ഫ്രാങ്കോ മുളക്കലിന്റെ കുറ്റവിമോചനം: ഒരു സ്ത്രീയുടെ യാതന എല്ലാ സ്ത്രീകളുടേതുമായി മാറിയതെങ്ങനെ?

ഫ്രാങ്കോ മുളക്കലിന്റെ കുറ്റവിമോചനം: ഒരു സ്ത്രീയുടെ യാതന എല്ലാ സ്ത്രീകളുടേതുമായി മാറിയതെങ്ങനെ? സർവൈവറിനെ പഴിചാരുക, ഫ്രാങ്കോ മുളയ്ക്കലിന്റെ കുറ്റവിമോചനത്തെ വാഴ്ത്തുക, സ്ഥിരമായ വാർപ്പുമാതൃകയിൽ തന്നെ കോടതിയും സർവൈവറിനെ അവതരിപ്പിക്കുക. ഇതിനൊക്കെ ഇടയിൽ സ്ത്രീകൾക്ക് യഥാർത്ഥത്തിൽ തോന്നുന്നത് എന്താണ്?

പുതുവർഷത്തിലെ ആദ്യ മാസത്തിൽ തന്നെ രണ്ട് ലൈംഗിക പീഡന കേസുകളിലെ വളരെ പ്രധാനപ്പെട്ട നടപടിക്രമങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്- 2017ൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് സിനിമാ നടിയെ പീഡിപ്പിച്ചതും, 2014-2016 കാലഘട്ടത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഒരു കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് അവ.

ജലന്ധർ രൂപതയുടെ റോമൻ കാത്തോലിക് ബിഷപ്പായ ഫ്രാങ്കോ മുളക്കലിനെ വെറുതെവിട്ടുകൊണ്ടുള്ള കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടെ വിധി, ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട ചർച്ചകളെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. മിഷിണറീസ് ഓഫ് ജീസസ് കോൺവന്റിലെ മദർ സുപ്പീരിയർ ആയിരുന്ന കന്യാസ്ത്രീയെ അവിടെ സന്ദർശിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കുറ്റമാണ് മുളക്കലിനെതിരെയുള്ളത്. ഒരു കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗീക പീഡനക്കേസിൽ വിചാരണ നേരിടുന്ന രാജ്യത്തെ ആദ്യത്തെ കത്തോലിക് ബിഷപ്പാണ് ഫ്രാങ്കോ.
കേരളത്തിന്റെ മതപരവും നിയമപരവും സാമൂഹികവുമായ ഭൂമികയിൽ, പല കാരണങ്ങൾകൊണ്ടും വളരെ നിർണ്ണായകമായ ഒന്നാണ് ഈ കേസിൽ നടന്ന വിചാരണ. കന്യകാവ്രതം സ്വീകരിച്ച ഒരു കന്യാസ്ത്രീ അവരുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യമായ പവിത്രത നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ ലൈംഗിക പീഡനം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.

അധികാരത്തിലിരിക്കുന്ന പുരുഷന്മാർക്കെതിരായ വെളിപ്പെടുത്തലുകൾ ഉണ്ടാകുമ്പോൾ അതിനെ ചെറുക്കാൻ സാമൂഹിക, മതപരമായ സംവിധാനങ്ങൾ അവരെ സഹായിക്കുമെന്നുറപ്പുള്ള ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ വിശുദ്ധതയിൽ നിന്ന് താഴേക്ക് പതിക്കുന്ന രീതിയിൽ സർവൈവറായ കന്യാസ്ത്രീ പ്രവർത്തിച്ചത് ഇതുവരെ ആരും കാണിച്ചിട്ടില്ലാത്ത ധൈര്യത്തോടെയാണ്. അതിജീവിച്ചവളോടുള്ള ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തി തിരിച്ചറിഞ്ഞ, കോൺവെന്റിലെ മറ്റ് അഞ്ച് കന്യാസ്ത്രീകൾ അവരെ പിന്തുണക്കാൻ തയ്യാറായി. ജീവിതമാർഗ്ഗവും സമൂഹത്തിലുള്ള സ്വീകാര്യതയും അന്തസ്സും നഷ്ടപ്പെടുമെന്ന സാഹചര്യത്തിലും അതിജീവിച്ചവൾക്കൊപ്പം അവർ നിന്നു.
അതിജീവിച്ചവളുടെ മൊഴികളിലുള്ള പരസ്പര വിരുദ്ധതയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിന്റെ അടിസ്ഥാനമെന്നാണ് 289 പേജുള്ള വിധിയിൽ പറയുന്നത്. പല സന്ദർഭങ്ങളിലും, ബിഷപ്പ് തന്നെ കൂടെകിടക്കാൻ നിർബന്ധിച്ചതിനെക്കുറിച്ച് മാത്രമാണ് അവർ പരമാർശിച്ചതെന്നും ലിംഗം ശരീരത്തിനകത്തേക്ക് കടത്തിയതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടില്ലെന്നുമാണ് കോടതി പറയുന്നത്. ആരോപിക്കപ്പെട്ട ദിനങ്ങളിൽ ബിഷപ്പ് കോൺവെന്റിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന മൊഴികളും മതിയായ വൈദ്യപരിശോധനാ തെളിവുകളും ഉണ്ട്. എന്നിട്ടും അതിജീവിച്ച കന്യാസ്ത്രീയുടെ സ്വഭാവം വിശ്വാസയോഗ്യമല്ലെന്നതിലാണ് കോടതി വിശ്വസിക്കുന്നത്. പ്യൂരിറ്റൻ സദാചാരത്തിന്റെയും അർത്ഥശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ ലൈംഗിക പീഡനം നടന്നുവെന്ന അവരുടെ മൊഴിയെ തള്ളിക്കളയുകയാണ് കോടതി ചെയ്തത്.

തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിട്ടും ബിഷപ്പുമായി ഇടപഴകുന്നത് തുടർന്നതിന് അതിജീവിച്ചവളെ കോടതി വിധിയിൽ കുറ്റപ്പെടുത്തുന്നുണ്ട്. കുറ്റം റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം ഉണ്ടായതിനെ അതിൽ ചോദ്യം ചെയ്യുന്നുണ്ട്, കുറ്റം തെളിയിക്കാനുള്ള ഏക ഉത്തരവാദിത്വം അവർക്ക് മേൽ ചാർത്തുകയും ചെയ്യുന്നുണ്ട്. നീതിന്യായ സംവിധാനം അതിജീവിച്ചവളോട് കൂടുതൽ അനുഭാവപൂർവ്വമാണ് പെരുമാറേണ്ടതെന്നതിനാൽ ഇത്തരത്തിലുള്ള ഒരു സമീപനം ആശ്ചര്യമുളവാക്കുന്നതാണ്.

ഇങ്ങനെയൊരു സാഹചര്യത്തിൽ, അതിജീവിച്ചവളെയും അവർക്കൊപ്പം നിന്നവരെയും മാത്രമല്ല വിധി നിരാശരാക്കിയിരിക്കുന്നത്, നമ്മുടെ പൊതുബോധത്തിന്റെ പുരുഷാധിപത്യപരമായ ചട്ടക്കൂടിൽ കുടുങ്ങി കാര്യങ്ങൾ തുറന്നുപറയാൻ കഴിയാതെ ഞെരുങ്ങുന്ന എല്ലാ സ്ത്രീകളെയുമാണ്. ചില പൊരുത്തക്കേടുകളുണ്ടെന്ന വാദമുന്നയിച്ച്, അതിജീവിച്ചവളുടെ മൊഴിയെ മുഴുവനായും തള്ളിക്കളഞ്ഞുകൊണ്ട്, ഇതുപോലെയുള്ള ഒരു ലൈംഗീക പീഡനക്കേസിലെ കുറ്റാരോപിതനെ കുറ്റവിമുക്തനാക്കുമ്പോൾ, അത് സമൂഹത്തിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെയും ലിംഗപരമായി അരികുകളിലാക്കപ്പെട്ടവരുടെയും മനോവീര്യത്തെയാണ് കെടുത്തിക്കളയുന്നത്.

അതിജീവിച്ചവളെ പഴിചാരിയും കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പിനെ പുകഴ്ത്തിക്കൊണ്ടുമുള്ള ആഖ്യാനങ്ങൾക്കും പൊതുസദാചാരബോധത്തെ തൃപ്തിപ്പെടുത്തുന്ന കോടതിയുടെ ഇടപെടലുകൾക്കും ഇടയിൽ സ്ത്രീകൾക്ക് എന്താണ് യഥാർത്ഥത്തിൽ തോന്നുന്നത്?

ജുഡീഷ്യൽ സദാചാരവും പൊതുസദാചാരവും

ലിംഗ പ്രവേശനം (പെനിട്രേഷൻ) നടത്തിയെന്നതിനെ സംബന്ധിച്ച് മറ്റുള്ള കന്യാസ്ത്രീകളോടോ പ്രഥമാന്വേഷണ റിപ്പോർട്ടിലോ സൂചിപ്പിച്ചില്ലെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് സെഷൻസ് കോടതി പ്രധാനമായും അതിജീവിച്ചവളുടെ മൊഴിയെ തള്ളിക്കളയുന്നത്. അയാളുടെ കൂടെ കിടക്കാൻ നിർബന്ധിക്കപ്പെട്ടുവെന്നാണ് അവർ പറഞ്ഞത്, ബലാത്സംഗത്തെക്കുറിച്ച് പിന്നീടുള്ള ഒരു ഘട്ടത്തിൽ മാത്രമാണ് പറയുന്നത്.

കന്യാസ്ത്രീക്ക് അവരുടെ ബന്ധുവിന്റെ ഭർത്താവുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി ഒരു ആരോപണം ഉണ്ടായിരുന്നു, അത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. എന്നിട്ടും കോടതി അതിനെ ഉപയോഗിച്ച് ലിംഗപ്രവേശനം (പെനിട്രേഷൻ) നടന്നിട്ടുണ്ടെന്നതിന്റെ വൈദ്യപരിശോധന തെളിവുകളെ തള്ളിക്കളയാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. കന്യാസ്ത്രീക്ക് മുമ്പ് ഉഭയസമ്മതപ്രകാരം ഉണ്ടായ ലൈംഗിക ബന്ധത്തിൽ സംഭവിച്ചതാകാം അതെന്ന സംശയമാണ് കോടതി പ്രകടിപ്പിക്കുന്നത്.

അതിജീവിച്ചവൾക്ക് മേലുള്ള പഴികളെയും, ശിക്ഷിക്കാനുള്ള യുക്തിയെയും ഉറപ്പിച്ചുകൊണ്ട് ആ സ്ത്രീ കടന്നുപോയ അനുഭവങ്ങളെ റദ്ദ് ചെയ്യാനുള്ള പ്രവൃത്തികളാണ് ഇവിടെ നടക്കുന്നതെന്ന് കാണാൻ കഴിയും. ഇത് പൊതുസമൂഹത്തിൽ നിന്നുള്ള ഒരാളുടെ അഭിപ്രായപ്രകടനമായിരുന്നെങ്കിൽ, (നിർഭാഗ്യവശാൽ) ഇത്രയ്ക്ക് മനഃപ്രയാസമുണ്ടാക്കില്ലായിരുന്നു. കാരണം ഒരു ലൈംഗിക പീഡനം നടന്നുകഴിഞ്ഞാൽ തെറ്റായ സ്ഥലത്ത് ഉണ്ടായതിനും, തെറ്റായ വസ്ത്രം ധരിച്ചതിനും, തെറ്റായ കാര്യങ്ങൾ പറഞ്ഞതിനും തുടങ്ങി അതിജീവിച്ചവളെ എത്രയും വേഗത്തിൽ കുറ്റപ്പെടുത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്.

എന്നാൽ ഇത് ആദരണീയമായ ഒരു കോടതിയുടെ വിധിയാണ്. അതിജീവിച്ചവളെ സംരക്ഷിക്കുന്ന തരത്തിലാണ് നിയമം അതിന്റെ ഇടപെടൽ നടത്തേണ്ടതെന്ന സൂക്ഷ്മവും സമഗ്രവുമായ ധാരണയുള്ള ഒരു സ്ഥാപനമാണ് കോടതി. സദാചാരപരമായ ഒരു കുറ്റം വ്യക്തികളിൽ ആപേക്ഷികമാണെന്നും എന്നാൽ നിയമപരമായ ഒരു കുറ്റം അങ്ങനെയല്ലെന്നുമുള്ള ബോധവും ആ സ്ഥാപനത്തിനുണ്ട്. പുരുഷാധിപത്യപരമായ അധികാര ഘടനയിലൂടെ സ്ത്രീകളുടെയും, ക്വീർ വ്യക്തികളുടെയും ശരീരത്തെയും, വ്യക്തിത്വത്തെയും, ലൈംഗികതയെയും സമൂഹം നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, ലൈംഗിക അതിക്രമങ്ങളെ അതിജീവിക്കുന്നവർക്ക് സ്വതന്ത്രവും നീതിപൂർവ്വവുമായ വിചാരണക്കുള്ള അവരുടെ അവകാശം ആവശ്യപ്പെടാനുള്ള ഒരേയൊരു സ്ഥലമാണ് കോടതികൾ.

ജുഡീഷ്യൽ സദാചാരവും പൊതുസദാചാരവും വ്യത്യസ്തമാണ്, അത് ഒന്നാകാതിരിക്കുന്നതാണ് ന്യായവും. നമ്മുടെ ആചാരങ്ങളുടെയും സമ്പ്രദായങ്ങളുടെയും വിശ്വാസങ്ങളുടെയും പക്ഷപാതങ്ങളുടെയും മുൻവിധികളുടെയും ആകെത്തുകയാണ് പൊതുസദാചാരമെന്നത്. പൊതുസമൂഹത്തിലുള്ള സദാചാരത്തിന്റെ പ്രശ്നവത്തായ ഘടകങ്ങളും നീതിയുടെ പ്രയോഗവും തമ്മിലുള്ള സംഘർഷം കുറയ്ക്കാനുള്ള ഒന്നാണ് നിയമം. സമൂഹം സ്ത്രീകളെ തള്ളിപ്പറയുകയും, കൈയ്യിൽ അധികാരമുള്ള പീഡകനെ രക്ഷിക്കുകയും ചെയ്യുമ്പോൾ, അതിജീവിച്ചവർക്ക് തുറന്നുപറച്ചിൽ നടത്താനായി നീതിപൂർവ്വവും സുരക്ഷിതവുമായ ഒരു ഇടം നിയമം ഒരുക്കേണ്ടതുണ്ട്.

ഈ കേസിലെ യുക്തി സമൂഹത്തിന്റെ പൊതുസദാചാരവുമായി ചേർന്നുപോകുന്നതായാണ് കാണാൻ കഴിയുക. ഈ തരത്തിലുള്ള നിയമസംവാദങ്ങൾ സമൂഹത്തിലെ മറ്റ് സ്ത്രീകളെയും അതിജീവിച്ചവരെയും ബാധിക്കുന്നുണ്ട്. അവരെല്ലാവരിലും പൊതുവായ ഉത്കണ്ഠകൾ ഉണ്ടാകുന്നു. കാരണം, സുരക്ഷിതമായ ഒരു ഇടം സമൂഹത്തിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, അത്തരത്തിലൊരു ഇടം നൽകുമെന്ന നിയമസംവിധാനത്തിന്റെ വാഗ്ദാനം ഇല്ലാതായതിനാണ് അവർ സാക്ഷികളായത്.

വികാരങ്ങളുടെ രാഷ്ട്രീയം

ഈ വിധി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം സ്ത്രീകൾ അനുഭവിക്കുന്ന ഭയത്തിന്റെയും നിരാശയുടെയും രോഷത്തിന്റെയും അലകളെ നിസ്സാരമായി കാണാൻ കഴിയില്ല. 'സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതുമുതൽ തന്നെ ഞാൻ വേദനിച്ചിരുന്നു. വിധി എന്നിൽ പേടിയും നിരാശയുമാണ് ഉണ്ടാക്കിയത്. എനിക്ക് എല്ലാ സമയത്തും ദേഷ്യം തോന്നുന്നു, എന്നെങ്കിലും എനിക്ക് ആ കന്യാസ്ത്രീയുടെ അനുഭവമുണ്ടാവുകയാണെങ്കിൽ മാതൃകാപരമായ ഒരു സർവൈവർ ആകാവുന്ന തരത്തിൽ എങ്ങനെയെല്ലാം എന്റെ പെരുമാറ്റങ്ങളെ ക്രമീകരിക്കണമെന്നതിന് ഞാൻ മാനസികമായി കുറിപ്പുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്', ഒരു യുവ സോഫ്റ്റ്വെയർ ഡെവ്ലപ്പറായ ജീനിയ തച്ചറമ്പാത്ത് പറയുന്നു.

നിയമവിചാരണകളെ ലിംഗപദവിയുടെ വീക്ഷണകോണിലൂടെ നോക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ. "ലിവിങ് എ ഫെമിനിസ്റ്റ് ലൈഫ്'ൽ ഫെമിനിസ്റ്റ് പണ്ഡിതയായ സാറാ അഹമ്മദ് ചർച്ച ചെയ്യുന്നത്, സെൻസേഷന്റെ (സംവേദനം) പ്രസക്തിയെന്താണെന്നാണ്. സുഖകരമോ ആശ്വാസകരമോ അല്ലാത്ത ഒരു അനുഭവമാണ് സെൻസേഷൻ എന്ന് അവർ വിശദമാക്കുന്നുണ്ട്. ഇത് പലപ്പോഴും സ്ത്രീകൾക്ക് പ്രത്യേകമായി ഉണ്ടാകുന്ന അനുഭവമാണ്. മാത്രവുമല്ല, സ്ത്രീകളുടെ മേൽ പതിക്കുന്ന ഘടനാപരവും വ്യവസ്ഥാപിതവുമായ അതിക്രമങ്ങളുടെയും സ്ത്രീവിരുദ്ധതയുടെയും പാളികൾ അടർത്തിനോക്കുന്നതിന്, അവർ അനുഭവിക്കുന്ന അസ്വസ്ഥതകളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.

ജെന്റർ (ലിംഗപദവി) എന്നത് ജീവിക്കുന്നതിലൂടെ അനുഭവപ്പെടുന്ന ഒരു യാഥാർത്ഥ്യമാണ്. അതിക്രമങ്ങൾക്ക് വിധേയരാക്കപ്പെടുമെന്ന നിരന്തര ഭയത്തിന്റെ കീഴിലാണ് സ്ത്രീകൾ ജീവിക്കുന്നത്. ഭൗതിക, ലൈംഗിക, വ്യവസ്ഥാപിത, രാഷ്ട്രീയ മണ്ഡലങ്ങളെ പുരുഷന്മാർ കീഴടക്കുമ്പോൾ ഏറ്റവും ദുർബലമായ അവസ്ഥയിലുള്ള സ്ത്രീകളാണ് ഉന്നംവെക്കപ്പെടുന്നത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടേക്കാനുള്ള സാധ്യതകളെ മുൻകണ്ട് ജീവിക്കുക, വ്യക്തിത്വമോ അന്തസ്സോ ഇല്ലാത്ത തരത്തിൽ വസ്തുവായും, ലൈംഗികവസ്തുവായും ചിത്രീകരിക്കപ്പെടുക തുടങ്ങിയ ലിംഗപദവിയുമായി ബന്ധപ്പെട്ട (ജെന്റേർഡ്) അനുഭവങ്ങൾ കാരണമാണ് സ്ത്രീകൾ വളരെയധികം സമ്മർദ്ദത്തിന് കീഴ്പ്പെടുന്നത്. ബലാത്സംഗക്കുറ്റത്തിൽ ആരോപിതനായ വ്യക്തി, പ്രത്യേകിച്ച് അധികാരത്തിലിരിക്കുന്ന പുരുഷൻ കുറ്റവിമുക്തനാകുമ്പോൾ ഈ അസ്വാസ്ഥ്യം തീവ്രമാകുന്നു.

ഉന്മാദവും വൈകാരികതയും സ്വാഭാവികമെന്നവണ്ണം സ്ത്രീകളുടെ കൂടെപ്പിറപ്പാണ് എന്ന നിലയിലാണ് സമൂഹം ഇതിനെ നിസ്സാരവത്കരിക്കുന്നത്. യുക്തിബോധത്തെ വൈകാരികതയുടെ വിപരീതമായാണ് നമ്മൾ കാണുന്നത്. മാത്രവുമല്ല, പുരുഷന്മാരെ യുക്തിബോധമുള്ളവരും ബൗദ്ധികമായി ശ്രേഷ്ഠരായവരുമായി പരിഗണിക്കുമ്പോൾ സ്ത്രീകളെ അവരുടെ വികാരങ്ങളുടെ തലത്തിലേക്ക് തരംതാഴ്ത്തുന്ന തരത്തിലുള്ള ദ്വന്ദങ്ങളുടെ അടിസ്ഥാനത്തിലുള്ള ആശയങ്ങളാണ് ലിംഗപദവിയെക്കുറിച്ച് നമ്മുടെ മുന്നിലുള്ളത്.
ഈ കേസിൽ നടന്നതുപോലെ സുപ്രധാനമായ തെളിവുകളുണ്ടായിട്ടും കുറ്റാരോപിതനെ വെറുതെ വിട്ട സാഹചര്യത്തിൽ വളരെ വൈകാരികമായും രോഷാകുലരായും സ്ത്രീകൾ പ്രതികരിക്കുമ്പോൾ, വികാരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രതികരിക്കുന്നവരായി അവരെ തരംതാഴ്ത്താനാണ് സമൂഹം വീണ്ടും ശ്രമിക്കുന്നത്. നിയമസംവിധാനങ്ങളോട് അവർക്കുള്ള സുരക്ഷിതത്വബോധത്തിന്റെയും വിശ്വാസ്യതയുടെയും മുകളിൽ ഇത്തരത്തിലുള്ള വിധി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ സൂക്ഷ്മമായി തള്ളിക്കളയാനാണ് സമൂഹം ശ്രമിക്കുന്നത്.

""ഞാൻ വളരെ നിരാശയിലാണ്, അതേസമയം ദേഷ്യത്തിലുമാണ്. ഈ സംവിധാനത്തോടുള്ള വിശ്വാസം പൂർണ്ണമായും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ, പോരാട്ടം തുടരാനും ലിംഗപരമായ വേർതിരിവ് എവിടെ, എപ്പോൾ ഉണ്ടായാലും അത് സഹിച്ചിരിക്കാതെ പ്രതികരിക്കാനുമുള്ള പ്രേരണയാണ് അത് നൽകുന്നത്'', ബാംഗ്ലൂരിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന റിയോ ജോൺ പറയുന്നു. അതിജീവിച്ചവളെ അപമാനിക്കുന്ന തരത്തിലുള്ള കോടതിവിധികൾ കാരണം, സ്ഥാപനവത്കരിക്കപ്പെട്ട സ്ത്രീവിരുദ്ധതയോടും അതിക്രമങ്ങളോടും പോരാടേണ്ടത് തങ്ങളുടെ മാത്രം ഉത്തരവാദിത്വമാണെന്ന തോന്നൽ സ്ത്രീകൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. ഭയപ്പെടുത്തുന്ന തരത്തിലുള്ള തളർച്ചയാണ് അത് അവർക്കിടയിൽ സൃഷ്ടിക്കുന്നത്.

""എനിക്ക് അഗാധമായ വിഷമമവും അപമാനവും തോന്നുന്നുണ്ട്. അതിജീവിച്ചവളെ പഴിചാരുന്നതിനെ നിയമാനുസരണമാക്കുകയും ഇത് പുരുഷന്മാരുടെ ലോകമാണെന്ന് ആവർത്തിക്കുകയുമാണ് കോടതിവിധി ചെയ്തത്'', ബിരുദപഠനം പൂർത്തിയാക്കിയ ശ്രീലക്ഷ്മി കെ. ബി. പറയുന്നു. ""അതിജീവിച്ച നിരവധിപ്പേർ ഈ വിധി കാരണം പീഡനം റിപ്പോർട്ട് ചെയ്യാൻ മടിക്കുമെന്ന് എനിക്കുറപ്പുണ്ട്. കാരണം മാനസികാഘാതവും അപമാനവും സഹിച്ചതിന് ശേഷവും അവസാനം അതിന് യാതൊരു ഫലവുമുണ്ടാകില്ലെന്ന തോന്നലാണ് ഈ വിധി ഉണ്ടാക്കിയത്'', യു.കെ.യിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ തീർത്ഥ ഗിരീഷ് പറയുന്നു.

ലൈംഗിക പീഡനത്തെ കളങ്കമായി കാണുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതിജീവിച്ചവരെ നിശബ്ദരാക്കാനും, അവരുടെ സത്യങ്ങളെ കൈയ്യേറാനും, അവരുടെ ശബ്ദങ്ങളെ മായ്ച്ചുകളയാനും, അവരുടെ മൗനത്തെ സമ്മതമായി വ്യാഖ്യാനിക്കാനും സമൂഹം അതിന്റെ എല്ലാ അധികാരങ്ങളും പ്രയോഗിക്കുന്നു. ബിഷപ്പിന്റെ കുറ്റവിമോചനത്തിന് ശേഷം നടന്ന ആഘോഷങ്ങൾ ഏറ്റവും അശ്ലീലമായ രീതിയിൽ ഇതിനെ വെളിപ്പെടുത്തുന്നു.
ഈയൊരു പശ്ചാത്തലത്തിലാണ്, തന്നെ പീഡിപ്പിച്ച, താൻ പ്രവൃത്തിക്കുന്ന സ്ഥാപനത്തിലെ ഏറ്റവും ശക്തനായ വ്യക്തിയോട് കന്യാസ്ത്രീ മാന്യമായി പെരുമാറിയതിനെ ചോദ്യം ചെയ്യുകയും, അവർക്ക് മറ്റൊരു പുരുഷനുമായുണ്ടെന്ന് പറയുന്ന ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള കെട്ടിച്ചമച്ച കഥകളെ വലിച്ചിഴച്ച് കൊണ്ടുവരികയും ചെയ്ത് കന്യാസ്ത്രീയെ കോടതിവിധി അപമാനിക്കുന്നത്.

പുരുഷാധിപത്യപരമായ രീതിയിൽ അതിജീവിച്ചവൾക്ക് മേൽ പഴിചാരുന്ന ആഖ്യാനങ്ങളുടെ കൂടെ പൊതുസദാചാരത്തെ ഊട്ടിയുറപ്പിക്കുന്ന വിധത്തിലുള്ള കോടതിയുടെ ഇടപെടൽ, മിക്ക സ്ത്രീകളുടെയും ധൈര്യവും ആത്മവിശ്വാസവും തകർത്തുകളഞ്ഞിട്ടുണ്ട് എന്നത് ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണ്. ഒരു സ്ത്രീക്ക് നുണ പറയാൻ കഴിയില്ലെന്ന 'ഫെമിനിസ്റ്റ് വാശി'യിൽ നിന്നുള്ള വൈകാരിക രോഷം മാത്രമല്ല സ്ത്രീകൾ പ്രകടിപ്പിക്കുന്ന നിരാശ. നിയമത്തിന്റെ തെറ്റായവായന നടത്തുകയും സുപ്രധാന തെളിവുകളെ അവഗണിക്കുകയും ചെയ്ത ഒരു വിധിയാണ് ഇത്. അതിജീവിച്ചവളുടെ ശരീരത്തിന്മേൽ ശ്രദ്ധകേന്ദ്രീകരിച്ച് അവരെ വ്യക്തിഹത്യ നടത്തുകയും ലൈംഗിക പീഡനങ്ങൾക്കെതിരായ നിയമങ്ങളിൽ അടുത്തകാലങ്ങളിലുണ്ടായിട്ടുള്ള ഭേദഗതികളെ പരിഗണിക്കാതിരിക്കുകയുമാണ് വിധിയിൽ ചെയ്തത്.

""നമ്മളെന്തിനോടാണ് എതിരിടുന്നതെന്ന് തിരിച്ചറിയുമ്പോൾ പേടിതോന്നുന്നു. അതിജീവിച്ചവളെ മോശക്കാരിയാക്കുന്നതിന് വളരെ നഗ്‌നമായി തന്നെ സാങ്കേതികത്വങ്ങളെ ഉപയോഗിച്ച രീതി.... എന്റെ അമ്മയും, സഹോദരിമാരും ഞാനും ഇത് ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഇതിൽ നടന്ന അനീതിയോർത്ത് വളരെ നിരാശതോന്നി'', സോഷ്യൽ വെൽഫെയറിൽ ബിരുദാനന്തര ബിരുദം നേടിയ ആർഷാ ആൻ പ്രദീപ് പറയുന്നു.
അതിജീവിച്ച ഒരു സ്ത്രീയുടെ വിശ്വാസ്യതയെ തകർക്കുന്ന തരത്തിലുള്ള പ്രവൃത്തിയായാണ് ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതിയുടെ വിധി കടന്നുവരുന്നത്. ഇവിടെ അതിജീവിച്ച വ്യക്തി ഒരു കന്യാസ്ത്രീയാണ്. അവരുടെ മൊഴിയിൽ പറയുന്നത് പോലെ വിശുദ്ധിയാണ് അവരുടെ ഏറ്റവും അമൂല്യമായ സമ്പാദ്യം. പോലീസിൽ പരാതി നൽകുന്നതിന് മുമ്പ് അവർ പള്ളിയിൽ പരാതി നൽകിയിരുന്നുവെന്ന കാര്യം നമ്മൾ ഓർക്കണം.

സ്വന്തം വിശ്വാസവും, നിയമസംവിധാനവും, സമൂഹവും കൈയ്യൊഴിഞ്ഞ ഒരു സ്ത്രീയാണ് അവർ. അവരുടെ ആത്മാഭിമാനത്തിനെതിരെയുള്ള ഓരോ പ്രഹരവും സമൂഹത്തിലെ സ്ത്രീകളെയും അതിജീവിച്ചവരെയും വളരെ ആഴത്തിൽ വ്യക്തിപരമായി ബാധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള കുറ്റങ്ങൾക്കെതിരെ പരാതിപ്പെടുന്നതിനെ വിലക്കുന്നതും നിയമസംവിധാനത്തിന്റെ സാധുതയെ ഇല്ലാതാക്കുന്നതുമായ ഒന്നായിട്ടാകാം ഈ വിധി നിലനിൽക്കാൻ പോകുന്നത്.
സ്ത്രീകൾക്കും ലൈംഗിക പീഡനത്തെ അതിജീവിച്ചവർക്കും പൊതുവായുള്ള അനുഭവമെന്താണെന്നും ഇതുപോലുള്ള വിധികൾ അവരുടെ സുരക്ഷിതത്വബോധത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്നും കണക്കിലെടുക്കേണ്ടത് പ്രധാനമാണ്. അവർക്കുണ്ടായിട്ടുള്ള പേടിയെയും മോശമായ അനുഭവങ്ങളുണ്ടാകുന്നത് ഒഴിവാക്കാനായി സ്വന്തം പ്രവൃത്തികളെ നിയന്ത്രിക്കുന്നതുമായ അവസ്ഥയെയും ഭരണകൂടം പരിശോധിക്കണം. കാരണം, സ്ത്രീകൾക്കും അരികുകളിലാക്കപ്പെട്ട ലിംഗപദവി വഹിക്കുന്ന വ്യക്തികൾക്കും അതിജീവിച്ചവർക്കും, സമൂഹത്തിലും മതത്തിലും നിയമസംവിധാനത്തിലും ഭരണസംവിധാനത്തിലുമുള്ള വിശ്വാസത്തെ രാഷ്ട്രീയപരമായി അടയാളപ്പെടുത്തുന്ന ഒന്നാണ് വൈകാരികമായ ഈ പൊട്ടിത്തെറി.

ഇതിന്റെയെല്ലാം ഇടയിൽ ഓരോ സ്ത്രീയെയും സർവൈവറെയും വിഴുങ്ങുന്ന ഭയം, തോൽവി, വൈരുദ്ധ്യം എന്നിവ ഗുരുതരമാണ്. ഈ ഘട്ടത്തിൽ നമ്മളിൽ മിക്കവരുടെയും മനസ്സിൽ ഉയരുന്ന, നമ്മുടെ ധൈര്യം കെടുത്തുന്ന ചോദ്യങ്ങൾ ഇവയാണ് - ലൈംഗിക പീഡനത്തെ അതിജീവിച്ച ഒരു വ്യക്തിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കപ്പെടുന്നത്? അവരെ വിശ്വസിക്കാനും സഹാനുഭൂതിയോടെ പരിഗണിക്കാനും എന്ത് വിലയാണ് കൊടുക്കേണ്ടത്?

Comments