ജിഗ്നേഷ് മേവാനിക്ക് ജാമ്യം കിട്ടിയോ എന്നതല്ല എന്തിന് അറസ്റ്റ് ചെയ്തു എന്നതാണ് ചോദ്യം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ചു എന്നതിന്റെ പേരിലാണ് ഗുജറാത്ത് നിയമസഭാംഗവും ദളിത് രാഷ്ട്രീയ പ്രവർത്തകനുമായ ജിഗ്‌നേഷ് മേവാനിയെ അസം പൊലീസ് ഏപ്രിൽ 20 -ന് ഗുജറാത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. അസമിലെ കൊക്രജാറിൽ ഒരു ബി ജെ പി നേതാവ് നൽകിയ പരാതിയെത്തുടർന്നായിരുന്നു ഇത്രയും തിടുക്കപ്പെട്ട അറസ്റ്റ്. ആ കേസിൽ നാല് ദിവസം കഴിഞ്ഞ് ജാമ്യം ലഭിച്ച മേവാനിയെ ഉടനെത്തന്നെ മറ്റൊരു കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യത്തെ കേസിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ പൊലീസ് വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയോട് അവരുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നും അസഭ്യ വർത്തമാനം പറഞ്ഞെന്നും ആംഗ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയെന്നുമൊക്കെയായിരുന്നു രണ്ടാമത്തെ കേസ്.

കെട്ടിച്ചമച്ചതാണെന്നും മേവാനിയെ വീണ്ടും തടവിൽ വെക്കാൻവേണ്ടി നിയമപ്രക്രിയയെ ദുരുപയോഗം ചെയ്യുകയാണെന്നും സാധാരണക്കാർക്ക് പോലും മനസിലാകുന്ന ഒന്നായിരുന്നു ആ കേസ്. എന്നാൽ അത്രയേറെ ആത്മവിശ്വാസത്തോടെ ഇത്തരത്തിലൊരു വ്യാജ ആരോപണം മേവാനിക്ക് നേരെ ഉന്നയിക്കാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത് ഇത്തരം കള്ളക്കേസുകളിൽ കുരുക്കപ്പെട്ട്, ജാമ്യം നിഷേധിക്കപ്പെട്ട് മാസങ്ങളും വർഷങ്ങളും തങ്ങൾ തടവിലടച്ച നൂറുകണക്കിന് രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരാണ്.

എന്നാൽ ബാർപേട്ട സെഷൻസ് കോടതി ജഡ്ജി അപരേഷ് ചക്രബർത്തിയെന്ന, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ അധികാരശ്രേണിയിൽ വളരെ താഴത്തുള്ള നൂറുകണക്കിന് സെഷൻസ് ജഡ്ജിമാരിലൊരാൾ ഭരണകൂടത്തിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി ഭരണഘടനയുടെ ജനാധിപത്യമൂല്യങ്ങളും പൗരാവകാശത്തിന്റെ രാഷ്ട്രീയബോധ്യങ്ങളുമായി നിവർന്നുനിന്നത് ചരിത്രസംഭവമാണ്. അപാരേഷ് ചക്രബർത്തിയെന്ന ന്യായാധിപൻ ഈയൊരൊറ്റ വിധികൊണ്ട് ഭരണഘടനാപരമായി പാർലമെന്റ് ഉണ്ടാക്കുന്ന നിയമങ്ങളുടെ ഭരണഘടനാസാധുതയും അതിന്റ അസ്തിത്വസാധുതയും നിശ്ചയിക്കാൻവരെ അധികാരമുള്ള സുപ്രീം കോടതിയുടെ മുന്നിലേക്ക് വരെ നീതിബോധത്തിന്റെയും നിയമവാഴ്ചയുടെയും ഒരു പുതിയ ആകാശം കാട്ടിക്കൊടുക്കുകയാണ്. ജിഗ്‌നേഷ് മേവാനിക്കെതിരെ കെട്ടിച്ചമച്ച (പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നടത്തിയ സ്ത്രീത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, കൃത്യനിർവ്വഹണം തടസപ്പെടുത്തിയത് തുടങ്ങിയവ) കുറ്റകൃത്യങ്ങളുടെ പൊള്ളത്തരം ഒന്നൊന്നായി എടുത്തുപറഞ്ഞുകൊണ്ട് മേവാനിക്ക് ജാമ്യം നൽകിയ അപാരേഷ് ചക്രബർത്തിയെന്ന സെഷൻസ് ജഡ്ജി ഇന്ത്യൻ നീതിന്യായ സംവിധാനത്തിന് പുതിയ ദിശാബോധത്തിനുള്ള സൂചനയാണ് നൽകിയത്.

അപരേഷ് ചക്രബർത്തി

പൊലീസ് പിടിച്ചുകൊണ്ടുവരുന്ന ആരെയും പൊലീസ് കസ്റ്റഡിയിലും ശേഷം ജുഡീഷ്യൽ റിമാൻഡിലും അയക്കുക എന്നത് കീഴ്കോടതികളുടെ പതിവുരീതിയായി മാറിയിട്ട് ഏറെക്കാലമായി. രാഷ്ട്രീയ പ്രവർത്തകരെയോ മനുഷ്യാവകാശ, സാമൂഹ്യ പ്രവർത്തകരെയോ ഒക്കെയാണ് ഇങ്ങനെ കൊണ്ടുവരുന്നതെങ്കിൽ ഹൈക്കോടതികൾ മാത്രമല്ല സുപ്രീം കോടതി പോലും ആഴ്ചകളും മാസങ്ങളും വർഷങ്ങളുമെടുക്കും ജാമ്യം അനുവദിക്കാൻ എന്നതായിരുന്നു നടപ്പുചട്ടം. കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ ശബ്ദിക്കുന്ന ആരെയും നാനാവിധ കേസുകളിൽ കുടുക്കി തടവിലിടുന്ന പൗരാവകാശനിഷേധത്തെ കണ്ടില്ലെന്നു നടിയ്ക്കുകയാണ് കോടതികൾ ഭൂരിപക്ഷം കേസുകളിലും ചെയ്തുവരുന്നത്. അപ്പോഴാണ് ഇത്തരത്തിലൊരു വിധി അസമിലെ ഒരു സെഷൻസ് ജഡ്ജി പുറപ്പെടുവിക്കുന്നത്.

അതിനിശിതമായ ഭാഷയിലാണ് സെഷൻസ് കോടതി ആസാം പോലീസിനെ വിമർശിക്കുന്നത്. ഒരു "വ്യാജ FIR' രേഖപ്പെടുത്തിക്കൊണ്ട് കോടതിയുടെയും നിയമത്തിന്റെയും പ്രക്രിയകളെ ദുരുപയോഗം ചെയ്യുന്ന പൊലീസ് കഠിനശ്രമങ്ങളിലൂടെ നേടിയ ജനാധിപത്യത്തെ ഒരു പൊലീസ് ഭരണകൂടമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് കോടതി വിമർശിക്കുന്നു. വ്യാജ ഏറ്റുമുട്ടലുകളിൽ ആളുകളെ കൊല്ലുന്നതും അപായപ്പെടുത്തുന്നതുമായി സംസ്ഥാനത്തുണ്ടാകുന്ന സംഭവങ്ങളെക്കൂടി ചൂണ്ടിക്കാട്ടിക്കൊണ്ട് ഈ വിധിപ്പകർപ്പ് ഹൈക്കോടതിക്ക് അയച്ചുകൊടുക്കാനും ആവശ്യമെങ്കിൽ ഇത്തരം കള്ളക്കേസുകളും മറ്റു പോലീസ് അതിക്രമങ്ങളും തടയാനുള്ള നടപടികൾക്കായി ഈ വിധിയെ ഒരു പൊതു താത്പര്യ ഹർജിയാക്കി പരിഗണിക്കാവുന്നതാണെന്നും നിർദ്ദേശിക്കുന്നുണ്ട്. ഗോഹട്ടി ഹൈക്കോടതി എന്തുചെയ്യും എന്ന് കണ്ടറിയണം.

ഹിമാന്ത ബിശ്വാസ് ശർമ്മ

ആസാം മുഖ്യമന്ത്രിയായി ബി.ജെ.പി. നേതാവ് ഹിമാന്ത ബിശ്വാസ് ശർമ്മ അധികാരമേറ്റ 2021 മെയ് മാസത്തിനു ശേഷം ഇതുവരെയായി 29 പേരെ പൊലീസ് വെടിവെച്ചുകൊന്നു; 79 പേർക്ക് പോലീസ് വെടിവെപ്പിൽ പരിക്കേറ്റു എന്നുകൂടി ഇതിനോട് ചേർത്തുവായിക്കണം. തന്റെ മുന്നിലുള്ള കേസിന്റെ പൊതു രാഷ്ട്രീയപശ്ചാത്തലത്തെ അവഗണിക്കാൻ ഒരു സെഷൻസ് ജഡ്ജി തയാറായില്ല എന്നത് ഇന്നത്തെ ഇന്ത്യയിൽ ചെറിയ കാര്യമല്ല. ബി.ജെ.പി. നേതാക്കൾക്കും ബി ജെ പിയുടെ സർക്കാരുകൾക്കുമെതിരായി വർഷങ്ങൾക്കു മുമ്പ് പുറപ്പെടുവിച്ച വിധികളുടെ പേരിൽ ഹൈക്കോടതി ജഡ്ജിമാരുടെ സുപ്രീം കോടതിയിലേക്കുള്ള അർഹമായ സ്ഥാനക്കയറ്റം നിഷേധിക്കുകയും ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കുകയും ചെറിയ ഹൈക്കോടതികളിലേക്ക് സ്ഥലം മാറ്റുകയുമൊക്കെ ചെയ്യുന്ന ഒരു കാലത്ത് ഇത്തരമൊരു നീതിബോധത്തിന്റെ രാഷ്ട്രീയ മൂല്യം ഒട്ടും ചെറുതല്ല.

ജസ്റ്റിസ് അകിൽ ഖുറേഷിയെ സുപ്രീംകോടതി ജസ്റ്റിസാക്കാനുള്ള കൊളീജിയം ശുപാർശ പലതവണ അയച്ചിട്ടും അംഗീകരിക്കാത്തതിന് മോദി സർക്കാരിന് ഒരേയൊരു ലക്ഷ്യമാണുണ്ടായിരുന്നത്. വിധേയരല്ലാത്തവരെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശം എല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും എത്തിക്കുക എന്നതായിരുന്നു അത്. 2010-ൽ ഷൊറാബുദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസിൽ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയായ അമിത് ഷായെ സി ബി ഐ കസ്റ്റഡിയിൽ അയക്കാൻ ഉത്തരവിട്ട ജസ്റ്റിസ് ഖുറേഷിയോട് യാതൊരുതരത്തിലും തങ്ങൾ പൊറുക്കില്ല എന്ന നിലപാടാണ് മോദി സർക്കാർ കാണിച്ചത്. 2018-ൽ സേവന കാലയളവ് വെച്ചുനോക്കിയാൽ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകേണ്ടിയിരുന്ന ഖുറേഷിയെ കേന്ദ്ര സർക്കാർ തള്ളിമാറ്റി. പിന്നീട് മധ്യ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനുള്ള കൊളീജിയം ശുപാർശ തള്ളി. ശേഷം ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി ഒതുക്കിത്തീർക്കേണ്ടിവന്നു കൊളീജിയത്തിന് ജസ്റ്റിസ് ഖുറേഷിയുടെ വിഷയം.

ജസ്റ്റിസ് ഖുറേഷി

ഭരണഘടനാ കോടതികളെ വരെ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്ന ഒരു ഭരണകൂടത്തോട് നിങ്ങളെന്ത് തോന്നിവാസമാണ് കാണിക്കുന്നതെന്ന് ചോദിക്കുന്ന ഒരു സെഷൻസ് കോടതി ഈ രാജ്യത്ത് ഇനിയും മനുഷ്യർ ഉറക്കെ സംസാരിക്കുകയും പ്രതിഷേധിക്കുകയും അരിച്ചരിച്ചെങ്കിലും പൗരസ്വാതന്ത്ര്യത്തിന്റെ വെളിച്ചം ജനാധിപത്യസമൂഹത്തിന്റെ ചെടികളിൽ പതിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കുന്നതാണ്.

നിലവിൽ ദൽഹി ഹൈക്കോടതിയിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ നടക്കുന്ന വാദങ്ങളിൽ കോടതിയുടെ നിരീക്ഷണങ്ങളുമായി കൂട്ടിച്ചേർത്തുവേണം ഈ വിധിയെക്കാണാൻ. പ്രധാനമന്ത്രിയെക്കുറിച്ചു പറയുമ്പോൾ തട്ടിപ്പ്, തരികിട എന്നൊക്കെ അർഥം വരുന്ന (Jumla) എന്ന വാക്കുകളൊക്കെ ഉപയോഗിക്കാമോ എന്നാണ് കോടതി ചോദിക്കുന്നത്. ഇൻക്വിലാബ്, ക്രാന്തികാരി തുടങ്ങിയ വാക്കുകളോടും കോടതിക്ക് അത്ര പഥ്യം പോരാ. ഇതൊക്കെ ജനങ്ങളെ പ്രകോപിപ്പിക്കാനല്ലേ എന്നാണ് കോടതി ആശങ്കപ്പെടുന്നത്. ജനങ്ങളെ പ്രകോപിപ്പിക്കുക എന്നതൊരു രാഷ്ട്രീയ പ്രവർത്തനമാണ് എന്നതുകൊണ്ടാണ് അതൊരു മൗലികാവകാശമായി ഭരണഘടന അംഗീകരിക്കുന്നത്. നിലവിലുള്ള ഭരണകൂടത്തെയും വ്യവസ്ഥയേയും തെല്ലും അലോസരപ്പെടുത്താതെ പൊതിച്ചോറുവിതരണം പോലുള്ള സന്നദ്ധസഹായപദ്ധതികൾക്കൊണ്ട് രാഷ്ട്രീയപ്രവർത്തനത്തെ മുന്നോട്ടുകൊണ്ടുപോകാത്തതെന്ത് എന്നാണ് വാസ്തവത്തിൽ ഈ ചോദ്യത്തിന്റെ മറ്റൊരു രൂപം.

ഉമർ ഖാലിദ്

പൊലീസ് കസ്റ്റഡിയിൽ മറ്റു പൊലീസുകാരുടെ സാന്നിധ്യത്തിൽ കടുത്ത ബന്തവസ്സിലിരിക്കുമ്പോൾ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാൻ ശ്രമിച്ച കഥയെയൊക്കെ സെഷൻസ് കോടതി വലിച്ചുദൂരെക്കളയുന്നുണ്ട്. ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ, സർക്കാരിനെ വിമർശിക്കുന്നവരെ, എന്തെങ്കിലും തരത്തിൽ സർക്കാർ സംവിധാനങ്ങളുടെയോ പൊലീസുകാരുടെയോ ജനാധിപത്യവിരുദ്ധതയെയെ എതിർക്കുന്നവരെയൊക്കെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന്റെ പേരിൽ കുറ്റപത്രം ചാർത്തിക്കൊടുക്കുന്ന പതിവ് കേരളത്തിൽപ്പോലും സുലഭമാണ്. മേവാനിക്കെതിരെ അത്തരത്തിലൊരു കുറ്റം ചാർത്തുന്നത് ഭരണകൂടത്തിന്റെ ആധിപത്യസ്വഭാവം കൊണ്ടുമാത്രമല്ല, ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം തങ്ങൾക്കതിരെ ഉയർന്നുവരുന്ന സാമാന്യമായ ഇടതുപക്ഷാഭിമുഖ്യമുള്ള ദളിത് രാഷ്ട്രീയത്തെ മുളയിലേ നുള്ളാൻ ശ്രമിക്കുന്നതുകൊണ്ടുകൂടിയാണ്. ഇന്ത്യയിൽ ദളിത് രാഷ്ട്രീയവും സ്വത്വവാദ രാഷ്ട്രീയവും പൊതുവിൽ ചെയ്യുന്നത് രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങളെ മുഴുവൻ തള്ളിക്കളയുകയും വലതുപക്ഷ രാഷ്ട്രീയത്തിന്റെ മറ്റെല്ലാ സ്വഭാവങ്ങളും അവഗണിക്കുകയും വൈരുദ്ധ്യങ്ങളെ കേവലം സ്വത്വപ്രശ്‌നമാക്കി ചുരുക്കുകയും ചെയ്യുക എന്നതാണ്. ഇത് ആത്യന്തികമായി വലതുപക്ഷ രാഷ്ട്രീയത്തെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. അത്തരത്തിലല്ലാതെ ഇടതുപക്ഷ ധാരയെക്കൂടി ഉൾക്കൊള്ളുന്ന തരത്തിലുള്ള ദളിത് രാഷ്ട്രീയം ഉണ്ടാവുന്നത് ഹിന്ദുത്വ രാഷ്ട്രീയശക്തികൾക്ക് ആരംഭത്തിലേ അപകടം മണക്കാൻ കഴിയുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ജിഗ്‌നേഷ് മേവാനി കോൺഗ്രസിന് പിന്തുണ നൽകുമ്പോൾ പോലും അയാളുടെ രാഷ്ട്രീയധാരയുടെ സൂചന സംഘപരിവാർ ഭരണകൂടത്തെ വിറളി പിടിപ്പിക്കുന്നുണ്ട്.

ദൽഹി കലാപക്കേസിൽ UAPA ചുമത്തി തടവിലടച്ച നടാഷ നർവാൾ , ദേവാംഗന കലിത, ആസിഫ് ഇക്ബാൽ എന്നിവർക്ക് ദൽഹി ഹൈക്കോടതി ജാമ്യം നൽകിയപ്പോൾ ആ വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ദൽഹി ഹൈക്കോടതി UAPA കേസുകളിലെ ജാമ്യം സംബന്ധിച്ചും മറ്റും നടത്തിയ നിരീക്ഷണങ്ങൾ മറ്റു കേസുകളിൽ ഒരു കീഴ്വഴക്കമായി കാണരുത് എന്ന് പറഞ്ഞ സുപ്രീം കോടതി വിദ്യാർത്ഥികളുടെ ജാമ്യം നിലനിർത്തിയെങ്കിലും ഇത്തരത്തിൽ ഭരണകൂടം നടത്തുന്ന വേട്ടയുടെ നിയമസാധുതയും അതിലെ ഭരണഘടനാ ലംഘനവും വീണ്ടും സ്പർശിക്കാതെ കടത്തിവിടുകയായിരുന്നു ചെയ്തത്. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാസാധുതയെക്കുറിച്ച് സുപ്രീം കോടതി മെയ് 5-നു അന്തിമവാദം കേൾക്കാനിരിക്കെയാണ് ബാർപേട്ട സെഷൻസ് കോടതി ഭരണഘടനാ ജനാധിപത്യ റിപ്പബ്ലിക്കിനെ ഒരു പോലീസ് ഭരണകൂടമാക്കി മാറ്റരുതെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
''Even opinion is growing in the world for providing next generation human rights to the people in the democratic countries like, right to recall an elected representative, right to destabilise an elected government, etc.
therefore, converting our hard earned democracy into a Police State is
simply unthinkable and if the Assam Police is thinking about the same,
the same is perverse thinking.' (Crl, Misc. Bail Appllcation,No. 257 of 2022 Present:- Shri A. Chakravarty, Sessions Judge, Barpeta )

നടാഷ നർവാൾ , ദേവാംഗന കലിത, ആസിഫ് ഇക്ബാൽ

നിരവധി രാഷ്ട്രീയപ്രവർത്തകരാണ് UAPA -യും രാജ്യദ്രോഹക്കുറ്റവുമടക്കമുള്ള നിരവധി കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ട് ഇന്ത്യൻ തടവറകളിൽ കഴിയുന്നത്. ഒരു ട്വിറ്റർ കുറിപ്പിന്റെ പേരിൽ ഒരു രാഷ്ട്രീയ പ്രവർത്തകൻ തടവിലാകുന്നത് സ്വാഭാവികമായി കണക്കാക്കുന്ന തരത്തിലേക്ക് നമ്മുടെ പൊതുബോധത്തെ ചുരുക്കിക്കൊണ്ടുവന്നു എന്നതാണ് ഹിന്ദുത്വ രാഷ്ട്രീയ ഭരണകൂടത്തിന്റെ വിജയം. അതിനുശേഷമുള്ളതെല്ലാം കേവലം നിയമപരമായ തർക്കങ്ങൾ മാത്രമാക്കി നമ്മൾ ചുരുക്കിക്കാണും. മേവാനിയെയോ ഉമർ ഖാലിദിനെയോ അറസ്റ്റ് ചെയ്തതാണ് ജനാധിപത്യ നിഷേധവും പൗരാവകാശ ലംഘനമെന്നും ഒരു വിഷയമാക്കാൻ കഴിയാത്തവിധത്തിൽ അവർക്ക് ജാമ്യം ലഭിക്കുമോ ഇല്ലയോ എന്നുള്ളതാണ് പ്രശ്‌നമെന്നതിലേക്ക്, അതിനെ മൂർത്തമായ അടിയന്തരപ്രശ്‌നമാക്കുന്നതിലേക്ക് നമ്മളെയെത്തിക്കുക എന്നതൊരു വലിയ മാറ്റമാണ്. അതായത് പൗരാവകാശങ്ങൾ സംബന്ധിച്ച നമ്മുടെ ആവശ്യങ്ങൾ ഓരോ ദിവസവും താണുകൊണ്ടേയിരിക്കുന്നു.

റോണാ വിത്സനും ഗൗതം നൗലാഖയും സുരേന്ദ്ര ഗാഡ്‌ലിങ്ങും ഷോമ സെന്നും ആനന്ദ് തെൽതുംബ്ഡെയും അടക്കമുള്ളവർ തടവിൽക്കിടക്കുന്നത് എന്തുകൊണ്ടാണ് എന്നുപോലും നാം പതുക്കെ മറന്നുപോകുന്നു. ദൽഹി കലാപത്തിൽ 53 പേര് കൊല്ലപ്പെട്ടപ്പോൾ കൊന്നവരും കൊല്ലിച്ചവരും മാരോ മുസ്ലിം സാലോം കോ എന്നാഹ്വാനം ചെയ്ത സംഘപരിവാർ ഹിന്ദുത്വ ഭീകരവാദികളും സ്വതന്ത്രരായി നടക്കുമ്പോൾ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ടയെ ചോദ്യം ചെയ്തവർ വകുപ്പുകളിൽ ജാമ്യം ലഭിക്കാതെ തടവിലാണ്. ഭീമ കോരേഗാവ് കേസിൽ തടവിലാക്കിയിരുന്ന സ്റ്റാൻ സ്വാമി എന്ന വൃദ്ധനായ സാമൂഹ്യപ്രവർത്തകൻ അടിസ്ഥാന മനുഷ്യാവകാശങ്ങൾപ്പോലും നിഷേധിക്കപ്പെട്ട് തടവിൽ ഭരണകൂടഭീകരതയുടെ ഇരയായി കൊല്ലപ്പെട്ടത് നമ്മുടെ ഓർമ്മകളിൽ നിന്നും അതിവേഗം മാഞ്ഞുപോയിരിക്കുന്നു. പ്രതിഷേധം ഒരു പരാജയപ്പെട്ട പഴങ്കഥയായി അവതരിപ്പിക്കപ്പെടുമ്പോൾ അതിലെ കഥാപാത്രങ്ങളാകാൻ ആളുകൾ മടിക്കുമെന്ന് ഭരണകൂടത്തിനറിയാം.

എന്തിനാണ് രണ്ടു പൗരന്മാരെ UAPA ചുമത്തി തടവിലാക്കിയത് എന്നതിന് കേരളത്തിലെ സർക്കാരിനും പറയാനുണ്ടായിരുന്നത് അവർ ആട്ടിൻകുട്ടികളല്ല എന്ന പരാതിയായിരുന്നു. അനുസരണയുള്ള ആട്ടിൻകുട്ടികളുടെ മാത്രം ഇടയാനാവുകയാണ് ഭരണകൂടം ചെയ്യുന്നത്. അല്ലാത്തവർക്ക് കശാപ്പുകാരനാണ്. ഈ പകർന്നാട്ടത്തിന്റെ അനന്തസാധ്യതകൾ ഓരോ ദിവസവും സമൂഹത്തെ ഓർമ്മപ്പെടുക എന്നത് ഭരണകൂടത്തിന്റെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്.

എന്തുതരം രാഷ്ട്രമാണ് നിങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നാണ് ബാർപേട്ടയിലെ സെഷൻസ് കോടതി ജഡ്ജി സർക്കാരിനോട് ചോദിക്കുന്നത്. വാസ്തവത്തിൽ ആ ചോദ്യം നമ്മളോടുകൂടിയാണ്. എന്തുതരം സമൂഹത്തിലാണ് നിങ്ങൾ ജീവിച്ചുകൊണ്ടിരിക്കുന്നത് എന്നാണത്.

Comments