ടയിലെ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചതായി വിവരംകിട്ടി. ഇതിനിടയില്‍ ഘട്ടക്കിന്റെ കലാസേവനങ്ങളെ കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പില്‍ സുരമാദിക്ക് ജോലി നല്‍കിക്കൊണ്ട് ബംഗാള്‍ മുഖ്യമന്ത്രി ഉത്തരവായി. ആ ഉത്തരവിന്റെ പകര്‍പ്പ് സുരമാദിയുടെ കൈയില്‍ കിട്ടിയ അതേ ദിവസം, അതായത് 1976 ഫെബ്രുവരി ഏഴാം തിയതി ഋത്വിക് ഘട്ടക്ക് മരിച്ചു.
50 വര്‍ഷം മാത്രം ജീവിച്ച ഋത്വിക് ഘട്ടക്കിന്റെ കലയുടെ മഹത്വം അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അധികമാരും മനസ്സിലാക്കിയില്ല. പക്ഷെ മരണശേഷം ഇന്ത്യന്‍ സമാന്തര സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ പ്രതിഭയായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. കലാമൂല്യമുള്ള സിനിമകളെ അറിഞ്ഞാസ്വദിക്കുന്ന ലോകം മുഴുവനുമുള്ള ലക്ഷക്കണക്കിന് ആരാധകര്‍ ഒരു ഇതിഹാസ നായകനായി ഘട്ടക്കിനെ വാഴ്ത്തി. അദ്ദേഹത്തിന്റെ സിനിമകള്‍ സമാന്തര സിനിമയുടെ പാഠപുസ്തകങ്ങളായി ഇന്ന് ലോകം മുഴുവനുമുള്ള പല സിനിമാ വിദ്യാലയങ്ങളില്‍ പഠിക്കപ്പെടുന്നു. യാഥാര്‍ത്ഥ്യം, നാടകീയത, അതിഭാവുകത്വം, ഐതിഹ്യങ്ങള്‍, പുരാണം, നാടോടിക്കഥകള്‍ എന്നിവയെല്ലാം വേര്‍തിരിച്ചറിയാനാകാത്ത വിധം ഇടകലര്‍ത്തി തനിക്ക് മാത്രം അവകാശപ്പെടാനാവുന്ന ഒരു സിനിമാ ശൈലി കൊണ്ടുവന്ന മഹാപ്രതിഭയായി ഘട്ടക്ക് വാഴ്ത്തപ്പെട്ടു.
ജീവിതത്തിന്റെ രണ്ടാം പകുതി മുഴുവന്‍ തന്റെ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍, പുസ്തകങ്ങള്‍, സിനിമകള്‍, തിരക്കഥകള്‍, കത്തുകള്‍ എന്നിങ്ങനെ കിട്ടാവുന്നതൊക്കെ ശേഖരിക്കാനായി അവര്‍ ഉഴിഞ്ഞുവെച്ചു
‘ആര്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ സാധിക്കാത്ത മഹാപ്രതിഭയായിരുന്നു ഘട്ടക്ക്. ഞാനാകട്ടെ വെറുമൊരു സാധാരണ സ്ത്രീ. ഒരു മഹാപ്രതിഭയ്ക്കൊപ്പം ഒരു സാധാരണ സ്ത്രീ ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന പരസ്പരം മനസ്സിലാകാത്ത അവസ്ഥയാണ് പലപ്പോഴും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. കുറേക്കൂടി വിവേകത്തോടെ, കുറേക്കൂടി തെളിച്ചത്തോടെ ഞാന്‍ പെരുമാറേണ്ടതായിരുന്നു. ഇനിയിപ്പോള്‍ വിഷമിച്ചിട്ട് ഫലമില്ലല്ലോ!' എന്ന് ഘട്ടക്കിന്റെ മരണശേഷം സുരമാദി പറഞ്ഞു. എന്നാല്‍ മുമ്പ് സംഭവിച്ചതിനേക്കാള്‍ വലിയ ദുരന്തങ്ങളിലേക്കാണ് അപ്പോഴും സുരമാദിയുടെ ജീവിതം പൊയ്‌ക്കൊണ്ടിരുന്നത്.
ജീവിതത്തിന്റെ കൊടുംക്രൂരതകൾക്കൊടുവിൽ...
ചെറുപ്രായത്തില്‍ത്തന്നെ അസാമാന്യമായ പ്രതിഭ വെളിപ്പെടുത്തിയ അവരുടെ മകന്‍ റിതബെന്‍ ഘട്ടക്ക് ചിത്രകാരനും പാട്ടുകാരനുമായിരുന്നു. അയാള്‍ ഒരു നല്ല സിനിമാ സംവിധായകനാകുമെന്ന് സുരമാദി കരുതി. പക്ഷെ കടുത്ത മനോരോഗത്തിന്റെ പിടിയില്‍പ്പെട്ട് ജീവിതകാലം മുഴുവന്‍ ഒരു മുറിയില്‍ തടവുകാരനായി കിടക്കേണ്ട ഗതിയാണ് റിതബെനുണ്ടായത്. സുരമാദിയുടെ ഇളയമകള്‍ സുചിസ്മിത ഘട്ടക്ക് ചിത്രകാരിയായും ശില്‍പിയായും കഴിവ് വെളിപ്പെടുത്തിയെങ്കിലും ഒന്നിലും ശോഭിക്കാതെ ചെറുപ്രായത്തില്‍ത്തന്നെ മദ്യത്തിന് അടിമയായി. പലതരം രോഗങ്ങളാല്‍ കഷ്ടപ്പെട്ട് 49 വയസ്സില്‍ മരിച്ചു. മൂത്തമകള്‍ സംഹിതാ ഘട്ടക്ക് അച്ഛന്റെ സിനിമകളും പുസ്തകങ്ങളും അവയുടെ പകര്‍പ്പവകാശവും വീണ്ടെടുക്കാന്‍ ഏറെ അദ്ധ്വാനിച്ചു. സംഹിതയുടെ മകളും ഋത്വിക് ഘട്ടക്കിന്റെ ഒരേയൊരു പേരക്കുട്ടിയുമായിരുന്ന അദിതി സുരമാദിയോടൊപ്പമായിരുന്നു താമസം. 2012 നവംബര്‍ മുപ്പതാം തിയതി കൂട്ടുകാരെക്കാണാന്‍ എന്നുപറഞ്ഞ് പോയതാണ്. 19 വയസ്സുമാത്രമുണ്ടായിരുന്ന അതിസുന്ദരിയായ ആ പെണ്‍കുട്ടി അന്നുരാത്രിയില്‍ കല്‍ക്കട്ടാ നഗരത്തിലെ ഒരു ഓടയ്ക്കുള്ളില്‍ മരിച്ചുകിടന്നു. അപകടമരണം എന്ന് പോലീസ് അത് എഴുതിത്തള്ളി. തന്റെ മകളെ ആരോ ലക്ഷ്യമിട്ട് കൊന്നതാണെന്ന് ഉറച്ചു വിശ്വസിച്ച സംഹിതാ ഘട്ടക്ക് ആ ദുഃഖത്തില്‍നിന്ന് കരകയറാനാവാതെ കുടിച്ചുകുടിച്ച് അറുപത് വയസ്സാകും മുമ്പേ മരിച്ചുപോയി.
ജീവിതം നിരന്തരം തന്നോട് ചെയ്ത ക്രൂരതകള്‍ ഒന്നൊന്നായി സഹിച്ചുകൊണ്ട് സുരമാദി മാത്രം നീണ്ടകാലം ജീവിച്ചു. ജീവിതത്തിന്റെ രണ്ടാം പകുതി മുഴുവന്‍ തന്റെ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍, പുസ്തകങ്ങള്‍, സിനിമകള്‍, തിരക്കഥകള്‍, കത്തുകള്‍ എന്നിങ്ങനെ കിട്ടാവുന്നതൊക്കെ ശേഖരിക്കാനായി അവര്‍ ഉഴിഞ്ഞുവെച്ചു. യാതൊരു സൗകര്യങ്ങളുമില്ലാത്ത ഒരു ഇടുങ്ങിയ വീട്ടിലെ പൂട്ടിയിട്ട മുറിയില്‍നിന്ന് തന്റെ പൊന്നുമകന്‍ ഉയര്‍ത്തുന്ന ഭ്രാന്തമായ അലര്‍ച്ചകള്‍ക്കു നടുവേ സമനില തെറ്റാതെ ജീവിച്ചു. എല്ലായിടവും ഘട്ടക്കിന്റെ പടങ്ങളൊട്ടിച്ച മുറിയില്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ കെട്ടിപ്പിടിച്ച് ഉറങ്ങി. തന്റെ വേദനകളില്‍നിന്ന് എന്നേയ്ക്കുമായി രക്ഷപ്പെട്ട് ഒടുവില്‍ ഘട്ടക്കിനോടൊപ്പം മരണത്തില്‍ സുരമാദി ഒന്നായിത്തീര്‍ന്നു.
വെയിലും നിഴലും വയലുകള്‍ക്കുമേലേ ഒളിക്കുന്നു
മേഘക്കൂട്ടങ്ങളെ ആരോ മേയാന്‍ വിട്ടിരിക്കുന്നു
തേനെടുക്കാന്‍ മറന്ന് തേനീച്ചകള്‍ ഭൂമിക്കുമേല്‍ ചുറ്റിപ്പറക്കുന്നു
ഇന്ന് ഞാന്‍ ഇവിടെത്തന്നെ ഇരിക്കും
ഇനി ഞാന്‍ വീട്ടിലേക്ക് തിരിച്ചുപോകില്ല**
* സുരമച്ചേച്ചി എന്നതിന്റെ ബംഗാളി വാക്ക്
** സുവര്‍ണ രേഖയിലെ പാട്ടിന്റെ വരികള്‍
Sajeesh K
29 Jul 2020, 12:21 PM
ഘട്ടക്കിനെ മനസ്സിൽ കൊണ്ടു നടക്കുന്നവർക്ക് ലേഖനം വായിച്ചാൽ സുരമാദിയെയും ചേർത്തു കൊണ്ടേ ഘട്ടക്കിനെ ഓർക്കാനാവൂ. ശക്തമായ വായനാനുഭവം.
Rameshan
28 Jul 2020, 03:10 PM
നന്ദി
Abhay Kumar
28 Jul 2020, 01:16 PM
എന്തൊരു പ്രതിഭയായിരുന്നു. കണ്ണുനിറഞ്ഞിട്ട് വായിക്കാൻ വിഷമിച്ചു.. ഷാജിയുടെ ഹൃദയത്തിൽ തൊട്ട എഴുത്ത് .
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
ജോഷിന രാമകൃഷ്ണന്‍
Jan 16, 2021
5 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
ഉമ കെ.പി.
Dec 21, 2020
5 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
Dileep narayanan
30 Jul 2020, 01:15 PM
ചിലർ അങ്ങനെയാണ്. കാലത്തിനു മുന്നേ സഞ്ചരിച്ചവർ. നടന്ന വഴിയിൽ മനുഷ്യത്വം മാത്രം കൈ പിടിച്ചു നടന്നവർ. ഒരിക്കൽപ്പോലും പ്രയോഗികവാദികൾ ആകാതെ സത്വം തിരിച്ചറിഞ്ഞു, തന്റെ ഉള്ളിലേക്ക് നോക്കി സന്തോഷിക്കാൻ സാധിച്ച യഥാർത്ഥ വിപ്ലവകാരികൾ. സമരങ്ങൾ അകത്തും പുറത്തും നടത്തി പോരാളികളായി തന്നെ മരിച്ചവർ, സ്വയം തോറ്റു ജയിച്ചവർ. സ്വയം മെഴുകു തിരിയായി അണഞ്ഞു പോയാലും ഇന്നും നമുക്ക് ഉള്ളിൽ ആ വെളിച്ചം അണയാതെ കത്തുന്നു.....ഋത്വിക് ഘട്ടക്കിന്റെ മനുഷ്യ വെളിച്ചം...