22 Mar 2021, 12:56 PM
വിശപ്പിന്റെ തളര്‍ച്ചയില്‍നിന്ന് ഉറക്കത്തിന്റെ മയക്കത്തിലേക്ക് ചായുന്ന മക്കള്‍ക്ക് ആ അരി വേവിച്ച് കൊടുക്കാന്‍ എന്റെ ഉമ്മ ഊതിയ കനലുകള്‍ക്ക് കണ്ണീരിന്റെ നിറമായിരുന്നു. പാതി ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് കോരി കുടിച്ച് നാവുപൊള്ളിയ ആ കഞ്ഞിയിലും തൊട്ടുകൂട്ടിയ മുളകുചമ്മന്തിയിലും ഉമ്മ ചേര്‍ത്തത് ആ കണ്ണീരുപ്പാണെന്ന് ഞങ്ങള്‍ മക്കള്‍ക്ക് അറിയില്ലായിരുന്നു. വേളിമലയ്ക്കും ചെറുകുന്നുകള്‍ക്കും താഴെ സമതലങ്ങളില്‍ നെല്‍പ്പാടങ്ങളും മരച്ചീനി തോട്ടങ്ങളും ഉണ്ടായിരുന്നു. അതിനുനടുവിലെ പാതയിലൂടെയാണ് ഞാന്‍ സ്‌കൂളിലേക്ക് നടന്നത്.
മലപ്പുറത്തെ കാറ്റും വെളിച്ചവും തട്ടാത്ത ഒരു ഗ്രാമത്തില്‍ നിന്ന് ഭര്‍ത്താവിന്റെ കൈയ്യും പിടിച്ച് അപരിചിതമായ ദേശത്ത് എത്തിയപ്പോള്‍ ഉമ്മ അന്തിച്ച് നിന്നിരിക്കണം. അര്‍ത്ഥമറിയാത്ത തമിഴ് പേച്ചിന്റെ അന്തരീക്ഷത്തില്‍ ഇതാണ് ജീവിതമെന്ന യഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടിരിക്കണം. ഞങ്ങളുടെ വിശപ്പ് മാറ്റാനാണ് ഉമ്മ ജോലിക്കിറങ്ങിയത്. ഉമ്മാക്ക് ടാപ്പിങ്ങ് അറിയില്ലായിരുന്നു. പാടത്തെ പണിയും അറിയില്ലായിരുന്നു.
ഉമ്മ ഗോവിന്ദച്ചാമിമാരുടെ ഉരല്‍പ്പുരകളില്‍ അരിയിടിച്ചു. അതിന്റെ കൂലിയായി കിട്ടിയ അരി കൊണ്ട് ഞങ്ങള്‍ ഉച്ചക്കഞ്ഞി കുടിച്ചു. തന്റെ മുമ്പില്‍ അലറി വിളിച്ച വയറുകള്‍ നിറയ്ക്കാന്‍ ഉമ്മ മരച്ചീനി തോട്ടങ്ങളില്‍ ജോലിക്ക് പോയി. അവിടെ ഒരുപാട് അമ്മമാര്‍ ജോലി ചെയ്തു. അവര്‍ പറഞ്ഞ കൊടും തമിഴ് ഉമ്മാക്കും ഉമ്മ പറഞ്ഞ മലപ്പുറം മലയാളം അവര്‍ക്കും പിടി കിട്ടിയില്ല.
മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വലിയപറമ്പില്‍ താമസിക്കുന്ന മുഹമ്മദ് അബ്ബാസ് എന്ന ഒരു സാധാരണക്കാരന്റെ അസാധാരണമായ ആത്മകഥ ആരംഭിക്കുകയാണ് ട്രൂക്കോപ്പി വെബ്സീന്‍ പാക്കറ്റ് 17-ല്‍.
എട്ടാം ക്ലാസുവരെ തമിഴ്നാട്ടില്‍ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയില്‍ കയറി മലപ്പുറത്തെത്തിയ അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്ന അബ്ബാസ് ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
""എന്റെ ഈ എഴുത്ത് ഒരിക്കലും നിങ്ങളെ രസിപ്പിക്കില്ല. വ്യാകരണ പിഴവുള്ള ചിന്തകളെ സ്വയം പഠിച്ച ഭാഷയിലേക്ക് പകര്‍ത്തുമ്പോള്‍ പലതും ചോര്‍ന്ന് പോയെന്ന് വരാം. ദയവായി നിങ്ങളിതില്‍ സാഹിത്യഭംഗി തിരയരുത്. ആഖ്യാനരീതിയെ പരിഹസിക്കരുത്. ചില ജീവിതങ്ങള്‍, അല്ല ഒരുപാട് ജീവിതങ്ങള്‍ അങ്ങനെയാണ്''... എട്ടാം ക്ലാസും തമിഴും മാത്രം കൈമുതലായ, കൂലിപ്പണിയും പെയിന്റുപണിയും ചെയ്ത് ഉപജീവനം കഴിക്കുന്ന മുഹമ്മദ് അബ്ബാസ് തന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നു.
ട്രൂകോപ്പി വെബ്സീനില്‍ വായിക്കാം...

Truecopy Webzine
Mar 22, 2021
2 minutes read
Truecopy Webzine
Mar 15, 2021
2 Minutes Read
Truecopy Webzine
Mar 09, 2021
1 minute read
Think
Feb 20, 2021
1 Minute Read
Truecopy Webzine
Feb 18, 2021
1 Minutes Read
Truecopy Webzine
Feb 15, 2021
2 Minutes Read
Truecopy Webzine
Feb 09, 2021
2 Minutes Read
Truecopy Webzine
Feb 09, 2021
2 Minutes Read
ജോർജ് ജോസഫ് കെ.
23 Mar 2021, 12:41 PM
മജീദ് സെയ്ദ് എന്ന കഥാകാരൻ മലയാള സാഹിത്യത്തിൽ വന്നിട്ട് ഏതണ്ട് രണ്ടു വർഷമേ ആയിട്ടുള്ളു .അധികം ആളുകളുമായി പരിചയബന്ധമില്ല .പല ഗംഭീരകഥകളും അവൻ എഴുതി മുഖ്യധാരയ്ക്ക് അയച്ചെങ്കിലും 8,9, മാസം കഴിഞ്ഞിട്ടും പ്രമുഖപത്രാധിപന്മാർ കഥ കിട്ടിയതായി പോലും ഭാവിച്ചില്ല.അതേ കഥകൾ പിന്നീട് ചെറിയ പ്രചാരം അധികം ഇല്ലാത്ത മാസികകളിലും വാരികകളിലും വന്ന് വായിച്ചപ്പോൾ ഞാൻ അവനോട് ചോദിച്ചു. എന്താ മുഖ്യധാരയ്ക്ക് അയക്കാത്ത തെന്ന് .അവൻ പറഞ്ഞു: അവർ അതു വായിച്ചു പോലും നോക്കിക്കാണില്ല.എന്നാൽ അവനെ വായിച്ചവർ ഫെയിസ് ബുക്കിൽ സത്യസന്ധമായി അവനെക്കുറിച്ച് എഴുതിയപ്പോൾ നേരിട്ട് പറഞ്ഞപ്പോൾ അവൻ്റെ കഥ വായിച്ചപ്പോൾ ആശ്ചര്യപ്പെട്ടു. അത്തരം ഒരാളാണ് മുഹമ്മദ് അബ്ബാസ്. നാളെ മുഹമ്മദ് അബ്ബാസും വായനക്കാരുടെ പ്രിയങ്കരനായി മാറും.കൃത്രിമത്വമില്ലാത്ത അവൻ്റെ ജീവനുള്ള എഴുത്ത് ,അത് കലർപ്പില്ലാത്തതും ഹൃദയത്തെ വിങ്ങലും വീർപ്പുമുട്ടലും തന്ന് ശ്വാസം മുട്ടിച്ചു കൊണ്ടേയിരിക്കും. സ്കൂളിൽ പഠിച്ച മാതൃഭാഷ തമിഴ് ' നാട്ടിൽ വന്ന ശേഷം മലയാളം പഠിച്ച് അവനിപ്പോൾ എഴുതുന്നത് ഒ.വി.വിജയൻ്റെ , സക്കറിയായുടെ ഭാഷ നാം ഇഷ്ടപ്പെടുന്ന പോലെ അവൻ്റെ കുറിപ്പുകൾ വായിക്കാനാണ് എനിക്കിഷ്ടം . ട്രൂ കോപ്പി അവനെ കണ്ടെത്തിയതിൽ സന്തോഷം. എഴുത്തിൽ അബ്ബാസ് നമുക്കു വേണ്ടി ഉറങ്ങാത്തവനാണ് .അതു മുഴവൻ അവൻ നമുക്കായി എഴുതിത്തീർക്കണമല്ലോ?