ക്ലബ് ഫുട്‌ബോളിനോട് സൂപ്പർ ലീഗ് ഉയർത്തുന്ന ചോദ്യങ്ങൾ

ക്ലബുകൾ പിന്മാറുകയും, സൂപ്പർ ലീഗ് ശൈശവത്തിൽ തന്നെ മരണപ്പെടുകയും ആണ്. പണക്കൊഴുപ്പിനും വമ്പൻ ക്ലബുകളുടെ സമ്പൂർണ്ണ മോണോപൊളി ശ്രമങ്ങൾക്കും മേലെയുള്ള ആരാധകരുടേയും, സ്‌പോർട്സ് താരങ്ങളുടേയും വിജയമായി സൂപ്പർ ലീഗിന്റെ അവസാനം വായിച്ചെടുക്കാമെങ്കിലും അത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് ക്ലബുകളെ നയിച്ച ആഗോള സാഹചര്യവും, അതിന് എതിർപ്പ് ഉയരാൻ ഉണ്ടായ സാഹചര്യങ്ങളും എന്തെന്ന് വിലയിരുത്തന്നത് കൗതുകകരമായിരിക്കും.

സ്‌പോർട്സ് ലോകത്തെ ആകെ ഞെട്ടിച്ച പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടന്ന യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനം. ലോകത്തെ ഏറ്റവും പ്രമുഖരായ 15 ക്ലബുകൾ മാറ്റുരയ്ക്കുന്ന യൂറോപ്യൻ ലീഗിന്റെ പ്രഖ്യാപനത്തെ പറ്റിയുള്ള വാർത്തകൾ മുമ്പേ തന്നെ ഉണ്ടായിരുന്നെങ്കിലും റയൽ മാഡ്രിഡ്, ബാഴ്‌സിലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, മിലാൻ, യുവന്റസ് തുടങ്ങി 12 വമ്പൻ ക്ലബുകളുടെ പങ്കാളിത്തത്തെ പറ്റിയുള്ള പ്രഖ്യാപനം തീർത്തും അപ്രതീക്ഷിതം തന്നെയെന്ന് പറയാം. കോവിഡ് മഹമാരിയും അത് ഫുട്‌ബോൾ ക്ലബുകൾക്ക് സൃഷ്ടിച്ച അതിഭീമമായ സാമ്പത്തിക ബാധ്യതയുമാണ് ഇ.എസ്.എൽ സംബന്ധിച്ച പ്രഖ്യാപനം നടത്താൻ കാരണമായത് എന്നാണ് പൊതുവേ കരുതപ്പെടുന്നത്.

ആഗോള ഫുട്‌ബോൾ ആരാധകരിലും താരങ്ങളിലും പരിശീലകരിലും ഫുട്‌ബോളുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തകരുമെല്ലാം വളരെ പെട്ടെന്ന് തന്നെ ഈ തീരുമാനത്തോട് രൂക്ഷമായി പ്രതികരിക്കുകയുണ്ടായി. വലിയ എതിർപ്പാണ് എല്ലാവരുടേയും ഭാഗത്ത് നിന്നുണ്ടായത്. ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലോപ്പ്, മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള, ലിവർപൂൾ താരം ജയിംസ് മിൽനർ എന്നിവർ പരസ്യമായി തന്നെ തങ്ങളുടെ എതിർപ്പ് വ്യക്തമാക്കി. ഇംഗ്ലീഷ് ലീഗിലെ ക്ലബ് ക്യാപ്റ്റന്മാർ യോഗം ചേർന്ന് സംയുക്തമായി സൂപ്പർ ലീഗിനെ എതിർത്ത് കൊണ്ട് പ്രസ്താവന ഇറക്കി. മറ്റ് പലരും പരോക്ഷമായി എതിർപ്പിന്റെ സൂചനകളും നൽകി.

മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള

ഇന്ന് പുറത്ത് വരുന്ന വാർത്തകളനുസരിച്ച് പല ക്ലബുകളും എതിർപ്പുകളെ തുടർന്ന് ലീഗിൽ നിന്നും പിന്നോട്ട് പോവുകയാണ്. ഇംഗ്ലീഷ് ക്ലബായ ചെൽസി ലീഗ് വിടുകയാണെന്ന് അറിയിച്ചു. തീരുമാനത്തിന്റെ പേരിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ പ്രസിഡന്റിനും മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയർമാനും രാജി വെയ്‌ക്കേണ്ടതായി വന്നു. അംഗങ്ങളുടെ പിന്തുണ ഇല്ലാതെ സൂപ്പർ ലീഗിലേക്ക് ഇല്ലെന്ന് ബാഴ്‌സിലോണ പ്രസിഡന്റ് ലാപോർട്ടയ്ക്കും പ്രസ്താവിക്കേണ്ടതായി വന്നു. ഈ ലേഖനം എഴുതുമ്പോൾ സൂപ്പർ ലീഗിന് സമ്മതം നൽകിയ 12 മുൻനിര ക്ലബുകൾ ലീഗ് പിൻവലിക്കാൻ ആലോചിച്ച് കൊണ്ടുള്ള യോഗത്തിൽ ആണെന്ന സ്ഥിരീകരിച്ച വാർത്തകൾ പുറത്ത് വരുന്നുണ്ട്.

ക്ലബുകൾ പിന്മാറുകയും, സൂപ്പർ ലീഗ് ശൈശവത്തിൽ തന്നെ മരണപ്പെടുകയും ആണ്. പണക്കൊഴുപ്പിനും വമ്പൻ ക്ലബുകളുടെ സമ്പൂർണ്ണ മോണോപൊളി ശ്രമങ്ങൾക്കും മേലെയുള്ള ആരാധകരുടേയും, സ്‌പോർട്സ് താരങ്ങളുടേയും വിജയമായി സൂപ്പർ ലീഗിന്റെ അവസാനം വായിച്ചെടുക്കാമെങ്കിലും അത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് ക്ലബുകളെ നയിച്ച ആഗോള സാഹചര്യവും, അതിന് എതിർപ്പ് ഉയരാൻ ഉണ്ടായ സാഹചര്യങ്ങളും എന്തെന്ന് വിലയിരുത്തന്നത് കൗതുകകരമായിരിക്കും.

എന്താണ് യൂറോപ്യൻ സൂപ്പർ ലീഗ്?

ലോകത്തിലെ ഏറ്റവും പ്രമുഖരായ 15 ക്ലബുകൾ മാത്രം അണിനിരക്കുന്ന ഫുട്‌ബോൾ ലീഗാണ് യൂറോപ്യൻ സൂപ്പർ ലീഗ്. ലോക ഫുട്‌ബോൾ സംഘടനയായ ഫിഫയുടേയോ, യൂറോപ്യൻ സംഘടനയായ യുവേഫയുടേയോ കീഴിൽ നടക്കുന്ന മത്സരമല്ല എന്നതാണ് ലീഗിന്റെ പ്രത്യേകത. ലീഗിന് സ്വതന്ത്രമായ സംവിധാനമാണ് നിലവിലുള്ളത്. അതുപോലെ മറ്റ് ലീഗുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ ക്ലബുകൾക്ക് ലീഗിൽ മാറ്റുരയ്ക്കാൻ അവസരമോ, നിലവിലെ 15 ക്ലബുകൾ ലീഗിൽ നിന്ന് മോശം പ്രകടനം കാരണം പുറത്താവുന്ന സാഹചര്യമോ സൂപ്പർ ലീഗ് ഫോർമാറ്റിൽ ഇല്ല.

യൂറോപ്യൻ സൂപ്പർ ലീഗിന്റെ പ്രധാന സാമ്പത്തിക സ്രോതസ് ആയി പ്രവർത്തിക്കാം എന്ന് വാഗ്ദാനം നൽകിയിട്ടുള്ളത് അമേരിക്ക കേന്ദ്രീകരിച്ചുള്ള ജെ.പി മോർഗൻ(JP Morgan) എന്ന ബാങ്കാണ്. 5 ബില്യൺ ഡോളറാണ് ജെ.പി മോർഗൻ ലീഗിന് നൽകുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലീഗിൽ ചേരുന്നതിനുള്ള സമ്മതം നൽകുന്നതിന് മാത്രം ഓരോ ക്ലബിനും 300 മില്യൺ ഡോളറാണ് തുകയായി നൽകിയത്.

എന്തുകൊണ്ട് ഇ.എസ്.എൽ?

യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷനായ യുവേഫയുടെ (UEFA) സംവിധാനങ്ങളോടുള്ള എതിർപ്പ്, മതിയായ തുക ക്ലബുകൾക്ക് നൽകാത്തതിലുള്ള അമർഷം എന്നിവ ഇ.എസ്.എലിന്റെ രൂപീകരണത്തിനു പിന്നിലുണ്ട്. കൂടുതൽ പണത്തോടുള്ള അഭിനിവേശം എന്ന ഒരു വശം മാത്രമായി അതിനെ ചുരുക്കേണ്ടതില്ല. ബാഴ്‌സിലോണ റയൽ മാഡ്രിഡ് ക്ലബുകൾ ഒഴിച്ച് ബാക്കി സമ്മതം മൂളിയ 10 ക്ലബുകളും സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളവയാണ്. അവർക്ക് പണത്തോട് അഭിനിവേശം ഉണ്ടാവുന്നതിൽ അശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ല. ഇപ്പോൾ കിട്ടുന്നതിന്റെ ഇരട്ടി പണം എന്ന് പറഞ്ഞാൽ മറ്റ് വശങ്ങൾ ചിന്തിക്കേണ്ട ബാധ്യതയുമില്ല. മറ്റു രണ്ടു സ്പാനിഷ് ക്ലബുകളാവട്ടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പണം എവിടെ നിന്ന് വന്നാലും സ്വീകരിക്കാം എന്ന അവസ്ഥയിലും. താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ സ്വമേധയാ തയ്യാറായിരുന്നില്ലെങ്കിൽ ബാഴ്‌സിലോണ കഴിഞ്ഞ ഡിസംബറിൽ പാപ്പരായതായി പ്രഖ്യാപിക്കേണ്ടി വന്നേനെ. റയൽ മാഡ്രിഡ് ആവട്ടെ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലാണ്.

ഫുട്‌ബോളിലേക്ക് 2010-കൾക്കു ശേഷം ഒഴുകിയ അറബ് മൂലധനത്തെ ചെറുക്കാൻ ഉള്ള ശ്രമങ്ങളാണ് ഈ ക്ലബുകളെ ഇത്രയും കടക്കെണിയിൽ എത്തിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. പാരിസ്, മാഞ്ചസ്റ്റർ സിറ്റി ക്ലബുകൾ ഏറ്റെടുത്ത അറേബ്യൻ വ്യവസായികൾ കണക്കില്ലാത്ത പണമാണ് ഫുട്‌ബോളിൽ ചിലവഴിച്ചത്. ഫുട്‌ബോളിലെ വേതന-വിനിമയ സ്റ്റാന്റേഡുകൾ ആകെ മാറ്റിമറിക്കാൻ ഈ മൂലധനനിക്ഷേപം കൊണ്ട് ഈ ക്‌ളബുകൾക്ക് സാധിച്ചു.

പോൾ പോഗ്ബ

ബാഴ്‌സിലോണയിൽ നിന്ന് ബ്രസീലിയൻ താരം നെയ്മറെ 222 മില്യൺ യൂറോ മുടക്കി പാരിസ് ക്ലബ് വാങ്ങിയത് ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച വാർത്തയാ യായിരുന്നു. അതിന് തൊട്ട് മുമ്പത്തെ വർഷം നടന്ന ഫ്രഞ്ച് താരം പോൾ പോഗ്ബയ്ക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് മുടക്കിയ 105 മില്യൺ യൂറോ എന്ന റെക്കോർഡ് തുകയുടെ ഇരട്ടിയിലും അധികം.! അത്രയും തുക ഒരു താരത്തിനായി ഒരു ക്ലബും മുടക്കും എന്ന ധാരണ അതുവരെ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വർഷം 145 മില്യൺ യൂറോ മുടക്കി കിലിയൻ എംബാപ്പെയേയും പാരിസ് ക്ലബ് വാങ്ങി. നെയ്മറുടെ ഈ ട്രാൻസ്ഫറാണ് ഫുട്‌ബോൾ സ്റ്റാന്റേഡുകളെ ദ്രുതഗതിയിൽ മാറ്റിയത് എന്ന് വേണമെങ്കിൽ പറയാം..

ഗ്രൗണ്ടിന് പുറത്തെ മാർക്കറ്റിൽ ഈ അപ്രതീക്ഷിത ട്രാൻസ്ഫർ ഏല്പ്പിച്ച സാമ്പത്തിക ആഘാതം മറികടക്കാൻ ബാഴ്‌സിലോണ തൊട്ടടുത്ത വർഷങ്ങളിൽ ഫിലിപെ കുട്ടിഞ്ഞോ (145 മില്യൺ യൂറോ), ഉസ്മാൻ ഡെംബേലേ (130 മില്യൺ യൂറോ), ആന്റോണിയോ ഗ്രീസ്മാൻ (120 മില്യൺ യൂറോ) എന്നീ താരങ്ങളെ വൻ വിലയ്ക്കാണ് വാങ്ങിയത്. ലീഗിലെ മറ്റ് ക്ലബുകളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.

ജാവോ ഫെലിക്‌സ് എന്ന യുവതാരത്തിന് വേണ്ടി അത്‌ലറ്റിക്കോ മാഡ്രിഡ് 127 മില്യൺ മുടക്കാൻ തയ്യാറായി. ഈഡൻ ഹസാർഡിന് വേണ്ടി റയൽ മാഡ്രിഡ് 115 മില്യൺ മുടക്കി. താരങ്ങളുടെ വേതനവും ഭീമമായി വർധിച്ചു. ഗ്രൗണ്ടിന് പുറത്തുള്ള മാർക്കറ്റിൽ അറബ് പണം അടിസ്ഥാനപ്പെടുത്തിയുള്ള വമ്പൻ ക്ലബുകൾ ആധിപത്യം സ്ഥാപിക്കുന്നത് തടയാനുള്ള വ്യഗ്രതയായിരുന്നു പരമ്പരാഗത ക്ലബുകളുടെ ഈ ഗ്ലാമർ സൈനിങ്ങുകൾ. എല്ലാ ക്ലബുകളുടെ വാർഷിക ചിലവിൽ ഉണ്ടായ ഈ ദ്രുതഗതിയിലുള്ള വർധനയ്ക്ക് കാരണം പെട്ടന്നുണ്ടായ മൂലധനത്തിന്റെ ഒഴുക്ക് തന്നെയാണെന്ന് കാണാം.

എംബാപ്പെ

ഇംഗ്ലീഷ് ലീഗിലും സമാന സ്ഥിതിയുണ്ട് 2008ൽ അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് ഏറ്റെടുക്കുന്നത് വരെ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് ലീഗിലെ കുഞ്ഞന്മാരായിരുന്നു. പിന്നീട് വമ്പൻ താരങ്ങളെ ഉയർന്ന പ്രതിഫലവും ട്രാൻസ്ഫർ ഫീയും നൽകി ടീമിലെത്തിച്ച സിറ്റിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 2010ന് ശേഷം സിറ്റി ലീഗിൽ മൂന്നാം സ്ഥാനത്തിന് താഴെ പോയിട്ടില്ല. സിറ്റി അറബ് മൂലധനം ഉപയോഗിച്ച് കഴിഞ്ഞ 10 വർഷത്തിനിടെ 1500 മില്യൺ യൂറോയോളം തുക ചിലവഴിച്ച് താരങ്ങളെ വാങ്ങിയിട്ടുണ്ട്. ഇതിനൊപ്പം വരില്ലെങ്കിലും സിറ്റിയോട് മല്ലിടാൻ മറ്റ് ക്ലബുകളും 10 വർഷത്തിടെ ആയിരത്തിനടുത്ത് മില്യൺ യൂറോ ട്രാൻസ്ഫറിനായി ചിലവഴിച്ചതായി കാണാം. മാഞ്ചസറ്റർ യുണൈറ്റഡ് (1343), ചെൽസി (1000), ആർസനൽ (906), ലിവർപൂൾ (1000) എന്നിവ ചില ഉദാഹരണങ്ങളാണ്.

ഇത്തരത്തിൽ നിർലോഭം പണം ചിലവഴിക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഉള്ള ബാധ്യത യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷനായ യുവേഫയ്ക്ക്(UEFA) ഉണ്ട്. സ്‌പോണസർഷിപ്പുകൾ കണക്കിൽ വർദ്ധിപ്പിച്ച് കാണിച്ചാണ് പല ക്ലബുകളും ഈ നിയമങ്ങളെ മറികടന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് സാധ്യമാവുക വമ്പൻ വ്യവസായികൾ ഉടമസ്ഥരായിട്ടുള്ള ക്ലബുകൾക്കാണ്. നിലനിൽക്കുന്ന ഫിനാൻഷ്യൽ ഫെയർപ്ലേ റെഗുലേഷൻസ് (FFP) ചട്ടങ്ങൾ ക്ലബുകൾ പാലിക്കുന്നുണ്ടോ അതിലെ പഴുതുകൾ ഉപയോഗിച്ച് തെറ്റായ വിധത്തിൽ ക്ലബുകൾ താരങ്ങളെ വാങ്ങിക്കൂട്ടി നേട്ടങ്ങൾ സമ്പാദിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം യുവേഫ വേണ്ട വിധത്തിൽ നിറവേറ്റിയില്ല. വിദേശ മൂലധനം യഥേഷ്ടം ഫുട്‌ബോളിൽ ഉപയോഗിക്കാൻ മൗനാനുമതി നൽകുകയായിരുന്നു പലപ്പോഴും. ഒരു തവണ മാഞ്ചസ്റ്റർ സിറ്റിക്ക് വിലക്ക് ഭീഷണിയുമായി യുവേഫ എത്തിയെങ്കിലും, ഭീഷണിക്കപ്പുറം ഒന്നും സംഭവിച്ചിട്ടില്ല.

ഫിലിപെ കുട്ടിഞ്ഞോ

ഇപ്പോൾ കോവിഡുമായി ബന്ധപ്പെട്ട് ഫുട്‌ബോൾ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഫിനാൻഷ്യൽ ഫെയർപ്ലേ റൂൾസ് വീണ്ടും ലഘൂകരിക്കാൻ ഒരുങ്ങുകയാണ് യുവേഫ. കൂടുതൽ പണം ഫുട്‌ബോളിൽ നിക്ഷേപിക്കപ്പെടണം എന്നാണ് ഇതിന് പറയുന്ന ന്യായീകരണം. ഇത്തരത്തിലുള്ള അയഞ്ഞ നിലപാടുകളും, ടിവി റൈറ്റ്‌സിൽ നിന്നും, പരസ്യങ്ങളിൽ നിന്നും ലഭിക്കുന്ന തുകയിൽ നിന്ന് മതിയായ സാമ്പത്തിക വിഹിതം ക്ലബുകൾക്ക് യുവേഫ നൽകാത്തതുമാണ് സൂപ്പർ ലീഗ് പോലെയുള്ള മാർഗങ്ങളിലേക്ക് പോവാൻ വമ്പൻ ക്ലബുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. കോവിഡ് വരുത്തിയ സാമ്പത്തിക ആഘാതത്തിൽ നിന്ന് അങ്ങനെ എളുപ്പത്തിൽ രക്ഷപ്പെടാം എന്ന് ഈ ക്ലബുകൾ കരുതുന്നു. സത്യത്തിൽ ഇവിടെ ക്ലബുകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടതിൽ യുവേഫ അല്പം കൂടെ ഉത്തരവാദിത്വമോ, നടപടികളോ സ്വീകരിച്ചിരുന്നെങ്കിൽ ഇത്തരം ഒരു ലീഗ് ഫോർമേഷന്റെ ആവശ്യം ഒരു പക്ഷേ ഉണ്ടാവുമായിരുന്നില്ല. ടിവി റൈറ്റ്‌സിൽ നിന്നും കൂടുതൽ വിഹിതം കൊടുക്കുക, കൂടുതൽ ശക്തമായ സ്‌പോൺസർഷിപ്പുകൾ ആകർഷിക്കുക, കൂടുതൽ മെച്ചപ്പെട്ട മാർക്കറ്റിങ്ങ് നടത്തുക, സ്ട്രക്ചറൽ മാറ്റങ്ങൾ ആവശ്യമെങ്കിൽ അത് നടപ്പിലാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കേണ്ടത് യുവേഫ തന്നെയായിരുന്നു.

ഭാവിയിലെ ഫുട്‌ബോൾ മോഡൽ

ഇ.എസ്.എൽ മുന്നോട്ട് വെയ്ക്കുന്ന മോഡൽ അനുസരിച്ച് ഭാവിയിലെ ഫുട്‌ബോൾ പൂർണ്ണമായും ടെലിവിഷൻ റൈറ്റ്‌സ്, പരസ്യങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും. സ്റ്റേഡിയത്തിലെ കാണികൾക്ക് ഫുട്‌ബോൾ ക്ലബുകളെ സംബന്ധിച്ച് അപ്രധാനമായി മാറും. ഇ.എസ്.എലിന്റെ പ്രസിഡന്റും സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ പ്രസിഡന്റുമായ ഫ്‌ളോറന്റിനോ പെരേസ് കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ "എൽ ചിരിംഗിറ്റോക്ക്' നൽകിയ അഭിമുഖത്തിലും ഫുട്‌ബോളിന്റെ ഭാവിയെ പറ്റി ഇ.എസ്.എൽ സംഘാടകർക്ക് ഉള്ള മറ്റ് ചില വീക്ഷണങ്ങളും പങ്ക് വെയ്ക്കുന്നുണ്ട്. അതിലൊന്ന് 90 മിനുട്ട് ഫുട്‌ബോൾ ആധുനിക കാണികളെ സംബന്ധിച്ച് ബോറൻ ആണെന്നും, സമയദൈർഘ്യം കുറച്ച് ഫുട്‌ബോൾ കൂടുതൽ ആകർഷണീയം ആക്കുക പോലെയുള്ള ഗെയിം സ്ട്രക്ചർ മാറ്റങ്ങളാണ്.

ഇത്തരം മാറ്റങ്ങളെ വളരെ യാഥാസ്ഥിതികമായി സമീപിക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. മാറ്റം എല്ലാത്തിനും അനിവാര്യമാണ്. ടെസ്റ്റ് ക്രികറ്റിൽ നിന്ന് ഏകദിനങ്ങൾ ഉണ്ടായപ്പോഴും പിന്നീട് ട്വന്റി ട്വന്റി ക്രിക്കറ്റ് ഉണ്ടായപ്പോഴും നമ്മൾ കേട്ട പലവിധ വാദഗതികളുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ മാർകറ്റബിളും, ഉദ്വേഗഭരിതവും ഇത്തരം ദ്രുതവേഗത്തിലുള്ള കായികരൂപങ്ങളാണെന്ന അനുഭവങ്ങൾ നമുക്ക് മുമ്പിലുണ്ട്. ആധുനിക ലോകത്ത് ഒന്നര മണിക്കൂർ ഫുട്‌ബോളിനെക്കാൾ ആളുകൾ കാണാൻ ഇഷ്ടപ്പെടുക ഒരു മണിക്കൂർ അല്ലെങ്കിൽ 45 മിനുട്ട് ഫുട്‌ബോൾ തന്നെയായിരിക്കും. ഇത്തരം വിഷയങ്ങളിൽ പലർക്കും വ്യക്തിപരമായ റിസർവേഷൻ ഉണ്ടാവും. ഒന്നര മണിക്കൂർ ഫുട്‌ബോൾ ആസ്വദിക്കാൻ വയ്യാത്തവൻ കളി കാണണ്ട എന്നൊക്കെ പറഞ്ഞെന്ന് വരാം. പക്ഷേ ഇതേ വാദം ടെസ്റ്റ് ക്രികറ്റ് വാദികളും, ഏകദിന ക്രിക്കറ്റ് വാദികളും ഉയർത്തിയിട്ട് എന്ത് സംഭവിച്ചു എന്നതിന്റെ പരിണിതഫലങ്ങൾ നമ്മൾ നേരത്തേ സൂചിപ്പിച്ചു. അതുകൊണ്ട് ഇ.എസ്.എൽ ഫുട്‌ബോളിന്റെ ഭംഗി നശിപ്പിക്കുന്നേ എന്ന വാദം ആദ്യം നമുക്കു വിടാം. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഏത് സ്‌പോർട്‌സിനേയും പോലെ ഫുട്‌ബോളിനും ഇന്നല്ലെങ്കിൽ നാളെ കൈവരും. വീഡിയോ റഫറിയിങ്ങ് വന്നപ്പോൾ ഫുട്‌ബോളിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതായി പറഞ്ഞവരുണ്ട്. എന്നാൽ ഇന്ന് ചെറിയ പിഴവുകൾ പോലും അടയാളപ്പെടുത്താവുന്ന സാങ്കേതിക വിദ്യ വന്ന സാഹചര്യത്തിൽ ഇതൊഴിവാക്കുക സാധ്യമല്ല. മറഡോണ കൈ കൊണ്ട് ഗോൾ അടിച്ച് ലോകകപ്പ് നേടിയത് ഇന്നത്തെ കാലത്താണെങ്കിൽ എന്താവും സ്ഥിതിയെന്ന് ഓർത്താൽ മതി.

ഏഡൻ ഹസാർഡ്

എന്നാൽ ഇവിടെ മറ്റ് കുഞ്ഞൻ ക്ലബുകൾക്ക് പ്രശ്‌നമുണ്ടാക്കുന്ന ഒരു ഘടകം സൂപ്പർ ലീഗ് ഷെഡ്യൂളാണ്. എല്ലാ ആഴ്ചയും ഒരു കളി അത് മിഡ് വീക്കിൽ നടത്താൻ ആണ് സൂപ്പർ ലീഗ് പദ്ധതി. ഇത് ഗുരുതരമായ പ്രശ്‌നമാണ്. കാരണം എല്ലാ ആഴ്ചയും സൂപ്പർ ലീഗ് കളി വരുമ്പോൾ സ്വാഭാവികമായും വമ്പൻ താരങ്ങൾക്ക് ക്ലബുകൾ വിശ്രമം അനുവദിക്കും. ആഭ്യന്തര ലീഗിന് രണ്ടാമത്തെ പരിഗണന മാത്രമേ ഉണ്ടാവുകയുള്ളു. ആഭ്യന്തര ലീഗിൽ വമ്പൻ കളിക്കാർ കളിക്കാതിരുന്നാൽ റേറ്റിങ്ങ് കുറയും, വരുമാനം ഇടിയും. ഇത് കൂടുതലും ബാധിക്കുക അഭ്യന്തര ലീഗിനെ മാത്രം ആശ്രയിക്കുന്ന ചെറു ടീമുകളെയാണ്. ഇതിനെ മറികടക്കുക എളുപ്പമല്ല. കൂടുതൽ ഗ്ലാമറസായ ഒരു ലീഗ് അപ്പുറത്ത് നടക്കുമ്പോൾ അതിൽ മാറ്റുരയ്ക്കാർ സാധിക്കാത്ത ടീമുകൾ കിതയ്ക്കും. എന്നാൽ ഇതേ പ്രശ്‌നം യുവേഫയുടെ തന്നെ യൂറോപ്യൻ ടൂർണമെന്റുകളിലുമുണ്ട്. രാജ്യാന്തര ടൂർണമെന്റുകളായ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ഇവ നടക്കുമ്പോൾ കുഞ്ഞൻ ടീമുകൾ അനുഭവിക്കുന്നതും ഇതേ പ്രശ്‌നമാണ്. ഒരേ ഒരു വ്യത്യാസം ഈ ടൂർണമെന്റുകളിൽ കളിക്കാൻ കുഞ്ഞൻ ടീമുകൾക്ക് ചെറിയ അവസരം എങ്കിലും ഉണ്ട് എന്നതാണ്.

സാമ്പത്തിക വശങ്ങൾ

ഇ.എസ്.എൽ ഉയർത്തുന്ന പ്രധാന വെല്ലുവിളി എന്നാൽ ഇത്തരത്തിലുള്ള ഗെയിം സ്ട്രക്ചർ മാറ്റങ്ങളല്ല. മറിച്ച് കുഞ്ഞൻ ക്ലബുകളെ ആഗോള ഫുട്‌ബോൾ ചിത്രത്തിൽ നിന്ന് ഇല്ലാതാക്കുന്ന മോണോപൊളിയാണ്. നേരത്തെ പറഞ്ഞത് പോലെ കുഞ്ഞൻ ടീമുകൾക്ക് സൂപ്പർ ലീഗിൽ പങ്കെടുക്കാനുഉള്ള അവസരം ഒരിക്കലും ലഭിക്കുന്നില്ല. ലീഗിലുള്ള ഏറ്റവും ശക്തരായ 20ൽ താഴെ ക്ലബുകൾ മാത്രമാണ്. ഇവരാണ് സ്ഥിരം അംഗങ്ങൾ. ഇതാണ് സൂപ്പർ ലീഗ് ഉയർത്തുന്ന ഏറ്റവും വലിയ പ്രശ്‌നം. മറ്റ് ക്ലബുകൾക്ക് ഒരു കാരണവശാലും ഉയർന്ന് വരാനുള്ള അവസരം സൂപ്പർ ലീഗിലില്ല. ലീഗ് അംഗങ്ങളായ ക്ലബുകളുടെ സ്ഥനം ഏറെക്കുറേ സുരക്ഷിതവുമാണ്. നമ്മുടെ ഐ.പി.എൽ ഒക്കെ പോലെയെന്ന് പറയാം.

എന്നാൽ ക്രിക്കറ്റ് പോലെയൊരു ചെറിയ സ്‌പോർട് അല്ല ഫുട്‌ബോൾ. ഒട്ടനവധി താരങ്ങൾ വളർന്ന് വരുന്നത് ചെറിയ ക്ലബുകളിൽ മികച്ച പ്രകടനം നടത്തി പടി പടിയായി ഉയർന്ന് കൊണ്ടാണ്. വമ്പൻ താരങ്ങൾ കളിക്കാൻ ഇറങ്ങാത്തത്, ആഭ്യന്തര ലീഗിനോടുള്ള ഉദാസീന സമീപനം തുടങ്ങിയ ഘടകങ്ങൾ തീർച്ചയായും ആഭ്യന്തര ലീഗിന്റേയും അതിനെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്ന ക്ലബുകളേയും കാര്യമായി ബാധിക്കും. ആഭ്യന്തര ലീഗുകളുടെ ടെലിവിഷൻ റൈറ്റ്‌സ്, കാണികളിൽ നിന്നുള്ള വരുമാനം തുടങ്ങിയവ ഇടിയും. ചെറിയ ക്ലബുകളുടെ വരുമാനത്തെ തടസ്സപ്പെടുത്തുന്നത് താരങ്ങളുടെ വളർച്ചയെകൂടെയാണ് ബാധിക്കുക. യുവേഫയുടെ നടത്തിപ്പിലുള്ള സുതാര്യത ഇല്ലായ്മയെ പെരേസ് നടത്തിയ അഭിമുഖത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

അതിജീവനം

സൂപ്പർ ലീഗിനോടുള്ള വിയോജിപ്പ് പ്രമുഖ താരങ്ങളും, പരിശീലകരും, ആരാധകരും നിലവിൽ തന്നെ പരസ്യപ്പെടുത്തി തുടങ്ങി. ഫിഫയുടേയും, യുവേഫയുടേയും വിലക്കുകൾ നിയമപരമായ നിലനിൽക്കുന്നതല്ലെന്നും അതിനെ മറികടക്കാൻ സാധിക്കുമെന്നുമുള്ള ആത്മവിശ്വാസം ഫ്‌ളൊറന്റീനോ പെരേസ് നൽകിയ അഭിമുഖത്തിൽ പ്രതിഫലിക്കുന്നുണ്ട്. ഇന്ന് സൂപ്പർ ലീഗ് ഉപേക്ഷിച്ചാലും നാളെ ഇത് കൂടുതൽ കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ച് അംഗീകാരം നേടാം എന്ന സാധ്യതയും, ആ ഒരു ബാർഗയിനിങ്ങ് പവറും ഇപ്പോൾ വമ്പൻ ക്ലബുകൾക്ക് കൈവന്നിരിക്കുന്നു.

യുവേഫ അവതരിപ്പിച്ച പുതിയ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റ് കൊണ്ട് മാത്രം ഇതിനെ മറികടക്കാൻ സാധിക്കില്ല. അത് തന്നെ വമ്പൻ ക്ലബുകൾക്ക് പൂർണ്ണമായി കീഴടങ്ങുന്ന വിധത്തിൽ ആണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മത്സരത്തിൽ തോറ്റാലും ജയിച്ചാലും മുൻനിര ക്ലബുകൾക്ക് ലീഗിൽ സ്ഥിരസാന്നിധ്യം ഉറപ്പ് വരുത്തുന്നതാണ് 2024 മുതലുള്ള ടൂർണമെന്റിന്റെ യുവേഫ അവതരിപ്പിച്ച ഫോർമാറ്റിന്റെ ആദ്യരൂപം.
ലീഗിലെ സ്ഥിരസാന്നിധ്യം ആവുക എന്നതല്ല മറിച്ച് കൂടുതൽ വരുമാനം നേടുക എന്നതാണ് ക്ലബുകളുടെ താൽപര്യം. സമ്മാനതുകയും, സാമ്പത്തിക വിഹിതവും സൂപ്പർ ലീഗിനോട് കിടപിടിക്കുന്ന വിധത്തിൽ വർധിപ്പിക്കുക എന്ന പ്രതിവിധിയാണ് യുവേഫ സ്വീകരിക്കേണ്ടത്.

Comments