truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 08 August 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 08 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
stan swamy

Tribal Issues

ഫാ. സ്റ്റാന്‍ സ്വാമി / Photo: Wikimedia Commons

സ്റ്റാന്‍ സ്വാമിയുടെ
ജയില്‍ രക്തസാക്ഷിത്വം
എന്താണ് നമുക്ക്
പറഞ്ഞു തരുന്നത് ?

സ്റ്റാന്‍ സ്വാമിയുടെ ജയില്‍ രക്തസാക്ഷിത്വം എന്താണ് നമുക്ക് പറഞ്ഞു തരുന്നത് ?

84കാരനായ സ്റ്റാന്‍ സ്വാമിക്ക് ഭരണകൂടം വിധിച്ച അപ്രഖ്യാപിത വധശിക്ഷയായിരുന്നു ഈ മരണം. അസന്തുലിതമായ വിഭവ പ്രവാഹത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയം ചര്‍ച്ച ചെയ്തുകൊണ്ടല്ലാതെ ഈ മനുഷ്യാവകാശ ലംഘനത്തിന്റെയും ഭരണകൂട ഹിംസയുടെയും പ്രതിലോമ രാഷ്ട്രീയത്തെ നേരിടാന്‍ സാധ്യമല്ല തന്നെ. 'ഇന്ത്യയിലെ ആദിവാസി കോറിഡോറില്‍ സംഭവിക്കുന്നത്' എന്ന പുസ്തകത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍

6 Jul 2021, 10:53 AM

കെ. സഹദേവന്‍

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമി ഭരണകൂട നീതിനിഷേധത്തിന്റെ ഇരയായി ജയിലില്‍ വെച്ച് മരണമടഞ്ഞു. 84കാരനായ സ്റ്റാന്‍ സ്വാമിക്ക് ഭരണകൂടം വിധിച്ച അപ്രഖ്യാപിത വധശിക്ഷയായിരുന്നു ഈ മരണം എന്നുതന്നെ പറയേണ്ടതുണ്ട്. സുധാ ഭരദ്വാജും, ഗൗതം നവ്‌ലാഖയും, സായ്ബാബയും അടക്കം നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്തുകൊണ്ട് ഭരണകൂടത്തിന്റെ ജയിലറകളില്‍ നരക യാതന അനുഭവിക്കേണ്ടി വരുന്നു? ബിനായക് സെന്നിനും സോണി സോറിക്കും ഡോ. സൈബല്‍ ജനയ്ക്കും കൂടെക്കൂടെ കോടതി കയറിയിറങ്ങേണ്ടി വരുന്നതെന്തുകൊണ്ട്? ഹിമാന്‍ഷു കുമാറിനും ഫെലിക്‌സ് പാഡലിനെയും പോലുള്ള ഗാന്ധിയന്‍ സോഷ്യലിസ്റ്റുകള്‍ക്ക് താന്താങ്ങളുടെ പ്രദേശങ്ങളിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നതെന്തുകൊണ്ട്? കോന്ധ് ആദിവാസി വിഭാഗത്തില്‍ പെട്ട കുനി സികാകയ്ക്ക് തന്റെ 18-ാമത്തെ വയസ്സില്‍ ജയില്‍വാസം അനുഷ്ഠിക്കേണ്ടി വന്നതെന്തുകൊണ്ട്?   നൂറുകണക്കായ ആദിവാസി ആക്ടിവിസ്റ്റുകള്‍ അനധികൃതമായ അറസ്റ്റിനും ജയില്‍ശിക്ഷയ്ക്കും വിധേയരാക്കപ്പെടുന്നതെന്തുകൊണ്ട്?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നമ്മുടെ കൊട്ടിഘോഷിക്കപ്പെടുന്ന "വികസന' പരിപാടികളുമായി ബന്ധപ്പെട്ടതാണെന്ന യാഥാര്‍ത്ഥ്യത്തെ തിരസ്‌കരിച്ചുകൊണ്ട് ഏറെക്കാലം നമുക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ മഹാമാരിക്കാലത്തുപോലും ഇന്ത്യയിലെ ആദിവാസികള്‍ക്ക് നീതിക്കുവേണ്ടി തെരുവിലിറങ്ങേണ്ടി വരുന്നുവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാകണമെങ്കില്‍ ഛത്തീസ്ഗഢിലെ സുക്മ-ബിജാപൂര്‍ ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന സില്‍ഗേര്‍ ഗ്രാമത്തിലേക്ക് നോക്കിയാല്‍ മതി.

bhima koregaon
ജി.എന്‍. സായ്ബാബ, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ

ഇന്ത്യന്‍ നഗരങ്ങളുടെ "വികസന വിശപ്പി'ന് അറുതിവരുത്താന്‍ കോളനികളാക്കി മാറ്റപ്പെടുന്ന ആദിവാസി മേഖലകളില്‍ ആദിവാസി പ്രശ്‌നത്തില്‍ സജീവമായി ഇടപെടുന്ന എല്ലാ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരെയും പല രീതിയില്‍ വേട്ടയാടുകയാണ് ഭരണകൂടം. എന്നാല്‍ രാജ്യത്തിന്റെ ആഭ്യന്തര കോളനികളായി മാറ്റിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ആദിവാസി ഇടനാഴികളില്‍ ചെറുത്തുനില്‍പ്പിന്റെ സ്വരങ്ങള്‍ കൂടുതല്‍ കടുത്തുകൊണ്ടിരിക്കുകയും ആ മേഖല കൂടുതല്‍ അസ്വസ്ഥമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അസന്തുലിതമായ വിഭവ പ്രവാഹത്തിന്റെയും  വികസനത്തിന്റെയും രാഷ്ട്രീയം ചര്‍ച്ച ചെയ്തുകൊണ്ടല്ലാതെ ഈ മനുഷ്യാവകാശ ലംഘനത്തിന്റെയും ഭരണകൂട ഹിംസയുടെയും പ്രതിലോമ രാഷ്ട്രീയത്തെ നേരിടാന്‍ സാധ്യമല്ല തന്നെ. "ഇന്ത്യയിലെ ആദിവാസി കോറിഡോറില്‍ സംഭവിക്കുന്നത്' എന്ന പേരില്‍ എഴുതിയ പുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നത് അനുചിതമാകുകയില്ലെന്ന് തോന്നുന്നു.

ആഭ്യന്തര കോളനികളാകുന്ന ആദിവാസി മേഖലകള്‍

നഗര കേന്ദ്രീകൃത വികസനവും കേന്ദ്രീകൃത ആസൂത്രണവും ആധുനിക വികസനത്തിന്റെ മുഖമുദ്രകളിലൊന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടൂ കൂടി നഗരവല്‍ക്കരണത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതായി കാണാം. വര്‍ദ്ധിച്ചുവരുന്ന ഈ നഗരങ്ങളുടെ ദൈനംദിനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനും മറ്റുമായി പ്രകൃതി വിഭവങ്ങളുടെയും ഊര്‍ജ്ജത്തിന്റെയും വന്‍തോതിലുള്ള ഉപഭോഗം അനിവാര്യമാണ്. ഗതാഗതം, വൈദ്യുതി, ഭക്ഷണം, പാര്‍പ്പിടം, വിനോദ വ്യവസായം തുടങ്ങി സകല മേഖലകളിലും പ്രകൃതിവിഭവങ്ങളുടെ വിനിയോഗം ക്രമാതീതമായ തോതില്‍ ഇതോടൊപ്പം വളര്‍ന്നുവന്നു. പ്രകൃതി വിഭവങ്ങളെ ഉപഭോഗ വസ്തുക്കളായി പരിവര്‍ത്തിപ്പിക്കുന്ന പ്രക്രിയകള്‍ നഗരങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ഉത്പാദനം സ്വാഭാവികമായും ഗ്രാമീണ-വനമേഖലകളെ ആശ്രയിച്ചാണ് എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ പ്രകൃതി വിഭവങ്ങള്‍ സമൃദ്ധമായി ലഭിക്കുന്ന ഇത്തരം മേഖലകള്‍ നഗരങ്ങളെ തീറ്റിപ്പോറ്റാനുള്ള കോളനികളായി മാറി എന്നതാണ് കഴിഞ്ഞ നൂറ്റമ്പത് വര്‍ഷക്കാലത്തെ വികസനങ്ങളുടെ പരിണതഫലം. വികസന നയങ്ങളും കേന്ദ്രീകൃത ആസൂത്രണങ്ങളും കോളനിവത്കരണ പ്രക്രിയകളെ ത്വരിതപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ഒരുഭാഗത്ത്, അസംസ്‌കൃത വിഭവങ്ങള്‍ക്കായി ഗ്രാമീണ-ആദിവാസി മേഖലകളെ നിരന്തര ചൂഷണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത്, നഗരങ്ങളുടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുവാനുള്ള കുപ്പത്തൊട്ടികളായും മാറ്റുന്ന സ്ഥിതിവിശേഷമാണുള്ളത്.

ALSO READ

ഫാ.സ്റ്റാൻ സ്വാമി: ഇതൊരു മരണ ശിക്ഷയാണ്

നഗരങ്ങളിലേക്കുള്ള പ്രകൃതി വിഭവങ്ങളുടെ വന്‍തോതിലുള്ള പ്രവാഹം നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള സാമ്പത്തികാസമത്വങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പ്രതിശീര്‍ഷ ഊര്‍ജ്ജ ഉപഭോഗങ്ങളിലും വ്യക്തിഗത വരുമാനങ്ങളിലും ജീവിത നിലവാരങ്ങളിലും ഒക്കെത്തന്നെ വര്‍ധിച്ച തോതിലുള്ള അന്തരം പ്രകടമാണ്. ഒരു നഗരപൗരന്റെയും ആദിവാസി-ഗ്രാമീണ പൗരന്റെയും പ്രതിശീര്‍ഷ ‘പാരിസ്ഥിതിക പാദമുദ്ര’തമ്മിലുള്ള അന്തരം ഭീമമാണ്. പ്രകൃതി വിഭവങ്ങള്‍ നഗരങ്ങളിലേക്ക് വഴിതിരിച്ചുവിടുമ്പോള്‍ സ്വാഭാവികമായും അത്തരം മേഖലകളില്‍ അധിവസിക്കുന്ന ജനതയുടെ ജീവനോപാധികള്‍ക്കുമേല്‍ നിയന്ത്രണവും കാലക്രമത്തില്‍ ദൗര്‍ലഭ്യവും സംഭവിക്കുന്നു. ഈ രീതിയില്‍ ജീവനോപാധികള്‍ നഷ്ടപ്പെടുന്ന ജനത തൊഴില്‍ തേടി നഗരങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബ്ബന്ധിതമാക്കപ്പെടുകയാണ് ചെയ്യുന്നത്. ഗ്രാമീണ-ആദിവാസി മേഖലകളില്‍ നിന്ന് ജീവിതം പറിച്ചെടുത്ത് നഗരങ്ങളിലേക്കെത്തുന്ന ജനങ്ങള്‍ അവിടെയും ചൂഷണങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നു. നഗരങ്ങളിലെ അവിദഗ്ധ തൊഴിലുകള്‍ കുറഞ്ഞ കൂലിക്ക് ചെയ്യാന്‍ ഈ വിഭാഗം നിര്‍ബ്ബന്ധിതമാക്കപ്പെടുന്നു. കുടിയിറക്കത്തിന്റെയും കുടിയേറ്റത്തിന്റെയും ഈ ഇരട്ട പ്രക്രിയകള്‍ ആധുനിക വികസനം ആരുടെ താല്‍പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.

sahadevan
  ബിനായക് സെന്‍, സോണി സോറി, ഡോ. സൈബല്‍ ജെന

കൊളോണിയല്‍ യജമാനന്മാര്‍ പാതിവഴിയില്‍ ഇട്ടുപോയ അതേ നയങ്ങള്‍ തന്നെയായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണകൂടങ്ങളും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പിന്തുടര്‍ന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിന് ശേഷവും ആദിവാസികളുടെ ദുരിതജീവിതത്തിന് യാതൊരറുതിയുമുണ്ടായിട്ടില്ലെന്ന് മാത്രമല്ല അവ കൂടുതല്‍ ദുരിതക്കയങ്ങളിലേക്ക് നിലംപതിക്കുകയാണ് ചെയ്തത്. "ആധുനികത', "വികസനം', "പൊതുതാല്‍പര്യം' എന്നീ ലേബലുകളില്‍ ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്നും ജീവിതത്തില്‍ നിന്നും അകറ്റുകയാണ് നാം ചെയ്തത്. വിഭജനത്തെത്തുടര്‍ന്ന് കിഴക്കന്‍ പാകിസ്താനില്‍ നിന്ന് പലായനം ചെയ്യപ്പെട്ട ഹിന്ദു അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതിനായി പശ്ചിമബംഗാളില്‍ 2,30,000 ഹെക്ടര്‍ ഭൂമി ഉപയോഗപ്പെടുത്തുകയുണ്ടായി. ഇതില്‍ 80,000ത്തോളം ഹെക്ടര്‍ ഭൂമിയും ആദിവാസി സമൂഹം പൊതുഭൂമിയായി ഉപയോഗിച്ചുകൊണ്ടിരുന്നവയായിരുന്നു.  അസമില്‍ ഇത് 1,40,000 ഹെക്ടറായിരുന്നു. അവയില്‍ ഏതാണ്ട് 6,600 ഹെക്ടര്‍ ഭൂമി ആദിവാസി ഭൂമിയും. 1960ല്‍ കിഴക്കന്‍ പാകിസ്താനില്‍ നിന്ന് കുടിയേറിയ ചക്മാ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചത് അരുണാചല്‍ പ്രദേശിലായിരുന്നു. ഒറീസയിലെ കോരാപുത്, ഛത്തീസ്ഗഡിലെ ബസ്തര്‍ എന്നീ പ്രദേശങ്ങളിലും അഭയാര്‍ത്ഥി പുനരധിവാസത്തിനായി വലിയതോതില്‍ ആദിവാസി ഭൂമി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആദിവാസികളെ പൊതുഭൂമിയില്‍ നിന്ന് അകറ്റുന്നതിന് ഇത്തരത്തിലുള്ള നിരവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ടെന്ന് പറയാം.

1950ല്‍ സ്വതന്ത്ര്യ ഭാരതത്തിലെ ആദ്യസര്‍ക്കാര്‍ ഇന്ത്യയുടെ വനനയം രൂപപ്പെടുത്തിന്നതിനായുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തുകയുണ്ടായി. ബ്രിട്ടീഷ് നയസമീപനങ്ങളില്‍ കാതലായ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ 1952ല്‍ ദേശീയ വനനയം പ്രഖ്യാപിക്കപ്പെട്ടു. വന വിഭവങ്ങള്‍ ശേഖരിച്ച് ജീവിച്ചിരുന്ന ആദിവാസികളുടെ ജീവിതത്തെ കൂടുതല്‍ ഗുരുതരമായി ബാധിക്കുന്ന വിധത്തില്‍ 1973ല്‍ കെന്ദു ഇലകളും മറ്റ് ചെറുകിട വനവിഭവങ്ങളും ദേശീയസ്വത്തായി പ്രഖ്യാപിച്ചുകൊണ്ട് ആദിവാസികളുടെ കഞ്ഞിയില്‍ കേന്ദ്രവനം വകുപ്പ് മണ്ണുവാരിയിട്ടു. ആദിവാസികളുടെ ജീവിതത്തെയും വനസംരക്ഷണത്തില്‍ അവരുടെ പങ്കിനെക്കുറിച്ചും മനസിലാക്കാതെയുള്ള നിയമനിര്‍മ്മാണങ്ങള്‍ അവരെ കൂടുതല്‍ അന്യവല്‍ക്കരിക്കുവാന്‍ മാത്രമേ സഹായിച്ചുള്ളൂ. അതേസമയം തന്നെ ആദിവാസി ക്ഷേമത്തിനും ഉദ്ധാരണത്തിനും വേണ്ടി പ്രത്യേക മന്ത്രാലയവും അവയുടെ മേല്‍നോട്ടത്തില്‍ വിവിധ ക്ഷേമപദ്ധതികളും ഇന്ത്യയില്‍ നടപ്പിലാക്കപ്പെട്ടു. ഓരോ പഞ്ചവല്‍സര പദ്ധതികളിലൂമായി ആദിവാസി ക്ഷേമത്തിനായി ചെലവഴിക്കപ്പെട്ട തുകകളുടെ കണക്കു പരിശോധിച്ചാല്‍ അമ്പരന്നുപോകും. ഭരണഘടനയില്‍ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആദിവാസി ഭൂമിയും സംസ്‌കാരവും സംരക്ഷിക്കുവാനുള്ള നിയമപരമായ നടപടികള്‍ പലപ്പോഴായി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുടെ വികസന നയങ്ങളില്‍ പലതരത്തിലുള്ള പഴുതുകള്‍ സൃഷ്ടിച്ച് നിയമവിധേയമായും നിയമവിരുദ്ധമായും ആദിവാസി ഭൂമി കയ്യേറാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ എക്കാലവും നടന്നിട്ടുണ്ട്.

പൊതുവിഭവങ്ങളിന്മേലുള്ള വിശാല രാജ്യതാല്‍പ്പര്യങ്ങളും അവകാശങ്ങളും ഉന്നയിച്ചുകൊണ്ട് അത്തരം വിഭവങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകളെ  "എമിനന്റ് ഡൊമൈന്‍' (eminent domain) എന്ന് നാമകരണം ചെയ്ത് എല്ലാ അനീതികളെയും സാധൂകരിക്കുവാനായിരുന്നു ഇന്ത്യയിലെ വികസനവാദികള്‍ എക്കാലവും പ്രയത്‌നിച്ചിരുന്നത്.

ഭൂമി അന്യാധീനപ്പെടല്‍

ആദിവാസി വിഭാഗങ്ങളുടെ ഭൂമിയില്‍ നിന്നുള്ള അന്യവല്‍ക്കരണത്തിന് നിരവധി ഘടങ്ങള്‍ കാരണമായിട്ടുണ്ട്. കൊളോണിയല്‍ ഭരണ കാലത്തുതന്നെ ഈയൊരു പ്രക്രിയ ആരംഭിച്ചുവെങ്കിലും സ്വതന്ത്ര ഭാരതത്തില്‍ ഇതിന് ആക്കം വര്‍ദ്ധിക്കുകയാണുണ്ടായത്. ആദിവാസി ഭൂമി അവരുടെ കൈകളില്‍ തന്നെ നിലനിര്‍ത്തുന്നതിനായി ഒട്ടനവധി ഭൂസംരക്ഷണ നിയമങ്ങള്‍, നിയമനിര്‍മ്മാണങ്ങള്‍, നിയന്ത്രണങ്ങള്‍, വന നിയമങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍, ഉത്തരവുകള്‍, കോടതി ഉത്തരവുകള്‍, വിധി പ്രസ്താവങ്ങള്‍, എന്നിവയൊക്കെ ഉണ്ടായിട്ടും അവ യാഥാര്‍ത്ഥ്യമാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഗവണ്‍മെന്റുകള്‍ക്ക് ഉണ്ടായിരുന്നില്ല. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ ‘നിയമപരമായി’ ആദിവാസികളുടെ ഭൂമി ഏറ്റെടുക്കല്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ നിയമവിരുദ്ധമായി ആദിവാസി ഭൂമികളിലേക്ക് കടന്നുകയറല്‍, ആദിവാസി ഭൂമി സര്‍ക്കാര്‍ ഭൂമിയായി ഔദ്യോഗിക രേഖകളില്‍ എഴുതിച്ചേര്‍ത്ത് തട്ടിയെടുക്കല്‍, ബിനാമി ഇടപാടുകളിലൂടെ ഭൂമി സ്വന്തമാക്കല്‍, ദേശീയോദ്യാനങ്ങള്‍, സംരക്ഷിതവനങ്ങള്‍ എന്നിവയ്ക്കുവേണ്ടി ആദിവാസികളെ അവരുടെ താമസ സ്ഥലങ്ങളില്‍ നിന്ന് പുറത്താക്കല്‍, പ്രാദേശിക ഭൂവുടമകളുടെയും വട്ടിപ്പലിശക്കാരുടെയും ഇടപെടലിലൂടെ ഭൂമി അന്യാധീനപ്പെടല്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ആദിവാസികളുടെ ഭൂമിയില്‍ നിന്നുള്ള അന്യവല്‍ക്കരണം ഇത്രയധികം രൂക്ഷമായതെന്ന് പറയാം. ജല -വൈദ്യുത പദ്ധതികള്‍, ഖനന പ്രവര്‍ത്തനങ്ങള്‍ എന്നിവ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കുടിയൊഴിപ്പിക്കലുകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നുണ്ട്. ഈ രണ്ട് മേഖലകളെയും പ്രത്യേകമായി പിന്നീട് പരിശോധിക്കുന്നതാണ്.

webznie

നിയമവിരുദ്ധമായ ഭൂമി അന്യവല്‍ക്കരണത്തിന് കാരണം റവന്യൂ ഉദ്യോഗസ്ഥന്മാരുടെ പങ്കാളിത്തമാണെന്നും നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും, രേഖകള്‍ തിരുത്തിയും അന്യവല്‍ക്കരിക്കപ്പെട്ട ആദിവാസി ഭൂമികള്‍ പതിച്ചുനല്‍കുന്നതില്‍ റവന്യൂ ഉദ്യോഗസ്ഥരുടെയും പങ്കുണ്ടെന്നും ആദിവാസി അന്യവല്‍ക്കരണത്തിന് ഇടയാക്കുന്നതില്‍ സംസ്ഥാനങ്ങളിലെ നിയമനിര്‍മ്മാണങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും  ആദിവാസികളുടെ സാമ്പത്തിക-ആരോഗ്യ-വിദ്യാഭ്യാസ സ്ഥിതിയെക്കുറിച്ച് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട വിവിധങ്ങളായ ഉന്നതതല സമിതികള്‍ വിലയിരുത്തുകയുണ്ടായി.

ദേശീയോദ്യാനങ്ങളുടെ നിര്‍മ്മാണം ആദിവാസികളുടെ അവകാശങ്ങളെ ഹനിക്കുന്നതും അവരെ വനഭൂമയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനും നിര്‍ബ്ബന്ധിതമായ കുടിയേറ്റത്തിന് കാരണമാക്കിയെന്നും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ആദിവാസികളെ തെരുവാധാരമാക്കിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഛത്തീസ്ഗഢ്, ഝാര്‍ഘണ്ട്, ഒഡീഷ എന്നീ ആദിവാസി ഭൂരിപക്ഷ സംസ്ഥാനങ്ങളിലെ ഉദാഹരണങ്ങള്‍ ഇന്ത്യയിലെ ആദിവാസികളുടെ ദയനീയാവസ്ഥയുടെ സമ്പൂര്‍ണ്ണ ചിത്രം നമ്മുടെ മുമ്പില്‍ വരച്ചുകാട്ടുന്നുണ്ട്. നിയമങ്ങളിലെ പഴുതുകള്‍ കണ്ടെത്തിയും, നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും, നിയമലംഘനങ്ങള്‍ നടത്തിയും ഒക്കെത്തന്നെ വന്‍തോതിലുള്ള ഭൂമി കവര്‍ച്ച ഈ പ്രദേശങ്ങളില്‍ സാധ്യമാക്കിയിട്ടുണ്ട്. എസ്സാര്‍ സ്റ്റീല്‍സ്, അവന്ത ഗ്രൂപ്പ് ഓഫ് കമ്പനീസ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ബിര്‍ള ഗ്രൂപ്പ് ഓഫ് കമ്പനീസ്, സ്റ്റെര്‍ലൈറ്റ്, വീഡിയോകോണ്‍ തുടങ്ങി സ്വദേശിയും വിദേശിയുമായ നിരവധി കമ്പനികള്‍ ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ ആദിവാസി ഭൂമി കയ്യേറുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച് നിരവധി രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ഒറീസ്സയിലെ ജഗത്സിംഗ്പൂരില്‍ എസ്സാര്‍ കമ്പനി സ്ഥാപിച്ച സ്റ്റീല്‍ പ്ലാന്റിന് വേണ്ടി അക്വയര്‍ ചെയ്ത 2000 ഏക്കര്‍ ഭൂമിയില്‍ 1663 ഏക്കര്‍ ഭൂമിയും ഗ്രാമീണരുടേതായിരുന്നു. മധ്യപ്രദേശിലെ സത്പുര മലനിരകളിലെ ആദിവാസി ഭൂമിയില്‍ ഒട്ടനവധി ഖനന കമ്പനികള്‍ നിയമവിരുദ്ധമായി ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തിയത് സംബന്ധിച്ച് പരാതികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടും നാളിതുവരെയായും യാതൊരു നിയമ നടപടികളും കൈക്കൊണ്ടിട്ടില്ല. ഝാര്‍ഘണ്ടില്‍ മാത്രമായി 1951-1995 കാലഘട്ടത്തില്‍ വിവിധ പദ്ധതികള്‍ക്കായി 15,45,947 ഏക്കര്‍ ഭൂമി ഏറ്റെടുത്തതായി കണക്കുകള്‍ പറയുന്നു. ഈ ഭൂമിയില്‍ ഏതാണ്ട് 65-70 ശതമാനവും ആദിവാസികളുടേതാണ്. ഇതേകാലയളവില്‍ ഒഡീഷയില്‍ 23ലക്ഷം ജനങ്ങള്‍ക്ക് തങ്ങളുടെ ഭൂമിയില്‍ നിന്നും കുടിയൊഴിഞ്ഞുപോകേണ്ടതായി വന്നിട്ടുണ്ട്. ഇതില്‍ 42.02% (14,65,909)വും  ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരാണ് (Ekka & Asif 2000). കുടിയൊഴിപ്പിക്കലിനെ സംബന്ധിച്ച നിര്‍വ്വചനങ്ങളിലെ അവ്യക്തതയും, സങ്കുചിതത്വവും ഈ വിഷയത്തിന്മേലുള്ള അധികൃതരുടെ അവഗണനയെയും അലംഭാവത്തെയും വ്യക്തമാക്കുന്നുണ്ട്. പദ്ധതിബാധിതരായ ജനങ്ങളില്‍ പുനരധിവാസത്തിനു നഷ്ടപരിഹാരത്തിനും അവകാശമുള്ളവര്‍ ഭൂരേഖകള്‍ കൈവശമുള്ളവര്‍ മാത്രമാകുമ്പോള്‍ ഭൂരഹിതരും ദൈനംദിന ഉപജീവനത്തിനായി വനങ്ങള്‍, നദികള്‍, മലകള്‍ എന്നിവയെ ആശ്രയിച്ചു കഴിയുന്നവരുമായ ഭൂരിപക്ഷം ആദിവാസികളും നിര്‍ദ്ദയം അവഗണിക്കപ്പെടുന്നു എന്നത് നാളിതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ കണ്ടുവരുന്ന കാഴ്ചകളാണ്.

ALSO READ

ഭീമ കൊറേഗാവ്: ലാപ്‌ടോപ്പിലൂടെയും നുഴഞ്ഞുകയറുന്ന അറ്റാക്കര്‍

മൊത്തം ജനസംഖ്യയില്‍ 6.6% മാത്രം ആദിവാസികളുള്ള ആന്ധ്രപ്രദേശില്‍ പദ്ധതിബാധിതരായ ആദിവാസികളുടെ ശതമാനം 30 ശതമാനത്തിലും മുകളിലാണെന്ന് കണക്കുകള്‍ നമ്മോടു പറയുന്നു. ആസാം, ഗുജറാത്ത്, ഝാര്‍ഘണ്ട്, ഒറീസ്സ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ആദിവാസി ജനസംഖ്യയുടെ ശതമാനത്തെക്കാള്‍ രണ്ടും മൂന്നും ഇരട്ടി ആദിവാസികള്‍ കുടിയൊഴിപ്പിക്കലിന് വിധേയമായിട്ടുണ്ട്. അതേസമയം കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളുടെ പുനരധിവാസമെന്നത് മറ്റ് സാമൂഹ്യ വിഭാഗങ്ങളെക്കാള്‍ തുലോം കുറവാണെന്നും കണക്കുകള്‍ നമ്മോട് പറയുന്നുണ്ട്.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഗവണ്‍മെന്റ് ഏജന്‍സികളും വ്യാവസായികാവശ്യങ്ങള്‍ക്കായി ആദിവാസി ഭൂമി ഏറ്റെടുക്കുന്നതോടൊപ്പം തന്നെ വ്യക്തിതലത്തില്‍ വന്‍ഭൂവുടമകളും കച്ചവടക്കാരും, വട്ടിപ്പലിശക്കാരും ആദിവാസികളുടെ ഭൂമി കയ്യേറുന്നത് സാധാരണ സംഭവമായിക്കഴിഞ്ഞിരിക്കുന്നു. ആദിവാസികളുടെ കൈകളില്‍ നിന്നും ഈ രീതിയില്‍ നഷ്ടമാകുന്ന ഭൂമിയുടെ കണക്ക് അമ്പരപ്പിക്കുന്നതാണ്. ഇന്ത്യന്‍ ഭൂവിഭവ വകുപ്പ് (Department of Land Resources, GoI) 2007-08 കാലയളവില്‍ ഇന്ത്യയിലെ പന്ത്രണ്ടോളം സംസ്ഥാനങ്ങളിലെ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കുകയുണ്ടായി. 12 സംസ്ഥാനങ്ങളിലെ വിവിധ കോടതികളിലായി 5,06,307 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. 9,02,417 ഏക്കര്‍ ആദിവാസി ഭൂമി ഈ രീതിയില്‍ കേസില്‍ അകപ്പെട്ടു കിടക്കുകയാണ്. ഇവയില്‍ 2,25,343 കേസുകള്‍ ആദിവാസികള്‍ക്കനുകൂലമായി വിധിക്കുകയുണ്ടായി (5,00,376 ഏക്കര്‍). 1,99,000 കേസുകള്‍ കോടതികള്‍ തള്ളിക്കളഞ്ഞു (4.11 ലക്ഷം ഏക്കര്‍ ഭൂമി) (Xaxa Committee report 2014). കോടതി അനുകൂലമായി വിധിച്ച കേസുകളില്‍പ്പോലും ആത്യന്തികമായി ഭൂമിയുടെ അവകാശം ആദിവാസികളുടെ കൈകളിലേക്കെത്തിപ്പെടാത്ത നിരവധി സംഭവങ്ങളുണ്ട്. നിയമം നടപ്പിലാക്കേണ്ട പോലീസ് സംവിധാനം ഭൂവുടമസ്ഥരുടെയും വട്ടിപ്പലിശക്കാരുടെയും സഹായത്തിനെത്തുന്നതാണ് ഇതിനുകാരണം. കോടതികളില്‍ എത്താത്ത കേസുകളുടെ എണ്ണം എത്രയോ വരും. നിയമപരമായി ഇത്തരം കേസുകളില്‍ ആദിവാസികളെ സഹായിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അത്തരം കേസുകള്‍ ഏറ്റെടുക്കാന്‍ വക്കീല്‍മാര്‍ തയ്യാറാകാത്തത് ആദിവാസികളുടെ ഭൂമി എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന നിയമസഹായ ഫണ്ട് വളരെ കുറഞ്ഞതാണ് എന്നതാണ് വക്കീല്‍മാരെ പിന്തിരിപ്പിക്കുന്ന ഘടകം.

ഭൂമി ഏറ്റെടുക്കല്‍

1894 ല്‍ പാസാക്കിയ ‘ഭൂമി ഏറ്റെടുക്കല്‍ നിയമത്തെ’ (Land Aquisition Act 1894) അടിസ്ഥാനപ്പെടുത്തിയാണ് നാളിതുവരെയും സര്‍ക്കാരുകള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുത്തിട്ടുള്ളത്. കൊളോണിയല്‍ ഭരണകൂടം തങ്ങളുടെ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ട് തയ്യാറാക്കിയ നിയമം മാറ്റങ്ങളൊന്നും കൂടാതെ തുടരാന്‍ ‘ജനാധിപത്യ ഇന്ത്യ’യിലെ ഭരണസാരഥികള്‍ക്ക് ലജ്ജയേതുമില്ലായിരുന്നു. എമിനന്റ് ഡൊമൈന്‍, പബ്ലിക് പര്‍പസ് എന്നീ പ്രയോഗങ്ങളിലൂടെയായിരുന്നു ഈ നിയമത്തിനുകീഴില്‍ സര്‍ക്കാരുകള്‍ ജനങ്ങളില്‍ നിന്ന് ഭൂമി ഏറ്റെടുത്തത്. ഈ രണ്ട് പദങ്ങളുടെയും സാധുതയെ സുപ്രീം കോടതി അടക്കമുള്ള വിവിധ കോടതികള്‍ പലപ്പോഴായി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഭൂരഹിതരാക്കപ്പെട്ട ജനങ്ങളുടെ പരിദേവനങ്ങള്‍ എല്ലായ്‌പോഴും സ്റ്റേറ്റിന്റെ സമാനതകളില്ലാത്ത അധികാരത്തിന് മുന്നില്‍ നിഷ്ഫലമാകുകയാണുണ്ടായത്. “സമൂഹത്തിന്റെ മൊത്തത്തിലൂള്ള താല്‍പര്യം എല്ലായ്‌പോഴും വ്യക്തികളുടെ താല്‍പ്പര്യങ്ങളേക്കാള്‍ ഉപരിയാണ്” എന്നതാണ് ‘എമിനന്റ് ഡൊമൈന്‍’ തത്വത്തിന്റെ കാതല്‍. ഏതൊരു സ്വകാര്യ ഭൂമിയും യാതൊരു ചോദ്യം ചെയ്യലും കൂടാതെ ഏറ്റെടുക്കുവാനുള്ള അധികാരമാണ് ഇതുവഴി രാഷ്ട്രത്തിന് മേല്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ‘പൊതുആവശ്യം’ എന്ന മുദ്രകുത്തി ഈ അധികാരം പ്രയോഗിക്കുവാന്‍ ഭരണകൂടം എല്ലാക്കാലത്തും തയ്യാറായിട്ടുണ്ട്. ‘ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുമ്പോള്‍’ ഈ തത്വങ്ങളുടെ ഏറ്റവും പ്രധാന ഇരകള്‍ ഭൂരഹിതരായ ജനങ്ങളാണ്. ഏറ്റെടുത്ത ഭൂമിക്ക് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഭൂരേഖകള്‍ കൈവശമുള്ളവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുള്ളപ്പോള്‍ ഭൂരഹിതരായ ആളുകളെ സംബന്ധിച്ചിടത്തോളം നഷ്ടപരിഹാരമെന്നത് മരീചിക മാത്രമാകുന്നു (Ramanathan 2009). ഇന്ത്യയിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ വലിയതോതില്‍ ഇരകളാക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ALSO READ

ഹാനി ബാബുവിന് ചികിത്സ നിഷേധിക്കുന്നു, സ്ഥിതി അതീവ ഗുരുതരം

ആദിവാസികളുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും അവകാശ സംരക്ഷണങ്ങള്‍ക്കായി നിരവധി നിയമനിര്‍മ്മാണങ്ങള്‍ കാലാകാലങ്ങളായി കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും നിയമനിര്‍മ്മാണ സഭകള്‍ നടത്തിയിട്ടുണ്ട്. ആദിവാസികളുടെ ഭൂമി നഷ്ടപ്പെടാതിരിക്കാനുള്ള പ്രത്യേക നിയമങ്ങള്‍ വരെ ഇവിടെ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഭൂമി നഷ്ടപ്പെട്ട ആദിവാസി - ഗോത്ര വിഭാഗങ്ങളുടെ കണക്കുകള്‍ മറ്റേതൊരു സമൂഹങ്ങളെക്കാളും കൂടുതലാണ് എന്നത് വസ്തുതയാണ്. എമിനന്റ് ഡൊമൈന്‍ എന്ന അധികാരം നല്‍കി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ പിന്തുണ ഒരു ഭാഗത്ത് ഭരണഘടന ഭരണകൂടത്തിന് നല്‍കുമ്പോള്‍, മറുഭാഗത്ത് ഇതേ ഭരണഘടനയുടെ 14ാം ഖണ്ഡം ആദിവാസികളുടെ സംരക്ഷണത്തെക്കുറിച്ചും ഉറപ്പുനല്‍കുന്നുണ്ട്. ആദിവാസികളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുവാനുള്ള ബാദ്ധ്യത ഭരണഘടന ഉറപ്പുനല്‍കുമ്പോള്‍, ഇതേ ഭരണഘടന നല്‍കുന്ന അധികാരമുപയോഗിച്ചാണ് ആദിവാസികളുടെ ഭൂമി കൈക്കലാക്കാനും തല്‍പര കക്ഷികള്‍ പ്രാപ്തരാകുന്നത്. സുപ്രീംകോടതിയുടെ 1994ലെ ഒരു വിധിയില്‍ പറയുന്നത്, “പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി സ്വകാര്യ സ്വത്ത് ഏറ്റെടുക്കുവാനുള്ള അധികാരം പരമാധികാരത്തെ സംബന്ധിച്ച മനോഭാവം കൂടിയാണ്, ഭരണകൂടങ്ങളുടെ നിലനില്‍പിന് അത് അനിവാര്യമാണ്. ഉടമസ്ഥരുടെ അനുമതി കൂടാതെ പരമാധികാര രാഷ്ട്രത്തിന് പൊതു നന്മയ്ക്കായി ഏതൊരു പൗരന്റെയും ഭൂമി ഏതുസമയത്തും ഏറ്റെടുക്കാമെന്ന തത്വത്തെ അംഗീകരിച്ചുകൊണ്ടാണ് എമിനന്റ് ഡൊമൈന്‍ എന്ന കാഴ്ചപ്പാട് നിലനില്‍ക്കുന്നത്.(Ram Chand Vs Union of India, 1994, Quoted Ramanathan 1995).

പൊതു ആവശ്യത്തെ പരിഗണിച്ചുകൊണ്ട് ഭരണകൂടത്തിന് ലഭിക്കുന്ന ഈ അമിതാധികാരത്തെ സംബന്ധിച്ച് വളരെ കാതലായ പല ചോദ്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ജനാധിപത്യ സങ്കല്പങ്ങള്‍ക്ക് ഒട്ടും നിരക്കാത്തതാണ് ഭരണകൂടത്തിന് ലഭിക്കുന്ന ഈ അമിതാധികാരം. ‘പൊതു ആവശ്യം’ എന്ന സങ്കല്പത്തിന്റെ അടിത്തറയെത്തന്നെ ഇന്ന് പലരീതിയില്‍ ചോദ്യം ചെയ്തുവരുന്നുണ്ട്. ‘പൊതുആവശ്യങ്ങളെ’ നിര്‍വ്വചിക്കുന്നത് ആരാണ് എന്ന സുപ്രധാന ചോദ്യം ഉന്നയിക്കപ്പെടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇന്നത്തെ നിലയില്‍ ഇന്ത്യയിലെ ‘പൊതു ആവശ്യങ്ങളെ’ നിര്‍ണ്ണയിക്കുന്നതില്‍ വിപണി ശക്തികള്‍ക്കുള്ള സ്വാധീനത്തെക്കുറിച്ച് എത്ര ശ്രമിച്ചാലും മറച്ചുവെക്കാന്‍ സാധിക്കുകയില്ല.

വംശഹത്യയോളം നീളുന്ന വികസനപാതകള്‍

സ്വാതന്ത്രപൂര്‍വ്വ ഭാരതത്തില്‍ നിന്നും സ്വതന്ത്ര ഇന്ത്യയിലേക്ക് എത്തിയപ്പോഴേക്കും ഇന്ത്യയില്‍ ആദിവാസി-ഗോത്രവിഭാഗം അനുഭവിക്കേണ്ടിവന്ന കഷ്ടതകള്‍ക്ക് സീമകളില്ലാതായി. പ്രകൃതി വിഭവങ്ങളെയും മനുഷ്യാധ്വാനത്തെയും സാധ്യമായത്രയും ചൂഷണം ചെയ്തുകൊണ്ട് ലാഭം വര്‍ദ്ധിപ്പിക്കുക എന്ന കൊളോണിയല്‍ സാമ്പത്തിക- വികസന തന്ത്രം തന്നെയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളും സ്വീകരിച്ചത്. പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തില്‍ ഏറ്റവു കൂടുതല്‍ വിലനല്‍കേണ്ടിവന്നത് ആദിവാസി വിഭാഗങ്ങളായിരുന്നുവെന്നത് സ്ഥിതിവിവരക്കണക്കുകളിലൂടെ കടന്നുപോകുന്ന ആര്‍ക്കും മനസിലാകുന്ന വസ്തുതയാണ്. വ്യവസായം, ഖനനം, ജലസേചനം, ഊര്‍ജ്ജം, സംരക്ഷിതവനമേഖലകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ തുടങ്ങി ആധുനിക വികസനത്തിന്റെ ഏതു മേഖലകള്‍ പരിശോധിച്ചാലും ഈ വസ്തുതകള്‍ വെളിപ്പെട്ടുവരും. ധാതുനിക്ഷേപങ്ങളും വനവിഭവങ്ങളും അടക്കമുള്ള പ്രകൃതി സമ്പത്തുകള്‍ ആദിവാസി-ഗോത്രജനത അധിവസിക്കുന്ന മേഖലകളിലായത് അവരുടെ ജീവിതത്തിന് ഗുണപരമായല്ല മറിച്ച് ദുരിതങ്ങളാണ് സമ്മാനിച്ചത്. വന്‍കിട ജലസേചന - ഊര്‍ജ്ജ പദ്ധതികള്‍ക്ക് വേണ്ടിയും ഖനന പദ്ധതികള്‍ക്കും വേണ്ടിയും സ്വന്തം മണ്ണില്‍ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ അന്തംവിട്ടുപോകും. 1947 മുതല്‍ 2000വരെ ഇന്ത്യയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായ് ഏറ്റെടുത്ത ഭൂമിയുടെ അളവ് ഏകദേശം 25 ദശലക്ഷം ഹെക്ടര്‍ വരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏഴു ദശലക്ഷം ഹെക്ടര്‍ വനഭൂമിയും ആറു ദശലക്ഷം ഹെക്ടര്‍ പൊതുവിഭവ ഭൂമിയും ഉള്‍പ്പെടും. വികസനപദ്ധതികള്‍ക്കായി ഈ ഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ട ജനങ്ങളുടെ സംഖ്യ 60 ദശലക്ഷം വരുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഏതാണ്ട് 40-44ശതമാനവും തദ്ദേശീയ ആദിവാസി - ഗോത്ര വിഭാഗങ്ങളാണ് എന്നത് ഇന്ത്യയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അവര്‍ നല്‍കേണ്ടി വന്ന വിലയുടെ ആഴം മനസിലാക്കിത്തരുന്നുണ്ട്. ഇന്ത്യയില്‍ നാളിതുവരെയായി 3300ഓളം വന്‍കിട അണക്കെട്ടുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവയില്‍ ബഹുഭൂരിപക്ഷത്തിന്റെയും നിര്‍മ്മാണത്തിനായി വന്‍തോതില്‍ നിര്‍ബ്ബന്ധിത കുടിയൊഴിപ്പിക്കലുകള്‍ നടന്നിട്ടുണ്ട്. വനമേഖലയുമായി ചേര്‍ന്ന പ്രദേശങ്ങളിലാണ് അണക്കെട്ടുകളുടെ നിര്‍മ്മാണം എന്നതുകൊണ്ടുതന്നെ ആദിവാസി-ഗോത്ര വിഭാഗങ്ങളാണ് ഈ നിര്‍ബ്ബന്ധിതകുടിയൊഴിപ്പിക്കലിന്റെ പ്രധാന ഇരകള്‍.

narmada.jpg
നർമ്മദ ബചാവോ ആന്തോളന്‍

ഇന്ത്യയുടെ വികസന ക്ഷേത്രങ്ങളുടെ ബലിക്കല്ലുകളില്‍ കുരുതികൊടുക്കേണ്ടി വന്ന ആദിവാസി ജീവിതങ്ങളെക്കുറിച്ച് കുറച്ചെങ്കിലും പുറംലോകം അറിയുന്നത് നര്‍മ്മദാ പദ്ധതിക്കെതിരായി 80കളില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളിലൂടെയായിരുന്നു. ലോകത്തിലെ തന്നെ വന്‍കിട ജലപദ്ധതികളില്‍ ഒന്നായ നര്‍മ്മദ അണക്കെട്ട് പദ്ധതിക്കെതിരായി നര്‍മ്മദ ബചാവോ ആന്ദോളന്റെ നേതൃത്വത്തില്‍ ആദിവാസി-കര്‍ഷക ജനത ഒരുമിച്ച് ചേര്‍ന്ന് നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് ലോകത്ത്, പ്രത്യേകിച്ചും ഇന്ത്യയില്‍ അണക്കെട്ടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആദിവാസികള്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച് അല്പമെങ്കിലും ശ്രദ്ധ കിട്ടിത്തുടങ്ങിയത്. നാളതുവരെ കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളുടെ പുനരധിവാസത്തെക്കുറിച്ചോ നിലനില്‍പ്പിനെ സംബന്ധിച്ചോ യാതൊരുവിധ ആലോചനകളും ഉണ്ടായിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ടവരും പുനരധിവസിക്കപ്പെട്ടവരുമായ ആദിവാസി ജനതയുടെ കണക്കുകളിലൂടെ കണ്ണോടിച്ചാല്‍ ഈ വസ്തുത നമുക്ക് ബോധ്യപ്പെടും. ഔദ്യോഗിക കണക്കുകള്‍ ഒരുതരത്തിലും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നതിന് നിരവധി തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. ഒരുദാഹരണമെടുക്കാം. പശ്ചിമ ബംഗാളിലെ ഫറാക്കാ സൂപ്പര്‍ തെര്‍മല്‍ പ്ലാന്റിന് വേണ്ടി ഒരൊറ്റ വ്യക്തിയെയും കുടിയൊപ്പിക്കേണ്ടിവന്നിട്ടില്ലെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുമ്പോള്‍ ഈ പദ്ധതിയെ സംബന്ധിച്ച് 1994ല്‍ പ്രസിദ്ധീകരിച്ച ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പദ്ധതി ബാധിതരുടെ എണ്ണം 53,325 എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്! സര്‍ദാര്‍ സരോവര്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും ഭീമമായ അന്തരമാണ് ഔദ്യോഗിക-അനൗദ്യോഗിക കണക്കുകള്‍ തമ്മിലുള്ളത്. ഔദ്യോഗിക കണക്കുകള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം 42,000 ആയി നിജപ്പെടുത്തുമ്പോള്‍ നര്‍മ്മദാ ബചാവോ ആന്ദോളന്റെ കണക്കില്‍ അത് 85,000 വരും. നര്‍മ്മദാ പദ്ധതിക്കായി മൊത്തത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളുടെ എണ്ണം ഏതാണ്ട്  അഞ്ചു ലക്ഷത്തോളം വരുമെന്ന്. ഏതാണ്ട് ഇരട്ടിയോളം വരുന്ന ഈ അന്തരത്തിന്റെ ഇരകള്‍ സ്വാഭാവികമായും കാടിന്റെ ഉള്‍ത്തളങ്ങളില്‍ വസിക്കുന്ന ആദിവാസി സമൂഹങ്ങളായിരിക്കും എന്നതിന് യാതൊരു സംശയവുമില്ല. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന കണക്കുകള്‍ പലപ്പോഴും വിശ്വാസ യോഗ്യല്ലെന്നാണ് വികസന പദ്ധതികള്‍ സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സികള്‍ നടത്തിയ പഠനങ്ങളൊക്കെയും വ്യക്തമാക്കുന്നത്. ജനസംഖ്യാ കണക്കെടുപ്പുകളില്‍ പോലും പെടാത്ത പതിനായിരക്കണക്കിന് ആദിവാസികള്‍ ഇന്ത്യയിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

കുടിയേറ്റം

ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ മൂന്ന് ദശകക്കാലത്തിനിടയില്‍ വന്‍തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാധാരണഗതിയില്‍ പുറംലോകവുമായി അകന്ന് കഴിയാന്‍ ഇഷ്ടപ്പെടുന്ന ആദിവാസി-ഗോത്രവിഭാഗങ്ങള്‍ക്കിടയിലും നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചതായി കാണാം. ആദിവാസി ജനതയുടെ കുടിയേറ്റം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ തയ്യാറാക്കുവാന്‍ ദേശീയ സാമ്പിള്‍ സര്‍വ്വേ സംഘടനയ്ക്കടക്കം സാധിച്ചിട്ടില്ല എന്നത് കുടിയേറുന്ന ആദിവാസി വിഭാഗങ്ങളുടെ സാമൂഹ്യ-സാമ്പത്തിക നിലയെക്കുറിച്ച് മനസിലാക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയുടെ കാനേഷുമാരി സ്ഥിതിവിവരക്കണക്കുകളില്‍ വിവിധ സാമൂഹ്യ വിഭാഗങ്ങളെ സംബന്ധിച്ച കണക്കുകള്‍ ആദ്യമായി ക്രോഡീകരിക്കപ്പെടുന്നത് 2001ലാണ് ഈ ഡാറ്റയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനകത്തുതന്നെയുള്ള നഗരങ്ങളിലേക്കുള്ള ആദിവാസി കുടിയേറ്റ നിരക്ക് 24.57%ആണെന്ന് കണക്കാക്കപ്പെടുന്നു. ദാരിദ്ര്യം, വനനശീകരണം, വരള്‍ച്ച. വികസന പദ്ധതികള്‍ക്കായുള്ള കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ നിരവധി സാമൂഹ്യ ഘടകങ്ങള്‍ ആദിവാസികളുടെ കുടിയേറ്റത്തിന് കാരണമാകുന്നുണ്ട്. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും, തൊഴില്‍മേഖലയിലെ സാമര്‍ത്ഥ്യക്കുറവും കുടിയേറുന്ന പ്രദേശങ്ങളില്‍ അവരുടെ ജീവിതനിലവാരം വളരെ പരിതാപകരമാക്കുന്നുണ്ട്. പൊതുവിതരണ സംവിധാനങ്ങള്‍ ലഭ്യമാകാതിരിക്കല്‍, നിയമസഹായങ്ങളുടെ അഭാവം എന്നിവയും ഈ പിന്നോക്കാവസ്ഥയുടെ പരിണതഫലങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ആദിവാസികള്‍ താമസിക്കുന്ന മധ്യപ്രദേശ്, ഝാര്‍ഘണ്ട്, തെലങ്കാന എന്നിവിടങ്ങളിലെ ആദിവാസി തൊഴിലാളികളാണ് ഇന്ത്യന്‍ നഗരങ്ങളിലെ ഏറ്റവും കുറഞ്ഞ കൂലിക്ക് തൊഴിലെടുക്കുന്നവരെന്ന് കണക്കാക്കപ്പെടുന്നു. തൊഴില്‍ മേഖലയിലെ നൈപുണ്യക്കുറവ് കെട്ടിട നിര്‍മ്മാണ മേഖലയിലും, ഇഷ്ടികക്കളങ്ങളിലും, ക്വാറികളിലും മറ്റും കുറഞ്ഞ കൂലിക്ക് തൊഴില്‍ ചെയ്യാന്‍ അവരെ നിര്‍ബ്ബന്ധിതരാക്കുന്നു. കുടിയേറിയെത്തുന്ന ഈ തൊഴിലാളികളുടെ ക്ഷേമത്തെ സംബന്ധിച്ച് തൊഴില്‍ വകുപ്പിനോ, ആദിവാസി ക്ഷേമ വകുപ്പിനോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ പ്രത്യേക താല്‍പ്പര്യങ്ങളൊന്നുമില്ലെന്നത് തൊഴിലിടങ്ങളിലെ അവരുടെ അവസ്ഥ കൂടുതല്‍ ദുരിതമയമാക്കുന്നുണ്ട്.

കുറഞ്ഞ കൂലിക്ക് ജോലിചെയ്യേണ്ടി വരുന്നതോടൊപ്പം തന്നെ അപകടകരമായ തൊഴില്‍ സാഹചര്യങ്ങളില്‍ ശരിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലി ചെയ്യാനും ഈ തൊഴിലാളികള്‍ നിര്‍ബ്ബന്ധിതരാക്കപ്പെടുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. കരാറുകാര്‍, കച്ചവടക്കാര്‍, പോലീസുകാര്‍ എന്നിവരുടെ ചൂഷണങ്ങള്‍ക്ക് പുറമെ ലേബര്‍ ക്യാമ്പുകളില്‍ നരകതുല്യമായ ജീവിതം നയിക്കപ്പെടാനും അവര്‍ വിധിക്കപ്പെട്ടിരിക്കുന്നു. കുടിയേറ്റത്തൊഴിലാളികളിലെ സ്ത്രീകളുടെ അവസ്ഥ ഇതിലും ദയനീയമാണ്. ലൈംഗിക ചൂഷണത്തിനടക്കം വിധേയരാക്കപ്പെടുന്ന സ്ത്രീകള്‍ മാനസിക സമ്മര്‍ദ്ദത്തിന് ഇരകളാക്കപ്പെട്ടുകൊണ്ടാണ് പിന്നീട് ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തുന്നത്.
ഒരുഭാഗത്ത് നഗരങ്ങളിലേക്കുള്ള ആദിവാസികളുടെ കുടിയേറ്റ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് തങ്ങളുടെ സ്വന്തം പ്രദേശങ്ങളിലെ വ്യാവസായിക വികസനത്തില്‍ നിന്ന് അവര്‍ അന്യരാക്കപ്പെടുന്ന പ്രവണതയും നിലനില്‍ക്കുന്നുണ്ട്. ആദിവാസി മേഖലകളില്‍ വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണം ഈ മേഖലകളിലെ ആദിവാസികളുടെ ജനസംഖ്യയില്‍ വന്‍തോതിലുള്ള ഇടിവു വരുത്തിയിട്ടുണ്ട്. വ്യാവസായിക വികസനത്തിന്റെ ഭാഗമായി പുറമെ നിന്നുള്ളവരുടെ എണ്ണത്തിലുള്ള പെരുപ്പമാണിതിന് കാരണം. സര്‍ക്കാര്‍ ഭരണ സംവിധാനങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍, കരാര്‍ തൊഴിലുകള്‍ എന്നിവ വര്‍ദ്ധിച്ചുവന്നപ്പോള്‍ വിദഗ്ദ്ധ തൊഴിലുകളും മറ്റും പുറമെ നിന്നുള്ള ആളുകളുടെ കൈകളിലേക്ക് എത്തിപ്പെട്ടു. ഝാര്‍ഘണ്ടിലെ ധന്‍ബാദ് ഖനന മേഖലയുടെ കണക്ക് ശ്രദ്ധിക്കുക. 1951ലെ സെന്‍സസ് അനുസരിച്ച് ഇവിടുത്തെ ആദിവാസി ജനസംഖ്യ 15.65%മായിരുന്നത് 1981 ആയപ്പോഴേക്കും 9.12% ആയി കുറഞ്ഞുവന്നു. ഇതേ കാലയളവില്‍ സാന്താള്‍ പര്‍ഗാന മേഖലയില്‍ 44.6%ത്തില്‍ നിന്നും 36.80% ആയി കുറയുകയുണ്ടായി. ഝാര്‍ഘണ്ടിലെ റാഞ്ചി ജില്ലയിലെ ആദിവാസി ജനസംഖ്യ 43.56% (1991) ത്തില്‍ ന്ന് 35.76% ആയി കുറഞ്ഞതായും സെന്‍സസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അണകെട്ടി തടയുന്ന ആദിവാസി ജീവിതം

സ്വതന്ത്രപൂര്‍വ്വ ഇന്ത്യയില്‍ അണക്കെട്ടുകളുടെ നിര്‍മ്മാണം വളരെ അപൂര്‍വ്വമായി മാത്രമേ നടന്നിട്ടൂള്ളൂ. പ്രാദേശിക ജലസേചനാവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ചെറുകിട അണക്കെട്ടുകളും കനാലുകളും പണിയുക എന്നതായിരുന്നു രീതി. അക്കാലങ്ങളില്‍ പണിതിരുന്ന അണക്കെട്ടുകളുടെ ഉയരം പരമാവധി 15 മുതല്‍ 20 വരെ മീറ്ററായിരുന്നു. ഇന്ത്യയിലങ്ങളോമിങ്ങോളം 30 മീറ്ററില്‍ കൂടുല്‍ ഉയരമുള്ള 39ഓളം അണക്കെട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ (Central Board of Irrigation and Power, 1979). സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അണക്കെട്ടുകള്‍ സാമ്പത്തിക വികസനത്തിലെ മുഖ്യഘടകമായി പരിഗണിക്കപ്പെട്ടു എന്നുപറയാം. സ്വാതന്ത്ര്യം പടിവാതില്‍ക്കല്‍ എത്തിയെന്ന് ഉറപ്പായപ്പോള്‍ തന്നെ വന്‍കിട അണക്കെട്ട് നിര്‍മ്മാണത്തെക്കുറിച്ച് നമ്മുടെ ആസൂത്രണ വിദഗ്ധന്മാര്‍ ആലോചിച്ചു തുടങ്ങിയിരുന്നുവെന്ന് പില്‍ക്കാലത്ത് നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗതിവിഗതികളിലൂടെ കടന്നുപോയാല്‍ മനസിലാകും. ഭക്ര, ഹിരാക്കുഡ്, തുംഗഭദ്ര, ദാമോദര്‍വാലി തുടങ്ങിയ വന്‍കിട ജലപദ്ധതികള്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യകാല പദ്ധതികളില്‍പ്പെട്ടവയാണ്.
ഇന്ത്യയിലിന്ന് 3300ഓളം വന്‍കിട അണക്കെട്ടുകള്‍ ഉണ്ടെന്ന് 2013ല്‍ ലോക്‌സഭയില്‍ ദേശീയ ജലവൈദ്യുതോര്‍ജ്ജ (National Hydro Power Corportation) കോര്‍പ്പറേഷന്‍ നടത്തിയ പ്രസന്റേഷനില്‍ സൂചിപ്പിക്കുന്നു. മധ്യനിരയിലും ചെറുകിടയിലും പെട്ട അനേകായിരം അണക്കെട്ടുകള്‍ വേറെയുമുണ്ട്. വന്‍കിട ജലവൈദ്യുത പദ്ധതികളില്‍ നിന്നടക്കം ഇന്ത്യയിലെ ഊര്‍ജ്ജോത്പാദനം ആയിരം മടങ്ങ് വര്‍ദ്ധിച്ചിട്ടുപോലും ഇന്ത്യയിലെ 40ശതമാനം ഗ്രാമങ്ങളും ഇനിയും അന്ധകാരത്തിലാണ് എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ ജലസേചനത്തിന് വേണ്ടി മാത്രമായി 80,000 കോടി രൂപ ഇന്ത്യാ ഗവണ്‍മെന്റ് ചെലവഴിച്ചിട്ടുണ്ട് (Roy, 1999). അതേസമയം വരള്‍ച്ചാ ബാധിത പ്രദേശങ്ങളുടെ എണ്ണം വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടിക്കൊണ്ടിരിക്കുകയാണ് എന്നതും യാഥാര്‍ത്ഥ്യമാണ്. ഇത്തരത്തിലുള്ള വിരോധാഭാസങ്ങള്‍ തിരിച്ചറിയുന്നതിലോ ആസൂത്രണ വൈകല്യങ്ങള്‍ തിരുത്തുന്നതിലോ ആയിരുന്നില്ല ആസൂത്രണ വിദഗ്ദ്ധര്‍ക്ക് താല്‍പര്യം. പകരം മുന്‍കാലങ്ങളില്‍ സ്വീകരിച്ചുപോന്ന നയങ്ങള്‍ അതേപടി തുടരുന്നതിലായിരുന്നു. കുടിയൊഴിപ്പിക്കലിന്റെ കാര്യത്തില്‍ മറ്റേതൊരു വികസന പദ്ധതികളെക്കാളും മുന്നിലാണ് അണക്കെട്ടുകള്‍ എന്നത് സംശയരഹിതമായ കാര്യമാണ്. അണക്കെട്ട് നിര്‍മ്മാണത്തിനുവേണ്ടിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുടിയൊഴിപ്പിക്കപ്പെടലുകള്‍ നടന്നിട്ടുള്ളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ 54 വന്‍കിട അണക്കെട്ടുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ ഒരു വന്‍കിട അണക്കെട്ട് ശരാശരി 44,182 പേരെ കുടിയൊഴിപ്പിക്കുന്നുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. ഈ കണക്കിനെ ആധാരമാക്കിയാല്‍ ഇന്ത്യയിലെ 3300 വന്‍കിട അണക്കെട്ടുകള്‍ക്ക് വേണ്ടി മാത്രമായി 14,58,00,600ഓളം ആളുകളെ അവരുടെ വാസസ്ഥലങ്ങളില്‍ നിന്നും പറിച്ചെറിഞ്ഞിട്ടുണ്ട്.

കുടിയൊഴിപ്പിക്കലുകള്‍ സംബന്ധിച്ച കണക്കുകള്‍ പലരും പല രീതിയിലാണ് നടത്തിയിട്ടുള്ളത്. ഔദ്യോഗികമോ അനൗദ്യോഗികമോ ആയ കണക്കുകള്‍ ഒന്നും തന്നെ വ്യക്തമായ ചിത്രം നമുക്ക് നല്‍കുന്നില്ല. ഇന്ത്യയിലെ അണക്കെട്ടു നിര്‍മ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളുടെ സംഖ്യ 63 ലക്ഷത്തിലധികം വരുമെന്ന് വാള്‍ട്ടര്‍ ഫെര്‍ണാണ്ടസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ വികസന പദ്ധതികള്‍ പൊതുവില്‍ കുടിയൊഴിപ്പിച്ചത് 60 ദശലക്ഷം ആളുകളെയാണെന്ന് ആസൂത്രണബോര്‍ഡ് അംഗം കൂടിയായ എന്‍.സി. സക്‌സേന രേഖപ്പെടുത്തുന്നു. വന്‍കിട അണക്കെട്ടുകളുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കലുകള്‍ മിക്കവാറും നടന്നിട്ടുള്ളത് ബലപ്രയോഗങ്ങളിലൂടെയും ഭീഷണികളിലൂടെയുമാണെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. സ്റ്റേറ്റിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ചു കൊണ്ടാണ് ഈ കുടിയൊഴിപ്പിക്കലുകളത്രയും നടന്നിട്ടുള്ളത്. വന്‍കിട അണക്കെട്ടുകള്‍ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരെ അവരുടെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകുന്നത് സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം നല്‍കാന്‍ അധികൃതര്‍ മെനക്കെടാറില്ലെന്ന് എന്‍.സി. സക്‌സേന ചൂണ്ടിക്കാട്ടുന്നു. ആദിവാസി വിഭാഗങ്ങളെ ഇക്കാര്യത്തില്‍ പരിഗണിക്കാറേ ഇല്ലെന്നത് അത്രതന്നെ യാഥാര്‍ത്ഥ്യമാണ്. ബലപ്രയോഗത്തിലൂടെയുള്ള കുടിയൊഴിപ്പിക്കലുകള്‍ സാമൂഹ്യസംഘര്‍ഷങ്ങള്‍ക്കും ഇരകളാക്കപ്പെടുന്നവരില്‍ മാനസിക അസ്വസ്ഥത. കള്‍ക്കും കാരണമാകാറുണ്ട്. സ്റ്റേറ്റ് മെഷിനറി ഉപയോഗിച്ചുകൊണ്ടുള്ള ബലപ്രയോഗങ്ങള്‍ ജനങ്ങളില്‍ ഭരണസംവിധാനങ്ങളിലുള്ള അവിശ്വാസം പൂര്‍ണ്ണമായും  നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുന്നുണ്ട്. ഇന്ത്യയിലെ നൂറുകണക്കായ അണക്കെട്ടുകള്‍ക്ക് വേണ്ടി ലക്ഷക്കണക്കായ ജനങ്ങളെ ഈ രീതിയില്‍ ബലപ്രയോഗത്തിലൂടെ കുടിയിറക്കിയിട്ടുള്ളതായി ശ്രീശൈലം പദ്ധതിയെ സംബന്ധിച്ച വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ടുചെയ്യുന്നു (Sreesailam Project, Fact Finding Committee1986).

Remote video URL

അണക്കെട്ടുകളുടെ ഇരകളായി മാറുന്നത് ഏറ്റവുമാദ്യം ആദിവാസി വിഭാഗങ്ങളാണ്. ഇന്ത്യയിലെ അണക്കെട്ടുകള്‍ക്കെതിരായി നടന്ന പ്രക്ഷോഭങ്ങളിലെല്ലാം തന്നെ ആദിവാസി ജനതയുടെ സജീവസാന്നിദ്ധ്യം കാണാം. നര്‍മ്മദയിലും കോയല്‍കാരോയിലും ഉകായിലും തെഹ്‌രിയിലും തൊട്ട് ഭൂരിപക്ഷം പ്രക്ഷോഭങ്ങളും ആരംഭിച്ചത് ആദിവാസികളുടെ നേതൃത്വത്തിലാണ്.

ഖനനം

ആദിവാസികളില്‍ നിന്നും ഭൂമി അന്യാധീനപ്പെടുന്നത് തടയുന്നതിനായി ഇന്ത്യന്‍ ഭരണഘടന വളരെ സുവ്യക്തമായ രീതിയില്‍ തന്നെ അവരുടെ അവകാശത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. "The Constitution intends that the land shall always remain with the tribal’ എന്ന് ഭരണഘടനയെ ഉദ്ധരിച്ച് സുപ്രീംകോടതി അഭിപ്രായപ്പെടുകയുണ്ടായി (സമതവിധി). ആദിവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതവും ജീവിതോപാധികളും സംസ്‌കാരവും ഭൂമിയുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും ഭൂമിയിന്മേലുള്ള അവകാശം അവരുടെ ജീവിതത്തിന്റെ ഗുണാത്മകതയെ -സാമ്പത്തികവും സാമൂഹികവും ആയ നീതി, വ്യക്തിപരമായ ഉയര്‍ച്ച എന്നിവയെ- എങ്ങിനെ സ്വാധീനിക്കുന്നു എന്നും ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ആദിവാസി ഭൂമി അന്യാധീനപ്പെട്ടു പോകാതിരിക്കുന്നതിനായി ആദിവാസി മേഖലകളെ അഞ്ചാം പട്ടികയില്‍ പെടുത്തി സംരക്ഷിക്കാനും  ഭരണഘടനാ ശില്പികള്‍ ശ്രമിച്ചു. ഭരണഘടനാപരമായ സംരക്ഷണം, അന്താരാഷ്ട്ര കരാറുകള്‍ (ILO Convention 1996, UN Declaration on Right to Development) അംഗീകരിക്കല്‍, കേന്ദ്ര-സംസ്ഥാന സംര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ നിര്‍മ്മിച്ച നിയമങ്ങള്‍ (Land Transfer Regulation Act, PESA etc.) തുടങ്ങി നിയമപരമായ നിരവധി സംരക്ഷണ സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോഴും ആദിവാസികളുടെ കൈകളില്‍ നിന്ന് ഭൂമിയുടെ ഉടമസ്ഥത നാള്‍ക്കുനാള്‍ അന്യാധീനപ്പെട്ടുവരുന്നതാണ് നാം കാണുന്നത്. വ്യാവസായിക വികസനത്തിന്റെ മര്‍മ്മപ്രധാന അസംസ്‌കൃത വസ്തുക്കള്‍ ആദിവാസി മേഖലകളിലാണ് എന്നത് അവരുടെ നാശത്തിന്റെ സുപ്രധാന കാരണങ്ങളിലൊന്നായി പരിഗണിക്കാവുന്നതാണ്. ഇന്ത്യയിലെ വന്‍കിട ധാതുനിക്ഷേപങ്ങള്‍ ഒക്കെത്തന്നെയും സ്ഥിതി ചെയ്യുന്നത് ആദിവാസി മേഖലകളിലാണ് എന്നത് വസ്തുതയാണ്. സ്വതന്ത്ര ഇന്ത്യയിലെ വികസന പരിപാടികളില്‍ ഇന്ത്യയിലെയും വിദേശങ്ങളിലെയും വന്‍കിട കുത്തക കമ്പനികള്‍ക്ക് ഏറ്റവും ആകര്‍ഷണീയമായ ഒരു മേഖലയാണ് ഇന്ത്യയുടെ ധാതുസമ്പത്ത്. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതുവരെയുള്ള കാലഘട്ടങ്ങളില്‍ ഒരു പരിധിവരെ ഇന്ത്യയുടെ പൊതുമേഖലയുടെ ഭാഗമായിരുന്ന ഖനന പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് പൂര്‍ണ്ണമായും ഏല്‍പിച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സ്വകാര്യവല്‍ക്കരണത്തിന്റെ ഏറ്റവും കടുത്ത ഫലങ്ങള്‍ അതോടുകൂടി ഇന്ത്യയുടെ ഖനന മേഖലകളില്‍ താമസിക്കുന്ന ജനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ഇന്ത്യയിലെ ആദിവാസികളുടെ സ്വത്തും ജീവനോപാധികളും സംസ്‌കാരവും സംരക്ഷിക്കുമെന്ന് ഭരണഘടനാ ബാധ്യയതയായി പ്രഖ്യാപിച്ച സര്‍ക്കാരുകള്‍ തന്നെ സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി ആദിവാസികളുടെ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ തുടങ്ങി. സ്വകാര്യ കമ്പനികളുടെ പണത്തിന്റെ ഹുങ്കും ഭരണകൂടത്തിന്റെ മസില്‍പവറും ചേര്‍ന്ന് നിസ്സഹായരായ ജനങ്ങള്‍ക്ക് നേരെ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന കാഴ്ചകളാണ് നമുക്ക് കാണാന്‍ കഴിയുക. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യനീതിയും തുല്യാവസരവും ജീവിക്കുവാനുള്ള അവകാശവും സംരക്ഷിക്കുന്നതിനായി നീതിന്യായ വ്യവസ്ഥയെ സമീപിക്കുകയും നിയമപരമായ അവകാശങ്ങള്‍ നേടിയെടുക്കുകയും ചെയ്തിട്ടുപോലും തങ്ങള്‍ തന്നെ ഉണ്ടാക്കിയ നിയമങ്ങളെ മറികടന്നും ഭരണഘടനയെപ്പോലും അതിലംഘിച്ചും സ്വകാര്യ കമ്പനികളുട താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാരുകള്‍ ശ്രമിച്ചുപോന്നിട്ടുള്ളത് എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ലഭ്യമാണ്.
വന മേഖലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ ദേശീയ വനനയ (National Forest Policy-1988)ത്തിന്റെ പരിപൂര്‍ണ്ണ ലംഘനമാണെന്ന് സാമാന്യ ബുദ്ധികൊണ്ടുതന്നെ മനസിലാക്കാന്‍ സാധിക്കും. ദേശീയ വനനയത്തിലെ സെക്ഷന്‍ 2.1 (maintenance of environment stability), 2.2 (maintenance of Ecological Balance), 3.1 (existing forest and forest land should be fully protected), 3.2 (diversion of good and productive agricultural land to forestry should be discouraged), 3.4 (provision of sufficient fodder, fuel and pasture  especially in areas adjoining forests), 3.5 (minor forest produce should be protected, improved for the sustenance of tribal people), 4.3 (management of state forest), 4.4 (diversion of forest land for non-forest land purpose), 4.6 (tribal people and forest), 4.9 (forest based industries) എന്നിവ ലംഘിക്കാതെ വന പ്രദേശങ്ങളില്‍ ഖനന പദ്ധികള്‍ സ്ഥാപിക്കുവാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഇതേരീതിയില്‍ പഞ്ചായത്തീ രാജ് ആക്ടിലെയും, ഷെഡ്യൂള്‍ ഏരിയ ആക്ടിലെയും പല വകുപ്പുകളും അതിലംഘിച്ചുകൊണ്ടുമാത്രമേ ഇത്തരം മേഖലകളില്‍ ഖനനാനുമതി നല്‍കാന്‍ സാധിക്കൂ. പഞ്ചായത്തീ രാജ്  ആക്ടിലെ സെക്ഷന്‍ 4 (a) പറയുന്നതിങ്ങനെയാണ്, “പഞ്ചായത്തുകളെ സംബന്ധിച്ച നിയമനിര്‍മ്മാണങ്ങള്‍ നിലവിലുള്ള നിയമങ്ങള്‍ക്കും, സാമൂഹികവും മതപരവുമായ ആചാരങ്ങള്‍ക്കും. പരമ്പരാഗതമായ സാമൂഹിക വിഭവ മാനേജ്‌മെന്റ് രീതികള്‍ക്കും അനുസൃതമായ വിധത്തിലാകേണ്ടതുണ്ട്”. ഇതേ നിയമത്തിലെ സെക്ഷന്‍ 4 (b), ജനങ്ങളുടെ ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനും, അവരുടെ സാംസ്‌കാരികാസ്തിത്വവും സാമൂഹിക വിഭവങ്ങളും പരമ്പരാഗത രീതിയിലുള്ള തര്‍ക്ക പരിഹാര സമ്പ്രദായങ്ങളും സംരക്ഷിക്കുന്നതില്‍ ഗ്രാമസഭകളെ പ്രാപ്തരാക്കേണ്ടതാണ് എന്നും വിശദീകരിക്കുന്നു.

ഇത്തരത്തില്‍ നിയമപരമായ എല്ലാ അവകാശങ്ങളും നിലനില്‍ക്കെയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വനമേഖലയിലും ആദിവാസി ഗ്രാമങ്ങളിലും  വന്‍തോതിലുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.  ഭരണഘടനാപരമായി ലഭിച്ച അടിസ്ഥാനാവകാശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളും ദേശീയതലത്തിലുള്ള നയങ്ങളെയും നഗ്നമായി ലംഘിച്ചുകൊണ്ട് വന്‍കിട ഖനന കമ്പനികള്‍ക്ക് അനുകൂലമായ രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുവാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുമ്പോള്‍ അവയ്ക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി കേന്ദ്ര ഗവണ്‍മെന്റുകള്‍ മുന്നോട്ടുവരുന്നു.

പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി വിദേശനിക്ഷേപം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തുകയും ഇന്ത്യയുടെ പ്രകൃതി സമ്പത്ത് കൊള്ളയടിക്കുവാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നരീതി ആരംഭിച്ചത് 90കളോടെയായിരുന്നു. ഇന്ത്യയുടെ ഖനന മേഖല ഈ രീതിയില്‍ വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുത്ത ഒന്നായിരുന്നു. ഫെല്‍പ്‌സ് ഡോഡ്ജ്, ഡീബെയേര്‍സ്, ആംഗ്ലോ-അമേരിക്കന്‍ എക്‌സ്‌പ്ലോറേഷന്‍, എ.സി.സി. ആര്‍.ടി.സെഡ്. തുടങ്ങി ഡസന്‍ കണക്കിന് വിദേശ കമ്പനികള്‍ വിലകൂടിയ ധാതുക്കളായ വജ്രം, സ്വര്‍ണ്ണം, ചെമ്പ്, നിക്കല്‍, കോബാള്‍ട്ട് എന്നിവ ഖനനം ചെയ്യുന്നതായി ഇന്ത്യയുമായി കരാര്‍ ഒപ്പുവെക്കുകയുണ്ടായി. 1997നും 2002നും ഇടയില്‍ ഇന്ത്യയുമായി ഖനന കരാറില്‍ ഒപ്പുവെച്ച കമ്പനികള്‍ക്കായി പകുത്തു നല്‍കിയത് 53,995 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയായിരുന്നു. കേരള സംസ്ഥാനത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിലും കൂടുതലാണ് ഇതെന്ന് ഓര്‍ക്കുക. കല്‍ക്കരി, ബോക്‌സൈറ്റ്, ഇരുമ്പ് തുടങ്ങിയ ഖനിജങ്ങള്‍ക്കായി ഇന്ത്യയെ തുരന്നുതീര്‍ക്കാന്‍ അനുവദിക്കുന്നത് വേറെയും.

പാരിസ്ഥിതിക നിയമങ്ങളും വനസംരക്ഷണ നിയമങ്ങളും ലംഘിച്ചതിന്റെ പേരില്‍ തങ്ങളുടെ സ്വന്തം നാടുകളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ലാത്ത പല വിദേശ കമ്പനികള്‍ക്കും ഇന്ത്യയില്‍ വളരെ ലാഘവത്തോടെ ഖനന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കുന്നു. ഖനന പദ്ധതികള്‍ പാരിസ്ഥിതികമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടും അവയൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല. വികസനത്തിന്റെയും തൊഴിലവസരങ്ങളുടെയും പേരില്‍ കടന്നുവരുന്ന ഖനന പദ്ധതികള്‍ ഈ രണ്ട് വാഗ്ധാനങ്ങളും നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, പരമ്പരാഗതമായ രീതിയില്‍ തങ്ങളുടെ ഭൂമിയില്‍ ഉപജീവനം നടത്തിവരുന്ന ലക്ഷക്കണക്കിന് ജനങ്ങളെ തെരുവുകളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഛത്തീസ്ഗഢിലെ ഢാലി-രാജ്ഹാര ഖനന മേഖലയെ ഉദാഹരണമായെടുക്കാം. ഭിലായ് സ്റ്റീല്‍ പ്ലാന്റിലേക്ക് ആവശ്യമായ ഇരുമ്പയിര് പൂര്‍ണ്ണമായും ലഭ്യമാക്കുന്നത് ഇവിടെ നിന്നുമാണ്. 1958ല്‍ ആരംഭിച്ച രാജ്ഹാര മൈന്‍സ് 1978 ആയപ്പോഴേക്കും സമ്പൂര്‍ണ്ണ യന്ത്രവല്‍ക്കരണത്തിലേക്ക് കടക്കുകയായിരുന്നു. 10000 തൊഴിലാളികളാണ് ഒറ്റയടിക്ക് ഇവിടെനിന്നും പുറത്താക്കപ്പെട്ടത്. തൊഴില്‍ നഷ്ടപ്പെട്ട ജനങ്ങളുടെ പ്രതിഷേധങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തി. 10000ത്തോളം കുടിലുകള്‍ അഗ്നിക്കിരയാക്കി.
ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. 1984 കാലത്ത് 96,000 തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു. 1992 ആയപ്പോഴേക്കും തൊഴിലാളികളുടെ എണ്ണം 55,000 ആയി ചുരുങ്ങി. നിലവില്‍ ഏതാണ്ട് 38,000 തൊഴിലാളികള്‍ മാത്രമാണ് ഭിലായ് പ്ലാന്റില്‍ ജോലി ചെയ്യുന്നത്. അതേസമയം ഇവിടുത്തെ ഉത്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുമുണ്ട്. ആധുനിക യന്ത്രവല്‍ക്കരണം അതേപടി തുടരുകയാണെങ്കില്‍ 6000 തൊഴിലാളികളെക്കൊണ്ട് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. വന്‍കിട വ്യവസായ പദ്ധതികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അവകാശപ്പെടുമ്പോള്‍ ഇന്ത്യയിലെ വ്യവസായ മേഖലകളില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലമായി സംഭവിക്കുന്നതിതാണ്. വ്യവസായ വികസനത്തിന്റെ പേരില്‍ പ്രകൃതി വിഭവങ്ങളും ജനങ്ങളുടെ ജീവനോപാധികളും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നല്‍കുന്നതില്‍ ഭരണകൂടങ്ങള്‍ക്ക് തെല്ലും മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടാറില്ല.

വിദേശ മൂലധനം ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വന്‍കിട സ്വകാര്യ കമ്പനികള്‍ക്ക് എല്ലാ നിയന്ത്രണങ്ങളും നീക്കി ഖനനാനുമതി നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ മത്സരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി നാം കണ്ടുവരുന്നത്. പുത്തന്‍ സാമ്പത്തിക പരിഷ്‌കരണ നയങ്ങള്‍ ഇക്കാര്യത്തില്‍ അവരുടെ സഹായത്തിനെത്തുന്നുണ്ട്. ഝാര്‍ഘണ്ട്, ഛത്തീസ്ഗഢ്, ഒഡീഷ, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡസന്‍ കണക്കിന് ബഹുരാഷ്ട്ര കമ്പനികള്‍ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഖനന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഛത്തീസ്ഗഢ്-ഒഡീഷ-ഝാര്‍ഘണ്ട്

ഇന്ത്യയുടെ ഖനന ഭൂപടത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പ്രദേശങ്ങളാണ് ഛത്തീസ്ഗഢ്-ഒഡീഷ-ഝാര്‍ഘണ്ട് എന്നീ സംസ്ഥാനങ്ങള്‍. ജനസംഖ്യയില്‍ ഇരുപത് ശതമാനത്തിനും മുകളില്‍ ആദിവാസികള്‍ അധിവസിക്കുന്ന ഈ സംസ്ഥാനങ്ങളിലെ സാധാരണ ജനങ്ങളുടെ ജീവിതം സംഘര്‍ഷഭരിതമാണ്.  
ഇന്ത്യയിലെ സുപ്രധാന കല്‍ക്കരി ബ്ലോക്കുകളിലൊന്നായ റായ്ഗഢിലായാലും, പ്രേംനഗറിലെ പവര്‍ പ്ലാന്റിന് വേണ്ടിയായാലും രാജ്‌നന്ദ്ഗാവിലെ വ്യവസായ പാര്‍ക്കുകള്‍ക്ക് വേണ്ടിയായാലും സര്‍ഗുജയിലെയും ജാഷ്പൂരിലെയും ബോക്‌സൈറ്റ് മൈനിംഗിനു വേണ്ടിയായാലും ദേവ്‌ഭോഗിലെ ഡയമണ്ട്, സ്‌പോഞ്ച് അയണ്‍ ഖനനത്തിന് വേണ്ടിയായാലും കുടിയൊഴിഞ്ഞുപോകേണ്ടവരില്‍ ഭൂരിഭാഗം ജനങ്ങളും ആദിവാസികളാണ്. ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ മേല്‍പ്പറഞ്ഞ ജില്ലകളിലെ പ്രധാനപ്പെട്ട ആദിവാസി വിഭാഗങ്ങള്‍ അഭൂജ്മാരിയ, ബൈഗ, ബിര്‍ഹോര്‍, ഹില്‍കോര്‍വ, കമാര്‍ എന്നിവരാണ്. ഇവിടെ നടക്കുന്ന ഒട്ടനവധി പ്രക്ഷോഭ പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തവും ഇവര്‍ക്കുണ്ട്. ഛത്തീസ്ഗഢിലെ ബസ്തര്‍ അടക്കമുള്ള ആദിവാസി പ്രദേശങ്ങളില്‍ എവിടെയും ആദിവാസികള്‍ ബഹുരാഷ്ട്ര കുത്തകകളില്‍ നിന്ന് തങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതിനായി പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന കാഴ്ചകള്‍ കാണാന്‍ കഴിയും. ജാഷ്പൂരിലെ കുന്‍കുറി താലൂക്കില്‍ ജിന്‍ഡാള്‍ പവര്‍ ആന്റ് സ്റ്റീല്‍ കമ്പനിക്ക് വേണ്ടി 30 ഗ്രാമങ്ങളില്‍ നിന്നായി 105 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശം അക്വയര്‍ ചെയ്യാനുള്ള നടപടികള്‍ക്കെതിരെ ഗ്രാമീണര്‍ ശക്തമായ പ്രക്ഷോഭത്തിലാണ്. എന്നാല്‍ ഈ പ്രക്ഷോഭങ്ങളെയെല്ലാം തീവ്രവാദ മുദ്രകുത്തി അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളുടെ ആര്‍ത്തിപൂണ്ട നോട്ടത്തിന് ഈ മേഖലകള്‍ ഇരകളാകുന്നതിനുള്ള കാരണം ഇവിടുത്തെ സമൃദ്ധമായ ധാതുനിക്ഷേപങ്ങളാണ് എന്നത് പരക്കെ അറിവുള്ള കാര്യമാണ്.
ഛത്തീസ്ഗഢിലെ റായ്പൂര്‍, ദൂര്‍ഗ്, ജാന്‍ജ്ഗിര്‍, ബിലാസ്പൂര്‍, രാജ്‌നന്ദ്ഗാവ്, കവര്‍ധാ, ബസ്തര്‍ എന്നീ ജില്ലകളിലായി ഏതാണ്ട് 8225 ദശലക്ഷം ചുണ്ണാമ്പ്കല്ല് (Limestone) നിക്ഷേപമുള്ളതായി കണക്കാപ്പെട്ടിട്ടുണ്ട്. സിമെന്റ് നിര്‍മ്മാണത്തിലെ സുപ്രധാന അസംസ്‌കൃത വസ്തുവായ ലൈം സ്റ്റോണ്‍ ഉപയോഗിച്ച് പൊതുമേഖലാ സ്ഥാപനമായ സിമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അടുത്ത കാലം വരെ റായ്പൂര്‍ ജില്ലയിലെ മന്ദാറില്‍ പ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി അത് അടച്ചുപൂട്ടുകയും കുത്തക കമ്പനികള്‍ക്ക് വഴിമാറിക്കൊടുക്കുകയും ചെയ്യുകയുണ്ടായി. സ്വിസ്സ് ബഹുരാഷ്ട്ര ഭീമനായ ഹോള്‍സിം (Holcim) ഈ മേഖലയില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

ALSO READ

ഞങ്ങളുടെ മണ്ണ്​ കവർന്നത്​ ആരാണ്​?

ഇന്ത്യയുടെ ബോക്‌സൈറ്റ് നിക്ഷേപങ്ങളില്‍ ഒമ്പത് ശതമാനത്തോളം സ്ഥിതിചെയ്യുന്നതും ഛത്തീസ്ഗഢിലാണ്. സര്‍ഗുജാ, ജാഷ്പൂര്‍, കവര്‍ധാ, കാന്‍കേര്‍, ബസ്തര്‍ ജില്ലകളിലായി ഏതാണ്ട് 198 ദശലക്ഷം ടണ്‍ ബോക്‌സൈറ്റ് നിക്ഷേപമുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു. സ്റ്റൈര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ സര്‍ഗുജയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ആയിരക്കണക്കിന് ആദിവാസികള്‍ക്ക് ഈ ഖനന പദ്ധതികള്‍ വഴി തങ്ങളുടെ ഭൂമി നഷ്ടപ്പെടുകയുണ്ടായി. പദ്ധതി ബാധിതരായ ആളുകള്‍ക്ക് ഏറ്റവും താഴെക്കിടയിലുള്ള കരാര്‍ ജോലികള്‍ നല്‍കി കമ്പനി അധികൃതര്‍ തങ്ങളുടെ സാമൂഹികധര്‍മ്മം നിര്‍വ്വഹിക്കുകയാണ്.
ഛത്തീസ്ഗഢ്, സര്‍ഗുജ, കോറിയ, കോര്‍ബ എന്നീ ജില്ലകളിലായി ഇന്ത്യയുടെ കല്‍ക്കരി സമ്പത്തിന്റെ 16% സ്ഥിതിചെയ്യുന്നുണ്ട്. 39,545 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് ഇവിടുത്തെ നിക്ഷേപം എന്ന് ഔദ്യോഗിക രേഖകള്‍ പറയുന്നു. ജിന്‍ഡാള്‍ അടക്കമുള്ള കല്‍ക്കരി മേഖലയിലെ ഭീമന്മാര്‍ ജനങ്ങളുടെ പ്രതിഷേധങ്ങളെ വകവെക്കാതെ തങ്ങളുടെ ലാഭം പെരുപ്പിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 2007ല്‍ ജിന്‍ഡാല്‍ കമ്പനിക്കെതിരെ അതിശക്തമായ പ്രക്ഷോഭം ആദിവാസികളുടെ മുന്‍കൈയ്യില്‍ നടക്കുകയുണ്ടായി. അതുപോലെത്തന്നെ ഇന്ത്യയുടെ ഇരുമ്പയിര് (Iron Ore) നിക്ഷേപത്തിന്റെ അഞ്ചിലൊന്ന് സ്ഥിതി ചെയ്യുന്നതും ഛത്തീസ്ഗഢിലാണ്. ദാണ്‌ഡേവാഡ, കാന്‍കേര്‍, രാജ്‌നന്ദ്ഗാവ്, ബസ്തര്‍, ദുര്‍ഗ് ജില്ലകളിലായി 68% ശുദ്ധതയുള്ള 2336 ദശലക്ഷം ടണ്‍ ഇരുമ്പയിര് കുത്തകകളുടെ കടന്നാക്രമണം കാത്തിരിപ്പാണ്. ജിന്‍ഡാല്‍ കമ്പനിയുടെ കഴുകന്‍ കണ്ണുകള്‍ ഇവിടങ്ങളിലെ ധാതുനിക്ഷേപങ്ങളില്‍ ഉടക്കിനില്‍ക്കുകയാണ്.

ഖനന-ജല പദ്ധതികള്‍ക്കും ഗതാഗതം, വ്യവസായം, പ്രതിരോധം എന്നിവയ്‌ക്കൊക്കെയായി പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഓരോ വര്‍ഷവും സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്. സാസ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് 1982 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 1,48,768.3 ഏക്കര്‍ ഭൂമി പൊതുജനങ്ങളില്‍ നിന്നായി ഏറ്റെടുക്കുകയുണ്ടായി. മുകളില്‍ നല്‍കിയിരിക്കുന്ന ചാര്‍ട്ടില്‍ നിന്നും വളരെ വ്യക്തമായും മനസിലാകുന്ന കാര്യം വ്യാവസായിക വികസനത്തിനും ഗതാഗതത്തിനും പ്രതിരോധത്തിനും മറ്റുമായി വന്‍തോതില്‍ ഭൂമി എറ്റെടുത്തപ്പോള്‍ സാമൂഹിക ക്ഷേമ മേഖലകളെ പൂര്‍ണ്ണമായും അവഗണിച്ചുവെന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സാസ കമ്മിറ്റി കണ്ടെത്തിയിരിക്കുന്ന കണക്ക് ജലവിഭവ പദ്ധതികള്‍ക്ക് 65.18%വും, ഗതാഗതത്തിന് 24.18%വും ഭൂമി ഏറ്റെടുത്തപ്പോള്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം എന്നീ മേഖലകള്‍ക്കായി കഴിഞ്ഞ രണ്ടര ദശകക്കാലത്തിനിടയ്ക്ക് ഛത്തീസ്ഗഡ് സംസ്ഥാനത്തില്‍ മൊത്തത്തിലായി 65 ഏക്കര്‍ ഭൂമി മാത്രമേ ഏറ്റെടുത്തിട്ടൂള്ളൂ. ആദിവാസി ജനതയുടെ ഉദ്ധാരണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എത്രമാത്രം ശുഷ്‌കാന്തി കാണിക്കുന്നുണ്ടെന്ന് ഈ കണക്കുകള്‍ നമ്മോടു പറയുന്നുണ്ട്.

ബസ്തര്‍

ആധുനിക വികസനം, വനനശീകരണം, ഖനനം, വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍, നിയമവ്യവസ്ഥ, ഭരണകൂടം, ഇടതുതീവ്രവാദം തുടങ്ങിയ എല്ലാ ഘടകങ്ങളും ചേര്‍ന്ന് ആദിവാസി ജീവിതത്തെ നിരന്തര സംഘര്‍ഷത്തിലാക്കുന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ബസ്തര്‍. കൊളോണിയല്‍ കാലം തൊട്ടിങ്ങോട്ട് പുറത്തുനിന്നുള്ളവരുടെ കടന്നുകയറ്റം ആദിവാസി ജീവിതത്തെ കൂടുതല്‍ കൂടുതല്‍ ഉള്‍വലിയാന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂ എന്ന് ബസ്തര്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ ബോധ്യപ്പെടുന്ന കാര്യമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് വൈദേശിക ഉദ്യോഗസ്ഥന്മാരും ജമീന്ദാര്‍മാരും ബസ്തര്‍ മേഖലയില്‍ താമസിക്കുന്ന ആദിവാസികളെ ചൂഷണത്തിന് വിധേയമാക്കിക്കൊണ്ടിരുന്നു. ജമീന്ദാര്‍മാരില്‍ നിന്നും രക്ഷപ്പെടുന്നതിനായി അവര്‍ തങ്ങളുടെ കിടപ്പാടം പോലും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സ്വാതന്ത്ര്യബ്ധിക്ക് ശേഷം തിരികെ വന്ന അവര്‍ കണ്ടത് തങ്ങളുടെ ഭൂമി വനമേഖലയായി മാറ്റിയതാണ്. പുതുതായി രൂപംകൊണ്ട് ഫോറസ്റ്റ് ആക്ട് അനുസരിച്ച് ആദിവാസികള്‍ക്ക് അവരുടെ ഭൂമിയില്‍ പോലും അവകാശമില്ലാതായി. സ്വന്തം ഭൂമിയില്‍ വനവിഭവങ്ങള്‍ ശേഖരിച്ചതിന്റെ പേരില്‍ പലരും കുറ്റവാളികളായി മാറി. വ്യാവസായിക വികസനം ആരംഭിച്ചപ്പോഴും ആദിവാസികള്‍ സ്വന്തംഭൂമിയില്‍ അന്യരായി. സ്റ്റീല്‍ പ്ലാന്റുകളിലും ഫാക്ടറികളിലും ഖനികളിലും തൊഴില്‍ ചെയ്യാന്‍ പുറത്തുനിന്നും ആളുകളെത്തി. ആദിവാസികള്‍ നിരന്തര ചൂഷണങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരുന്നു. ഒരുകാലത്ത് ജനസംഖ്യയില്‍ ഭൂരിപക്ഷമായിരുന്നവര്‍ വ്യാവസായിക മേഖലകളില്‍ നിന്നും പൂര്‍ണ്ണമായും തുടച്ചുമാറ്റപ്പെട്ടു. അവരെ ‘പ്രാചീനര്‍’ എന്ന് വിശേഷിപ്പിച്ച് അകറ്റിനിര്‍ത്തി. ആദിവാസികളോടുള്ള ഉദ്യോഗസ്ഥവൃന്ദങ്ങളുടെ മനോഭാവം വ്യക്തമാക്കുന്നതാണ് പഞ്ചവല്‍സര പദ്ധതികളെ സംബന്ധിച്ച കുറിപ്പുകള്‍. അതിലൊന്നില്‍ ഇങ്ങനെ പറയുന്നു; “ബസ്തറിലെ ആദിവാസികള്‍ കുടിയന്മാരും മടിയന്മാരുമാണ്, അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ അവര്‍ക്കാഗ്രഹമില്ല”. മധ്യപ്രദേശ് സംസ്ഥാന വനവികസന കോര്‍പ്പറേഷനെ സംബന്ധിച്ചിടത്തോളം, “ബസ്തര്‍ ആധുനിക കാലത്തെ എല്‍ ഡൊറാഡോയും (സ്പാനിഷ് ഐതിഹ്യകഥയിലെ സ്വര്‍ണ്ണനഗരം), കിഴക്കിന്റെ റുഹ് (Ruhr ജര്‍മ്മനിയിലെ റൂഹര്‍ നഗരം കല്‍ക്കരി ഖനനത്തിന് പേരുകേട്ടതാണ്)” ആണ്. വികസന പദ്ധതികളും ആദിവാസി ക്ഷേമപദ്ധതികളും ആസൂത്രണം ചെയ്യുന്ന ഗവണ്‍മെന്റ് മെഷിണറികള്‍ ആദിവാസികളെ നോക്കിക്കാണുന്നതെങ്ങിനെ എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. ഈയൊരു മനോഭാവം തന്നെയാണ് ആദിവാസികളുടെ അന്യവല്‍ക്കരണത്തിന് കാരണമാകുന്നതും.
ഏറ്റവും ഫലഭൂയിഷ്ടമായ, വനമേഖലകള്‍ നിറഞ്ഞ, നദികളും നീരുറവകളും കൊണ്ട് അനുഗ്രഹീതമായ, ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള (ചതുരശ്ര കിലോമീറ്ററിന് 135പേര്‍ എന്നതാണ് ഇവിടുത്തെ കണക്ക്), ധാതുസമ്പത്തുകള്‍ കൊണ്ട് സമൃദ്ധമായ ബസ്തര്‍ മേഖലയിലെ ആദിവാസികള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കേണ്ടിവരുന്നുണ്ടെങ്കില്‍ അത് നമ്മുടെ വികസന സങ്കല്‍പങ്ങളിലെ പാളിച്ചകള്‍കൊണ്ടാണെന്ന് തിരിച്ചറിയാന്‍ നമുക്ക് സാധിച്ചിട്ടില്ല.  ആധുനികവികസനത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ എത്തിനില്‍ക്കുമ്പോഴും ബസ്തറിലെ ആദിവാസികള്‍ ഇന്നും മരക്കലപ്പകളും മറ്റ് പുരാതന ആയുധങ്ങളും ഉപയോഗിച്ച് കഴിയുകയാണ്. പുനംകൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങള്‍ വര്‍ഷത്തിലെ ഭൂരിഭാഗം  സമയവും ചെറുകിട വനവിഭവങ്ങള്‍ ശേഖരിച്ചാണ് ജീവിക്കുന്നത്.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനരൂപീകരണം നടന്നതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന ജനങ്ങളാണ് ബസ്തറിലേത്. ബസ്തര്‍ മേഖലയോടു ചേര്‍ന്നുകിടക്കുന്ന മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ എന്നീ നാല് സംസ്ഥാനങ്ങളിലെ ഭാഷകളായ മറാഠി, തെലുഗ്, ഹിന്ദി, ഒഡിയ എന്നിവയില്‍ ഒന്നുപോലും ബസ്തറിലെ ആദിവാസികള്‍ക്ക് കൈകാര്യം ചെയ്യാനറിയില്ല എന്നതാണ് വസ്തുത. ആദിവാസികളുടേതായ 72ഓളം പ്രാദേശിക ഭാഷകള്‍ ഈ മേഖലയില്‍ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇവയിലൊന്നിന് പോലും ഔദ്യോഗിക ഭാഷാ പരിവേഷമില്ലാത്തതുകൊണ്ടുതന്നെ ഭാഷാപരമായ അവരുടെ വളര്‍ച്ച മുരടിച്ചുനില്‍ക്കുകയും ചെയ്യുന്നു. സ്‌കൂള്‍ തലം മുതല്‍ ഭാഷാപരമായ ന്യൂനത പേറാന്‍ വിധിക്കപ്പെട്ടവരാണ് ബസ്തറിലെ ആദിവാസികള്‍. ബസ്തര്‍ മേഖലയിലെ സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഈയൊരു ഘടകത്തെ ശരിയായ രീതിയില്‍ പഠനവിധേയമാക്കാന്‍ നരവംശ-സാമൂഹ്യ ശാസ്ത്രകാരന്മാര്‍ ഇതുവരെയും മെനക്കെട്ടിട്ടില്ല എന്നത് ദൗര്‍ഭാഗ്യകരമായ സംഗതിയാണ്.

Remote video URL

വനങ്ങളെ തോട്ടങ്ങളായി പരിവര്‍ത്തിപ്പിക്കല്‍. സംരക്ഷിത വനങ്ങളുടെ നിര്‍മ്മാണം, വ്യവസായ ശാലകള്‍, ഖനികള്‍ തുടങ്ങി ആധുനിക വികസന പരിപ്രേക്ഷ്യങ്ങളില്‍ ജീവിതവും സാംസ്‌കാരികാസ്തിത്വവും നഷ്ടപ്പെട്ട് അലയാന്‍ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു ഇവിടുത്തെ ആദിവാസി ജനത. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ പതിനായിരക്കണക്കിന് ഹെക്ടര്‍ വനങ്ങള്‍ വെട്ടിവെളുപ്പിച്ച് തോട്ടങ്ങളാക്കി മാറ്റുന്ന പ്രവണ ആരംഭിച്ചിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം അത് പതിന്മടങ്ങായി വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1956-81 കാലഘട്ടത്തില്‍ 1,25,483 ഹെക്ടര്‍ വനമേഖല വിവിധ വികസന പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 70കളുടെ ആരംഭത്തില്‍ ദേശീയ കാര്‍ഷിക കമ്മീഷന്‍ (National Commission on Agriculture) വ്യാവസായിക വന പദ്ധതി പ്രഖ്യാപിച്ചതുമുതല്‍ ബസ്തറിലെ വന മേഖല വ്യാവസായിക വൃഷ്ടി പ്രദേശമായി (Industrial Catchment Area) ആയി പരിവര്‍ത്തിക്കപ്പെട്ടു. ബസ്തര്‍ മേഖലയുടെ 25% പ്രദേശവും ഇതില്‍ ഉള്‍പ്പെട്ടു. വനങ്ങളെ വ്യാവസായികാവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കാനുള്ള സ്രോതസ്സായി പരിവര്‍ത്തിപ്പിക്കുക എന്നതാണ് ഇതിന്റെ പിറകിലെ ഉദ്ദേശം. ഇതേത്തുടര്‍ന്ന് ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ പൈന്‍ പ്ലാന്റേഷന്‍ പദ്ധതി ആരംഭിച്ചു. ജഗദല്‍പൂരിന് അടുത്തുള്ള കുറുണ്ടി വനമേഖലയില്‍ 3,100 ഹെക്ടര്‍ വനഭൂമി പൈന്‍ പ്ലാന്റേഷനായി മാറ്റുന്നതിനായി 1975ല്‍ വെട്ടിത്തെളിക്കുകയുണ്ടായി. ജനങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് 81ല്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ബാക്കിയായ പൈന്‍മരങ്ങള്‍ ഫംഗസ് ആക്രമണത്തിലും നശിച്ചു. വനങ്ങള്‍ നശിപ്പിക്കപ്പെട്ട 3100 ഹെക്ടര്‍ ഭൂമി ദേശീയ ഖനന വികസന കോര്‍പ്പറേഷന്‍ ഏറ്റെടുക്കുകയും 2450 ഹെക്ടര്‍ ഭൂമിയില്‍ ഡോള്‍മൈറ്റ് ഖനനം ചെയ്യാനുള്ള പദ്ധി മുന്നോട്ടുവെക്കുകയും ചെയ്തു. ഈ പദ്ധതിയെയും ജനങ്ങള്‍ എതിര്‍ത്തുതോല്‍പിച്ചു. സാമൂഹിക വനവല്‍ക്കരണത്തിന്റെ (Social Forestry) ഭാഗമായി സ്വാഭാവിക വനങ്ങള്‍ നശിപ്പിച്ച് വ്യാവസായികാവശ്യങ്ങള്‍ക്കുള്ള മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പ്രവണത 80കളുടെ ആരംഭത്തോടെ ശക്തമായി. ലോകബാങ്ക്, സ്വീഡിഷ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് അതോറിറ്റി (Swedish International Development Authority- SIDA) തുടങ്ങിയ വിദേശ ഏജന്‍സികളുടെ സഹായത്തോടെ ഇന്ത്യയിലെങ്ങും ഇത്തരത്തിലുള്ള പദ്ധതികള്‍ അരങ്ങേറി. ബസ്തര്‍ മേഖലയില്‍ മാത്രമായി 10,000 ഹെക്ടര്‍ വനഭൂമി യൂക്കാലിപ്റ്റ്‌സ് പ്ലാന്റേഷനുകളാക്കി മാറ്റി. 1,25,000 ഹെക്ടര്‍ ഭൂമി തേക്ക് തോട്ടങ്ങളായി പരിവര്‍ത്തിപ്പിച്ചു. വനവിഭവങ്ങളെ വ്യാവസായിക അസംസ്‌കൃത വസ്തുക്കളായി മാറ്റിയതോടുകൂടി മുറിച്ചുമാറ്റപ്പെടുന്ന മരങ്ങള്‍ ദേശീയ വിപണിയിലേക്ക് കടത്തുന്ന പരിപാടികളും ആരംഭിച്ചു. ആദിവാസികള്‍ തങ്ങളുടെ ഉപജീവനത്തിനായി ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന മുളകള്‍ അടക്കമുള്ള വനവിഭവങ്ങള്‍ വ്യാവസായിക മേഖലയ്ക്ക് ചുളുവിലയ്ക്ക് അനുവദിക്കപ്പെട്ടു. വന്‍കിട റയോണ്‍സ് ഫാക്ടറികള്‍ക്കും കടലാസ് നിര്‍മ്മാണ ശാലകള്‍ക്കും വേണ്ടി വനങ്ങളില്‍ നിന്ന് മുളകള്‍ വെട്ടിക്കൊടുക്കുന്ന തുച്ഛവേതനത്തിന് ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികളായി ആദിവാസികളില്‍ പലരും മാറി.
സംരക്ഷിത വനങ്ങള്‍, ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ തുടങ്ങി വനസംരക്ഷണ പദ്ധതികളില്‍ പെടുത്തി ബാക്കിയുള്ള വനങ്ങള്‍ കൂടി സര്‍ക്കാര്‍ നിയന്ത്രണത്തിലായതോടുകൂടി ആദിവാസികള്‍ വനഭൂമിയില്‍ നിന്നും പൂര്‍ണ്ണമായും അകറ്റപ്പെട്ടു. ഇന്ദ്രാവതി ടൈഗര്‍ പ്രൊജക്ട് (3400ച.കി.മീ), കാന്‍കേര്‍ വാലി നാഷണല്‍ പാര്‍ക്ക് (200ച.കി.മീ), ബൈറാംഗഡ് സാങ്ച്വറി (340ച.കി.മീ) തുടങ്ങിയ നിരവധി പദ്ധതികള്‍ ആദിവാസികളെ അവരുടെ വനസ്ഥലങ്ങളില്‍ നിന്ന് കുടിയിറക്കുന്നതായി മാറി. “ആദിവാസികള്‍ വനമേഖലയുടെ ആവാസവ്യവസ്ഥയിലെ അവിഭാജ്യ ഘടകമാണ്” എന്ന വനസംരക്ഷണ നിയമത്തിന്റെ ഉള്ളടക്കത്തെ പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ടായിരുന്നു ആദിവാസികളെ അകറ്റിനിര്‍ത്തിക്കൊണ്ടുള്ള ഈ പദ്ധതികളുടെ പൂര്‍ത്തീകരണം. കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ഒരുകോടി രൂപ സര്‍ക്കാര്‍ വകയിരുത്തുകയുണ്ടായി. ഇതില്‍ വലിയൊരു ഭാഗവും കോണ്‍ട്രാക്ടര്‍മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും കൈകളിലേക്ക് ചെന്നെത്തുകയാണുണ്ടായത്.

പ്രതിവര്‍ഷം 3 ദശലക്ഷം ടണ്‍ സ്റ്റീല്‍ ഉത്പാദിപ്പിക്കുന്ന നാഗര്‍നാര്‍ സ്റ്റീല്‍ പ്ലാന്റ് ദേശീയ ഖനന വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നാഗര്‍നാറില്‍ സ്ഥാപിക്കുവാനുള്ള പദ്ധതികള്‍ നടന്നുവരുന്നു. 2010 ആഗസ്ത് മാസത്തില്‍ ഇതിനുവേണ്ട ലാന്റ് അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയായി. 65 ബില്യണ്‍ രൂപയുടെ പാക്കേജുകള്‍ അന്താരാഷ്ട്ര കമ്പനികള്‍ക്കായി പ്രഖ്യാപിക്കപ്പെട്ടു. 5.5 ദശലക്ഷം ടണ്‍ വാര്‍ഷിക ഉത്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള ടാറ്റാ സ്റ്റീല്‍ പ്ലാന്റും ലൊഹാന്‍ഡിഗുഡയില്‍ ആരംഭിച്ചു. 195 ദശലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി നീക്കിവെച്ചിരിക്കുന്നത്. വ്യാവസായിക ആവശ്യത്തിന് വേണ്ടി വനങ്ങള്‍ വിട്ടുകൊടുക്കാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. നാഗര്‍നാറില്‍ തന്നെ ലംബോധര്‍ സിമെന്റ് പ്രൊഡക്ട് കമ്പനിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ബസ്തറിലെ ജഗദല്‍പൂര്‍ വ്യവസായ മേഖലയുടെ ലഘുചിത്രമാണിത്. ബസ്തറിലെ പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥാവകാശം ഇന്ന് ആരുടെ കൈകളിലാണ് എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. വ്യാവസായിക മേഖലയായ കിരാന്‍ഡലിലെ ആദിവാസി ജനസംഖ്യ ഇന്ന് 2%ത്തില്‍ താഴെയാണ്.

ഇന്ദ്രാവതി, ഇച്ചാംപള്ളി, ഗഡ്ചിരോളി എന്നീ പ്രദേശങ്ങളിലായി 9 ജലപദ്ധതികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയുണ്ടായി. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാരിന് പദ്ധതി പിന്‍വലിക്കേണ്ടിവന്നു. ബോധ്ഘാട്ട് പദ്ധതി ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കുകയായിരുന്നു. സാഖിനി നദി അടക്കമുള്ള ഇവിടുത്തെ നദികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഖനന വ്യവസായത്തില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് ഈ ജലസ്രോതസ്സുകളിലേക്കാണ്. 54 ഗ്രാമങ്ങളിലായി 30000ത്തില്‍ പരം ജനങ്ങള്‍ ഈ നദിയെ ആശ്രയിച്ചാണ് കഴിയുന്നത്.
രാജ്യത്തിന് ഊര്‍ജ്ജവും ധാതുസമ്പത്തും മറ്റ് പ്രകൃതി വിഭവങ്ങളും സംഭാവന ചെയ്യുന്ന ബസ്തറിലെ 80ശതമാനം ഗ്രാമങ്ങളും ഇന്നും വൈദ്യുതീകരിക്കപ്പെട്ടിട്ടില്ല. സ്‌കൂളുകളിലെ അധ്യാപകരുടെ എണ്ണം തുലോം കുറവാണ്. 25000 ആളുകള്‍ക്ക് ഒരു ഡിസ്‌പെന്‍സറി എന്നതാണ് ബസ്തറിലെ കണക്ക്. 250 ചതുരശ്ര കിലോമീറ്ററില്‍ ഒരെണ്ണം! പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം 450രൂപ. എന്നാല്‍ ബസ്തറിലെ പോലീസ് സാന്നിദ്ധ്യം ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തെക്കാളും എത്രയോ ഇരട്ടിയും!!  മാവോയിസ്റ്റുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുവാനാണിതെന്നാണ് ഔദ്യോഗിക ഭാഷ്യം. സര്‍ക്കാരും പോലീസും ചേര്‍ന്ന് ആരുടെ സുരക്ഷയാണ് ഒരുക്കിക്കൊടുക്കുന്നത് എന്നത് ആദിവാസികളുടെ ജീവിതാവസ്ഥ തെളിവുനല്‍കുന്നുണ്ട്.

ഒഡീഷ

ഇന്ത്യയുടെ ഖനന ഭൂപടത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ. കല്‍ക്കരി, ബോക്‌സൈറ്റ്, ഇരുമ്പയിര്, ലൈംസ്റ്റോണ്‍ തുടങ്ങി നിരവധി ഖനിജ ഇന്ധനങ്ങളും ധാതുക്കളും ഈ മേഖലയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. നിയാമഗിരി, മഹേന്ദ്രഗിരി, ഗന്ധമര്‍ദ്ദന്‍, ദേവ്മാലി തുടങ്ങിയ 18ഓളം മലനിരകള്‍ ഉള്‍പ്പെടുന്ന പൂര്‍വ്വഘട്ട (Eastern Ghats)ത്തിലെ വനമേഖല ജൈവവൈവിധ്യങ്ങളാല്‍ സമൃദ്ധമാണ്. ജനസംഖ്യയിലെ 16ശതമാനത്തോളം ആദിവാസികളുള്ള ഒഡീഷയിലെ പ്രധാന ഗോത്രവിഭാഗങ്ങള്‍ കോന്ധ്, ഗോണ്ട്, സാന്താള്‍, സൗര, ബുയ്യാന്‍, പറാജ, കോയ, ഒറാണ്‍, ഗഡബ, ജുവാന്‍ഗാ, മുണ്ട എന്നിവയാണ്. ഇവരെക്കൂടാതെ ജനസംഖ്യയില്‍ കുറവായ ചെന്‍ചൂസ്, ബൈഗ, ബിര്‍ഹോര്‍, ഘാര തുടങ്ങിയ മറ്റ് ചെറുചെറു ഗോത്രവിഭാഗങ്ങളും ഇവിടെയുണ്ട്.
ആയുധനിര്‍മ്മാണം തൊട്ട് ഓട്ടോമൊബൈല്‍ വ്യവസയാത്തിന് വരെ ഒഴിച്ചുകൂടാന്‍ പറ്റാത്ത അസംസ്‌കൃത വിഭവമായ ബോക്‌സൈറ്റ് നിക്ഷേപത്തിന് പേരുകേട്ടതാണ് ഒഡീഷ സംസ്ഥാനം. ഇന്ത്യയുടെ ബോക്‌സൈറ്റ് നിക്ഷേപത്തിന്റെ 70%വും ഒഡീഷയിലാണ് (ആഗോളതലത്തില്‍ 17%) എന്നതുകൊണ്ടുതന്നെയാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ പോസ്‌കോ, ബഹുരാഷ്ട്ര ഭീമനായ വേദാന്ത തുടങ്ങിയ വിദേശ കമ്പനികളും ജിന്‍ഡാള്‍, ഭൂഷണ്‍, ടാറ്റ തുടങ്ങിയ സ്വദേശി കമ്പനികളും ഒഡീഷയുടെ മണ്ണില്‍ നിന്ന് വിട്ടുപോകാന്‍ കൂട്ടാക്കാതിരിക്കുന്നത്. ബോക്‌സൈറ്റ് കൂടാതെ ഇരുമ്പയിരിന്റെ കാര്യത്തിലും ഒഡീഷ മുന്നിലാണ്. ഏതാണ്ട് 35% (5231 ദശലക്ഷം ടണ്‍) ഇരുമ്പയിരും സ്ഥിതി ചെയ്യുന്നത് ഒഡീഷയുടെ മണ്ണിലാണ്. പ്രകൃതി വിഭവങ്ങളുടെ കാര്യത്തില്‍ ഇത്രയേറെ സമൃദ്ധി നിലനിന്നിട്ടുപോലും ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ് ഒഡീഷയുടെ സ്ഥാനം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സാമൂഹിക-സാമ്പത്തിക മേഖലകളിലെ ഏതു സൂചികകള്‍ പരിശോധിച്ചാലും ഈ സംസ്ഥാനം മറ്റുള്ളവയെക്കാള്‍ പിന്നിലാണെന്നുകാണാം. നാല്‍കോ (NALCO), ബാല്‍കോ (BALCO), ഇന്ദ്രാവതി, ഹിരാക്കുഡ്, അപ്പര്‍ കൊളാബ് എന്നിങ്ങനെ നിരവധി വ്യവസായ സ്ഥാപനങ്ങളും ജലപദ്ധതികളും സംസ്ഥാനത്ത് നിലനില്‍ക്കുമ്പോള്‍ തന്നെയും ലക്ഷക്കണക്കിന് സാധാരണ ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടി അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നതായി കാണാം. 1951 മുതല്‍ 1995 വരെയുള്ള കണക്കുകളനുസരിച്ച് വിവിധ വികസന പദ്ധതികള്‍ക്കായി 24ലക്ഷം ആളുകളെ കുടിയൊഴിപ്പിച്ചിട്ടുണ്ട് ഒഡീഷയില്‍. ഇതില്‍ 14,65,909 (42.2%) ആളുകളും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് എന്ന് സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ ആദിവാസി വിഭാഗങ്ങളെ ഏതുരീതിയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ പ്രതികൂലമായി ബാധിച്ചതെന്ന് വ്യക്തമാണ്.

ഖനന പദ്ധതികള്‍ക്കെതിരായ പ്രക്ഷോഭങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് ഒഡീഷ. ഇവ കൂടാതെ തലതിരിഞ്ഞ വികസന നയങ്ങള്‍ക്കെതിരെ ഗ്രാമീണരുടെയും ആദിവാസികളുടെയും മുന്‍കൈയ്യില്‍ ഒട്ടനവധി പ്രക്ഷോങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നിട്ടുണ്ട്. ബലിയപാലിലെ മിസൈല്‍ ടെസ്റ്റിംഗ് റേഞ്ചിനെതിരായ പ്രക്ഷോഭം, ചില്‍കാ ആന്ദോളന്‍, നിയാമഗിരിയിലെ കോന്ധ് ആദിവാസികള്‍ വേദാന്ത കമ്പനിക്കെതിരായി നടത്തിയ പ്രക്ഷോഭം എന്നിവ ഗ്രാമീണ മുന്നേറ്റങ്ങളുടെ വിജയഗാഥകളാണ്. തങ്ങളുടെ ഭൂമിയും പ്രകൃതിസമ്പത്തും കൊള്ളയടിക്കുന്ന കുത്തക കമ്പനികള്‍ക്കെതിരായ സമരത്തില്‍ ജീവന്‍തന്നെ ബലികൊടുക്കാന്‍ തയ്യാറായ നിരവധി ആദിവാസികളെക്കുറിച്ച് കേള്‍ക്കാന്‍ നമുക്ക് സാധിക്കും. കാശിപ്പൂരിലും, കലിംഗനഗറിലും നടന്ന വെടിവെപ്പില്‍ ഒട്ടനവധി പേര്‍ക്ക് തങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. ജനകീയ വിജയങ്ങളുടെ ഏതാനും കഥകള്‍ നാട്ടുകാര്‍ക്ക് പറയുവാനുണ്ടെങ്കിലും അധികാരവും പണവും ഉപയോഗിച്ച് ആദിവാസി - ഗ്രാമീണ മേഖലകളില്‍ കടന്നാക്രമണം നടത്തി ഭൂമി തട്ടിയെടുത്ത കഥകളാണ് കൂടുതലായും കേള്‍ക്കാന്‍ സാധിക്കുക. ഗന്ധമര്‍ദ്ദനിലും, ഗോപാല്‍പൂരിലും, താല്‍ച്ചേറിലും ഒക്കെത്തന്നെ നിരവധി ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചു.

ഝാര്‍ഘണ്ട്

കൊളോണിയല്‍ ഭരണത്തിനെതിരെ ആദിവാസി ജനതയുടെ മുന്‍കൈയ്യില്‍ നിരവധി കലാപങ്ങള്‍ ഉയര്‍ന്നുവന്ന പ്രദേശമാണ് ഝാര്‍ഘണ്ട്. 1771ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരായി ബിന്‍സു മാന്‍കിയുടെ നേതൃത്വത്തില്‍ മുണ്ട ആദിവാസികള്‍ നടത്തിയ പ്രക്ഷോഭമാണ് ഈ മേഖലയിലെ ആദ്യത്തെ കലാപമെന്നു പറയാം. തുടര്‍ന്ന് ബിര്‍സ മുണ്ട അടക്കമുള്ള ആദിവാസി നേതാക്കള്‍ പിറവിയെടുത്തതും ഝാര്‍ഘണ്ടിലായിരുന്നു, ആദിവാസി ജനസംഖ്യയില്‍ മുന്നിലായ ഈ പ്രദേശം ഇതേകാരണം കൊണ്ടുതന്നെ ഇന്ത്യയുടെ വികസന ഭൂപടത്തില്‍ വളരെ പിന്നോക്കാവസ്ഥയിലാണ്. വര്‍ത്തമാന ഝാര്‍ഘണ്ട് സംസ്ഥാനത്തിന്റെ വലിയൊരു ഭാഗം ബീഹാര്‍ സംസ്ഥാനത്തിന്റെ കീഴിലായിരുന്നു. ബീഹാറിലെ റവന്യൂ വരുമാനത്തിന്റെ 70%വും ലഭ്യമാക്കിയിരുന്നത് ഝാര്‍ഘണ്ട് മേഖലയിലെ പ്രകൃതി വിഭവങ്ങളിലൂടെയായിരുന്നു. അതേസമയം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഈ മേഖലയില്‍ ചെലവഴിക്കപ്പെട്ടത് കേവലം 20ശതമാനവും. ബീഹാര്‍ സംസ്ഥാനത്തിന്റെ ഭാഗമായി നിലനിന്നിരുന്നപ്പോള്‍ ഝാര്‍ഘണ്ടിലെ 5% പ്രദേശം പോലും വൈദ്യൂതീകരിക്കപ്പെട്ടിരുന്നില്ല. റോഡുകള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും അങ്ങേയറ്റം പിന്നോക്കാവസ്ഥയിലായിരുന്നു ഈ പ്രദേശം. വികസന പിന്നോക്കാവസ്ഥയുടെ കാര്യത്തില്‍ ഝാര്‍ഘണ്ട് 'നാലാം ലോക'മായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഝാര്‍ഘണ്ടിലേക്ക് എത്തിപ്പെട്ട വികസന ഫണ്ടുകള്‍ പോലും പ്രധാനമായും വിനിയോഗിക്കപ്പെട്ടിരുന്നത് ആദിവാസിയേതര സമൂഹങ്ങള്‍ക്കിടയിലായിരുന്നു എന്നത് ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ വര്‍ദ്ധിച്ചുവരുന്ന അതൃപ്തിക്ക് കാരണമായി മാറി.

 birsa-munda
ബിർസ് മുണ്ട / Photo: S C Roy, Wikimedia Commons

പ്രത്യേക ഝാര്‍ഘണ്ട് സംസ്ഥാനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്രലബ്ധിക്ക് മുമ്പെ തന്നെ ആരംഭിച്ചിരുന്നു. 1950ല്‍ ആദിവാസി മഹാസഭ ഈ ആവശ്യത്തെ പിന്തുണച്ചതോടുകൂടി പ്രത്യേക സംസ്ഥാന രൂപീകരണത്തിനായുള്ള പ്രക്ഷോഭം ശക്തമായി. ബീഹാര്‍ നിയമ സഭയില്‍ 52 അംഗങ്ങള്‍ ഝാര്‍ഘണ്ട് സംസ്ഥാനത്തിനായി വാദിച്ചുവെങ്കിലും പല കാരണങ്ങള്‍കൊണ്ട് ഈ ആവശ്യങ്ങള്‍ തള്ളിക്കളയുകയായിരുന്നു. 1973ഓടുകൂടി ഝാര്‍ഘണ്ട് സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം തീവ്രതയിലെത്തിച്ചേര്‍ന്നു. ഝാര്‍ഘണ്ട് മുക്തി മോര്‍ച്ച, ആള്‍ ഝാര്‍ഘണ്ട് സ്റ്റൂഡന്റ്‌സ് യൂണിയന്‍ തുടങ്ങിയ സംഘടനകള്‍ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തത് ജനങ്ങളുടെ സമരവീര്യത്തെ കൂടുതല്‍ ശക്തമാക്കി. നിരന്തരമായ പ്രക്ഷോഭ പരിപാടികള്‍ നടന്നുവെങ്കിലും തങ്ങളുടെ ആവശ്യം അനുവദിച്ചുകിട്ടാന്‍ അവര്‍ക്ക് കാല്‍നൂറ്റാണ്ടുകൂടി കാത്തിരിക്കേണ്ടിവന്നു. 2000 നവമ്പര്‍ 15 പ്രത്യേക ഝാര്‍ഘണ്ട് സംസ്ഥാനം നിലവില്‍ വന്നു.
മൊത്തം ജനസംഖ്യയില്‍ 26 % ആദിവാസികളുള്ള സംസ്ഥാനമാണ് ഝാര്‍ഘണ്ട്. ലൊഹാര്‍ദ്, ഗുംല, വെസ്റ്റ് സിങ്ഭം, ഡുംക, പാകുര്‍ തുടങ്ങി എട്ടോളം ജില്ലകളിലായാണ് ആദിവാസി ജനങ്ങളില്‍ കൂടുതലും താമസിക്കുന്നത്. ഈ ജില്ലകളിലെ ആദിവാസി ജനസംഖ്യ നാല്പത് ശതമാനത്തിനും മുകളിലാണ്.

മുണ്ട, സാന്താള്‍, ഹോ, ഓറാണ്‍, കോര്‍വ, കോന്ധ് തുടങ്ങി 32ഓളം ആദിവാസി ഗോത്ര വിഭാഗങ്ങളാണ് ഝാര്‍ഘണ്ടിലുള്ളത്. രാജ്യത്തിന്റെ ധാതുസമ്പത്തിന്റെ 40%വും ഝാര്‍ഘണ്ട് സംസ്ഥാനത്തിലാണ് എങ്കിലും ഇവിടുത്തെ ദാരിദ്ര്യത്തിന്റെ കണക്ക് ദേശീയ ശരാശരിയെക്കാളും കൂടുതലാണ്. 46.2% മുതല്‍ 54% വരെ ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. പ്രതിശീര്‍ഷ വരുമാനം  ഇതര സംസ്ഥാനങ്ങള്‍ക്കൊപ്പമാണെങ്കിലും (15,000രൂപ) ജനങ്ങള്‍ക്കിടയിലെ ദാരിദ്ര്യത്തിന്റെ നിരക്ക് വളരെ ഉയര്‍ന്നിരിക്കുന്നതു തന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വത്തിന്റെ ലക്ഷണമാണ്. പ്രാചീന ഗോത്ര വിഭാഗത്തില്‍ (Primitive Tribe Group -PGT) പെടുന്നവരാണ് ഝാര്‍ഘണ്ടിലെ ആദിവാസികള്‍. നിയമപരമായ പ്രത്യേക സംരക്ഷണത്തിന് അവകാശമുള്ളവര്‍. എങ്കില്‍ കൂടിയും വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ എന്നീ കാര്യങ്ങളില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരാണ് ഈ ജനത. ആദിവാസികള്‍ക്കിടയിലെ സാക്ഷരതാ നിരക്ക് 40.7 ശതമാനമാണ്. ദേശീയ ശരാശരിയെക്കാളും താഴെയാണിത്. അതേസമയം ആദിവാസി സ്ത്രീകള്‍ക്കിടയിലെ സാക്ഷരതാ നിരക്ക് 10 ശതമാനത്തിലും താഴെയാണ്. മേല്‍പ്പറഞ്ഞ കണക്കുകളൊക്കെ ഝാര്‍ഘണ്ടിലെ ആദിവാസികളുടെ സാമ്പത്തിക-സാമൂഹികാവസ്ഥകളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നവയാണ്. 2000ത്തില്‍ പ്രത്യേക ഝാര്‍ഘണ്ട് സംസ്ഥാനം രൂപീകരിച്ചതിനുശേഷം 15വര്‍ഷം പൂര്‍ത്തിയാകാറായിട്ടും ആദിവാസി ജനതയെ കാര്യത്തില്‍ പ്രത്യേക മെച്ചമൊന്നുമുണ്ടായിട്ടില്ലെന്നത് എടുത്തുപറയേണ്ട സംഗതിയാണ്.

വികസനത്തെയും പുരോഗതിയെയും സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭരണകൂടങ്ങളുടെയും ആസൂത്രണവിദഗ്ധരുടെയും ഇടയില്‍ നിലനില്‍ക്കുന്ന മനോഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് എന്നുപറയാം. സംസ്ഥാന രൂപീകരണം തൊട്ട് ആദിവാസി മുഖ്യമന്ത്രിമാര്‍ ഭരണസാരഥ്യം ഏറ്റെടുത്തിട്ടും ആദിവാസി ജനതയുടെ ജീവിത സാഹചര്യങ്ങളില്‍ വലിയെ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നു മാത്രമല്ല, ഝാര്‍ഘണ്ടിലെ പ്രകൃതി വിഭവ ചൂഷണം മുന്‍കാലങ്ങളേക്കാള്‍ കൂടുകയാണ് ചെയ്തത്. സ്റ്റീല്‍, വ്യവസായശാലകള്‍, ഊര്‍ജ്ജോത്പാദന പദ്ധതികള്‍, ഖനനം തുടങ്ങി നിരവധി വ്യവസായ സംരംഭങ്ങള്‍ക്കായി 102ഓളം കരാറുകളില്‍ സര്‍ക്കാര്‍ ഇതിനകം ഒപ്പുവെച്ചുകഴിഞ്ഞു. 42,67,240 കോടി രൂപയുടെ മൂലധന നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതികള്‍ നടപ്പിലാക്കണമെങ്കില്‍ ഏതാണ്ട് 2 ലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ 10ലക്ഷം ആളുകളെ അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് കുടിയിറക്കേണ്ടി വരികയും ചെയ്യും. കഴിഞ്ഞ ആറുദശകക്കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഏഴു ലക്ഷം ആളുകളെ ഝാര്‍ഘണ്ട് മേഖലയില്‍ നിന്ന് കുടിയിറക്കേണ്ടിവന്നിട്ടുണ്ട് എന്ന് കണക്കുകള്‍ പറയുന്നു. കുടിയിറക്കപ്പെട്ട ജനങ്ങളില്‍ വലിയൊരുഭാഗവും ആദിവാസികളാണ് എന്നകാര്യത്തില്‍ സംശയമൊന്നുമില്ല.

ആര്‍സെലര്‍ മിത്തല്‍ (Arcelormittal), ജിന്‍ഡാള്‍ (Jindal Steel & Power), ടാറ്റ (Tata Steels), ഹിന്‍ഡാല്‍കോ (Hindalco), യുസിഐഎല്‍ (UCIL), എസ്സാര്‍ (Essar Steels) തുടങ്ങി നിരവധി കമ്പനികള്‍ സംസ്ഥാനത്ത് ഖനന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യുറേനിയം, മൈക്ക, ബോക്‌സൈറ്റ്, സ്വര്‍ണ്ണം, വെള്ളി, ഗ്രാഫൈറ്റ്, ഡോള്‍മൈറ്റ്, ഫയര്‍ക്ലേ, ക്വാര്‍ട്‌സ്, കല്‍ക്കരി, ഇരുമ്പ് എന്നിങ്ങനെ ഒട്ടനവധി ധാതുക്കള്‍ ഈ കമ്പനികള്‍ ചേര്‍ന്ന് ഖനനം ചെയ്തുകൊണ്ടിരിക്കുകയാണ്. ടിസ്‌കോ, ലിസ്‌കോ, സെയ്ല്‍ തുടങ്ങിയ കമ്പനികള്‍ ഇരുമ്പയിര് ഖനനത്തിലും, ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ചെമ്പ് ഖനനത്തിലും, പൊതുമേഖലാ സ്ഥാപനമായ യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുറേനിയം ഖനനത്തിലും, സിസിഎല്‍, ബിസിസിഎല്‍, ടിസ്‌കോ എന്നിവ കല്‍ക്കരി ഖനനത്തിലും ഹിന്‍ഡാല്‍കോ ബോക്‌സൈറ്റ് ഖനനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇവയെക്കൂടാതെ ഡസന്‍ കണക്കിന് ചെറുകിട സ്വകാര്യ കമ്പനികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖനന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുണ്ട്.

ALSO READ

സോഷ്യല്‍ മീഡിയ ഇടിമുറിയും കൊലമുറിയും ആണോ?  അവിടെ നടക്കുന്നത് ആള്‍ക്കൂട്ടക്കൊലകളോ?

വനമേഖലയുടെ നാശത്തിനും, പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിനും, കുടിയൊഴിപ്പിക്കലിനും, ഉപജീവനമാര്‍ഗ്ഗങ്ങളുടെ നാശത്തിനും ഇടയാക്കുന്ന വന്‍കിട വികസന പദ്ധതികള്‍ക്കെതിരെ ഝാര്‍ഘണ്ടിലെ ആദിവാസികള്‍ ദശാബ്ദങ്ങളായി നിരന്തര പ്രക്ഷോഭങ്ങളിലാണ്. പുതുസഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ ഈ പോരാട്ടങ്ങള്‍ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. ആഗോളവല്‍ക്കരണവും പുത്തന്‍സാമ്പത്തിക നയങ്ങളും തങ്ങളുടെ സ്വച്ഛജീവിതത്തെ അനുദിനം കശക്കിയെറിയുന്നത് ജീവിതം കൊണ്ട് അനുഭവിച്ചറിയുന്നവരാണ് ഝാര്‍ഘണ്ടിലെ ആദിവാസിജനത. 2008 സെപ്തംബര്‍ 1ന് ജംഷഡ്പൂരില്‍ കോഹിനൂര്‍ സ്റ്റീല്‍ പ്ലാന്റിന് വേണ്ടി ജനങ്ങളുടെ അനുമതി വാങ്ങിക്കാതെയും നഷ്ടപരിഹാരം നല്‍കാതെയും ഭൂമി ഏറ്റെടുക്കുവാനുള്ള ശ്രമങ്ങളെ ജനങ്ങള്‍ തടയുകയും കമ്പനിയിലേക്ക് ഇരച്ചുകയറുകയും ചെയ്യുകയുണ്ടായി. പ്ലാന്റില്‍ പ്രാദേശിക ആദിവാസി ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാത്തതിലും ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. ഈസ്റ്റ് സിങ്ഭം ജില്ലയിലെ സര്‍മാന്ദാ നദീതീരത്ത്  ഭൂഷണ്‍ സ്റ്റീല്‍ പ്ലാന്റിന് വേണ്ടി നടന്ന സര്‍വ്വേക്കെതിരെയും ജനങ്ങള്‍ പ്രതികരിക്കുകയുണ്ടായി. സര്‍വ്വേക്കെത്തിയ ഉദ്യോഗസ്ഥന്മാരെ ജനങ്ങള്‍ തടയുകയും അവരെ തിരിച്ചയക്കുകയും ചെയ്തു. ഇതേവര്‍ഷം സെപ്തംമ്പര്‍ 11ാം തീയ്യതി ഖര്‍സാവാന്‍ ഗ്രാമത്തില്‍ ജൂപിറ്റര്‍ സിമെന്റ് ഫാക്ടറി ഭൂനിയമങ്ങള്‍ ലംഘിക്കുന്നുവെന്നാരോപിച്ചുകൊണ്ട് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തി. റാഞ്ചി ജില്ലയിലെ ടോര്‍പാ-കാംധാര മേഖലയില്‍ ആര്‍സെലര്‍ മിത്തലിന്റെ ഉദ്യോഗസ്ഥര്‍ പ്രവേശിക്കുന്നത് വര്‍ഷങ്ങളായി ആദിവാസികള്‍ വിലക്കിയിരിക്കുകയാണ്. സരൈകേല ജില്ലയിലെ ടോന്‍ടോപാരി ഗ്രാമീണര്‍ ടാറ്റ സ്റ്റീലിന്റെ ഗ്രീന്‍ഫീല്‍ഡ് പ്രൊജക്ടിനെതിരെയും കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. ഡുംക ജില്ലയിലെ കാതിക്കുണ്ട്-സിക്കാരിപാഡ മേഖലയില്‍ സിഇഎസ്എല്‍ ലിമിറ്റിഡിനെതിരെ ആദിവാസികള്‍ ‘ജനകീയ കര്‍ഫ്യൂ’ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 2008 ഡിസംബര്‍ 6ന് ജനങ്ങളുടെ പ്രതിഷേധത്തിനുനേരെ പോലീസ് വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് 2 പേര്‍ കൊല്ലപ്പെടുകയും ഏഴ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജതുഗുഡ യുറേനിയം ഖനനം

ഈസ്റ്റ് സിങ്ഭം ജില്ലയിലെ ജതുഗുഡയിലെ ജനങ്ങള്‍ കഴിഞ്ഞ നാലരപ്പതിറ്റാണ്ടുകാലമായി ആണവ വികിരണത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സാന്താള്‍, ഹോ, മുര്‍മു തുടങ്ങിയ ആദിവാസികള്‍ ഏറെയുള്ള പ്രദേശമാണിത്. ജനങ്ങള്‍ക്ക് ആണവവികിരണം പകര്‍ന്നു നല്‍കുന്നത് ഏതെങ്കിലും സ്വകാര്യ കമ്പനികളൊന്നുമല്ല മറിച്ച്, ഇന്ത്യന്‍ ഭരണകൂടം തന്നെയാണ്. 1967ലാണ് ഝാര്‍ഘണ്ടിലെ ജതുഗുഡ മേഖലയില്‍ ഇന്ത്യന്‍ ആണവോര്‍ജ്ജ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, പൊതുമേഖലാ സ്ഥാപനമായ യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (UCIL) ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകള്‍ക്കാവശ്യമായ നാച്യുറല്‍ യുറേനിയം ഖനനം ചെയ്യുന്നത് ഇവിടെനിന്നുമാണ്. ഇന്ത്യയിലെ ഏക യുറേനിയം ഖനനകേന്ദ്രവും ഇതുതന്നെ. ജതുഗുഡയില്‍ നിന്നും കുഴിച്ചെടുക്കുന്ന യുറേനിയം അയിര് വിവിധ സംസ്‌കരണ പ്രക്രിയകളിലൂടെ ശുദ്ധീകരിച്ച് ആണവ നിലയങ്ങള്‍ക്കാവശ്യമായ ഇന്ധനമായി പരിവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയകള്‍ക്കിടയില്‍ വന്‍തോതിലുള്ള ആണവ വികിരണത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജതുഗുഡ ഖനന മേഖലയ്ക്ക് 5-10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഡുന്‍ഗ്രിദിഹ്, ചാട്ടിക്കോച്ച, തലായ്തണ്ട്, മെച്ചുവാ, മാട്ടിഗോര തുടങ്ങിയ ഗ്രാമങ്ങള്‍ ആണവ മാലിന്യങ്ങളുടെ ഭീഷണി പേറുന്ന സ്ഥലങ്ങളാണ്. ഇന്ത്യയിലെ പ്രശസ്ത ആണവവിരുദ്ധ സംഘടനയായ ‘അണുമുക്തി’ ജതുഗുഡയില്‍ നടത്തിയ ആരോഗ്യസര്‍വേയില്‍ ഈ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ആണവ റേഡിയേഷനുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അക്യൂട്ട് മൈലോയ്ഡ് ലുക്കേമിയ, ചാപിള്ളകളുടെ ജനനം, ജനിതക വൈകല്യങ്ങള്‍, കാന്‍സറുകള്‍, നിരവധി ത്വക്‌രോഗങ്ങള്‍ എന്നിവയെക്കൂടാതെ ടിബി, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ ദേശീയശരാശരിയിലും വളരെ ഉയര്‍ന്ന നിലയിലാണെന്ന് അണുമുക്തി പഠനം വെളിപ്പെടുത്തുന്നു.

ജതുഗുഡ ഖനന മേഖലയിലെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന 30,000ത്തോളം ആളുകളാണ് ആണവ വികിരണത്തിന്റെ ഭീഷണിയില്‍ വര്‍ഷങ്ങളായി ജീവിച്ചുവരുന്നത്. ഖനന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 95ശതമാനം പേരും ആദിവാസികളാണ്. അതേസമയം മാനേജ്‌മെന്റ്, മറ്റ് ഉയര്‍ന്ന തസ്തികകള്‍ എന്നിവയില്‍ ഒരൊറ്റ ആദിവാസികളെപ്പോലും കാണാന്‍ സാധിക്കില്ല. കരാര്‍ തൊഴിലാളികളില്‍ 100 ശതമാനവും ആദിവാസികളാണെന്നത് മറ്റൊരു കണക്ക്. തൊഴില്‍ മേഖലയിലെ ഈ വിവേചനം തൊഴില്‍ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിലും പ്രകടമാണ്. വളരെ അപകടകരമായ പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ യുസിഐഎല്‍ വിമുഖത കാട്ടുന്നുവെന്നു മാത്രമല്ല, മാലന്യം കൈകാര്യം ചെയ്യുന്നതിലും നിരുത്തരവാദപരമായ സമീപനങ്ങളാണ് അവര്‍ സ്വീകരിച്ചുവരുന്നത്. യുറേനിയം ഖനന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി തൊഴിലാളികള്‍ തൊഴില്‍പരമായ കാരണങ്ങള്‍ മൂലം മരണപ്പെടുന്നത് ജതുഗുഡയില്‍ സാധാരണ കാര്യമായി മാറിയിരിക്കുന്നു. 1994 മുതല്‍ 1997 വരെയുള്ള കാലയളവില്‍ 71 തൊഴിലാളികള്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

യുറേനിയം ഖനനത്തിന്റെ അവശിഷ്ടങ്ങള്‍ തള്ളുന്നത് ഗ്രാമീണ ജനങ്ങള്‍ കുളിക്കുന്നതിനും പശുക്കളെ തുറന്നുവിടുന്നതിനും ഉപയോഗിക്കുന്ന ജലസ്രോതസ്സുകളിലേക്കാണ്. ആണവ വകിരണങ്ങളടങ്ങിയ മാരകമായ വിഷവസ്തുക്കളാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് ഇംഗ്ലീഷ് ഭാഷയിലും. മാലിന്യ നിക്ഷേപം നടത്തുന്ന ടെയ്‌ലിംഗ് പോണ്ടില്‍ നിന്നും സ്ഥലം നികത്തുന്നതിനും വീടുനിര്‍മ്മിക്കുന്നതിനും ഉള്ള മണ്ണ് കടത്തിക്കൊണ്ടുപോകുന്നത് സ്വാഭാവികമായ ഒന്നാണ്. വികിരണത്തിന്റെ ഗുരുതരമായ ഭവിഷ്യത്തുകളെക്കുറിച്ചറിയാത്ത ജനങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അധികൃതര്‍ ശ്രമിക്കാറുമില്ല. പശുക്കളും ജനങ്ങളും ഇവിടേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയുന്നതിനാവശ്യമായ വേലികള്‍ നിര്‍മ്മിക്കാനാവശ്യമായ സുരക്ഷാബോധം പോലും ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കില്ലായെന്നത് അമ്പരിപ്പിക്കുന്ന കാര്യമാണ്.

യുറേനിയം ഖനനം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടും ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ നിറഞ്ഞുനിന്നിട്ടും സുരക്ഷാക്രമീകരണങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ യു.സി.ഐ.എല്‍. തയ്യാറായിട്ടില്ലെന്നു മാത്രമല്ല, തുര്‍മിഡിഹ്, ബാടിന്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഖനനം വ്യാപിപ്പിക്കുവാനുള്ള നീക്കങ്ങള്‍ നടത്തുകയായിരുന്നു. യുസിഐഎല്ലിന്റെ ജനവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ ഝാര്‍ഘണ്ട് ഓര്‍ഗനൈസേഷന്‍ എഗേന്‍സ്റ്റ് റേഡിയേഷന്‍ (JOAR) രൂപീകരിച്ച് ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്തുവന്നു. 1997 ഫെബ്രുവരി 25ന് ടൈലിംഗ് പോണ്ട് നിര്‍മ്മാണം ജനങ്ങള്‍ തടഞ്ഞു. പോലീസിനെ വിന്യസിച്ചുകൊണ്ടായിരുന്നു യു.സി.ഐ.എല്‍. പ്രതികരിച്ചത്. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ അന്ന് നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബാന്ദുരംഗില്‍ ഓപ്പണ്‍ കാസ്റ്റ് മൈനിംഗ് നടത്തുവാനുള്ള തീരുമാനത്തിനെതിരെ ആദിവാസി മൂല്‍വാസി ഭൂമിജ് സുരക്ഷാ സമിതിയുടെ മുന്‍കൈയ്യില്‍ 17 സംഘടനകള്‍ ചേര്‍ന്ന് പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയാണ്. ഔദ്യോഗിക രഹസ്യനിയമത്തിന്റെ സുരക്ഷാ കവചത്തില്‍ മറഞ്ഞിരിക്കുന്ന ഇന്ത്യന്‍ ആണവോര്‍ജ്ജ വകുപ്പിനോടാണ് നിസ്സഹായരായ ആദിവാസികള്‍ക്ക് ഏറ്റുമുട്ടേണ്ടത്. ആണവ ബ്രാഹ്‌മണ്യത്തിന് എന്ത് ആദിവാസികള്‍!

ഇന്ത്യയിലെ ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളായ ഒഡീഷ, ഛത്തീസ്ഗഢ്, ഝാര്‍ഘണ്ട് എന്നീ സംസ്ഥാനങ്ങളില്‍ അണക്കെട്ട് നിര്‍മ്മാണങ്ങളുടെയും ഖനനങ്ങളുടെയും പേരില്‍ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകാലമായി നടന്നുവരുന്ന ആദിവാസി ചൂഷണത്തിന്റെ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. തോട്ടവല്‍ക്കരണം, പ്രതിരോധം, ഗതാഗതം തുടങ്ങി മറ്റനേകം മേഖലകളില്‍ കൂടിയും ആദിവാസി ഭൂമി അന്യാധീനപ്പെടുത്തിയതിന്റെ നിരവധി കഥകള്‍ ഓരോ ആദിവാസി ഗ്രാമങ്ങള്‍ക്കും പറയാനുണ്ട്.
ഇന്ത്യന്‍ ആദിവാസി ഇടനാഴികളില്‍ അസ്വസ്ഥതകള്‍ പെരുകുക തന്നെയാണ്. വികസനം വംശഹത്യയിലേക്കുള്ള വഴി വെട്ടിയൊരുക്കുമ്പോള്‍ ചെറുത്തുനില്‍പ്പുകളില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറി നില്‍ക്കാനാകില്ല. സോണി സോറിമാര്‍ക്കും കുനി സികാകമാര്‍ക്കും ഭരണകൂടം ഒരുക്കിക്കൊടുക്കുന്നത് ജയിലറകള്‍ തന്നെയാണ്. സ്റ്റാന്‍ സ്വാമിമാര്‍ക്ക് അപ്രഖ്യാപിത വധശിക്ഷയും.  "വികസനം.. വികസനം' എന്ന് ആര്‍ത്ത് വിളിക്കുന്നവരും ഈ ഭരണകൂട കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് മറന്നുപോകരുത്.

(വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ആദിവാസി കോറിഡോറില്‍ സംഭവിക്കുന്നത് എന്ന പുസ്തകത്തില്‍ നിന്ന്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ആദിവാസികളും എന്ന പുസ്തകവും ലേഖകന്റേതായുണ്ട്). 

  • Tags
  • #Tribal Issues
  • #Stan Swamy
  • #K. Sahadevan
  • #Adivasi struggles
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

ഡോ. ജെ. ജെ. പള്ളത്ത്

6 Jul 2021, 04:12 PM

നിസഹായതയിൽ ചാലിച്ച നരാശ തോന്നുന്നു. മതത്തിന്റെ പേരിൽ മനുഷ്യനിങ്ങനെ ക്രൂരമാവാനാവുന്നതെങ്ങനെ!

2

Tribal Issues

ഷഫീഖ് താമരശ്ശേരി

പേമാരി, കൊടുംകാട്, കാട്ടുമൃഗങ്ങള്‍, ഈ കുട്ടികള്‍ ദിവസവും താണ്ടേണ്ട ദുരിതദൂരം കാണൂ...

Jun 19, 2022

10 Minutes Watch

agneepath-military

GRAFFITI

കെ. സഹദേവന്‍

അഗ്നിപഥ്: കുറുവടിയുടെ കുറുക്കുവഴികള്‍

Jun 19, 2022

4 Minutes Read

 1x1.jpg

News

Think

'ആദിവാസി ഊരുകളിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക പെര്‍മിഷന്‍': സര്‍ക്കുലര്‍ റിസര്‍ച്ച് വിദ്യാര്‍ഥികളുടെ സൗകര്യത്തിനെന്ന് ഡയറക്ടര്‍

Jun 02, 2022

2 Minutes Read

Palakkadu Malasar tribe

Tribal Issues

ഷഫീഖ് താമരശ്ശേരി

കേരളത്തിലിപ്പോഴും അടിമകളുണ്ട് ! വിശ്വസിക്കുമോ ?

May 24, 2022

6 Minutes Watch

Kanniyamma
CK-Janu-Interview

Autobiography

Truecopy Webzine

അടിമമക്ക | സി.കെ. ജാനുവിന്റെ ആത്മകഥ

May 12, 2022

3 Minutes Watch

komaram

History

കെ. സഹദേവന്‍

RRR; ഇന്ത്യയിലെ ആദിപോരാളികളോട് നടത്തുന്ന ചരിത്ര നിഷേധം

Apr 14, 2022

9 Minutes Read

pada

Film Review

ബിനു ആനമങ്ങാട്

അനീതിയുടെ 26 വര്‍ഷത്തെ ഓര്‍മിപ്പിക്കുന്ന പട

Mar 12, 2022

3 Minutes Read

Next Article

ആ പതിനാല് സെന്റിന്റെ വേലിക്കെട്ടിനുള്ളിൽ നിന്ന് എന്റെ ഉമ്മയെ കോവിഡ് കൊണ്ടു പോയി

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster