ആർക്കും ചേരാം, ഒപ്പം നടക്കാം, വൈജാത്യങ്ങളെ ആഘോഷിക്കുകയാണ് ഭാരത് ജോഡോ യാത്ര

സംസ്ഥാന കോൺഗ്രസ് നേതാക്കൾ മറ്റുള്ളവരുമായി കൂട്ടത്തിൽ ഇടകലരുന്നതും ഒരു മുൻ കേന്ദ്രമന്ത്രി വിനയാന്വിതനായി നടക്കുന്നതും ഞങ്ങൾ കണ്ടു. ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിൽ നിന്നും വന്നവർ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ളവരോട് ആംഗ്യത്തിലൂടെ ആശയവിനിമയം നടത്തി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത കർണാടകത്തിൽനിന്നുള്ള അനുഭവം എഴുതുകയാണ് മാധ്യമപ്രവർത്തകനായ പി.കെ. സാജൻ.

രു ജനതയുടെ സുദീർഘനടത്തം, സ്ഥിരോത്സാഹത്തിന്റെയും നിരന്തര പ്രയത്നത്തിന്റെയും രാഷ്ട്രീയബോധ്യത്തിന്റെ കൂടി അടയാളമാണ്. ഇവിടെ നടക്കുന്നത്, ജനങ്ങളുമായുള്ള ആശയവിനിമയമാണ്. വാചോടോപങ്ങളോ നാടകീയതകളോ അല്ല. ഇവിടെ, ഒരുടൻ ഫലപ്രാപ്തിയെക്കുറിച്ചുള്ള ഉറപ്പുകളില്ല, തിടുക്കപ്പെട്ട് തീരുമാനങ്ങളിലെത്തിച്ചേരുന്നതിൽനിന്നുള്ള ജാഗ്രതയുമുണ്ട്.

2022 ഒക്ടോബർ 15-നാണ് കർണാടകയിലെ ഹലകുണ്ടി ഗ്രാമത്തിൽ നിന്ന് ബെല്ലാരിയിലേക്കുള്ള യാത്രയ്ക്കിടെ ഞാനും രണ്ട് സുഹൃത്തുക്കളും ഭാരത് ജോഡോ യാത്രയിൽ ചേർന്നത്. ‘ചേരുക' എന്ന പ്രവർത്തനത്തെക്കുറിച്ച്, ഈ യാത്രയുടെ പശ്ചാത്തലത്തിൽ ഞങ്ങൾ ഒരു നിമിഷം ഒന്നാലോചിച്ചു നോക്കി. ഘടനാപരമായി ഒരഴകൊഴമ്പൻ സംഭവത്തിന്റെ ഭാഗമാകുന്നത് എങ്ങനെയാണ്? സുദീർഘമായ ഭാരത് ജോഡോ യാത്ര, 1000 കിലോമീറ്റർ പിന്നിട്ട സന്ദർഭം കൂടിയായിരുന്നു അത്.

രണ്ട് കിലോമീറ്റർ അകലെയുള്ള ബെല്ലാരിയിൽ ഉത്സവപ്രതീതിയാണ്. കന്യാകുമാരി മുതൽ ശ്രീനഗർ വരെ 3,750 കിലോമീറ്റർ നടന്ന് പിന്നിടുന്ന യാത്രയിൽ ബാനറുകളേന്തിയും പാട്ടുകൾ പാടിയും മുദ്രാവാക്യം വിളിച്ചും ശുഭ്ര വസ്ത്ര ധാരികളായ ആയിരക്കണക്കിന് ആളുകളാണ് പങ്കുചേരുന്നത്. ഒരേ സമയം നൂറുകണക്കിനാളുകൾ പുതുതായി പങ്കുചേരുകയും പിൻവാങ്ങുകയും ചെയ്തിരുന്നതിനാൽ യാത്രികരിൽ അനുയായികൾ ആര് , കാണികൾ ആര് എന്ന് പറയാൻ ബുദ്ധിമുട്ടായിരുന്നു. യാത്രയുടെ വാലറ്റം എവിടെയെന്ന് ആർക്കും പറയാനാകുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളും പ്രതീകങ്ങളും ധരിച്ച് അടുക്കും ചിട്ടയോടും കൂടി നിരയായി നടക്കുന്ന മാർച്ചിന്റെ രീതിയായിരുന്നില്ല, ഈ യാത്രക്ക്. ഒരാൾ, ഈ യാത്രയിൽ പങ്കുചേർന്നത് രജിസ്റ്റർ ചെയ്യാൻ സംവിധാനമില്ല. ആർക്കും ഒപ്പം ചേരാം, യാത്രയോടൊപ്പമോ പുറകിലോ നടക്കാം; ഇവരെല്ലാവരും പങ്കാളിയായതായി കണക്കാക്കപ്പെടും.

വൈജാത്യങ്ങളുടെ ആഘോഷം

യാത്രയുടെ ഈ അസംഘടിത സ്വഭാവം തന്നെയാണ്, അതിനെ ഏറ്റവും കൃത്യമായി നിർവചിക്കുന്നത്. രാജ്യത്ത് വ്യാപകമാകുന്ന വിഭാഗീയതകളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒരാൾ നടക്കേണ്ടത്, തീർച്ചയായും മറ്റുള്ളവർക്കൊപ്പം തന്നെയാണ്, എല്ലാ വൈജാത്യങ്ങളെയും ആഘോഷിച്ചുകൊണ്ടുതന്നെ. വലതുപക്ഷ പാർട്ടികൾ വിന്യസിക്കാറുള്ള ‘കമാൻഡ് ആൻഡ് കൺട്രോൾ’ സംഘാടനത്തിൽനിന്ന് വ്യത്യസ്തമായി, ഭാരത് ജോഡോ യാത്രയിൽ ധിക്കാരപരമോ സ്വേച്ഛാപരമോ ആയ യാതൊരു പ്രകടനവും ഇല്ലെന്നുതോന്നി.

യാത്രയിലുണ്ടായിരുന്ന ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (JNU) സ്റ്റുഡൻറ്സ് യൂണിയൻ മുൻ പ്രസിഡന്റും കോൺഗ്രസുകാരനുമായ കനയ്യ കുമാറിനോടൊപ്പം കുറച്ചുദൂരം നടന്നു. യാത്ര കാര്യമായ മാറ്റം കൊണ്ടുവരുമോ എന്നറിയാൻ അദ്ദേഹത്തോട് ചില കാര്യങ്ങൾ തിരക്കി. ‘രാജ്യത്തുടനീളമുള്ള പലതരം മനുഷ്യരോട് എങ്ങനെയാണ് തുറന്ന മനസ്സോടെ നിങ്ങൾ ഇടപെടുക?' എന്ന ചോദ്യത്തിന്, ‘കാര്യങ്ങൾ മോശം അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്, അതിൽനിന്ന്, എല്ലാവർക്കും മെച്ചപ്പെട്ട ഒരു സാഹചര്യത്തിലേക്കുള്ള മാറ്റത്തിനാണ് ശ്രമിക്കുന്നത്’ എന്നായിരുന്നു മറുപടി.

ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം കനയ്യ കുമാർ

സംസ്ഥാന കോൺഗ്രസ് നേതാക്കൾ മറ്റുള്ളവരുമായി കൂട്ടത്തിൽ ഇടകലരുന്നതും ഒരു മുൻ കേന്ദ്രമന്ത്രി വിനയാന്വിതനായി നടക്കുന്നതും ഞങ്ങൾ കണ്ടു. ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിൽ നിന്നും വന്നവർ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ളവരോട് ആംഗ്യത്തിലൂടെ ആശയവിനിമയം നടത്തി. എല്ലാവരും പുഞ്ചിരിയും ആംഗ്യങ്ങളും കൊണ്ട് ഭാഷാ തടസ്സങ്ങൾ മറികടക്കുന്നു.

കനയ്യ കുമാറിനോടൊപ്പം ലേഖകൻ

കുറച്ചുവർഷങ്ങളായി പ്രത്യേക അജണ്ടയോടെ പ്രവർത്തിക്കുന്ന ട്രോൾ ആർമിയുടെയും മറ്റും അധിക്ഷേപങ്ങൾക്കിരയായിട്ടും, രാഹുൽ ഗാന്ധി പതറാതെ തന്നെയാണ് നടക്കുന്നത്. ഒരുപക്ഷേ, ഇന്ത്യൻ ജനാധിപത്യത്തിന്റെ തൂണുകളെ ദ്രവിപ്പിക്കുന്ന അസത്യങ്ങളിൽ നിന്ന് സത്യത്തെ രക്ഷിച്ചെടുക്കുക എന്നതാണ് ഏറ്റവും വലിയ പോരാട്ടമെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കാം. ആ അർത്ഥത്തിൽ, എല്ലാറ്റിനുമുപരിയായി, സത്യം സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനുമുള്ള കൂട്ടായ ജാഗ്രതയാണ് ഭാരത് ജോഡോ യാത്രയിലുടനീളം കാണുന്നത്.
സ്വതന്ത്ര പത്രപ്രവർത്തകയും എൻഡ്‌ലെസ്ലി ഗ്രീൻ: സോളിഡ് വേസ്റ്റ് മാനേജ്മെൻറ് ഫോർ എവരിവൺ എന്ന പുസ്തകത്തിന്റെ രചയിതാവുമായ സവിത ഹിരേമത് പറയുന്നു: ‘ആളുകളുടെ തലച്ചോറിലേക്ക് നിത്യേന കുത്തിക്കയറ്റുന്ന മാലിന്യത്തിന്റെ അളവിനെ അപേക്ഷിച്ച് ഭൗതിക ലോകത്തിലെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത് താരതമ്യേന എളുപ്പമാണ്.’ ഗുണ്ടൽപേട്ടിൽ നിന്നാരംഭിച്ച യാത്രയിൽ പൂർണമായും പങ്കുചേരുന്ന അവരുടെ സഹോദരിയും കന്നഡ കവയിത്രിയുമായ ഷൈലജ ഹിരേമത്തിനെ അനുഗമിച്ച് ഞങ്ങളെപ്പോലെ ഒരു ദിവസം അവരും യാത്രയിലുണ്ടായിരുന്നു. അടുത്ത പാർട്ടി ബന്ധമില്ലെങ്കിലും, സംശുദ്ധമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തിനായുള്ള യാത്ര എന്ന നിലയ്ക്കാണ് സവിത ഒപ്പം നടന്നത്. രാഹുൽ ഗാന്ധിയോടൊപ്പം നടക്കാൻ അവസരം ലഭിച്ചതിൽ അവർ ആവേശഭരിതയുമായിരുന്നു.

രാഹുൽ ഗാന്ധിക്കൊപ്പം സവിത ഹിരേമത്

ബെല്ലാരിയിലെ മതസൗഹാർദത്തിന്റെ വലിയ പാരമ്പര്യത്തെക്കുറിച്ച്ആവേശത്തോടെ സംസാരിച്ച ഏതാനും മുസ്ലിം പുരോഹിതരെ ഞങ്ങൾ കണ്ടു. ബല്ലാരിയിൽ മതസൗഹാർദ്ദം തകർക്കാൻ ഈയിടെ നടന്ന ശ്രമങ്ങളെക്കുറിച്ചും അവർ പറഞ്ഞു: ‘രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും ഭാരത് ജോഡോ യാത്രയും ആളുകളിൽ വലിയ ശുഭാപ്തിവിശ്വാസം ഉണർത്തിയിട്ടുണ്ട്, അത് പതിയെ വലിയൊരു ലക്ഷ്യത്തിലേക്ക് കുതിക്കും’, സയ്യിദ് ഒലിബാഷ പറഞ്ഞു.

കോൺഗ്രസ് അനുഭാവിയായിരുന്നെങ്കിലും പാർട്ടിയുമായി സജീവ ബന്ധമില്ലാതിരുന്ന, ഒരു ദശാബ്ദത്തിലേറെയായി പശ്ചിമേഷ്യയിൽ പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള ഷിനാജ് ഷാജഹാൻ യാത്രയ്‌ക്കൊപ്പം പങ്കുചേരാൻ 40 ദിവസത്തെ അവധിയെടുത്താണ് എത്തിയത്.

ജനങ്ങൾക്കൊപ്പം, മറ്റു സംവിധാനങ്ങളും യാത്രയുടെ ലക്ഷ്യം പലപ്പോഴും ഉൾക്കൊണ്ടതായി അനുഭവപ്പെട്ടു. ട്രാഫിക്ക് നിയന്ത്രിക്കുന്ന ബെല്ലാരിയിലെ പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ പക്ഷത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പ്രത്യക്ഷത്തിൽ യാതൊരു ബലപ്രയോഗവും അവർ നടത്തിയില്ല. മാത്രമല്ല, യാത്രയുടെ റൂട്ടിലെത്തിചേരാൻ ആഗ്രഹിച്ചവരെ സഹായിക്കുകയും ചെയ്തു.

കോൺഗ്രസ് രക്ഷപ്പെടുമോ?

കോൺഗ്രസിനെക്കുറിച്ച് മുൻവിധിയില്ലാത്തവരിൽ യാത്രയുടെ ആത്മാവ് എത്ര പ്രതിധ്വനിക്കുമെന്നത് വ്യക്തമല്ല. തമിഴ്‌നാട്ടിലും കർണാടകയിലും കോൺഗ്രസ് അനുഭാവികളല്ലാത്ത സാമൂഹിക പ്രവർത്തകരും എഴുത്തുകാരും അക്കാദമിക് വിദഗ്ധരും യാത്രയിൽ ചേർന്നിരുന്നു. എന്നാൽ, കേരളത്തിൽ പ്രധാനമായും ആവേശകരമായ സ്വീകരണം ലഭിച്ചത് പാർട്ടി പ്രവർത്തകരിൽ നിന്നുതന്നെയാണ്. ഇവിടെ ഉയരുന്ന പ്രധാന ചോദ്യം, കോൺഗ്രസിന് ഒരു പുനരുജ്ജീവനം സാധ്യമാണോ എന്നതാണ്. പ്രതീക്ഷയും ആശങ്കയും നിറഞ്ഞ പൊളിറ്റിക്കൽ സ്പെക്ട്രത്തിന്റെ ഏത് വശമാണ് ഒരാളിൽ അവശേഷിക്കുന്നത്?എന്ന ചോദ്യത്തിന്റെ ഉത്തരം, ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരിക്കും. എന്തായാലും, യാത്രയുടെ ആദ്യ പാദത്തിന് മികച്ച പ്രതികരണമായിരുന്നു എന്നത് പ്രതീക്ഷാവഹമാണ്.

യാത്ര 1000 കിലോമീറ്റർ എന്ന നാഴികക്കല്ല് പിന്നിട്ടത് ആഘോഷിക്കാൻ ഒക്ടോബർ 15 ന് ഉച്ചകഴിഞ്ഞ് ബെല്ലാരിയിൽ നടന്ന പൊതുയോഗത്തിൽ വലിയ ജനക്കൂട്ടമുണ്ടായിരുന്നു. ബാരിക്കേഡുകളും ചെളി നിറഞ്ഞ മൈതാനവുമൊന്നും 1.5 ലക്ഷത്തിലധികം പേരെ തടയാൻ പര്യാപ്തമായില്ല. അവരിൽ പലരും ജോലി ചെയ്തിരുന്ന വേഷത്തോടെയാണ് എത്തിയത്. എണ്ണത്തേക്കാൾ, ആൾക്കൂട്ടത്തിന്റെ ഊർജ്ജവും അവരുടെ ഇടപഴകലും ശക്തമായ ഒരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, കോൺഗ്രസിന്റെ നിലവിലെ അവസ്ഥയിൽ രാജ്യവ്യാപക മാറ്റം ഉണ്ടാകുമോയെന്ന് പറയാൻ, ഈ യാത്രാ അനുഭവങ്ങൾ നൽകുന്ന സൂചനകൾ മാത്രം മതിയാകില്ല.

ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി രാഹുൽ രാജ്ഭറിന് നേരിയ പ്രതീക്ഷയുണ്ട്: ‘വാഗ്ദാനങ്ങളാൽ വഞ്ചിതരായ ദലിത്- ഒ.ബി.സി വിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ഏറെ പ്രയത്നിക്കേണ്ടതുണ്ട്.’ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാകുമെന്ന് രാജ്ഭർ കൂട്ടിച്ചേർത്തു: ‘കോൺഗ്രസ് അതിന്റെ നഷ്ടപ്പെട്ട ഇടം വീണ്ടെടുക്കുന്നതിന് കുറച്ച് വർഷങ്ങളെടുത്തേക്കാം, പക്ഷേ, അത് തീർച്ചയായും സംഭവിക്കാൻ പോകുന്നു.’

രാജസ്ഥാനിൽ നിന്നുള്ള സേവാദൾ സന്നദ്ധപ്രവർത്തകനായ ഉപേന്ദർ ഭരദ്വാജും തന്റെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യതകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

കോൺഗ്രസ് നേതൃത്വം നൽകുന്ന ഏതൊരു മൂവ്മെൻറും, ഉയിർത്തെഴുന്നേൽപ്പിന്റെ പലതരം സാധ്യതകൾ മുന്നോട്ടുവക്കുന്നുണ്ട്. എന്നാൽ, ഭാരത് ജോഡോ യാത്ര വ്യത്യസ്തമായ രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പാർട്ടിയുടെ അടിയന്തര രാഷ്ട്രീയ ലക്ഷ്യം അഭിസംബോധന ചെയ്യാനല്ല ഈ യാത്ര; മറിച്ച്, രാജ്യത്തെ ഒരുമിപ്പിക്കുക എന്നത് കക്ഷിരാഷ്ട്രീയത്തിലൂടെ സാക്ഷാൽക്കരിക്കാവുന്ന ഒരു ഹ്രസ്വകാല ലക്ഷ്യമല്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഈ യാത്ര ഡിസൈൻ ചെയ്തിരിക്കുന്നത്.

(സ്‌ക്രോളിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ: സൽവ ഷെറിൻ)

Comments