ആർക്കും ചേരാം, ഒപ്പം നടക്കാം,
വൈജാത്യങ്ങളെ ആഘോഷിക്കുകയാണ്
ഭാരത് ജോഡോ യാത്ര
ആർക്കും ചേരാം, ഒപ്പം നടക്കാം, വൈജാത്യങ്ങളെ ആഘോഷിക്കുകയാണ് ഭാരത് ജോഡോ യാത്ര
സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ മറ്റുള്ളവരുമായി കൂട്ടത്തില്‍ ഇടകലരുന്നതും ഒരു മുന്‍ കേന്ദ്രമന്ത്രി വിനയാന്വിതനായി നടക്കുന്നതും ഞങ്ങള്‍ കണ്ടു. ഉത്തര്‍പ്രദേശില്‍ നിന്നും രാജസ്ഥാനില്‍ നിന്നും വന്നവര്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരോട് ആംഗ്യത്തിലൂടെ ആശയവിനിമയം നടത്തി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത കർണാടകത്തിൽനിന്നുള്ള അനുഭവം എഴുതുകയാണ് മാധ്യമപ്രവർത്തകനായ പി.കെ. സാജൻ.
30 Oct 2022, 11:26 AM
ഒരു ജനതയുടെ സുദീര്‍ഘനടത്തം, സ്ഥിരോത്സാഹത്തിന്റെയും നിരന്തര പ്രയത്നത്തിന്റെയും രാഷ്ട്രീയബോധ്യത്തിന്റെ കൂടി അടയാളമാണ്. ഇവിടെ നടക്കുന്നത്, ജനങ്ങളുമായുള്ള ആശയവിനിമയമാണ്. വാചോടോപങ്ങളോ നാടകീയതകളോ അല്ല. ഇവിടെ, ഒരുടൻ ഫലപ്രാപ്തിയെക്കുറിച്ചുള്ള ഉറപ്പുകളില്ല, തിടുക്കപ്പെട്ട് തീരുമാനങ്ങളിലെത്തിച്ചേരുന്നതിൽനിന്നുള്ള ജാഗ്രതയുമുണ്ട്.
2022 ഒക്ടോബര്‍ 15-നാണ് കര്‍ണാടകയിലെ ഹലകുണ്ടി ഗ്രാമത്തില്‍ നിന്ന് ബെല്ലാരിയിലേക്കുള്ള യാത്രയ്ക്കിടെ ഞാനും രണ്ട് സുഹൃത്തുക്കളും ഭാരത് ജോഡോ യാത്രയില്‍ ചേര്‍ന്നത്. ‘ചേരുക' എന്ന പ്രവര്‍ത്തനത്തെക്കുറിച്ച്, ഈ യാത്രയുടെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഒരു നിമിഷം ഒന്നാലോചിച്ചു നോക്കി. ഘടനാപരമായി ഒരഴകൊഴമ്പൻ സംഭവത്തിന്റെ ഭാഗമാകുന്നത് എങ്ങനെയാണ്? സുദീര്‍ഘമായ ഭാരത് ജോഡോ യാത്ര, 1000 കിലോമീറ്റര്‍ പിന്നിട്ട സന്ദർഭം കൂടിയായിരുന്നു അത്.
രണ്ട് കിലോമീറ്റര്‍ അകലെയുള്ള ബെല്ലാരിയില്‍ ഉത്സവപ്രതീതിയാണ്. കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ 3,750 കിലോമീറ്റര്‍ നടന്ന് പിന്നിടുന്ന യാത്രയില്‍ ബാനറുകളേന്തിയും പാട്ടുകള്‍ പാടിയും മുദ്രാവാക്യം വിളിച്ചും ശുഭ്ര വസ്ത്ര ധാരികളായ ആയിരക്കണക്കിന് ആളുകളാണ് പങ്കുചേരുന്നത്. ഒരേ സമയം നൂറുകണക്കിനാളുകള്‍ പുതുതായി പങ്കുചേരുകയും പിന്‍വാങ്ങുകയും ചെയ്തിരുന്നതിനാല്‍ യാത്രികരില്‍ അനുയായികള്‍ ആര് , കാണികള്‍ ആര് എന്ന് പറയാന്‍ ബുദ്ധിമുട്ടായിരുന്നു. യാത്രയുടെ വാലറ്റം എവിടെയെന്ന് ആര്‍ക്കും പറയാനാകുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളും പ്രതീകങ്ങളും ധരിച്ച് അടുക്കും ചിട്ടയോടും കൂടി നിരയായി നടക്കുന്ന മാര്‍ച്ചിന്റെ രീതിയായിരുന്നില്ല, ഈ യാത്രക്ക്. ഒരാള്‍, ഈ യാത്രയില്‍ പങ്കുചേര്‍ന്നത് രജിസ്റ്റര്‍ ചെയ്യാൻ സംവിധാനമില്ല. ആര്‍ക്കും ഒപ്പം ചേരാം, യാത്രയോടൊപ്പമോ പുറകിലോ നടക്കാം; ഇവരെല്ലാവരും പങ്കാളിയായതായി കണക്കാക്കപ്പെടും.
വൈജാത്യങ്ങളുടെ ആഘോഷം
യാത്രയുടെ ഈ അസംഘടിത സ്വഭാവം തന്നെയാണ്, അതിനെ ഏറ്റവും കൃത്യമായി നിർവചിക്കുന്നത്. രാജ്യത്ത് വ്യാപകമാകുന്ന വിഭാഗീയതകളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒരാള്‍ നടക്കേണ്ടത്, തീർച്ചയായും മറ്റുള്ളവർക്കൊപ്പം തന്നെയാണ്, എല്ലാ വൈജാത്യങ്ങളെയും ആഘോഷിച്ചുകൊണ്ടുതന്നെ. വലതുപക്ഷ പാര്‍ട്ടികള്‍ വിന്യസിക്കാറുള്ള ‘കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍’ സംഘാടനത്തിൽനിന്ന് വ്യത്യസ്തമായി, ഭാരത് ജോഡോ യാത്രയില്‍ ധിക്കാരപരമോ സ്വേച്ഛാപരമോ ആയ യാതൊരു പ്രകടനവും ഇല്ലെന്നുതോന്നി.
യാത്രയിലുണ്ടായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (JNU) സ്റ്റുഡൻറ്സ് യൂണിയന്‍ മുന്‍ പ്രസിഡന്റും കോണ്‍ഗ്രസുകാരനുമായ കനയ്യ കുമാറിനോടൊപ്പം കുറച്ചുദൂരം നടന്നു. യാത്ര കാര്യമായ മാറ്റം കൊണ്ടുവരുമോ എന്നറിയാന്‍ അദ്ദേഹത്തോട് ചില കാര്യങ്ങൾ തിരക്കി. ‘രാജ്യത്തുടനീളമുള്ള പലതരം മനുഷ്യരോട് എങ്ങനെയാണ് തുറന്ന മനസ്സോടെ നിങ്ങൾ ഇടപെടുക?' എന്ന ചോദ്യത്തിന്, ‘കാര്യങ്ങള്‍ മോശം അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്, അതിൽനിന്ന്, എല്ലാവർക്കും മെച്ചപ്പെട്ട ഒരു സാഹചര്യത്തിലേക്കുള്ള മാറ്റത്തിനാണ് ശ്രമിക്കുന്നത്’ എന്നായിരുന്നു മറുപടി.

സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ മറ്റുള്ളവരുമായി കൂട്ടത്തില്‍ ഇടകലരുന്നതും ഒരു മുന്‍ കേന്ദ്രമന്ത്രി വിനയാന്വിതനായി നടക്കുന്നതും ഞങ്ങള്‍ കണ്ടു. ഉത്തര്‍പ്രദേശില്‍ നിന്നും രാജസ്ഥാനില്‍ നിന്നും വന്നവര്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരോട് ആംഗ്യത്തിലൂടെ ആശയവിനിമയം നടത്തി. എല്ലാവരും പുഞ്ചിരിയും ആംഗ്യങ്ങളും കൊണ്ട് ഭാഷാ തടസ്സങ്ങള്‍ മറികടക്കുന്നു.

കുറച്ചുവര്‍ഷങ്ങളായി പ്രത്യേക അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന ട്രോള്‍ ആര്‍മിയുടെയും മറ്റും അധിക്ഷേപങ്ങള്‍ക്കിരയായിട്ടും, രാഹുല്‍ ഗാന്ധി പതറാതെ തന്നെയാണ് നടക്കുന്നത്. ഒരുപക്ഷേ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തൂണുകളെ ദ്രവിപ്പിക്കുന്ന അസത്യങ്ങളില്‍ നിന്ന് സത്യത്തെ രക്ഷിച്ചെടുക്കുക എന്നതാണ് ഏറ്റവും വലിയ പോരാട്ടമെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കാം. ആ അര്‍ത്ഥത്തില്‍, എല്ലാറ്റിനുമുപരിയായി, സത്യം സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനുമുള്ള കൂട്ടായ ജാഗ്രതയാണ് ഭാരത് ജോഡോ യാത്രയിലുടനീളം കാണുന്നത്.
സ്വതന്ത്ര പത്രപ്രവര്‍ത്തകയും എന്ഡ്ലെസ്ലി ഗ്രീന്‍: സോളിഡ് വേസ്റ്റ് മാനേജ്മെൻറ് ഫോര്‍ എവരിവണ്‍ എന്ന പുസ്തകത്തിന്റെ രചയിതാവുമായ സവിത ഹിരേമത് പറയുന്നു: ‘ആളുകളുടെ തലച്ചോറിലേക്ക് നിത്യേന കുത്തിക്കയറ്റുന്ന മാലിന്യത്തിന്റെ അളവിനെ അപേക്ഷിച്ച് ഭൗതിക ലോകത്തിലെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് താരതമ്യേന എളുപ്പമാണ്.’ ഗുണ്ടല്‍പേട്ടില്‍ നിന്നാരംഭിച്ച യാത്രയില്‍ പൂര്‍ണമായും പങ്കുചേരുന്ന അവരുടെ സഹോദരിയും കന്നഡ കവയിത്രിയുമായ ഷൈലജ ഹിരേമത്തിനെ അനുഗമിച്ച് ഞങ്ങളെപ്പോലെ ഒരു ദിവസം അവരും യാത്രയിലുണ്ടായിരുന്നു. അടുത്ത പാര്‍ട്ടി ബന്ധമില്ലെങ്കിലും, സംശുദ്ധമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തിനായുള്ള യാത്ര എന്ന നിലയ്ക്കാണ് സവിത ഒപ്പം നടന്നത്. രാഹുല്‍ ഗാന്ധിയോടൊപ്പം നടക്കാന്‍ അവസരം ലഭിച്ചതില്‍ അവര്‍ ആവേശഭരിതയുമായിരുന്നു.

ബെല്ലാരിയിലെ മതസൗഹാര്‍ദത്തിന്റെ വലിയ പാരമ്പര്യത്തെക്കുറിച്ച്ആവേശത്തോടെ സംസാരിച്ച ഏതാനും മുസ്ലിം പുരോഹിതരെ ഞങ്ങള്‍ കണ്ടു. ബല്ലാരിയിൽ മതസൗഹാര്‍ദ്ദം തകര്‍ക്കാൻ ഈയിടെ നടന്ന ശ്രമങ്ങളെക്കുറിച്ചും അവർ പറഞ്ഞു: ‘രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും ഭാരത് ജോഡോ യാത്രയും ആളുകളില്‍ വലിയ ശുഭാപ്തിവിശ്വാസം ഉണര്‍ത്തിയിട്ടുണ്ട്, അത് പതിയെ വലിയൊരു ലക്ഷ്യത്തിലേക്ക് കുതിക്കും’, സയ്യിദ് ഒലിബാഷ പറഞ്ഞു.
കോണ്‍ഗ്രസ് അനുഭാവിയായിരുന്നെങ്കിലും പാര്‍ട്ടിയുമായി സജീവ ബന്ധമില്ലാതിരുന്ന, ഒരു ദശാബ്ദത്തിലേറെയായി പശ്ചിമേഷ്യയില്‍ പ്രവര്‍ത്തിച്ച കേരളത്തില്‍ നിന്നുള്ള ഷിനാജ് ഷാജഹാന്‍ യാത്രയ്‌ക്കൊപ്പം പങ്കുചേരാന്‍ 40 ദിവസത്തെ അവധിയെടുത്താണ് എത്തിയത്.
ജനങ്ങൾക്കൊപ്പം, മറ്റു സംവിധാനങ്ങളും യാത്രയുടെ ലക്ഷ്യം പലപ്പോഴും ഉൾക്കൊണ്ടതായി അനുഭവപ്പെട്ടു. ട്രാഫിക്ക് നിയന്ത്രിക്കുന്ന ബെല്ലാരിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍, സർക്കാർ പക്ഷത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പ്രത്യക്ഷത്തില്‍ യാതൊരു ബലപ്രയോഗവും അവർ നടത്തിയില്ല. മാത്രമല്ല, യാത്രയുടെ റൂട്ടിലെത്തിചേരാന്‍ ആഗ്രഹിച്ചവരെ സഹായിക്കുകയും ചെയ്തു.
കോൺഗ്രസ് രക്ഷപ്പെടുമോ?
കോണ്‍ഗ്രസിനെക്കുറിച്ച് മുന്‍വിധിയില്ലാത്തവരിൽ യാത്രയുടെ ആത്മാവ് എത്ര പ്രതിധ്വനിക്കുമെന്നത് വ്യക്തമല്ല. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് അനുഭാവികളല്ലാത്ത സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും അക്കാദമിക് വിദഗ്ധരും യാത്രയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, കേരളത്തില്‍ പ്രധാനമായും ആവേശകരമായ സ്വീകരണം ലഭിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുതന്നെയാണ്. ഇവിടെ ഉയരുന്ന പ്രധാന ചോദ്യം, കോൺഗ്രസിന് ഒരു പുനരുജ്ജീവനം സാധ്യമാണോ എന്നതാണ്. പ്രതീക്ഷയും ആശങ്കയും നിറഞ്ഞ പൊളിറ്റിക്കൽ സ്പെക്ട്രത്തിന്റെ ഏത് വശമാണ് ഒരാളിൽ അവശേഷിക്കുന്നത്?എന്ന ചോദ്യത്തിന്റെ ഉത്തരം, ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരിക്കും. എന്തായാലും, യാത്രയുടെ ആദ്യ പാദത്തിന് മികച്ച പ്രതികരണമായിരുന്നു എന്നത് പ്രതീക്ഷാവഹമാണ്.

യാത്ര 1000 കിലോമീറ്റര്‍ എന്ന നാഴികക്കല്ല് പിന്നിട്ടത് ആഘോഷിക്കാൻ ഒക്ടോബര്‍ 15 ന് ഉച്ചകഴിഞ്ഞ് ബെല്ലാരിയില്‍ നടന്ന പൊതുയോഗത്തിൽ വലിയ ജനക്കൂട്ടമുണ്ടായിരുന്നു. ബാരിക്കേഡുകളും ചെളി നിറഞ്ഞ മൈതാനവുമൊന്നും 1.5 ലക്ഷത്തിലധികം പേരെ തടയാൻ പര്യാപ്തമായില്ല. അവരിൽ പലരും ജോലി ചെയ്തിരുന്ന വേഷത്തോടെയാണ് എത്തിയത്. എണ്ണത്തേക്കാള്‍, ആള്‍ക്കൂട്ടത്തിന്റെ ഊര്‍ജ്ജവും അവരുടെ ഇടപഴകലും ശക്തമായ ഒരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയില്‍ രാജ്യവ്യാപക മാറ്റം ഉണ്ടാകുമോയെന്ന് പറയാൻ, ഈ യാത്രാ അനുഭവങ്ങൾ നൽകുന്ന സൂചനകൾ മാത്രം മതിയാകില്ല.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി രാഹുല്‍ രാജ്ഭറിന് നേരിയ പ്രതീക്ഷയുണ്ട്: ‘വാഗ്ദാനങ്ങളാല്‍ വഞ്ചിതരായ ദലിത്- ഒ.ബി.സി വിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഏറെ പ്രയത്നിക്കേണ്ടതുണ്ട്.’ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ അടുത്ത ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാകുമെന്ന് രാജ്ഭര്‍ കൂട്ടിച്ചേർത്തു: ‘കോണ്‍ഗ്രസ് അതിന്റെ നഷ്ടപ്പെട്ട ഇടം വീണ്ടെടുക്കുന്നതിന് കുറച്ച് വര്‍ഷങ്ങളെടുത്തേക്കാം, പക്ഷേ, അത് തീര്‍ച്ചയായും സംഭവിക്കാന്‍ പോകുന്നു.’

രാജസ്ഥാനില്‍ നിന്നുള്ള സേവാദള്‍ സന്നദ്ധപ്രവര്‍ത്തകനായ ഉപേന്ദര്‍ ഭരദ്വാജും തന്റെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഏതൊരു മൂവ്മെൻറും, ഉയിർത്തെഴുന്നേൽപ്പിന്റെ പലതരം സാധ്യതകൾ മുന്നോട്ടുവക്കുന്നുണ്ട്. എന്നാല്‍, ഭാരത് ജോഡോ യാത്ര വ്യത്യസ്തമായ രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പാര്‍ട്ടിയുടെ അടിയന്തര രാഷ്ട്രീയ ലക്ഷ്യം അഭിസംബോധന ചെയ്യാനല്ല ഈ യാത്ര; മറിച്ച്, രാജ്യത്തെ ഒരുമിപ്പിക്കുക എന്നത് കക്ഷിരാഷ്ട്രീയത്തിലൂടെ സാക്ഷാൽക്കരിക്കാവുന്ന ഒരു ഹ്രസ്വകാല ലക്ഷ്യമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ യാത്ര ഡിസൈൻ ചെയ്തിരിക്കുന്നത്.
(സ്‌ക്രോളില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ: സൽവ ഷെറിൻ)
1996-ലെ പൊതുതിരഞ്ഞെടുപ്പ് ദൂരദര്‍ശനുവേണ്ടി കവര്‍ ചെയ്തു. പ്രിൻറ്, ഓണ്‍ലൈന്‍ ജേണലിസത്തില്‍ കുറച്ചുകാലം പ്രവർത്തിച്ചശേഷം കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷനിലേക്ക് മാറി.
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 12, 2023
6 Minutes Read
വി. ഡി. സതീശന്‍
Jan 11, 2023
3 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 04, 2023
12 Minutes Read