പുറത്താകുന്ന 'ഫുള്‍ എ പ്ലസു'കാര്‍;
ഒരു അധ്യാപകന്റെ
ആശങ്കകള്‍
പുറത്താകുന്ന 'ഫുള്‍ എ പ്ലസു'കാര്‍; ഒരു അധ്യാപകന്റെ ആശങ്കകള്‍
പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ ഫുള്‍ എ പ്ലസ് ലഭിച്ചവര്‍ക്കുപോലും ഇഷ്ടവിഷയവും സ്‌കൂളും ലഭിക്കാത്ത സാഹചര്യമുണ്ടായി. ഇത്, ഇത്തവണ നടപ്പാക്കിയ 'ഫോക്കസ് ഏരിയ' എന്ന സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും സ്‌കോര്‍ ദാനമായി വാരിക്കൊടുക്കുന്നതിലല്ല, അര്‍ഹര്‍ക്ക് അവ കൃത്യതയോടെ നല്‍കുന്നതിലാണ് ഒരു വിലയിരുത്തല്‍ സമ്പ്രദായത്തിന്റെ വിശ്വാസ്യത നിലകൊള്ളുന്നത്. ഭൂരിപക്ഷത്തിനും മുഴുവന്‍ സ്‌കോറും നല്‍കി മേനി നടിക്കുകയാണോ, അതോ നീതിപൂര്‍വ്വകമായ ഒരു സ്‌കോറിങ്ങ് രീതിയിലൂടെ പൊതു സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കുകയാണോ വേണ്ടതെന്ന് അധ്യാപക സമൂഹം ചിന്തിക്കട്ടെ- ഒരു ഹയര്‍സെക്കന്ററി അധ്യാപകന്റെ ആശങ്കകള്‍.
29 Sep 2021, 10:35 AM
‘ഫോക്കസ് ഏരിയ' എന്ന വാക്ക് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇന്ന് പരിചിതമാണ്. പരീക്ഷക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ട മേഖലയെന്ന ഏക പര്യായത്തിലേക്ക് ഈ വാക്ക് ചുരുങ്ങിക്കഴിഞ്ഞു. ‘കൊറോണ ബാച്ചു'കളുടെ പഠന - ബോധന പ്രവര്‍ത്തനങ്ങള്‍ ഈ ഫോക്കസ് ഏരിയയില്‍ മാത്രം പരിമിതപ്പെട്ടു പോകുന്നുവോയെന്ന ആശങ്കയാണ് ഈ കുറിപ്പിന് ആധാരം.
ഫോക്കസ് ഏരിയ നിര്‍ണയിച്ചത് എന്തിന്?
ഏത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും അവിഭാജ്യ ഘടകമാണ് സുതാര്യമായ വിലയിരുത്തല്‍ രീതി. പഠന പുരോഗതി വിലയിരുത്താനും, അര്‍ഹമായ ഉന്നത പഠനത്തിന് യോഗ്യത നിശ്ചയിക്കാനും മൂല്യനിര്‍ണയ പരീക്ഷകളും അനിവാര്യമാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ പേടിച്ചു നിന്നപ്പോഴും, പഴുതുകളടച്ചുള്ള ആസൂത്രണത്തിലൂടെ തുടര്‍പഠനത്തിനായി കുട്ടികളെ വാര്‍ഷിക പരീക്ഷകള്‍ക്ക് ഒരുക്കി കേരളം മാതൃകയായിട്ടുണ്ട്. ഡിജിറ്റല്‍ പഠനത്തിന്റെ പരിമിതികള്‍ ഉള്‍ക്കൊണ്ട് പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ച്, ചോദ്യപേപ്പറുകള്‍ തയ്യാറാക്കി.
സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്ന 50 ശതമാനത്തോളം പാഠഭാഗങ്ങള്‍ മാത്രമാണ് പൊതുവില്‍ ഫോക്കസ് ഏരിയ എന്ന നിലയില്‍ നിശ്ചയിച്ചിരുന്നത്. കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിന് 75% വരെ ഫോക്കസ് ഏരിയ ചോദ്യങ്ങളായിരുന്നു ചോദ്യപേപ്പറുകളില്‍ ഉള്‍പ്പെടുത്തിയത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഉത്തരങ്ങള്‍ എഴുതുന്നതിന് ബാക്കി പാഠഭാഗങ്ങളില്‍ നിന്നുള്ള പരിമിതമായ ചോദ്യങ്ങളും ഉള്‍പ്പെടുത്തി. ഇരട്ടി സ്‌കോറിനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ചോദ്യപേപ്പറുകളിലും ഘടനാപരമായ മാറ്റം വരുത്തി. ഇതെല്ലാം കുട്ടികളിലെ പരീക്ഷാപ്പേടി അകറ്റി, അവരെ സമഗ്രവും വസ്തുനിഷ്ഠവുമായ ഒരു വിലയിരുത്തലിന് വിധേയരാക്കുക എന്നതിന് പരമപ്രാധാന്യം കല്‍പിച്ചു കൊണ്ടായിരുന്നു.
പ്രയോഗത്തിലെ പാളിച്ചകള്‍
കുട്ടികളുടെ പരീക്ഷാ തയ്യാറെടുപ്പിനും, ചോദ്യപേപ്പര്‍ നിര്‍മ്മാണത്തിലും മാത്രമാണ് ഫോക്കസ് ഏരിയ പ്രസക്തമാകുന്നത്. നിലവിലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള
മുഴുവന്‍ പാഠഭാഗങ്ങളും അധ്യാപകര്‍ വിനിമയം ചെയ്യേണ്ടതുണ്ട്. ചുരുക്കത്തില്‍, ഫോക്കസ് ഏരിയ കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ്. എന്നാല്‍ പഠന പ്രവര്‍ത്തനങ്ങള്‍ ഫോക്കസ് ഏരിയയില്‍ മാത്രം പരിമിതപ്പെടുമോ എന്ന ആശങ്ക രക്ഷിതാക്കളിലും കുട്ടികളിലുമുണ്ട്.

ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ച ശേഷം ക്ലാസുകള്‍ തുടങ്ങാമെന്ന നില വന്നേക്കാം. അന്‍പത് ശതമാനത്തോളം മാത്രം വരുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങളുടെ ക്ലാസുകള്‍ മാത്രം നടത്തി പരീക്ഷയ്ക്കായി കുട്ടികളെ ഒരുക്കുന്ന സ്ഥിതി സംജാതമാകാം. ഓരോ ക്ലാസ് തലത്തിലും കുട്ടികള്‍ നേടേണ്ട അറിവുകളും ശേഷികളും തിട്ടപ്പെടുത്തിയാണല്ലോ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ അവകാശ നിയമം പാഠ്യപദ്ധതിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പഠനനേട്ടങ്ങള്‍ ലഭിക്കാനുള്ള അവകാശം ഒരോ പഠിതാവിനും ഉറപ്പുനല്‍കുന്നുണ്ട്. അധ്യാപകര്‍ ഫോക്കസ് ഏരിയയില്‍ മാത്രമായി പാഠവിനിമയം പരിമിതപ്പെടുത്തുന്നതിലൂടെ ഈ അവകാശം കുട്ടികള്‍ക്ക് നിഷേധിക്കുന്ന സാഹചര്യവും ഉണ്ടാവാം. താഴെ ക്ലാസുകളില്‍ നിന്ന് ആവശ്യമായ അടിസ്ഥാന വിവരങ്ങളും, ശേഷികളും ആര്‍ജ്ജിക്കാര്‍ കഴിയാതെ പോകുന്നത് കുട്ടികളുടെ തുടര്‍ന്നുള്ള പഠനത്തേയും ദോഷകരമായി ബാധിക്കും. കതിരില്‍ വളംവെയ്ക്കുന്ന രീതികള്‍, പരീക്ഷക്കു വേണ്ടി മാത്രം വിവരങ്ങള്‍ ഓര്‍മിച്ചുവെയ്ക്കാനുള്ള കുറുക്കുവഴികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അറിവ് നിര്‍മ്മാണത്തിലൂടെ വിവരങ്ങളെ ഭാവി ജീവതത്തില്‍ അവന് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞെന്നുവരില്ല.
പരിമിതികള്‍ മാത്രം പറയുമ്പോള്‍
ഡിജിറ്റല്‍ വിദ്യാഭ്യാസം ഒരുപാട് പുതിയ വെല്ലുവിളികള്‍ അധ്യാപകരില്‍ ഉണ്ടാക്കുന്നുണ്ട്. ഡിജിറ്റല്‍ വിഭവങ്ങളുടെ ലഭ്യതക്കുറവ്, സങ്കേതിക ജ്ഞാനത്തിന്റെ അഭാവം, പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള താല്‍പ്പര്യക്കുറവ്, കുട്ടികളുടെ മുന്‍പില്‍ മോശക്കാരനാകുമോയെന്ന ഭീതി എന്നിവയെല്ലാം ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് ഒളിച്ചോടാന്‍ പല അധ്യാപകരെയും പ്രേരിപ്പിക്കുന്നുണ്ട്. മറ്റുള്ളവര്‍ തയ്യാറാക്കിയ ഡിജിറ്റല്‍ വിഭവങ്ങളെ സാഹചര്യബന്ധിതമായി മാറ്റം വരുത്താതെ, പലപ്പോഴും അതിലൂടെ കടന്നുപോകുക പോലും ചെയ്യാതെ, വിതരണം ചെയ്യുന്ന ഇടനിലക്കാരെന്ന സ്ഥാനമല്ല അധ്യാപകനുള്ളത്. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലും അധ്യാപകരുടെ നേതൃത്വവും, കൈത്താങ്ങും ഒരു അനിവാര്യത തന്നെയാണ്.
കുട്ടികളുടെ പങ്കാളിത്ത - പ്രതികരണക്കുറവുകളും ഡിജിറ്റല്‍ ക്ലാസുകളില്‍ നിന്ന് അധ്യാപകരെ പിന്‍തിരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. കുട്ടികളുടെ ഡിജിറ്റല്‍ സൗകര്യക്കുറവും, സാമ്പത്തിക പരിമിതികളും തുടര്‍ച്ചയായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്നതിന് അധ്യാപകര്‍ മടിക്കുന്നതിനുള്ള ഒരു കാരണം കൂടിയാണ്. എങ്കിലും, ഏതു വിധേനയും മുഴുവന്‍ പാഠഭാഗങ്ങളും കുട്ടികള്‍ക്ക് വിനിമയം ചെയ്യുക എന്നത് അധ്യാപകരുടെ നിയമപരമായ ബാധ്യത കൂടിയാണ്. ഈ ഉത്തരവാദിത്തത്തില്‍ നിന്നും അധ്യാപകര്‍ ഒളിച്ചോടുമ്പോഴാണ് ഓണ്‍ലൈന്‍ ട്യൂഷന്‍ സംവിധാനങ്ങള്‍ക്ക് പ്രചാരമേറുന്നത്.

വെറുതെ വീട്ടിലിരുന്ന് കനത്ത ശമ്പളം വാങ്ങുന്നവരാണ് സര്‍ക്കാര്‍ ജീവനക്കാരെന്ന അബദ്ധധാരണകളെ സജീവവും, നിരന്തരവുമായ അക്കാദമിക ഇടപെടലുകളിലൂടെ പ്രതിരോധിക്കാന്‍ അധ്യാപക സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. പഠനപ്രവര്‍ത്തനങ്ങളിലുള്ള സജീവ പങ്കാളിത്തം തന്നെയാണ് ഒരു അധ്യാപകനെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയങ്കരനാക്കുന്നത്. മികവുറ്റതും നിരന്തരവുമായ അക്കാദമിക-മാനസിക പിന്‍തുണ ഈ കാലഘട്ടം അധ്യാപകരില്‍ നിന്നും ആവശ്യപ്പെടുന്നുണ്ട്.
ഡിജിറ്റല്‍ അന്തരം
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കുറയ്ക്കാന്‍ സ്വാതന്ത്ര്യാനന്തര കാലത്ത് പിന്‍തുടര്‍ന്ന സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങള്‍ ഏറെ സഹായകരമായിരുന്നു. ഇത്തരം സാമ്പത്തിക അസമത്വങ്ങള്‍ക്ക് പുറമെ, ഇന്ന് വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ ഉപകരണങ്ങളുടെ ലഭ്യതയിലും പ്രയോഗത്തിലുമുള്ള ഏറ്റക്കുറച്ചിലുകളും സമൂഹം ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍, അരികുവത്ക്കരിക്കപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പുതിയ സാങ്കേതിക വിദ്യയും, ഡിജിറ്റല്‍ ഉപകരണങ്ങളും അപ്രാപ്യമാണെന്നത് ഒരു പഴംകഥയായി മാറുകയാണ്. അധ്യാപകരുടെയും, സംഘടനകളുടെയും, പൊതു സമൂഹത്തിന്റെയും ഇടപെടലുകളും, കൈത്താങ്ങും ഡിജിറ്റല്‍ അന്തരം കുറയ്ക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ പരിധിക്ക് പുറത്തുണ്ടായിരുന്ന കുട്ടികള്‍ക്കും വകുപ്പുതല ഇടപെടലുകളിലൂടെ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കിയതിലൂടെ ആ പ്രദേശത്തുള്ള എല്ലാ ജനങ്ങളും അതിന്റെ ഗുണഭോക്താക്കളായിത്തീര്‍ന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. 'വീടാണ്- വിദ്യാലയം' തുടങ്ങിയ പദ്ധതികളിലൂടെ രക്ഷിതാക്കളെയും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതിന് അനിവാര്യമായ ബോധവത്ക്കരണവും നല്‍കി. ഇത്തരം അനുകൂല സാഹചര്യങ്ങളില്‍ ഡിജിറ്റല്‍ അന്തരത്തിന്റെ മറപറ്റി ഓണ്‍ലൈന്‍ ക്ലാസുകളോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ ഏറെ സാമൂഹ്യ പ്രതിബന്ധതയുള്ള അധ്യാപകര്‍ക്ക് കഴിയുമോ? പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത വിദൂരഇടങ്ങളിലും, ആദിവാസി ഊരുകളിലും ബദല്‍ സംവിധാനമായി 'പഠനവീട് ' ഒരുക്കിയ അനേകം മാതൃകകളും നമുക്ക് മുന്‍പിലുണ്ട്. വിദ്യാഭാസ വകുപ്പും, അധ്യാപക സംഘടനകളും, വിഷയ കൂട്ടായ്മകളും പരിശീലനപരിപാടികളിലൂടെ അധ്യാപക ശാക്തികരണത്തിനും അവസരങ്ങള്‍ ഒരുക്കുന്നുണ്ട്.
കൈറ്റ് വിക്ടേഴ്‌സ് മാതൃക
കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു പൊതുപഠന സഹായി എന്ന നിലയില്‍ വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ക്ലാസുകള്‍ ലോകോത്തര മാതൃക തന്നെയെന്നത് കേരളത്തിന് അഭിമാനകരമാണ്. വിഷയവിദഗ്ധരെ കണ്ടെത്തി, നിലവാരമുള്ള ക്ലാസുകള്‍ സംപ്രേഷണം ചെയ്തുകൊണ്ട് എക്കാലവും ഉപയോഗിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ വിഭവശേഖരമാണ് നമുക്ക് ഇതിലൂടെ ലഭ്യമായിട്ടുള്ളത്. വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ആവര്‍ത്തന ക്ലാസുകളും, തല്‍സമയ സംശയ നിവാരണ ക്ലാസുകളും പരീക്ഷാഭീതി അകറ്റാന്‍ കുട്ടികളെ ഏറെ സഹായിക്കുന്നവയായിരുന്നു. അതിനെ എത്രമാത്രം അധ്യാപകര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്ന ഒരു ആത്മവിമശനവും നടത്തേണ്ടതുണ്ട്. വിക്ടേഴ്‌സ് ക്ലാസ് കണ്ടോളൂ എന്നു പറഞ്ഞ് തുടര്‍ പ്രവര്‍ത്തനങ്ങളൊ, സംശയ നിവാരണമൊ നടത്താതെ മാറിനില്‍ക്കാന്‍ മാര്‍ഗ്ഗദര്‍ശികളെന്ന നിലയില്‍ അധ്യാപകര്‍ക്ക് കഴിയുമോ? വിദ്യാര്‍ത്ഥി മനസ്സുകളില്‍ നിന്ന് സ്വന്തം അധ്യാപകര്‍ കുടിയിറക്കപ്പെടുന്നതിന് ഇത് കാരണമാകില്ലേ?
സമഗ്രാപോര്‍ട്ടല്‍ നല്‍കുന്ന പഠന വിഭവങ്ങളെയും, ചോദ്യ ശേഖരത്തെയും ആശ്രയിച്ച് നവപഠനാനുഭവം പ്രദാനം ചെയ്യുന്ന അധ്യാപകര്‍ അനവധിയുണ്ട്.

അവയ്ക്കു പുറമേ, ഉന്നത പഠനത്തിന് യോഗ്യതനേടാത്ത പ്ലസ് ടൂ വിദ്യാര്‍ത്ഥികളെ "സേ' പരീക്ഷയ്ക്ക് ഒരുക്കുന്നതിന് ഹയര്‍ സെക്കണ്ടറി കരിയര്‍ ഗൈഡന്‍സ് വിഭാഗം നടത്തിയ 'ഉയരെ' യും , പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ചേര്‍ത്തു പിടിക്കാന്‍ പ്രമുഖ അധ്യാപക സംഘടനയുടെ ജില്ലാ അക്കാദമിക് ഘടകം നടത്തിയ 'അരികെ' യുമെല്ലാം ശ്രദ്ധേയമായ പദ്ധതികളായിരുന്നു.
എല്ലാവര്‍ക്കും ഫുള്‍ സ്‌കോര്‍!
പതിവ് ക്ലാസ് റൂം പഠനത്തോളം പൂര്‍ണത ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന വാസ്തവം തിരിച്ചറിഞ്ഞാണ് പരീക്ഷാ ചോദ്യപേപ്പറുകളിലും മാറ്റം വരുത്തിയത്. വിശകലനാത്മകമായ പരോക്ഷ ചോദ്യങ്ങള്‍ കുറച്ച് കൂടുതല്‍ വസ്തുനിഷ്ഠ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതായി കാണുന്നു. കുട്ടികളുടെ പക്ഷത്തുനിന്ന് ചിന്തിച്ചുകൊണ്ട് ചോദ്യപേപ്പറുകള്‍ പരമാവധി ലളിതമാക്കിയതായി കാണാം. കൂടാതെ പരീക്ഷാ തയ്യാറെടുപ്പ് അനായാസമാക്കാന്‍ ഫോക്കസ് ഏരിയയില്‍ നിന്ന് 75% വരെയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി. ഇരട്ടി സ്‌കോറിനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിലൂടെ പഠിതാക്കളുടെ പരീക്ഷാഭീതി അകറ്റാനും കഴിഞ്ഞിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഇരട്ടി സ്‌കോറിനുള്ള ചോദ്യങ്ങളും എഴുതുവാനും, കുട്ടി ഉത്തരക്കടലാസില്‍ എഴുതിയ മുഴുവന്‍ ചോദ്യങ്ങളും മൂല്യനിര്‍ണയം ചെയ്യുമെന്നുമുള്ള സൂചനകള്‍ കുട്ടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളിലൂടെ വ്യക്തമായിരുന്നു. എന്നാല്‍ മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്കുശേഷം, ഇത് ഉചിതമായ തീരുമാനം അല്ലായെന്ന് വെളിപ്പെട്ടതുകൊണ്ടാകാം ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി മാത്യകാ പരീക്ഷയില്‍ അനുകൂലമായ ചില മാറ്റങ്ങള്‍ വരുത്തിയതായി കാണുന്നത്. മുന്‍ പരീക്ഷകളുടെ ചോദ്യപേപ്പറുകളിലൂടെ, താരതമ്യേന പഠനമികവ് കുറഞ്ഞ കുട്ടികള്‍ക്കും മുഴുവന്‍ സ്‌കോറും ലഭിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഉദാഹരണമായി, 100 സ്‌കോറിനുള്ള ചോദ്യപേപ്പറില്‍ 200 സ്‌കോറിനുള്ള ചോദ്യങ്ങക്ക് ഓപ്പണ്‍ ചോയിസ് ആകുമ്പോള്‍, 100-ല്‍ 90 സ്‌കോര്‍ മുതല്‍ 200 സ്‌കോര്‍ വരെ ലഭിച്ചവര്‍ക്ക് A+ ഗ്രേഡ് നല്‍കേണ്ടി വരുന്നു. ഇതാണ് A+ നേടുന്നവരുടെ എണ്ണം മുന്‍വര്‍ഷങ്ങളേക്കാള്‍ നാലിരട്ടി വരെ ഉയരാന്‍ കാരണവും.
തുടര്‍പഠനത്തിന് കുടുതല്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ പിന്‍തള്ളി താരതമ്യേന പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ അര്‍ഹരായി എന്നതായിരുന്നു ഇതിന്റെ പരിണിത ഫലം. ഉയര്‍ന്ന പഠന നിലവാരമുള്ള മിടുക്കരായ കുട്ടികള്‍ക്ക് തങ്ങളുടെ ഇഷ്ടവിഷയങ്ങളിലും, സ്ഥാപനങ്ങളിലും തുടര്‍പഠനത്തിന് പ്രവേശനം ലഭിച്ചില്ല. മാര്‍ക്ക് ലിസ്റ്റിലുള്ള ഉയര്‍ന്ന ഗ്രേഡ് പ്രകാരം ലഭിച്ച കോഴ്‌സുകളിലുള്ള തുടര്‍പഠനം താരതമ്യേന പഠനമികവില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട് എന്നത് കുട്ടികള്‍ തന്നെ പങ്കുവെയ്ക്കുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കിയതിനായിരിക്കാം പുതിയ ചോദ്യപേപ്പറുകളുടെ ഘടനയില്‍ വീണ്ടും ചില മാറ്റങ്ങള്‍ കാണുന്നത്. അവയില്‍ ഇരട്ടി സ്‌കോറിനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും എന്നാല്‍ ഒരോ സെക്ഷനില്‍ നിന്നും കുട്ടികള്‍ക്ക് ഉത്തരം എഴുതാവുന്ന പരമാവധി ചോദ്യങ്ങള്‍ നിജപ്പെടുത്തുകയും ചെയ്യുമെന്ന നിര്‍ദ്ദേശമാണ് പുതിയ ചോദ്യപേപ്പറുകളില്‍ കാണുന്നത്. കുട്ടികള്‍ അധിക ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്നുവെങ്കില്‍, മുഴുവന്‍ മൂല്യനിര്‍ണ്ണയം ചെയ്ത് അവയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്നവ മാത്രം പ്രസ്തുത വിഭാഗത്തില്‍ ആകെ സ്‌കോറിലേക്ക് പരിഗണിക്കുകയും ചെയ്യുമെന്ന ഗവണ്‍മെൻറ് നിര്‍ദ്ദേശവും വന്നിട്ടുണ്ട്. ഇവിടെയും ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുന്ന പാഠഭാഗങ്ങള്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് മുഴുവന്‍ സ്‌കോറും ലഭിക്കുമെന്നുണ്ട്. ഈ സൗകര്യം ഫോക്കസ് ഏരിയ പാഠഭാഗങ്ങള്‍ മാത്രം പഠിപ്പിക്കാന്‍ അധ്യാപകരെ പ്രേരിപ്പിച്ചേക്കാം. ഇത് പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന മുഴുവന്‍ പഠന നേട്ടങ്ങളും കുട്ടികളില്‍ ഉണ്ടാകുന്നതിന് തടസമായേക്കാം.
ഇതിനുള്ള പരിഹാരമെന്ന നിലയില്‍ മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ക്ക് ചോദ്യപേപ്പറില്‍ ചോയിസ് നല്‍കാതിരിക്കുന്നത് ഉചിതമായിരിക്കും. അതിലൂടെ മുഴുവന്‍ പാഠഭാഗങ്ങളും നന്നായി പഠിച്ച് പരീക്ഷയെ അഭിമുഖികരിക്കുന്ന കുട്ടികള്‍ക്ക് മാത്രം മുഴുവന്‍ സ്‌കോറും ലഭിക്കുമെന്ന സാമാന്യ നീതി നടപ്പിലാകുന്നു. ഉത്സാഹികള്‍ക്ക് ഉയര്‍ന്ന പ്രതിഫലവും, ഉദാസീനര്‍ക്ക് കുറഞ്ഞ പ്രതിഫലവുമാണല്ലോ മാനുഷിക നീതി. എല്ലാവര്‍ക്കും സ്‌കോര്‍ ദാനമായി വാരി കൊടുക്കുന്നതിലല്ല, അര്‍ഹതപ്പെട്ടവര്‍ക്ക് അവ കൃത്യതയോടെ നല്‍കുന്നതിലാണ് ഒരു വിലയിരുത്തല്‍ സമ്പ്രദായത്തിന്റെ വിശ്വാസ്യത നിലകൊള്ളുന്നത്. ചോദ്യപേപ്പര്‍ നിര്‍മ്മാണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇത്തരത്തില്‍ വ്യക്തമായി നല്‍കുകയും എല്ലാ വിഷയ ഗ്രൂപ്പുകളിലും ഇവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതും ഉചിതമാണ്.
അതിലൂടെ ചോദ്യരൂപകല്‍പനയുടെ പിന്നിലുള്ള അടിസ്ഥാന ആശയങ്ങളെ കൂടുതല്‍ ശാസ്ത്രീയവും, നീതിയുക്തവുമാക്കാന്‍ കഴിയും. ചോദ്യപേപ്പര്‍ രൂപകല്പനയ്ക്കു പിന്നിലുള്ള ഇത്തരം നല്ല ലക്ഷ്യങ്ങളെ പരിഗണിച്ച് മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ക്ക് ചോയിസ് നല്‍കാതിരുന്ന വിഷയ ഗ്രൂപ്പുകള്‍ സമീപകാല പരീക്ഷകളില്‍ വിരളമായെങ്കിലും കാണുന്നുണ്ട്. സമഗ്രവും, നീതിപൂര്‍വ്വകവുമായ പരീക്ഷാ രീതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ വിഷയ ഗ്രൂപ്പുകളില്‍ നടന്നിട്ടുണ്ടാവാം. ഭൂരിപക്ഷത്തിനും മുഴുവന്‍ സ്‌കോറും നല്‍കി മേനി നടിക്കുകയാണോ, അതോ നീതിപൂര്‍വ്വകമായ ഒരു സ്‌കോറിങ്ങ് രീതിയിലൂടെ പൊതു സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കുകയാണോ വേണ്ടതെന്ന് അധ്യാപക സമൂഹം ചിന്തിക്കട്ടെ!
പുതിയ പ്രതിസന്ധി കാലഘട്ടം ഇത്തരത്തിലുള്ള ഒരുപാട് പുതിയ വെല്ലുവിളികള്‍ വിദ്യാഭ്യാസരംഗത്ത് ഉയര്‍ത്തുന്നുണ്ട്. പരീക്ഷണ വ്യവഹാരങ്ങള്‍ ഒഴിവാക്കി, ഇവയുടെ വിവിധ ഘടകങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് പ്രശ്‌നപരിഹാരത്തിനുള്ള ഉചിതമായ തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ഇനി ഊന്നല്‍ കൊടുക്കേണ്ടത്.
മുബഷിര്‍ മഞ്ഞപ്പറ്റ
Jul 02, 2022
4 Minutes Read
ആദി
Jun 24, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
ഉമ്മർ ടി.കെ.
Jun 16, 2022
10 Minutes Read
ഡോ. റ്റിസി മറിയം തോമസ്
Jun 04, 2022
6 Minutes Read
കെ.വി. ദിവ്യശ്രീ
May 29, 2022
6 Minutes Read