വെളുപ്പിന് മൂന്ന് മണിക്ക്
അവര്‍ ഞങ്ങളെ അടിച്ചോടിച്ചു;
കൊച്ചുതോപ്പില്‍ സ്‌കൂള്‍ വീടാക്കേണ്ടിവന്നവര്‍ പറയുന്നു
വെളുപ്പിന് മൂന്ന് മണിക്ക് അവര്‍ ഞങ്ങളെ അടിച്ചോടിച്ചു; കൊച്ചുതോപ്പില്‍ സ്‌കൂള്‍ വീടാക്കേണ്ടിവന്നവര്‍ പറയുന്നു
ഡിസംബര്‍ മൂന്നിന് വൈകിട്ട് ആറ് മണിയോടെ തഹസീല്‍ദാറുടെ നേതൃത്വത്തില്‍ സ്‌കൂളിന്റെ ചുമതലയുള്ള പുരോഹിതനും പ്രിന്‍സിപ്പലായ കന്യാസ്ത്രിയും നാട്ടുകാരും സ്‌കൂളിലെത്തി പതിനാറ് കുടുംബങ്ങളോടും അന്ന് തന്നെ ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അവര്‍ ഇതിന് തയ്യാറാകാതെ വന്നതോടെ അവരുടെ സാധനങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങുകയായിരുന്നു. തുടര്‍ന്ന് 26 ദിവസം പ്രായമുള്ള കുഞ്ഞും 65 വയസ്സുള്ള കിടപ്പുരോഗിയും ഉള്‍പ്പെടുന്ന ഇവരെ അവിടെ നിന്നും അടിച്ചോടിച്ചു.
16 Jan 2022, 11:46 AM
കേരളത്തിലെ സ്‌കൂളുകളെല്ലാം തുറന്നിട്ടും തിരുവനന്തപുരത്തെ വലിയതോപ്പ് സെന്റ്. റോക്ക്‌സ് കോണ്‍വെന്റ് സ്‌കൂളിലെ എല്‍.പി വിഭാഗം തുറക്കാത്തതിനെക്കുറിച്ച് ഇക്കഴിഞ്ഞ ഓഖി ദിനത്തില്‍ (നവംബര്‍ 30) ട്രൂകോപ്പി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. വലിയതുറ വാര്‍ഡിലെ കൊച്ചുതോപ്പില്‍ 2017 മുതല്‍ പലപ്പോഴായുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീട് നഷ്ടമായ പതിനാറ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ അവിടെ താമസിച്ചിരുന്നതാണ് അതിന് കാരണം. സ്‌കൂള്‍ അധികൃതരെയും ഭരണകൂടത്തെയും അവഗണിച്ചാണ് അവര്‍ അവിടെ ജീവിച്ചത്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ തുടര്‍ക്കഥയായി മാറിയിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് സുരക്ഷിതമായ വീടുകള്‍ വേണമെന്ന ആവശ്യമുന്നയിച്ചായിരുന്നു അവര്‍ അവിടം ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാകാതിരുന്നത്.
2017 നവംബറില്‍ കേരള തീരങ്ങളില്‍ ആഞ്ഞടിച്ച ഓഖിയിലും പിന്നീടുണ്ടായ ചെറുതും വലുതുമായ നിരവധി കടല്‍ക്ഷോഭങ്ങളിലുമാണ് ഇവര്‍ വീടില്ലാത്തവരായി തീര്‍ന്നത്. സെന്റ്. റോക്ക്‌സ് സ്‌കൂളിലേക്ക് ആദ്യം അഭയാര്‍ത്ഥികളായെത്തിയത് കുറച്ച് കുടുംബങ്ങള്‍ മാത്രമാണ്. 2018ലെയും 19ലെയും കടല്‍ക്ഷോഭങ്ങളില്‍ വീട് നഷ്ടമായ ചിലര്‍ക്ക് പിന്നീട് സര്‍ക്കാര്‍ വീട് വച്ച് കൊടുത്തിരുന്നു. 2020ലെ കടല്‍ക്ഷോഭത്തില്‍ കൊച്ചുതോപ്പില്‍ കാര്യമായ നാശനഷ്ടമുണ്ടായതോടെയാണ് ഇവിടെ വലിയ തോതില്‍ ക്യാമ്പ് ആരംഭിച്ചത്. ചെറിയ വാടകയ്ക്കും മറ്റും വീട് ലഭിച്ച കുറച്ചുപേര്‍ കൂടി ഇവിടെ നിന്നും പിന്നീട് താമസം മാറിയെങ്കിലും ആറ് കുടുംബങ്ങള്‍ ഇവിടെ തന്നെ തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 2021 മെയ് 14ന് ടൗട്ടെ ചുഴലിക്കാറ്റുണ്ടായത്. അന്നും കൊച്ചുതോപ്പിലും തിരുവനന്തപുരത്തെ മറ്റ് തീരപ്രദേശങ്ങളിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ആറ് കുടുംബങ്ങള്‍ സെന്റ്. റോക്ക്സ് സ്‌കൂളില്‍ താമസിക്കുന്ന സാഹചര്യത്തില്‍ വീട് നഷ്ടമായവരെ ഇവിടേക്കുതന്നെ എത്തിച്ചു. ഒന്നര മാസത്തെ ക്യാമ്പില്‍ 48 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. വീടുകള്‍ക്ക് ഭാഗികമായി മാത്രം കേടുപാടുകള്‍ സംഭവിച്ചവരും ഇനിയും കടല്‍ക്ഷോഭമുണ്ടാകാനിടയുള്ള ഭാഗങ്ങളില്‍ താമസിച്ചിരുന്നവരുമാണ് അന്ന് ഇവിടെ താമസിച്ചിരുന്നത്. 45-50 ദിവസത്തെ ക്യാമ്പിനൊടുവില്‍ പതിനാറ് കുടുംബങ്ങള്‍ക്ക് ഒഴികെ മറ്റുള്ളവര്‍ക്ക് താമസസ്ഥലങ്ങള്‍ ലഭിച്ചു. ആ പതിനാറ് കുടുംബങ്ങളാണ് ഡിസംബര്‍ മൂന്ന് വരെ ഇവിടെ താമസിച്ചിരുന്നത്.
ഡിസംബര്‍ മൂന്നിന് സംഭവിച്ചത്
ഡിസംബര്‍ മൂന്നിന് വൈകിട്ട് ആറ് മണിയോടെ തഹസീല്‍ദാറുടെ നേതൃത്വത്തില്‍ സ്‌കൂളിന്റെ ചുമതലയുള്ള പുരോഹിതനും പ്രിന്‍സിപ്പലായ കന്യാസ്ത്രിയും നാട്ടുകാരും സ്‌കൂളിലെത്തി പതിനാറ് കുടുംബങ്ങളോടും അന്ന് തന്നെ ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അവര്‍ ഇതിന് തയ്യാറാകാതെ വന്നതോടെ അവരുടെ സാധനങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങുകയായിരുന്നു. തുടര്‍ന്ന് 26 ദിവസം പ്രായമുള്ള കുഞ്ഞും 65 വയസ്സുള്ള കിടപ്പുരോഗിയും ഉള്‍പ്പെടുന്ന ഇവരെ അവിടെ നിന്നും അടിച്ചോടിച്ചു.
പതിനാറ് കുടുംബങ്ങളിലായി 62 പേരാണ് ഇവിടെയുണ്ടായിരുന്നത്. കിടപ്പ് രോഗികളും ഇരുപത്തിയാറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമെല്ലാം ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഒമ്പത് പേര്‍ കുട്ടികളും മൂന്ന് പേര്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരുമായിരുന്നു. ഞങ്ങളുടെ ആഹാര സാധനങ്ങളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമൊക്കെ അവര്‍ വലിച്ചെറിയാന്‍ തുടങ്ങി, പലതും നശിപ്പിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അത് തീര്‍ന്നത്. അതിന് ശേഷം ആ സമയം പോലും പരിഗണിക്കാതെ ഞങ്ങളെ അടിച്ചിറക്കി.- കൊച്ചുതോപ്പ് ക്യാമ്പിലെ അഭയാര്‍ത്ഥികളില്‍ ഒരാളായ മേരി ട്രൂ കോപ്പിയോട് പറഞ്ഞു.

ആ സമയത്ത് ഞങ്ങള്‍ എങ്ങോട്ട് പോകും? പിന്നെ വലിയതുറ പാലത്തിനടുത്തുള്ള ഫിഷറീസിന്റെ ഗോഡൗണില്‍ പോയിക്കിടക്കുകയായിരുന്നു. ഡിസംബര്‍ 13 വരെ അവിടെ തന്നെ കിടക്കേണ്ടി വന്നു. ആരും ഞങ്ങളെ അന്വേഷിച്ച് വന്നത് പോലുമില്ല. ഒടുവില്‍ 13നാണ് മുട്ടത്തറ വില്ലേജ് ഓഫീസറും സംഘവും എത്തി ഇതിലൊരു ഗോഡൗണ്‍ തുറന്നുതന്നത്. പത്തടി വീതിയും പത്തടി നീളവുമാണ് ഓരോ കുടുംബത്തിനും അനുവദിച്ചിരിക്കുന്നത്. ഒരു വീടിന്റെ അടുക്കളയുടെ വലിപ്പമേ അതിനുള്ളൂ. വീടുപണി തീരുന്നത് വരെ ഇവിടെ താമസിക്കണം. ഗോഡൗണ്‍ നിറയെ സിമന്റ് പൊടിയാണ്.- മേരി കൂട്ടിച്ചേര്‍ത്തു.
ഈമാസം ഇരുപതിന് ഇവരുടെ വീടുകള്‍ക്കുള്ള കല്ലുകള്‍ ഇടുമെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. അതുണ്ടാകുമോയെന്ന് തങ്ങള്‍ക്കറിയില്ലെന്നും ഇവര്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ മറ്റെല്ലാ സ്‌കൂളുകളിലും ക്ലാസുകള്‍ തുടങ്ങിയിട്ടും മാനേജ്‌മെന്റ് സ്‌കൂളായ ഇവിടെ മാത്രം അത് സാധ്യമാകാതിരുന്നതാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ചൂണ്ടിക്കാട്ടാനുള്ളത്. 2600ഓളം കുട്ടികള്‍ പഠിക്കുന്ന തിരുവനന്തപുരം ജില്ലയിലെ തന്നെ വലിയ സ്‌കൂളുകളില്‍ ഒന്നാണിത്. അടുത്ത വര്‍ഷമോ അതിനടുത്ത വര്‍ഷമോ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആക്കാനുള്ള കെട്ടിടങ്ങളുടെ നിര്‍മാണവും ഇവിടെ നടക്കുന്നുണ്ട്. ടി.സി.എം എന്നറിയപ്പെടുന്ന കനേഷ്യന്‍ സഭയിലെ കന്യാസ്ത്രിമാര്‍ക്കാണ് സ്‌കൂള്‍ നടത്തിപ്പിന്റെ ചുമതല. ഹൈസ്‌കൂള്‍, യുപി, എല്‍.പി വിഭാഗങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ എച്ച്.എസ്, യു.പി വിഭാഗങ്ങളില്‍ സംസ്ഥാനത്തെ മറ്റ് സ്‌കൂളുകള്‍ക്കൊപ്പം ഇവിടെയും ക്ലാസുകള്‍ തുറന്നെങ്കിലും ക്യാമ്പ് നടക്കുന്നതിനാല്‍ എല്‍.പി വിഭാഗം തുറന്നിരുന്നില്ല. മാത്രമല്ല, ക്യാമ്പ് നടക്കുന്നതിനാല്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടികളില്‍ പലരെയും സ്‌കൂളില്‍ വിടാന്‍ രക്ഷിതാക്കള്‍ തയ്യാറായതുമില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ അഭയാര്‍ത്ഥികളായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഇവിടെ നിന്നും അടിച്ചോടിച്ചത്.
വാടക വീടെടുത്ത് മാറാന്‍ സാമ്പത്തിക ശേഷിയില്ലാത്തതിനാലും ബന്ധുക്കളുടെയും മറ്റും വീടുകളിലേക്ക് പോകാന്‍ സാധിക്കാത്തതിനാലുമാണ് ഇവര്‍ ഈ സ്‌കൂള്‍ തന്നെ വീടാക്കി മാറ്റിയത്. മൂന്ന് ബെഡ്‌റൂമും ബാത്ത്‌റൂമും ഒരു അടുക്കളയും ആഹാരം കഴിക്കാന്‍ ഡൈനിംഗ് റൂമും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉള്ള വീടുകളില്‍ നിന്ന് വന്നവരാണ് പിന്നീട് ഒരു ക്ലാസ് മുറിക്കുള്ളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരായത്. ഇടവക വികാരിയും അധികൃതരും ചേര്‍ന്നാണ് ഇവരെ ഇവിടെ എത്തിച്ചത്. ഒരു ക്ലാസുമുറിയിലാണ് 16 കുടുംബങ്ങള്‍ ഞെങ്ങിഞെരുങ്ങി കഴിഞ്ഞത്. ഒരു സ്ഥലത്ത് അടുപ്പും വേറൊരു സ്ഥലത്ത് പാത്രങ്ങളും. ബെഞ്ചുകളും ഡസ്‌കുകളും അടുക്കിയിട്ട് അതില്‍ സര്‍ക്കാര്‍ നല്‍കിയ പായയും തലയിണയും വിരിച്ചാണ് ഇവര്‍ കിടന്നുറങ്ങിയിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും ഇതിനുള്ള സൗകര്യങ്ങളുമെല്ലാം കണക്കിലെടുത്ത് ഈ ക്ലാസ് മുറികളില്‍ താമസിക്കാന്‍ പലര്‍ക്കും തങ്ങള്‍ക്കും താല്‍പര്യമില്ലായിരുന്നെങ്കിലും സൗകര്യങ്ങളുള്ള വീട് എന്ന പ്രതീക്ഷയിലാണ് ഇവിടെത്തന്നെ തുടര്‍ന്നത്.
ഇവരെയാണ് സമയവും പ്രായവുമൊന്നും പരിഗണിക്കാതെ സ്‌കൂളധികൃതര്‍ അടിച്ചോടിച്ചത്. സ്‌കൂളുകള്‍ തുറക്കുകയെന്ന അവരുടെ ന്യായമായ ആവശ്യം കണക്കിലെടുത്താലും പകരം സംവിധാനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. സ്‌കൂളിലെ അസൗകര്യങ്ങളില്‍ നിന്ന് അവര്‍ക്ക് പകരം കിട്ടിയത് തങ്ങളുടേതായിരുന്ന വീടിന്റെ അടുക്കളയുടെ വലിപ്പം പോലുമില്ലാത്ത ഇടങ്ങളാണ്. പൊടി നിറഞ്ഞ ഗോഡൗണില്‍ നിന്നുള്ള മോചനമാണ് ഇവര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്
മുഹമ്മദ് ഫാസില്‍
Apr 28, 2022
9 Minutes Watch
അരുണ്‍ ടി. വിജയന്‍
Apr 01, 2022
2 Minutes Read
അസ്മരി ഹഖ് ബാധോന്‍
Mar 24, 2022
4 Minutes Read
കെ.വി. ദിവ്യശ്രീ
Mar 11, 2022
17 Minutes Watch
ഡോ. പ്രതിഭ ഗണേശൻ
Mar 08, 2022
3 Minutes Read
ഡോ. ടി.വി. സജീവ്
Mar 02, 2022
54 Minutes Listening
അലി ഹൈദര്‍
Feb 28, 2022
7 Minutes Watch