PANDEMIC!: Covid-19 Shakes the World

ഒരു പ്രതിസന്ധിവരുമ്പോൾ നമ്മളെല്ലാം സോഷ്യലിസ്റ്റുകളാണ്

സ്ലൊവേനിയൻ തത്വചിന്തകനായ സ്ലാവോയ് സിസെക് പതിവ് തെറ്റിച്ചില്ല. കോവിഡ് മഹാമാരിയെ തത്ത്വചിന്താപരമായി വിശ്ലേഷണം ചെയ്യുന്ന സിസെക്കിന്റെ ഗ്രന്ഥം. 'PANDEMIC!: Covid-19 Shakes the World' പുറത്തിറങ്ങി. സാമൂഹികവും സാംസ്‌കാരികവുമായ ഒരു പ്രതിഭാസത്തെപ്പോലും വെറുതെ വിടാറില്ല സിസെക്. അവയെ സത്വരം പിടികൂടി തത്ത്വചിന്തയുടെ മൂശയിലിട്ട് സിദ്ധാന്തവത്കരിച്ചു കളയും അദ്ദേഹം. താൻ 'നിർലജ്ജനായ മാർക്സിസ്റ്റ്' ആണെന്ന് ആവർത്തിച്ച് പറയുന്ന, ഹെഗലും ലകാനും മാർക്സും മൂന്ന് ആവനാഴികളിൽ നിറച്ച് സഞ്ചരിക്കുന്ന സിസെക്, 'റഷ്യ ടുഡേ'യിൽ ഈയിടെ കോവിഡ്- 19നെപ്പറ്റി എഴുതിയ ലേഖനങ്ങളും പ്രവേശികയും ഉൾപ്പെടുന്നതാണ് പുസ്തകം. കളിയും അസഭ്യവും അശ്ലീലവും കലർന്ന തമാശകളോടെ ആദ്യം ചിരിയുണർത്തി പിന്നെ അവ ഉപയോഗിച്ച് ഗഹനമായ തത്ത്വചിന്താ സമസ്യകളുടെ പൂട്ട് തുറക്കുന്ന സിസെക്കിയൻ ശൈലി ഈ പുസ്തകത്തിലും കാണാം. പക്ഷേ, തമാശക്കഥകളിൽ 'അശ്ലീലം' ഇത്തവണ കാര്യമായില്ല. കോവിഡ് മഹാമാരിയെപ്പറ്റിയുള്ള സിസെക്കിന്റെ ചില ശ്രദ്ധേയ നിരീക്ഷണങ്ങൾ നോക്കാം.

മാരക രോഗങ്ങൾ വരുമ്പോൾ നാം എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് എലിസബത്ത് കുബ്ലർ റോസ് "On Death and Dying' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പ്രതികരണം അഞ്ച് രീതിയിൽ അഞ്ച് ഘട്ടങ്ങളായാണ് ഉണ്ടാവുക എന്ന് അവർ എഴുതുന്നു. ആദ്യഘട്ടം നിഷേധമാണ്. തനിക്ക് ഇത് സംഭവിക്കുക അസംഭവ്യമാണെന്ന വിചാരമാണത്. രോഷത്തിന്റേതാണ് അടുത്തഘട്ടം. സംഗതി യാഥാർത്ഥ്യമാണെന്നത് അനിഷേധ്യമാവുകയും; എങ്കിലും തനിക്കിത് എങ്ങനെ വന്നു എന്ന് ദേഷ്യപ്പെടുകയും ചെയ്യുന്ന ഘട്ടമാണിത്. മൂന്നാംഘട്ടം വിലപേശലിന്റേതാണ്. അസുഖം നീട്ടിക്കൊണ്ടുപോകാൻ പറ്റുമെന്ന പ്രത്യാശയുടെ ഘട്ടം. തന്റെ കുട്ടികളുടെ വിവാഹമൊക്കെ കഴിയുന്നതുവരെ താൻ ജീവിച്ചു പോവും എന്ന പ്രതീക്ഷാ മനോനില. വിഷാദമാണ് നാലാം ഘട്ടം. താൻ മരിക്കാൻ പോവുകയാണ്; ഇനി എന്തിനെയെങ്കിലും കുറിച്ച് ആലോചിച്ച് തലപുണ്ണാക്കിയിട്ടെന്തു കാര്യം എന്ന മനോഭാവം. സമ്മതിക്കലാണ് അഞ്ചാം ഘട്ടം. തനിക്ക് ഇതിനെതിരെ പൊരുതാൻ കഴിയില്ല; എന്നാലും താനതിന് ഒരുങ്ങിയിരിക്കണം എന്ന സന്നദ്ധത.

കുബ്ലർ റോസ് ഈ ഘട്ടങ്ങളെ വ്യക്തിജീവിതത്തിൽ ഉണ്ടാകുന്ന ദുരന്തങ്ങൾക്കും പ്രയോഗിക്കുകയുണ്ടായി (തൊഴിൽനഷ്ടം, ഉറ്റവരുടെ വിയോഗം വിവാഹമോചനം, മയക്കുമരുന്ന് ദാസ്യം ). ഇത്തരം ദുരന്തങ്ങളിൽ മേൽപറഞ്ഞ അഞ്ച് ഘട്ടങ്ങൾ അതേ ക്രമത്തിൽ സംഭവിക്കണമെന്നില്ലെന്നും ചിലപ്പോൾ അഞ്ച് ഘട്ടങ്ങൾ തന്നെ ഉണ്ടായിക്കൊള്ളണമെന്നില്ലെന്നും കുബ്ലർ റോസ് എഴുതുന്നു.

കാലാവസ്ഥാ വ്യതിയാനം പോലുള്ള പാരിസ്ഥിതിക ദുരന്തത്തെ സമൂഹം അഭിമുഖീകരിക്കുമ്പോൾ നമുക്ക് ഈ അഞ്ച് ഘട്ടങ്ങൾ വേർതിരിച്ച് കാണാനാവും. ആദ്യത്തേത് നിഷേധമാണ്- അത് വെറും പാരെനോയ ആണെന്നും കാലാവസ്ഥാക്രമത്തിൽ പൊതുവെ സംഭവിക്കുന്ന വ്യതിചലനമാണെന്നും പറഞ്ഞ് യാഥാർഥ്യത്തെ നിഷേധിക്കും. പിന്നെ അമർഷമായി. ഈ ഘട്ടത്തിൽ യാഥാർഥ്യം അംഗീകരിക്കുന്നു. പക്ഷേ, ദേഷ്യം മുഴുവൻ പ്രകൃതിയെ മലിനമാക്കുന്ന വൻകിട കോർപ്പറേറ്റുകൾക്കും അപകടം ഗൗരവത്തിലെടുക്കാതിരുന്ന സർക്കാറുകൾക്കും നേരെയാണ്. മൂന്നാം ഘട്ടത്തിൽ വിലപേശലാണ്- മാലിന്യം പുന:ചംക്രമണം ചെയ്യാം, താപനില ഉയരുമ്പോൾ ഗ്രീൻലാന്റിൽ പച്ചക്കറികൃഷി ചെയ്യാം, സെബീരിയയിലെ മഞ്ഞ് ഉരുകിത്തീർന്നാൽ ഫലഭൂയിഷ്ഠമായ ലക്ഷക്കണക്കിന് ഹെക്ടറിൽ കൃഷിയിറക്കാം...

സ്ലാവോയ് സിസെക്

വിഷാദഘട്ടം വരുമ്പോൾ വളരെ വൈകിയിരിക്കുന്നു, ഇനിയൊന്നും ചെയ്യാനില്ല എന്ന മനോനില വരും. അടുത്തത് സമ്മതഘട്ടമാണ്. നാം വളരെ ഗുരുതരമായ പ്രശ്നത്തെയാണ് നേരിടുന്നതെന്നും ഇത് മറികടക്കാൻ നമ്മുടെ ജീവിതരീതി അടിമുടി മാറ്റേണ്ടതുണ്ടെന്നും അംഗീകരിക്കുന്നു.

കൊറോണ വൈറസിന്റെ കാര്യത്തിലും സമാനഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആദ്യം നിഷേധമായിരുന്നു- ഗുരുതരമായ ഒരു പ്രശ്നവുമില്ല; ചില വ്യക്തികൾ വീണ്ടുവിചാരമില്ലാതെ പരിഭ്രാന്തി പരത്തുകയാണ്. പിന്നെ രോഷം- ചൈനക്കാരാണ് കുറ്റക്കാർ; നമ്മുടെ സർക്കാരിന് കാര്യപ്രാപ്തിയില്ല. അടുത്തത് വിലപേശി അനുകൂല കാര്യങ്ങൾ കണ്ടെത്തുക എന്നതാണ്- കുറച്ച് ആളുകൾ മരിച്ചു, എന്നാലും സാർസിന്റെ അത്ര സാരമുള്ളതല്ല. അതുകൊണ്ട് ഇതുമൂലമുള്ള ചേതം പരിമിതപ്പെടുത്താം. പിന്നെ വിഷാദത്തിന്റെ ഊഴമായി- സ്വയം കബളിപ്പിക്കുന്നത് നിർത്താം; നമ്മുടെ കാര്യം "കട്ടപ്പുക' യാണ്.

എങ്ങനെയായിരിക്കും ദുരന്തസമ്മതത്തിന്റെ അഞ്ചാം ഘട്ടം? ഹോങ്കോംഗിലും ഫ്രാൻസിലും അടുത്തിടെ നടന്ന സമൂഹ പ്രതിഷേധങ്ങളുമായി ഈ മഹാമാരിക്ക് ഒരു കാര്യത്തിൽ സാദൃശ്യമുണ്ട്. അവിടെ അരങ്ങേറിയ പ്രതിഷേധങ്ങൾ പൊട്ടിത്തെറിച്ച് പൊടുന്നനെ ഒടുങ്ങിയില്ല. അവ നിന്ന നിലയിൽ വാശിയോടെ നിൽക്കുകയാണ്; നമ്മുടെ ജീവിതങ്ങളിലേക്ക് സ്ഥായിയായ ഭയവും ദൗർബല്യവും കെട്ടഴിച്ചുവിട്ടുകൊണ്ട്.

കൊറോണ വൈറസിന്റെ കാര്യത്തിൽ നാം നമ്മോടു തന്നെ സമ്മതിക്കേണ്ടതും പൊരുത്തപ്പെടേണ്ടതുമായ ചില തിക്തയാഥാർഥ്യങ്ങളുണ്ട്. അതായത്, ജീവന്റെ കീഴടരിൽ മരണമോ നാശമോ സംഭവിക്കാത്ത, വിവേകശൂന്യമാം വിധം ആവർത്തന സ്വഭാവമുള്ള വൈറസുകളുടെ ലോകമുണ്ട്. അവ എക്കാലത്തും നമ്മോട് ഒപ്പമുണ്ടായിരുന്നു. ഇനി എല്ലായ്പ്പോഴും ഒരു ഇരുണ്ട നിഴലായി നമ്മോടൊപ്പം ഉണ്ടാവുകയും ചെയ്യും. നമ്മുടെ അതിജീവനത്തിനുനേരെ അവ ഭീഷണിയായി തുടരും. നാം ഒട്ടും പ്രതീക്ഷിക്കാത്ത സമയങ്ങളിൽ പൊട്ടിപ്പടരും. സമാന്യ തലത്തിൽ വൈറസ് മഹാമാരികൾ മനുഷ്യരെ മറ്റൊരു മർമപ്രധാനകാര്യം ഓർമപ്പെടുത്തുന്നുണ്ട്. മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ നിരർഥകത്വവും യാദൃശ്ചികത്വവുമാണത്. നമ്മൾ എത്രതന്നെ ഉജ്ജ്വലമായ ആത്മീയ സൗധം നിർമ്മിച്ചാലും പ്രകൃത്യാ ഉള്ള ആകസ്മികത്വങ്ങളായ ഒരു വൈറസോ ഒരു ആസ്റ്റൈറോയ്ഡോ മതി എല്ലാം അവസാനിപ്പിക്കാൻ.

ചരിത്രത്തിൽ നിന്ന് നാം ഒരു പാഠവും പഠിക്കുന്നില്ല എന്നതാണ് ചരിത്രത്തിൽ നിന്ന് നാം പഠിക്കുന്ന ഏകപാഠമെന്ന് ഹെഗൽ എഴുതിയിട്ടുണ്ട്. ഈ മഹാമാരി നമ്മെ വിവേകമതികളാക്കി തീർക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഒരു കാര്യം വ്യക്തമാണ്. ഇത് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനങ്ങളെ കശക്കിയെറിയും. വലിയ ദുരന്തങ്ങളുണ്ടാവും. ഒരു നൂറ്റാണ്ട് മുമ്പുണ്ടായ മഹാസാമ്പത്തികമാന്ദ്യത്തേക്കാൾ വഷളായിത്തീരും കാര്യങ്ങൾ.
സാധാരണ അവസ്ഥയിലേക്ക് (Normal) ഇനി തിരിച്ചുപോക്കില്ല. പഴയ ജീവിതങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് പുതിയ നോർമൽ നമുക്ക് സൃഷ്ടിക്കേണ്ടിവരും. അല്ലെങ്കിൽ പുതിയൊരു ബാർബറിസത്തിൽ (barbarism-അനാഗരികത്വത്തിൽ) അകപ്പെടും. അതിന്റെ അടയാളങ്ങൾ ഇപ്പോൾ തന്നെ കാണാം.

ഈ മഹാമാരിയെ നിർഭാഗ്യകരമായ ഒരു അപകടമായോ ഇതിന്റെ പ്രത്യാഘാതങ്ങളെ ആരോഗ്യരംഗത്തെ ചില ക്രമീകരണങ്ങളിലൂടെ മറികടക്കാമെന്ന ചിന്തയോ ആയി ചുരുക്കി ക്കണ്ടാൽ മതിയാകില്ല. കാതലായ ഒരു ചോദ്യം നാം ഉയർത്തേണ്ടതുണ്ട്. വർഷങ്ങളായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടും ഈ ദുരന്തത്തെ ഒരു തയ്യാറെടുപ്പുമില്ലാതെ നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? എന്താണ് നമ്മുടെ വ്യവസ്ഥയുടെ പ്രശ്നം?

സാങ്കേതിക വിദ്യകളിലുണ്ടായ വികാസം മനുഷ്യരെ പ്രകൃതിയിൽ നിന്ന് കൂടുതൽ സ്വതന്ത്രരാക്കിയതോടൊപ്പം മറ്റൊരു തലത്തിൽ പ്രകൃതി ചാപല്യങ്ങൾക്ക് കൂടുതൽ ആശ്രിതരാക്കുകയും ചെയ്തിരിക്കുന്നു. ഒരു കാര്യം ഉറപ്പാണ്. അകലം പാലിക്കുന്നതും കൂടുതൽ ക്വാറന്റൈൻ നിഷ്‌കർഷിക്കുന്നതും പുതിയ മതിലുകൾ ഉണ്ടാകുന്നതും കൊണ്ടുമാത്രം കൊറോണ വ്യാധിക്ക് ശമനമുണ്ടാവില്ല. ആഗോള തലത്തിൽ നിരുപാധികമായ ഐക്യദാർഢ്യവും ഏകോപിച്ചുള്ള ഫലപ്രദമായ പ്രവർത്തനവും വേണം. മുമ്പ് കമ്മ്യൂണിസമെന്ന് വിളിക്കപ്പെട്ടിരുന്ന സംഗതിയുടെ പുതിയൊരു രൂപം ഉണ്ടാകണം. ആ വഴിക്ക് നാം പ്രയത്നിച്ചില്ലെങ്കിൽ ഇന്നത്തെ വുഹാൻ നാളത്തെ ഏത് ലോകനഗരത്തിലും ആവർത്തിക്കാം.

കോവിഡ് മഹാമാരി കമ്മ്യൂണിസത്തിന് പുതുജീവൻ നൽകുമെന്ന് ഞാൻ പറഞ്ഞപ്പോൾ പ്രതീക്ഷിച്ചതുപോലെ അപഹസിക്കപ്പെട്ടു. അപ്പോൾ ചൈനയിൽ അധികാരത്തിലുള്ള കമ്മ്യൂണിസ്റ്റുകാരുടെ അധികാര പ്രമത്ത/ആധിപത്യയുക്തിയല്ല എന്റെ മനസിലുണ്ടായിരുന്നത്. ചൈന ഈ വൈറസിനെപ്പറ്റിയുള്ള വിവരം പുറത്തുവിട്ടവരെ അറസ്റ്റു ചെയ്തു. കൊറോണ

ഡോ. ലി വെൻ ലിയങ്

വൈറസ് ആദ്യം തിരിച്ചറിഞ്ഞ ലി വെൻ ലിയങ് എന്ന ചൈനീസ് ഡോക്ടറുടെ കഥ നമുക്കറിയാം. നമ്മുടെ കാലഘട്ടത്തിലെ യഥാർഥ നായകനാണ് അദ്ദേഹം. ചൈനീസ് എഡ്വേഡ് സ്നോഡനോ ചൈനീസ് ചെൽസിയ മാനിങോ ആണ് ലി വെൻ ലിയങ്. ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജേണലിസ്റ്റായ വെർന യു പറഞ്ഞതുപോലെ "ചൈന അഭിപ്രായ സ്വാതന്ത്ര്യം വിലമതിച്ചിരുന്നുവെങ്കിൽ കൊറോണ വൈറസ് പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല'. മാവോയുടെ പ്രമാണവാക്യങ്ങളിലൊന്നാണ് ഇവിടെ ചേർത്തുവായിക്കേണ്ടത് "ജനങ്ങളെ വിശ്വസിക്കുക' . ഇന്നത്തെ ചൈനീസ് സർക്കാർ ജനങ്ങളെ വിശ്വസിക്കുന്നില്ല. ജനങ്ങൾ സ്നേഹിക്കപ്പെടണം, സംരക്ഷിക്കപ്പെടണം, നിയന്ത്രിക്കപ്പെടണം... പക്ഷേ, അവരെ വിശ്വസിക്കരുത്! മരിക്കുന്നതിനു തൊട്ടുമുമ്പ് ലി വെൻ ലിയാങ് പറഞ്ഞത് "ആരോഗ്യമുള്ള സമൂഹത്തിൽ ഒന്നിലധികം ശബ്ദം വേണ' മെന്നാണ്. ഭരണാധികാരികളും ജനങ്ങളും തമ്മിൽ നല്ല വിശ്വാസമുണ്ടാകണം.
മഹാമാരി ലോകമാകെ പടരുമ്പോൾ നാം മനസിലാക്കേണ്ട കാര്യം, അവ്യവസ്ഥയും പട്ടിണിയും തടയാൻ കമ്പോളത്തിന്റെ പ്രവർത്തനവിധം മതിയാകില്ല എന്നതാണ്. ഇന്ന് നമുക്ക് "കമ്മ്യൂണിസ്റ്റ്' എന്ന് തോന്നുന്ന പല നടപടികളും ഉപാധികളും ആഗോളതലത്തിൽ പരിഗണിക്കേണ്ടിവരും. ഉൽപാദനത്തിന്റെയും വിതരണത്തിന്റെയും ഏകോപനം കമ്പോളത്തിന്റെ പരിധിക്കു പുറത്തുനിന്ന് നടത്തേണ്ടിവരും. ഞാൻ ഉദ്ദേശിക്കുന്ന കമ്മ്യൂണിസം എന്താണെന്ന് തിരിയാൻ ലോകാരോഗ്യ സംഘടനയുടെ പൊതുപ്രഖ്യാപനങ്ങൾ വായിച്ചാൽ മതി. അവയിലൊന്ന് നോക്കൂ:

ഡോ. ടെഡ്രോസ് ഗെബ്രിയെസുസ്

"ലോകാരോഗ്യ സംഘടനയുടെ മേധാവിയായ ഡോ. ടെഡ്രോസ് ഗെബ്രിയെസുസ് (Tedros Adhanom Ghebreyesus) ലോകമാകെയുള്ള പൊതുജനാരോഗ്യ അധികൃതരോട് പറയുന്നു: ചില രാജ്യങ്ങളിൽ വൈറസ് ഉയർത്തുന്ന ഭീഷണിക്ക് അനുസൃതമായ അളവിൽ രാഷ്ട്രീയ പ്രതിബദ്ധതയില്ല. ഇതൊരു ഡ്രിൽ അല്ല. ഇത് ഇട്ടെറിഞ്ഞു പോകാനുള്ള സമയമല്ല. ഇത് ഒഴികഴിവ് പറയാനുള്ള സമയമല്ല. തീവ്രയത്നപരിപാടിയാണിത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നേരിടാൻ പതിറ്റാണ്ടുകളായി രാഷ്ട്രങ്ങൾ തയ്യാറെടുത്തുവരികയായിരുന്നു. ഇപ്പോൾ പ്രവർത്തിക്കേണ്ട സമയമാണ്. ഈ മഹാമാരിയെ നമുക്ക് തുരത്താൻ സാധിക്കും. സർക്കാറുകളുടെ മുഴുവൻ മെഷിനറിയും വ്യാപൃതമാവുന്ന കൂട്ടായ, ഏകോപനത്തിലധിഷ്ഠിതമായ, സമഗ്ര സമീപനമാണ് വേണ്ടത്'

ഇത്തരം സമഗ്ര സമീപനം ഒരു സർക്കാറിന്റെ മെഷിനറിയുടെ അപ്പുറത്തേക്കും കടന്നുചെല്ലണം. സർക്കാർ നിയന്ത്രണത്തിലല്ലാതെയുള്ള ജനങ്ങളുടെ പ്രാദേശിക സംഘാടനവും ശക്തവും ഫലപ്രദവുമായ അന്താരാഷ്ട്ര സഹകരണവും ഏകോപനവും ഉണ്ടാകണം. ശ്വാസതടസ്സത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിൽ ആയാൽ ആയിരക്കണക്കിന് വെന്റിലേറ്ററുകൾ വേണ്ടിവരും. യുദ്ധകാലഘട്ടത്തിൽ സൈനികർക്ക് ആവശ്യമായ തോക്കുകളും പടക്കോപ്പുകളും ലഭ്യമാക്കുന്നതുപോലെ ഭരണകൂടം അപ്പോൾ പ്രവർത്തിക്കണം. മറ്റു രാഷ്ട്രങ്ങളുടെ സഹായം തേടണം. സൈനിക നടപടികളുടെ സമയത്തുണ്ടാകുന്നതുപോലെ പരസ്പരം വിവരങ്ങൾ കൈമാറണം, പദ്ധതികളുടെ ഏകോപനമുണ്ടാകണം. ഇതിനെയെല്ലാമാണ് ഇപ്പോൾ നമുക്ക് ആവശ്യമുള്ള "കമ്മ്യൂണിസം' എന്ന് ഞാൻ ഉദ്ദേശിച്ചത്. വിൽഹട്ടൺ ചൂണ്ടിക്കാണിച്ചതുപോലെ "നിയന്ത്രിക്കപ്പെടാത്തതും സ്വതന്ത്രവിപണിയിലധിഷ്ഠിതവുമായ ആഗോളീകരണത്തിന്റെ രൂപം തീർച്ചയായും അസ്തപ്രാണമായിരിക്കുന്നു. ഈ ആഗോളീകരണരൂപത്തിന് മഹാമാരികളും സാമ്പത്തിക പ്രതിസന്ധികളും ഉണ്ടാക്കാനുള്ള പ്രവണതയുണ്ട്. പിറന്നുകൊണ്ടിരിക്കുന്ന മറ്റൊരു ആഗോളീകരണ രൂപം പരസ്പരാശ്രിതത്വവും കൂട്ടായ്മകളിലൂന്നിയ പ്രവർത്തനവും അടിസ്ഥാനമാക്കിയുള്ളതാണ്'
കൊറോണ വൈറസ് മഹാമാരി കമ്പോള-ആഗോളീകരണത്തിന് മാത്രമല്ല അതിരിട്ടിരിക്കുന്നത്. സമ്പൂർണ രാഷ്ട്രീയ പരമാധികാര ശാഠ്യമുള്ള നാഷണലിസ്റ്റ് പോപ്പുലിസത്തിനും മർമഭേദകമായ തടയിട്ടിരിക്കുന്നു അത്. "ആദ്യം അമേരിക്ക' എന്ന ആക്രോശം ഇനിയുണ്ടാവില്ല. കാരണം, ആഗോളമായ സഹകരണവും ഏകോപനവും ഉണ്ടെങ്കിലേ അമേരിക്കയെ പോലും രക്ഷപ്പെടുത്താൻ കഴിയുകയുള്ളൂ. ഞാനിവിടെ യുട്ടോപ്യനാവുകയല്ല, ജനങ്ങൾ തമ്മിലുള്ള ആദർശാത്മകമായ ഒരു ഐക്യദാർഢ്യത്തിനുവേണ്ടി അപേക്ഷിക്കുകയല്ല. നേരെ മറിച്ച്, നമ്മൾ എല്ലാവരുടേയും അതിജീവനത്തിന് ആഗോളമായ ഐക്യവും സഹകരണവും വേണമെന്നാണ് പറയുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി അത് അനിവാര്യമാക്കിയിരിക്കുന്നു. ഓരോരുത്തരുടേയും യുക്ത്യധിഷ്ഠിതമായ സ്വാർഥബുദ്ധി ഈ വഴിക്കാണ് നീങ്ങുക.

മഹാമാരി ബ്രിട്ടനിൽ മൃത്യുതാണ്ഡവം തുടങ്ങിയാൽ (കാലാവസ്ഥാ പ്രതിസന്ധി കൊറോണയേക്കാൾ ലോകമെമ്പാടും മനുഷ്യരെ കൊന്നൊടുക്കുന്നുണ്ട്. പക്ഷേ എവിടെയും പരിഭ്രാന്തിയില്ല.) "മൂന്ന് വിവേകമതികളായ മനുഷ്യരുടെ പ്രോട്ടോകോൾ' ആശുപത്രികളിൽ നിലവിൽ വരുമെന്നാണ് കേൾക്കുന്നത്. ആശുപത്രികൾ മഹാമാരി പിടിപെട്ടവരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞാൽ ഓരോ ആശുപത്രിയിലെയും മൂന്ന് സീനിയർ ഡോക്ടർമാരായിരിക്കും ഏത് രോഗിക്ക് വെന്റിലേറ്റർ കൊടുക്കണം, ഏത് രോഗിക്ക് കിടക്ക കൊടുക്കണം എന്നൊക്കെ തീരുമാനിക്കുക. വിവേകമതികളുടെ പ്രോട്ടോകോൾ "ക്ഷമതയുള്ളവരുടെ അതിജീവനം' എന്ന നിഷ്ഠുരയുക്തിയല്ലേ നടപ്പാക്കുക? അപ്പോൾ നമുക്ക് മുമ്പിലുള്ളത് രണ്ട് ചോയ്സ് ആണ്. ബാർബറിസം അല്ലെങ്കിൽ അടിമുടി അഴിച്ചുപണിത ഒരു തരം കമ്മ്യൂണിസം.

എന്റെ അഭിപ്രായത്തിൽ പച്ച അപരിഷ്‌കൃതത്വമല്ല ഉണ്ടാവുക. മാനവിക മുൻതൂക്കമുള്ള ഒരു അപരിഷ്‌കൃതത്വമാണ് ഉയർന്നുവരിക. ദാക്ഷിണ്യമില്ലാത്ത നിരീക്ഷണ സംവിധാനങ്ങൾ നിലവിൽ വരും. അവ നടപ്പിലാക്കുക പശ്ചാത്താപം പ്രകടിപ്പിച്ചും സഹാനുഭൂതി പ്രദർശിപ്പിച്ചുമാവും. ഒപ്പം അവയെ വിദഗ്ധർ സാധൂകരിക്കുകയും ചെയ്യും. സാമൂഹിക നൈതികതയുടെ മൂലക്കല്ലുകളെല്ലാം വെട്ടിനുറുക്കപ്പെടും. വയോധികരെയും ദുർബലരെയും മരണത്തിനു വിട്ടുനൽകും. ഇറ്റലിയിൽ നാം ഇത് കാണുന്നു.

ഈ അപരിഷ്‌കൃതത്വം മറ്റിടങ്ങളിലേക്കും പടരും. ക്ഷമതയുള്ളവരുടെ അതിജീവനം എന്നത് സൈനിക നൈതികതയുടെ അടിസ്ഥാന തത്ത്വങ്ങളെപ്പോലും അതിലംഘിക്കുന്നതാണ്. യുദ്ധശേഷം ആദ്യവും ഏറ്റവുമധികവും ശ്രദ്ധിക്കേണ്ടതും പരിചരിക്കേണ്ടതും കൂടുതൽ മുറിവ് പറ്റിയവരെയാണെന്നാണ് സൈനിക പ്രോട്ടോക്കോൾ പറയുന്നത്; ഇവർക്ക് അതിജീവന സാധ്യത വളരെ കുറവാണെങ്കിൽ പോലും.
ഈ അഭൂതപൂർവമായ പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി ഒരു പുതിയ തരം കമ്മ്യൂണിസമാണെന്ന് ഞാൻ നിർദേശിച്ചപ്പോൾ എന്നെ പലരും പല ദിക്കിൽ നിന്ന് കളിയാക്കി. അതേ സമയം നാം ഇപ്പോൾ വായിക്കുന്നു: "സ്വകാര്യ മേഖല ഏറ്റെടുക്കുകയാണെന്ന നിർദേശം ട്രംപ് പ്രഖ്യാപിക്കുന്നു' ഇത്തരത്തിലുള്ള ഒരുപാട് നടപടികൾ വേണ്ടിവരും, സമുദായങ്ങളുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള സ്വയം സംഘാടനമുൾപ്പെടെ. ഇതൊരു യുട്ടോപ്യൻ കമ്മ്യൂണിസ്റ്റ് ദർശനമല്ല. കേവലമായ അതിജീവനത്തിന്റെ ആവശ്യകത മുൻനിർത്തി നിർബന്ധ ബുദ്ധിയോടെ കൊണ്ടുവരുന്ന കമ്മ്യൂണിസമാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ, 1918ൽ സോവിയറ്റ് യൂണിയനിൽ നടപ്പാക്കിയ യുദ്ധകമ്മ്യൂണിസത്തിന്റെ ഒരു വകഭേദമാണ് ഇത്.
ഇത്തരം പുരോഗമനപരമായ കാര്യങ്ങൾ (സ്വകാര്യ മേഖല ഏറ്റെടുക്കൽ തുടങ്ങിയവ) ചെയ്യാൻ യാഥാസ്ഥിതികരും "ദേശസ്നേഹയോഗ്യതാ പത്ര'വുമുള്ള ട്രംപിനെപ്പോലുള്ള ഭരണാധികാരികൾക്കേ കഴിയൂ. പുരോഗമന നിലപാടുള്ള ഒരു ഭരണാധികാരി ഇതെല്ലാം ചെയ്താൽ ദേശീയ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന വിമർശനം ഉയരും. ഫ്രഞ്ച് പ്രസിഡന്റ് ഡിഗോളിന് അർജീരിയക്ക് സ്വാതന്ത്ര്യം നൽകാൻ കഴിഞ്ഞു. ചൈനയുമായി ബന്ധം സ്ഥാപിച്ചത് മേൽ ഗണത്തിൽപ്പെട്ട അമേരിക്കൻ പ്രസിഡന്റായ നിക്സനാണ്. ഒരു പ്രതിസന്ധിവരുമ്പോൾ നമ്മളെല്ലാം സോഷ്യലിസ്റ്റുകളാണ്.

മാർട്ടിൻ ലൂഥർ കിങ് ജൂനിയർ

കൊറോണ വൈറസ് തികഞ്ഞ മതനിരപേക്ഷ- ജനാധിപത്യവാദിയത്രെ. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ പറഞ്ഞതുപോലെ "നാം പല കപ്പലുകളിൽ വന്നവരായിരിക്കാം; പക്ഷേ ഇപ്പോൾ നാമെല്ലാം ഒരു ബോട്ടിലാണ്'. ട്രംപ് എല്ലാ അമേരിക്കക്കാരനും സാർവത്രിക അടിസ്ഥാന വരുമാനമായി ആയിരം ഡോളറിന്റെ ചെക്ക് നൽകും എന്നൊക്കെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ "സോഷ്യലിസം', 2008ലെ സാമ്പത്തിക മാന്ദ്യകാലത്തേതുപോലെ ബാങ്കുകളെ രക്ഷിക്കാൻ വേണ്ടി നോട്ടുകെട്ടുകളുടെ സമുദ്രം തീർത്ത സമ്പന്നർക്കുവേണ്ടിയുള്ള സോഷ്യലിസമായിരിക്കുമോ എന്നത് കാണാനിരിക്കുന്നതേയുള്ളൂ.

തോമസ് പിക്കറ്റി

നവോമി ക്ലെയ്ൻ വിശേഷിപ്പിച്ചതുപോലെ ഈ മഹാമാരി പണ്ടത്തെപ്പോലെ 'ഡിസാസ്റ്റർ ക്യാപിറ്റലിസം'ത്തിന് വഴിവെട്ടുമോ? അതോ കൂടുതൽ മെച്ചപ്പെട്ടതും സന്തുലിതവും മിത സ്വാഭാവമുള്ളതുമായ ഒരു ലോകക്രമത്തിന്റെ ഉദയത്തിലേക്ക് നയിക്കുമോ? എല്ലാവരും ഇപ്പോൾ പറയുന്നത് നമ്മുടെ സാമൂഹിക- സാമ്പത്തിക വ്യവസ്ഥ മാറ്റണമെന്നാണ്. എന്നാൽ തോമസ് പിക്കറ്റി ചൂണ്ടിക്കാണിച്ചതുപോലെ പ്രധാനപ്പെട്ട കാര്യം, എങ്ങനെ മാറ്റുന്നു, ഏത് ദിശയിൽ മാറ്റുന്നു, മാറ്റത്തിനായി സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെ എന്നിവയാണ്. ഈ പ്രതിസന്ധിയിൽ നാമെല്ലാം ഒരുപോലെ അകപ്പെട്ടതിനാൽ നമ്മെ രക്ഷിക്കാൻ രാഷ്ട്രീയം മറന്ന് നാം ഒരുമിച്ച് പ്രവർത്തിക്കണം എന്നാണ് വ്യാപകമായി കേൾക്കുന്ന നിർദേശം. ഇത് തെറ്റായ ധാരണയാണ്. യഥാർഥ രാഷ്ട്രീയമാണ് ഇപ്പോൾ ആവശ്യം. ഐക്യത്തെപ്പറ്റിയുള്ള തീരുമാനങ്ങൾ പരമമായി രാഷ്ട്രീയം തന്നെയാണ്.

നവോമി ക്ലെയ്ൻ

ഡിസാസ്റ്റർ ക്യാപിറ്റലിസമല്ല, ഡിസാസ്റ്റർ കമ്മ്യൂണിസമാണ് വേണ്ടത്. ഡിസാസ്റ്റർ ക്യാപിറ്റലിസത്തിനുള്ള മറുമരുന്നാണത്. സ്റ്റേറ്റ് വളരെ സക്രിയമായ പങ്ക് വഹിക്കണ്ട സമയമാണിത്. മാസ്‌കും ടെസ്റ്റ് കിറ്റും വെന്റിലേറ്ററും ഉല്പാദിപ്പിക്കുന്നതിന് ശുഷ്‌കാന്തിയോടെയുള്ള സംഘാടനം, ഐസലേഷനുവേണ്ടി ഹോട്ടലുകളും റിസോട്ടുകളും ഒരുക്കിയെടുക്കൽ, പുതുതായി തൊഴിൽ രഹിതരായവർക്ക് അതിജീവനത്തിനായുള്ള സഹായം തുടങ്ങിയവയെല്ലാം മാർക്കറ്റ് മെക്കാനിസത്തെ മാറ്റി നിർത്തിക്കൊണ്ട് സ്റ്റേറ്റ് ചെയ്യേണ്ടതാണ്. സ്ഥാപനവൽകൃതമായ ആരോഗ്യവ്യവസ്ഥ വയോജനങ്ങളുടേയും ദുർബലരുടേയും പരിചരണത്തിന് പ്രാദേശിക സമൂഹങ്ങളുടെ സഹായം തേടണം. വിഭവങ്ങൾ ഉൽപാദിപ്പിക്കാനും വിതരണം ചെയ്യാനും ഫലപ്രദമായ തരത്തിലുള്ള അന്താരാഷ്ട്ര സഹകരണം ഉരുത്തിരിക്കണം.
രാഷ്ട്രങ്ങൾ ഒറ്റപ്പെടലിന്റെ ഭാഗമായി ഒറ്റതിരിഞ്ഞ് മാത്രം നിന്നാൽ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടും. അതുകൊണ്ടാണ് സഹകരണവും ഐക്യവും ആവശ്യമാകുന്നത്. ഈ മട്ടിലുള്ള വികാസപരിണാമങ്ങളെയാണ് ഞാൻ 'കമ്മ്യൂണിസം' എന്നു ഇപ്പോൾ വിളിക്കുന്നത്. ഇതിന് മറ്റൊരു ബദൽ ഇല്ല. ഉള്ളത് അപരിഷ്‌കൃതത്വം (barbarsim) മാത്രമാണ്. ഒരു തരത്തിലും കമ്മ്യൂണിസ്റ്റല്ലാത്ത ബ്രിട്ടീഷ് പ്രാധാനമന്ത്രി ബോറിസ് ജോൺസൺ പോലും ഇത്തരം നടപടികൾ എടുക്കാൻ ഒരുങ്ങുന്നു (സ്വകാര്യ ആശുപത്രികൾ താൽക്കാലികമായി

ബോറിസ് ജോൺസൺ

ദേശസാത്കരിക്കും എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം) എന്ന കാര്യം ശ്രദ്ധിക്കുക. ഇതെല്ലാം എത്രകണ്ട് വളരും എന്ന് പറയാൻ കഴിയില്ല. ഇപ്പോൾ മനുഷ്യരാശിയെ തുറിച്ചുനോക്കുന്ന മഹാപ്രതിസന്ധി മറ്റ് ചില ധനാത്മകമായ അവബോധങ്ങളിലേക്ക് മാനവനാഗരികതയെ നയിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന യുദ്ധങ്ങൾ ഭ്രാന്തവും നിരർഥകവുമാണെന്ന ബോധ്യം; മറ്റ് ജനസമൂഹങ്ങളോടും സംസ്‌കാരങ്ങളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടും നാം പുലർത്തുന്ന അസഹിഷ്ണുത, ഈ പ്രതിസന്ധിക്ക് മുമ്പിൽ വ്യർഥവും തുച്ഛവുമാണെന്ന തിരിച്ചറിവ്.
ഈ വൈറസിനെതിരെയുള്ള സമരത്തിന് 'യുദ്ധം' എന്ന സംജ്ഞ ഉപയോഗിക്കുന്നത് ശരിയല്ല എന്ന് ഞാൻ കരുതുന്നു. നമ്മെ നശിപ്പിക്കാനുള്ള പ്രത്യേക പദ്ധതിയും തന്ത്രവുമായി ഇറങ്ങിത്തിരിച്ച ശത്രുക്കളല്ല വൈറസുകൾ, അവ സ്വയം തനിപ്പകകർപ്പുണ്ടാക്കുന്ന നിർഥക മെക്കാനിസമാണ്. അവ ജീവനുള്ള കോശങ്ങളിലേ പുനരുൽപ്പാദിപ്പിക്കപ്പെടൂ. വൈറസുകളെ ജീവനില്ലാത്ത (non-living) രാസയൂണിറ്റുകളായും ചിലപ്പോൾ ജീവനുള്ള ജീവികളായും പരിഗണിക്കപ്പെടാറുണ്ട്. ജീവനും മരണത്തിനുമിടയിലുളള വൈറസിന്റെ ഈ ചാഞ്ചാട്ടം നിർണായകമത്രേ. അങ്ങനെ നോക്കുമ്പോൾ വൈറസിന് ജീവനില്ല, നിർജീവവുമല്ല എന്ന അവസ്ഥയാണുള്ളത്. അവ ഒരുതരം ജീവനുള്ള നിർജീവ വസ്തുവാണ്. അവ മനുഷ്യകോശത്തിൽ പ്രവേശിക്കുമ്പോൾ മനുഷ്യർ വൈറസിന് പകർപ്പുയന്ത്രങ്ങളായി വർത്തിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ വൈറസ് ഇത്തിക്കണ്ണിപോലെ പരോപജീവിയാണ്. ശീതയുദ്ധകാലത്ത് പരസ്പരം ഉറപ്പുവരുത്തിയ നാശത്തെക്കുറിച്ചാണ് (MAD- Mutually assured destruction) സംസാരിച്ചിരുന്നത്. കോവിഡ് കാലത്തും MAD തന്നെയാണുള്ളത്. പക്ഷേ പരസ്പരം ഉറപ്പുവരുത്തിയ അകലം (Mutually assured distance) ആണെന്നുമാത്രം.

എന്റെ മക്കൾ ഇപ്പോൾ എന്റെയടുത്ത് വരാറില്ല. എനിക്ക് കൊറോണ കിട്ടിയാൽ, പ്രായം അറുപത് കഴിഞ്ഞതിനാൽ, പ്രശ്നമാണെന്ന് അവർക്കറിയാം. അവർക്ക് കിട്ടിയാൽ മിക്കവാറും ഒരു തുമ്മലും ചീറ്റലുമായി കടന്നുപോയേക്കാമെന്നും അവർക്കറിയാം. ശാരീരികമായ അകലം ബന്ധത്തിന്റെ തീവ്രത കൂട്ടുമെന്നാണ് എന്റെ അനുഭവം. ഇപ്പോൾ, വളരെ അടുപ്പമുള്ളവരുമായി അകലം പാലിക്കേണ്ടി വരുമ്പോഴാണ് അവരുടെ സാന്നിധ്യവും പ്രാധാന്യവും ഞാൻ ശരിക്ക് അനുഭവിക്കുന്നത്. ഇങ്ങനെ പറയുമ്പോൾ അപ്പുറത്ത് ഒരു സിനിക്കിന്റെ പൊട്ടിച്ചിരി എനിക്ക് കേൾക്കാം.

കൊറോണ വൈറസ് മഹാമാരി സമൂഹത്തിൽ നിഷ്‌ക്രിയമായി കിടന്നിരുന്ന ധാരാളം പ്രത്യയശാസ്ത്ര വൈറസുകളെ കെട്ടഴിച്ചുവിട്ടിട്ടുണ്ട്. വ്യാജവാർത്തകൾ, സംശയജന്യ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, വംശീയ മനക്കൂട്ടിന്റെ പടർച്ച, ക്വാറന്റൈൻ രാഷ്ട്രാതിർത്തികളിലും സ്വതന്മയ്ക്ക് ഭീഷണി ഉയർത്തുന്ന ശത്രുക്കളിലും പ്രാവർത്തികമാക്കണമെന്ന വാദം എന്നിവയെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു.
അതേസമയം ഉപകാരപ്രദമായ മറ്റൊരു പ്രത്യയശാസ്ത്ര വൈറസും പടർന്നിട്ടുണ്ട്. മറ്റൊരു തരത്തിലുള്ള സമൂഹസൃഷ്ടിയെക്കുറിച്ച് ചിന്തിപ്പിക്കുന്ന വൈറസാണത്. ദേശരാഷ്ട്രങ്ങൾക്ക് അതീതമായി ആഗോള സഹകരണവും ഐക്യവും സാക്ഷാത്കരിക്കപ്പെടുന്ന പുതിയ സമൂഹത്തെക്കുറിച്ചുള്ള ആലോചനയാണ് ഇത്.

ആണവദുരന്തത്തിന് ശേഷം ചെർണോബിൽ

കൊറോണ വൈറസ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുമെന്ന ഊഹാപോഹങ്ങൾ ഉണ്ട്. ചെർണോബിൽ ആണവദുരന്തമാണ് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് തുടക്കമിട്ടതെന്ന് ഗോർബച്ചേവ് പറയുകയുണ്ടായല്ലോ. എന്നാൽ ഇവിടെയൊരു വിരോധാഭാസമുണ്ട്. ജനങ്ങളിലും ശാസ്ത്രത്തിലുമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കമ്മ്യൂണിസത്തെ അടിമുടി പുതുക്കി തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യത്തിലേക്കും കൊറോണ വൈറസ് നമ്മെ നിർബന്ധിക്കുന്നുണ്ട്.

വർഷങ്ങൾക്കു മുമ്പ് ഫ്രഡറിക് ജയിംസൺ, ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാലോ ഒരു വൈറസ് മനുഷ്യരാശിയെ ഉന്മൂലം ചെയ്യുന്ന വിധത്തിൽ മാരകശേഷി കൈവരിക്കുമ്പോഴോ ഉണ്ടായേക്കാവുന്ന യുട്ട്യോപ്യൻ ശക്തിയിലേക്ക് നമ്മുടെ ശ്രദ്ധക്ഷണിക്കുകയുണ്ടായി. അത്തരമൊരു ആഗോള ഭീഷണി ആഗോളതലത്തിൽ ഐക്യദാർഢ്യം ഉണ്ടാക്കും. ചെറിയ വ്യത്യാസങ്ങൾ അപ്രധാനങ്ങളായിത്തീരും. പരിഹാരത്തിനുവേണ്ടി മനുഷ്യരെല്ലാം ഒരുമിച്ച് പ്രവർത്തിക്കും. ഇപ്പോൾ നാം അത്തരമൊരു ഭീഷണിയുടെ മുൻപിലാണുള്ളത്.

ഫ്രഡറിക് ജയിംസൺ

നമ്മുടെ ഉദ്ദേശ്യത്തെ സഹായിക്കുന്ന ഒന്നായി കൊറോണ വൈറസ് ഉണ്ടാക്കിയ വ്യാപകമായ ദുരിതങ്ങളെ ആസ്വദിക്കുകയല്ല ഞാൻ. നാം ജീവിക്കുന്ന ലോകത്തിന്റെ അടിസ്ഥാന പ്രത്യേകതകളെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ ഇത്തരമൊരു മഹാമാരി ആവശ്യമായി വന്നല്ലോ എന്ന ദു:ഖകരമായ വസ്തുത പ്രക്ഷേപിക്കുകയായിരുന്നു. കൊറോണ വൈറസിന്റെ കാലത്ത് പ്രതീതി യാഥാർഥ്യമാണ് ഏറ്റവും സുരക്ഷിതമെന്ന് വന്നിരിക്കുന്നു. പഴയപോലെ ജീവിക്കാനാഗ്രഹിക്കുന്നവർ ദ്വീപുകളിൽ സ്വകാര്യസ്ഥലസൗകര്യങ്ങളുള്ള അതിസമ്പന്നരായിരിക്കണം. ഇവിടെയും ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്. കഴിഞ്ഞ പതിറ്റാണ്ടിൽ 'വൈറസ്' , 'വൈറൽ' എന്നീ പദങ്ങൾ ഡിജിറ്റൽ വൈറസിനെ സൂചിപ്പിക്കാനായിരുന്നു മിക്കവാറും ഉപയോഗിച്ചിരുന്നത്. ഇപ്പോൾ നാം കാണുന്ന ഒരു സവിശേഷ പ്രതിഭാസം, വൈറൽ പകർച്ചകൾ, യഥാർഥ ലോകത്തും പ്രതീതി ലോകത്തും കൈകോർത്ത് ഇരുമാനങ്ങളിലും പ്രവർത്തിക്കുന്നു എന്നതാണ്....

Comments