എന്തുകൊണ്ട് ‘തിങ്കളാഴ്ച നിശ്ചയം'
നിശ്ചയമായും കാണേണ്ട സിനിമയാകുന്നു?
എന്തുകൊണ്ട് ‘തിങ്കളാഴ്ച നിശ്ചയം' നിശ്ചയമായും കാണേണ്ട സിനിമയാകുന്നു?
മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ റിയലിസ്റ്റിക് സിനിമകള്‍ക്ക് ഒരു ഉണര്‍ത്തുപാട്ടായി ‘മഹേഷിന്റെ പ്രതികാരം' മാറിയതിനുപിന്നാലെ, യഥാതഥ ആവിഷ്‌കാരമെന്ന പേരോടുകൂടിയ നിരവധി പടപ്പുകളുടെ കുത്തൊഴുക്കിന് മലയാളി പ്രേക്ഷകര്‍ വിധേയരാകേണ്ടി വന്നു. പോകെപ്പോകെ റിയലിസ്റ്റിക് സിനിമ എന്ന ടാഗ് ലൈന്‍ കാണുമ്പോൾ തന്നെ മലയാളിയ്ക്ക് ഒരുതരം മടുപ്പും ഒക്കാനവും തോന്നിത്തുടങ്ങി.
23 Jul 2022, 11:01 AM
ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ബാലുമഹേന്ദ്ര 2013 ല്‍, തന്റെ മരണത്തിന് ഏകദേശം ഒരു വര്‍ഷം മുന്‍പ്, ‘തലൈമുറഗള്‍' എന്ന പേരില്‍ ഒരു ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍, സിനിമ എന്നത് സാധാരണക്കാർക്കിടയില്‍ നിന്ന്പണക്കൊഴുപ്പിന്റെ ഗരിമയിലേയ്ക്ക് നടന്നകലുന്നതിന്റെ വേദന അദ്ദേഹം പങ്കുവച്ചു. തന്റെ സിനിമാജീവിതത്തിലുടനീളം കൃത്രിമമായ വെളിച്ചവിന്യാസങ്ങളോ, പ്രത്യേകം തയാറാക്കിയ വച്ചുകെട്ടലുകളോ കൂടാതെ, ജീവിതങ്ങളെ അതുപോലെ ക്യാമറയിലേക്ക് പകര്‍ത്തിയ
അദ്ദേഹം, സിനിമയെന്നാല്‍ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് തിരിച്ചു വച്ചിരിക്കുന്ന ഒരു കണ്ണാടിയാകണമെന്നും അന്ന് അഭിപ്രായപ്പെട്ടു.
ശരിയാണ്, ആത്യന്തികമായി സിനിമ എന്നത് ഒരു വ്യവസായമാണ്. മുതല്‍മുടക്കുന്നവര്‍ക്കുമുന്‍പില്‍ ലാഭം എന്നത് വലിയ ഒരു ആകര്‍ഷണീയത യായി നിലനില്‍ക്കുമ്പോള്‍, കൃത്രിമമായ ശബ്ദവിന്യാസങ്ങളും, ക്വിന്റല്‍ തൂക്കമുള്ള ഇടികളും, പവര്‍ പാക്ക്ഡ് സംഭാഷണങ്ങളും, മഴ നനഞ്ഞ ഐറ്റം സോങ്ങുകളും തുടങ്ങി കണ്ണുകള്‍ക്ക് കുളിര്‍മയേകുന്ന ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു സ്ഥിരം പാറ്റേണില്‍ സിനിമ പിടിച്ച് അധികം കൈപൊള്ളാതെ കഴിച്ചിലാക്കാന്‍ അവര്‍ ശ്രമിക്കുന്നത് സ്വാഭാവികം.

മലയാളവും ഇതില്‍ നിന്ന് ഭിന്നമല്ല.
മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ റിയലിസ്റ്റിക് സിനിമകള്‍ക്ക് ഒരു ഉണര്‍ത്തുപാട്ടായി ‘മഹേഷിന്റെ പ്രതികാരം' മാറിയതിനുപിന്നാലെ, യഥാതഥ ആവിഷ്‌കാരമെന്ന പേരോടുകൂടിയ നിരവധി പടപ്പുകളുടെ കുത്തൊഴുക്കിന് മലയാളി പ്രേക്ഷകര്‍ വിധേയരാകേണ്ടി വന്നു. പോകെപ്പോകെ റിയലിസ്റ്റിക് സിനിമ എന്ന ടാഗ് ലൈന്‍ കാണുമ്പോൾ തന്നെ മലയാളിയ്ക്ക് ഒരുതരം മടുപ്പും ഒക്കാനവും തോന്നിത്തുടങ്ങി.
‘പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ വരച്ചിടുന്നു' എന്നവകാശപ്പെടുന്ന ഇത്തരം സിനിമകള്‍ സമ്മാനിച്ച വിരസത സഹിക്കാനാവാതെ മാസ് മസാല ചിത്രങ്ങളിലേക്ക് ഊളിയിട്ട മലയാളി പ്രേക്ഷകരെ ഒരു വീടിന്റെ ചുറ്റുവട്ടങ്ങളിലേയ്ക്ക് തിരിച്ചുപറിച്ചു നടുന്ന സിനിമയാണ് സെന്ന ഹെഗ്ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം'.
പേര് സൂചിപ്പിക്കുന്നതുപോലെ, ഒരു തിങ്കളാഴ്ച നടക്കുന്ന കല്യാണനിശ്ചയം ആണ് കഥയുടെ പ്ലോട്ട്. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടുള്ള കുവൈറ്റ് വിജയന്റെ വീട്ടില്‍ നടക്കുന്ന ഒരു കല്യാണ നിശ്ചയം!
എന്നാല്‍ എന്‍ഡ്‌ക്രെഡിറ്റ്‌സ്‌ക്‌ളിലേക്കെത്തുമ്പോഴാണ് ഇതൊരു സിനിമ ആയിരുന്നുവെന്ന തോന്നല്‍ പ്രേക്ഷകർക്കുണ്ടാകുന്നത്. അതോടെ ഇത്രയും നേരം കുവൈത്ത് വിജയന്റെ വീട്ടിലേയ്ക്ക് ഒളിഞ്ഞുനോക്കുകയായിരുന്നല്ലോ താന്‍ എന്ന ജാള്യത പ്രേക്ഷകരെ മൂടുന്നു. അതവരെ തെല്ലൊന്ന് അസ്വസ്ഥരാക്കുന്നു.
തട്ടലും തടയലുമില്ലാതെ ഒരു പുഴപോലെ ഒഴുകുന്ന തെളിമയുള്ള സ്‌ക്രിപ്റ്റ്, ഒന്നും അധികമാക്കാതെ കയ്യടക്കമുള്ള ക്യാമറ, കഥപറച്ചിലിന്റെ പരപ്പില്‍ നിന്ന്മുഴച്ചു നില്‍ക്കാത്ത മുജീബ് മജീദിന്റെ സംഗീതം... ഇതൊക്കെ ചിത്രത്തെ മികച്ചതാക്കുന്നു.

താരപ്പകിട്ടോ, പ്രശസ്തിയോ ഇല്ലാത്ത ഒരുപറ്റം അഭിനേതാക്കള്‍ തങ്ങള്‍ക്ക് ലഭിച്ച അവസരം പരമാവധി വൃത്തിയായി മുതലാക്കിയപ്പോള്‍ സ്വാഭാവിക അഭിനയം എന്നാല്‍ എന്ത്? എന്ന ചോദ്യത്തിന് ഫിലിം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സോദ്ദോഹരണം വിശദീകരിക്കാവുന്ന ഒന്നായും ‘തിങ്കളാഴ്ച നിശ്ചയം' മാറുന്നു.
ഇരിങ്ങാലക്കുടയിലെ നസ്രാണിഭാഷയും, മലബാറിലെ മാപ്പിള മലയാളവും, ഒറ്റപ്പാലത്തെ പാലക്കാടന്‍ തമിഴും തുടങ്ങി പലഭാഷ സംസാരിക്കുന്ന ‘അന്തിക്കാടന്‍ നാട്ടുകാരെ' കാണിക്കാതെ, മലയാളിക്ക് അധികം പരിചയമില്ലാത്ത കാഞ്ഞങ്ങാടന്‍ മലയാളത്തെ സ്‌ക്രീനിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ കാണിച്ച ധൈര്യം പ്രത്യേക കയ്യടി അര്‍ഹിക്കുന്നു. ചില കാഞ്ഞങ്ങാടന്‍ പ്രയോഗങ്ങള്‍ ആദ്യം മനസിലാവണം എന്നില്ല. എന്നാലും അതിനൊരു അഴകുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തുന്ന കുവൈറ്റ് വിജയന്റെ ഇനിയുള്ള ആഗ്രഹം തന്റെ ഇളയ മകളെ ‘താന്‍ ആഗ്രഹിക്കുന്ന വിധത്തില്‍, നാട്ടുകാരുടെ വായടപ്പിച്ച് അവരുടെ കണ്ണ് തള്ളിച്ച് കെട്ടിച്ചു വിടണം' എന്നതുമാത്രമാണ്
ഇതിനുള്ള തത്രപ്പാടില്‍, അഭിപ്രായസ്വാതന്ത്ര്യം, ജനാധിപത്യബോധം, തിരഞ്ഞെടുപ്പിനുള്ള അവകാശം, സഹജീവി സ്‌നേഹം തുടങ്ങിയ വികാരങ്ങള്‍ക്കോ മൂല്യങ്ങള്‍ക്കോ അയാള്‍ തന്റെ ജീവിതത്തില്‍ സ്ഥാനം നല്‍കുന്നതേയില്ല! . ‘ഇത് എന്റെ വീട്, ഇവിടെ ഞാന്‍ പറയുന്നതേ നടക്കൂ ' എന്നതാണ് അയാളുടെ മതം. ആണധികാരത്തിന്റെ മത്തുപിടിച്ച അസംഖ്യം ഗൃഹനാഥന്മാരുടെ പ്രതിനിധിയാണ് വിജയന്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് ഊറ്റം കൊള്ളുന്ന ഭാരതീയരുടെ കുടുംബങ്ങള്‍ക്കുള്ളിലെ ജനാധിപത്യം പലപ്പോഴും ഒരു തമാശയായി തോന്നാറുണ്ട്. പാട്രിയാര്‍ക്കിയല്‍ പ്രിവിലേജസ് ജന്മാവകാശമായി ലഭിക്കുന്നവര്‍ക്കുമുന്‍പില്‍ തങ്ങളുടെ സ്വാതന്ത്ര്യം അടിയറവ്
വയ്‌ക്കേണ്ടി വരുന്ന മറ്റൊരു വിഭാഗം ജനങ്ങള്‍!
സിനിമയുടെ അവസാനം ഒരു വോട്ടെടുപ്പ് നടക്കുന്നുണ്ട്.
മസില്‍ പവറും മണി പവറും ജനാധിപത്യത്തിന് എങ്ങനെ തുരങ്കം വയ്ക്കുന്നു എന്നതിന് ഇതിലും മനോഹരമായി എങ്ങനെയാണ് ഒരു ആഖ്യാനം ചമയ്ക്കാന്‍ കഴിയുക.
‘പെറ്റു പോറ്റിവളര്‍ത്തി' എന്നതിന്റെ പേരില്‍ മക്കളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തെ ഹനിക്കാന്‍, അവരുടെ തിരഞ്ഞെടുപ്പുകളെ തകിടം മറിക്കാന്‍ മാതാപിതാക്കളും സമൂഹവും നടത്തുന്ന ശ്രമങ്ങളോടു കലഹിക്കുന്ന യുവതയുടെ പ്രതിനിധിയാണ് സിനിമയിലെ സുജ. വിജയന്‍ തന്റെ ഈഗോ സാറ്റിസ്ഫൈ ചെയ്യാൻ നടത്തുന്ന ശ്രമങ്ങള്‍ക്ക് ‘അയാളെന്റെ അച്ഛനായിപ്പോയി’ എന്നതിന്റെ പേരില്‍, ജയ് വിളിക്കാനോ അതിനായി തന്റെ ജീവിതം തന്നെയും വിട്ടുകൊടുക്കാനോ ആ കുടുംബത്തിലെ
രണ്ട് പെണ്മക്കളും തയ്യാറല്ല തന്നെ!
സുജയാകട്ടെ, 16 വര്‍ഷം നീണ്ട പ്രണയം ബലികൊടുക്കാന്‍ താന്‍ തയ്യാറല്ല എന്നുറക്കെ പ്രഖ്യാപിച്ചാണ് ആ കത്ത് എഴുതുന്നതുതന്നെ. അറേന്‍ജ്ഡ് മാരേജ് എന്ന പേരില്‍ തലമുറകളായി നമുക്കുചുറ്റും നടക്കുന്ന കെട്ടുകാഴ്ചകളെയും ചിത്രം നല്ല രീതിയില്‍ പരിഹസിക്കുന്നുണ്ട്.

ഒരു ഷര്‍ട്ട് എടുക്കാൻ കടയില്‍ പോയാല്‍ കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂര്‍ ചെലവഴിക്കുന്ന മലയാളിയ്ക്ക് പത്തോ മുപ്പതോ കൊല്ലം കൂടെ കഴിയേണ്ട തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ ലഭിക്കുന്നത് ഒരു കപ്പ് ചായ ആറാനെടുക്കുന്ന സമയം മാത്രമാണ് എന്നത് എത്ര വലിയ വിരോധാഭാസമാണ്. ചിത്രത്തില്‍ വിജയന്റെ ഇളയ മകളായ സുജയെ പെണ്ണുകാണാന്‍ ലക്ഷ്മികാന്തന്‍ എത്തുന്നത് ഒരു ശനിയാഴ്ചയാണ്. പിറ്റേന്ന് ഞായറാഴ്ച പൊതുഅവധി. ചൊവ്വാഴ്ച സുജയ്ക്ക് ചൊവ്വദോഷം. ബുധനാഴ്ച ലക്ഷ്മികാന്തന് ഗള്‍ഫിലേക്ക് തിരിച്ചുപോവുകയും വേണം. അതുകൊണ്ട് തിങ്കളാഴ്ച തന്നെ, അതായത് പെണ്ണ് കണ്ട് 48 മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ തമ്മിലുള്ള വിവാഹത്തിന് കരാറാവുകയാണ്. ഒരു കോഴിക്കുഞ്ഞിനെ വാങ്ങുന്ന ലാഘവത്തോടെ മറ്റൊരു കല്യാണകരാറിനു കൂടി കാരണവന്മാര്‍ തുല്യം ചാര്‍ത്തുന്നു.
ലക്ഷ്മീകാന്തനും സുജയും തമ്മില്‍ സംസാരിക്കുന്നതുതന്നെ അഞ്ചോ പത്തോ മിനിറ്റുകളാണ്. തന്റെ വീട്ടിലെ പെണ്ണുങ്ങളെ നൈറ്റി ഇടുന്നതില്‍ നിന്നും വിലക്കാനായി എന്നതില്‍ ഊറ്റംകൊള്ളുന്നവനാണ് കാന്തന്‍. എന്നാല്‍ സുജയോ, ഇന്നത്തെ മാറുന്ന പെണ്ണുങ്ങളുടെ പ്രതിനിധിയാണ്.
‘ഭക്ത ആണോ' എന്ന് ലക്ഷ്മികാന്തന്റെ ചോദ്യത്തെ അവള്‍ നേരിടുന്നത്, ‘എല്ലാ ദിവസവും അമ്പലത്തില്‍ പോകും. പറ്റുമെങ്കില്‍ അടുത്തവര്‍ഷം ശബരിമലയ്ക്ക് കൂടി പോണം' എന്ന മറുപടിയിലൂടെയാണ്.
ഇങ്ങനെ ഒട്ടും താല്പര്യമില്ലാത്ത ഒരു വിവാഹത്തിന് നിര്‍ബന്ധിക്കപ്പെടുന്ന സുജ അതിന് തയ്യാറാകുമോ ഇല്ലയോ എന്നതാണ് ചിത്രത്തിന്റെ മറുപകുതി.
സ്ത്രീപുരുഷ സമത്വം, ജനാധിപത്യം, തിരഞ്ഞെടുപ്പിനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നതിനെ ഒക്കെ ഒരു ഇടത്തരം കുടുംബത്തിന്റെ പരിമിതികള്‍ അതിര്‍ത്തി തീര്‍ക്കുന്ന കാന്‍വാസില്‍ നിന്നുകൊണ്ട്
വളരെ ലളിതവും എന്നാല്‍ ശക്തവുമായി പറഞ്ഞുവയ്ക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അതാണ് ഈ സിനിമയുടെ വിജയവും.
കണ്ടുനോക്കാം.
കാണേണ്ട ഒന്നാണ്, തിങ്കളാഴ്ച നിശ്ചയം.
‘നിശ്ചയം.’
ദില്‍ഷ ഡി.
Aug 04, 2022
30 Minutes Watch
മുഹമ്മദ് ജദീര്‍
Jul 22, 2022
5 Minutes Read
മുഹമ്മദ് ജദീര്‍
Jul 22, 2022
3 Minutes Read
കെ.വി. ദിവ്യശ്രീ
Jul 18, 2022
15 Minutes Read