ലക്ഷദ്വീപിലെ
‘പരിഷ്‌കാര'ങ്ങള്‍ക്കുപുറകിൽ
ഒരു ആസൂത്രിത ഗൂഢാലോചനയുണ്ട്
ലക്ഷദ്വീപിലെ ‘പരിഷ്‌കാര'ങ്ങള്‍ക്കുപുറകിൽ ഒരു ആസൂത്രിത ഗൂഢാലോചനയുണ്ട്
സാംസ്‌കാരിക അധിനിവേശത്തെക്കാള്‍ ലക്ഷദ്വീപിനെ തകര്‍ക്കുന്നത് ഈ മണ്ണില്‍ കണ്ണുവെച്ചുള്ള കേന്ദ്ര നേതൃത്വത്തിന്റെ കോര്‍പ്പറേറ്റ് പദ്ധതികളാവും. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ ആത്യന്തികമായി ലക്ഷദ്വീപിന്റെ ഭൂമി പിടിച്ചെടുക്കാനുള്ള തന്ത്രമാണെന്ന് നിസ്സംശയം പറയാം. അതിനുള്ള കേന്ദ്രതല ഒരുക്കങ്ങള്‍ തുടക്കഴിഞ്ഞു.
29 May 2021, 04:10 PM
തദ്ദേശീയ ജനവിഭാഗങ്ങളെ പരിഗണിക്കാതെയുള്ള രാജ്യ വികസന പദ്ധതികള്‍ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യത്തോളം പഴക്കമുണ്ട്. സ്വാതന്ത്ര്യാനന്തരം സര്‍ക്കാറുകള്‍ വിശാല രാജ്യതാല്‍പര്യങ്ങളുടെയും രാഷ്ട്രപുരോഗതിയുടെയും പേരുപറഞ്ഞ് തദ്ദേശീയ ജനതയുടെ ഉപജീവന സാദ്ധ്യതകള്‍ പരിഗണിക്കാതെ തന്നെ പ്രകൃതിക വിഭവങ്ങള്‍ സമൃദ്ധമായ പ്രദേശങ്ങളും, പാരിസ്ഥിതിക സവിശേഷത നിലനില്‍ക്കുന്ന ഭൂവിഭാഗങ്ങളിലേക്ക് വികസന കയ്യേറ്റം നടന്നിട്ടുണ്ട്. നിരവധി ഭൂസംരക്ഷണ നിയമങ്ങളും നിയന്ത്രണങ്ങളും വിധിപ്രസ്താവനകളും ഉണ്ടെങ്കില്‍കൂടിയും അതൊന്നും യാഥാര്‍ഥ്യമാക്കാനുള്ള ഇച്ഛാശക്തി ഗവണ്‍മെന്റുകള്‍ക്ക് ഇല്ലായിരുന്നു. ‘പൊതുആവശ്യം' എന്ന മുദ്രകുത്തി നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും വളച്ചൊടിച്ചും ഭരണാധികാരികള്‍ വികസന സാധ്യതകളെ കുറിച്ചുള്ള വാചാടോപങ്ങള്‍ നടത്തിവന്നു. വികസനത്തിന്റെ ആസൂത്രണ ഘട്ടത്തിലോ പ്രയോഗവല്‍ക്കരണത്തിലോ പ്രാദേശിക പാരിസ്ഥിതിക കരുതലുകളോ, കുടിയിറക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് ലഭ്യമാവേണ്ട സാമൂഹിക നീതിയോ സൂക്ഷജനാധിപത്യമോ ഒന്നും വേണ്ടവിധം കണക്കിലെടുക്കപ്പെട്ടില്ല. ദേശീയ താല്പര്യങ്ങള്‍ക്കുമേല്‍ ചോദ്യങ്ങള്‍ പോലും ഉന്നയിക്കാതെ കുടിയിറക്കപ്പെട്ട തദ്ദേശീയ ജനവിഭാഗങ്ങള്‍ പിന്നീട് നരക തുല്യമായ ജീവിതം നയിക്കേണ്ടി വന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഏറ്റവും കൂടുതലായി തദ്ദേശീയ ജനവിഭാഗങ്ങള്‍ക്ക് ഭൂമി അന്യാധീനപ്പെട്ടത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, ചണ്ഡീഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണെന്ന് മനസ്സിലാവും. വനാവകാശ നിയമവും ,പഞ്ചായത്ത് (Extension to Scheduled Areas) നിയമവും മറി കടന്നാണ് ഇവിടങ്ങളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നേടിയെടുത്തതെന്നു കാണാം. ജലസേചന പദ്ധതികളുടെയും പ്രതിമാനിര്‍മ്മാണത്തിന്റെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും വന്യമൃഗ സംരക്ഷണ പദ്ധതികളുടെയും എല്ലാം പേരിലാണ് പതിനായിരക്കണക്കിന് തദ്ദേശീയ ജന സമൂഹങ്ങളുടെ ഭൂമി സര്‍ക്കാരുകളോ സ്വകാര്യ കമ്പനികളോ തട്ടിയെടുത്തത്. വികസനത്തിന്റെ പേരില്‍ തന്നെയാണ് ഭരണഘടനയെയും ഫെഡറല്‍ സംവിധാനങ്ങളെയും അട്ടിമറിച്ച് മോദി ഭരണകൂടം ഭരണഘടയുടെ 370 (1 ) അനുച്ഛേദം റദ്ദാക്കി കാശ്മീരിനെ രണ്ടായി വിഭജിച്ചത്. ആയുധവും അക്രമവും കൊണ്ട് സ്റ്റേറ്റിന്റെ മര്‍ദ്ദനോപാധികളെല്ലാം പ്രയോഗിച്ച് കാശ്മീരില്‍ നടത്തി ഫലം കണ്ട സംഘപരിവാര്‍ ഓപ്പറേഷന്‍ തന്നെയാണ് ലക്ഷദ്വീപിലും പരീക്ഷിക്കാന്‍ മോദി- അമിത് ഷാ നേതൃത്വം ഒരുങ്ങിരിക്കുന്നത്. നിര്‍ലോഭമായ സാമ്പത്തികോപഹാരങ്ങള്‍ കാഴ്ചവെച്ച് തന്റെ കൂടെ നില്‍ക്കുന്ന കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് നിയമതടസമില്ലാതെ ഇന്ത്യയിലെവിടെയും ഭൂമിയും വ്യവസായിക സൗകര്യവും ഒരുക്കിക്കൊടുക്കുന്നതിനുതന്നെയാണ് മോദി സര്‍ക്കാര്‍ സകല ജനാധിപത്യ മര്യാദകളും ലംഘിച്ച് ഭരണഘടനയെ നോക്കുകുത്തിയാക്കിയും നിയമ നിര്‍മാണങ്ങളും നയരൂപീകരണങ്ങളും നടത്തുന്നത്.
ഒപ്പം ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന് വിശ്വസ്തരും അധികാരഭ്രമികളും ആയ രാഷ്ട്രീയ കൂട്ടാളികളെ ഉപകരണങ്ങളാക്കി വര്‍ഗീയ കലാപങ്ങളും വംശീയ ഉന്മൂലന നടപടികളും വിവിധ ഭാഗങ്ങളില്‍ പയറ്റുകയും ചെയ്യുന്നു. ഈ വിധം ബഹുസ്വരതകളെയും ഉപദേശീയതകളെയും തിരസ്‌ക്കരിച്ച് സാംസ്‌കാരിക സജാതീയത്വം നടപ്പിലാക്കുകയെന്ന ഫാസിസ്റ്റു പ്രവര്‍ത്തന പദ്ധതി ഒരേസമയം അധികാര രാഷ്ട്രീയത്തിന്റെയും സാമ്പത്തികാധിനിവേശത്തിന്റെയും താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പാരിസ്ഥിതികമായും സാംസ്‌കാരികമായും ഏറെ സവിശേഷതയുള്ള, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു നില്‍ക്കുന്ന ലക്ഷദ്വീപ് സമൂഹത്തിനുമേല്‍ ഇപ്പോള്‍ പിടിമുറുക്കി കൊണ്ടിരിക്കുന്ന ഫാസിസ്റ്റു ഭരണകൂടത്തിനും അതേ ലക്ഷ്യങ്ങള്‍ തന്നെയാണുള്ളത്.
ദ്വീപും ജനതയും
കേരളക്കരയില്‍ നിന്ന് ഏതാണ്ട് 200 -400 കിലോമീറ്റര്‍ ദൂരപരിധിയില്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന 36 ദ്വീപുകളും അതില്‍ 10 ജനവാസ ദ്വീപുകളില്‍ താമസിക്കുന്ന ജനസമൂഹങ്ങളും അവരെ കുറിച്ചുള്ള അറിവുകളും നമ്മുടെ നിത്യേനയുള്ള വ്യവഹാരങ്ങളിലേക്ക് അധികം കടല്‍ താണ്ടി എത്താറില്ല. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകള്‍ക്കും സാംസ്‌കാരിക തനിമയ്ക്കും പേരുകേട്ട ലോകത്തിലെ തന്നെ പ്രധാന കോറല്‍ ദ്വീപായ ഒരു പ്രദേശം എന്ന നിലയ്ക്കോ ഒട്ടൊരു അതിശയോക്തി കലര്‍ന്ന് കേള്‍ക്കുന്ന കുറ്റവാളികള്‍ ഇല്ലാത്ത ഒരിടം എന്ന നിലയ്ക്കോ ആവും ലക്ഷദ്വീപ് അറിയപ്പെടുന്നുണ്ടാവുക. എന്നാല്‍ ഈയടുത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ലക്ഷദ്വീപില്‍ നിന്നുള്ള വാര്‍ത്തകളാണ്. പുതിയ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ട പ്രഫുല്‍ ഖോഡാ പട്ടേലിന്റെ ജനദ്രോഹപരമായ ഭരണപരിഷ്‌ക്കാരങ്ങളാണ് ഈ വാര്‍ത്തകളുടെയെല്ലാം വിഷയം.

ദാമന്‍ ഡിയുവിന്റെയും ദാദ്ര -നാഗര്‍ ഹവേലിയുടെയും അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഖോഡാ പട്ടേല്‍ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മയുടെ ആകസ്മിക മരണത്തോടെയാണ് ദ്വീപിന്റെ ചുമതലയേല്‍ക്കുന്നത്. മോദിയുടെ പ്രിയപ്പെട്ട രാഷ്ട്രീയ ശിഷ്യനായ പ്രഫുല്‍ പട്ടേല്‍ അദ്ദേഹത്തിന്റെ അധികാര ദുര്‍വിനിയോഗം കൊണ്ടും ജനഹിതത്തെ മാനിക്കാതെയുള്ള ഭരണ നടപടികള്‍ കൊണ്ടും മുന്‍പേ കുപ്രസിദ്ധനാണ്. കോര്‍പ്പറേറ്റ് പ്രീണനത്തിന് വികസന പദ്ധതികളുടെ പേരില്‍ തദ്ദേശീയരായ ജനവിഭാഗങ്ങളെ കുടിയിറക്കുന്ന ഫാസിസ്റ്റു നയങ്ങള്‍ പ്രഫുല്‍ പട്ടേല്‍ മുമ്പും പയറ്റിയിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാന്‍ ദാമന്‍-ദിയുവില്‍ തദ്ദേശീയ മല്‍സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകളും വീടുകളും പൊളിച്ചുനിരത്തപ്പെട്ടിട്ടുണ്ട്. 2021 ഫെബ്രുവരി 22 ന് മുംബൈയിലെ ഒരു ഹോട്ടലില്‍ ആത്മഹത്യ ചെയ്ത മോഹന്‍ ദെല്‍ക്കര്‍ എന്ന ദാദ്ര-നഗര്‍ ഹവേലി എം.പി.യുടെ ആത്മഹത്യാ പ്രേരണക്കുറ്റവും പട്ടേലിന്റെ അമിതാധികാര പ്രയോഗത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണ്.

ലക്ഷദ്വീപിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം എന്നുതന്നെയാണ് പ്രഫുല്‍ പട്ടേലും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥവൃന്ദങ്ങളും ദ്വീപുവാസികളോട് ആവര്‍ത്തിക്കുന്നത്. പക്ഷെ കഴിഞ്ഞ ഡിസംബറില്‍ ചുമതലയേറ്റ്, കഴിഞ്ഞ അഞ്ചു മാസങ്ങളിലായി നടപ്പിലാക്കിയ ഒരു ഡസനോളം നയപരമായ മാറ്റങ്ങളില്‍, അതിന്റെ ആസൂത്രണ പ്രക്രിയകളില്‍ എത്രമാത്രം ദ്വീപുവാസികളുടെ, ഇവിടുത്തെ ജനപ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു എന്നതിനുള്ള ഉത്തരം തന്നെയാണ് ഇപ്പോള്‍ വ്യാപകമാവുന്ന ദ്വീപുനിവാസികളുടെ പ്രതിഷേധ സ്വരങ്ങള്‍.
കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗത്തില്‍ ഒരു കോവിഡ് കേസ് പോലും ഇല്ലാതെ ഗ്രീന്‍ സോണ്‍ ആയി ദ്വീപുകള്‍ നിന്നത്, വിനോദ സഞ്ചാരം നിയന്ത്രിച്ചും കര്‍ശനമായ കോവിഡ് നിയന്ത്രണ വ്യവസ്ഥകള്‍ (SOP -സ്റ്റാന്‍ഡേര്‍ഡ് കോവിഡ് പ്രോട്ടോകോള്‍) നടപ്പിലാക്കിയുമാണ്. ഈ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചാര്‍ജ് എടുത്തതും കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്തത്. ശേഷം കോവിഡ് വ്യാപനം രൂക്ഷമാവുകയും ആറായിരത്തിലധികം പോസിറ്റീവ് കേസുകളും ഇരുപതിലധികം മരണങ്ങളും ഉണ്ടാവുകയും ചെയ്തു. ഏറെ പരാധീനതകളുള്ള ആരോഗ്യ മേഖലയാണ് ദ്വീപില്‍. പല ദ്വീപുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മാത്രമാണുള്ളത്. 2454 പേര്‍ക്ക് ഒരു ഡോക്ടര്‍, 2017 ആളുകള്‍ക്ക് ഒരു സ്റ്റാഫ് നേഴ്‌സ് എന്നിങ്ങനെയാണ് 2014 ലെ സ്റ്റാസ്റ്റിക്കല്‍ കണക്കുപ്രകാരം ഉള്ളത്. ഗുരുതരമായ ഏത് ആരോഗ്യ പ്രതിസന്ധിയിലും കേരളത്തിലേക്കുള്ള ഇവാക്വേഷന്‍ അല്ലാതെ മറ്റു വഴികളും ഇല്ല. ഭൂപരിധി കൊണ്ടും ചുരുങ്ങിയ ഒരു പ്രദേശത്ത് ഏറെ വ്യാപനശേഷിയുള്ള ഒരു മഹാമാരി ഉണ്ടാക്കിയേക്കാവുന്ന നഷ്ടങ്ങള്‍ നിര്‍ണയാതീതമാണ്.
ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മെഡിക്കല്‍ ഓഫീസറുടെ അനുവാദത്തോടെ സൗജന്യമായി കരയിലേക്ക് എയര്‍ ലിഫ്റ്റിങ് സാധ്യമായിരുന്നു. ഇനി മുതല്‍ നാലംഗ വിദഗ്ദ്ധ സമിതിയുടെ അനുവാദവും മറ്റും ലഭിച്ചാലേ അത്തരം രോഗികളെ കരയിലേക്കെത്തിക്കാന്‍ കഴിയൂ. കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ പോലും ആരോഗ്യ മേഖലയിലെ കുറവുകള്‍ പരിഹരിക്കുന്നതിനോ മെച്ചപ്പെട്ട ആരോഗ്യ പരിപാലന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനോ നടപടി സ്വീകരിക്കാതെ കൂടുതല്‍ നിയന്ത്രണങ്ങളും വെട്ടിച്ചുരുക്കലുകളുമാണ് നടക്കുന്നത്. ആരോഗ്യ പരിരക്ഷാ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുമ്പോള്‍ ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്ന മനുഷ്യര്‍ക്ക് അത് തങ്ങളുടെ ഭാവി വികസനത്തിനാണ് എന്ന് കരുതിയിരിക്കല്‍ സാധ്യമല്ലല്ലോ.

SOP യില്‍ ഭേദഗതി വരുത്തിയതിനെ എതിര്‍ത്ത് തലസ്ഥാനമായ കവരത്തിയിലും കടമം തുടങ്ങിയ ദ്വീപുകളിലും പൊതുജനങ്ങള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധ പരിപാടികള്‍ക്കിടയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പതിനഞ്ചിലധികം ആളുകളെ അറസ്റ്റു ചെയ്തു. ഭരണകൂട ചെയ്തികള്‍ക്കെതിരെ വിമര്‍ശനങ്ങളുയര്‍ത്തുന്നവരെ കൊന്നിട്ടായാലും നിശ്ശബ്ദരാക്കുന്ന ശീലമാണ് ഭരണ തലത്തിലുള്ള സംഘപരിവാര്‍ നേതൃത്വങ്ങള്‍ക്കുള്ളത്. പൗരത്വ നിയമ ഭേദഗതികള്‍ക്കെതിരെ മുന്‍പ് ദ്വീപില്‍ നടന്ന പ്രതിഷേധ പോസ്റ്ററുകള്‍ കാണാനിടവന്ന പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ അത് എഴുതിയ യുവാക്കളെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിടുകയാണുണ്ടായത്.
കുറ്റകൃത്യങ്ങള്‍ കുറഞ്ഞ, ജയില്‍പുള്ളികള്‍ അത്യപൂര്‍വമായി മാത്രം ഉണ്ടാവാറുള്ള പ്രദേശമാണ് ലക്ഷദ്വീപ്. ഭാവിയിലെ പ്രതിഷേധങ്ങളെ മുന്‍കൂട്ടി കണ്ടിട്ടാവണം അത്തരം നീക്കങ്ങളെ തടയാന്‍ ശിക്ഷാവ്യവസ്ഥ കര്‍ശനമാക്കി Lakshadweep Prevention of Anti-Social Activities Regulation 2021 ന്റെ കരട് 2021 ജനുവരി അവസാന വാരത്തില്‍ പട്ടേല്‍ പുറത്തിറക്കിയത്. ഈ കുറഞ്ഞ കാലയളവില്‍ തന്നെ ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം വ്യാപകമായി അറസ്റ്റു ചെയ്ത് ദ്വീപില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്. ന്യൂനപക്ഷ -മുസ്‌ലിം -ദളിത് -ആദിവാസി വിരുദ്ധത സംഘപരിവാറിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. ദ്വീപില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കേന്ദ്ര പദ്ധതികള്‍ ഓരോന്നായി നടപ്പിലാക്കാന്‍ ഗുണ്ടാനിയമം അത്യാവശ്യം വരും എന്നറിഞ്ഞുതന്നെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ അത് ആദ്യമേ നടപ്പില്‍ വരുത്തിയത്. കസ്റ്റഡിയിലെടുക്കുന്ന ആരേയും വിചാരണ കൂടാതെ ഒരു വര്‍ഷം വരെ തടവില്‍ വെക്കാവുന്ന വ്യവസ്ഥകളാണ് പുതിയ ഗുണ്ടാ ആക്ടിലുള്ളത്.
കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം മറ്റു പല കേന്ദ്രഭരണ പ്രദേശങ്ങള്‍ പോലെ തന്നെ കുറഞ്ഞ ക്രൈം നിരക്കാണ് ലക്ഷദ്വീപില്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2019 ലെ കണക്കനുസരിച്ച് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ ശതമാനകണക്കില്‍ ലക്ഷദ്വീപില്‍നിന്ന് പൂജ്യം ശതമാനമാണ് പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശാരീകോപദ്രവം പോലുള്ള കേസുകളാണ് ഐ.പി.സി പ്രകാരമുള്ള കേസുകളില്‍ അധികവും. മൂന്നു കൊലക്കേസുകള്‍ മാത്രമേ നാളിതു വരെയുള്ള ചരിത്രത്തിലുള്ളൂ.

വാഹന മോഷണം പോലുള്ള കേസുകളും പൊതു നിയമ ലംഘന കേസുകളും വളരെ കുറവാണ്. സ്ത്രീകള്‍ക്കുനേരെയുള്ള അക്രമം, ആക്ഷേപം എന്നിവയിലും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളും വെച്ച് നോക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കിലേ ഇവിടെയുള്ളൂ. ഈയടുത്ത കാലത്തുണ്ടായ പോക്സോ കേസുകളിലെ വര്‍ദ്ധനവ് ആശങ്ക ഉയര്‍ത്തുന്നതായിരുന്നു ( 2019-ല്‍ 25 കേസുകള്‍). ചെറിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും തീവ്രതയും കുറഞ്ഞിരിക്കുന്നതിന് ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നിയന്ത്രണങ്ങളും കാരണമാവുന്നുണ്ട്. ഒപ്പം, ചെറിയൊരു പ്രദേശമായതിനാല്‍ കുടുംബ - സൗഹൃദ ബന്ധങ്ങള്‍ക്കുള്ള പ്രാധാന്യം, പൊതുവില്‍ സമാധാന പ്രിയമായ മനോഭാവം എന്നിവയെല്ലാം പരസ്പരമുള്ള കാലുഷ്യങ്ങളെയും സംഘര്‍ഷത്തെയും ലഘൂകരിക്കുന്നു. ഗൗരവകരമല്ലാത്ത പല സംഘര്‍ഷങ്ങളും പറഞ്ഞുതീര്‍ത്ത് മുന്നോട്ടുപോവാന്‍ പരാതി നല്‍കിയവരും മറുഭാഗത്തുള്ളവരും തയ്യാറാവുന്നത് ഒരു സമൂഹത്തിന്റെ മാനസികാരോഗ്യത്തിന്റെ ഗുണമേന്മയായി കാണണം.

പ്രാദേശികമായ വികസന പ്രക്രിയകളില്‍ ഫലപ്രദമായി ഇടപെടാനും മുമ്പോട്ടുനയിക്കാനുമുള്ള പഞ്ചായത്തീരാജ് സംവിധാനം ഇവിടെയുണ്ടെകിലും ജനായത്ത പ്രക്രിയകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കി സമഗ്രാധിപത്യത്തിലേക്കു നീങ്ങാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നത്. ലക്ഷദ്വീപില്‍ സാമൂഹിക വികസനം ഇല്ലാതിരുന്നു എന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ആരോപിക്കുമ്പോള്‍ അവിടെനിന്നുള്ള സ്ഥിതിവിവര കണക്കുകളില്‍ അതിന് മറുപടിയുണ്ട് എന്നുകാണാം. സാമൂഹിക അസമത്വങ്ങള്‍ കുറഞ്ഞ, മാനസികാരോഗ്യം ഉയര്‍ന്ന സമൂഹമാണ് ദ്വീപുകാര്‍. ശിശുമരണ നിരക്കും പ്രജനന നിരക്കും കുറവാണ്. അവിടെയാണ് രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ പഞ്ചായത്തു തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യരാകും എന്ന വിചിത്ര നിയമം നടപ്പിലാക്കുന്നത്. (കേന്ദ്ര ഗവണ്‍മെന്റിലെ പഞ്ചായത്തീ രാജ് വകുപ്പ് മന്ത്രി നരന്ദ്രസിംഗ് തോമറിന് അടക്കം വലിയൊരു വിഭാഗം മന്ത്രിമാര്‍ക്കും രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെന്ന് ഓര്‍ക്കുന്നത് രസകരമായിരിക്കും). സ്‌കൂളുകള്‍ അടച്ചും വിവിധ വകുപ്പുകളില്‍ നിന്ന് ആയിരക്കണക്കിന് തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടും കേരളവുമായുള്ള വ്യാപാര ബന്ധങ്ങള്‍ (ബേപ്പൂര്‍) അറുത്തുമുറിച്ചും, സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കുകയും ചെയ്തുകൊണ്ടുള്ള ഉത്തരവുകള്‍ ഒന്നിനുപുറകെ ഒന്നായി വന്നു.

പട്ടേല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മൃഗസംരക്ഷണ നിയമം ദ്വീപുകാരുടെ ആഹാര കാര്യത്തില്‍ മാത്രം ഇടപെടുന്ന നിര്‍ദോഷകരമായ ഒന്നല്ല. നിരോധിച്ച മൃഗങ്ങളെ കൈവശം വെക്കുന്നതിനും ഒരു ദ്വീപില്‍ നിന്ന് മറ്റൊരു ദ്വീപിലേക്കോ അതേ ദ്വീപില്‍ തന്നെയോ ആ മൃഗങ്ങളുമായി വാഹനത്തില്‍ പോവുന്നതിനുമെല്ലാം ഇനി അനുമതി വേണം. ഭരണകൂടം വിചാരിച്ചാല്‍ നിയമ ലംഘന കേസുകള്‍ ഇനി എളുപ്പം സൃഷ്ടിക്കാം. മദ്യ നിരോധനം നിലനിന്നിരുന്ന ദ്വീപില്‍ ട്യൂറിസത്തിന്റെ പേരില്‍ മദ്യശാലകള്‍ തുറന്നും ജോലിക്കാരെ വിശദീകരണങ്ങള്‍ ഒന്നും ഇല്ലാതെ വിവിധ ദ്വീപുകളിലേക്കു പുനര്‍ വിന്യസിച്ചും, ഉയര്‍ന്ന അധികാര പദവികളില്‍ നിന്ന് ദ്വീപിലെ ഉദ്യോഗസ്ഥന്മാരെ ഡീഗ്രേഡ് ചെയ്തും ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്. നഷ്ട കണക്കു പറഞ്ഞു ദ്വീപിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡയറി ഫാമുകള്‍ അടച്ചു പൂട്ടാനും,കന്നുകാലികളെ ലേലത്തില്‍ വില്‍ക്കാനും ,പകരം ഗുജറാത്തിലെ കച്ച് ജില്ലയിലെ അമുല്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് ഡയറിയില്‍ നിന്ന് പാലും പാലുല്‍പ്പന്നങ്ങളും എത്തിക്കാനുള്ള ശ്രമങ്ങളും നടപ്പിലാക്കി കഴിഞ്ഞു. ദ്വീപില്‍ എത്തിച്ച അമുല്‍ ഉത്പന്നങ്ങളും കന്നുകാലികളെ ലേലത്തില്‍ വെക്കാനുള്ള ഉത്തരവും ഒരു പോലെ ബഹിഷ്‌ക്കരിക്കാന്‍ ദ്വീപുകാര്‍ മുന്‍പോട്ടു വന്നിട്ടുണ്ട്.
ഒരു സമൂഹത്തിന്റെ ആഹാരശീലങ്ങള്‍ തുടങ്ങി സാംസ്‌കാരിക സ്വത്വത്തിലും , സാമൂഹിക പരിസരങ്ങളിലും മുറിവുകള്‍ സൃഷ്ടിച്ചു കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുകയും സംശയാലുക്കള്‍ ആക്കുകയെന്നതും വര്‍ഗീയ ശക്തികളുടെ തന്ത്രങ്ങളാണ്.
ഏഴില്‍ ഒരാള്‍ മല്‍സ്യത്തൊഴിലാളിയോ മല്‍സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ടോ പ്രവര്‍ത്തിക്കുന്നവരാണ്. കാലങ്ങളായി ദ്വീപുകാരുടെ പ്രധാന ഉപജീവന മാര്‍ഗവും മല്‍സ്യബന്ധനമാണ്. മല്‍സ്യസമ്പത്ത് വേണ്ടുവോളമുള്ള സമുദ്രപരിസരവുമാണ് ലക്ഷദ്വീപ്. തീരസംരക്ഷണത്തിന്റെ പേരില്‍ കവരത്തി ദ്വീപില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലകളും സൂക്ഷിക്കുന്ന ഷെഡ്ഡുകള്‍ മുന്നറിയിപ്പില്ലാതെയാണ് ഉദ്യോഗസ്ഥര്‍ പൊളിച്ചത്. മറ്റു പല ദ്വീപുകളിലും ഷെഡ്ഡുകള്‍ നീക്കാനാവശ്യപ്പെട്ടിട്ടുണ്ട്. ഷെഡ്ഡുകള്‍ പൊളിച്ചതിനാല്‍ ഈയടുത്ത് കാറ്റില്‍ ധാരാളം ബോട്ടുകള്‍ക്ക് കേടു സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് മല്‍സ്യത്തൊഴിലാളികള്‍ക്കുണ്ടായത്. പ്രഫുല്‍ പട്ടേല്‍ ദാമന്‍ ഡിയുവിലും സമാനരീതിയില്‍ പരമ്പരാഗത മുസ്‌ലിം മത്സ്യത്തൊഴിലാളികളെ തീരങ്ങളില്‍ നിന്ന് ആട്ടിയോടിക്കുകയും അവിടെ വന്‍ ബിസിനസ്സ് മാഫിയകള്‍ക്ക് റിസോര്‍ട്ടുകള്‍ തുടങ്ങാന്‍ സൗകര്യം ഉണ്ടാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളുകള്‍ ജയിലുകളാക്കി മാറ്റി പ്രതിഷേധിച്ചവരെയെല്ലാം അകത്തിടുകയാണ് പട്ടേല്‍ ചെയ്തത്. 4,00,000 ചതുരശ്ര കിലോമീറ്റര്‍ Exclusive Economic സോണുള്ള സമുദ്രതീരമാണ് ലക്ഷദ്വീപിനുള്ളത്.

അമിത മല്‍സ്യബന്ധനം നടക്കാത്ത പ്രദേശം കൂടിയാണിത്. തീര്‍ച്ചയായും മല്‍സ്യം ശേഖരിക്കാനും സംഭരിക്കാനും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റാനുമുള്ള സൗകര്യങ്ങളുടെ വികസനം ഇവിടുത്തുകാര്‍ക്ക് ഗുണം ചെയ്യും. സമാനമായി തേങ്ങയുടെ ഉത്പാദനത്തിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെക്കാള്‍ കൂടിയ ഉല്‍പാദന നിരക്കും ഇവിടെയുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ വ്യവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണ സൗകര്യങ്ങളുടെ വികസനവും ദ്വീപില്‍ തൊഴിലവസരം വര്‍ധിപ്പിക്കും. അത്തരം പ്രാദേശിക വികസന സാദ്ധ്യത എത്രമാത്രം പരിഗണനാര്‍ഹമാകുന്നുണ്ട് എന്നതും അത്തരം സംരംഭകത്വത്തില്‍ ദ്വീപുകാരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നുണ്ടോ എന്നതും സുപ്രധാനമാണ്. പക്ഷെ ദ്വീപിനുപുറത്തുള്ള വന്‍കിട ബിസിനസ് മാഫിയകളെ ലക്ഷ്യം വെക്കുന്ന പദ്ധതികളിലാണ് പട്ടേല്‍ ഊന്നല്‍ നല്‍കുന്നതെന്ന് ലക്ഷദ്വീപ് ലാന്‍ഡ് അതോറിറ്റി ഉത്തരവ് വ്യക്തമാക്കും. ലക്ഷദ്വീപിലെ ഭൂമിയുടെ റിയല്‍ എസ്റ്റേറ്റ് മൂല്യങ്ങളില്‍ കണ്ണുവെച്ചു കൊണ്ടുള്ള വികസന പദ്ധതികളിലൂടെയായിരിക്കും സാമ്പത്തികാധിനിവേശം നടപ്പിലാക്കുക.
ദ്വീപുവാസികളുടെയെല്ലാം ഭൂമി അന്യാധീനപ്പെടാന്‍ അവസരമുണ്ടാക്കുന്ന നഗര വികസന ആസൂത്രണ റെഗുലേഷന്‍ 2021 ന്റെ ഡ്രാഫ്റ്റില്‍ പൊതുജനാഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന സമയം ഈ മാസം 19 ആയിരുന്നു.

വികസനാവശ്യങ്ങള്‍ക്കായി സര്‍ക്കാരിന് ഏതു സ്വകാര്യ ഭൂമിയും ഏറ്റെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നതോടൊപ്പം, ദ്വീപിലെ മൊത്തം ഭൂമിയെ നാലായി തരംതിരിച്ചു. താമസസ്ഥലത്തിന്റെ പരിധിയില്‍ പെടാത്ത സ്ഥലത്ത് വീടുനിര്‍മാണം ഈ നിയമം മൂലം തടയപ്പെടും. നിശ്ചയിക്കപ്പെട്ട മേഖലയിലുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി വാങ്ങാമെങ്കിലും മൂന്നുവര്‍ഷം വരെ മാത്രമേ അതിനു സാധുതയുള്ളൂ. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പ്രസ്തുത ആവശ്യത്തിന് ഭൂമി തുടര്‍ന്ന് ഉപയോഗിക്കുകയാണെങ്കില്‍ രണ്ടു ലക്ഷം വരെ പിഴയും കാല താമസം നേരിടുന്ന ഓരോ ദിവസത്തിനും ഇരുപതിനായിരം രൂപ വരെ പിഴയും നല്‍കേണ്ടി വരും. താമസസ്ഥലം അല്ലാത്ത ഭൂമിയാണ് കൈവശം ഉള്ളതെങ്കില്‍ അവിടെ വീട് വെക്കുന്നതിനും പിഴ അടക്കേണ്ട സാഹചര്യമാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെയുണ്ടാകുക. ഭൂമിയുടെ അധികാരം ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്കു വരുന്നതോടെ സ്വന്തം ഭൂമിയില്‍ നിന്നുപോലും അന്യവല്‍ക്കരിക്കപ്പെടുന്ന സാഹചര്യമാകും.
നിലവില്‍ ദ്വീപു നിവാസികള്‍ക്കല്ലാതെ ലക്ഷദ്വീപില്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങാനാകില്ല. വികസനാവശ്യത്തിന്റെ പേരില്‍ കോര്‍പറേറ്റുകള്‍ക്ക് വിലക്കില്ലാതെ ലക്ഷദ്വീപിന്റെ മണ്ണില്‍ ആധിപത്യം സ്ഥാപിക്കുകയാണ് ഈ നിയമത്തിനു പുറകിലുള്ളതെന്നു വ്യക്തം. നഗര വികസനത്തിന്റെ പേരില്‍ കവരത്തിയില്‍ പ്രധാന റോഡുകളെല്ലാം ഏഴു മീറ്റര്‍ വീതിയുള്ളതാക്കാനും പദ്ധതിയുണ്ട്. ഈ ദ്വീപിന്റെ മൊത്തം വിസ്തീര്‍ണ്ണം 3. 93 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമാണ് എന്നിരിക്കെ ഒട്ടനേകം പേരുടെ വീടുകള്‍ പൊളിച്ചാലല്ലാതെ റോഡ് നിര്‍മാണം സാധ്യമാവില്ല. വിനോദ സഞ്ചാര പ്രാധാന്യമുള്ള ദ്വീപുകളിളെല്ലാം വന്‍കിട കോട്ടേജുകള്‍ പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിന്റെ പാരിസ്ഥിതികാഘാതം ആയിരിക്കും അവശേഷിക്കുന്ന ദ്വീപു ജനത നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണി.
തദ്ദേശീയ ജനതയുടെ ഉപജീവന സാദ്ധ്യത ഇല്ലാതാക്കിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ അവരുടെ 'താത്കാലിക' പ്രാതിനിത്യം പോലും തുടച്ചുമാറ്റിയും സ്വന്തം മണ്ണില്‍ നിന്ന് അവരെ അന്യാധീനപ്പെടുത്താനുള്ള നിയമനിര്‍മാണം നടത്തിയുമാണ് അവിടെ വികസനം കൊണ്ടുവരുന്നതെങ്കില്‍ അതാര്‍ക്കു വേണ്ടിയാവും എന്നത് വ്യക്തമാണ്. മോദിയുടെ കോര്‍പറേറ്റ് ദാസ്യത്തിന്റെ അതേ പാത തന്നെയാണ് പട്ടേലിനും പ്രിയം എന്നതിന്റെ തെളിവാണ് ഇതെല്ലം. ദ്വീപിലെ ഷിപ്പിംഗ് സര്‍വീസ് ഉള്‍പ്പെടെയുള്ള മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള ഉത്തരവുകളും അതിന്റെ തുടര്‍ച്ചയാണ്. ലക്ഷദ്വീപിന്റെ ട്യൂറിസം വികസനം വഴി ദ്വീപില്‍ നിന്ന് ഗുജറാത്തിലേക്കുനീളുന്ന സാമ്പത്തിക സാദ്ധ്യതകള്‍ മുന്നില്‍കണ്ടാണ് ഓരോ പദ്ധതികളും രൂപം കൊടുത്തിരിക്കുന്നതെന്ന് വ്യക്തമാണ്. സാംസ്‌കാരിക അധിനിവേശത്തെക്കാള്‍ ലക്ഷദ്വീപിനെ തകര്‍ക്കുന്നത് ഈ മണ്ണില്‍ കണ്ണുവെച്ചുള്ള കേന്ദ്ര നേതൃത്വത്തിന്റെ കോര്‍പ്പറേറ്റ് പദ്ധതികളാവും. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ ആത്യന്തികമായി ലക്ഷദ്വീപിന്റെ ഭൂമി പിടിച്ചെടുക്കാനുള്ള തന്ത്രമാണെന്ന് നിസ്സംശയം പറയാം. അതിനുള്ള കേന്ദ്രതല ഒരുക്കങ്ങള്‍ തുടക്കഴിഞ്ഞു.
ദ്വീപുകള്‍ കോളനിവല്‍ക്കരിക്കാനൊരുങ്ങുന്ന കേന്ദ്രം
രാജ്യത്തെ ദ്വീപുകളുടെ വികസനം ലക്ഷ്യം വെച്ച്, പ്രത്യേകിച്ച് ആന്‍ഡമാന്‍ -ലക്ഷദ്വീപ് - എന്നിവയെ മുന്നില്‍ കണ്ട് 2017 ല്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനുകീഴെ ഒരു ഐലന്‍ഡ് ഡവലപ്‌മെന്റ് ഏജന്‍സിക്കു രൂപം കൊടുത്തിട്ടുണ്ട്. അമിത് ഷാ അധ്യക്ഷനായി 2020 ജൂണില്‍ അതിന്റെ ആറാമത് കൂടിച്ചേരല്‍ നടന്നിരുന്നു. ട്യൂറിസവും, സമുദ്രോത്പന്നങ്ങളുടെയും നാളികേരോല്പന്നങ്ങളുടെയും കയറ്റുമതി ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണം നടക്കുകയും വിനോദ സഞ്ചാര മേഖലയുടെ വികസനവുമായി ബന്ധപ്പെട്ടു ലാന്‍ഡ- വാട്ടര്‍ ബേസ്ഡ് ആയ വില്ലകള്‍ നിര്‍മിക്കാനും പദ്ധതിയിട്ടുകഴിഞ്ഞു. ഇവയിലെല്ലാം പ്രാദേശിക ജനതയുടെ തൊഴില്‍ സാദ്ധ്യത വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും എത്ര പ്രയോഗവല്‍ക്കരിക്കപ്പെടും എന്നതാണ് സംശയം. ഇന്ത്യയിലെ വ്യാവസായിക ബെല്‍റ്റിലുടനീളം, അവിടങ്ങളില്‍ കൊണ്ടുവന്ന വ്യാവസായിക സംരംഭങ്ങളില്‍ ഒന്നും വലിയ തോതില്‍ പ്രാദേശിക ജനപങ്കാളിത്തം ഇല്ല എന്നുകാണാം. കുറഞ്ഞ തോതില്‍ താല്‍ക്കാലിക ജോലിക്കാരായി മാത്രമാണ് അവരുടെ പ്രാതിനിധ്യം. മറിച്ചെതെങ്കിലും ലക്ഷദ്വീപിലും സംഭവിക്കാന്‍ സാധ്യതയില്ല എന്നതിന്റെ തെളിവാണ് നിലവില്‍ വലിയ വിഭാഗം തദ്ദേശീയരെ ജോലിയില്‍ നിന്ന് ഒഴിവാക്കാനും, മുന്‍പ് നിയമനം നടത്തിയവരുടെ യോഗ്യതകള്‍ പുനഃപരിശോധിക്കാനും ഉദ്യോഗമേഖലകളും ഉല്പാദന കേന്ദ്രങ്ങളും പൂട്ടാനും സ്വകാര്യവല്‍ക്കരിക്കാനുമൊക്കെയുള്ള തീരുമാനങ്ങള്‍.
ഇന്ത്യന്‍ സമുദ്രഭാഗത്തെ നാവിക സംവിധാനങ്ങളുടെ ഭാവി വികസനത്തില്‍ ലക്ഷദ്വീപുകള്‍ തന്ത്രപ്രാധാന്യമുള്ള ഇടങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇന്ത്യയിലെ 1300 ഓളം വരുന്ന ദ്വീപുകള്‍ കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍ നടപ്പിലാക്കും എന്നുപറഞ്ഞിരുന്നു.

സാമ്പത്തികമോ / സൈനികമോ ആയ ഉദ്ദേശ്യങ്ങളില്‍ ഏതായിരിക്കും അതെന്നു വ്യക്തമാക്കിയിട്ടില്ലെങ്കില്‍ കൂടിയും ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവയെ സംബന്ധിച്ച് അവയുടെ സ്ഥലപരമായ സവിശേഷത കണക്കിലെടുത്തു കൊണ്ടുള്ള വികസനമായിരിക്കും മോദി ലക്ഷ്യം വെക്കുന്നുണ്ടാവുക. മിനിക്കോയ്, കവരത്തി, ആന്ദ്രോത്ത് ദ്വീപുകള്‍ കൂടാതെ ഏറ്റവും ചെറിയ ദ്വീപായ ബിത്രയിലും (0.10 ചതുരശ്ര കിലോമീറ്റര്‍ ) നേവല്‍ ബേസ് പണിയാനുള്ള പദ്ധതികളുടെ ആസൂത്രണം 2014 ല്‍തന്നെ നടന്നിരുന്നു. ഇന്ത്യയിലെ ട്രേഡിന്റെ സിംഹഭാഗവും ഇന്ത്യന്‍ സമുദ്രത്തിലൂടെയാണ് നടക്കുന്നതെന്നും അതുകൊണ്ട് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ പുതിയ നേവല്‍ ബേസ് ആവശ്യമാണ് എന്നുമായിരുന്നു അതിന് കാരണമായി പറഞ്ഞിരുന്നത്. ദേശസുരക്ഷ എന്നത് എപ്പോഴും വിമര്‍ശനാധീതമായ രാജ്യനന്മയാണെന്ന് വിശ്വസിക്കുന്ന ദേശസ്‌നേഹികള്‍ ഉള്ളിടത്തോളം മോദിയുടെ അത്തരം പ്രതിരോധങ്ങള്‍ ഏതു ഫാസിസ്റ്റു കുടിലതയ്ക്കുമുള്ള മറയായിരിക്കും. ദ്വീപുജനതയെ കുടിയൊഴിപ്പിച്ചാണെങ്കിലും ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയിലാക്കാന്‍ തന്നെയാണ് അതിന് കഴിവ് തെളിയിച്ച രാഷ്ട്രീയ പ്രവര്‍ത്തകനെ മോദി ലക്ഷദ്വീപില്‍ നിയമിച്ചത്.

ലക്ഷദ്വീപിനെ നിക്ഷേപ സൗഹൃദ മേഖലയാക്കാന്‍ വിവിധ പദ്ധതികള്‍ അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്ന് ആസൂത്രണം ചെയ്തതായി കാണാം. Ministry of Earth Sciences (MoES) നോര്‍വേയുമായി ചേര്‍ന്ന് നടത്താന്‍ പോവുന്ന Marine Spatial Planning (MSP) നു വേണ്ട പൈലറ്റ് പഠനത്തിനുള്ള ഒരു പ്രദേശമായി ലക്ഷദ്വീപിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ബ്ലൂ എക്കണോമിയുടെ വികസനത്തില്‍ MSP പ്രധാനമാണ്. ക്രൂയിസ് ടൂറിസവും കോട്ടജ് ടൂറിസവുമെല്ലാം ദ്വീപിന്റെ പ്രത്യേക പരിസ്ഥിതിക സാഹചര്യം കൂടി കണക്കിലെടുത്ത് നടപ്പിലാക്കിയില്ലെങ്കില്‍ വരാനിരിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങളെ അത് തീവ്രമാക്കും എന്നതില്‍ സംശയമില്ല. പൊതുവില്‍ ദുര്‍ബല പരിസ്ഥിതിയാണ് ദ്വീപുകള്‍ക്കുള്ളത്. തീരദേശ പരിപാലന നിയമം അനുസരിച്ചു നോക്കുമ്പോള്‍ കാറ്റഗറി 4 ല്‍ വരുന്ന പരിസ്ഥിതി ലോലപ്രദേശമാണ് ലക്ഷദ്വീപ്. പവിഴപ്പാറകള്‍ നിറഞ്ഞ ലഗൂണുകളാല്‍ സംരക്ഷിക്കപ്പെടുന്ന കരപ്രദേശങ്ങളാണ് ഇവിടെയുള്ളത്.
ആഗോളവ്യാപകമായി തന്നെ സമുദ്രോപരിതല ഊഷ്മാവില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അറബിക്കടലിന്റെ സമുദ്രാന്തരീക്ഷത്തെയും കലുഷിതമാക്കിയിട്ടുണ്ട്. ദ്വീപിലെ സൂക്ഷ്മാന്തരീക്ഷവും സമുദ്രാന്തര്‍ ഭാഗത്തെ ഒഴുക്കുകളും ഒരേപോലെ ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ദ്വീപിന്റെ രൂപീകരണത്തിലേക്കും നിലനില്പിനും ഹേതുവായിരിക്കുന്ന പവിഴപ്പാറകള്‍ അടങ്ങിയ ലഗൂണുകള്‍ ഗൗരവകരമായ തോതില്‍ പാരിസ്ഥിതിക ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ വിധം പാരിസ്ഥിതി ലോല പ്രദേശത്തു കൊണ്ടുവരുന്ന വന്‍കിട വികസന പദ്ധതികള്‍ ദ്വീപുകളെ തന്നെ ഇല്ലാതാക്കുന്നതിലേക്കായിരിക്കും നയിക്കുന്നുണ്ടാവുക. ദ്വീപുകളുടെ പാരിസ്ഥിതിക സവിശേഷതകളും ജൈവവൈവിധ്യവും തന്നെയാണ് അവിടുത്തെ ജീവിതവും ഉപജീവനവും സാധ്യമാക്കുന്നത്. ഉഷ്ണമേഖലാ ദ്വീപ് ആവാസവ്യവസ്ഥകളില്‍ വെച്ച് ഏറ്റവും പ്രാധാന്യമുള്ള ഒരിടമാണ് ലക്ഷദ്വീപ്. കോറല്‍ റീഫുകളില്‍ നിന്ന് കാലാന്തരേണ രൂപപ്പെട്ടു വന്ന കരപ്രദേശങ്ങളാണ് ദ്വീപുകള്‍ എന്നുപറയാം. പവിഴപ്പാറകളും പവിഴപുറ്റുകളും നിറഞ്ഞ കടല്‍പൊയ്കകളാണ് ദ്വീപുകള്‍ക്കുചുറ്റും സംരക്ഷിത വലയം തീര്‍ത്തുകൊണ്ടു അവയെ സംരക്ഷിക്കുന്നത്.
ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ ഉഷ്ണമേഖലാ മഴക്കാടുകളേക്കാള്‍ ഒരുപടി മുന്നിലാണ് പവിഴ റീഫുകള്‍. ജൈവസമ്പത്തിന്റെ കലവറയായ പവിഴപ്പാറകള്‍ സ്വാഭാവികമായി നല്‍കുന്ന പാരിസ്ഥിതിക സേവനങ്ങള്‍ക്കു പുറമെ ലോക സമ്പദ്‌വ്യവസ്ഥയ്ക്കു ചെറുതല്ലാത്ത സംഭാവനകളും നല്‍കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളും കടല്‍തീരവും പാരിസ്ഥിതിക ഭീഷണി നേരിടുന്നുണ്ട്. ആഗോള താപനത്തിന്റെ ഫലമായുണ്ടാകുന്ന സമുദ്ര നിരപ്പിലെ വര്‍ദ്ധനവ് തീരശോഷണത്തിനും സമുദ്രത്തിന്റെ താപവ്യതിയാനം കോറലുകളുടെ വിളര്‍ച്ചയ്ക്കും (കോറല്‍ ബ്ലീച്ചിങ്) കാരണമാകുന്നുണ്ട്. 2010 ലുണ്ടായ വ്യാപകമായ കോറല്‍ ബ്ലീച്ചിങ്ങിനു ശേഷം 2016 ലും സമാനമായ എപ്പിസോഡ് ഉണ്ടായിരുന്നു. അടുത്തടുത്ത വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന ബ്ലീച്ചിങ് കോറലുകളുടെ പുനരുജ്ജീവന സാധ്യതകളെയും ഇല്ലാതാക്കും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. 1993 മുതല്‍ ലക്ഷദ്വീപ് മേഖലയില്‍ കോറലുകളില്‍ നിന്നുള്ള ചുണ്ണാമ്പുകല്ലുകളുടെ (കാല്‍സിഫിക്കേഷന്‍) നിര്‍മ്മാണം കുറഞ്ഞു വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സമുദ്ര ജലത്തില്‍ അമ്ലത്തിന്റെ അളവ് വര്‍ധിക്കുന്നതാണ് ഇതിനു കാരണമായി ചൂണ്ടികാട്ടുന്നത്.

നിലവില്‍, വലിയ തോതില്‍ കാലാവസ്ഥാ ഭീഷണി നിലനില്‍ക്കുന്ന കോറലുകളിലാണ് ടൂറിസം വികസനത്തിന് ലഗൂണ്‍ വില്ലകള്‍ പ്ലാന്‍ ചെയ്യുന്നത്. ഇതുവരെ ആള്‍താമസമില്ലാത്ത സുഹേലി പോലുള്ള ദ്വീപുകളിലേക്കും ടൂറിസം വികസനം കൊണ്ടുവരാന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് പദ്ധതിയുണ്ട്. ടൂറിസം ലക്ഷ്യം വെച്ച് ഇവിടങ്ങളില്‍ നടക്കാന്‍ പോകുന്ന നിര്‍മാണ- ഖനന പ്രവര്‍ത്തനങ്ങള്‍ സമുദ്രത്തിലേക്ക് കൂടുതല്‍ മാലിന്യങ്ങളും മറ്റും എത്തിച്ചേരാന്‍ ഇടയാക്കാതിരിക്കില്ല. ഇത്തരം ടൂറിസം വികസന മാതൃകകള്‍ കോറല്‍ ദ്വീപ് പോലുള്ള പരിസ്ഥിതിയില്‍ എത്ര ആഘാതം ഉണ്ടാക്കും എന്നതിന് ഉദാഹരണമാണ് മാലി ദ്വീപുകള്‍. ടൂറിസം വികസനത്തിലൂടെ ജി.ഡി.പി വര്‍ധിപ്പിക്കാന്‍ മാലി ദ്വീപിനു കഴിഞ്ഞിട്ടുണ്ടെങ്കിലും വലിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് അധികം ദൂരെയല്ലാതെയാണ് വികസനം അവിടെ മുന്നേറുന്നത്. 2015 ല്‍ ഒരു ഭേദഗതിയിലൂടെ വിദേശ നിക്ഷേപകര്‍ക്ക് അവിടെ നിക്ഷേപം നടത്താന്‍ അവസരം കൊടുത്തു. യു.എ.ഇ , സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഭീമന്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞത് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയാല്‍ ഭൂമി (ലഗൂണ്‍ ഏരിയ) വിട്ടു കൊടുക്കുന്ന വിധമാണ് നിയമ ഭേദഗതി. ഇത് ലഗൂണുകള്‍ക്ക് വലിയ തോതില്‍ നാശം നേരിടുന്നതിന് കാരണമാകുന്നുണ്ട്. കോറലുകള്‍ പൂര്‍ണമായും നശിച്ചു പോവുന്നതിനും കോറല്‍ കവറേജ് ലഗൂണുകളില്‍ കുറയുന്നതിനും ഇടയാക്കി എന്ന് വിദഗ്ദ്ധര്‍ ചൂണ്ടി കാട്ടുന്നുണ്ട്. സാമ്പത്തിക പുരോഗതി മാത്രം വെച്ചുകൊണ്ടുള്ള എല്ലാ വികസന നയങ്ങള്‍ക്കും ഒടുക്കം സംഭവിക്കുക പരിസ്ഥിതി വിഭവങ്ങളുടെ വിനാശമായിരിക്കും, ഒപ്പം അവയെ ആശ്രയിച്ചു കഴിയുന്ന ജന വിഭാഗങ്ങളുടെ അന്യവല്‍ക്കരണവും. പാരിസ്ഥിതിക ഭീഷണി വര്‍ഷാ വര്‍ഷങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത്, മെഗാ പ്രൊജക്ടുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ ആക്കം വര്‍ധിപ്പിക്കുകം. സ്വന്തം നാട്ടില്‍നിന്ന് കാലാവസ്ഥാ അഭയാര്‍ത്ഥികളായി പലായനം ചെയ്യാനിരിക്കുന്ന നാളുകളിലേക്കുള്ള സമയ പരിധി കുറയ്ക്കാനുള്ള വഴികളാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപുവാസികള്‍ക്ക് നല്കുന്ന ഭാവി വികസന വാഗ്ദാനം.
ബ്യൂറോക്രസിയില്‍ നിന്ന് കോര്‍പറേറ്റോക്രസിലേക്ക്
കോളനിവല്‍ക്കരണത്തില്‍ നിന്ന് സ്വതന്ത്രത്തിലേക്കും ജനാധിപത്യ പ്രക്രിയകളിലേക്കുമുള്ള ഇന്ത്യയുടെ പ്രവേശനം ദ്വീപുകളില്‍ അറിഞ്ഞത് മാസങ്ങള്‍ക്കുശേഷമാണെന്ന് ദ്വീപില്‍ നിന്ന് കേള്‍ക്കുന്ന പ്രധാന കൗതുക വിശേഷങ്ങളില്‍ ഒന്നാണ്. ജനങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു പരമാധികാര റിപ്പബ്ലിക്ക് ആയി ഇന്ത്യ വികസിതമായിട്ട് ഏഴു പതിറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തിന്റെ വികസന പന്ഥാവില്‍ ഒരേ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കാത്ത ഭൂവിഭാഗങ്ങളും ജന സമൂഹങ്ങളും ഇന്ത്യയിലുണ്ട്. ഇന്നും ജാതി അസമത്വം കൊടികുത്തി വാഴുന്ന, ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും അസ്പൃശ്യതയും നിലനില്‍ക്കുന്ന ഇടങ്ങളുണ്ട് ഇന്ത്യയില്‍. ഏതൊരു സമൂഹത്തിലും ചെറിയ അളവിലെങ്കിലും അതൊക്കെ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എല്ലാ സമൂഹങ്ങളിലും ഗുണകരമായ പുരോഗമനാത്മകമായ മുന്നേറ്റങ്ങളും നടക്കുന്നുണ്ട്. അതിന്റെ ഗതിവേഗം നിശ്ചയിക്കുന്നതില്‍ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ ഒട്ടേറെ ഘടകങ്ങള്‍ കടന്നുവരുന്നുണ്ട്. വികസനത്തിന്റെ അളവുകോലില്‍ മുഖ്യധാരാ സമൂഹം നിശ്ചയിക്കുന്ന പുരോഗമനത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച് ഒരേ പോലെ ഏതു സമൂഹത്തെയും വിലയിരുത്തുന്ന മനോഭാവം ഹിതകരമല്ല. ഒപ്പം എന്താണ് വികസനം എന്നും ആ പ്രക്രിയയില്‍ തങ്ങള്‍ക്കും അധിവസിക്കുന്ന പ്രദേശത്തിനും ഗുണകരമാവുന്നത് എന്തെന്നും ആദ്യാവസാനം നിശ്ചയിക്കേണ്ടത് തീര്‍ച്ചയായും അതാതു പ്രദേശവാസികളാണ്.
പോര്‍ച്ചുഗ്രീസുകാരുടെയും ബ്രിട്ടീഷുകാരുടെയും ഇന്ത്യയിലെ മറ്റു പ്രവിശ്യകളിലെ ഭരണാധികാരികളുടെയെല്ലാം അധിനിവേശ ശ്രമങ്ങള്‍ നടക്കുകയും അതിനെതിരെ പോരാടുകയും ചെയ്ത പ്രദേശമാണ് ലക്ഷദ്വീപുകള്‍. ജനായത്ത ക്രമങ്ങളിലേക്കുള്ള അതിന്റെ വികാസം ഭൂമിശാസ്ത്രപരമായ സവിഷേതകളാല്‍ തന്നെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നു. നിലവില്‍ യൂണിയന്‍ പ്രദേശങ്ങളില്‍ ഭരണ നടപടികള്‍ പ്രധാനമായും കേന്ദ്രം നിശ്ചയിക്കുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ മേല്‍നോട്ടത്തിലാണ് നടക്കുക. ആമീന്‍ ഭരണം തൊട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം വരെ എത്തിനില്‍ക്കുന്ന ലക്ഷദ്വീപില്‍ ബ്യുറോക്രസി ഭരണം ജനങള്‍ക്ക് അപരിചിതമായ ഒന്നല്ല. പക്ഷെ നാളിതുവരെ ജനഹിതത്തിനു വലിയ തോതില്‍ ഭീഷണമാവും വിധം അത് നിലകൊണ്ടിട്ടില്ല. ദ്വീപിലെ ജനങ്ങളെയും അവരുടെ സാംസ്‌കാരിക സവിഷേതകളെയും ഉള്‍ക്കൊള്ളാതെ ഭരണനടപടികള്‍ സ്വീകരിച്ച മറുനാടന്‍ ഉദോഗസ്ഥന്മാര്‍ മുന്‍പും ദ്വീപുവാസികളെ ചൂഷണം ചെയ്തിട്ടുണ്ട്. ഇന്നെത്തിനില്‍ക്കുന്ന സാമൂഹിക വികാസത്തിലേക്ക് അവരെ സജ്ജരാക്കിയ മറുനാട്ടിലെ ഭരണാധികാരികളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ നടപ്പിലാക്കുന്ന ഭരണ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ, നിയമ നിര്‍മ്മാണങ്ങള്‍ക്കെതിരെ ദ്വീപുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നത് കേന്ദ്ര നേതൃത്വത്തിന്റെ കോര്‍പറേറ്റ് താല്പര്യങ്ങളായിരിക്കും ഇനി തങ്ങളെ നിയന്ത്രിക്കുക എന്ന് ദ്വീപുകാര്‍ തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ്.
വര്‍ഗീയതയും അക്രമരാഷ്ട്രീയവും പ്രയോഗിക്കാന്‍ മടികാണിക്കാത്ത, രാജ്യസുരക്ഷയും കപട ദേശസ്‌നേഹവും മറയാക്കി വംശീയ ഉന്മൂലന സിദ്ധാന്തങ്ങള്‍ പ്രയോഗവല്‍ക്കരിക്കുന്ന തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്ര നേതൃത്വത്തിന്റെ പ്രയോക്താക്കളില്‍ ഒരാളാണ് തങ്ങളുടെ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ, അവകാശങ്ങളെ ഹനിച്ചുകൊണ്ടിരിക്കുന്നത് എന്ന് ദ്വീപുകാരന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ കരയിലെ മറ്റെല്ലാ ജനാധിപത്യവിശ്വാസികളും അവര്‍ക്കൊപ്പം നില്‍ക്കുക തന്നെ വേണം. അതോടൊപ്പം, ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യനുവരെ അനുഭവിക്കാനും ആവിഷ്‌കരിക്കാനും സാധിക്കുന്ന യഥാര്‍ത്ഥ സ്വാതന്ത്ര്യമാണ് വികസനം എന്ന് നിര്‍വചിക്കപ്പെടാത്തിടത്തോളം കാലം അധികാരവും അടിസ്ഥാന ജനവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ തുടരുക തന്നെ ചെയ്യുമെന്ന് തിരിച്ചറിയേണ്ടതും പ്രധാനമാണ്.

കെ. സഹദേവന്‍
Jan 30, 2023
8 minutes read
കെ. സഹദേവന്‍
Jan 28, 2023
12 Minutes Read
സച്ചു ഐഷ
Jan 05, 2023
4 Minutes Read
സല്‍വ ഷെറിന്‍
Jan 03, 2023
6 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Dec 08, 2022
5 Minutes Read
അലി ഹൈദര്‍
Oct 13, 2022
10 Minutes Read
ഡോ. സ്മിത പി. കുമാര്‍
Oct 06, 2022
6 Minutes Read
Shabna Parveena k
30 May 2021, 09:09 PM
Proud of you ma'am... Lakshdweepile ee arajakathinum akramathinum ethire maranam vareyum poradum.... #Savelakshadweep