ജര്‍മ്മനിയും അര്‍ജന്റീനയും തട്ടിവീണ ഒന്നാം പടിയില്‍ സാംബാനൃത്തം ചെയ്ത് തന്നെയാണ് ബ്രസീല്‍ സംഘം മുകളിലേയ്ക്ക് കയറിയിരിക്കുന്നത്. പ്രതീക്ഷയ്ക്ക് ഇനി മഞ്ഞ നിറമാണ്. കാത്തിരിപ്പിനും.
25 Nov 2022, 11:30 AM
സെര്‍ബിയയുടെ ഗോള്‍മുഖത്ത് തുടക്കം മുതലുണ്ടായ തുടര്‍ച്ചയായ നീക്കങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ച്, എഴുപത്തി മൂന്നാം മിനുട്ടില്‍ വിനീഷ്യസ് ജൂനിയറിന്റെ ആ ക്രോസ് റിച്ചാലിസണ്‍, ഈ ലോകകപ്പിലെ ഏറ്റവും മികച്ചതെന്ന് ഹെയ്‌റ്റേഴ്‌സ് വരെ വിശേഷിപ്പിച്ച ഷോട്ടിലൂടെ, പോസ്റ്റിന്റെ വലത് മൂലയില്‍ ഇടിവെട്ടുപോലെ എത്തിച്ച ആ നിമിഷത്തിലാണ് ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു ബ്രസീലിയന്‍ ഫാന്‍ വിടരെ ഒന്ന് ചിരിച്ചത്. ഒ ചോഗോ ബനീതോ - ആ അഴകേറിയ കളി. മഞ്ഞ മന്ദാരത്തിന്റെ വിടരല്‍.
1994, 1998, 2002 എന്നീ വര്‍ഷങ്ങളായിരുന്ന സമകാലിക ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ബ്രസീലിന്റെ നല്ല വര്‍ഷങ്ങള്‍. കൗമാരത്തിന്റെ അവസാന വര്‍ഷങ്ങള്‍ മുതല്‍ കൂട്ടുകാരിയുമൊത്ത് ഒരുമിച്ച് പൊറുക്കാന്‍ ആരംഭിക്കുന്ന വര്‍ഷം വരെ നീണ്ട യൗവനതീഷ്ണ വര്‍ഷങ്ങളിലെ സ്‌നേഹം, ആരാധന. അതിന് മുമ്പ് മറ്റൊന്നിനോടേ ആരാധന തോന്നിയിട്ടുള്ളൂ. മമ്മൂട്ടിയെന്ന ആസമാന്യ സൗന്ദര്യത്തോട്. ആ ശബ്ദത്തോട്, അതുമായി ബന്ധപ്പെട്ട എന്തിനോടും. അതും ഇപ്പോഴുമുണ്ട്, ബ്രസീല്‍ ആരാധന പോലെ കൂടുതല്‍ തീഷ്ണവും ഉറച്ചതുമായി.

കളിയാരംഭിക്കുന്ന സമയം മുതല്‍ നിയന്ത്രണം ബ്രസീലിനായിരുന്നുവെങ്കിലും തൃപ്തിയുടെ ഒരംശവും എത്തിനോക്കിയില്ല. അറ്റാക്കിങ് നിരയില്‍ നെയ്മറും വിനീഷ്യസ് ജൂനിയറും റഫീന്യയും തമ്മില്‍ ഒരു കോ ഓര്‍ഡിനേഷന്‍ ഇല്ലെന്നും റിച്ചാലിസണ്‍ പതിവ് പോലെ അന്തം വിട്ട് ഓടുകയാണെന്നും തോന്നി. ഡിഫന്‍സല്ലാതെ മറ്റൊരു തന്ത്രവും ഇല്ലാത്ത സെര്‍ബിയ ഒരു മത്സരവും നല്‍കിയില്ലെങ്കിലും ഇടത്‌വിങ്ങില്‍ നിന്നുള്ള ക്രോസുകളൊന്നും എങ്ങും എത്തുന്നില്ല എന്ന് തോന്നി. പന്തിന് വേഗത പോരെന്നും കളിയുടെ സമയം പോരന്നും എല്ലാം തകരാറിലാണെന്നും പേടിച്ചു. ലോകത്തിന്റെ വിവിധ മൂലകളിലിരുന്ന് നെടുവീര്‍പ്പിടുന്ന ചങ്ങാതിമാര്‍ പരസ്പരം മെസേജുകള്‍ അയച്ചു. അര്‍ജന്റീനയുടേയും ജര്‍മ്മനിയുടേയും അപ്രതീക്ഷിത തോല്‍വികള്‍ മുന്നിലുണ്ട്. സൗദിയോ ജപ്പാനോ മരണപ്പിടച്ചില്‍ നടത്തിയത് പോലെ സെര്‍ബിയ കളിക്കുന്നില്ലായിരുന്നുവെന്നതാണ് ഒരു തരത്തില്‍ തുണയായത്. അതേ സമയം സൗദിയേക്കാള്‍, ജപ്പാനേക്കാള്‍ എത്രയോ മെച്ചപ്പെട്ട ടീമാണ് സെര്‍ബിയ. ക്വാളിഫിക്കേഷനില്‍ പോര്‍ചുഗല്‍ അടങ്ങുന്ന ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനത്ത് വന്നവരാണ്. അലക്‌സാണ്ടര്‍ മിത്രോവിച്ചും സെര്‍റ്യേ മിലിങ്കോവിച്ച് സാവ്യകും ലോകത്തിലെ മികച്ച സ്‌ട്രൈക്കര്‍മാരുടെ ഗണത്തില്‍ പെടുന്നവരാണ്.
പക്ഷേ ഒന്നാം പകുതിയില്‍ യാതൊരു ധൃതിയും കാണിക്കാതെ എതിരാളികളുടെ നീക്കവും രീതിയും മനസിലാക്കുകയാണ് ബ്രസീല്‍ ചെയ്തത്. രണ്ടാം പകുതിയില്‍ കളി വേറെയായി. വേറെ ടീം ഇറങ്ങിയതു പോലെ തോന്നി. ഒന്നാം പകുതിയില്‍ കനാറിന്യേയെ കുടിക്കിയിട്ട തന്ത്രം രണ്ടാം പകുതിയില്‍ ഫലിച്ചില്ല. 62-ാം മിനുട്ടില്‍ നെയ്മറില്‍ നിന്ന് വിനിജൂനിയറിലേയ്ക്കും അവിടെ നിന്ന് അപ്രതീക്ഷിതമായി റിച്ചാലിസണിന്റെ കാലിലേയ്ക്കും എത്തിയ പന്ത് സെര്‍ബിയയുടെ ഗോള്‍ വലയില്‍ കുടുങ്ങി. പിന്നെ പതിനെട്ട് മിനുട്ടുകള്‍ മതിയായിരുന്നു ഈ ലോകകപ്പിലെ ഇതുവരേയ്ക്കുമുള്ള ക്ലാസിക് ഗോള്‍ പിറക്കാന്‍.

അതോട് കൂടി ആധിപത്യത്തിലേയ്‌ക്കെത്തി ബ്രസീല്‍. ഡിഫെന്‍സല്ലാതെ മറ്റൊരു ആശയവും ഇല്ലാതിരുന്ന സെര്‍ബിയയ്ക്ക് പെട്ടന്ന് അറ്റാക്കിങ്ങിലേയ്ക്ക് മാറേണ്ടി വന്നപ്പോള്‍ കൗണ്ടര്‍ അറ്റാക്കുകള്‍ക്ക് തുടരെ തുടരെ അവസരം കിട്ടി. അപ്പോള്‍ റിസര്‍വ്വ് ബഞ്ചിലുള്ള, ഇതിലും മികച്ച ഫോമിലുള്ള മിടുക്കന്മാരെ കോച്ച് രംഗത്തിറക്കി. പുറകോട്ടായിരുന്ന റഫീന്‍ന്യയ്ക്ക് പകരം ഗാബ്രിയേല്‍ മാര്‍ട്ടിലീനി, നെയ്മറിന് പകരം ആന്റണി, വിനി ജൂനിയറിന് പകരം റോഡ്രിഗോ, റിച്ചാലിസണിന് പകരം സാക്ഷാല്‍ ഗ്രാബ്രിയേല്‍ ജെസൂസ്. മിഡ്ഫീല്‍ഡില്‍ പഖേറ്റയ്ക്ക് പകരം ഫ്രെഡ്. അതോടെ കളിമാറി. 22 ഷോട്ടുകളാണ് സെര്‍ബിന്‍ പോസ്റ്റിന് നേരെ ബ്രസീല്‍ പായിച്ചത്. ഉറപ്പിച്ച മൂന്നെണ്ണം പോസ്റ്റില്‍ തട്ടി മടങ്ങി. സെര്‍ബിയന്‍ ഗോളി മിലിങ്കോവിച്ച് സാവ്യക് ആറെണ്ണം രക്ഷപ്പെടുത്തി.

ഇത്രയൊക്കെയാണെങ്കിലും ബ്രസീല്‍ ഫാനിന് ആശങ്കകള്‍ ഒഴിയുന്നില്ല. ടീമിന്റെ സാധ്യതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇനിയും മെച്ചപ്പെടണം. നെയ്മര്‍ ശരിയായ ഫോമിലേയ്ക്ക് എത്തിയില്ല എന്നുള്ളതും റഫീന്‍ന്യ വല്ലാതെ പുറകോട്ട് പോയെന്നതും ആശങ്കയാണ്. പക്ഷേ ജര്‍മ്മനിയും അര്‍ജന്റീനയും തട്ടിവീണ ഒന്നാം പടിയില്‍ സാംബാനൃത്തം ചെയ്ത് തന്നെയാണ് ആ സുന്ദരപന്ത്കളി സംഘം മുകളിലേയ്ക്ക് കയറിയിരിക്കുന്നത്. പ്രതീക്ഷയ്ക്ക് ഇനി മഞ്ഞ നിറമാണ്. കാത്തിരിപ്പിനും.
ശ്രീജിത്ത് ദിവാകരന്‍
Jan 20, 2023
14 Minutes Read
ഹരികുമാര്‍ സി.
Dec 30, 2022
3 Minutes Read
ദിലീപ് പ്രേമചന്ദ്രൻ
Dec 24, 2022
34 Minutes Watch
ഡോ. പി.ജെ. വിൻസെന്റ്
Dec 23, 2022
25 Minutes Watch