മാര്‍ക്‌സിസ്റ്റുകള്‍ ഗോര്‍ബച്ചേവിനെ പഠിക്കണം,
ഒരു ജാഗ്രതയായി മാത്രം
മാര്‍ക്‌സിസ്റ്റുകള്‍ ഗോര്‍ബച്ചേവിനെ പഠിക്കണം, ഒരു ജാഗ്രതയായി മാത്രം
31 Aug 2022, 08:43 PM
സൂര്യകാന്തിപ്പൂക്കള്‍ക്കും ഗോതമ്പുകൃഷിക്കും പേരുകേട്ട സ്ട്രവപോള്‍ എന്ന ജില്ലയിലെ പ്രിവോള്‍നോയെ എന്ന ചെറിയ ഗ്രാമത്തില്‍ 1931 ലാണ് ഗോര്‍ബച്ചേവ് ജനിച്ചത്. 30 കളില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ കൃഷിഭൂമിയുടെ കളക്ടീവൈസേഷന്‍ പദ്ധതി നടക്കുമ്പോള്‍ അതില്‍ നേതൃപരമായ പങ്ക് വഹിച്ച കുടുംബമായിരുന്നു ഗോര്‍ബച്ചേവിന്റെത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് സ്ട്രവപോള്‍ നാസികളുടെ നിയന്ത്രണത്തിലായിരുന്നു. യുദ്ധം ആ പ്രദേശത്തെ പൂര്‍ണ്ണമായും നശിപ്പിച്ചു കളഞ്ഞിരുന്നു. കൊടിയ ക്രൂരതകള്‍ നാസികളുടെ നേതൃത്വത്തില്‍ അരങ്ങേറി. ഒട്ടുമിക്ക സോവിയറ്റ് കുടുംബങ്ങളും പോലെ ഗോര്‍ബച്ചേവിന്റെ പല ബന്ധുക്കളും യുദ്ധത്തില്‍ കൊല്ലപ്പെടുകയുണ്ടായി.
1950ല്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടാനാണ് ഗോര്‍ബച്ചേവ് ഗ്രാമം വിട്ട് മോസ്‌കോ നഗരത്തിലേക്ക് വരുന്നത്. അദ്ദേഹം അവിടെ നിയമ വിദ്യാര്‍ത്ഥിയായിരുന്നു. ലെനിനുശേഷം ഔദ്യോഗിക യൂണിവേഴിസിറ്റി വിദ്യാഭ്യാസം നേടിയ ആദ്യത്തെ ജനറല്‍ സെക്രെട്ടറി ഗോര്‍ബച്ചേവാണ്. വിദ്യാഭ്യാസ സമയത്താണ് ഗോര്‍ബച്ചേവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറാകുന്നത്. വിദ്യാഭ്യാസത്തിനുശേഷം തിരിച്ചു ഗ്രാമത്തിലേക്ക് വരുന്ന ഗോര്‍ബച്ചേവ്, ഒരു വക്കീലായി പ്രാക്ടീസ് ചെയ്യാന്‍ താല്പര്യപ്പെട്ടില്ല. മറിച്ച് മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി മാറുകയായിരുന്നു. അടുത്ത ഇരുപത് കൊല്ലം അയാള്‍ പ്രദേശത്തെ പാര്‍ട്ടിയെ നയിച്ചു. അര്‍ബന്‍ വിദ്യാഭ്യാസം നല്‍കിയ പ്രിവിലേജുകളും കഠിനാധ്വാനവും ഒരു മികച്ച കേഡര്‍ എന്ന പ്രശംസ ഗോര്‍ബച്ചേവിന് ലഭിക്കാന്‍ കാരണമായി.

ഇതേകാലയളവില്‍ അഗ്രോണമിയില്‍ ഒരു ഡിഗ്രി കൂടി അയാള്‍ കരസ്ഥമാക്കുന്നുണ്ട്. ഒരേ സമയം ഒരു കഠിനാധ്വാനിയും എന്നാല്‍ തനിക്കുള്ളതിനേക്കാള്‍ വലിയ അറിവും കഴിവും ഉണ്ടെന്ന മിഥ്യാധാരണ പുലര്‍ത്തുന്ന വ്യക്തിത്വവും ഗോര്‍ബച്ചേവില്‍ കാണാന്‍ സാധിക്കുമായിരുന്നു. മാര്‍ക്‌സിസത്തെ കുറിച്ച് അൽപ ധാരണ മാത്രം കൈമുതലായുള്ളപ്പോഴും അഗാധ പാണ്ഡിത്യം തനിക്കീ വിഷയങ്ങളില്‍ ഉള്ളതായി അയാള്‍ ഭാവിക്കുമായിരുന്നു. 1970ല്‍ 39ാം വയസ്സില്‍ രണ്ടരലക്ഷം മനുഷ്യര്‍ വസിച്ചിരുന്ന സ്ട്രവപോള്‍ റീജിയന്റെ ഫസ്റ്റ് സെക്രട്ടറിയായി ഗോര്‍ബച്ചേവിനെ പാര്‍ട്ടി തിരഞ്ഞെടുത്തു. ഗോര്‍ബച്ചേവിന്റെ പിന്നീടുള്ള രാഷ്ട്രീയ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍, ഒരുപക്ഷെ ചരിത്രത്തില്‍ അധികം സമാനതകളില്ലാത്ത പോലെ.
അതേവര്‍ഷം, സുപ്രീം സോവിയറ്റിലേക്കും (നിയമ നിര്‍മാണ സഭ) പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയിലേക്കും ഗോര്‍ബച്ചേവിന് സ്ഥാനം ലഭിച്ചു. 1978 സെന്‍ട്രല്‍ കമ്മിറ്റിയുടെ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്‌മെൻറ് തലവനായി ഗോര്‍ബച്ചേവ് നിയമിതനായി. ഇതോടെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം മോസ്‌കോയിലേക്ക് മാറ്റേണ്ടിവന്നു. ഗോര്‍ബച്ചേവിന് മുന്നേ സോവിയറ്റ് യൂണിയനെ നയിച്ച ആന്ത്രോപോവിന്റെ പിന്തുണ ഓരോ ഘട്ടത്തിലും പാര്‍ട്ടിക്കുള്ളിലെ ഗോര്‍ബച്ചേവിന്റെ വളര്‍ച്ചയെ സഹായിച്ചു. തൊട്ടടുത്ത വര്‍ഷം പാര്‍ട്ടിയുടെ പരമോന്നത സഭയായ പി.ബിയിലേക്ക് ഗോര്‍ബച്ചേവ് തിരഞ്ഞെടുക്കപ്പെട്ടു. തന്റെ 48ാം വയസ്സില്‍. അന്നത്തെ സോവിയറ്റ് പി.ബിയുടെ ശരാശരി പ്രായം നോക്കിയാല്‍ ഏറ്റവും പ്രായം കുറഞ്ഞ മെമ്പര്‍മാരില്‍ ഒരാളായിരുന്നു ഗോര്‍ബച്ചേവ്.
1985 ലാണ് ഗോര്‍ബച്ചേവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലപ്പത്തേക്ക് വരുന്നത്. രണ്ടു കാര്യങ്ങളാണ് പി.ബിയില്‍ ഗോര്‍ബച്ചേവിന്റെ തിരഞ്ഞെടുപ്പിന് സഹായകരമായത്. ഒന്ന്, അതിന് മുന്നേ ചെറിയ ഇടവേളകളില്‍ മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ആരോഗ്യ പ്രശനങ്ങള്‍ മൂലം മരിച്ചിരുന്നു. 82 ല്‍ ബ്രഷ്‌നേവും 84 ല്‍ ആന്ത്രോപോവും 85 ല്‍ ചേര്‍നെന്‍കോയും. ഒരു യുവാവ് അതും ഗോര്‍ബച്ചേവിനെ പോലെ പേരെടുത്ത ഒരാള്‍ സ്വാഭാവികമായും ഈ സ്ഥാനത്തേക്ക് വരാന്‍ പിന്തുണയേറി. മറ്റൊന്ന്, സോവിയറ്റ് യൂണിയന്‍ മറ്റേതൊരു ഭരണകൂടത്തെപോലെയും നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഒരു പുതിയ തുടക്കം അല്ലെങ്കില്‍ പരിഷ്‌കരണം വ്യവസ്ഥയില്‍ ആവശ്യമാണ് എന്ന പൊതു ചിന്ത പ്രബലമായിരുന്നു. ഇതിന്റെ ഏറ്റവും പ്രധാന ശബ്ദങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു ഗോര്‍ബച്ചേവ്.

തുടക്കകാലത്ത് തന്റെ മെന്റര്‍ കൂടിയായ മുന്‍ സെക്രട്ടറി ആന്ത്രോപോവ് മുന്നോട്ട് വെച്ച പരിഷ്‌ക്കരണ പദ്ധതികളാണ് ഗോര്‍ബച്ചേവ് ഏറ്റെടുത്തത്. ആന്ത്രോപോവിന്റെ കാലഘട്ടത്തെ കുറിച്ച് വിശദമായി മറ്റൊരു അവസരത്തില്‍ എഴുതേണ്ടതാണ്. ഒരു അഞ്ചു വര്‍ഷം കൂടി ആന്ത്രോപോവ് ജീവിച്ചിരിക്കുകയും അദ്ദേഹം തുടങ്ങിവെച്ച നടപടികള്‍ മുന്നോട്ട് പോകുകയും ചെയ്തിരുന്നു എങ്കില്‍ സോവിയറ്റ് യൂണിയന്‍ തകരില്ലായിരുന്നു എന്നുവിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. എന്തായാലും അടിയുറച്ച മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റായിരുന്നു ആന്ത്രോപോവ്. ദീര്‍ഘകാലം കെ.ജി.ബിയിലും മറ്റും പ്രവര്‍ത്തിച്ച് തഴക്കം വന്ന കേഡര്‍. ചുരുക്കി പറഞ്ഞാല്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തി ജനകീയമാക്കി സോവിയറ്റ് യൂണിയന്റെ പ്രശനങ്ങള്‍ (സ്റ്റാഗ്‌നേഷന്‍) പരിഹരിക്കാം എന്നതായിരുന്നു ആന്ത്രോപോവിന്റെ റിഫോമേഷന്‍ ഫ്രെയിംവര്‍ക്കിന്റെ രത്നച്ചുരുക്കം. കേന്ദ്രീകൃത പ്ലാനിംഗ്, ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി, പാര്‍ട്ടിയുടെ കേന്ദ്രസ്ഥാനം, വര്‍ഗസമരം പോലുള്ള അടിസ്ഥാന ലെനിനിസ്റ്റ് തത്വങ്ങള്‍ ഇതിന്റെ അവിഭാജ്യ ഘടകമായിരുന്നു.
തന്റെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ഏകദേശം ആന്ത്രോപോവ് ചാര്‍ട്ട് ചെയ്ത റിഫോം മോഡല്‍ അതെ പോലെ പിന്തുടരുന്ന ഗോര്‍ബച്ചേവിനെ നമുക്ക് കാണാന്‍ സാധിക്കും (ചില അപവാദങ്ങള്‍ കാണാമെങ്കിലും.) ഇത് ഗോര്‍ബച്ചേവിന്റെ ജനപ്രീതി വലിയ തോതില്‍ വര്‍ധിപ്പിക്കുന്നുണ്ട്.
എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതിനെല്ലാം നേരെ വിപരീത ദിശയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. എന്തുകൊണ്ട് അത് സംഭവിച്ചു എന്ന ചോദ്യം ഒരു വലിയ പ്രഹേളികയാണ്. ഒരുപാട് വാദങ്ങള്‍ ഇതിനെക്കുറിച്ചുണ്ട്. പ്രബലമായ വാദങ്ങളില്‍ ഒന്ന് റിഫോം തുറന്നുവിട്ട ഭൂതങ്ങളെ (സമൂഹത്തിലും പാര്‍ട്ടിയിലും നിലനിന്ന വലതുപക്ഷ താല്പര്യങ്ങളെ) മനസ്സിലാക്കാനോ നിയന്ത്രിക്കാനോ ഉള്ള നേതൃപാടവമോ സിദ്ധാന്തപരമായ ഉള്‍ക്കാഴ്ചയോ ഇല്ലാത്ത (ചൈനയില്‍ ഡെങ് സിയാവോപിങ് മുതല്‍ സി ജിങ്പിങ് വരെയുള്ളവര്‍ക്ക് സാധിച്ചത്) പിന്നീട് ആ സാമൂഹിക ശക്തികള്‍ക്ക് മുന്നില്‍ കീഴ്‌പ്പെടുകയും തുടര്‍ന്ന് ആ ശക്തികള്‍ കാര്യങ്ങളെ നിയന്ത്രിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി എന്നതുമാണ്. മറ്റൊന്ന് ഗോര്‍ബച്ചേവ് എല്ലാ കാലത്തും ഇത്തരം വലതുനയങ്ങളെ താലോലിച്ച വ്യക്തിയായിരുന്നു എന്നതാണ്. ഒരു വ്യക്തിയുടെ ചിന്തകള്‍ക്കുള്ളില്‍ എന്തെല്ലാം സംഭവിച്ചു എന്ന് കൃത്യമായി പറയുക ബുദ്ധിമുട്ടായതിനാല്‍ തന്നെ ഈ ചോദ്യം എന്നും കുഴപ്പിച്ചു കൊണ്ടേയിരിക്കും.

എന്ത് തന്നെയായാലും ഗോര്‍ബച്ചേവ് തുറന്നുവിട്ട ഭൂതങ്ങള്‍ക്ക് സോവിയറ്റ് യൂണിയനെ തകര്‍ത്തതില്‍ നിര്‍ണായക പങ്കുണ്ട് എന്നത് ഉറപ്പാണ്. ഒരു ജനകീയ പ്രതിഷേധമോ, 1930കളില്‍ അല്ലെങ്കില്‍ 2008 അമേരിക്ക നേരിട്ട പോലൊരു സാമ്പത്തിക പ്രശനമോ, ശത്രുക്കളുടെ യുദ്ധമോ ഒന്നുമില്ലാതെ ഇതിലും എത്രയോ വലിയ പ്രതിസന്ധികളെ, വിപ്ലവവും തുടര്‍ന്നുള്ള ആഭ്യന്തര യുദ്ധവും രണ്ടാം ലോക മഹായുദ്ധവും അതിനുശേഷമുള്ള നാശനഷ്ടങ്ങളും, അതിജീവിച്ച രാഷ്ട്രം എങ്ങനെ തകര്‍ന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ജനാധിപത്യം ഇല്ലാത്തതുകൊണ്ട് സോവിയറ്റ് യൂണിയന്‍ തകര്‍ന്നു എന്നതൊക്കെ ആകും ഫാഷനബിളായ ഉത്തരങ്ങള്‍. അവയെല്ലാം ശുദ്ധ അസംബദ്ധവും വസ്തുതാവിരുദ്ധവുമാണ്. സോവിയറ്റ് യൂണിയനില്‍ ജനാധിപത്യം ഇല്ലായിരുന്നു എന്നതുതന്നെ അടിസ്ഥാനമില്ലാത്തതാണ്. അയ്യഞ്ചു വര്‍ഷത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണ് ജനാധിപത്യം എന്ന് കരുതുന്നവരോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക ബുദ്ധിമുട്ടാണ് എന്നാലും ഇന്ത്യക്കാർ ശരാശരി ജീവിതത്തില്‍ ചെയ്യുന്ന വോട്ടിനേക്കാള്‍ എത്രയോ അധികം വോട്ട് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സോവിയറ്റ് പൗരന് ചെയ്യേണ്ട ഭരണവ്യവസ്ഥ അവിടെ ഉണ്ടായിരുന്നു എന്നതെങ്കിലും മനസ്സിലാക്കേണ്ടതാണ്. ഇതിനര്‍ത്ഥം ഒരു പ്രശ്‌നവും ഇല്ലായിരുന്നു എന്നല്ല എല്ലാ രാജ്യങ്ങളും പോലെ പരീക്ഷണങ്ങളും നിരവധി പ്രശനങ്ങള്‍ അവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ സോവിയറ്റ് തകര്‍ച്ചയിലേക്ക് നയിക്കാന്‍ മാത്രമുള്ള ഒരു പ്രശ്‌നവും ഇതിലൊന്നും ഉണ്ടായിരുന്നില്ല. അഫ്ഗാനിസ്ഥാന്‍ യുദ്ധമാണ് സോവിയറ്റ് യൂണിയനെ തകര്‍ത്തത് എന്ന് കരുതുന്നവരുണ്ട്. ഇതൊക്കെ അടിസ്ഥാനമില്ലാത്ത വാദങ്ങളാണ്. ഒരു യുദ്ധം കൊണ്ടൊന്നും തകരുന്നത് ആയിരുന്നില്ല സോവിയറ്റ് സാമ്പത്തിക ശക്തി.
ഇവിടെ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു എന്നതിനേക്കാള്‍ തകര്‍ത്തു എന്ന് പറയുന്നതാകും ശരി. ഗോര്‍ബച്ചേവ് മുന്നോട്ടു വെച്ച നടപടികള്‍ നാല് ഭാഗങ്ങളായി മനസ്സിലാക്കാന്‍ കഴിയും. ഇവ നാലും അടിസ്ഥാന മാക്‌സിസ്റ്റ് ലെനിനിസ്റ്റ് ചിന്തയുടെ പിന്നോട്ടുള്ള പോക്കും അതിന്റെ കടക്കല്‍ കത്തി വെക്കുന്നതുമായിരുന്നു.
1. വര്‍ഗസമരം ഉപേക്ഷിക്കപ്പെട്ടു. വിപ്ലവാനന്തരശേഷവും വിവിധ വര്‍ഗ താല്പര്യങ്ങള്‍ (സമൂഹത്തിലും അതിന്റെ അലയൊലികള്‍ പാര്‍ട്ടിയിലും) നിലനില്‍ക്കും എന്നത് അടിസ്ഥാന ലെനിനിസ്റ്റ് സങ്കല്പമാണ്. കാരണം വിപ്ലവം സ്വിച്ചിട്ട പോലെ സമൂഹത്തെ മാറ്റുന്ന ഒരു പ്രക്രിയയല്ല. ഒരു സമൂഹത്തിന്റെ ജീര്‍ണ്ണതകളെയാണ് സോഷ്യലിസം അനന്തരാവകാശമായി കൈക്കൊള്ളുന്നത്. അതുകൊണ്ട് തന്നെ സോഷ്യലിസം സൃഷ്ടിക്കേണ്ട ഒരു പ്രക്രിയയാണ് സ്വാഭാവികമായി ഉണ്ടാകുന്നതല്ല. ഇത് മനസ്സിലാക്കുകയും അതിലെ തൊഴിലാളി വര്‍ഗ്ഗത്തിനെതിരായ താല്പര്യങ്ങളെ പാര്‍ട്ടിക്കകത്തും പുറത്തും എതിരിട്ട് തോല്പിക്കേണ്ടതുമുണ്ട്. റാപിഡ് ഇൻറസ്ട്രിയലൈസേഷനും കലക്റ്റിവൈസേഷനുമെല്ലാം മുന്‍പേ സോവിയറ്റ് ഭരണകൂടം ഇതിനായി ഏറ്റെടുത്ത പ്രക്രിയകളാണ്. ഇടക്ക് ഇവയില്‍ വിട്ടുവീഴ്ചകള്‍ നടത്തേണ്ടി വരും. എന്നാല്‍, അടിസ്ഥാന മാനങ്ങളെ മുറുകെ പിടിച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം നടത്തേണ്ടതാണ് അത്തരം വിട്ടുവീഴ്ചകള്‍. ലെനിന്റെ ആദ്യകാല സാമ്പത്തിക നടപടികളായ യുദ്ധകാല കമ്മ്യൂണിസം പോലെ. ഗോര്‍ബച്ചേവിന്റെ കാലഘട്ടം എത്തുന്നതോടെ ഈ അടിസ്ഥാന ആശയം കൈമോശം വരികയും വര്‍ഗസമരം ഇനി ആവശ്യമേ ഇല്ലെന്ന നിലപാടിലേക്ക് എത്തുകയും ചെയ്യുന്നു.
2. സമസ്ത മേഖലകളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്ന സ്വാധീനം ഇല്ലാതെയാക്കി പകരം പ്രതിവിപ്ലവകാരികള്‍ക്കും സ്വയം പ്രഖ്യാപിത ജനാധിപത്യവാദികള്‍ക്കും തുറന്നുനല്‍കി. ആന്ത്രോപോവ് മുന്നോട്ട് വെച്ചതില്‍ നിന്നും ഗോര്‍ബച്ചേവ് അടിച്ചൊരു യൂ ടേണാണ് ഇത്. പാര്‍ട്ടി ദുര്‍ബലപ്പെടുന്നതോടെ സോവിയറ്റ് രാഷ്ട്രീയത്തിന് നിലനില്‍ക്കാനുള്ള അടിസ്ഥാന പ്രതലം ഇല്ലാതായി മാറി. എന്തുകൊണ്ട് സാധാരണ ജനങ്ങള്‍ സോവിയറ്റ് തകര്‍ച്ചയെ എതിര്‍ത്തില്ല എന്ന് ചോദിച്ചാല്‍ ഉത്തരം ഇവിടെയാണ്. (ഗ്രാസ് റൂട്ടില്‍ നിന്ന് തന്നെ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി എന്ന അടിസ്ഥാന പ്രതലം നഷ്ടമാകുന്നതോടെ ആ എതിര്‍പ്പുകളുടെ ശക്തി ക്ഷയിച്ചു.) ഇതേ സമയമാണ് മീഡിയ പൂര്‍ണമായും തുറന്നുനല്‍കുകയും വലതുപക്ഷം അത് നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് മേധാവിത്വമുണ്ടായിരുന്ന മീഡിയയെ പൂര്‍ണമായും പ്രതിവിപ്ലവകാരികള്‍ക്ക് സോവിയറ്റ് വിരുദ്ധത പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റി. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതോടെ സോവിയറ്റ് വിരുദ്ധ പ്രതിവിപ്ലവ സ്വഭാവമുള്ള സകല ശക്തികളും പൂര്‍വ്വാധികം ശക്തമായി തിരിച്ചുവന്നു. ഇതില്‍ പ്രധാനപ്പെട്ട വിഭാഗം വിവിധ നാഷണാലിറ്റി മൂവ്‌മെന്റുകളായിരുന്നു. അവയെ ഒരു മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കാഴ്ചപ്പാടില്‍ (ദേശീയതാ ചോദ്യത്തെ) മനസ്സിലാക്കി നിയന്ത്രിക്കാന്‍ ഗോര്‍ബച്ചേവ് പരാജയപ്പെട്ടു. പാര്‍ട്ടി സമൂഹത്തെ വിപ്ലവത്തിലും വിപ്ലവാനന്തര സാമൂഹിക മാറ്റത്തിലും വഹിക്കേണ്ട കേന്ദ്ര സ്ഥാനം (വാന്‍ഗാര്‍ഡ്) ഇല്ലാതെ ലെനിസം നിലനില്‍ക്കില്ല.
3. സോഷ്യലിസത്തില്‍ നിലനിന്ന രണ്ടാം സാമ്പത്തിക വ്യവസ്ഥയെ (ഒന്നാം സാമ്പത്തിക വ്യവസ്ഥ സോഷ്യലിസ്റ്റ് കേന്ദ്രീകൃത പ്ലാന്‍ഡ് വ്യവസ്ഥ, രണ്ടാം സാമ്പത്തിക വ്യവസ്ഥ സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ളത്. ഇത് ചെറിയ തോതില്‍ നിയമപരമായിരുന്നു.) പരിധികളില്ലാതെ തുറന്നുവിട്ടു. മാര്‍ക്കറ്റ് ഓറിയന്റഡ് റിഫോമുകളുടെ ഒരു കുത്തൊഴുക്ക് ഗോര്‍ബച്ചേവിന്റെ കാലത്തോടെ സംഭവിക്കുന്നുണ്ട്. അതുണ്ടാക്കിയ സാമൂഹിക ശക്തികള്‍ (പുത്തന്‍ പണക്കാര്‍) വീണ്ടും പാര്‍ട്ടി സംവിധാനത്തെ ദുര്‍ബലപ്പെടുത്തി. അടിസ്ഥാന ലെനിനിസ്റ്റ് ആശയയമായ കേന്ദ്രീകൃത പ്ലാനിംഗ് പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു.
4. അമേരിക്കയുമായുള്ള ശീതയുദ്ധത്തില്‍ ഏകപക്ഷീയമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങിക്കൊടുക്കാനും ആഗോള കമ്മ്യൂണിസ്റ്റ് / ആന്റി കൊളോണിയന്‍ പോരാട്ടങ്ങളില്‍ നിന്ന് പിറകോട്ട് പോകാനും ആരംഭിച്ചു. ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി എന്ന അടിസ്ഥാന ലെനിനിസ്റ്റ് സങ്കലനം ഇതോടെ സോവിയറ്റ് യൂണിയന്റെ ഫോറിന്‍ പോളിസിയുടെ ഭാഗമല്ലാതെയായി.
ഇതിന്റെ ആകെത്തുകയായി, ഇവയെല്ലാം തുറന്നുവിട്ട സോവിയറ്റ് സമൂഹത്തിലെ വലതുപക്ഷ ശക്തികളാണ് സോവിയറ്റ് യൂണിയനെ തകര്‍ത്തത്. ഇതിനെതിരെ നിലകൊള്ളേണ്ടിയിരുന്ന പാര്‍ട്ടിയിലെ തന്നെ ഇടതുപക്ഷം സന്ദര്‍ഭത്തിനൊത്ത് ഉയരുന്നതിന് പരാജയപ്പെട്ടു. ഒടുവില്‍ അവര്‍ ശ്രമിച്ചപ്പോള്‍ സമയം ഒരുപാട് വൈകിപ്പോയിരുന്നു.

ഗോര്‍ബച്ചേവ് എന്ന ഒരു വ്യക്തി ഒറ്റക്ക് തകര്‍ത്തതാണ് സോവിയറ്റ് രാഷ്ട്രം എന്ന നിലപാട് പൂര്‍ണമായും ശരിയല്ല. ഗോര്‍ബച്ചേവിന് അതില്‍ നിര്‍ണായക പങ്കുണ്ട്. ഒരു പക്ഷെ ഗോര്‍ബച്ചേവിനുപകരം ലിഗച്ചേവിനെ പോലൊരാളായിരുന്നു ജനറല്‍ സെക്രട്ടറി ആയിരുന്നത് എങ്കില്‍ ഇന്നും സോവിയറ്റ് യൂണിയന്‍ നിലനിന്നേനെ. എന്നാല്‍ സോവിയറ്റ് ചരിത്ര വിദ്യാര്‍ഥികള്‍ ഇതിനെ സമീപിക്കേണ്ടത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം മുതല്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന ആശയ സമരങ്ങളില്‍ നിന്നാണ്. മാര്‍ക്‌സിനോളം തന്നെ പഴക്കം ഈ ആശയ സമരങ്ങള്‍ക്കുണ്ട്. സോവിയറ്റ് ചരിത്രത്തിലേക്ക് വന്നാല്‍, വിപ്ലവത്തിന് മുന്നേ പാര്‍ട്ടിയിലെ വലതുപക്ഷ സമീപനങ്ങള്‍ക്കെതിരെ എന്നും പോരാട്ടം നയിച്ചതാണ് ലെനിന്റെ ജീവിതം. കൗട്‌സ്‌കി, മെന്‍ഷെവിക്കുകള്‍, നറോഡിനിസ്റ്റുകള്‍ അങ്ങനെ മൂവ്‌മെന്റിനുള്ളിലും പൊതുവില്‍ ഇടതുപക്ഷത്തുമുള്ള തെറ്റായ നടപടികളോടുള്ള സമരമായിരുന്നു ലെനിന്‍. പല ഘട്ടങ്ങളിലും ഇക്കൂട്ടര്‍ക്ക് എണ്ണത്തിലും അല്ലാതെയും കൂടുതല്‍ ശക്തി ഉണ്ടായിരുന്നതായി കാണാന്‍ കഴിയും.
ബോള്‍ഷെവിക്കുകള്‍ക്ക് ഉള്ളില്‍ തന്നെ പല സമയങ്ങളില്‍ ഇത്തരം ആശയ സമരങ്ങള്‍ കാണാന്‍ സാധിക്കും. ലെനിനും ട്രോട്‌സ്‌കിയും ലെനിനും ബുഖാറിനും എന്നിങ്ങനെ അതിന്റെ വലിയൊരു ചരിത്രമുണ്ട്. പറഞ്ഞുവരുന്നത് വിപ്ലവാനന്തര സോവിയറ്റ് പാര്‍ട്ടിക്കകത്ത് എല്ലാ കാലത്തും വലതുപക്ഷ സ്വഭാവമുള്ള ഒരു കൂട്ടം ഉണ്ടായിരുന്നു. വിപ്ലവത്തിന് മുന്നേയും അതിനു ശേഷമുള്ള തുടര്‍വര്‍ഷങ്ങളിലും ലെനിന്‍ അവയോടെല്ലാം പോരാടുകയും അവയെ പരാജയെപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ലെനിനുശേഷം സ്റ്റാലിന്‍ ഇതിനെ വീണ്ടും പരാജയപ്പെടുത്തുകയും സി.പി.എസ്.യുവിന്റെ മാര്‍ക്‌സിസ്റ്റ് സ്വഭാവം നിലനിര്‍ത്തുകയും ചെയ്തു. ഇതിന്റെ അര്‍ഥം ഇത്തരം സമീപനങ്ങള്‍ അവസാനിച്ചു എന്നല്ല. അവ പരാജയപ്പെട്ടു എങ്കിലും നിലനിന്നുതന്നെ പോന്നു. കാരണം, അത്തരം ആശയങ്ങള്‍ക്ക് ശക്തിപകരുന്ന വര്‍ഗതാല്പര്യങ്ങള്‍ സോവിയറ്റ് സമൂഹത്തില്‍ നിലനിന്നിരുന്നു.
സ്റ്റാലിന്‍ എന്ന മഹാമേരു അവസാനിക്കുന്നതോടെ ആ യുഗത്തിന്റെ അന്ത്യത്തോടെ അതുവരെ നിയന്ത്രിച്ചു തോല്‍പ്പിച്ച് ഒതുക്കി നിര്‍ത്തിയ റിവിഷനിസം (അടിസ്ഥാന മാര്‍ക്‌സിസ്റ്റ് സങ്കല്പങ്ങളില്‍ നിന്നുള്ള പിന്നോട്ട് പോക്ക്, അനാവശ്യമായി നടത്തുന്ന ഒത്തുതീര്‍പ്പ് എന്നിവയെ സൂചിപ്പിക്കുന്ന പദം) പൂര്‍വ്വാധികം ശക്തിയായി തിരിച്ചുവരുന്ന കാഴ്ച കാണാന്‍ സാധിക്കും. ക്രൂഷ്‌ചേവ് ആൻറി സ്റ്റാലിനിസം എന്ന കള്ളപ്പേരില്‍ മുന്നോട്ടു വെച്ചത് ആൻറി ലെനിനിസമായിരുന്നു. ഈ ധാര പിന്നീട് കൂടുതല്‍ ശക്തമാകുന്നതാണ് സോവിയറ്റ് പില്‍ക്കാല ചരിത്രം. അത് മനസ്സിലാക്കുമ്പോള്‍ മാത്രമേ ചരിത്രത്തില്‍ ഗോര്‍ബച്ചേവും യെൽറ്റ്സിനും എല്ലാം ഉണ്ടാകുന്നത് എങ്ങനെ എന്നറിയാന്‍ കഴിയൂ. മുന്‍പേ സൂചിപ്പിച്ച സമൂഹത്തില്‍ നിലനിന്ന തൊഴിലാളി വര്‍ഗ്ഗ വിരുദ്ധ താല്പര്യങ്ങളും ഇതും ഒന്നിച്ചു പോകുന്നതാണ്. അവ പരസ്പരം സഹായിക്കുന്നതും ഒന്ന് മറ്റൊന്നിനോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണ്.
ചരിത്രം എങ്ങനെയാകും ഗോര്‍ബച്ചേവിനെ പോലൊരു വ്യക്തിയെ വിലയിരുത്തുക എന്ന് ചോദിച്ചാല്‍ അത് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും എന്നുപറയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. 1987 നു ശേഷം ഗോര്‍ബച്ചേവ് ചെയ്ത ഒരേയൊരു നല്ല കാര്യം ഒരുപക്ഷെ ഇന്നലെ രാത്രി ആയിരിക്കും. സോവിയറ്റനാന്തര സമൂഹങ്ങളിലോ ഈസ്റ്റ് യൂറോപ്യന്‍ സോഷ്യലിസ്റ്റ് പൂര്‍വ്വ സമൂഹങ്ങളിലോ ഒന്നില്‍ പോലും മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതസാഹചര്യം ഇന്നില്ല എന്നത് കാണാതെ പോകാന്‍ കഴിയില്ല. എല്ലാ ഒപ്പീനിയൻ പോളുകളിലും ജനങ്ങള്‍ സോവിയറ്റ്/സോഷ്യലിസ്റ്റ് ലോകമായിരുന്നു മെച്ചമെന്ന് പറയുന്നത് വെറുതെയല്ല. സോവിയറ്റ് തകര്‍ച്ചയോടെ ആ സമൂഹങ്ങള്‍ക്ക് നല്‍കേണ്ടി വന്ന വില സമാനതകളില്ലാത്തതാണ്. ദാരിദ്ര്യം കൊണ്ട് മനുഷ്യര്‍ മരിച്ചതിന്റെ കണക്ക് മാത്രം മതി ഒരു വലിയ കൂട്ടക്കുരുതിയായി അതിനെ പരിഗണിക്കാന്‍.
ഗോര്‍ബച്ചേവിന്റെ ജീവിതം എല്ലാ മാര്‍ക്‌സിസ്റ്റുകളും പഠിക്കേണ്ട പാഠപുസ്തകമാണ്. റിവിഷനിസത്തിനോട് പുലര്‍ത്തേണ്ട നിതാന്ത ജാഗ്രതയാണ് അതില്‍ നിന്ന് മനസിലാക്കേണ്ട അറിവ്.
Truecopy Webzine
Feb 01, 2023
3 Minutes Read
കെ. വേണു
Jan 31, 2023
23 Minutes Watch
എസ്. ജോസഫ്
Jan 17, 2023
8 minutes read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
ഡോ. പി.എം. സലിം
Dec 26, 2022
4 Minutes Read
സുദീപ് സുധാകരൻ
Dec 22, 2022
3 Minutes Read
പ്രമോദ് പുഴങ്കര
Nov 01, 2022
6 Minute Read