‘വർണ വസന്തം’:
സ്കൂൾ അധികൃതർ അട്ടിമറിച്ച
ഒരു മികച്ച വിദ്യാർഥിപക്ഷ പദ്ധതിയെക്കുറിച്ച്...
‘വർണ വസന്തം’: സ്കൂൾ അധികൃതർ അട്ടിമറിച്ച ഒരു മികച്ച വിദ്യാർഥിപക്ഷ പദ്ധതിയെക്കുറിച്ച്...
കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം ആവിഷ്‌കരിച്ച ഏറ്റവും മികച്ച പദ്ധതികളിലൊന്നായ, 'വര്‍ണ വസന്തം' സ്‌കൂള്‍ അധികൃതരുടെ തന്നെ മുന്‍കൈയില്‍ അട്ടിമറിക്കപ്പെടുന്നതിന്റെ ആശങ്കാജനകമായ ഒരു അനുഭവമാണ് 'ട്രസ്പാസേഴ്സ്' എന്ന ചിത്രകാരസംഘം പറയുന്നത്. കേരളത്തിന്റെ കല, സംസ്‌കാരം, ചരിത്രം, നവോത്ഥാനം, പ്രാദേശിക ചരിത്രം തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള ചുമര്‍ചിത്രം കുട്ടികളാല്‍ അവരുടെ ദൃശ്യഭാഷയിലൂടെ പ്രതിഫലിപ്പിക്കുക എന്ന പദ്ധതിയാണ്, ആരോ പകര്‍ത്തിവച്ച ചിത്രങ്ങള്‍ക്കുമുന്നില്‍ കുട്ടികളെ ബ്രഷും പിടിപ്പിച്ച് നിര്‍ത്തി ഫോട്ടോ എടുപ്പിച്ച് അട്ടിമറിച്ചത്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ചൈല്‍ഡ് ആര്‍ട്ടുമായി ബന്ധപ്പെട്ട ഗൗരവമായ സംവാദങ്ങളും, അവബോധവുമുണ്ടാകേണ്ടതിന്റെ പ്രാധാന്യം കൂടി ചര്‍ച്ചക്കുവെക്കുകയാണ് 'ട്രസ്പാസേഴ്സ്.'
21 Jul 2022, 10:49 AM
വിദ്യാര്‍ത്ഥികളുടെ ആലോചനകള്‍ക്കും, നോട്ടങ്ങള്‍ക്കും, ഭാഷക്കും പ്രാധാന്യം നല്‍കി കുട്ടികളുടെ സര്‍ഗാത്മകതകളെ വികസിപ്പിക്കുന്നതിന് വലിയ പ്രാധാന്യത്തോടെ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു എറണാകുളം ജില്ലാ പഞ്ചായത്തിനുകീഴില്‍, സ്‌കൂള്‍ തലങ്ങളില്‍ നടപ്പാക്കി വരുന്ന ‘വര്‍ണവസന്തം'. കേരളത്തിന്റെ കല, സംസ്‌കാരം, ചരിത്രം, നവോത്ഥാനം, പ്രാദേശിക ചരിത്രം എന്നിങ്ങനെ നാനാ വിഷയങ്ങളിലൂന്നി ഏകദേശം 1500 ചതുരശ്ര അടി ചുമര്‍ചിത്രം കുട്ടികളാല്‍ അവരുടെ ദൃശ്യ ഭാഷയിലൂടെ പ്രതിഫലിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ സാമാന്യ ഉള്ളടക്കം.
ഈ പദ്ധതിയുമായി ചെറുവട്ടൂർ ജി.എം.എച്ച്.എസ്.എസിൽ നമുക്ക് നേരിടേണ്ടി വന്ന ചില അനിഷ്ട സംഭവങ്ങള്‍, 2022 മാർച്ച് നാലിന് പങ്കുവെച്ചിരുന്നുവല്ലോ. അത് ഇങ്ങനെയായിരുന്നു: ‘വര്‍ണവസന്തം’ എന്ന പദ്ധതിയുടെ ഭാഗമായി വര്‍ക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു മാസം മുമ്പ് ജി.എം.എച്ച്. എസ്. എസ്. ചെറുവട്ടൂരില്‍ നിന്ന് അറിയിപ്പ് ലഭിച്ചു. കേരള നവോത്ഥാനം, കല, പ്രാദേശിക ചരിത്രം, സാഹിത്യം എന്നിവയിലൂന്നി രചന നടത്താനാണ് ഞങ്ങളോട് പറഞ്ഞത്. തുടര്‍ന്നുള്ള വിശദമായ ചര്‍ച്ചകളില്‍ നിന്ന് ഈ പദ്ധതി വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി പ്രകടിപ്പിക്കാനുള്ളതാണെന്നും, എന്നാല്‍ കുട്ടികള്‍ വരച്ചാല്‍ നന്നാകില്ല എന്ന തോന്നലുകൊണ്ട് നമ്മളെ കൊണ്ട് വര്‍ക്കു ചെയ്യിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും അറിഞ്ഞു.
സ്‌കൂള്‍ അധികൃതരുടെ വാക്കുകള്‍ ഇങ്ങനെ: അവർ വരച്ചാല്‍ പെര്‍ഫെക്ഷന്‍ ഉണ്ടാകില്ല. അതുകൊണ്ട് നിങ്ങള്‍ വരച്ചാല്‍ മതി, അവരെ വെറുതെ ബ്രഷ് പിടിപ്പിച്ച് നിര്‍ത്തി നമുക്ക് ഫോട്ടോ എടുക്കാം. അപ്പോഹ അവരെ കൊണ്ട് വരപ്പിച്ചു എന്നാകുമല്ലോ?

ഇത് ഒരുതരത്തിലും അംഗീകരിക്കാനാകുന്നതായിരുന്നില്ല. അതുകൊണ്ട്അതിനെ എതിര്‍ക്കുകയും ചൈല്‍ഡ് ആര്‍ട്ടിനെ കുറിച്ച് പറഞ്ഞ് ബോധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അങ്ങനെ ചെയ്യുന്നത് ആ പദ്ധതിയുടെ ഉദ്ദേശങ്ങളെ തന്നെ തകര്‍ക്കുന്നതാണെന്നും, ആയതിനാല്‍ കുട്ടികളെ കൊണ്ട് വരപ്പിക്കുകയാണെങ്കില്‍ മാത്രമേ ഞങ്ങള്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നൊള്ളൂ എന്നും, അവര്‍ക്ക് വേണ്ട പിന്തുണയും സഹായങ്ങളും ഞങ്ങള്‍ നല്‍കാമെന്നും അറിയിച്ചു.
ആലോചിച്ചിട്ട് പറയാം എന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
ഒരു മാസത്തിനു ശേഷം വീണ്ടും നമ്മളെ കോണ്‍ടാക്റ്റ് ചെയ്തു. നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ അംഗീകരിച്ചു, പ്രവൃത്തി ആരംഭിക്കാം എന്നറിയിച്ചു.
എറണാകുളം ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി ഉത്തരവ്
C2/401/22/DDE/ Dated 04.02.2021 പ്രകാരമാണ് പ്രവൃത്തി നടക്കുന്നത് . ഉത്തരവില്‍ പറയുന്ന പ്രകാരം കുട്ടികളുടെ സര്‍ഗ്ഗശേഷി ഏവര്‍ക്കും ആസ്വദിക്കാനുതകുന്ന ഇടങ്ങള്‍ കണ്ടെത്തി, മാർച്ച് രണ്ടിന് കുട്ടികള്‍ വരച്ചു തുടങ്ങി. കുട്ടികളുടെ ഉത്സാഹവും , നിറങ്ങളുടെ പ്രയോഗവുമെല്ലാം കണ്ട് ഒരു പാട് അധ്യാപകര്‍ സന്തോഷം പങ്കുവെച്ചു.

പക്ഷേ വൈകുന്നേരമായപ്പോള്‍ പ്രിൻസിപ്പൽ, പി.ടി.എ പ്രസിഡൻറ് എന്നിവര്‍ വരുകയും ഇത്തരത്തില്‍ ഇത് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും, ഇനി കുട്ടികളെ കൊണ്ട് ചെയ്യിക്കേണ്ടൗ നിങ്ങള്‍ ചെയ്താല്‍ മതി എന്ന് ആജ്ഞാപിക്കുകയും ചെയ്തു. പി.ടി.എ പ്രസിഡൻറ് പറഞ്ഞത് ഇങ്ങനെ: ‘‘ഈ വരച്ച ഒരെണ്ണത്തിനും വരക്കാന്‍ അറിയില്ല. ഈ പരിപാടി നിര്‍ത്തിക്കോ, ഞങ്ങള്‍ കുറച്ച് ഫോട്ടോ തരും, അത് അതേപടി പകര്‍ത്താന്‍ പറ്റുമെങ്കില്‍ മതി. അതിനേക്കാളേറെ ഒരു വരപോലും വരക്കണ്ട.’’
കൂടെ ഉണ്ടായിരുന്നവര്‍ അതിന് പിന്തുണ കൊടുത്തു.
നമ്മള്‍ ഏറ്റവും അപമാനിതരായ നിമിഷം കൂടിയായിരുന്നുഅത്.
ആയതിനാല്‍ അവര്‍ പറഞ്ഞത് സാധ്യമാകില്ല എന്ന് അറിയിച്ച് നമ്മള്‍ തിരിച്ചു പോന്നു.
നമ്മുടെ ആലോചനകളുടെ കൂടെ പിന്തുണയുമായി നിന്ന പ്രസ്തുത വിദ്യാലയത്തിലെ മിക്ക അദ്ധ്യാപകരുടേയും അഭിപ്രായങ്ങളെ കൂടി തള്ളിക്കളഞ്ഞു കൊണ്ടാണ് പ്രിൻസിപ്പലും പി.ടി.എ പ്രസിഡൻറും ഹെഡ്മാസ്റ്ററും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് സ്വീകരിച്ചത്. തീര്‍ച്ചയായും അവര്‍ മറ്റാരെയെങ്കിങ്കിലും എല്‍പ്പിച്ച് അവര്‍ക്കാവശ്യമായ ഫോട്ടോകള്‍ പകര്‍ത്തിവെക്കുകയും, കുട്ടികളെ നിര്‍ത്തി ഫോട്ടോ എടുപ്പിച്ച് ഫണ്ട് കൈപ്പറ്റുകയും ചെയ്യും.

ഒരുപക്ഷേ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ആവിഷ്‌കരിച്ച ഏറ്റവും മികച്ച പദ്ധതികളിലൊന്ന് തകര്‍ക്കപ്പെടുന്നതാണ് ഇവിടെ കാണുന്നത്.
കുട്ടികളുടെ ദൃശ്യഭാഷക്കോ, സര്‍ഗ്ഗാത്മകള്‍ക്കോ, നോട്ടങ്ങള്‍ക്കോ ഒന്നും യാതൊരു വിലയും കല്പിക്കാതെ പുച്ഛിച്ചു തള്ളിക്കൊണ്ടാണ് സ്‌കൂള്‍ അധികാരികള്‍ ഈ പദ്ധതി അട്ടിമറിച്ചത്.
അദ്ധ്യാപകര്‍ക്ക് അവരുടെ കണ്ണ് മാത്രം പോരാ, കുട്ടികളുടെ കണ്ണ് കൂടി വേണ്ടതാണ്. അതില്ലാത്തവര്‍ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നത് ഈ കാലത്തിന് അപമാനവും , ഒരു തലമുറയോട് ചെയ്യുന്ന അനീതിയുമാണ്.
കുട്ടികൾ വരച്ചത് മാച്ചുകളഞ്ഞു, പകരം ഫോട്ടോകൾ പകർത്തി
മേൽ സൂചിപ്പിച്ച അനുഭവത്തിൽനിന്ന്, ഈ പദ്ധതി അട്ടിമറിക്കപ്പെടാനുള്ള ആശങ്ക മുന്‍കൂട്ടി കാണുകയും അധികാരികള്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരിഹാരമുണ്ടായില്ലെന്നു മാത്രമല്ല, നമ്മുടെ ആശങ്കകള്‍ പതിന്മടങ്ങ് വര്‍ദ്ധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ആ പദ്ധതി പ്രത്യക്ഷത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
പ്രവൃത്തിയുടെ ആദ്യഘട്ടത്തില്‍ മാര്‍ച്ച് രണ്ടിന് പല ചുമരുകളിലായി കുട്ടികള്‍ അവരുടെ ദൃശ്യഭാഷയില്‍ വരച്ചുതുടങ്ങിയ ചിത്രങ്ങള്‍ മുഴുവന്‍ മായ്ച്ചു കളഞ്ഞാണ് മറ്റേതോ ആളുകള്‍ പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മുമ്പ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞപ്രകാരം അവര്‍ നല്‍കിയ ഫോട്ടോകൾ അതു പോലെ പകര്‍ത്തുകയും, കുട്ടികളെ അതിനുമുമ്പില്‍ ബ്രഷ് പിടിപ്പിച്ച് നിര്‍ത്തി അഭിനയിപ്പിച്ച് ഫോട്ടോകളെടുത്ത്, ഞങ്ങള്‍ ഈ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് വരപ്പിച്ചതാണെന്ന് വരുത്തി തീര്‍ക്കാനുള്ള കഠിന പരിശ്രമത്തിലാണ് പി.ടി.എയും സ്‌കൂള്‍ അധികൃതരും.

അതിനൊപ്പം, ജൂലൈ 17ന് പി.ടി.എ പ്രസിഡൻറ്, ആദ്യഘട്ടത്തില്‍ നമ്മുടെ കുട്ടികള്‍ വരച്ച ചിത്രം കാണിച്ച് ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടു. അതില്‍ അദ്ദേഹം, കുട്ടികളുടെ ചിത്രത്തിനോടൊപ്പം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ‘‘ഇവന്റെ വീടിന്റെ മുന്‍വശത്താണേല്‍ ഇവന്‍ ഈ പണി ചെയ്യുമോ?’’
നോക്കൂ എന്തുമാത്രം അസഹനീയമാണ് ഈ വാക്കുകള്‍. നമ്മളെ അധിക്ഷേപിക്കലാണ് ഈ വാക്കുകളുടെ ഉദ്ദേശ്യമെങ്കിലും കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ ഒന്നാക്കെ പുച്ഛിച്ചുതള്ളുകയല്ലേ ഇദ്ദേഹം ചെയ്യുന്നത്.
പക്ഷേ ഇത് ഒരു സ്‌കൂളിന്റേയോ, ഒരു പി.ടി.എയുടെയോ മാത്രം പ്രശ്‌നമായി കാണാനല്ല നമ്മളാഗ്രഹിക്കുന്നത്, പകരം ഇതിവിടെ നിലനില്‍ക്കുന്ന പൊതുബോധത്തിന്റെ കൂടി തുടര്‍ച്ചയാണെന്ന് പറഞ്ഞു വെക്കാനാണ്.
ചിത്രം വരക്കുക എന്നാല്‍ കാണുന്നത് അതുപോലെ പകര്‍ത്തി വെക്കലാണെന്നും, അതില്‍ പരിശീലനം നല്‍കുകയെന്നാല്‍ യാഥാതഥമായി വരക്കാന്‍ പഠിപ്പിലാണെന്നുമാണല്ലോ പൊതുവേ ധാരണ. ഇത് നമുക്കിടയില്‍ നിലനില്‍ക്കുന്ന ദൃശ്യഭാഷാ നിരക്ഷരതയുടേയും കൂടെ പ്രശ്‌നമാകാം.
എന്നാല്‍ ചൈല്‍ഡ് ആര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണെന്ന് തോന്നുന്നില്ല. അത് കുട്ടികളോടുള്ള നമ്മുടെ സമീപനങ്ങള്‍ മുതല്‍ ആരംഭിക്കുന്നതല്ലേ?

നാം അവരുടെ കര്‍ത്തൃത്വത്തെ മനസിലാക്കാനോ, അനന്യതയെ ഉള്‍ക്കൊള്ളാനോ ശ്രമിക്കാറുണ്ടോ? അവരുടെ ചോദ്യങ്ങള്‍ക്ക്, ആശങ്കകള്‍ക്ക് വേണ്ട വിധം പരിഗണന നല്‍കാറുണ്ടോ?
അവരുടെ അഭിപ്രായങ്ങളെ മാനിക്കാറുണ്ടോ?
നമ്മുടെ കയ്യിലുള്ള അച്ചുകള്‍ വെച്ച് അവരെ ആ അച്ചില്‍ അടക്കം ചെയ്യാനല്ലെ നാം മിക്കവാറും ശ്രമിക്കാറ്.
ഇതിന്റെ തുടര്‍ച്ച തന്നെയല്ലേ നമ്മുടെ ചൈല്‍ഡ് ആര്‍ട്ടിനെ കുറിച്ചുള്ള ധാരണകളിലും കാണാനാകുന്നത്.
കുട്ടികളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ പലപ്പോഴും പറയാറുള്ളത് എന്തൊക്കെയോ കുത്തിവരച്ചിരിക്കുന്നു എന്നാണല്ലോ, (അന്ന് കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടിട്ട് പ്രസ്തുത സ്‌കൂളിലെ പി.ടി.എ പ്രസിഡന്റും അത് ആവര്‍ത്തിച്ചു; ‘‘ഇവറ്റകള്‍ക്ക് വരക്കാനൊന്നും അറിയില്ല വെറുതേ എന്തൊക്കെയോ കുത്തി വരച്ചിരിക്കുകയാണ്’’ എന്ന്).
മൂന്നുവയസ്സുകാരി കുഞ്ഞി വരച്ച മലവെള്ളം
ഈ അവസരത്തില്‍ നിലമ്പൂരിലെ അപ്പന്‍കാപ്പ് ഊരില്‍ നടന്ന ഒരു അനുഭവം പങ്കുവെക്കുവാന്‍ ആഗ്രഹിക്കുകയാണ്.
ക്യാമ്പിന്റെ അവസാന ദിവസം മൂന്നു വയസ്സുള്ള കുഞ്ഞി ഒരു ചിത്രം വരച്ചു. കറുത്ത ഓയില്‍ പേസ്റ്റില്‍ കൊണ്ടുള്ള കുറേ കുത്തിവരകളും ചെറിയ ചെറിയ വട്ടങ്ങളുമായിരുന്നു അതില്‍ നിറയെ ഉണ്ടായിരുന്നത്. വരകളുടെ ഒഴുക്കും, ഫോഴ്‌സും കണ്ട് കൗതുകം തോന്നിയപ്പോള്‍ ഞങ്ങള്‍ അവളോട് ഇതെന്താണെന്ന് ചോദിച്ചു. അവള്‍ അവളുടെ അമ്മയുടെ ചെവിയില്‍ മെല്ലെ പറഞ്ഞു, ‘മലവെള്ളം’.
ശേഷം അമ്മ തുടർന്നു; ‘‘കഴിഞ്ഞ രണ്ടു ദിവസം മുമ്പ് മലയില്‍ മണ്ണിടിച്ചിലുണ്ടായി പുഴയില്‍ നല്ലോണം വെള്ളം വന്നു. പിറ്റേദിവസമായപ്പോഴേക്കും വെള്ളത്തിന്റെ ഒഴുക്ക് കുറേ കുറയുകയും ചെയ്തു, ഞങ്ങള്‍ക്ക് ഇവിടെ പാലം അല്ല, ഉയരത്തിലുള്ള ഒരു ബണ്ടാണ്. അതിനു മുകളിലൂടെ ഞങ്ങള്‍ നടക്കുകയായിരുന്നു. പക്ഷേ ആ ഒഴുക്ക് താങ്ങാന്‍ പറ്റാതെ അവള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. അപ്പോഴേക്കും ആള്‍ക്കാര്‍ വന്ന് പിടിച്ച് കേറ്റി.’’

അവളുടെ മുഖത്തും, കയിലും , കാലിലുമെല്ലാം നിറയെ കോറലുകളുണ്ടായിരുന്നു. അവളുടെ കുത്തിവരകള്‍ വീണ്ടും നോക്കി.
ആ കുത്തിവരകള്‍ക്ക് അവളോളം ആഴമുണ്ടായിരുന്നു. ഒരു കുത്തിവരകളേയും / കുട്ടി വരകളേയും കേവലമായി കണ്ടുകൂടാ. അതിലവരുടെ ചോദ്യങ്ങളും, ആശങ്കകളും, കൗതുകങ്ങളും, കുസൃതികളും, സ്വപ്നങ്ങളുമെല്ലാം അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.
ചെറുവട്ടൂരിലെ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരച്ചുതുടങ്ങിയ ചിത്രങ്ങളും അത്തരത്തിലുള്ളവയായിരുന്നു. അതിലവര്‍ വരച്ചുചേര്‍ത്ത ഓരോ ചെടികളും സവിശേഷമായിരുന്നു. അതവരുടെ അനന്യത കൂടി വെളിപ്പെടുത്തുന്നുണ്ട് എന്നാണ് നാം ഉള്‍ക്കൊള്ളേണ്ടത്.
‘‘ഇവറ്റകള്‍ക്കൊന്നും വരക്കാനറിയില്ല’’ എന്നുപറഞ്ഞ് ഇനിയെങ്കിലും ആ അടയാളപ്പെടുത്തലുകളെ മായ്ച്ചു കളയാതിരിക്കാം. നമ്മുടെ പൊതുമണ്ഡലത്തില്‍ ദൃശ്യകലകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വലിയ രീതിയില്‍ ഇനിയും സജീവമാകേണ്ടതുണ്ട്. അതിനാദ്യപടിയെന്ന നിലയില്‍ വിദ്യാഭ്യാസ സ്ഥാപങ്ങളിലെങ്കിലും ചൈല്‍ഡ് ആര്‍ട്ടുമായി ബന്ധപ്പെട്ട ഗൗരവമായ സംവാദങ്ങളും, അവബോധവും നടത്തേണ്ടതാണെന്ന് തോന്നുന്നു. അല്ലാത്ത പക്ഷം കുട്ടികളുടെ ഇടങ്ങളില്‍ നിന്ന് അവര്‍ നിരന്തരം അകറ്റപ്പെട്ടു കൊണ്ടേയിരിക്കും. അവര്‍ക്കവരുടെ ശബ്ദം നഷ്ടമായികൊണ്ടേയിരിക്കും. അത് ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്കെന്തെല്ലാം ചെയ്യാനാകുമെന്ന ആലോചനകള്‍ക്ക് കൂട്ടാകാന്‍ ഈ കുറിപ്പൊരു സാധ്യതയാകട്ടെ.
മഞ്ചി ചാരുത
Jan 04, 2023
3 Minutes Read
അനു പാപ്പച്ചൻ
Dec 31, 2022
5 Minutes Read
Think
Dec 30, 2022
3 Minutes Read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
ആഷിക്ക് കെ.പി.
Dec 26, 2022
8 minutes read
എസ്.കെ. മിനി
Dec 24, 2022
6 Minutes Read